This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുധ നിയന്ത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയുധ നിയന്ത്രണം

Arms Control

ആയുധങ്ങളുടെ, പ്രത്യേകിച്ച്‌ വന്‍ വിനാശായുധങ്ങളുടെ വികാസം, ഉത്‌പാദനം, സംഭരണം, വ്യാപനം, ഉപയോഗം എന്നിവയ്‌ക്കുമേലുള്ള രാജ്യാന്തര നിയന്ത്രണം. നയതന്ത്രബന്ധങ്ങളില്‍ അധിഷ്‌ഠിതമായി രാഷ്‌ട്രങ്ങള്‍ തമ്മിലോ, അന്തര്‍ദേശീയ തലത്തിലോ ഉണ്ടാക്കുന്ന കരാറുകള്‍ ഉടമ്പടികള്‍ എന്നിവയിലൂടെ മാത്രമേ ആയുധ നിയന്ത്രണം പ്രായോഗികമാവുകയുള്ളൂ. ചിലത്‌ സൈനിക സാങ്കേതിക വിദ്യകള്‍ വ്യാപിക്കുന്നതു തടയുവാനും സാങ്കേതിക വിദ്യയുടെ വികാസം മാനവരാശിക്കു വരുത്താവുന്ന ദുരന്തം ഒഴിവാക്കുവാനും ഉദ്ദേശിച്ചുള്ളതായിരിക്കും. മറ്റു ചില കരാറുകള്‍ ആയുധ നിയന്ത്രണ സംവിധാനത്തിലെ പരിമിതികള്‍ തിരിച്ചറിഞ്ഞുകൊണ്ട്‌ യുദ്ധത്തിന്‌ ഉപയോഗിക്കുന്ന മാരകായുധങ്ങള്‍ സാധാരണ പൗരന്മാര്‍ക്കും കാര്‍ഷിക-സാമ്പത്തിക വസ്‌തുവകകള്‍ക്കും ഏല്‍പ്പിക്കുന്ന നാശത്തിന്റെ ആഘാതം കുറയ്‌ക്കുവാനായി അവയുടെ ഉപയോഗത്തിന്‌ വിലക്കേര്‍പ്പെടുത്തുന്നവയായിരിക്കും. ആയുധ നിയന്ത്രണ ഉടമ്പടികളെ ചിലര്‍ യുദ്ധങ്ങള്‍ ഒഴിവാക്കാനുള്ള ഉപാധിയായി കാണുമ്പോള്‍ മറ്റുചിലര്‍ ആയുധോത്‌പാദനത്തിനായി വേണ്ടിവരുന്ന വന്‍ സാമ്പത്തിക ചിലവില്‍നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗമായും കാണുന്നു.

ജോണ്‍സ്റ്റീന്‍ബര്‍ഗ്‌, ജോനാഥന്‍ ഡീന്‍, സ്റ്റുവര്‍ട്ട്‌ ക്രോഫ്‌ട്‌ എന്നിവര്‍ ആയുധ നിയന്ത്രണത്തിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ രൂപപ്പെടുത്തിയവരില്‍ പ്രമുഖരാണ്‌. ആശയപരമായി നിരായുധീകരണത്തില്‍ നിന്നും വ്യത്യസ്‌തമാണ്‌ ആയുധ നിയന്ത്രണം. സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ അകറ്റുവാനും പരസ്‌പര വിശ്വാസം ഉറപ്പുവരുത്താനും കരാറില്‍ ഒപ്പിടുന്ന രാഷ്‌ട്രങ്ങളെ സഹായിക്കുന്നതാകണം കരാറിലെ വ്യവസ്ഥകള്‍. കൈവശമുള്ള ആയുധങ്ങളുടെ ശക്തി, വ്യാപ്‌തി, എണ്ണം എന്നിവയെ സംബന്ധിച്ചുള്ള പരസ്‌പരധാരണയാണ്‌ ആയുധനിയന്ത്രണത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്‌. താത്വികമായി ആയുധനിയന്ത്രണം ഒരു പ്രതിരോധ പ്രക്രിയയാണ്‌. എന്നിരുന്നാലും ഉടമ്പടിയിലെ സുതാര്യത, തുല്യത, സ്ഥിരത എന്നിവയുടെ അടിസ്ഥാനത്തില്‍ പരോക്ഷമായി സമാധാനം തന്നെയാണ്‌ ഇത്‌ ലക്ഷ്യം വയ്‌ക്കുന്നത്‌.

പുരാതന ഗ്രീസിലെ ആംപിക്‌ടോണിക്‌ ലീഗ്‌ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഏതാനും നിയമങ്ങളാണ്‌ ആയുധ നിയന്ത്രണത്തിന്റെ തുടക്കമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. റോമന്‍ കത്തോലിക്ക സഭയുടെ ഉദയം വരെ ഇത്തരത്തിലുള്ള ഏതാനും നിയമങ്ങള്‍ നിലനിന്നിരുന്നു. ക്രിസ്‌തുമത സ്ഥാപനങ്ങള്‍ അവയുടെ പദവിയും അധികാരവും ആയുധപ്പന്തയത്തെ നിയന്ത്രിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. 1139-ലെ രണ്ടാം ലാറ്റേണണ്‍ കൗണ്‍സില്‍ ക്രിസ്‌തു മത രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയെങ്കിലും മറ്റ്‌ രാഷ്‌ട്രങ്ങള്‍ക്കെതിരായ യുദ്ധ നീക്കങ്ങളെ വിലക്കിയിരുന്നില്ല.

വ്യാവസായിക വിപ്ലവം ആയുധങ്ങളുടെ വികാസത്തെയും ഉത്‌പാദനത്തെയും ത്വരിതപ്പെടുത്തുകയുണ്ടായി. ആയുധം വില്‍പനയ്‌ക്കായി യുദ്ധങ്ങള്‍ സംജാതമാക്കുക എന്ന സ്ഥിതിവന്നു. യുദ്ധങ്ങളിലെ കൊടുംക്രൂരതകള്‍ അവയ്‌ക്കുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാഹചര്യമൊരുക്കി. യുദ്ധത്തടവുകാരോട്‌ മനുഷ്യത്വം പുലര്‍ത്തുക, മുറിവേറ്റവര്‍ക്ക്‌ ചികിത്സ നല്‍കുക, യുദ്ധസാമഗ്രികള്‍ അല്ലാത്ത വസ്‌തുവകകള്‍ക്ക്‌ സംരക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നിയമം വഴി നിര്‍ബന്ധിതമാക്കി. 1675-ല്‍ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ഉണ്ടാക്കിയ സ്‌ട്രാസ്‌ബര്‍ഗ്‌ ഉടമ്പടിയാണ്‌ ലോകത്തെ ആദ്യത്തെ രാസായുധ നിയന്ത്രണ കരാര്‍. അമേരിക്കയും ബ്രിട്ടനും വടക്കന്‍ അമേരിക്കയിലെ സൈനിക വ്യാപനത്തെ നിയന്ത്രിച്ചുകൊണ്ട്‌ 1817-ല്‍ ഒപ്പുവച്ച റുഷ്‌-ബാഗോട്ട്‌ ഉടമ്പടിയും ആയുധനിയന്ത്രണ ചരിത്രത്തിലെ പ്രധാന സംഭവമാണ്‌.

റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായ നിക്കോളാസ്‌ രണ്ടാമന്‍ 26 രാഷ്‌ട്രങ്ങളുടെ തലവന്മാരെ ക്ഷണിച്ചുവരുത്തി 1899-ല്‍ നടത്തിയ ആദ്യത്തെ ഹേഗ്‌ സമ്മേളനം, (First Hague Conference) ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്താനും യുദ്ധത്തെ തുടര്‍ന്നുള്ള നഷ്‌ടപരിഹാരങ്ങള്‍ക്കായി ഒരു സ്ഥിരം കോടതി സ്ഥാപിക്കുന്നതിനും അവസരമൊരുക്കി. 1907-ല്‍ ഒത്തുചേര്‍ന്ന രണ്ടാം ഹേഗ്‌ സമ്മേളനവും ആയുധ നിയന്ത്രണത്തെ സംബന്ധിച്ച്‌ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന്‌ ആയുധ നിയന്ത്രണത്തെ സംബന്ധിച്ച്‌ ലീഗ്‌ ഓഫ്‌ നേഷന്‍സിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അവ ഫലപ്രദമായില്ല. ഒന്നാം ലോകയുദ്ധത്തിനും ലക്ഷ്യംവച്ച്‌ അഞ്ച്‌ നാവിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. (നോ: നാവിക സമ്മേളനങ്ങള്‍)

1925-ലെ ജനീവാ ഉച്ചകോടി രാസായുധങ്ങളുടെ ഉപയോഗം നിരോധിച്ചു. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന്‌ 1957-ല്‍ ആണവായുധ നിര്‍വ്യാപനത്തിനായി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി നിലവില്‍വന്നു. ആണവ രാഷ്‌ട്രങ്ങളായ അമേരിക്ക, സോവിയറ്റ്‌ യൂണിയന്‍, ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ചൈന എന്നീ ശക്തികള്‍ 1963-ല്‍ ആണവനിര്‍വ്യാപന കരാറില്‍ (Non-Proliferation Treats) ഏര്‍പ്പെട്ടു. 1960-കളുടെ അവസാനത്തിലും 70-കളുടെ ആരംഭത്തിലുമായി അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ തന്ത്രപരമായ ആയുധ നിയന്ത്രണ കരാറില്‍ (Strategic Arms Limitation Treats) ഏെര്‍പ്പെടുകയുണ്ടായി. 1971-ലും 1972-ലും നടന്ന SALT I, SALT II ചര്‍ച്ചകള്‍ ബാലിസ്റ്റിക്‌ മിസൈല്‍ വിരുദ്ധ ഉടമ്പടിക്ക്‌ രൂപം നല്‌കി. അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ 1987-ല്‍ ഒപ്പുവച്ച മധ്യദൂര ആണവ മിസൈല്‍ നിയന്ത്രണ ഉടമ്പടിയിലൂടെ 500-5,500 കിലോമീറ്റര്‍ സീമയുള്ള മിസൈലുകള്‍ ഇല്ലായ്‌മ ചെയ്യാന്‍ ധാരണയിലെത്തി.

1993-ലെ രാസായുധ സമ്മേളനം (Chemical Weapon Convention) രാസായുധ നിര്‍മാണത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. ആയുധ നിര്‍മാണം വെട്ടിക്കുറയ്‌ക്കുന്നതിനായി അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ തന്ത്രപരമായ ആയുധ ലഘൂകരണ ഉടമ്പടികളില്‍ (The Strategic Arms Reduction Treaty- START I, START II) ഏര്‍പ്പെടുകയും ആയുധ സംരംഭങ്ങളെ ക്രമേണ നിയന്ത്രിച്ചു പോരുകയും ചെയ്‌തു. 1996-ലെ സമഗ്ര പരീക്ഷണ നിരോധന ഉടമ്പടി (Comprehensive Test ban Treaty - CTBT) സൈനിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള എല്ലാ ആണവ പരീക്ഷണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇന്ത്യയുടെ പൊക്രാന്‍ ആണവ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളും ആണവശേഷിനേടുന്നതു തടയാന്‍ ലക്ഷ്യമാക്കി ഉണ്ടാക്കിയ മറ്റൊരു കരാറാണ്‌ ആണവ നിര്‍വ്യാപനക്കരാര്‍ (Nuclear Non proliferation treaty-NPT). അഞ്ച്‌ ആണവശക്തികള്‍ക്കുമാത്രം സര്‍വസ്വാതന്ത്ര്യവും നല്‍കുകയും മറ്റുരാഷ്‌ട്രങ്ങള്‍ക്ക്‌ സിവിലും സൈനികവുമായ എല്ലാ പരീക്ഷണങ്ങള്‍ക്കും വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പ്രസ്‌തുത കരാറില്‍ "ഏകപക്ഷീയം' എന്ന്‌ പറഞ്ഞ്‌ ഇന്ത്യ ഒപ്പിടാന്‍ കൂട്ടാക്കിയില്ല.

ആണവ നിര്‍വ്യാപനക്കരാറിന്റെ റിവ്യൂ മീറ്റിങ്ങിനെ യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ അഭിസംബോങന ചെയ്യുന്നു

ആയുധ നിയന്ത്രണ ഉടമ്പടികളുടെ പരിശോധന പലപ്പോഴും ബുദ്ധിമുട്ട്‌ നിറഞ്ഞതാണ്‌. ഇപ്പോഴും കരാറിലേര്‍പ്പെട്ടിട്ടുള്ള ഇതര അംഗരാജ്യങ്ങളുടെ സമീപനത്തെ സംശയത്തോടെ കാണുകയും രഹസ്യമായി കരാറിന്റെ അന്തഃസത്തയെ ഖണ്ഡിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്‌. വാഷിങ്ടണ്‍, ലണ്ടന്‍ നാവിക സമ്മേളന ഉടമ്പടികള്‍ ഇതിന്‌ ഉദാഹരണമാണ്‌. പലപ്പോഴും രാഷ്‌ട്രീയ താല്‍പര്യത്തെ അടിസ്ഥാനപ്പെടുത്തിയാവും കരാര്‍ ലംഘിച്ചു എന്ന ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക. വസ്‌തുനിഷ്‌ഠവും മുന്‍വിധിയുമില്ലാത്ത അന്വേഷണങ്ങള്‍ക്കുമുതിരാതെ ചെറു രാഷ്‌ട്രങ്ങള്‍ക്കുമേല്‍ അധിനിവേശ താല്‍പര്യങ്ങള്‍ക്കായി ആയുധ നിയന്ത്രണ ഉടമ്പടികളെ മറയാക്കിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍