This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുർവേദാചാര്യന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

00:35, 25 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആയുർവേദാചാര്യന്മാർ

ആയുർവേദം ഒരു ഉപവേദമാണെന്നും അതല്ല അഞ്ചാമത്തെ വേദമാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്‌. ഏതായാലും ആയുർവേദത്തിനു വേദങ്ങളോടുള്ള ബന്ധം അഭേദ്യമാണ്‌. ബ്രഹ്മവൈവർത്തപുരാണത്തിൽ, "ഋഗ്‌യജുസ്സാമാഥർവാഖ്യാന്‍ ദൃഷ്‌ട്വാ ദേവാന്‍ പ്രജാപതിഃ വിചിന്ത്യ തേഷാമർഥം ചൈ- വായുർവേദം ചകാര സഃ കൃത്വാ തു പഞ്ചമം വേദം.' എന്നു പറഞ്ഞിരിക്കുന്നു. എല്ലാ വേദങ്ങളെയും പോലെ ആയുർവേദവും ബ്രഹ്മമുഖത്തിൽനിന്നും ഉദ്‌ഭവിച്ചതാണെന്ന ഒരു സങ്കല്‌പം നിലവിലുണ്ട്‌. പുരാണങ്ങളിലെയും സംഹിതകളിലെയും പ്രസ്‌താവം അനുസരിച്ച്‌ ആയുർവേദത്തിന്റെ ആദ്യകാലാചാര്യന്മാർ ദേവന്മാരാണ്‌; അവരിൽനിന്ന്‌ മഹർഷിമാരിലേക്കും, മഹർഷിമാരിൽനിന്ന്‌ മനുഷ്യരിലേക്കും അത്‌ പകർന്നു. സൗകര്യാർഥം ആചാര്യന്മാർക്കു മൂന്നു കാലഘട്ടങ്ങള്‍ കല്‌പിക്കാം. പൂരാണഭിഷക്കുകള്‍. ഈ കാലത്തെ ആദ്യാചാര്യന്‍ മേൽ സൂചിപ്പിച്ച പ്രകാരം പ്രപഞ്ചസ്രഷ്‌ടാവും സർവവിജ്ഞാനങ്ങളുടെയും അധിദേവതയുമായ ബ്രഹ്മാവാണ്‌. ബ്രഹ്മപ്രണീതമായി ബ്രഹ്മസംഹിത എന്നൊരു ഗ്രന്ഥം ഉണ്ടായിരുന്നുവെന്നും അതിൽ ഒരു ലക്ഷം പദ്യങ്ങള്‍ അടങ്ങിയിരുന്നുവെന്നും സുശ്രുതന്‍ പറയുന്നു. അല്‌പായുസ്സുകളും അല്‌പപ്രജ്ഞരുമായ മനുഷ്യർക്ക്‌ അതുമുഴുവന്‍ പഠിച്ചു പ്രാഗല്‌ഭ്യം നേടാന്‍ സാധ്യമല്ലാതെ വന്നതുകൊണ്ട്‌ ആയുർവേദത്തെ കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊർധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണചികിത്സ എന്നിങ്ങനെ അഷ്‌ടാംഗങ്ങളായി വിഭജിച്ചു. ബ്രഹ്മസംഹിത ഇന്നു കിട്ടാനില്ലെങ്കിലും ബ്രഹ്മസൃഷ്‌ടം എന്നു പറയപ്പെടുന്ന പതിനെട്ടോളം ഔഷധയോഗങ്ങള്‍ (ബ്രഹ്മരസായനം തുടങ്ങിയവ) ലഭ്യമാണ്‌. വൈദ്യശാസ്‌ത്രവുമായി ശിവനും ബന്ധമുണ്ട്‌. ഋഗ്വേദത്തിൽ ആദിവൈദ്യനായി പ്രകീർത്തിക്കപ്പെട്ടിരിക്കുന്നത്‌ ശിവനാണ്‌. അഥർവവേദത്തിൽ രുദ്രന്‍ ആദിവൈദ്യനായി പലതവണ പരാമൃഷ്‌ടനായിട്ടുണ്ട്‌. രസശാസ്‌ത്രവുമായിട്ടാണ്‌ ശിവന്‌ കൂടുതൽ ബന്ധം. പാർഥിവദ്രവ്യങ്ങളെ ഉപാശ്രയിച്ചുള്ള ചികിത്സാപദ്ധതിയാണ്‌ ശൈവന്മാർ മുഖ്യമായും പിന്തുടരുന്നത്‌. രസതന്ത്രപ്രധാനമായ സിദ്ധവൈദ്യത്തിൽ പാരദം (രസം) ശിവന്റെ ബീജമാണെന്നുവരെ പ്രസ്‌താവമുണ്ട്‌. ശിവന്റെ പേരുമായി ബന്ധപ്പെട്ട്‌ 60-ൽപരം യോഗങ്ങള്‍ ഇന്ന്‌ അറിയപ്പെടുന്നു. ആയുർഗ്രന്ഥം, കാമതന്ത്രം, വൈദ്യരാജതന്ത്രം, ശിവസിദ്ധാന്തം, കൈലാസകാരകം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്തൃത്വവും ശിവനിൽ ആരോപിക്കപ്പെട്ടിരിക്കുന്നു.

ജീവജാലങ്ങളുടെയെല്ലാം രക്ഷകനായ പ്രജാപതിയാണ്‌ ദക്ഷന്‍. ബ്രഹ്മാവിൽനിന്ന്‌ ആയുർവേദം പഠിച്ച്‌, അത്‌ അശ്വിനീകുമാരന്മാർക്ക്‌ ഉപദേശിച്ചുകൊടുത്തു എന്ന പരാമർശമേ ദക്ഷനെപ്പറ്റി കിട്ടാനുള്ളു. ദേവവൈദ്യന്മാരായ അശ്വിനീകുമാരന്മാർ ശസ്‌ത്രക്രിയ ഉള്‍പ്പെടെ പല അദ്‌ഭുതചികിത്സകള്‍ ചെയ്‌തിട്ടുള്ളതായി ഋഗ്വേദസൂക്തങ്ങളിൽ കാണാം. അമ്പതോളം ഔഷധയോഗങ്ങള്‍ ഇവരുടേതായി പറയപ്പെടുന്നുണ്ട്‌. ചികിത്സാസാരതന്ത്രം, അശ്വിനീസംഹിത, ധാതുരത്‌നമാല, നാഡീനിദാനം എന്നീ നാലു ഗ്രന്ഥങ്ങളുടെ കർത്തൃത്വം ഇവരിൽ ആരോപിതമായിരിക്കുന്നു. ദേവാധിപനായ ഇന്ദ്രനും ഒരു വൈദ്യന്‍ എന്ന നിലയിൽ വർണിക്കപ്പെട്ടിട്ടുണ്ട്‌. ഭരദ്വാജന്‍, ധന്വന്തരി, കാശ്യപന്‍ മുതലായവരെ ആയുർവേദം പഠിപ്പിച്ചത്‌ ഇന്ദ്രനാണെന്നാണ്‌ സങ്കല്‌പം. ഇന്ദ്രനിർമിതമായതെന്നു കരുതപ്പെടുന്ന ഏതാനും ഔഷധയോഗങ്ങളും കിട്ടിയിട്ടുണ്ട്‌.

ധന്വന്തരി. അഗ്നി, വരുണന്‍, മരുത്ത്‌, സോമന്‍, ബൃഹസ്‌പതി എന്നിവരും പൗരാണികകാലത്തെ ആചാര്യന്മാരാണ്‌; എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രമുഖന്‍ ധന്വന്തരിയാണ്‌. ഇന്ന്‌ ആയുർവേദത്തിന്റെ അധിദേവതയായി പൂജിക്കപ്പെടുന്ന ധന്വന്തരി വിഷ്‌ണുവിന്റെ അവതാരമെന്ന നിലയിലും ആരാധിക്കപ്പെടുന്നു, ധന്വന്തരിയുടെ പേര്‌ വേദങ്ങളിലില്ല. മഹാഭാരതത്തിലും പുരാണങ്ങളിലും ധന്വന്തരിയെപ്പറ്റിയുള്ള പരാമർശം സുലഭമാണ്‌. ജീവജാലങ്ങളുടെ വാർധക്യത്തെയും മരണത്തെയും ഒഴിവാക്കാന്‍ കഴിവുള്ള അമൃതുമായി പാലാഴിമഥനവേളയിൽ പ്രത്യക്ഷപ്പെട്ട ദിവ്യനാണ്‌ ധന്വന്തരി. സ്‌കന്ദ-ഗാരുഡ-മാർക്കണ്ഡേയപുരാണങ്ങള്‍ ധന്വന്തരിയുടെ ആവിർഭാവത്തെക്കുറിച്ച്‌ മറ്റു ചില കഥകളാണ്‌ പറയുന്നത്‌. സുശ്രുതന്റെ പ്രസ്‌താവം അനുസരിച്ച്‌ കാശിരാജാവും തന്റെ ഗുരുനാഥനുമായ ദിവോദാസ മഹർഷിയാണ്‌ ധന്വന്തരി. ആയുർവേദത്തെ, വിശേഷിച്ച്‌ ശസ്‌ത്രക്രിയയെ, പ്രചരിപ്പിക്കാന്‍വേണ്ടി മഹാവിഷ്‌ണുവിന്റെ അവതാരമായ ആദിധന്വന്തരി കാശിയിൽ പുനർജന്മം കൈക്കൊണ്ടു എന്നാണ്‌ വിശ്വാസം. പില്‌ക്കാലം പ്രഗല്‌ഭരായ പല വൈദ്യന്മാരെയും ധന്വന്തരി എന്നു വിളിച്ചു വന്നിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്‌നങ്ങളിൽ ആദ്യത്തെ ആള്‍ ധന്വന്തരിയാണ്‌. ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാസാരസംഗ്രഹം, യോഗചിന്താമണി, സന്നിപാതകലിക, ധാതുകല്‌പം, അജീർണാമൃതമഞ്‌ജരി, രോഗനിദാനം, വൈദ്യചിന്താമണി, വൈദ്യപ്രകാശം, ധന്വന്തരിനിഘണ്ടു എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങള്‍ ധന്വന്തരിയുടേതായി പറയപ്പെടുന്നു.

ലങ്കാധിപതിയായ രാവണന്‍ ഒരു ആയുർവേദവിശാരദന്‍ കൂടിയായിരുന്നുവത്ര. നാഡീവിജ്ഞാനം, ബാലചികിത്സ എന്നീ വിഷയങ്ങളിൽ രാവണന്‍ പ്രത്യേക വൈദഗ്‌ധ്യം സമ്പാദിച്ചിരുന്നു. കുമാരതന്ത്രം, നാഡീപരീക്ഷ, അർക്കപ്രകാശം, ഉഡ്ഡീശതന്ത്രം എന്നിവയാണ്‌ രാവണപ്രണീതമായി അറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍. രാവണന്റെ സമകാലികനായ സുഷേണന്റെ പേരിൽ സുഷേണവൈദ്യകം എന്നൊരു ഗ്രന്ഥം അറിയപ്പെടുന്നു. ഒറ്റമൂലി പ്രയോഗങ്ങളാണ്‌ അതിൽ ഏറിയകൂറും അടങ്ങിയിരിക്കുന്നത്‌. നേത്രചികിത്സാവിദഗ്‌ധന്‍ എന്ന നിലയിൽ നിമി എന്ന പുരാണപുരുഷനും പ്രസിദ്ധനാണ്‌. നിമി സീതാപിതാവായ ജനകമഹാരാജാവാണ്‌ എന്നും അതല്ല അദ്ദേഹത്തിന്റെ പിതാമഹനാണ്‌ എന്നും അഭിപ്രായഭേദങ്ങളുണ്ട്‌. വൈദ്യസന്ദേഹഭഞ്‌ജനം, ജനകതന്ത്രം എന്നീ രണ്ടുഗ്രന്ഥങ്ങള്‍ നിമിയുടെ പേരുമായി ബന്ധപ്പെട്ടവയാണ്‌. മഹർഷിമാർ. ഭരദ്വാജന്‍ തുടങ്ങി ആയുർവേദപ്രണേതാക്കളായ നിരവധി ഋഷിമാരെക്കുറിച്ചും പല ഇതിഹാസ പരാമർശങ്ങളുണ്ട്‌. തപസ്സുകൊണ്ട്‌ ജ്ഞാനം ആർജിച്ച സത്യദ്രഷ്‌ടാക്കളായ ഈ ഋഷിമാർ ആയുർവേദത്തിലെ ആപ്‌തന്മാരായ ആചാര്യന്മാരാണ്‌. ഭരദ്വാജന്‍, വസിഷ്‌ഠന്‍, അഗസ്‌ത്യന്‍, ഗാർഗ്യന്‍, ച്യവനന്‍, വ്യാസന്‍, മാർക്കണ്ഡേയന്‍, സനത്‌കുമാരന്‍, ശൗനകന്‍, അത്രി, ദത്താത്രയന്‍, ആത്രയപുനർവസു എന്നിവരാണ്‌ ഈ ഘട്ടത്തിൽ പ്രസിദ്ധന്മാർ. ഈ കൂട്ടത്തിൽ ആത്രയ പുനർവസുവാണ്‌ സർവാദൃതനായ ആചാര്യന്‍. ഇദ്ദേഹത്തിന്റെ കാലം ബി.സി. 800-നും 700-നും ഇടയ്‌ക്കാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ മുഖ്യനാണ്‌ അഗ്നിവേശന്‍. ഗുരുവചനങ്ങളെ സമുചിതമായി ഉദ്‌ഗ്രഥിച്ച്‌ അഗ്നിവേശന്‍ ഇദം പ്രഥമമായി നിർമിച്ച ഗ്രന്ഥമാകുന്നു അഗ്നിവേശസംഹിത. അതിന്റെ പരിഷ്‌കൃത രൂപമാണ്‌ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ചരകസംഹിത.

ആത്രയപുനർവസുവിന്റെ മറ്റു ശിഷ്യന്മാരിൽ പ്രമുഖർ ഭേളന്‍, ജതുകർണന്‍, പരാശരന്‍, ഹാരീതന്‍, ക്ഷാരപാണി എന്നിവരാണ്‌. ഇവരെല്ലാം സ്വന്തംപേരുകളിൽ ചില സംഹിതകള്‍ നിർമിച്ചിട്ടുണ്ട്‌. പരാശരന്‍ തക്രകല്‌പം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പ്രശസ്‌തമൃഗചികിത്സാചാര്യനായ പാലകാപ്യന്‍ പരാശരനെ ഹസ്‌ത്യായുർവേദത്തിന്റെ പ്രാമാണികാചാര്യനായി പ്രകീർത്തിച്ചിട്ടുണ്ട്‌. ഹാരീതപ്രണീതമായ സംഹിത, മറ്റുള്ളവരുടെ സംഹിതകള്‍പോലെ ഇന്ന്‌ അലഭ്യമാണെങ്കിലും അർവാചീനരാരോ എഴുതിയ ഒരു ഗ്രന്ഥം ഹാരീതസംഹിത എന്നപേരിൽ പ്രചരിച്ചു വരുന്നുണ്ട്‌. ചരിത്രകാലം.

ദൃഢബലന്‍. ഇദ്ദേഹത്തിന്റെ കാലം എ.ഡി. നാലാം ശ.-ത്തിന്റെ ആദ്യദശകങ്ങളാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഈ കാലമായപ്പോഴേക്കും ചരകസംഹിതയുടെ പല ഭാഗങ്ങളും നഷ്‌ടപ്പെട്ട നിലയിലായി; ചികിത്സാസ്ഥാനത്തിൽ 17 അധ്യായങ്ങളും കല്‌പസിദ്ധസ്ഥാനങ്ങള്‍ മുഴുവനും കിട്ടാനില്ലെന്നുവന്നു. ഇതുമുഴുവന്‍ എഴുതിച്ചേർക്കുക എന്ന അതിദുഷ്‌കരമായ കൃത്യം സമർഥമായി നിർവഹിച്ച പ്രതിഭാശാലിയാണ്‌ ദൃഢബലന്‍. വാഗ്‌ഭടന്‍. ആയുർവേദവുമായി ബന്ധപ്പെടുത്തി അനേകം വാഗ്‌ഭടന്മാരെപ്പറ്റി പറയുന്നുണ്ട്‌. അവരിൽ മൂന്നുപേരാണ്‌ പ്രസിദ്ധന്മാരും പരിഗണനാർഹരും: ഒന്ന്‌, അഷ്‌ടാംഗസംഗ്രഹത്തിന്റെ കർത്താവ്‌; രണ്ട്‌, അഷ്‌ടാംഗഹൃദയത്തിന്റെ കർത്താവ്‌; മൂന്ന്‌, രസരത്‌ന സമുച്ചയത്തിന്റെ കർത്താവ്‌. അഷ്‌ടാംഗസംഗ്രഹകർത്താവും അഷ്‌ടാംഗഹൃദയകർത്താവും ഒരാള്‍തന്നെയാണെന്ന്‌ ചില പണ്ഡിതന്മാർക്ക്‌ അഭിപ്രായമുണ്ട്‌. ഭട്ടാരഹരിശ്ചന്ദ്രന്‍. ആയുർവേദത്തിലും സംസ്‌കൃതത്തിലും നിപുണനായിരുന്ന ഇദ്ദേഹം രാജാസാഹസാങ്കന്റെ ആസ്ഥാന വൈദ്യനായിരുന്നു. എ.ഡി. നാലും അഞ്ചും ശ.-ങ്ങള്‍ക്കിടയ്‌ക്കാണ്‌ ഇദ്ദേഹത്തിന്റെ ജീവിതകാലം. മഹാകവി ബാണന്‍ ഇദ്ദേഹത്തെ ആദരപൂർവം സ്‌മരിക്കുന്നുണ്ട്‌. ചരകസംഹിതയുടെ ആദ്യത്തെ വ്യാഖ്യാനത്തിന്റെ രചയിതാവ്‌ ഇദ്ദേഹമാണെന്നു പറയപ്പെടുന്നു. ചരകന്യാസം എന്ന ആ വ്യാഖ്യാനം പൂർണരൂപത്തിൽ ഇന്നു ലഭ്യമല്ല.

മാധവകരന്‍. എ.ഡി. എട്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഋഗ്വേദവ്യാഖ്യാതാവായ സായണാചാര്യന്റെ സഹോദരനാണ്‌. മാധവനിദാനം എന്ന അപരനാമത്താൽ സുപ്രസിദ്ധമായ രുഗ്‌വിനിശ്ചയം എന്ന ഗ്രന്ഥത്തിന്റ രചയിതാവ്‌ എന്ന നിലയിലാണ്‌ ആയുർവേദലോകത്ത്‌ ഇദ്ദേഹം അനശ്വരികീർത്തിയായിത്തീർന്നിട്ടുള്ളത്‌. ഇന്ദു. ഇദ്ദേഹം വാഗ്‌ഭടന്റെ ശിഷ്യന്‍ എന്ന നിലയിലും അഷ്‌ടാംഗസംഗ്രഹത്തിന്റെ വ്യാഖ്യാതാവെന്ന നിലയിലും പ്രശസ്‌തനാണ്‌. ശാസ്‌ത്രത്തിന്റെ മർമഗ്രന്ഥികളെ പ്രകടമാക്കുന്ന ഇദ്ദേഹത്തിന്റെ ശശിലേഖാവ്യാഖ്യാനം അഷ്‌ടാംഗസംഗ്രഹത്തിനുണ്ടായിട്ടുള്ള ഒരേയൊരു സംസ്‌കൃതവ്യാഖ്യാനമാണ്‌.

ജജ്ജടന്‍. വാഗ്‌ഭടശിഷ്യനും ഇന്ദുവിന്റെ സഹപാഠിയുമാണ്‌ ഇദ്ദേഹം. ചരകസംഹിതയ്‌ക്ക്‌ ഇദ്ദേഹം രചിച്ചിട്ടുള്ള നിരന്തരപദവ്യാഖ്യയുടെ ഏതാനും ചില അംശങ്ങള്‍ മാത്രമേ ഇപ്പോള്‍ കിട്ടാനുള്ളു. ദൽഹണന്‍. ഇദ്ദേഹം സുശ്രുതസംഹിതയുടെ ഏറ്റവും പ്രശസ്‌തമായ നിബന്ധസംഗ്രഹം എന്ന വ്യാഖ്യാനത്തിന്റെ രചയിതാവാണ്‌. ചക്രപാണിദത്തന്‍. 11-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഒരു ബംഗാളിയാണ്‌. നയപാലന്‍ എന്ന ഗൗഡദേശരാജാവിന്റെ പാചകശാലയിൽ ശുചീകരണനിർദേശങ്ങള്‍ നല്‌കുന്നതിന്‌ നിയുക്തനായിരുന്നു. ചരകസംഹിതയ്‌ക്കും സുശ്രുതസംഹിതയ്‌ക്കും ചക്രപാണിദത്തന്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്‌. ആയുർവേദദീപിക എന്ന ചരകവ്യാഖ്യാനത്തിന്റെ വൈശിഷ്‌ട്യത്തെ പുരസ്‌കരിച്ച്‌ ഇദ്ദേഹത്തിന്‌ "ചരകചതുരാനന്‍' എന്ന ബഹുമതി ബിരുദം ലഭിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ സുശ്രുതവ്യാഖ്യാനം ഭാനുമതി എന്ന പേരിൽ അറിയപ്പെടുന്നു. ഈ വ്യാഖ്യാനങ്ങള്‍ക്കുപുറമേ ചികിത്സാസാരസംഗ്രഹം, ദ്രവ്യഗുണസംഗ്രഹം എന്നീ മൗലിക ഗ്രന്ഥങ്ങളും മുക്താവലി, വ്യഗ്രദരിദ്രശുഭാകരം എന്നീ പേരുകളിൽ രണ്ടു ശബ്‌ദകോശഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

അരുണദത്തന്‍. അഷ്‌ടാംഗഹൃദയത്തിന്റെ സർവാംഗസുന്ദരാവ്യാഖ്യാനത്തിന്റെ കർത്താവെന്ന നിലയിൽ പ്രഖ്യാതനാണിദ്ദേഹം. ഭിക്ഷുഗോവിന്ദഭാഗവതന്‍. 12-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഒരു ബൗദ്ധഭിക്ഷുവാണിദ്ദേഹം. രസഹൃദയതന്ത്രം എന്ന സംസ്‌കൃതത്തിലുള്ള രസതന്ത്രഗ്രന്ഥത്തിന്റെ പ്രണേതാവെന്ന നിലയിൽ അറിയപ്പെടുന്നു. ആദിശങ്കരന്റെ ഗുരുവായ ഗോവിന്ദഭഗവത്‌പാദരാണ്‌ ഇദ്ദേഹം എന്നും അഭിപ്രായമുണ്ട്‌.

ശാർങ്‌ഗധരന്‍. വൈദ്യലോകത്ത്‌ പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ള ശാർങ്‌ഗധരസംഹിത എന്ന പ്രശസ്‌ത ഗ്രന്ഥത്തിനുപുറമേ സദാചാരപരമായ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‌കി ശാർങ്‌ഗധരപദ്ധതി എന്നൊരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ആയുർവേദത്തിലെ അത്യുല്‌കൃഷ്‌ടങ്ങളായ ചരകസംഹിത, സുശ്രുതസംഹിത, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥത്രയത്തിന്‌ ബൃഹത്‌ ത്രയി എന്നു നാമകരണം ചെയ്‌തിരിക്കുന്നതുപോലെ അനന്തരകാലഗ്രന്ഥങ്ങളിൽ ഏറ്റവും സ്വീകാര്യങ്ങളായി അഷ്‌ടാംഗസംഗ്രഹം, മാധവനിദാനം, ശാർങ്‌ഗധരസംഹിത എന്നീ ഗ്രന്ഥങ്ങള്‍ക്കു ലഘുത്രയി എന്നും പറഞ്ഞുവരുന്നതിൽനിന്നും അർവാചീനഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ശാർങ്‌ഗധരസംഹിതയ്‌ക്കുള്ള സ്ഥാനമഹത്വം അനുക്തസിദ്ധമാണ്‌.

വീരസിംഹന്‍. സപ്‌തഗ്രഹരശ്‌മിസാകര്യമാണ്‌ മനുഷ്യശരീരം എന്ന ജ്യോതിഷസിദ്ധാന്തത്തിനും ധർമശാസ്‌ത്ര തത്ത്വങ്ങള്‍ക്കും പ്രാധാന്യം നല്‌കിക്കൊണ്ട്‌ ഗ്രഹങ്ങളുടെ ഗതി വിഗതികളെയും മനുഷ്യരുടെ പാപപുണ്യകർമങ്ങളെയും രോഗങ്ങളുമായി ബന്ധപ്പെടുത്തി വിവരിക്കുന്ന വീരസിംഹാവലോകം എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ ഇദ്ദേഹം. 14-ാം ശ.-മുതലാണ്‌ വീരസിംഹന്റെ ജീവിതകാലം. ഭാവമിശ്രന്‍. 15-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഈ ആയുർവേദാചാര്യന്‍. ലാടകമിശ്രന്‍ എന്ന ഭിഷഗ്‌വരന്റെ പുത്രനാണ്‌. ഇദ്ദേഹത്തിന്‌ സംസ്‌കൃതസാഹിത്യത്തിലും മറ്റു ഭാരതീയശാസ്‌ത്രങ്ങളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ആയുർവേദത്തിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിനു നിദർശനമാണ്‌ ഭാവപ്രകാശം എന്ന ഗ്രന്ഥം. ആയുർവേദത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംക്ഷിപ്‌തമായി ഇതിൽ വിവരിച്ചിട്ടുണ്ട്‌. ആധുനികകാലം. 19-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ആചാര്യന്മാരുടെ പംക്തിയിൽ പരിഗണനാർഹരാണ്‌ ഭൈഷജ്യരത്‌നാവലിയുടെ കർത്താവായ ഗോവിന്ദദാസനും വൈദ്യശാസ്‌ത്രവ്യാഖ്യാതാക്കളായ ഗംഗാധര റോയിയും ഹാരാണചന്ദ്രചക്രവർത്തിയും. ഗംഗാധരറോയി പൗരാണികശാസ്‌ത്രങ്ങളിൽ അവഗാഹംനേടിയ ഒരു പണ്ഡിതനായിരുന്നു. ശാസ്‌ത്രപഠനത്തിന്‌ അനേകം ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ചിരുന്നു. ചരകസംഹിതയ്‌ക്ക്‌ അദ്ദേഹം എഴുതിയ ജല്‌പലകല്‌പതരു എന്ന വ്യാഖ്യാനം വിമർശനപാടവംകൊണ്ടും അപഗ്രനഥന നൈപുണ്യംകൊണ്ടും വൈദ്യന്മാർക്കിടയിൽ ആദരം നേടിയിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിനുപുറമേ അദ്ദേഹം ആഗ്നേയായുർവേദവ്യാഖ്യാ, രജതവല്ലഭീയദ്രവ്യഗുണവൃത്തി തുടങ്ങി പത്തോളം ആയുർവേദഗ്രന്ഥങ്ങള്‍ നിർമിച്ചിട്ടുണ്ട്‌.

ഗംഗാധരറോയിയുടെ ശിഷ്യന്മാരിൽ പ്രമുഖനാണ്‌ ഹാരാണചക്രവർത്തി. അദ്ദേഹം തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിട്ടുള്ളത്‌ ശല്യചികിത്സ(ശസ്‌ത്രക്രിയ)യിലാണ്‌. ശല്യചികിത്സാപ്രധാനമായ സുശ്രുതസംഹിതയ്‌ക്ക്‌ അദ്ദേഹം രചിച്ച സുശ്രുതാർഥസന്ദീപനം എന്ന വ്യാഖ്യാനം വളരെ പ്രസിദ്ധമാണ്‌. ഹാരാണ ചന്ദ്രനുണ്ടായിരുന്ന ഒരു വലിയ മേന്മ നേത്രസംബന്ധമായ ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ സുശ്രുതപ്രാക്തമായ എല്ലാ ശസ്‌ത്രക്രിയകളും അദ്ദേഹം നിർവഹിച്ചിരുന്നു എന്നുള്ളതാണ്‌.

കേരളത്തിൽ ഗുരുകുലസമ്പ്രദായപ്രകാരം ആയുർവേദശിക്ഷണം നല്‌കിയ ആചാര്യന്മാരുടെ കൂട്ടത്തിൽ അഷ്‌ടവൈദ്യന്മാർ, പുന്നശ്ശേരി നീലകണ്‌ഠശർമ, കൈക്കുളങ്ങര രാമവാര്യർ, വൈക്കം പാച്ചുമൂത്തത്‌, കായിക്കര പി.എ. ഗോവിന്ദന്‍ വൈദ്യന്‍, പരവൂർ വി. കേശവനാശാന്‍, തയ്യിൽ കുമാരകൃഷ്‌ണവൈദ്യന്‍, ചാവർകോട്ടുവൈദ്യന്മാർ, അനന്തപുരത്തു രാജരാജവർമ മൂത്തകോയിത്തമ്പുരാന്‍, വലപ്പാട്ടു മാമിവൈദ്യന്‍, മാലക്കര കൊച്ചു രാമന്‍വൈദ്യന്‍, ഉഴുത്രവാര്യർ, പ്രാണാചാര്യ വെങ്കടേശ്വരശാസ്‌ത്രി മുതലായ അനേകംപേർ പരിഗണനാർഹരായുണ്ട്‌. നോ: ആയുർവേദം കേരളത്തിൽ (ഡോ. എന്‍. ശ്രീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍