This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയാസ്‌ഖാന്‍ (1759 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയാസ്‌ഖാന്‍ (1759 - 95)

മൈസൂര്‍സുല്‍ത്താന്‍ ഹൈദരലിയുടെ സംരക്ഷണയില്‍ വളര്‍ന്ന ഒരു കേരളീയ യോദ്ധാവ്‌. ജനനം 1759-ല്‍ ആണെന്ന്‌ കരുതപ്പെടുന്നു. 1766 ഫെ.-ല്‍ ഹൈദരലി (1722-82) മലബാറിലെ കോലത്തിരി രാജവംശത്തെ തന്റെ അധീശത്തിലാക്കി. യുദ്ധത്തില്‍ മരണമടഞ്ഞ കോലത്തിരി രാജാവിന്റെ 7 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പുത്രനെ ഹൈദരലി മൈസൂറിലേക്കു കൊണ്ടുപോയി ആയാസ്‌ഖാന്‍ എന്ന പേരിട്ടു വളര്‍ത്തി. ആയാസ്‌ഖാന്‍ മൈസൂര്‍കൊട്ടാരത്തില്‍ വസിച്ച്‌ ആയോധനവിദ്യകള്‍ അഭ്യസിച്ചു. ക്രമേണ മറ്റു വിഷയങ്ങളിലും അവഗാഹം നേടി.

താന്‍ പിടിച്ചടക്കിയ സാമ്രാജ്യത്തിന്റെ അധിപതിയായി ആയാസ്‌ഖാനെ വാഴിക്കണമെന്ന്‌ ഹൈദറിന്‌ ആഗ്രഹമുണ്ടായിരുന്നതായി മൈസൂര്‍ ചരിത്രമെഴുതിയ കേണല്‍ വില്‍ക്‌സ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹൈദരലിയുടെ ഈ മനോഭാവം പുത്രനായ ടിപ്പു സുല്‍ത്താനെ അസ്വസ്ഥനാക്കി. തന്മൂലം ടിപ്പു ആയാസ്‌ഖാനോട്‌ കടുത്ത അസൂയ പുലര്‍ത്തിപ്പോന്നു. ആയാസ്‌ഖാന്‍ 1779-ല്‍ ചിത്തല്‍ദുര്‍ഗിലെയും 1782-ല്‍ ബദനൂര്‍കോട്ടയുള്‍പ്പെട്ട പ്രദേശത്തെയും രാജകീയ പ്രതിപുരുഷനായി നിയമിക്കപ്പെട്ടു. രണ്ടാം ആംഗ്ലോ-മൈസൂര്‍യുദ്ധം (1780-84) നടന്നുകൊണ്ടിരുന്നപ്പോള്‍ ഹൈദരലി മരണമടഞ്ഞു (1782).

രണ്ടാം ആംഗ്ലോ-മൈസൂര്‍യുദ്ധം മൈസൂറിനെതിരായി നീങ്ങുന്നു എന്ന വിശ്വാസം പരക്കാനിടയായി. 1783 ജനു. 28-ന്‌ മാത്യൂസിന്റെ നേതൃത്വത്തില്‍ എത്തിയ ഇംഗ്ലിഷ്‌ സൈന്യം ബദനൂര്‍ കീഴടക്കി. ഹൈദരലിയുടെ മരണത്തോടുകൂടിത്തന്നെ ഈസ്റ്റിന്ത്യാക്കമ്പനി അധികാരികള്‍ മൈസൂര്‍ ഗവര്‍ണര്‍മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു; ആയാസ്‌ഖാന്‍ ഇംഗ്ലിഷ്‌ പക്ഷത്തു ചേരുകയും മാത്യൂസിന്‌ കോട്ട അടിയറവയ്‌ക്കുകയും ചെയ്‌തു എന്നു കരുതപ്പെടുന്നു.

ബദനൂര്‍കോട്ട 1783 ഏ.-ല്‍ തന്നെ ടിപ്പു തിരിച്ചുപിടിച്ചു. തന്നെ വഞ്ചിക്കുകയും രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്‌ത ആയാസ്‌ഖാനെ ടിപ്പു വധശിക്ഷയ്‌ക്കു വിധിച്ചെങ്കിലും ഇംഗ്ലീഷുകാരുടെ സഹായത്തോടെ ഇദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്‌. ആയാസ്‌ ഇംഗ്ലിഷ്‌ കമ്പനിയുടെ അന്നത്തെ ആസ്ഥാനമായിരുന്ന ബോംബെയിലേക്കു പോയി കമ്പനിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞുകൂടി.

മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനുശേഷം 1792-ല്‍ മലബാര്‍ ഇംഗ്ലീഷുകാര്‍ക്ക്‌ അധീനമായപ്പോള്‍ ആയാസ്‌ ഖാന്‍ ബോംബെയില്‍നിന്നും മലബാറിലെ ഇംഗ്ലീഷ്‌ ആസ്ഥാനമായിരുന്ന തലശ്ശേരിയില്‍ എത്തിച്ചേര്‍ന്നു. മലബാര്‍ കമ്മിഷണര്‍മാരുടെ മുമ്പില്‍ ഇദ്ദേഹവും ഹാജരായിരുന്നു. ചിറയ്‌ക്കല്‍ (കോലത്തിരി) രാജാവായി തന്നെ അവരോധിക്കണമെന്ന്‌ ഇദ്ദേഹം കമ്മിഷണര്‍മാരോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ആയാസിന്‌ തന്റെ അവകാശവാദം രേഖാമൂലം കമ്മിഷണര്‍മാരുടെ മുമ്പില്‍ സ്ഥാപിക്കാന്‍ സാധിച്ചില്ല; മതം മാറിയതായിരുന്നു മറ്റൊരു തടസ്സം. എന്നാലും തങ്ങളുടെ വിശ്വസ്‌തസേവകനായിരുന്ന ആയാസിന്‌ ജീവിക്കാന്‍ മതിയായ പെന്‍ഷനും ഒരു വലിയ എസ്റ്റേറ്റും ഇംഗ്ലീഷ്‌ കമ്പനി പാരിതോഷികമായി നല്‌കുകയുണ്ടായി. 1795-ല്‍ ഇദ്ദേഹം മാസഗോണില്‍ വച്ചു മരണമടഞ്ഞു.

ഇദ്ദേഹത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റി ഉത്തരകേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന കിംവദന്തികളെ ആസ്‌പദമാക്കി വള്ളുവക്കമ്മാരന്‍ അഥവാ സര്‍ദാര്‍ഷെയിക്ക്‌ ആയാസ്‌ഖാന്‍ എന്ന ചരിത്രനോവല്‍ 1927-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. എം.ആര്‍.കെ.സി. എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന സി. കുഞ്ഞുരാമമേനോന്‍ ആണ്‌ ഈ കഥാപുസ്‌തകത്തിന്റെ രചയിതാവ്‌. 1713-ല്‍ വള്ളുവത്തറവാട്ടില്‍ പള്ളിയത്ത്‌ കണ്ണന്‍യജമാനന്റെ മകനായി ജനിച്ച കുട്ടിയാണ്‌ ആയാസ്‌ഖാന്‍ എന്ന്‌ ഈ ആഖ്യായികയില്‍ പരാമര്‍ശമുണ്ട്‌. ചരിത്രപരമായി ഇത്‌ ശരിയല്ലെന്നാണ്‌ പണ്ഡിതമതം.

(ഡോ. സി.കെ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍