This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആയുധങ്ങള്‍

Weapons

ശിലാ-ലോഹയുഗങ്ങളിലെ ആയുധങ്ങള്‍: 1. കൈപ്പിടി മാറ്റിയ കോടാലി 2. ശിലാഗദ 3. കല്‍ച്ചുരിക 4. ലോഹച്ചുരിക 5, 6. ലോഹവാളുകള്‍

ആയോധന(യുദ്ധ)ത്തിനുള്ള ഉപകരണങ്ങള്‍ എന്ന്‌ ശബ്‌ദാര്‍ഥം. എതിരാളിയെ നശിപ്പിക്കുന്നതിനോ പരാജയപ്പെടുത്തുന്നതിനോ ക്ഷതമേല്‌പിക്കുന്നതിനോവേണ്ടി പ്രയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ആയുധങ്ങളാണ്‌. ആക്രമണത്തിനെന്നപോലെതന്നെ പ്രതിരോധത്തിനും ഇവ ഉപയോഗിക്കപ്പെടുന്നു.

കല്ലുകള്‍, മരക്കഷണങ്ങള്‍, എല്ലുകള്‍ മുതലായവയായിരുന്നു മനുഷ്യന്റെ ആദ്യകാലായുധങ്ങള്‍. ക്രമേണ ഇവ ഉരച്ച്‌ മൂര്‍ച്ചവരുത്തി ഉപയോഗിക്കാന്‍ മനുഷ്യന്‍ പഠിച്ചു. വിശേഷബുദ്ധിയും പ്രയോഗസൗകര്യമുള്ള കൈകളും മെച്ചപ്പെട്ട ആയുധങ്ങളുണ്ടാക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കി. തന്നെക്കാള്‍ ശക്തിയും വലുപ്പവുമുള്ള ജന്തുക്കളുടെ ആക്രമണങ്ങളില്‍നിന്ന്‌ രക്ഷനേടാനും അവയെ വേട്ടയാടി പിടിക്കാനും മനുഷ്യനു കഴിഞ്ഞത്‌ ആയുധങ്ങളുടെ സഹായംകൊണ്ടാണ്‌. "ആയുധങ്ങള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ജീവി' എന്നൊരു നിര്‍വചനംതന്നെ മനുഷ്യനെക്കുറിച്ചുണ്ട്‌.

പ്രാചീനകാലം

വെടിമരുന്നിന്റെ ഉപയോഗം വ്യാപകമായിത്തീരുന്നതിനു മുമ്പുവരെ പ്രചാരത്തിലിരുന്ന ആയുധങ്ങളുടെ കാലത്തെയാണ്‌ പ്രാചീനകാലം എന്ന പദംകൊണ്ട്‌ ഇവിടെ വിവക്ഷിച്ചിരിക്കുന്നത്‌. ഒരേ ഉപകരണംതന്നെ ആക്രമണത്തിനും പ്രതിരോധത്തിനും വേട്ടയ്‌ക്കും ഉള്ള ആയുധം എന്ന നിലയ്‌ക്കും കാര്‍ഷികോപകരണം എന്ന നിലയ്‌ക്കും പ്രാകൃതമനുഷ്യന്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നിരിക്കണം. ശിലായുഗത്തിലെ ആയുധങ്ങളില്‍ അധികവും ഇത്തരത്തിലുള്ളവയായിരുന്നു. കാലക്രമേണ മനുഷ്യന്‍ കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടാക്കാനും പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉപകരണങ്ങള്‍ സംവിധാനം ചെയ്യാനും ആരംഭിച്ചു. അമ്പ്‌, വില്ല്‌, കുന്തം, ചാട്ടുളി മുതലായവ യുദ്ധത്തിനോ വേട്ടയ്‌ക്കോ മാത്രം ഉപകരിക്കുന്ന ആയുധങ്ങളായിരുന്നു; കൈക്കോട്ട്‌ (മണ്‍വെട്ടി), മഴു (കോടാലി) മുതലായവ പ്രധാനമായും കാര്‍ഷികോപകരണങ്ങളും. പ്രാചീനായുധങ്ങളെ പല വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താം.

അടിക്കാനുള്ളവ

ശിലായുഗത്തിലെ കഠാരികള്‍

വിവിധതരം ഗദകള്‍, കൂടങ്ങള്‍, വടികള്‍ മുതലായവയാണ്‌ അടിക്കാനുള്ള ആയുധങ്ങള്‍ എന്ന നിലയ്‌ക്ക്‌ പ്രാചീനമനുഷ്യര്‍ ഉപയോഗപ്പെടുത്തിയിരുന്നത്‌. ഗദകള്‍ ശത്രുവിനെ തല്ലിച്ചതയ്‌ക്കാനും കുന്തങ്ങള്‍ കുത്തിമലര്‍ത്താനും ഉപയോഗപ്പെടുത്തിവന്നു. പ്രധാനമായും അടിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ചിലതരം ഗദകള്‍ ശത്രുവിനുനേരേ എറിയാന്‍ പറ്റുന്ന തരത്തിലുള്ളവയായിരുന്നു. ഗദയുടെ ഒരറ്റം പരന്നു കനംകൂടിയതോ, ഗോളാകൃതിയിലുള്ളതോ ആണ്‌. മറ്റേ അറ്റം കൈകൊണ്ട്‌ പിടിക്കാന്‍ പറ്റുന്നതരത്തില്‍ പാകപ്പെടുത്തിയിരിക്കും. നേരിട്ടുള്ള പോരില്‍ ആദ്യകാലങ്ങളില്‍ ഗദ ഫലപ്രദമായ ഒരായുധമായിരുന്നു. പ്രാചീനകലാത്ത്‌ ഇന്ത്യയിലും ഏറെ പ്രചാരത്തിലിരുന്ന ഒരായുധമാണിത്‌. ഗദായുദ്ധങ്ങളെക്കുറിച്ച്‌ മഹാഭാരതത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രാചീനഭാരതത്തില്‍ ഗദയ്‌ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

എറിയാനുള്ളവ

ശിലായുഗത്തിലെ മഴുകള്‍

ഏതെങ്കിലും ഒരു മൃഗത്തിനു നേരെ വീശിയെറിഞ്ഞ കല്ലായിരുന്നിരിക്കാം മനുഷ്യന്‍ പ്രയോഗിച്ച ആദ്യത്തെ ക്ഷേപണീയായുധം. കൂടുതല്‍ ഊക്കും പ്രഹരശക്തിയും കിട്ടാന്‍വേണ്ടി പിന്നീട്‌ കവണകള്‍ ഉപയോഗിച്ചുതുടങ്ങി. കല്ല്‌ കവണയില്‍വച്ച്‌ വലിച്ചുവിട്ടാല്‍ വളരെ ദൂരെ ചെന്നുകൊള്ളും. നീണ്ട ചരടില്‍ കൊരുത്തിട്ടുള്ള പരന്ന ഭാഗത്താണ്‌ കല്ല്‌ വയ്‌ക്കേണ്ടത്‌. ഈ പരന്നഭാഗത്തിന്റെ ഇരുവശങ്ങളിലും കൊരുത്തിട്ടുള്ള ചരടുകള്‍ കവണക്കമ്പില്‍ കെട്ടിയിരിക്കും. കവണ ഉപയോഗിച്ച്‌ ദാവീദ്‌ തന്നെക്കാള്‍ എത്രയോ ഇരട്ടിശക്തിയും വലുപ്പവുമുള്ള ഗോലിയാത്തിനെ വധിച്ചതായി ബൈബിളിലും ഖുര്‍ആനിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. 1367-ല്‍ നടന്ന നജാറ യുദ്ധത്തില്‍ "കറുത്ത രാജകുമാര' ന്റെ വിജയത്തിനു നിദാനമായത്‌ "കല്ലും കവണയും' ആയിരുന്നു എന്ന്‌ ചരിത്രരേഖകളുണ്ട്‌.

മറ്റ്‌ ഏറുപകരണങ്ങള്‍ നിര്‍മിക്കാനും പ്രാചീനമനുഷ്യനു സാധിച്ചു. കല്ല്‌ ചുഴറ്റിയെറിയാന്‍ ചില പ്രാചീന സമൂഹങ്ങളില്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒരായുധമാണ്‌ ബോളാ (bolae). കവണയില്‍നിന്നും വ്യത്യസ്‌തമായ ഒരു ഏറുപകരണമാണിത്‌. പാറ്റഗോണിയക്കാരും ടോഗോലാന്‍ഡുകാരും യുദ്ധത്തിനും നായാട്ടിനും പക്ഷിവേട്ടയ്‌ക്കും ഇതുപയോഗപ്പെടുത്തിയിരുന്നു. ബോളയില്‍നിന്ന്‌ ക്ഷേപിക്കപ്പെടുന്ന കല്ലിനോടു കൂട്ടിക്കെട്ടിയ ചരട്‌ മൃഗങ്ങളുടെയും മറ്റും കാലുകള്‍ ബന്ധിക്കുന്നതിന്‌ ഉപകരിക്കും.

ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന ചില ചാപങ്ങളും കല്ലെറിയാന്‍ ഉണ്ടാക്കപ്പെട്ടവയായിരുന്നു. ഡാര്‍ട്ട്‌ (Dart), ജാവലിന്‍ (Javelin), കുന്തം മുതലായ തുളച്ചുകയറുന്ന ഉപകരണങ്ങള്‍ കൈകൊണ്ടുള്ള ഏറിന്റെ വിവിധഘട്ടങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈജിപ്‌ത്‌, എത്യോപ്യ, ആസ്റ്റ്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും യുദ്ധോപകരണങ്ങളെന്ന നിലയില്‍ പൗരാണികകാലത്ത്‌ ഇവയ്‌ക്ക്‌ സ്ഥാനമുണ്ടായിരുന്നു.

ബൂമെറാങ്‌

വിവിധതരം ബൂമെറാങ്ങുകള്‍

ആസ്റ്റ്രേലിയയിലെ ആദിവാസികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ബൂമെറാങ്‌ (Boome-rang) ഒരു പ്രത്യേകതരം ക്ഷേപണീയായുധമാണ്‌. മരപ്പലക കൊണ്ടാണ്‌ ഇത്‌ നിര്‍മിച്ചിരുന്നത്‌. ഒരറ്റംപിടിച്ച്‌ സര്‍വശക്തിയും ഉപയോഗിച്ചെറിഞ്ഞാല്‍ ഏറെദൂരം സഞ്ചരിച്ചശേഷം എറിഞ്ഞ സ്ഥാനത്ത്‌ തിരിച്ചെത്തത്തക്കവിധത്തിലാണ്‌ ഇതിന്റെ ഘടന. ബൂമെറാങ്ങിന്റെ ജന്മസ്ഥലം ആസ്റ്റ്രേലിയ ആണെന്നു പരക്കെ വിശ്വസിച്ചു പോരുന്നു; പക്ഷേ, ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരുന്ന "വളൈതടി' ഒരിനം ബൂമെറാങ്‌ തന്നെയാണെന്നും ഇതിന്‌ ആസ്റ്റ്രേലിയന്‍ ബൂമെറാങ്ങിനെക്കാള്‍ പഴക്കമുണ്ടെന്നും ചില പാശ്ചാത്യഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

മീന്‍വേട്ടയ്‌ക്കും മറ്റും അടുത്തകാലംവരെ ഉപയോഗിച്ചിരുന്ന ചാട്ടുളി മറ്റൊരുതരം ക്ഷേപണീയായുധമാണ്‌. ചാട്ടുളികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ എസ്‌കിമോകള്‍ ഇപ്പോഴും വിദഗ്‌ധരാണ്‌.

അമ്പും വില്ലും

ശിലായുഗത്തില്‍ത്തന്നെ അമ്പും വില്ലും പ്രചാരത്തില്‍ വന്നതായി കരുതപ്പെടുന്നു. നവീന ശിലായുഗത്തില്‍ തീ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന അരണിയുടെ (flint) മുനയോടുകൂടിയ അമ്പുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ചെമ്പ്‌ കണ്ടുപിടിക്കുന്നതുവരെ വിവിധതരം കല്ല്‌, മരക്കമ്പുകള്‍, എല്ലുകള്‍ മുതലായവകൊണ്ടായിരുന്നു അമ്പുകള്‍ ഉണ്ടാക്കിയിരുന്നത്‌. ചെമ്പ്‌ വ്യാപകമായിത്തീര്‍ന്നതോടെ ചെമ്പും, ചെമ്പിന്റെ കൂട്ടുലോഹമായ വെങ്കലവും അമ്പുണ്ടാക്കന്‍ ഉപയോഗപ്പെടുത്താനാരംഭിച്ചു. ഇരുമ്പ്‌ കണ്ടുപിടിച്ചതോടെ അമ്പുണ്ടാക്കാനുള്ള മുഖ്യലോഹം അതായിത്തീര്‍ന്നു.

പല കാലങ്ങളിലായി പല വലുപ്പത്തിലുള്ള വില്ലുകള്‍ ഉപയോഗത്തിലുണ്ടായിരുന്നു. ഒരാള്‍പ്പൊക്കമുള്ള വില്ലും അതിന്റെ പകുതിനീളമുള്ള അമ്പും കൂടുതല്‍ പ്രചാരമുള്ളവയായിരുന്നു. ഒരു ഇംഗ്ലിഷ്‌ വില്ലാളിക്ക്‌ ഒരു മിനിട്ടില്‍ ആറ്‌ അമ്പുകളോളം എയ്‌ത്‌ 185 മീ. വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ കൊളളിക്കാന്‍ കഴിയുമായിരുന്നത്ര. വെടിക്കോപ്പുകളുടെ ആവിര്‍ഭാവത്തോടെ (16-ാം ശ.) ഇംഗ്ലണ്ടില്‍ അമ്പിന്റെയും വില്ലിന്റെയും സ്ഥാനം നഷ്‌ടപ്രായമായിത്തുടങ്ങി.

യൂറോപ്പില്‍ ദീര്‍ഘധനുസ്സിനേക്കാള്‍ (Long bow) കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്നത്‌ വക്രധനുസ്സാണ്‌ (Cross bow). ദീര്‍ഘധനുസ്സ്‌ ഉപയോഗിക്കുന്നതിന്‌ വേണ്ടുന്ന ശക്തിയോ പരിശീലനമോ വക്രധനുസ്സുപയോഗിക്കുന്നതിനാവശ്യമല്ല; മാത്രവുമല്ല ഇതില്‍നിന്ന്‌ കൂടുതല്‍ അകലത്തിലേക്ക്‌ അമ്പ്‌ എയ്‌തുവിടാനും കഴിയും. വേട്ടയ്‌ക്കുപയോഗിക്കുന്ന വക്രധനുസ്സ്‌ ചിത്രവേലകള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ടിരുന്നു.

ഏഷ്യയില്‍ പ്രചാരത്തിലിരുന്നത്‌ സംയുക്തചാപങ്ങളാണ്‌ (Composite bows). തുര്‍ക്കികള്‍ വളരെ മനോഹരമായ വില്ലുകള്‍ നിര്‍മിക്കുകയും വിദഗ്‌ധമായി അസ്‌ത്രപ്രയോഗം നടത്തുകയും ചെയ്‌തിരുന്നു. അമ്പുകളില്‍ വില്ലാളിയുടെ ഒപ്പോ മറ്റ്‌ അടയാളങ്ങളോ ഇടുന്ന രീതിയും അവിടെ നടപ്പിലിരുന്നു. അസ്‌ത്രവിദ്യയിലും ചാപനിര്‍മാണത്തിലും ജപ്പാന്‍കാരും വിദഗ്‌ധരായിരുന്നു; അമ്പിലും വില്ലിലും ഒപ്പടയാളം ഇടുന്ന പതിവ്‌ ജപ്പാനിലും നിലവിലിരുന്നു.

നല്ല വീതിയും നീളവുമുള്ള വില്ലുകള്‍ നിര്‍മിക്കുന്നതിലും അതിവിദഗ്‌ധമായി ലക്ഷ്യത്തില്‍ അമ്പെയ്‌ത്‌ കൊള്ളിക്കുന്നതിലും ആന്‍ഡമാനിലെ ആദിവാസികള്‍ നിപുണരാണ്‌. ആഫ്രിക്കന്‍ വില്ലുകള്‍ താരതമ്യേന ചെറുതാണ്‌. എസ്‌കിമോകള്‍ മരം, എല്ല്‌ മുതലായവകൊണ്ട്‌ സംയുക്തചാപങ്ങള്‍ നിര്‍മിച്ചിരുന്നു.

ഞാണുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളുടെ കാര്യത്തിലും വില്ലില്‍ ഞാണ്‍ കെട്ടുന്ന രീതിയിലും ഭിന്നങ്ങളായി ഒട്ടേറെ സമ്പ്രദായങ്ങള്‍ നിലവിലിരുന്നു. ലോഹം കൊണ്ടുള്ള അമ്പിന്റെ അറ്റം ഒരു നീണ്ട മരദണ്ഡില്‍ ഘടിപ്പിച്ചാണ്‌ ഉപയോഗപ്പെടുത്തുക പതിവ്‌. ചെന്നുതറയ്‌ക്കുന്ന ഭാഗത്തുനിന്നും എളുപ്പം ഊരിപ്പോരാത്തതരത്തിലാണ്‌ അമ്പിന്റെ അഗ്രം ശരിപ്പെടുത്തുക.

വില്ലുണ്ടാക്കുന്നതില്‍ റോമാക്കാര്‍ പിന്നാക്കമായിരുന്നു. മറ്റു രാജ്യങ്ങളില്‍നിന്നും വിലയ്‌ക്കു വാങ്ങുകയായിരുന്നു അവരുടെ പതിവ്‌. ഓടുന്ന കുതിരപ്പുറത്തിരുന്ന്‌ ലക്ഷ്യത്തിലേക്ക്‌ അമ്പെയ്‌തുകൊള്ളിക്കുന്നതില്‍ സിതിയര്‍ (Scythians) വിദഗ്‌ധന്മാരായിരുന്നു. അമ്പിന്റെ അറ്റത്ത്‌ വിഷംപുരട്ടി എയ്യുന്ന സമ്പ്രദായവും മുന്‍കാലത്ത്‌ അപൂര്‍വമായി നിലവിലിരുന്നു. പല ഗിരിവര്‍ഗക്കാരും ഈ സമ്പ്രദായം ഉപയോഗപ്പെടുത്തിവന്നിരുന്നു. മോഹന്‍ജൊദരോയിലും ഹാരപ്പയിലും നടത്തിയ ഉത്‌ഖന്നങ്ങളുടെ ഫലമായി ബി.സി. 4-3 സഹസ്രാബ്‌ദങ്ങളില്‍ ഇന്ത്യയില്‍ പ്രചാരത്തിലിരുന്നതെന്ന്‌ കരുതപ്പെടുന്ന അനേകം അമ്പുകള്‍ കണ്ടെടുക്കുകയുണ്ടായി. അവ ചെമ്പുകൊണ്ടോ വെങ്കലംകൊണ്ടോ നിര്‍മിക്കപ്പെട്ടവയാണ്‌. ഋഗ്വേദത്തില്‍ പല ഭാഗത്തും അമ്പും വില്ലും പരാമൃഷ്‌ടമായിട്ടുണ്ട്‌. വേദകാലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധായുധം അമ്പുംവില്ലും ആയിരുന്നു; എ.ഡി. 18-ാം ശ. വരെയും ഇത്‌ ഒരു നിര്‍ണായകായുധമായിത്തന്നെ നിലനിന്നു പോന്നിരുന്നു.

ഇന്ത്യയില്‍ ആദ്യകാലങ്ങളില്‍ വില്ലുണ്ടാക്കിയിരുന്നത്‌ മുളകൊണ്ടാണ്‌. ഞാണിന്‌ മരനാരുകള്‍ പിരിച്ചുണ്ടാക്കിയ ചരട്‌ ഉപയോഗപ്പെടുത്തിവന്നു. മൃഗചര്‍മങ്ങള്‍ പ്രത്യേകരീതിയില്‍ പരുവപ്പെടുത്തിയും ഞാണിനുപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. വില്ലിന്റെ വിക്ഷേപണശക്തി വര്‍ധിപ്പിക്കാന്‍ മൃഗങ്ങളുടെ കൊമ്പുകള്‍ക്കുള്ള ഇലാസ്‌തികത (elasticity) പ്രയോജനപ്പെടുത്താമെന്നു മനസ്സിലാക്കിയതോടെ കൊമ്പുവില്ലുകള്‍ക്ക്‌ പ്രചാരം കിട്ടി. ക്രിസ്‌ത്വബ്‌ദാരംഭത്തിനു മുമ്പുതന്നെ കൊമ്പു വില്ലുകള്‍ ഭാരതത്തില്‍ നിലവില്‍വന്നു. ഇതിഹാസങ്ങളിലും കൗടില്യന്റെ അര്‍ഥശാസ്‌ത്രത്തിലും കൊമ്പു വില്ലുകളെപ്പറ്റി പരാമര്‍ശമുണ്ട്‌. മൃഗങ്ങളില്‍ കൊമ്പുകള്‍ വളരുന്നതിന്റെ എതിര്‍ദിശയിലേക്ക്‌ വളച്ചാണ്‌ വില്ലുകള്‍ ഉണ്ടാക്കിയിരുന്നത്‌. ഇരുമ്പുകൊണ്ടും മറ്റു ലോഹങ്ങള്‍കൊണ്ടുമുള്ള വില്ലുകളെപ്പറ്റി അഗ്നിപുരാണത്തില്‍ പരാമര്‍ശമുണ്ട്‌. എങ്കിലും പ്രാചീന ഭാരതത്തില്‍ ലോഹചാപങ്ങള്‍ക്ക്‌ കാര്യമായ പ്രചാരമുണ്ടായിരുന്നതായി വ്യക്തമല്ല. പോത്തിന്‍കൊമ്പുകൊണ്ടുണ്ടാക്കുന്ന വില്ലിന്റെ മഹത്വം പലപ്പോഴും എടുത്തുപറഞ്ഞിട്ടുള്ളതായി കാണാം.

സംയുക്തചാപങ്ങളും ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. സാഞ്ചീശില്‌പങ്ങളിലും ഗുപ്‌തകാല നാണയങ്ങളിലും കാണുന്ന ഇരട്ടവളവുള്ള വില്ലുകളെ സംയുക്ത ചാപങ്ങളുടെ മാതൃകയായിക്കരുതാം.

വില്ലുകളുടെ വലുപ്പത്തെക്കുറിച്ചും പുരാണേതിഹാസങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. രണ്ടു മുതല്‍ മൂന്ന്‌ വരെ മീ. നീളമുള്ള വില്ലുകളാണ്‌ പ്രചാരത്തിലുണ്ടായിരുന്നതെന്ന്‌ മഹാഭാരതത്തില്‍നിന്നും നല്ലതരം വില്ലിന്‌ രണ്ടു മീറ്ററോളം നീളമുണ്ടായിരിക്കണമെന്ന്‌ അഗ്നിപുരാണം, ധനുര്‍വേദം എന്നിവയില്‍നിന്നും മനസ്സിലാക്കാവുന്നതാണ്‌. ബി.സി. നാലാം ശ.-ത്തില്‍ കാലാള്‍പ്പട ഉപയോഗപ്പെടുത്തിയിരുന്ന വില്ലുകള്‍ക്ക്‌ വില്ലാളിയുടെ പൊക്കത്തോളം നീളമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. സാഞ്ചീശില്‌പങ്ങളില്‍ കാണപ്പെടുന്ന വില്ലുകളും ഏതാണ്ടിതേ വലുപ്പമുള്ളവയാണ്‌. യുദ്ധേതരാവശ്യങ്ങള്‍ക്കു ചെറുതരം വില്ലുകള്‍ സാര്‍വത്രികമായി ഉപയോഗിച്ചുവന്നു.

തടിയും മുളയം ശരപ്പുല്ലും ആണ്‌ അമ്പിന്റെ കണയുണ്ടാക്കാനുപയോഗിച്ചുപോന്നത്‌. ഗതി സുഗമമാക്കുന്നതിന്‌ അമ്പിന്റെ കീഴറ്റത്ത്‌ തൂവലുകള്‍ പിടിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. പ്രത്യേകതരം പക്ഷികളുടെ 15 സെ.മീറ്ററോളം നീളംവരുന്ന തൂവലുകളാണ്‌ ഇതിനുപയോഗിച്ചിരുന്നതെന്ന്‌ ധനുര്‍വേദത്തിലും മഹാഭാരതത്തിലും സൂചിപ്പിച്ചിട്ടുണ്ട്‌. അമ്പിന്റെ കൂര്‍ത്തമുനകളുണ്ടാക്കാന്‍ കൊമ്പ്‌, തടി, ലോഹങ്ങള്‍ മുതലായവ ഉപയോഗിച്ചിരുന്നതായും അപൂര്‍വമായി അമ്പുമുനകളില്‍ തീ പിടിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ പുരട്ടിയിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ആഗ്നേയാസ്‌ത്ര നിര്‍മാണ രീതികള്‍ അര്‍ഥശാസ്‌ത്രത്തിലും മനുസ്‌മൃതിയിലും മാനസോല്ലാസത്തിലും രാജതരംഗിണിയിലും പരാമര്‍ശിച്ചിട്ടുണ്ട്‌. ഇരുമ്പുകൊണ്ടുമാത്രം നിര്‍മിച്ച അമ്പുകളെക്കുറിച്ച്‌ ധനുര്‍വേദത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. അമ്പുകളില്‍ വില്ലാളിയുടെ പേരെഴുതുന്ന പതിവ്‌ നിലവിലിരുന്നു.

അമ്പിന്റെ നീളവും പല തരത്തിലായിരുന്നു. അമ്പിന്റെ നീളം ഉദ്ദേശം ഒരു മീറ്ററാണെന്ന്‌ ശതപതബ്രാഹ്മണത്തില്‍ പറയുമ്പോള്‍, അത്‌ രഥാക്ഷത്തിന്റെ നീളത്തിനു തുല്യമാണെന്ന്‌ മഹാഭാരതത്തില്‍ സ്‌പഷ്‌ടമാക്കിയിരിക്കുന്നു; എന്നാല്‍ മൗര്യകാലഘട്ടത്തിലാകട്ടെ അമ്പിന്റെ നീളം 1 ½ മീ. മാത്രമായിരുന്നു. സാഞ്ചീസ്‌തൂപങ്ങളില്‍ കാണുന്ന അമ്പുകള്‍ക്ക്‌ 1 മീ. മുതല്‍ 1 ¾ മീ. വരെ നീളം ഉണ്ടായിരിക്കുമെന്ന്‌ ഗവേഷകനായ കച്ചിങ്‌ഹാം അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അമ്പ്‌ എയ്‌തുകൊള്ളിക്കാന്‍ കഴിയുന്ന ലക്ഷ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെയില്ല. ഏകദേശം 120 മീറ്ററോളം അകലം ആകാമെന്ന്‌ ധനുര്‍വേദത്തിലെ പ്രസ്‌താവത്തില്‍നിന്നനുമാനിക്കാം.

അമ്പും വില്ലും: ലാഹോര്‍ മ്യൂസിയം - പാകിസതാന്‍

വില്ലാളിയുടെ തോളില്‍ തൂക്കിയിടുന്ന ഒന്നോ രണ്ടോ ആവനാഴികളിലാണ്‌ അമ്പുകള്‍ സൂക്ഷിക്കാറുള്ളത്‌. ഒരു ആവനാഴിയില്‍ 10 മുതല്‍ 20 വരെ അമ്പുകളാണുണ്ടായിരിക്കുകയെന്ന്‌ സാഞ്ചീസ്‌തൂപങ്ങളിലെ ചിത്രങ്ങളുടെ വ്യാഖ്യാതാവായ ഹോപ്‌കിന്‍സ്‌ അഭിപ്രായപ്പെടുന്നു. ആവനാഴി മോടിപിടിപ്പിക്കാന്‍ പ്രാചീനഭാരതീയര്‍ പക്ഷികളുടേയും മൃഗങ്ങളുടേയും രൂപങ്ങള്‍ ആലേഖനം ചെയ്‌തിരുന്നു. യുദ്ധരംഗത്ത്‌ ഓടുന്ന രഥത്തിലിരുന്ന്‌ വിദഗ്‌ധമായി അമ്പെയ്‌ത്‌ ശത്രുവിനെ ഫലപ്രദമായി നേരിടുന്നതില്‍ ഭാരതീയര്‍ക്ക്‌ പ്രാവീണ്യമുണ്ടായിരുന്നു. എന്നാല്‍, ഓടുന്ന കുതിരപ്പുറത്തിരുന്ന്‌ ശത്രുവിനു നേരെ അസ്‌ത്രപ്രയോഗം നടത്തുന്ന യുദ്ധമുറ ആര്യന്മാരുടെ വരവിനുമുമ്പ്‌ ഭാരതീയര്‍ക്ക്‌ വശമായിരുന്നില്ല. ഭാരതം ആക്രമിച്ച ആര്യന്മാര്‍ ഓടുന്ന കുതിരപ്പുറത്തിരുന്ന്‌ അമ്പ്‌ ലക്ഷ്യം തെറ്റാതെ പ്രയോഗിക്കുന്ന യുദ്ധതന്ത്രത്തില്‍ നല്ല പരിശീലനം നേടിയിരുന്നതായും ആര്യന്മാരുടെ വിജയത്തിനുള്ള ഒരു പ്രമുഖകാരണം ഇതായിരുന്നെന്നും പറയപ്പെടുന്നുണ്ട്‌. നോ: അസ്‌ത്രശസ്‌ത്രങ്ങള്‍

കുത്താനും വെട്ടാനുമുള്ളവ

കുന്തം

ആഫ്രിക്കയിലെ നായാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വിവിധതരം കുന്തങ്ങള്‍

ഏറ്റവും പുരാതനമായ ആയുധങ്ങളിലൊന്നാണ്‌ കുന്തം. നേര്‍ക്കുനേരെയുള്ള യുദ്ധത്തില്‍ സുരക്ഷിതമായ അകലത്തില്‍നിന്നുകൊണ്ട്‌ ശത്രുവിനെ ആക്രമിക്കാന്‍ കുന്തത്തിന്റെ സഹായംകൊണ്ടു സാധിക്കുന്നു. ആദ്യകാലങ്ങളില്‍ കുന്തമുനകള്‍ ഉണ്ടാക്കിയിരുന്നത്‌ മരക്കമ്പുകളുടെ അറ്റം കൂര്‍പ്പിച്ചോ, അറ്റത്ത്‌ കൂര്‍പ്പിച്ച ശിലകള്‍, എല്ലുകള്‍ മുതലായവ വച്ചുകെട്ടിയോ ആയിരുന്നു. 30,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജീവിച്ചിരുന്ന ക്രോമാഗ്നന്‍ മനുഷ്യര്‍ (Cro-Magnon) മൃഗങ്ങളുടെ കൊമ്പുകള്‍ കുന്തമുനയായി ഉപയോഗിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്നു. കുത്താന്‍ മാത്രമല്ല ശത്രുവിനുനേരെ എറിയാനും കുന്തങ്ങള്‍ ഉപകരിച്ചിരുന്നു. 19-ാം ശ. വരെ കുന്തം വ്യാപകമായി ഉപയോഗിച്ചിരുന്നു.

ചരിത്രാരംഭകാലത്തെ ഗ്രീക്കുപടയാളികള്‍ കുന്തം ഉപയോഗിച്ചിരുന്നു. കുന്തങ്ങള്‍ പല ആകൃതിയിലും വലുപ്പത്തിലും ഉണ്ടായിരുന്നതായി കാണാം. ഭാരതീയരുടെ അതിപുരാതനയുദ്ധങ്ങളിലും കുന്തം സ്ഥാനം പിടിച്ചിരുന്നു. ഭാരതീയേതിഹാസങ്ങളിലും പില്‌ക്കാലസാഹിത്യങ്ങളിലും ഇതിനെ ശക്തി എന്ന്‌ വിശേഷിപ്പിച്ചിരുന്നു. ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ഭീകരായുധമെന്ന്‌ കുന്തത്തെ മഹാഭാരതത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു. മാഘന്‍, കൗടില്യന്‍ തുടങ്ങിയ വരും "ശക്തി'യെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. 3½ മീറ്ററോളം നീളമുള്ള കുന്തം ഉത്തമമെന്ന്‌ അര്‍ഥശാസ്‌ത്രവും നീതിപ്രകാശികയും നിര്‍ദേശിക്കുന്നു. റോമാക്കാര്‍ ഉപയോഗിച്ചിരുന്ന രണ്ടു മീ. നീളം വരുന്ന "പൈലം' എന്ന ആയുധം കുന്തത്തിന്റെ ഒരു വകഭേദമാണ്‌.

വിവിധയിനം അങ്കമഴുകള്‍


പ്രത്യേകപരിശീലനം സിദ്ധിച്ച കുന്തപ്പടയാളികളുടെ വിഭാഗം എല്ലാ പ്രാചീന സൈന്യങ്ങളിലും ഉണ്ടായിരുന്നു. 17-ാം ശ.-ത്തോടുകൂടി സൈനികാവശ്യങ്ങള്‍ക്ക്‌ കുന്തം ഉപയോഗപ്പെടുത്തുന്ന പതിവ്‌ മന്ദീഭവിച്ചുതുടങ്ങി; എന്നാല്‍ 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ നെപ്പോളിയന്റെ സൈന്യം കുന്തം പുനഃപ്രതിഷ്‌ഠിക്കുന്നതില്‍ വ്യാപൃതമായി. സൈനികാവശ്യങ്ങള്‍ക്ക്‌ കുന്തം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന്‌ മറ്റുള്ളവര്‍ക്കും ഇത്‌ പ്രചോദനം നല്‌കി. 1927-വരെ ബ്രിട്ടിഷ്‌ സൈനികര്‍ക്കിടയില്‍ കുന്തം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരായുധമായി നിലനിന്നു.

വിവിധയിനം കഠാരികള്‍

കുന്തത്തിന്റെ രൂപാന്തരങ്ങളായ വേല്‍, ശൂലം, മുത്തലവേല്‍, തോട്ടിക്കുന്തങ്ങള്‍ എന്നിവയും വളരെക്കാലം പ്രയോഗത്തിലുണ്ടായിരുന്ന ആയുധങ്ങളാണ്‌. തോട്ടിക്കുന്തങ്ങള്‍ കുതിരപ്പുറത്തുസഞ്ചരിക്കുന്ന പടയാളികളുടെ അരപ്പട്ടയിലോ, ഉടുപ്പിലോ കൊളുത്തി അവരെ വലിച്ച്‌ താഴെയിട്ട്‌ കുത്തുന്നതിന്‌ സൗകര്യമുള്ളവയായിരുന്നു. 16-ാം ശ.-ത്തിന്റെ അന്ത്യത്തോടെ മുത്തലവേല്‍ അധികാരത്തിന്റെ പ്രതീകമായിത്തീര്‍ന്നു. ഒറ്റക്കൈകൊണ്ട്‌ പ്രയോഗിക്കാവുന്ന മഴു വെങ്കലയുഗത്തില്‍ ഏറ്റവും പ്രചാരത്തിലിരുന്ന ഒരായുധമാണ്‌. ക്രമേണ അതിന്റെ പ്രാധാന്യം കുറഞ്ഞുവന്നെങ്കിലും റിച്ചാര്‍ഡ്‌ ഒന്നാമനെപ്പോലുള്ളവര്‍ പിന്നീടും ഫലപ്രദമായി അതുപയോഗിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗത്തിലിരുന്ന നീണ്ടദണ്ഡുള്ള ആയുധങ്ങള്‍ അനവധിയാണ്‌. പ്രാചീനയുദ്ധങ്ങളില്‍ അങ്കമഴുവിനും സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. നോ: അങ്കമഴു

കഠാരി

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള കഠാരികള്‍ ഉപയോഗിച്ചുവന്നിരുന്നു. അയോയുഗത്തോടുകൂടിയാണ്‌ കഠാരികളും വാളുകളും പ്രചാരം നേടിയത്‌.

13-ാം ശ.-ത്തിന്റെ അവസാനം വരെ കഠാരി യോദ്ധാവിന്റെ സന്തതസഹചാരിയായിരുന്നു. അന്നത്തെ ഭടന്മാരുടെ അരക്കെട്ടിന്റെ ഇടത്തുഭാഗത്ത്‌ വാളും, സന്തുലിതാവസ്ഥ നിലനിര്‍ത്താനെന്നവണ്ണം വലത്ത്‌ കഠാരിയും തൂക്കിയിടുക സാധാരണമായിരുന്നു. മധ്യയുഗത്തിലും, നവോത്ഥാനഘട്ടത്തിലും യൂറോപ്പില്‍ പ്രചാരത്തിലിരുന്ന കഠാരികളെ പ്രധാനമായി എട്ടായി തരംതിരിച്ചിട്ടുണ്ട്‌.

ഇവയില്‍ റോണ്ടല്‍കഠാരിയുടെ പിടി പരന്ന ആകൃതിയിലുള്ളതാണ്‌; കിഡ്‌നി കഠാരിയുടെ പിടിയുടെ രണ്ടറ്റത്തുമായി ഒരു ജോടി കാതുകള്‍ പിടിപ്പിച്ചിരിക്കും; ക്വില്ലന്‍ കഠാരിയാവട്ടെ വാളിന്റെ ചെറിയരൂപമത്രെ; ബേസ്‌ലാന്റ്‌ കഠാരീ വീതികൂടിയ വായ്‌ത്തലയുള്ളതാണ്‌; ഹോള്‍ ബീന്‍തരത്തില്‍പ്പെട്ടവ ചെറുതരം ജര്‍മന്‍ കഠാരികളാണ്‌. പേര്‍ഷ്യയില്‍നിന്ന്‌ യൂറോപ്പിലെത്തി രൂപഭേദം വന്നവയാണ്‌ ചെവിക്കഠാരികള്‍. ഇടതുകൈക്കഠാരികളുടെ കൈപ്പിടിക്ക്‌ ത്രികോണാകൃതിയാണുളളത്‌. 17-ാം ശ.-ത്തില്‍ പ്രചാരത്തിലിരുന്ന സ്റ്റിലറ്റോ കഠാരികള്‍ പൂര്‍ണമായും ഉരുക്കുകൊണ്ടു നിര്‍മിച്ചവയാണ്‌.

യൂറോപ്യേതര രാജ്യങ്ങളിലും വിവിധതരം കഠാരികള്‍ പ്രചാരത്തിലിരുന്നു. ഭാരതത്തിലും അറേബ്യയിലും ഒരുതരം വളഞ്ഞ കഠാരികളാണ്‌ ഉണ്ടായിരുന്നത്‌. കുത്തിയാല്‍ നല്ലപോലെ ഏള്‍ക്കുന്ന വായ്‌ത്തലയോടുകൂടിയ കഠാരികള്‍ ഇന്ത്യയില്‍ ധാരാളമുണ്ടായിരുന്നു. മലബാറില്‍ പ്രചുരപ്രചാരം നേടിയ "മാപ്പിളക്കത്തി'യുടെ വായ്‌ത്തല നല്ല വീതിയുള്ളതാണ്‌; മലയന്‍ കഠാരികളാകട്ടെ കാച്ചി പതംവരുത്തിയ ഇരുമ്പുകൊണ്ടുണ്ടാക്കുന്നവയും. ജപ്പാനില്‍ ടാന്‍ടോ കഠാരികളാണ്‌ പ്രചാരത്തിലിരിക്കുന്നത്‌.

വാള്‍

മധ്യകാല യൂറോപ്യന്‍ വാളുകള്‍

ആയുധങ്ങളില്‍ വാളുകള്‍ക്ക്‌ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണുണ്ടായിരുന്നത്‌. സാഹസികതയുടെയും ശക്തിയുടെയും നീതിന്യായത്തിന്റെയും പ്രതീകവും യുദ്ധത്തിലെ അപരിത്യാജ്യഘടകവുമായിരുന്നു ഖണ്‌ഗം. ഒരായുധമെന്ന നിലയില്‍ വാളിന്റെ ആവിര്‍ഭാവം താരതമ്യേന താമസിച്ചാണുണ്ടായത്‌. വെങ്കലയുഗപ്പിറവി വാളിന്‌ ജന്മം നല്‌കി. സാധാരണയായി വെങ്കലവാള്‍ ചെറിയ പിടിയോടുകൂടിയതും ഇരുവായ്‌ത്തലയ്‌ക്കും മൂര്‍ച്ചയുള്ളതും അഗ്രം കൂര്‍ത്തതുമായിരിക്കും. വാള്‍പ്പിടിയില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്നതും സാധാരണമായിരുന്നു.

മധ്യകാല യൂറോപ്യന്‍ യോദ്ധാക്കളും ആയുധങ്ങളും-ചിത്രീകരണം

പ്രാചീന ഗ്രീക്കുകാര്‍ രണ്ടുതരം വാളുകള്‍ ഉപയോഗിച്ചിരുന്നതായി കാണുന്നു; ഇലയുടെ ആകൃതിയിലുള്ളതും വളവുള്ളതും, വളവുള്ള വാളുകളാണ്‌ അയോയുഗകാലത്ത്‌ സ്‌പെയിനിലും മറ്റും പ്രചാരത്തിലിരുന്നത്‌. ഇതിന്‌ നേപ്പാളിലെ ഗൂര്‍ഖകളുടെ വാളിനോട്‌ വളരെ സാമ്യമുണ്ട്‌. റോമില്‍ പലതരം വാളുകള്‍ പ്രചാരത്തില്‍ വന്നെങ്കിലും അവയെല്ലാം അയോയുഗാരംഭത്തിലുള്ള വാളുകളില്‍നിന്നും വളരെയൊന്നും ഭേദപ്പെട്ടവയായിരുന്നില്ല. മധ്യം അല്‌പം വീതികൂടിയതും ഇരുവശവും മൂര്‍ച്ചയോടുകൂടിയതും പിടി അല്‌പം മുഴച്ചതുമായ ഒരുതരം വാളും പ്രചാരത്തിലിരുന്നു. പില്‌ക്കാലത്ത്‌ നീളക്കൂടുതലുള്ള വാളുകളും റോമന്‍ പടയാളികള്‍ ഉപയോഗപ്പെടുത്തി. ബൈസാന്തിയന്‍ വാളുകളിലധികവും നീളംകുറഞ്ഞ്‌ വീതികൂടി, കഴുകന്റെ കഴുത്തിന്റെ ആകൃതിയിലുള്ള പിടിയോടുകൂടിയതായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും സ്വര്‍ണമോ വെള്ളിയോകൊണ്ട്‌ വാള്‍പ്പിടി നിര്‍മിച്ചിരുന്നതായി സൂചനകളുണ്ട്‌. വാള്‍പ്പിടികള്‍ക്ക്‌ മൃഗങ്ങളുടെ തലയുടെ രൂപം നല്‌കുന്ന സമ്പ്രദായവും ചിലര്‍ സ്വീകരിച്ചിരുന്നു. വളരെ മെച്ചപ്പെട്ടവയായിരുന്നു കടല്‍കൊള്ളക്കാരുടെ വാള്‍, സ്‌കാന്‍ഡിനേവിയക്കാര്‍ വാള്‍ നിര്‍മാണത്തില്‍ കാര്‍ബണീകരണപ്രക്രിയ പ്രയോജനപ്പെടുത്തിയിരുന്നതായി കാണാം. കിഴക്കന്‍ രാജ്യങ്ങളുമായി റഷ്യവഴിക്കുണ്ടായിരുന്ന ഇവരുടെ ബന്ധത്തില്‍നിന്നാകാം ഈ വിദ്യ വ്യാപിച്ചത്‌. നിര്‍മാതാവിന്റെയോ ഉടമസ്ഥന്റെയോ പേര്‌ വാളില്‍ കൊത്തിവയ്‌ക്കുന്ന പതിവും നിലവിലുണ്ടായിരുന്നു. വാളിന്റെ സന്തുലിതാവസ്ഥയ്‌ക്കുവേണ്ടി പിടിയോടു ചേര്‍ന്ന്‌ ഭാരക്കൂടുതലുള്ള പിടിമുഴ, പിടിമൊട്ട്‌ മുതലായവ പിടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു.

മധ്യയുഗയൂറോപ്പില്‍ വാളുകളുടെ നീളം ക്രമേണ കൂടിക്കൊണ്ടിരുന്നു; മുന്നിലേക്ക്‌ അല്‌പം വളച്ച്‌ അവ നിര്‍മിച്ചുവന്നു. കൈക്കുഴ അധികവും വൃത്താകൃതിയിലാക്കിത്തുടങ്ങി. 14-ാം. ശ-ത്തില്‍ വാളിന്റെ നീളം യൂറോപ്യന്‍രാജ്യങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചതായി കാണാം; അവ രണ്ടുകൈകൊണ്ടും മാറി മാറി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ളവയുമായിരുന്നു. പടച്ചട്ടകളെ തുളച്ചു കയറാന്‍പാകത്തില്‍ അഗ്രം കൂര്‍ത്തതും വായ്‌ത്തലകള്‍ക്ക്‌ മൂര്‍ച്ചയില്ലാത്തതുമായ ഒരിനം വാളും പ്രചാരത്തിലുണ്ടായിരുന്നു. അധികം വാളുകളും ഇരുവശവും മൂര്‍ച്ചയുള്ളവയായിരുന്നെങ്കിലും ഒരുവശം മാത്രം മൂര്‍ച്ചയുള്ള വാളുകളും അപൂര്‍വമായി ഉപയോഗിച്ചിരുന്നു. വാള്‍പ്പയറ്റും ദ്വന്ദയുദ്ധവും സാര്‍വത്രികമായിരുന്നു. വെട്ടിനെക്കാള്‍ കുത്തിന്‌ പ്രാധാന്യം കൂടിവന്നതുനിമിത്തം വാളിന്റെ അഗ്രം കൂര്‍ത്തിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി.

കൈയില്‍നിന്നും വാള്‍ തെന്നിപ്പോകാതിരിക്കുന്നതിന്‌ വേണ്ട വളയങ്ങളും മുഴകളും വാള്‍പ്പിടിയില്‍ സ്ഥാനം പിടിച്ചു. ഇത്തരം മാറ്റങ്ങള്‍ 15-ാം ശ.-ത്തില്‍ സ്‌പെയിനിലും ഇറ്റലിയിലുമാണ്‌ ഏറെ നടന്നത്‌. 17-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ കനംകുറഞ്ഞ ചെറുവാളുകളുടെ ഉപയോഗം സാര്‍വത്രികമായിത്തീര്‍ന്നു. ഇത്തരം വാളുകള്‍ക്ക്‌ "കോടതിവാളു'കളെന്ന്‌ പേര്‍ ലഭിക്കുകയുണ്ടായി; കോടതി ചിഹ്നമായി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്‌ 20-ാം ശ.-ത്തിലും ധരിച്ചുവരുന്നുണ്ട്‌. വാള്‍പ്പിടി 17-ാം ശ.-ത്തില്‍ വളരെ സരളമായിത്തീര്‍ന്നു. ഒരു ചെറിയ പിടിമുഴയും പിടിച്ചുറ്റും മാത്രമായി വാള്‍പ്പിടിയില്‍, യുദ്ധത്തിനുപയോഗിച്ചിരുന്ന ചെറുവാളുകളാകട്ടെ ഭാരക്കൂടുതലുള്ളവയായിരുന്നു. വാള്‍പ്പിടി പിച്ചളയോ, കട്ടിവെള്ളിയോകൊണ്ട്‌ നിര്‍മിച്ചവയായിരുന്നു. ഈ കാലഘട്ടത്തില്‍ യൂറോപ്പിലെ കുതിരപ്പട ചെറിയ വളവുള്ള വാളായിരുന്നു ഉപയോഗിച്ചിരുന്നത്‌. 18-ാം ശ.-ത്തില്‍ കി.യൂറോപ്യന്‍ രാജ്യങ്ങളിലെ കുതിരപ്പട വളഞ്ഞതരം വാളുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. ബ്രിട്ടിഷ്‌ സേനാധിപന്മാര്‍ ഉപയോഗിച്ചിരുന്ന വാള്‍ തുര്‍ക്കിയില്‍നിന്നും എത്തിച്ചേര്‍ന്നതരമാണ്‌. 19-ാം ശ.-ത്തിലെ സൈനികവാള്‍ നേരെയുള്ളതോ അല്‌പം വളഞ്ഞതോ ആയിരുന്നു; കുത്താനും വെട്ടാനും ഒരുപോലെ പറ്റിയ തരവും, ഒരുവശം മാത്രം മൂര്‍ച്ചയുള്ളതും. കൈപ്പിടിയുടെ ആകൃതിയാകട്ടെ ഓരോ സൈന്യവിഭാഗത്തിനും പ്രത്യേകമായിരുന്നു. പേര്‍ഷ്യാക്കാരുടേത്‌ ദമാസ്‌കസ്‌ ഉരുക്കുകൊണ്ട്‌ നിര്‍മിച്ച വളഞ്ഞ വാളുകളായിരുന്നു. തുര്‍ക്കികള്‍ ഉപയോഗിച്ചിരുന്ന വാളിന്‌ പേര്‍ഷ്യന്‍ വാളില്‍നിന്ന്‌ അല്‌പം ചില മാറ്റങ്ങളെ ഉണ്ടായിരുന്നുള്ളൂ. നെപ്പോളിയന്‍ ഈജിപ്‌തില്‍നിന്ന്‌ ഇതേ വാളിന്റെ മാതൃക സ്വീകരിച്ച്‌ ഉപയോഗപ്പെടുത്തി. ഇന്ത്യയിലും ഇത്തരം വാളുകള്‍ക്ക്‌ നല്ല പ്രചാരമുണ്ടായിരുന്നു. സിലോണിലുപയോഗിച്ചിരുന്ന വാളുകളുടെ കൈപ്പിടിക്ക്‌ സിംഹത്തിന്റെ തലയുടെ രൂപംനല്‌കിയിരുന്നു. ബര്‍മയില്‍ "ധാ' എന്ന പേരില്‍ പ്രചരിച്ചിരുന്ന വാളും മലയായിലും ബോര്‍ണിയോയിലും ഉപയോഗത്തിലിരുന്ന വാളും ചില സവിശേഷതകളുള്ളവയാണ്‌.

14-ാം ശ.-ത്തില്‍ ഒന്നാംതരം വായ്‌ത്തലകളോടുകൂടിയ വാളുകളുടെ നിര്‍മാണത്തില്‍ ജപ്പാന്‍കാര്‍ അതീവ നിപുണത പ്രകടിപ്പിക്കുകയുണ്ടായി. വളരെനീളം കൂടിയവയും തീരെ നീളംകുറഞ്ഞവയും ആയ വാളുകളും അവര്‍ നിര്‍മിച്ചിരുന്നു. ജപ്പാനിലെ പരമ്പരാഗതമായ "ഹരകിരി'ക്ക്‌ (Wakizashi) ഉപയോഗിക്കുന്ന വാള്‍ നീളം കുറഞ്ഞതാണ്‌.

ആര്യന്മാരുടെ അധിനിവേശത്തിനുമുമ്പ്‌ ഇന്ത്യയില്‍ വാളിന്‌ കാര്യമായ പ്രചാരം ഉണ്ടായിരുന്നതായി തെളിവുകളില്ല. വേദകാലത്തെ ഭാരതീയര്‍ക്ക്‌ വാളിനെക്കുറിച്ച്‌ നല്ല നിശ്ചയമുണ്ടായിരുന്നെങ്കിലും ഒരു യുദ്ധായുധം എന്ന നിലയില്‍ അതിനെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിരുന്നില്ല; ആയുധങ്ങളില്‍ "പ്രഥമന്‍' അമ്പും വില്ലും ആണെങ്കിലും "പ്രമുഖന്‍' വാളാണെന്ന്‌ മഹാഭാരതത്തില്‍ (ശാന്തിപര്‍വം) ഭീഷ്‌മര്‍ പറയുന്നുണ്ട്‌. ഇന്ത്യന്‍ വാളുകള്‍ക്ക്‌ പശ്ചിമേഷ്യയില്‍ അതിപ്രധാനമായ സ്ഥാനം ലഭിച്ചിരുന്നു എന്ന്‌ ചില അറബി സാഹിത്യ കൃതികളില്‍നിന്നും മനസ്സിലാക്കാം.

വാളുകളുണ്ടാക്കുന്നതില്‍ ഭാരതത്തിലെ ചില പ്രത്യേക പ്രദേശങ്ങള്‍ പ്രാധാന്യം നേടിയിരുന്നു. ഇത്തരം സ്ഥലങ്ങളെക്കുറിച്ച്‌ മഹാഭാരതത്തിലെ "വിരാട-സഭാ'പര്‍വങ്ങളില്‍ സൂചനകളുണ്ട്‌. പ്രാചീന ഇസ്‌ലാം ചരിത്രകാരനായ ഇബ്‌നുഹൗക്കല്‍ ഭാരതത്തിലെ ദേബല്‍ എന്ന സ്ഥലം വാള്‍ നിര്‍മാണത്തിന്‌ പ്രസിദ്ധിയാര്‍ജിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അഗ്നിപുരാണത്തിലും ഇത്തരം സ്ഥലങ്ങളുടെ ഏതാനും പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്‌. വലുപ്പത്തിലും ആകൃതിയിലും വൈവിധ്യമുള്ള പലതരം വാളുകള്‍ ഇന്ത്യയില്‍ പ്രചരിച്ചിരുന്നു. ബി.സി. നാലാം ശ.-ത്തിലെ വാളുകള്‍ വീതികൂടിയവയും നീളം കുറഞ്ഞവയുമായിരുന്നു. സാഞ്ചീസ്‌തൂപങ്ങളിലെ കൊത്തുപണികളില്‍ ചിത്രീകരിച്ചിട്ടുള്ള വാളുകള്‍ ഈ രീതിയിലുള്ളവയാണ്‌. മൂന്നുതരത്തിലുള്ള വാളുകളെക്കുറിച്ച്‌ കൗടില്യന്‍ വിവരിക്കുന്നുണ്ട്‌. അജന്തയിലെ ചുവര്‍ ചിത്രങ്ങളിലും പ്രതിമാശില്‌പങ്ങളിലും കൗടല്യന്‍ പറയുന്ന മൂന്നിനം വാളുകളുടേയും മാതൃകകള്‍ കാണാവുന്നതാണ്‌. വാളിന്റെ വലുപ്പം, ഭാരം തുടങ്ങിയ കാര്യങ്ങള്‍, നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട വസ്‌തുതകള്‍ എന്നിവയെക്കുറിച്ച്‌ ബൃഹത്‌സംഹിത, അഗ്നിപുരാണം, യുക്തി കല്‌പതരു തുടങ്ങിയ പുരാതനഭാരതീയഗ്രന്ഥങ്ങളില്‍ സൂചനകളുണ്ട്‌.

കാണ്ടാമൃഗം, കാട്ടുപോത്ത്‌, ആന എന്നിവയുടെ കൊമ്പുകള്‍, മരം ഇത്യാദികൊണ്ട്‌ വാളിന്റെ പിടിയുണ്ടാക്കാമെന്ന്‌ അര്‍ഥശാസ്‌ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സ്വര്‍ണമോ ആനക്കൊമ്പോകൊണ്ടുണ്ടാക്കിയതും രത്‌നങ്ങള്‍ പതിച്ചതുമായ വാള്‍പ്പിടികളും ഉപയോഗത്തിലിരുന്നതായി ഇതിഹാസങ്ങളില്‍ പറയുന്നു.

വാളുറകള്‍ സാധാരണയായി തുകല്‍കൊണ്ടാണുണ്ടാക്കിയിരുന്നത്‌. കടുവ, ആട്‌ മുതലായ മൃഗങ്ങളുടെ തുകലാണ്‌ മുഖ്യമായും ഇതിലേക്കുപയോഗിച്ചിരുന്നതെന്ന്‌ "വിരാടപര്‍വ'ത്തില്‍ പറയുന്നുണ്ട്‌. അപൂര്‍വമായി തടികൊണ്ടും വാളുറകള്‍ ഉണ്ടാക്കിയിരുന്നു. സാധാരണയായി അരപ്പട്ടയില്‍ ഇടതുവശത്താണ്‌ വാള്‍ ധരിക്കാറുള്ളത്‌. ഇതിനു ചില അപവാദങ്ങളും ഉണ്ട്‌.

മധ്യകാല ഇന്ത്യന്‍ വാളുകള്‍

ഓരോ പ്രദേശത്തും നിര്‍മിച്ചിരുന്ന വാളുകള്‍ പ്രത്യേക ഗുണങ്ങള്‍ക്ക്‌ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഖാത്തി, ഖത്താര എന്നിവിടങ്ങളിലെ വാളുകള്‍ തിളക്കത്തിനും, കൈസികയിലുള്ളവ അരിഞ്ഞുവീഴ്‌ത്തലിനും, സര്‍പ്പരകയിലേത്‌ ഈടിനും അംഗ-വംഗരാജ്യങ്ങളിലുള്ളവ മൂര്‍ച്ചയ്‌ക്കും പേരുകേട്ടവയായിരുന്നു.

നല്ല വാളുകള്‍ക്ക്‌ 50 വിരലിട നീളമുണ്ടായിരിക്കണമെന്ന്‌ പല പ്രാചീന ഭാരതീയ ഗ്രന്ഥങ്ങളിലും വ്യവസ്ഥകളുണ്ട്‌. വീശുമ്പോള്‍ മണിനാദമുണ്ടാകുന്നത്‌ നല്ല വാളിന്റെ ലക്ഷണങ്ങളിലൊന്നായി കരുതിപ്പോന്നിരുന്നു. ഇരുമ്പുകൊണ്ടുള്ള വാളിന്‌ കുയിലിന്റെ കഴുത്തിന്റെ നിറമുണ്ടായിരിക്കുന്നതും നല്ല ലക്ഷണമായി കരുതപ്പെട്ടിരുന്നു. 100 വിരലിട നീളമുള്ള വാളുകള്‍ കൂടുതല്‍ ഉത്തമമാണെന്ന അഭിപ്രായഗതിയുമുണ്ട്‌. പല തരത്തിലുള്ള വളഞ്ഞ വാളുകളും നേര്‍വാളുകളും സഹസ്രാബ്‌ദങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. എങ്കിലും ഇവയ്‌ക്ക്‌ പ്രാദേശികമായ ചില രൂപഭേദങ്ങളുണ്ട്‌. ഉത്തരേന്ത്യയിലേയും കേരളത്തിലേയും വാളുകളില്‍ ഈ അന്തരം പ്രകടമായി കാണാവുന്നതാണ്‌. വാളിന്റെ മറ്റൊരു രൂപമാണ്‌ കേരളീയ യോദ്ധാക്കള്‍ ഉപയോഗിച്ചിരുന്ന ഉറുമി.

പലവക

മുകളില്‍ പ്രതിപാദിച്ച വിഭാഗങ്ങളില്‍പ്പെടാത്ത മറ്റുചില ആയുധങ്ങളും പല കാലഘട്ടങ്ങളില്‍ നിലവിലിരുന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവയില്‍ ബി.സി. രണ്ടാം നൂറ്റാണ്ടില്‍ യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി റോമാക്കാരുപയോഗിച്ചിരുന്ന ചില യന്ത്രോപായങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കാറ്റപ്പുള്‍ട്ട്‌, ബാലിസ്‌താ, ഒനാജര്‍, ഭിത്തിഭേദനയന്ത്രം എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

കാറ്റപ്പുള്‍ട്ട്‌ (Catapult)

കാറ്റപുള്‍ട്ട്‌ - വിവിധയിനം

ആഗ്നേയാസ്‌ത്രങ്ങള്‍, ദൂരത്തില്‍ പായിക്കേണ്ട അമ്പുകള്‍ എന്നിവ എയ്‌തുവിടാന്‍ ഇതുപയോഗിച്ചിരുന്നു. ശത്രുക്കളുടെ കോട്ടകള്‍ ആക്രമിക്കുമ്പോഴും ശത്രുനിരകളെ നേരിടുമ്പോഴും ഇത്‌ ഫലപ്രദമായ ഒരായുധമായി പ്രവര്‍ത്തിച്ചിരുന്നു. ഇതുപയോഗിച്ച്‌ എയ്‌തുവിടുന്ന അസ്‌ത്രം 300 മീ. അകലെയുള്ള തടിക്കഷണത്തില്‍ 5 സെ.മീ. വരെ ആഴത്തില്‍ തറച്ചുകയറുമായിരുന്നത്ര. പുരാതന ഭാരതത്തില്‍ "ദിന്ദിപാലം' എന്ന പേരിലാണ്‌ കാറ്റപ്പുള്‍ട്ട്‌ അറിയപ്പെട്ടിരുന്നത്‌.

ബാലിസ്‌ത

അമ്പെയ്യുന്നതിനും കല്ലെറിയുന്നതിനും ഉപയോഗിക്കുന്ന ബാലിസ്‌ത

വന്‍കല്ലുകള്‍, തീപ്പന്തങ്ങള്‍, ഈയക്കട്ടികള്‍ എന്നിവ ശത്രുപക്ഷത്തേക്ക്‌ എറിഞ്ഞുപായിക്കുവാന്‍ ഇതുപയോഗിച്ചിരുന്നു. ഇതിന്റെ ഭാഗങ്ങളെല്ലാം തടിയും ഇരുമ്പും കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്‌. ഭാഗങ്ങള്‍ പരസ്‌പരം ബന്ധിക്കാന്‍ ചരടുകളും ഉപയോഗിച്ചിരുന്നു. ഏതാണ്ട്‌ തവിയുടെ ആകൃതിയിലുള്ള ഒരു ഭാഗത്താണ്‌ എറിയാനുള്ള സാധനങ്ങള്‍ വച്ചിരുന്നത്‌. 20 കി.ഗ്രാം വരെ ഭാരമുള്ള കല്ലുകളും ഈയക്കട്ടികളും ഈ ഉപകരണമുപയോഗിച്ച്‌ 80 കി.മീറ്ററോളം ദൂരത്തില്‍ എറിഞ്ഞെത്തിക്കാന്‍ പ്രയാസമില്ലായിരുന്നു. ചക്രങ്ങളിന്മേല്‍ ഘടിപ്പിച്ചു കുതിരകളെക്കൊണ്ടു വലിപ്പിച്ചാണ്‌ ഇവ യുദ്ധരംഗത്തെത്തിച്ചിരുന്നത്‌.

ഒനാജര്‍ (Onager)

ഇതും ബാലിസ്‌താപോലുള്ള ഒരുപകരണമാണ്‌. ബാലിസ്‌തായെക്കാള്‍ ഭാരം കുറഞ്ഞ ലഘുവായ ഘടന ആണ്‌ ഇതിനുള്ളത്‌; തന്മൂലം ആവശ്യാനുസരണം പല സ്ഥലങ്ങളിലേക്കും മാറ്റിക്കൊണ്ടു പോകുന്നതിനു കൂടുതല്‍ സൗകര്യമുണ്ടായിരുന്നു. ഈ യന്ത്രത്തെ പീരങ്കികളുടെ മുന്നോടിയായി കരുതാവുന്നതാണ്‌.

ഭിത്തിഭേദനയന്ത്രം

വളരെയേറെ കാര്യക്ഷമതയുള്ള ഒരുപകരണമാണിത്‌. ശത്രുവിന്റെ കോട്ട തകര്‍ക്കാന്‍ ഇതു സഹായകമാണ്‌.

ഭാരതത്തില്‍

യുദ്ധത്തിനുപയോഗിക്കുന്ന രണ്ടുതരം യന്ത്രോപകരണങ്ങളെക്കുറിച്ചു കൗടില്യന്‍ അര്‍ഥശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌; സ്ഥാവരവും ജംഗമവും. ഇതിഹാസങ്ങളിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണാം. ഒരു നഗരത്തിന്റെ പ്രതിരോധത്തിന്‌ അത്യന്താപേക്ഷിതമാണ്‌ യന്ത്രങ്ങള്‍ എന്ന്‌ അഗ്നിപുരാണം പറയുന്നുണ്ട്‌. കാറ്റപ്പുള്‍ട്ട്‌, ബാലിസ്‌താ, ഒനാജര്‍, ഭിത്തിഭേദനയന്ത്രം എന്നീ യന്ത്രോപായങ്ങളെക്കുറിച്ചും പ്രാചീന ഭാരതീയര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു എന്ന്‌ വിശ്വസിക്കുവാന്‍ പോരുന്ന തെളിവുകള്‍ ലഭ്യമാണ്‌.

മധ്യകാലം

വളരെ ശ.-ങ്ങള്‍ക്കു മുന്‍പുതന്നെ വെടിമരുന്നിനെക്കുറിച്ച്‌ ചൈനാക്കാര്‍ക്ക്‌ അറിവുണ്ടായിരുന്നെങ്കിലും 14-ാം ശ.-ത്തില്‍ മാത്രമാണ്‌ അതിന്റെ പ്രയോഗം യൂറോപ്പിലും മറ്റു ഭൂവിഭാഗങ്ങളിലും വ്യാപകമായിത്തീര്‍ന്നത്‌. 15-ാം ശ. ആയപ്പോഴേക്കും യുദ്ധാവശ്യങ്ങള്‍ക്കു വെടിമരുന്ന്‌ വന്‍തോതില്‍ ഉപയോഗിച്ചു തുടങ്ങി. വെടിയുപ്പും (Potassium Nitrate) കരിയും ഗന്ധകവും കൂട്ടിച്ചേര്‍ത്താണ്‌ വെടിമരുന്നുണ്ടാക്കിയിരുന്നത്‌. നിറം കാരണം വെടിമരുന്നിനു കരിമരുന്നെന്നും പേരുണ്ട്‌.

പീരങ്കി (Cannon)

ആദ്യമായി വെടിമരുന്നുപയോഗിച്ചു പീരങ്കിപൊട്ടിച്ചത്‌ എ.ഡി. 1300-ല്‍ ആണ്‌. ആദ്യകാല പീരങ്കികള്‍ തടികൊണ്ടുണ്ടാക്കിയവയായിരുന്നു. വലിയ കുന്തങ്ങള്‍ ദുരത്തേക്കു വിക്ഷേപിക്കുന്നതിന്‌ ഇവ സഹായകമായിരുന്നു. ക്രമേണലോഹപീരങ്കികള്‍ ഉപയോഗത്തില്‍വന്നു. ആദ്യകാല ലോഹ പീരങ്കികളില്‍നിന്ന്‌ ശിലാഖണ്ഡങ്ങളാണ്‌ വിക്ഷേപിക്കപ്പെട്ടുവന്നത്‌. പിന്നീട്‌ കല്ലിന്റെ സ്ഥാനത്ത്‌ ഈയ ഉണ്ടകള്‍ ഉപയോഗിച്ചുതുടങ്ങി. ചെറുതരം പീരങ്കികള്‍ കൈകൊണ്ടു നീക്കാവുന്ന തരമാണ്‌. കാഞ്ചി അമര്‍ത്തി വെടിമരുന്നു സ്വയം ജ്വലിപ്പിക്കുന്ന "മാച്ച്‌ലോക്ക്‌ ഉപായം' 16-ാം ശ.-ത്തില്‍ കണ്ടുപിടിച്ചതോടെ ചെറുതരം പീരങ്കികള്‍ പരിഷ്‌കരിക്കപ്പെട്ടു. ജ്വലനത്തിനുവേണ്ട തീപ്പൊരിയുണ്ടാക്കാന്‍ വിവിധതരം ശിലകളും ലോഹങ്ങളും ഉപയോഗപ്പെടുത്തി. 16-ഉം 18-ഉം ശ.-ങ്ങള്‍ക്കിടയ്‌ക്കു പീരങ്കി അദ്‌ഭുതാവഹമായ പരിഷ്‌കാരങ്ങള്‍ക്കു വിധേയമായി. പ്രാെട്രാക്‌ടറുകളും ലെവലുകളും ഉപയോഗിച്ചു പീരങ്കികളില്‍നിന്നും ലക്ഷ്യം തെറ്റാതെ വെടിവയ്‌ക്കാമെന്നായി. കട്ടിയായ ലോഹഗോളങ്ങള്‍ക്കു പകരം പൊള്ളയായവയ്‌ക്കുള്ളില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ചു പീരങ്കികളില്‍നിന്നു പായിക്കാമെന്നുവന്നതോടെ അതിന്റെ നശീകരണശക്തി പതിന്മടങ്ങു വര്‍ധിച്ചു.

യുദ്ധക്കപ്പലുകളിലെ പീരങ്കികള്‍ "ടറെറ്റു' (Turret) കളിലാണ്‌ ഘടിപ്പിക്കാറുള്ളത്‌. നാവികര്‍ ഉപയോഗിക്കുന്ന വലിയ പീരങ്കികള്‍ക്ക്‌ 40-45 സെ.മീ. വ്യാസമുണ്ടായിരിക്കും. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി പീരങ്കികളുപയോഗിച്ച്‌ 112-129 കി.മീ. ദുരെനിന്നും പാരിസിനെ ആക്രമിക്കുകയുണ്ടായി. "ബിഗ്‌ ബര്‍ത്ത്‌' എന്ന ജര്‍മന്‍ പീരങ്കിയുടെ നീളം 33.5 മീറ്ററും ഭാരം 142 ടണ്ണും ആയിരുന്നു. മിസൈലുകളുടെയും റോക്കറ്റുകളുടെയും ആവിര്‍ഭാവത്തോടെ പീരങ്കികളുടെ പ്രാധാന്യം കുറഞ്ഞു.

തോക്കുകള്‍

സ്‌ഫോടനശക്തി ഉപയോഗപ്പെടുത്തി ഒരു ലോഹക്കുഴലിലൂടെ പ്രക്ഷേപവസ്‌തുക്കളെ (ഉദാ. വെടിയുണ്ട, ഷെല്‍, മിസ്സൈല്‍) അതിവേഗത്തില്‍ തൊടുക്കുന്ന ആയുധങ്ങളാണ്‌ തോക്കുകള്‍. ആദ്യകാലനിര്‍മിതികളില്‍ വെടിമരുന്ന്‌ (gun powder) ആണ്‌ സ്‌ഫോടകവസ്‌തുവായി ഉപയോഗിച്ചുവന്നത്‌. പില്‌ക്കാലത്ത്‌ മര്‍ദിത വാതകം, സ്‌പ്രിങ്‌ എന്നിവ പ്രക്ഷേപബലpropelling force)ത്തിനായി ഉപയോഗപ്പെടുത്തി. സൈനികാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുതുടങ്ങിയ ഈ ആയുധം പിന്നീട്‌ വേട്ടയാടല്‍, സ്വരക്ഷ, വിനോദം എന്നീ വിവിധ മേഖലകളിലുംകൂടി പ്രയോഗത്തിലായി. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ ഇപ്പോഴും തോക്ക്‌ കൂടുതലായി ഉപയോഗിക്കുന്നത്‌. തോക്കുകള്‍ വിവിധ ഇനത്തിലുണ്ട്‌. വലുപ്പം കൂടിയ പീരങ്കി, കൈയില്‍ കൊണ്ടുനടക്കാന്‍തക്ക ഒതുക്കമുള്ള റൈഫിള്‍, ഷോട്ട്‌ഗണ്‍, പിസ്റ്റള്‍, മെഷീന്‍ഗണ്‍ എന്നിവയെല്ലാം തോക്കുകളുടെ ഗണത്തില്‍പ്പെടുന്നു. "കാലിബര്‍' (caliber) എന്ന പദം തോക്കിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു. തോക്കിന്‍കുഴലിന്റെ (barrel) ഉള്‍വ്യാസത്തെയാണ്‌ അതിന്റെ കാലിബര്‍ എന്നു പരാമര്‍ശിക്കുന്നത്‌. ഉദാ. 10 മില്ലിമീറ്റര്‍ കാലിബര്‍ റിവോള്‍വര്‍.

പഴയകാല പിസ്റ്റളുകള്‍

തീപിടിപ്പിക്കുന്ന സംവിധാനം, വെടിയുണ്ട നിറയ്‌ക്കുന്ന സ്ഥാനം, തോക്കിന്‍കുഴലിന്റെ പ്രതലത്തിന്റെ ഘടന, ഒന്നിലേറെ ഉണ്ടകള്‍ ഒരേസമയം തുടര്‍ച്ചയായി വര്‍ഷിക്കുന്നതിനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളില്‍ വന്ന പരിഷ്‌കാരങ്ങളാണ്‌ പല കാലങ്ങളിലായി തോക്കിനുണ്ടായ പ്രധാന പരിവര്‍ത്തനങ്ങള്‍.

പഴയകാല റൈഫിളുകള്‍

വെടിമരുന്നിന്‌ തീപിടിപ്പിക്കാന്‍ പറ്റിയ മാച്ച്‌ലോക്ക്‌ (match-lock) എന്ന യന്ത്രസംവിധാനത്തോടെയുള്ള തോക്ക്‌ 1400-കളില്‍ ഉണ്ടാക്കി. തോക്കിന്റെ കാഞ്ചി (trigger) വലിക്കുമ്പോള്‍ തീപിടിക്കാന്‍ തക്കവണ്ണം കാഞ്ചിയുമായി ബന്ധപ്പെടുത്തി തീകത്തിക്കാനുള്ള തിരി ഉറപ്പിച്ച സംവിധാനമാണ്‌ ഇതില്‍ ഉപയോഗപ്പെടുത്തിയത്‌. കൂടുതല്‍ കൃത്യതയോടെ വെടിപൊട്ടിക്കാന്‍ (50 മീ. അകലം വരെ) ഇതുമൂലം സാധിച്ചു.

മാച്ച്‌-ലോക്കിനു പകരം പെട്ടെന്നു തീപ്പൊരിയുണ്ടാക്കി തീപിടിപ്പിക്കാവുന്ന തരത്തിലുള്ള വീല്‍-ലോക്ക്‌ (wheel lock), ഫ്‌ളിന്റ്‌-ലോക്ക്‌ (flint-lock) എന്നീ സമ്പ്രദായങ്ങള്‍ 1500-കളിലും 1600-കളിലുമായി നിലവില്‍വന്നു. ഫ്‌ളിന്റ്‌-ലോക്ക്‌ മെച്ചപ്പെട്ട സംവിധാനമായി അംഗീകരിക്കപ്പെട്ടു. കാഞ്ചി വലിക്കുന്നതോടെ തീയുണ്ടാകുന്ന ഒരിനം കല്ല്‌ (flint) പതിപ്പിച്ച ചുറ്റിക ഇരുമ്പുകഷണത്തില്‍ മുട്ടി തീപ്പൊരിയുണ്ടാകുമ്പോള്‍ അതിനടിയില്‍ പിടിപ്പിച്ചിട്ടുള്ള പാത്രത്തിലെ വെടിമരുന്നു കത്തുന്നു. 1800-കള്‍ വരെ ലളിതമായ ഈ സമ്പ്രദായം ഉപയോഗിത്തിലിരുന്നു.

കുഴലിന്റെ ഉള്‍ഭിത്തിയില്‍ മിനുസമായ പ്രതലത്തിനു പകരം സര്‍പ്പിലാകാരത്തിലുള്ള പൊഴികള്‍ (spiral rifling) ഉള്ള ഇനം തോക്കുകള്‍ 1500-കളോടെ ഉപയോഗത്തില്‍വന്നു. എങ്കിലും 1700-കളുടെ ഒടുവിലാണ്‌ ഇവയ്‌ക്ക്‌ പ്രചാരം ലഭിച്ചത്‌. ഈ പൊഴികള്‍ വെടിയുണ്ടയ്‌ക്ക്‌ കറക്കം (spin) നല്‌കുന്നതുമൂലം വായുവിലൂടെയുള്ള സഞ്ചാരത്തിനു സുസ്ഥിരത കൈവരിക്കുകയും ലക്ഷ്യത്തില്‍ എളുപ്പം തുളച്ചുകയറുകയും ചെയ്യുന്നു. തോക്കിന്‍കുഴലിന്റെ മുന്‍ഭാഗത്തുള്ള ദ്വാരത്തിലൂടെ ഉണ്ട നിറയ്‌ക്കുന്നതിനു പകരം പിന്നിലൂടെ നിറയ്‌ക്കുന്ന രീതി (breech-loading) ഇതേകാലത്തുതന്നെ ഉണ്ടായി.

1600-കളോടെ വ്യക്തികള്‍ തോക്ക്‌ ഉപയോഗിക്കുന്നത്‌ യൂറോപ്പില്‍ സാധാരണമായി. 1600-നും 1800-നും ഇടയ്‌ക്കുള്ള കാലയളവില്‍ തോക്കിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന ചില പരിഷ്‌കാരങ്ങള്‍കൂടി ഉണ്ടായി. തീപിടിപ്പിച്ച്‌ വെടി പൊട്ടിച്ചിരുന്നതിന്റെ സ്ഥാനത്ത്‌ നിയന്ത്രിത സ്‌ഫോടനസമ്പ്രദായം (detonating system) 1800-കളുടെ തുടക്കത്തില്‍ പ്രയോഗത്തില്‍ വന്നു. തോക്കില്‍ ഉപയോഗിക്കാനുള്ള കാര്‍ട്രിഡ്‌ജ്‌ (cartridge) ഇക്കാലത്ത്‌ കണ്ടുപിടിക്കപ്പെട്ടു. വെടിയുണ്ടയും സ്‌ഫോടകവസ്‌തുവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള വെടിയുണ്ടക്കൂടാണ്‌ കാര്‍ട്രിഡ്‌ജ്‌. സമ്മര്‍ദംകൊണ്ടു പൊട്ടിച്ച്‌ (percussion) സ്‌ഫോടനം നടത്താന്‍ കഴിയുന്ന അടപ്പോടുകൂടിയ കാര്‍ട്രിഡ്‌ജ്‌ 1800-കളില്‍ ഉപയോഗത്തിലെത്തി. തോക്കില്‍ നിറച്ചിട്ടുള്ള വെടിയുണ്ടകള്‍കൊണ്ട്‌ തുടര്‍ച്ചയായി വെടിയുതിര്‍ക്കാനും ഈ കാലത്ത്‌ സൗകര്യം ഉണ്ടായി. ഫ്‌ളിന്റ്‌-ലോക്ക്‌ സംവിധാനത്തില്‍ 50 മീ. ദൂരം വരെ മാത്രമേ കൃത്യതയോടെയുള്ള വെടിവയ്‌പ്‌ സാധിക്കുമായിരുന്നുള്ളൂ. ആ സ്ഥാനത്ത്‌ ഡെട്ടനേറ്റര്‍ സംവിധാനം വന്നതോടെ 200 മീ. അകലംവരെ വെടിയുതിര്‍ക്കാമെന്ന മെച്ചമുണ്ടായി. 1800-കളിലെ കണ്ടുപിടിത്തങ്ങളായ ബ്രീച്ച്‌ ബോള്‍ട്ട്‌ (breech bolt), കോര്‍ട്രിഡ്‌ജ്‌ നിറയ്‌ക്കാനുള്ള ക്ലിപ്പ്‌ (clip) അഥവാ മാഗസിന്‍ (magazine), സ്‌ഫോടക സംവിധാനം (detonation) തുടങ്ങിയ പരിഷ്‌കാരങ്ങള്‍ തോക്കുകളുടെ ആധുനികതയിലേക്കു നയിച്ച ചില ഘടകങ്ങളാണ്‌. ഓട്ടോമാറ്റിക്‌ തോക്കുകളും യന്ത്രത്തോക്കുകളും മറ്റും പിന്നീടുവന്ന രൂപകല്‌പനകളാണ്‌. നോ: തോക്ക്‌

ആധുനിക കാലം

സാങ്കേതിക വിദ്യയിലും ശാസ്‌ത്രത്തിലും ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ള കണ്ടുപിടിത്തങ്ങള്‍ പലതും യുദ്ധരംഗത്തും ഉപയോഗപ്പെടുത്താനുള്ള പ്രവണതയാണുള്ളത്‌.

ആധുനിക തോക്കുകള്‍

വിവിധതരം ആധുനിക കൈത്തോക്കുകള്‍

റൈഫിള്‍

ബുള്ളറ്റിനെ ചക്രണം (spin) ചെയ്യിച്ച്‌ തൊടുക്കുന്നയിനം തോക്കാണ്‌ റൈഫിള്‍. ഇതിനായി നീണ്ട ബാരലില്‍ സര്‍പ്പിലാകാര പൊഴികള്‍ അഥവാ പിരികള്‍ ഉണ്ടാക്കിയിരിക്കും. ഇതുമൂലം സ്‌പിന്‍ ചെയ്‌തു വരുന്ന ബുള്ളറ്റിന്‌ ദീര്‍ഘദൂര റെയ്‌ഞ്ചിലും കൂടുതല്‍ കൃത്യത കൈവരിക്കാനാവുന്നു. ബാരലില്‍നിന്നു പുറത്തുവരുന്ന ബുള്ളറ്റിന്റെ കോണീയ സംവേഗം (angular momentum) സംരക്ഷിക്കപ്പെടുന്നതിനാലാണ്‌ ഇപ്രകാരം സംഭവിക്കുന്നത്‌. 20-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ ബ്രിട്ടണില്‍ നിര്‍മിച്ച എന്‍ഫീല്‍ഡ്‌ റൈഫിള്‍, രണ്ടാം പകുതിയോടെ റഷ്യയില്‍ രൂപകല്‌പന ചെയ്‌ത അഗ47 (Automat Kalashnikova-47) റൈഫിള്‍ എന്നിവ ലോകപ്രശസ്‌തങ്ങളാണ്‌.

ഷോട്ട്‌ഗണ്‍

ഷോട്ട്‌ (shot)എന്നറിയപ്പെടുന്ന അനേകം ചെറിയ ഗോളാകാര പെല്ലറ്റുകള്‍ (pellets) ഉതിര്‍ക്കാന്‍ കഴിവുള്ളയിനം തോക്കാണിത്‌. റൈഫിള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന പരാസത്തേക്കാള്‍ കൂടിയ പരാസം (wider range) ഷോട്ട്‌ഗണ്ണിലെ പെല്ലറ്റുകള്‍ക്കുണ്ട്‌. മൊത്തം സ്‌ഫോടനശക്തി അനേകം പെല്ലറ്റുകള്‍ക്കിടയില്‍ വിഭജിച്ചുപോകുന്നതുകൊണ്ട്‌ ഓരോ ഉണ്ടയുടെയും ഊര്‍ജം താരതമ്യേന കുറവായിരിക്കും. പക്ഷികളെ വേട്ടയാടുന്നതിനും മറ്റു വിനോദാവശ്യങ്ങള്‍ക്കുംവേണ്ടി ഇത്തരം തോക്കുകള്‍ ഉപയോഗിക്കാന്‍ ഇത്‌ ഒരു കാരണമാണ്‌. ഷോട്ടുകളുടെ എണ്ണക്കൂടുതല്‍ ഷോട്ട്‌ഗണ്ണിനെ സൗകര്യപ്രദവും വിശ്വസനീയവുമായ ഒരു പ്രതിരോധ ആയുധമാക്കി മാറ്റുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ വസ്‌തുക്കളെ വെടിവയ്‌ക്കാന്‍ ഷോട്ട്‌ഗണ്ണാണ്‌ യോജിച്ചത്‌. താരതമ്യേന കുറഞ്ഞ തുളച്ചുകയറല്‍ സ്വഭാവവും ഉയര്‍ന്ന സ്റ്റോപ്പിങ്‌ പവറും നിശ്ചലമായ ലക്ഷ്യങ്ങളെ വെടിവയ്‌ക്കാന്‍ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്‌.

പിസ്റ്റള്‍

ഒതുക്കമുള്ള ആകാരം, കുറഞ്ഞ വില, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ സവിശേഷതകളാല്‍ ജനപ്രീതി നേടിയ തോക്കാണ്‌ പിസ്റ്റള്‍. റൈഫിളിനെ അപേക്ഷിച്ച്‌ ബാരലിന്റെ നീളം വളരെ കുറവാണ്‌ എന്നതാണ്‌ പിസ്റ്റളിന്റെ പ്രത്യേകത. ഇറ്റലിയിലെ പിസ്റ്റോയ്‌യ (Pistoia) എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ്‌ പിസ്റ്റള്‍ എന്ന പേരുണ്ടായത്‌. ഒറ്റക്കൈ കൊണ്ട്‌ ഇത്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മിക്ക രാജ്യങ്ങളിലെയും പൊലീസുകാരുടെയും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പ്രധാന പ്രതിരോധ ആയുധമാണ്‌ പിസ്റ്റള്‍.

റിവോള്‍വര്‍

കാഞ്ചി വലിക്കുമ്പോള്‍ തുടരെ വെടിയുതിര്‍ക്കാന്‍പറ്റിയതരത്തിലുള്ള പിസ്റ്റളാണിത്‌. പല അറകളുള്ള തിരിയുന്ന സിലിണ്ടറാണ്‌ ഇതിനു പാകത്തില്‍ വെടിയുണ്ടയെ ബാരലില്‍ എത്തിക്കുന്നത്‌. സിലിണ്ടര്‍ തിരിയുകയും അതനുസരിച്ച്‌ അറകള്‍ ഒന്നൊന്നായി അതില്‍ സൂക്ഷിച്ചിട്ടുള്ള കാര്‍ട്രിഡ്‌ജിനെ വെടിയുതിര്‍ക്കാന്‍ പാകത്തില്‍ ബാരലിനു പിന്നിലെത്തിക്കുകയും ചെയ്യുന്നു. "തിരിയുന്ന' എന്നര്‍ഥം വരുന്ന "റിവോള്‍വ്‌' (revolve) എന്ന പദത്തില്‍നിന്നാണ്‌ ഈയിനം കൈത്തോക്കിന്‌ റിവോള്‍വര്‍ എന്ന പേര്‌ കിട്ടിയത്‌. സാമുവല്‍ കോള്‍ട്ട്‌ 1835-ല്‍ ഇത്തരം തോക്ക്‌ നിര്‍മിച്ചു. നോ: തോക്ക്‌

വിമാനവേധകങ്ങള്‍

കപ്പലുകളില്‍ ഘടിപ്പിക്കുന്ന വിമാനവേധകങ്ങള്‍

ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്താനുപയോഗിക്കുന്ന പ്രത്യേകതരം തോക്കുകളാണിവ. ഇവ പ്രധാനമായി രണ്ടുതരമുണ്ട്‌: ലൈറ്റ്‌ആന്റിഎയര്‍ക്രാഫ്‌റ്റ്‌ ഗണ്‍; ഹെവിആന്റിഎയര്‍ക്രാഫ്‌റ്റ്‌ ഗണ്‍. ലൈറ്റ്‌ആന്റിഎയര്‍ക്രാഫ്‌റ്റ്‌ ഗണ്ണില്‍ നിന്നും മിനിറ്റില്‍ 120 ഷെല്‍ വരെ 700 മീറ്ററോളം ഉയരത്തിലേക്ക്‌ പായിക്കാന്‍ കഴിയും. ഷെല്ലുകള്‍ മുകളില്‍ ചെന്നു പൊട്ടിത്തെറിച്ചു ശത്രുവിമാനങ്ങളെ നിലംപതിപ്പിക്കുന്നു. ഹെവിആന്റിഎയര്‍ക്രാഫ്‌റ്റ്‌ ഗച്ചില്‍നിന്നു ഷെല്ലുകള്‍ ഏകദേശം 7,000 മീറ്ററോളം ഉയരത്തിലെത്തും. ശത്രുവിമാനത്തിന്റെ വേഗം, ദിശ, ഭൂമിയില്‍ നിന്നുള്ള ഉയരം എന്നിവ കണക്കിലെടുത്ത്‌ ഇതുപയോഗിച്ചു കൃത്യമായി വെടിപൊട്ടിക്കാവുന്നതാണ്‌. വിവിധതരം വിമാനവേധകമിസൈലുകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്‌. ഇത്തരം മിസൈലുകളില്‍ ഇന്‍ഫ്രാറെഡ്‌ രശ്‌മികളുടെ ഉറവിടങ്ങളെ പിന്‍തുടരുന്നതിന്‌ പ്രത്യേകതരം ഏര്‍പ്പാടുണ്ടാകും. വിമാനത്തിന്റെ എന്‍ജിനുകള്‍ ചൂടാകുന്നതുമൂലം ഉണ്ടാകുന്ന ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍ മിസൈലിലുള്ള യന്ത്രസാമഗ്രികളെ ആകര്‍ഷിക്കും. അങ്ങനെ അവ വിമാനവുമായി കൂട്ടിയിടിച്ച്‌ വിമാനം തകരുന്നതിനിടവരുത്തുന്നു. വിക്ഷേപണം കൊണ്ടുണ്ടാകുന്ന പിന്നിടി (Recoil) നിയന്ത്രിക്കുന്ന തരം തോക്കുകളിലൊന്നാണ്‌ ആര്‍.സി.എല്‍.ഗണ്‍. (Recoilless Gun) 1000മീ. അകലെയുള്ള ടാങ്കുകള്‍ക്കുനേരെ പ്രയോഗിക്കാവുന്ന ആര്‍.സി.എല്‍. ഗണ്ണുകളുമുണ്ട്‌.

ലൈറ്റ്‌ മെഷിന്‍ഗണ്‍

ലൈറ്റ്‌ മെഷിന്‍ഗണ്‍

കൂടുതല്‍ വേഗത്തില്‍ വെടിയുണ്ടകള്‍ പായിക്കാനിതിനു കഴിയും. ഏതെങ്കിലും സുരക്ഷിതമായ ഒരു സ്ഥാനത്തു സ്ഥാപിച്ചുകൊണ്ടു ശത്രുക്കള്‍ക്കെതിരായി ഫലപ്രദമായുപയോഗിക്കാവുന്ന ഒരായുധമാണിത്‌. സൗകര്യത്തിനുവേണ്ടി കുഴലിന്റെ അറ്റത്തു രണ്ടു കാലുകള്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്‌.

മീഡിയം മെഷിന്‍ഗണ്‍

മീഡിയം മെഷിന്‍ഗണ്‍

യുദ്ധത്തില്‍ ഫലപ്രദമായ മറ്റൊരായുധമാണിത്‌. മിനിറ്റില്‍ 125 വെടിയുണ്ടകള്‍ വരെ പായിക്കാന്‍ കഴിയും. മാലപോലെ കോര്‍ത്തിണക്കിയ വെടിയുണ്ടകളാണ്‌ ഇതിലുപയോഗിക്കുന്നത്‌. അതിന്റെ ഒരറ്റം തോക്കില്‍ ഘടിപ്പിച്ചുകൊണ്ടു വെടിവയ്‌ക്കാന്‍ തുടങ്ങുന്നു. ഇതുപയോഗിച്ച്‌ 2000 മീ. വരെ അകലത്തില്‍ വളരെ സൂക്ഷ്‌മമായി തുരുതുരാ വെടിവയ്‌ക്കാന്‍ കഴിയും.

ഫീല്‍ഡ്‌ ഗണ്‍

ഫീല്‍ഡ്‌ ഗണ്‍

പീരങ്കിപ്പട ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഒന്നാണിത്‌. 10 കി. ഗ്രാമോളം ഭാരമുള്ള ഷെല്‍ ഏകദേശം 10 കി.മീറ്ററോളം അകലത്തിലുള്ള ലക്ഷ്യത്തിലേക്കു പായിക്കാന്‍ ഇത്തരം ഗണ്ണുകള്‍ക്കു കഴിയും. ഷെല്‍ വീഴുന്ന സ്ഥലത്തിനു ചുറ്റും 25 മീറ്റര്‍ ദൂരത്തോളം വമ്പിച്ച നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നു.

മീഡിയം ഗണ്‍

35 കി. ഗ്രാം തൂക്കമുള്ള ഷെല്‍ 15 കി.മീറ്ററോളം അകലത്തിലുള്ള ലക്ഷ്യത്തിലെത്തിക്കാനിതിനു കഴിയും. ടാങ്കുകള്‍ക്കുനേരെയും ഇതു പ്രയോഗിക്കാറുണ്ട്‌.

ഹെവിഗണ്‍

40 കി. ഗ്രാം ഭാരമുള്ള ഷെല്‍ 18 കി.മീ. അകലത്തില്‍ എത്തിക്കാന്‍ കഴിയുന്ന ഇതിന്റെ നശീകരണസ്ഥലത്തിന്റെ വീസ്‌തീര്‍ണം കൂടുതലാണ്‌. ഫീല്‍ഡ്‌ഗണ്‍, മീഡിയംഗണ്‍, ഹെവിഗണ്‍ എന്നിവ ജീപ്പില്‍ കെട്ടി വലിച്ചാണ്‌ യുദ്ധരംഗത്തെത്തിക്കുന്നത്‌.

ആന്റിടാങ്ക്‌ ഗണ്‍

ആന്റിടാങ്ക്‌ ഗണ്‍

ടാങ്കുകളെ ആക്രമിക്കാനുള്ള ആയുധം. ടാങ്കിന്റെ കട്ടിയേറിയ ഉരുക്കുപാളികളെ തുളച്ചുകയറാനും, നശിപ്പിക്കാനുമുള്ള ശക്തി ഇതിന്റെ വെടിയുണ്ടകള്‍ക്കുണ്ട്‌. രണ്ടാം ലോകയുദ്ധത്തോടെയാണ്‌ ആന്റിടാങ്ക്‌ ഗണ്ണിന്റെ നിര്‍മാണം വികാസം പ്രാപിച്ചത്‌.

ടാങ്ക്‌

ഇത്‌ അതിശക്തമായ ഒരു നശീകരണായുധമാണ്‌. പ്രതികൂലമായ പല സാഹചര്യങ്ങളിലും ഇതിനു സഞ്ചരിക്കാന്‍കഴിയും. പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക്‌ ശത്രുക്കളില്‍നിന്നു സുരക്ഷിതരായിരിക്കുവാന്‍ ഉരുക്കുപാളികളുപയോഗിച്ചുണ്ടാക്കിയിട്ടുള്ള സജ്ജീകരണമുണ്ട്‌. ടാങ്കിന്റെ മുന്‍ഭാഗം കൂടുതല്‍ കട്ടിയേറിയ ഉരുക്കുപാളികളാല്‍ നിര്‍മിതമായിരിക്കും. ചക്രങ്ങള്‍ക്കുപകരം സൈക്കിള്‍ചെയിന്‍മാതിരിയുള്ള ലോഹശൃംഖലയ്‌ക്കുമേല്‍ സഞ്ചരിക്കുന്ന ഈ വാഹനത്തില്‍ ഒരു വന്‍തോക്കും രണ്ട്‌ മെഷീന്‍ ഗണ്ണുകളുമാണ്‌ സാധാരണ ഘടിപ്പിച്ചിരിക്കുക. വെള്ളത്തില്‍ക്കൂടി സഞ്ചരിക്കാവുന്ന ചിലയിനം ടാങ്കുകളുമുണ്ട്‌.

ഒന്നാം ലോകയുദ്ധത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടാണ്‌ ആദ്യം ടാങ്ക്‌ യുദ്ധരംഗത്ത്‌ കൊണ്ടുവന്നത്‌. അതിന്റെ ആവിര്‍ഭാവം യുദ്ധരംഗത്ത്‌ ഒരു വിപ്ലവംതന്നെ സൃഷ്‌ടിച്ചു. ടാങ്കിലിരിക്കുന്ന യോദ്ധാക്കള്‍ക്ക്‌ കാലാള്‍പ്പടയുടെ വെടി ഏല്‌ക്കുകയില്ലെന്നുവന്നപ്പോള്‍ ടാങ്ക്‌ കാലാള്‍പ്പടയുടെ കാലനായിത്തീര്‍ന്നു. ടാങ്ക്‌ നശീകരണത്തിനു പറ്റിയ വിവിധതരം ആയുധങ്ങള്‍ പിന്നീടു നിര്‍മിതമായി. ടാങ്കിലെ വന്‍തോക്കുപയോഗിച്ചു കോട്ടകളും മതിലുകളും തകര്‍ക്കാന്‍ കഴിയും. മെഷീന്‍ഗണ്‍കൊണ്ടു ശത്രുക്കളെ കൂട്ടത്തോടെ നശിപ്പിക്കാം. മേല്‍ത്തരം വയര്‍ലസ്‌ സെറ്റുകള്‍ ടാങ്കിലുള്ളതുകൊണ്ട്‌ വാര്‍ത്താവിനിമയത്തിനും യുക്തമായതരത്തില്‍ ഗതിമാറ്റം വരുത്തുന്നതിനും എളുപ്പമാണ്‌. ടാങ്കുകളില്‍ ചിലപ്പോള്‍ വിമാനവേധത്തോക്കുകളും ഘടിപ്പിക്കാറുണ്ട്‌.

ഇന്ത്യയില്‍ ഷെര്‍മാന്‍, സെഞ്ചൂറിയന്‍, വൈജയന്ത, എ.എം.എക്‌സ്‌. എന്നീ പേരുകളിലുള്ള ടാങ്കുകള്‍ നിര്‍മിച്ച്‌ ഉപയോഗിച്ചുവരുന്നു. സെഞ്ചൂറിയന്‍, വൈജയന്ത എന്നിവയുടെ മുന്‍ഭാഗത്തുള്ള ആവരണഫലകത്തിന്‌ 12.5 സെ.മീ. കട്ടിയുണ്ട്‌. വൈജയന്തയില്‍ ഘടിപ്പിച്ചിട്ടുള്ള വന്‍തോക്ക്‌ വട്ടം കറക്കി എല്ലാഭാഗത്തേക്കും നിറയൊഴിക്കാവുന്നതാണ്‌. ഒരു ടാങ്ക്‌ പ്രവര്‍ത്തിപ്പിക്കുന്നതിനു 3 മുതല്‍ 5 വരെ സൈനികര്‍ ആവശ്യമാണ്‌. ഒരു ടാങ്കിന്‌ ഏകദേശം 50 ടച്ചോളം ഭാരമുണ്ടായിരിക്കും. പൊട്രാളോ ഡീസലോ ആണ്‌ ഇന്ധനമായുപയോഗിക്കുന്നത്‌. മണിക്കൂറില്‍ എ.എം.എക്‌സ്‌. 75- സെഞ്ചൂറിയന്‍ 35-കി.മീ. വരെ ദൂരം സഞ്ചരിക്കും. വൈജയന്തയ്‌ക്ക്‌ മണിക്കൂറില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ശരാശരി ദൂരം 40 കി.മീ. ആണ്‌. കരയിലും വെളളത്തിലും സഞ്ചരിക്കാന്‍ വൈജയന്തയ്‌ക്കു കഴിയുന്നു.

ഇന്ത്യയില്‍ മദ്രാസിനടുത്തുള്ള ആവടിയില്‍ ടാങ്കുകള്‍ നിര്‍മിച്ചുവരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പുറത്തിറങ്ങിയിട്ടുള്ള ടാങ്കുകളില്‍ ഏറ്റവും മേല്‍ത്തരം അമേരിക്കയുടെ പാറ്റന്‍ ടാങ്കുകളാണെന്ന ഒരവകാശവാദം നിലവിലുണ്ടായിരുന്നു. എന്നാല്‍ 1965-ലും 1971-72-ലും നടന്ന ഇന്തോ-പാക്‌ യുദ്ധങ്ങളില്‍ പാറ്റന്‍ ടാങ്കുകള്‍ ഇന്ത്യന്‍ വൈജയന്തയോടേറ്റുമുട്ടി തകര്‍ന്നു തരിപ്പണമായതോടെ ഈ അവകാശവാദം പൊളിഞ്ഞുപോവുകയാണുണ്ടായത്‌. വൈജയന്തയ്‌ക്ക്‌ ഇതോടെ ആഗോളാംഗീകാരവും ലഭിച്ചു.

ഇന്ത്യന്‍സേനയുടെ ടാങ്ക്

ബോംബ്‌ (Bomb)

ലോഹംകൊണ്ടുള്ള ഒരു ഷെല്ലില്‍ വിസ്‌ഫോടകപദാര്‍ഥങ്ങള്‍ നിറച്ചതാണ്‌ സാധാരണ ബോംബുകള്‍. ടണ്‍ കണക്കിനു ഭാരമുള്ള ബോംബുകളുണ്ട്‌. ബോംബു പൊട്ടിക്കുന്നതിനാവശ്യമായ ഒരു ഫ്യൂസോ പ്രൈമറോ ബോംബിനകത്തുണ്ടായിരിക്കും. 19-ാം ശ.-ത്തിന്റെ മധ്യത്തില്‍ ആസ്റ്റ്രിയയും വെനീസും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആസ്റ്റ്രിയക്കാര്‍ വെനീസിനു മുകളില്‍ ബലൂണ്‍വഴി ബോംബു വര്‍ഷിച്ചതായി പറയപ്പെടുന്നുണ്ട്‌; എന്നാല്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ബോംബാക്രമണം നടന്നത്‌ 1912-13-ലെ ബാള്‍ക്കന്‍ യുദ്ധത്തിലാണ്‌. 1912 ന.-ല്‍ ബള്‍ഗേറിയന്‍ വിമാനങ്ങള്‍ തുര്‍ക്കിയില്‍ 120 കി.ഗ്രാം തൂക്കമുള്ള ബോംബുകള്‍ വര്‍ഷിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്‌ ജര്‍മനി ബ്രിട്ടനില്‍ നൂറോളം ബോംബാക്രമണങ്ങള്‍ നടത്തുകയുണ്ടായി. നോ: ആകാശാക്രമണങ്ങള്‍; ഒന്നാം ലോകയുദ്ധം; രണ്ടാം ലോകയുദ്ധം

വിമാനത്തില്‍ നിന്നും ബോംബുകള്‍ വര്‍ഷിക്കുന്നു

ഗ്രനേഡ്‌ (Grenade)

മുട്ടയുടെ ആകൃതിയില്‍ മുഷ്‌ടിയോളം വലുപ്പമുള്ളതാണ്‌ ഗ്രനേഡ്‌. ഇതിന്റെ പുറംതോട്‌ ഇരുമ്പുകൊണ്ടു നിര്‍മിക്കുന്നു. ഗ്രനേഡിന്റെ മുകള്‍ഭാഗത്തുള്ള സ്റ്റ്രൈക്കറിനെ ലിവറിന്റെ സഹായത്താല്‍ ഒരു പിന്‍കൊണ്ട്‌ ഘടിപ്പിച്ചിരിക്കും. സാധാരണ ഇവ കൈകൊണ്ടാണ്‌ എറിയുന്നത്‌. എറിയുന്നതിനു തൊട്ടുമുന്‍പ്‌ മുകള്‍ഭാഗത്തുള്ള പിന്‍ വലിച്ചൂരിക്കളയും. പിന്‍ ഊരിയാല്‍ സ്റ്റ്രൈക്കര്‍ താഴോട്ടുവീണ്‌ ഏഴു സെക്കന്‍ഡിനുള്ളില്‍ പൊട്ടിത്തെറിക്കും. പതന സ്ഥാനത്തിന്‌ ഏതാണ്ട്‌ 10 മീറ്ററോളം ചുറ്റളവില്‍ നാശനഷ്‌ടങ്ങള്‍ വരുത്താന്‍ ഇതിനു കഴിയും. ചില പ്രത്യേകതരം റൈഫിളുകളുപയോഗിച്ച്‌ ഗ്രനേഡുകള്‍ 200 മീ. ദൂരത്തേക്കു പായിക്കാന്‍ സാധിക്കും. ഗ്രനേഡുകള്‍ ചെറുതരം ബോംബുകളാണെന്നു പറയാം.

മോര്‍ട്ടാര്‍ (Mortar)

മോര്‍ട്ടാര്‍ പ്രയോഗിക്കുന്ന സൈനികര്‍

അധികം വലുപ്പമില്ലാത്ത ഒരായുധമാണിത്‌. റൈഫിളിന്റേതുപോലെ കുഴലിന്റെ ചുറ്റളവിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇതിനെയും തരംതിരിക്കുന്നത്‌. ഇതില്‍നിന്നും പായുന്ന ഷെല്‍ വിക്ഷേപസ്ഥാനത്തുനിന്നും ഉയര്‍ന്ന്‌ ഏകദേശം 500 മീറ്ററോളം അകലത്തില്‍ പതിക്കും.

മൈനുകള്‍ (Mines)

മെറ്റു വസ്‌തുക്കളുടെ സമ്പര്‍ക്കഫലമായി പൊട്ടിത്തെറിക്കുന്നവയാണ്‌ മൈനുകള്‍. കരയിലും വെള്ളത്തിലും ഉപയോഗിക്കുന്ന മൈനുകളുണ്ട്‌. അതിര്‍ത്തിയിലുടനീളം ഇവ വിതറുകയാണു പതിവ്‌. ഇതുവഴി ശത്രുക്കളുടെ കടന്നുവരവ്‌ തടയാനാകുന്നു. ജലനൗകകള്‍ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ആദ്യകാല നാവികമൈനുകള്‍. സമുദ്രോപരിതലത്തില്‍നിന്ന്‌ അല്‌പം താഴെ പൊങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്‌. ആധുനിക മൈനുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലാണ്‌ സ്ഥാപിക്കുന്നത്‌. ശബ്‌ദതരംഗത്തിന്റെയോ കാന്തികമണ്‌ഡലത്തിന്റെയോ സാന്നിധ്യത്തില്‍ ഇവ പൊട്ടിത്തെറിക്കുന്നു. നൗകകള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന ജലത്തിലെ മര്‍ദവ്യതിയാനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്ന മൈനുകളും പ്രചാരത്തിലുണ്ട്‌. മുങ്ങല്‍വിദഗ്‌ധര്‍ ശത്രുവിന്റെ കപ്പലില്‍ നിക്ഷേപിക്കുന്ന ലിംബെറ്റ്‌ മൈനുകളും നിലവിലുണ്ട്‌. ഒരു നിര്‍ദിഷ്‌ട സമയത്തിനുശേഷമോ കപ്പല്‍ നിര്‍ദിഷ്‌ട ദൂരം പിന്നിട്ടശേഷമോ ഇവ പൊട്ടിത്തെറിക്കും. മൈനുകളെ നീക്കംചെയ്യാന്‍ പ്രത്യേകരീതിയില്‍ നിര്‍മിക്കപ്പെട്ട മൈന്‍വാരിക്കപ്പലുകള്‍ ഉപയോഗിക്കുന്നു. കൂടാതെ മൈന്‍വാരി വിമാനങ്ങളും ഹെലികോപ്‌റ്ററുകളും നിലവിലുണ്ട്‌.

റോക്കറ്റുകള്‍

പൈലറ്റുകളെ കൂടാതെതന്നെ റോക്കറ്റുകള്‍ ശത്രുരാജ്യത്തിനെതിരെ പ്രയോഗിക്കാം. ഇന്ന്‌ ആധുനികങ്ങളായ അനേകതരം റോക്കറ്റുകള്‍ നിലവിലുണ്ട്‌. ആധുനിക റോക്കറ്റുകള്‍ പലതും ശബ്‌ദത്തേക്കാള്‍ വേഗതയുള്ളവയാണ്‌.

റോക്കറ്റുകള്‍ ആയുധമായി ആദ്യം പ്രയോഗിച്ചത്‌ ചൈനാക്കാരാണെന്നു പറയപ്പെടുന്നു. ഹൈദരലിയുടെയും ടിപ്പുവിന്റെയും സൈന്യത്തില്‍ സുസംഘടിതമായ റോക്കറ്റ്‌ വിഭാഗം ഉണ്ടായിരുന്നത്രേ. എന്നാല്‍ ജര്‍മനിയാണ്‌ V-1, V-2 എന്ന പേരുകളില്‍ അറിയപ്പെടുന്ന ആയുധങ്ങള്‍ പ്രയോഗിച്ച്‌ ആധുനിക റോക്കറ്റുകളുടെ സാധ്യത തെളിയിച്ചത്‌. നോ: ആകാശാക്രമണങ്ങള്‍; റോക്കറ്റുകള്‍

മിസൈലുകള്‍

ഒരേസമയം നിരവധി മിസൈലുകള്‍ വിക്ഷേപിക്കാവുന്ന മ്സൈല്‍ലോഞ്ചര്‍

കൂടുതല്‍ ദൂരം പോകുന്നതും കൃത്യമായി ലക്ഷ്യത്തില്‍ എത്തുന്നതുമായ വിവിധതരം മിസൈലുകള്‍ ഇന്നു പല രാജ്യങ്ങള്‍ക്കുമുണ്ട്‌. മിസൈലുകളില്‍ ഏതാനും കി.ഗ്രാം മുതല്‍ അനേകം മെഗാടണ്‍ വരെ തൂക്കമുള്ള വിസ്‌ഫോടകവസ്‌തുക്കളോ അണുബോംബുകളെ ഘടിപ്പിക്കാം. ചെറിയ ദൂരം മുതല്‍ അനേകായിരം കി.മീ. ദൂരം വരെ പോകാവുന്ന മിസൈലുകള്‍ ഇന്നു നിലവിലുണ്ട്‌. ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈലുകളില്‍ ചിലതിന്‌ 10,000 കി. മീറ്ററിലേറെ ദൂരത്തില്‍ പോകാനും ലക്ഷ്യത്തില്‍ ഊഹാതീതമായ നാശനഷ്‌ടങ്ങളുണ്ടാക്കാനും കഴിയുമെന്നായിട്ടുണ്ട്‌. മിസൈലുകള്‍ പ്രധാനമായി രണ്ടു തരത്തിലുണ്ട്‌: ബാലിസ്റ്റിക്‌ മിസൈലുകളും നിയന്ത്രിത മിസൈലുകളും. യാത്രയുടെ ഭൂരിഭാഗവും വായുമണ്ഡലത്തില്‍ക്കൂടിയോ ബഹിരാകാശത്തു കൂടിയോ സഞ്ചരിച്ച്‌ ലക്ഷ്യത്തിലെത്തുന്ന മിസൈലുകളാണ്‌ ബാലിസ്റ്റിക്‌ മിസൈലുകള്‍. നിയന്ത്രിത മിസൈല്‍ യഥാര്‍ഥത്തില്‍ പൈലറ്റില്ലാത്ത ഒരു വിമാനമാണെന്നു പറയാം. ഇതിന്റെ യാത്രാകാലമത്രയും എന്‍ജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ലക്ഷ്യംവരെയുള്ള യാത്രാപഥം മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്യാം. റേഡിയോ നിര്‍ദേശങ്ങള്‍, റഡാര്‍ രശ്‌മികള്‍, മിസൈലില്‍ തന്നെയുള്ള ലക്ഷ്യഗ്രഹണമാര്‍ഗങ്ങള്‍ മുതലായ പല ഉപായങ്ങളും നിയന്ത്രണത്തിന്‌ ഉപയോഗപ്പെടുത്തുന്നുണ്ട്‌.

ഉപയോഗത്തെ അടിസ്ഥാനമാക്കി മിസൈലുകളെ ഒന്‍പതായി തരം തിരിക്കാം: (1) വിമാനത്തില്‍നിന്ന്‌ വിമാനത്തിലേക്ക്‌; (2) വിമാനത്തില്‍നിന്ന്‌ ഭൂമിയിലേക്ക്‌; (3) വിമാനത്തില്‍നിന്ന്‌ സമുദ്രാന്തര്‍ഭാഗത്തേക്ക്‌; (4) കരയില്‍നിന്നോ, കപ്പലില്‍നിന്നോ ആകാശത്തേക്ക്‌; (5) കരയില്‍നിന്ന്‌ കരയിലേക്ക്‌; (6) കരയില്‍നിന്ന്‌ സമുദ്രാന്തര്‍ഭാഗത്തേക്ക്‌; (7) സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ കരയിലേക്ക്‌; (8) സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ ആകാശത്തേക്ക്‌; (9) സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ സമുദ്രാന്തര്‍ഭാഗത്തേക്ക്‌. പോകുന്ന ദൂരത്തെ അടിസ്ഥാനമാക്കിയുള്ള വിവിധതരം മിസൈലുകളാണ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക്‌ മിസൈല്‍ (I.C.B.M- ദൂരം 10,000 കി. മീറ്ററിനുമേല്‍); ലോങ്‌ റേഞ്ച്‌ ബാലിസ്റ്റിക്‌ മിസൈല്‍ (L.R.B.M.- ദൂരം 5,000 കി. മീ.); ഇന്റര്‍മീഡിയറ്റ്‌ റേഞ്ച്‌ ബാലിസ്റ്റിക്‌ മിസൈല്‍ (I.R.B.M.- ദൂരം 3,000 കി. മീ.); മീഡിയം റേഞ്ച്‌ ബാലിസ്റ്റിക്‌ മിസൈല്‍ (M.R.B.M.- ദൂരം 300-800 കി. മീ.); ഷോര്‍ട്ട്‌ റേഞ്ച്‌ ബാലിസ്റ്റിക്‌ മിസൈല്‍ (S.R.B.M.- ദൂരം 80-240 കി. മീ.); എയര്‍ലാഞ്ച്‌ഡ്‌ ബാലിസ്റ്റിക്‌ മിസൈല്‍ (A.L.B.M.) മുതലായവ. നോ: മിസൈലുകള്‍

ടോര്‍പിഡോ

ടോര്‍പിഡോ

അന്തര്‍വാഹിനികളുടെ ഗതി കണ്ടുപിടിക്കാന്‍ ശബ്‌ദതരംഗങ്ങള്‍ ഉപയോഗിച്ചുള്ള പല മാര്‍ഗങ്ങളുണ്ട്‌. അവയെ നശിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌ ടോര്‍പിഡോകളാണ്‌. മുങ്ങിക്കപ്പലുകള്‍, മറ്റ്‌ ഉപരിതലക്കപ്പലുകള്‍ എന്നിവയെ നശിപ്പിക്കാന്‍ ഇവയ്‌ക്കു കഴിയും. എയര്‍ക്രാഫ്‌റ്റുകളും ഹെലികോപ്‌റ്ററുകളും കപ്പലുകളും ടോര്‍പിഡോകളെ വിക്ഷേപിക്കാന്‍ ഉപയോഗിക്കാം. മിസൈലുകളോടു സാമ്യമുള്ള ഇവയ്‌ക്കു ജലത്തിനടിയിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ജലത്തിനടിയില്‍വച്ച്‌ ലക്ഷ്യവുമായി കൂട്ടിയിടിക്കുന്ന ഇത്‌ ലക്ഷ്യത്തില്‍ ഒരു ദ്വാരം വീഴ്‌ത്തുന്നു. ശത്രുവിന്റെ കപ്പല്‍ സൃഷ്‌ടിക്കുന്ന കാന്തമണ്ഡലം, ഒച്ച (noise), കമ്പനം എന്നിവയെയാണ്‌ ഒരു ടോര്‍പിഡോ അന്വേഷിക്കുന്നത്‌. സോണാര്‍ സംവിധാനങ്ങള്‍ ടോര്‍പിഡോകളുടെ സാന്നിധ്യം കണ്ടെത്താന്‍ ഉപയോഗിക്കുന്നു. നോ: അന്തര്‍വാഹിനി; അന്തര്‍വാഹിനി യുദ്ധമുറ

രോഗാണുവാതകം

ഒന്നാം ലോകയുദ്ധകാലത്ത്‌ (1915-ല്‍) ജര്‍മന്‍കാര്‍ വിഷവാതകം ഉപയോഗിക്കുകയുണ്ടായി. സഖ്യശക്തികളും പിന്നീട്‌ ഇതിന്‌ ഇത്തരത്തില്‍ തന്നെ പ്രതികാരം ചെയ്‌തു. വിഷവാതകം യുദ്ധത്തിനുപയോഗിക്കരുതെന്ന വ്യവസ്ഥ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണെങ്കിലും വിയറ്റ്‌നാം യുദ്ധത്തില്‍ യു.എസ്‌. വിഷവാതകം പ്രയോഗിച്ചതായി പറയപ്പെടുന്നു. രണ്ടുതരം വിഷവാതകപ്രയോഗങ്ങളാണ്‌ യുദ്ധാവശ്യത്തിനുപയോഗിക്കാവുന്നത്‌: ഒന്നാമത്തേത്‌ സ്ഥിരമായ ദ്രോഹമൊന്നും ചെയ്യാത്ത, താത്‌കാലികമായി കുറെ മണിക്കൂറുനേരം കണ്ണുകാണാതാക്കുന്ന തരവും ഛര്‍ദി, ചൊറിച്ചില്‍ മുതലായവ ഉണ്ടാക്കുന്ന തരവും ഇക്കൂട്ടത്തില്‍പ്പെടുന്നു; രണ്ടാമത്തെ ഇനം സ്ഥിരമായ രോഗങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌. നോ: രോഗാണു യുദ്ധമുറ

തീപിടിപ്പിക്കുന്നവ

ആധുനിക ശാസ്‌ത്രവിജ്ഞാനം ഉപയോഗപ്പെടുത്തി ശത്രുരാജ്യത്തിലെ ജനങ്ങള്‍ക്ക്‌ ജീവഹാനിയും നാശനഷ്‌ടങ്ങളും വന്‍തോതില്‍ ഉണ്ടാക്കാന്‍ തീപിടിപ്പിക്കുന്ന പല ആധുനിക ഏര്‍പ്പാടുകളും ഇന്നും നിലവിലുണ്ട്‌. നാപ്പാം (Napalm) ബോംബും, ആധുനിക ജ്വാലാവിക്ഷേപിണികളും (Flame-Throwers) ഇത്തരം ആയുധങ്ങളാണ്‌. നാപ്പാംബോംബുകള്‍ പൊട്ടുമ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ദ്രവം ഇതില്‍നിന്നും പുറത്തുവരുന്നു. തികച്ചും ക്രൂരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഈ ആയുധം വിയറ്റ്‌നാം യുദ്ധത്തില്‍ സാധാരണ പൗരന്മാര്‍ക്കെതിരെ യു.എസ്‌. പ്രയോഗിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. നോ: ജ്വാലാ വിക്ഷേപിണി

ലേസര്‍

ലേസര്‍ രശ്‌മി യുദ്ധത്തിനുപയോഗിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്‌. അതിതീക്ഷ്‌ണമായ ഊര്‍ജം വിക്ഷേപിക്കാന്‍ ഇതിനു കഴിയും. ലേസര്‍ രശ്‌മി മനുഷ്യശരീരത്തില്‍ പതിച്ചാല്‍ മാരകമാകാം. വിമാനങ്ങളും മിസൈലുകളും നശിപ്പിക്കാനും ഇതിനു കഴിഞ്ഞേക്കാം. എന്നാല്‍ ഇന്ന്‌ ഇതിന്റെ ഉപയോഗം മിക്കവാറും മിസൈലുകള്‍ക്ക്‌ ഒരു മാര്‍ഗദര്‍ശി (Guide) എന്ന നിലയ്‌ക്കാണ്‌.

അണ്വായുധങ്ങള്‍

നിലവിലുള്ള ആയുധങ്ങളില്‍ ഏറ്റവും മാരകമായവ ആറ്റംബോംബും ഹൈഡ്രജന്‍ബോംബും ആണ്‌. 1945-ലാണ്‌ ആദ്യമായി ആറ്റം ബോംബ്‌ പ്രയോഗിക്കപ്പെട്ടത്‌; ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും. ഹിരോഷിമയിലും നാഗസാക്കിയിലും യു.എസ്‌. ഉപയോഗിച്ച 20 കി. ടണ്‍ ബോംബുകളുടെ സ്ഥാനത്ത്‌ 50,000 മെഗാടണ്‍ വരെ ശക്തിയുള്ള ബോംബുകള്‍ നിര്‍മിക്കാന്‍ ഇന്ന്‌ വന്‍ശക്തികള്‍ക്ക്‌ സാധ്യമത്രേ. നോ: അണുബോംബ്‌

ആണവായുധ രംഗത്ത്‌ ഇന്ത്യയും ഇന്ന്‌ അവഗണിക്കാനാവാത്ത ഒരു ശക്തിയാണ്‌. മേയ്‌ മാസത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടത്തിയ "ശക്തി' പരമ്പരയില്‍പ്പെട്ട അണുവിസ്‌ഫോടനങ്ങള്‍ അണുബോംബും ഹൈഡ്രജന്‍ (ഫ്യൂഷന്‍) ബോംബും നിര്‍മിക്കാന്‍ ഇന്ത്യയ്‌ക്കു ശേഷിയുണ്ട്‌ എന്നു തെളിയിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍