This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുർവേദാചാര്യന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയുര്‍വേദാചാര്യന്മാര്‍

ആയുര്‍വേദം ഒരു ഉപവേദമാണെന്നും അതല്ല അഞ്ചാമത്തെ വേദമാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്‌. ഏതായാലും ആയുര്‍വേദത്തിനു വേദങ്ങളോടുള്ള ബന്ധം അഭേദ്യമാണ്‌. ബ്രഹ്മവൈവര്‍ത്തപുരാണത്തില്‍,

	"ഋഗ്‌യജുസ്സാമാഥര്‍വാഖ്യാന്‍
	ദൃഷ്‌ട്വാ ദേവാന്‍ പ്രജാപതിഃ
	വിചിന്ത്യ തേഷാമര്‍ഥം ചൈ-
	വായുര്‍വേദം ചകാര സഃ
	കൃത്വാ തു പഞ്ചമം വേദം.'
 

എന്നു പറഞ്ഞിരിക്കുന്നു. എല്ലാ വേദങ്ങളെയും പോലെ ആയുര്‍വേദവും ബ്രഹ്മമുഖത്തില്‍നിന്നും ഉദ്‌ഭവിച്ചതാണെന്ന ഒരു സങ്കല്‌പം നിലവിലുണ്ട്‌. പുരാണങ്ങളിലെയും സംഹിതകളിലെയും പ്രസ്‌താവം അനുസരിച്ച്‌ ആയുര്‍വേദത്തിന്റെ ആദ്യകാലാചാര്യന്മാര്‍ ദേവന്മാരാണ്‌; അവരില്‍നിന്ന്‌ മഹര്‍ഷിമാരിലേക്കും, മഹര്‍ഷിമാരില്‍നിന്ന്‌ മനുഷ്യരിലേക്കും അത്‌ പകര്‍ന്നു. സൗകര്യാര്‍ഥം ആചാര്യന്മാര്‍ക്കു മൂന്നു കാലഘട്ടങ്ങള്‍ കല്‌പിക്കാം.

പൂരാണഭിഷക്കുകള്‍. ഈ കാലത്തെ ആദ്യാചാര്യന്‍ മേല്‍ സൂചിപ്പിച്ച പ്രകാരം പ്രപഞ്ചസ്രഷ്‌ടാവും സര്‍വവിജ്ഞാനങ്ങളുടെയും അധിദേവതയുമായ ബ്രഹ്മാവാണ്‌. ബ്രഹ്മപ്രണീതമായി ബ്രഹ്മസംഹിത എന്നൊരു ഗ്രന്ഥം ഉണ്ടായിരുന്നുവെന്നും അതില്‍ ഒരു ലക്ഷം പദ്യങ്ങള്‍ അടങ്ങിയിരുന്നുവെന്നും സുശ്രുതന്‍ പറയുന്നു. അല്‌പായുസ്സുകളും അല്‌പപ്രജ്ഞരുമായ മനുഷ്യര്‍ക്ക്‌ അതുമുഴുവന്‍ പഠിച്ചു പ്രാഗല്‌ഭ്യം നേടാന്‍ സാധ്യമല്ലാതെ വന്നതുകൊണ്ട്‌ ആയുര്‍വേദത്തെ കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണചികിത്സ എന്നിങ്ങനെ അഷ്‌ടാംഗങ്ങളായി വിഭജിച്ചു. ബ്രഹ്മസംഹിത ഇന്നു കിട്ടാനില്ലെങ്കിലും ബ്രഹ്മസൃഷ്‌ടം എന്നു പറയപ്പെടുന്ന പതിനെട്ടോളം ഔഷധയോഗങ്ങള്‍ (ബ്രഹ്മരസായനം തുടങ്ങിയവ) ലഭ്യമാണ്‌.

വൈദ്യശാസ്‌ത്രവുമായി ശിവനും ബന്ധമുണ്ട്‌. ഋഗ്വേദത്തില്‍ ആദിവൈദ്യനായി പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നത്‌ ശിവനാണ്‌. അഥര്‍വവേദത്തില്‍ രുദ്രന്‍ ആദിവൈദ്യനായി പലതവണ പരാമൃഷ്‌ടനായിട്ടുണ്ട്‌. രസശാസ്‌ത്രവുമായിട്ടാണ്‌ ശിവന്‌ കൂടുതല്‍ ബന്ധം. പാര്‍ഥിവദ്രവ്യങ്ങളെ ഉപാശ്രയിച്ചുള്ള ചികിത്സാപദ്ധതിയാണ്‌ ശൈവന്മാര്‍ മുഖ്യമായും പിന്തുടരുന്നത്‌. രസതന്ത്രപ്രധാനമായ സിദ്ധവൈദ്യത്തില്‍ പാരദം (രസം) ശിവന്റെ ബീജമാണെന്നുവരെ പ്രസ്‌താവമുണ്ട്‌. ശിവന്റെ പേരുമായി ബന്ധപ്പെട്ട്‌ 60-ല്‍പരം യോഗങ്ങള്‍ ഇന്ന്‌ അറിയപ്പെടുന്നു. ആയുര്‍ഗ്രന്ഥം, കാമതന്ത്രം, വൈദ്യരാജതന്ത്രം, ശിവസിദ്ധാന്തം, കൈലാസകാരകം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്തൃത്വവും ശിവനില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു.

ജീവജാലങ്ങളുടെയെല്ലാം രക്ഷകനായ പ്രജാപതിയാണ്‌ ദക്ഷന്‍. ബ്രഹ്മാവില്‍നിന്ന്‌ ആയുര്‍വേദം പഠിച്ച്‌, അത്‌ അശ്വിനീകുമാരന്മാര്‍ക്ക്‌ ഉപദേശിച്ചുകൊടുത്തു എന്ന പരാമര്‍ശമേ ദക്ഷനെപ്പറ്റി കിട്ടാനുള്ളു. ദേവവൈദ്യന്മാരായ അശ്വിനീകുമാരന്മാര്‍ ശസ്‌ത്രക്രിയ ഉള്‍പ്പെടെ പല അദ്‌ഭുതചികിത്സകള്‍ ചെയ്‌തിട്ടുള്ളതായി ഋഗ്വേദസൂക്തങ്ങളില്‍ കാണാം. അമ്പതോളം ഔഷധയോഗങ്ങള്‍ ഇവരുടേതായി പറയപ്പെടുന്നുണ്ട്‌. ചികിത്സാസാരതന്ത്രം, അശ്വിനീസംഹിത, ധാതുരത്‌നമാല, നാഡീനിദാനം എന്നീ നാലു ഗ്രന്ഥങ്ങളുടെ കര്‍ത്തൃത്വം ഇവരില്‍ ആരോപിതമായിരിക്കുന്നു. ദേവാധിപനായ ഇന്ദ്രനും ഒരു വൈദ്യന്‍ എന്ന നിലയില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌. ഭരദ്വാജന്‍, ധന്വന്തരി, കാശ്യപന്‍ മുതലായവരെ ആയുര്‍വേദം പഠിപ്പിച്ചത്‌ ഇന്ദ്രനാണെന്നാണ്‌ സങ്കല്‌പം. ഇന്ദ്രനിര്‍മിതമായതെന്നു കരുതപ്പെടുന്ന ഏതാനും ഔഷധയോഗങ്ങളും കിട്ടിയിട്ടുണ്ട്‌.

ധന്വന്തരി. അഗ്നി, വരുണന്‍, മരുത്ത്‌, സോമന്‍, ബൃഹസ്‌പതി എന്നിവരും പൗരാണികകാലത്തെ ആചാര്യന്മാരാണ്‌; എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍ ധന്വന്തരിയാണ്‌. ഇന്ന്‌ ആയുര്‍വേദത്തിന്റെ അധിദേവതയായി പൂജിക്കപ്പെടുന്ന ധന്വന്തരി വിഷ്‌ണുവിന്റെ അവതാരമെന്ന നിലയിലും ആരാധിക്കപ്പെടുന്നു, ധന്വന്തരിയുടെ പേര്‌ വേദങ്ങളിലില്ല. മഹാഭാരതത്തിലും പുരാണങ്ങളിലും ധന്വന്തരിയെപ്പറ്റിയുള്ള പരാമര്‍ശം സുലഭമാണ്‌. ജീവജാലങ്ങളുടെ വാര്‍ധക്യത്തെയും മരണത്തെയും ഒഴിവാക്കാന്‍ കഴിവുള്ള അമൃതുമായി പാലാഴിമഥനവേളയില്‍ പ്രത്യക്ഷപ്പെട്ട ദിവ്യനാണ്‌ ധന്വന്തരി. സ്‌കന്ദ-ഗാരുഡ-മാര്‍ക്കണ്ഡേയപുരാണങ്ങള്‍ ധന്വന്തരിയുടെ ആവിര്‍ഭാവത്തെക്കുറിച്ച്‌ മറ്റു ചില കഥകളാണ്‌ പറയുന്നത്‌. സുശ്രുതന്റെ പ്രസ്‌താവം അനുസരിച്ച്‌ കാശിരാജാവും തന്റെ ഗുരുനാഥനുമായ ദിവോദാസ മഹര്‍ഷിയാണ്‌ ധന്വന്തരി. ആയുര്‍വേദത്തെ, വിശേഷിച്ച്‌ ശസ്‌ത്രക്രിയയെ, പ്രചരിപ്പിക്കാന്‍വേണ്ടി മഹാവിഷ്‌ണുവിന്റെ അവതാരമായ ആദിധന്വന്തരി കാശിയില്‍ പുനര്‍ജന്മം കൈക്കൊണ്ടു എന്നാണ്‌ വിശ്വാസം. പില്‌ക്കാലം പ്രഗല്‌ഭരായ പല വൈദ്യന്മാരെയും ധന്വന്തരി എന്നു വിളിച്ചു വന്നിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്‌നങ്ങളില്‍ ആദ്യത്തെ ആള്‍ ധന്വന്തരിയാണ്‌. ചികിത്സാദര്‍ശനം, ചികിത്സാകൗമുദി, ചികിത്സാസാരസംഗ്രഹം, യോഗചിന്താമണി, സന്നിപാതകലിക, ധാതുകല്‌പം, അജീര്‍ണാമൃതമഞ്‌ജരി, രോഗനിദാനം, വൈദ്യചിന്താമണി, വൈദ്യപ്രകാശം, ധന്വന്തരിനിഘണ്ടു എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങള്‍ ധന്വന്തരിയുടേതായി പറയപ്പെടുന്നു.

ലങ്കാധിപതിയായ രാവണന്‍ ഒരു ആയുര്‍വേദവിശാരദന്‍ കൂടിയായിരുന്നുവത്ര. നാഡീവിജ്ഞാനം, ബാലചികിത്സ എന്നീ വിഷയങ്ങളില്‍ രാവണന്‍ പ്രത്യേക വൈദഗ്‌ധ്യം സമ്പാദിച്ചിരുന്നു. കുമാരതന്ത്രം, നാഡീപരീക്ഷ, അര്‍ക്കപ്രകാശം, ഉഡ്ഡീശതന്ത്രം എന്നിവയാണ്‌ രാവണപ്രണീതമായി അറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍.

രാവണന്റെ സമകാലികനായ സുഷേണന്റെ പേരില്‍ സുഷേണവൈദ്യകം എന്നൊരു ഗ്രന്ഥം അറിയപ്പെടുന്നു. ഒറ്റമൂലി പ്രയോഗങ്ങളാണ്‌ അതില്‍ ഏറിയകൂറും അടങ്ങിയിരിക്കുന്നത്‌. നേത്രചികിത്സാവിദഗ്‌ധന്‍ എന്ന നിലയില്‍ നിമി എന്ന പുരാണപുരുഷനും പ്രസിദ്ധനാണ്‌. നിമി സീതാപിതാവായ ജനകമഹാരാജാവാണ്‌ എന്നും അതല്ല അദ്ദേഹത്തിന്റെ പിതാമഹനാണ്‌ എന്നും അഭിപ്രായഭേദങ്ങളുണ്ട്‌. വൈദ്യസന്ദേഹഭഞ്‌ജനം, ജനകതന്ത്രം എന്നീ രണ്ടുഗ്രന്ഥങ്ങള്‍ നിമിയുടെ പേരുമായി ബന്ധപ്പെട്ടവയാണ്‌.

മഹര്‍ഷിമാര്‍. ഭരദ്വാജന്‍ തുടങ്ങി ആയുര്‍വേദപ്രണേതാക്കളായ നിരവധി ഋഷിമാരെക്കുറിച്ചും പല ഇതിഹാസ പരാമര്‍ശങ്ങളുണ്ട്‌. തപസ്സുകൊണ്ട്‌ ജ്ഞാനം ആര്‍ജിച്ച സത്യദ്രഷ്‌ടാക്കളായ ഈ ഋഷിമാര്‍ ആയുര്‍വേദത്തിലെ ആപ്‌തന്മാരായ ആചാര്യന്മാരാണ്‌. ഭരദ്വാജന്‍, വസിഷ്‌ഠന്‍, അഗസ്‌ത്യന്‍, ഗാര്‍ഗ്യന്‍, ച്യവനന്‍, വ്യാസന്‍, മാര്‍ക്കണ്ഡേയന്‍, സനത്‌കുമാരന്‍, ശൗനകന്‍, അത്രി, ദത്താത്രേയന്‍, ആത്രേയപുനര്‍വസു എന്നിവരാണ്‌ ഈ ഘട്ടത്തില്‍ പ്രസിദ്ധന്മാര്‍. ഈ കൂട്ടത്തില്‍ ആത്രേയ പുനര്‍വസുവാണ്‌ സര്‍വാദൃതനായ ആചാര്യന്‍. ഇദ്ദേഹത്തിന്റെ കാലം ബി.സി. 800-നും 700-നും ഇടയ്‌ക്കാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ മുഖ്യനാണ്‌ അഗ്നിവേശന്‍. ഗുരുവചനങ്ങളെ സമുചിതമായി ഉദ്‌ഗ്രഥിച്ച്‌ അഗ്നിവേശന്‍ ഇദം പ്രഥമമായി നിര്‍മിച്ച ഗ്രന്ഥമാകുന്നു അഗ്നിവേശസംഹിത. അതിന്റെ പരിഷ്‌കൃത രൂപമാണ്‌ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ചരകസംഹിത.

ആത്രേയപുനര്‍വസുവിന്റെ മറ്റു ശിഷ്യന്മാരില്‍ പ്രമുഖര്‍ ഭേളന്‍, ജതുകര്‍ണന്‍, പരാശരന്‍, ഹാരീതന്‍, ക്ഷാരപാണി എന്നിവരാണ്‌. ഇവരെല്ലാം സ്വന്തംപേരുകളില്‍ ചില സംഹിതകള്‍ നിര്‍മിച്ചിട്ടുണ്ട്‌. പരാശരന്‍ തക്രകല്‌പം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പ്രശസ്‌തമൃഗചികിത്സാചാര്യനായ പാലകാപ്യന്‍ പരാശരനെ ഹസ്‌ത്യായുര്‍വേദത്തിന്റെ പ്രാമാണികാചാര്യനായി പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. ഹാരീതപ്രണീതമായ സംഹിത, മറ്റുള്ളവരുടെ സംഹിതകള്‍പോലെ ഇന്ന്‌ അലഭ്യമാണെങ്കിലും അര്‍വാചീനരാരോ എഴുതിയ ഒരു ഗ്രന്ഥം ഹാരീതസംഹിത എന്നപേരില്‍ പ്രചരിച്ചു വരുന്നുണ്ട്‌.

ചരിത്രകാലം.

ദൃഢബലന്‍. ഇദ്ദേഹത്തിന്റെ കാലം എ.ഡി. നാലാം ശ.-ത്തിന്റെ ആദ്യദശകങ്ങളാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഈ കാലമായപ്പോഴേക്കും ചരകസംഹിതയുടെ പല ഭാഗങ്ങളും നഷ്‌ടപ്പെട്ട നിലയിലായി; ചികിത്സാസ്ഥാനത്തില്‍ 17 അധ്യായങ്ങളും കല്‌പസിദ്ധസ്ഥാനങ്ങള്‍ മുഴുവനും കിട്ടാനില്ലെന്നുവന്നു. ഇതുമുഴുവന്‍ എഴുതിച്ചേര്‍ക്കുക എന്ന അതിദുഷ്‌കരമായ കൃത്യം സമര്‍ഥമായി നിര്‍വഹിച്ച പ്രതിഭാശാലിയാണ്‌ ദൃഢബലന്‍.

വാഗ്‌ഭടന്‍. ആയുര്‍വേദവുമായി ബന്ധപ്പെടുത്തി അനേകം വാഗ്‌ഭടന്മാരെപ്പറ്റി പറയുന്നുണ്ട്‌. അവരില്‍ മൂന്നുപേരാണ്‌ പ്രസിദ്ധന്മാരും പരിഗണനാര്‍ഹരും: ഒന്ന്‌, അഷ്‌ടാംഗസംഗ്രഹത്തിന്റെ കര്‍ത്താവ്‌; രണ്ട്‌, അഷ്‌ടാംഗഹൃദയത്തിന്റെ കര്‍ത്താവ്‌; മൂന്ന്‌, രസരത്‌ന സമുച്ചയത്തിന്റെ കര്‍ത്താവ്‌. അഷ്‌ടാംഗസംഗ്രഹകര്‍ത്താവും അഷ്‌ടാംഗഹൃദയകര്‍ത്താവും ഒരാള്‍തന്നെയാണെന്ന്‌ ചില പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌.

ഭട്ടാരഹരിശ്ചന്ദ്രന്‍. ആയുര്‍വേദത്തിലും സംസ്‌കൃതത്തിലും നിപുണനായിരുന്ന ഇദ്ദേഹം രാജാസാഹസാങ്കന്റെ ആസ്ഥാന വൈദ്യനായിരുന്നു. എ.ഡി. നാലും അഞ്ചും ശ.-ങ്ങള്‍ക്കിടയ്‌ക്കാണ്‌ ഇദ്ദേഹത്തിന്റെ ജീവിതകാലം. മഹാകവി ബാണന്‍ ഇദ്ദേഹത്തെ ആദരപൂര്‍വം സ്‌മരിക്കുന്നുണ്ട്‌. ചരകസംഹിതയുടെ ആദ്യത്തെ വ്യാഖ്യാനത്തിന്റെ രചയിതാവ്‌ ഇദ്ദേഹമാണെന്നു പറയപ്പെടുന്നു. ചരകന്യാസം എന്ന ആ വ്യാഖ്യാനം പൂര്‍ണരൂപത്തില്‍ ഇന്നു ലഭ്യമല്ല.

മാധവകരന്‍. എ.ഡി. എട്ടാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ഋഗ്വേദവ്യാഖ്യാതാവായ സായണാചാര്യന്റെ സഹോദരനാണ്‌. മാധവനിദാനം എന്ന അപരനാമത്താല്‍ സുപ്രസിദ്ധമായ രുഗ്‌വിനിശ്ചയം എന്ന ഗ്രന്ഥത്തിന്റ രചയിതാവ്‌ എന്ന നിലയിലാണ്‌ ആയുര്‍വേദലോകത്ത്‌ ഇദ്ദേഹം അനശ്വരികീര്‍ത്തിയായിത്തീര്‍ന്നിട്ടുള്ളത്‌. ഇന്ദു. ഇദ്ദേഹം വാഗ്‌ഭടന്റെ ശിഷ്യന്‍ എന്ന നിലയിലും അഷ്‌ടാംഗസംഗ്രഹത്തിന്റെ വ്യാഖ്യാതാവെന്ന നിലയിലും പ്രശസ്‌തനാണ്‌. ശാസ്‌ത്രത്തിന്റെ മര്‍മഗ്രന്ഥികളെ പ്രകടമാക്കുന്ന ഇദ്ദേഹത്തിന്റെ ശശിലേഖാവ്യാഖ്യാനം അഷ്‌ടാംഗസംഗ്രഹത്തിനുണ്ടായിട്ടുള്ള ഒരേയൊരു സംസ്‌കൃതവ്യാഖ്യാനമാണ്‌.

ജജ്ജടന്‍. വാഗ്‌ഭടശിഷ്യനും ഇന്ദുവിന്റെ സഹപാഠിയുമാണ്‌ ഇദ്ദേഹം. ചരകസംഹിതയ്‌ക്ക്‌ ഇദ്ദേഹം രചിച്ചിട്ടുള്ള നിരന്തരപദവ്യാഖ്യയുടെ ഏതാനും ചില അംശങ്ങള്‍ മാത്രമേ ഇപ്പോള്‍ കിട്ടാനുള്ളു. ദല്‍ഹണന്‍. ഇദ്ദേഹം സുശ്രുതസംഹിതയുടെ ഏറ്റവും പ്രശസ്‌തമായ നിബന്ധസംഗ്രഹം എന്ന വ്യാഖ്യാനത്തിന്റെ രചയിതാവാണ്‌.

ചക്രപാണിദത്തന്‍. 11-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ഒരു ബംഗാളിയാണ്‌. നയപാലന്‍ എന്ന ഗൗഡദേശരാജാവിന്റെ പാചകശാലയില്‍ ശുചീകരണനിര്‍ദേശങ്ങള്‍ നല്‌കുന്നതിന്‌ നിയുക്തനായിരുന്നു. ചരകസംഹിതയ്‌ക്കും സുശ്രുതസംഹിതയ്‌ക്കും ചക്രപാണിദത്തന്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്‌. ആയുര്‍വേദദീപിക എന്ന ചരകവ്യാഖ്യാനത്തിന്റെ വൈശിഷ്‌ട്യത്തെ പുരസ്‌കരിച്ച്‌ ഇദ്ദേഹത്തിന്‌ "ചരകചതുരാനന്‍' എന്ന ബഹുമതി ബിരുദം ലഭിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ സുശ്രുതവ്യാഖ്യാനം ഭാനുമതി എന്ന പേരില്‍ അറിയപ്പെടുന്നു. ഈ വ്യാഖ്യാനങ്ങള്‍ക്കുപുറമേ ചികിത്സാസാരസംഗ്രഹം, ദ്രവ്യഗുണസംഗ്രഹം എന്നീ മൗലിക ഗ്രന്ഥങ്ങളും മുക്താവലി, വ്യഗ്രദരിദ്രശുഭാകരം എന്നീ പേരുകളില്‍ രണ്ടു ശബ്‌ദകോശഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

അരുണദത്തന്‍. അഷ്‌ടാംഗഹൃദയത്തിന്റെ സര്‍വാംഗസുന്ദരാവ്യാഖ്യാനത്തിന്റെ കര്‍ത്താവെന്ന നിലയില്‍ പ്രഖ്യാതനാണിദ്ദേഹം. ഭിക്ഷുഗോവിന്ദഭാഗവതന്‍. 12-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു ബൗദ്ധഭിക്ഷുവാണിദ്ദേഹം. രസഹൃദയതന്ത്രം എന്ന സംസ്‌കൃതത്തിലുള്ള രസതന്ത്രഗ്രന്ഥത്തിന്റെ പ്രണേതാവെന്ന നിലയില്‍ അറിയപ്പെടുന്നു. ആദിശങ്കരന്റെ ഗുരുവായ ഗോവിന്ദഭഗവത്‌പാദരാണ്‌ ഇദ്ദേഹം എന്നും അഭിപ്രായമുണ്ട്‌.

ശാര്‍ങ്‌ഗധരന്‍. വൈദ്യലോകത്ത്‌ പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ള ശാര്‍ങ്‌ഗധരസംഹിത എന്ന പ്രശസ്‌ത ഗ്രന്ഥത്തിനുപുറമേ സദാചാരപരമായ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‌കി ശാര്‍ങ്‌ഗധരപദ്ധതി എന്നൊരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ആയുര്‍വേദത്തിലെ അത്യുല്‌കൃഷ്‌ടങ്ങളായ ചരകസംഹിത, സുശ്രുതസംഹിത, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥത്രയത്തിന്‌ ബൃഹത്‌ ത്രയി എന്നു നാമകരണം ചെയ്‌തിരിക്കുന്നതുപോലെ അനന്തരകാലഗ്രന്ഥങ്ങളില്‍ ഏറ്റവും സ്വീകാര്യങ്ങളായി അഷ്‌ടാംഗസംഗ്രഹം, മാധവനിദാനം, ശാര്‍ങ്‌ഗധരസംഹിത എന്നീ ഗ്രന്ഥങ്ങള്‍ക്കു ലഘുത്രയി എന്നും പറഞ്ഞുവരുന്നതില്‍നിന്നും അര്‍വാചീനഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ശാര്‍ങ്‌ഗധരസംഹിതയ്‌ക്കുള്ള സ്ഥാനമഹത്വം അനുക്തസിദ്ധമാണ്‌.

വീരസിംഹന്‍. സപ്‌തഗ്രഹരശ്‌മിസാകര്യമാണ്‌ മനുഷ്യശരീരം എന്ന ജ്യോതിഷസിദ്ധാന്തത്തിനും ധര്‍മശാസ്‌ത്ര തത്ത്വങ്ങള്‍ക്കും പ്രാധാന്യം നല്‌കിക്കൊണ്ട്‌ ഗ്രഹങ്ങളുടെ ഗതി വിഗതികളെയും മനുഷ്യരുടെ പാപപുണ്യകര്‍മങ്ങളെയും രോഗങ്ങളുമായി ബന്ധപ്പെടുത്തി വിവരിക്കുന്ന വീരസിംഹാവലോകം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്‌ ഇദ്ദേഹം. 14-ാം ശ.-മുതലാണ്‌ വീരസിംഹന്റെ ജീവിതകാലം.

ഭാവമിശ്രന്‍. 15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഈ ആയുര്‍വേദാചാര്യന്‍. ലാടകമിശ്രന്‍ എന്ന ഭിഷഗ്വരന്റെ പുത്രനാണ്‌. ഇദ്ദേഹത്തിന്‌ സംസ്‌കൃതസാഹിത്യത്തിലും മറ്റു ഭാരതീയശാസ്‌ത്രങ്ങളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ആയുര്‍വേദത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിനു നിദര്‍ശനമാണ്‌ ഭാവപ്രകാശം എന്ന ഗ്രന്ഥം. ആയുര്‍വേദത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംക്ഷിപ്‌തമായി ഇതില്‍ വിവരിച്ചിട്ടുണ്ട്‌.

ആധുനികകാലം. 19-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ആചാര്യന്മാരുടെ പംക്തിയില്‍ പരിഗണനാര്‍ഹരാണ്‌ ഭൈഷജ്യരത്‌നാവലിയുടെ കര്‍ത്താവായ ഗോവിന്ദദാസനും വൈദ്യശാസ്‌ത്രവ്യാഖ്യാതാക്കളായ ഗംഗാധര റോയിയും ഹാരാണചന്ദ്രചക്രവര്‍ത്തിയും. ഗംഗാധരറോയി പൗരാണികശാസ്‌ത്രങ്ങളില്‍ അവഗാഹംനേടിയ ഒരു പണ്ഡിതനായിരുന്നു. ശാസ്‌ത്രപഠനത്തിന്‌ അനേകം ശിഷ്യന്മാര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. ചരകസംഹിതയ്‌ക്ക്‌ അദ്ദേഹം എഴുതിയ ജല്‌പലകല്‌പതരു എന്ന വ്യാഖ്യാനം വിമര്‍ശനപാടവംകൊണ്ടും അപഗ്രനഥന നൈപുണ്യംകൊണ്ടും വൈദ്യന്മാര്‍ക്കിടയില്‍ ആദരം നേടിയിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിനുപുറമേ അദ്ദേഹം ആഗ്നേയായുര്‍വേദവ്യാഖ്യാ, രജതവല്ലഭീയദ്രവ്യഗുണവൃത്തി തുടങ്ങി പത്തോളം ആയുര്‍വേദഗ്രന്ഥങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌.

ഗംഗാധരറോയിയുടെ ശിഷ്യന്മാരില്‍ പ്രമുഖനാണ്‌ ഹാരാണചക്രവര്‍ത്തി. അദ്ദേഹം തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിട്ടുള്ളത്‌ ശല്യചികിത്സ(ശസ്‌ത്രക്രിയ)യിലാണ്‌. ശല്യചികിത്സാപ്രധാനമായ സുശ്രുതസംഹിതയ്‌ക്ക്‌ അദ്ദേഹം രചിച്ച സുശ്രുതാര്‍ഥസന്ദീപനം എന്ന വ്യാഖ്യാനം വളരെ പ്രസിദ്ധമാണ്‌. ഹാരാണ ചന്ദ്രനുണ്ടായിരുന്ന ഒരു വലിയ മേന്മ നേത്രസംബന്ധമായ ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ സുശ്രുതപ്രോക്തമായ എല്ലാ ശസ്‌ത്രക്രിയകളും അദ്ദേഹം നിര്‍വഹിച്ചിരുന്നു എന്നുള്ളതാണ്‌.

കേരളത്തില്‍ ഗുരുകുലസമ്പ്രദായപ്രകാരം ആയുര്‍വേദശിക്ഷണം നല്‌കിയ ആചാര്യന്മാരുടെ കൂട്ടത്തില്‍ അഷ്‌ടവൈദ്യന്മാര്‍, പുന്നശ്ശേരി നീലകണ്‌ഠശര്‍മ, കൈക്കുളങ്ങര രാമവാര്യര്‍, വൈക്കം പാച്ചുമൂത്തത്‌, കായിക്കര പി.എ. ഗോവിന്ദന്‍ വൈദ്യന്‍, പരവൂര്‍ വി. കേശവനാശാന്‍, തയ്യില്‍ കുമാരകൃഷ്‌ണവൈദ്യന്‍, ചാവര്‍കോട്ടുവൈദ്യന്മാര്‍, അനന്തപുരത്തു രാജരാജവര്‍മ മൂത്തകോയിത്തമ്പുരാന്‍, വലപ്പാട്ടു മാമിവൈദ്യന്‍, മാലക്കര കൊച്ചു രാമന്‍വൈദ്യന്‍, ഉഴുത്രവാര്യര്‍, പ്രാണാചാര്യ വെങ്കടേശ്വരശാസ്‌ത്രി മുതലായ അനേകംപേര്‍ പരിഗണനാര്‍ഹരായുണ്ട്‌. നോ: ആയുര്‍വേദം കേരളത്തില്‍

(ഡോ. എന്‍. ശ്രീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍