This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമ്പിയർ, ആന്ദ്ര മേരി (1775 - 1836)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആമ്പിയർ, ആന്ദ്ര മേരി (1775 - 1836)

Ampere, Andre Marie

ഫ്രഞ്ചുഭൗതികശാസ്‌ത്രജ്ഞന്‍. ഫ്രാന്‍സില്‍ ലിയോണ്‍സ്‌ നഗരത്തിനു സമീപം പോളിമിയക്‌സ്‌ എന്ന സ്ഥലത്ത്‌ 1775 ജനു. 22-ന്‌ ജനിച്ചു. ഫ്രഞ്ചുവിപ്ലവകാലത്ത്‌ ഇദ്ദേഹത്തിന്റെ പിതാവ്‌ വധശിക്ഷയ്‌ക്കു വിധേയനായി (1793). 1804-ല്‍ പത്‌നിയും മരിച്ചു; ഈ രണ്ടു ദുരന്തങ്ങളും ഇദ്ദേഹത്തിന്റെ ജീവിതത്തിനേറ്റ കടുത്ത ആഘാതങ്ങളായിരുന്നു.

ഗണിതശാസ്‌ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ അവഗാഹവും വിവിധഭാഷകളില്‍ പരിജ്ഞാനവും ഇദ്ദേഹം നേടിയിരുന്നു. 1801 മുതല്‍ ബേര്‍ഗ്‌ സെന്‍ട്രല്‍ സ്‌കൂളില്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം എന്നീ വിഷയങ്ങളുടെ പ്രൊഫസറായി ജോലിനോക്കി.

ആന്ദ്ര മേരി ആമ്പിയര്‍

1809-ല്‍ പാരിസിലെ ഇക്കോള്‍ പോളിടെക്‌നിക്കില്‍ ഗണിതശാസ്‌ത്ര പ്രാഫസറായി ആമ്പിയര്‍ നിയമിക്കപ്പെട്ടു. ഈ സ്ഥാപനത്തില്‍വച്ചാണ്‌ ഇദ്ദേഹം തന്റെ പ്രധാനപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയത്‌. ഇവയ്‌ക്ക്‌ അംഗീകാരം സിദ്ധിച്ചതോടുകൂടി 1814-ല്‍ അക്കാദമി ഒഫ്‌ സയന്‍സിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കോളജ്‌ ദെ ഫ്രാന്‍സ്‌ എന്ന സ്ഥാപനത്തിലെ ഭൗതികശാസ്‌ത്ര പ്രൊഫസറായി ആമ്പിയര്‍ 1824-ല്‍ നിയമിതനായി. വിദ്യുച്ഛക്തിയും കാന്തതയും തമ്മിലുള്ള ബന്ധം ഗവേഷണങ്ങള്‍മൂലം സ്ഥാപിക്കയാലും നൂതനപ്രതിഭാസങ്ങളെ വിഭാവനം ചെയ്‌കയാലും വിദ്യുത്‌കാന്തികത എന്ന ശാസ്‌ത്രശാഖയുടെ ഉത്‌പത്തിക്കും അഭിവൃദ്ധിക്കും അടിത്തറപാകിയതിനാലും ശാസ്‌ത്രലോകത്ത്‌ ഇദ്ദേഹത്തിന്റെ നാമധേയം അനശ്വരമായിത്തീര്‍ന്നു. 1820 മുതല്‍ 1825 വരെ ഇദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍മൂലമാണ്‌ പ്രസിദ്ധമായ ആമ്പിയര്‍നിയമം സ്ഥാപിക്കപ്പെട്ടത്‌.

"ഒരു കമ്പിയില്‍കൂടിയുള്ള വിദ്യുത്‌പ്രവാഹം സമീപത്തുവച്ചിട്ടുള്ള സൂചിയെ ചലിപ്പിക്കുന്നു' എന്ന ഓര്‍സ്റ്റഡിന്റെ കണ്ടുപിടിത്തം അദ്ദേഹം അറിയാനിടയായി. ഇതിനെ ആധാരമാക്കി ആമ്പിയര്‍ പിന്നീട്‌ പല ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. തന്‍മാത്രകള്‍ക്കുള്ളില്‍ വൈദ്യുതി പരിസഞ്ചരണം ചെയ്യുന്നതിനാലാണ്‌ കാന്തത്തിന്‌ അതിന്റെ പ്രത്യേക ഗുണവിശേഷം ഉണ്ടാകുന്നതെന്ന്‌ തീര്‍ച്ചപ്പെടുത്തുന്നതിന്‌ അന്നു യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഇന്ന്‌ അതു ശരിയാണെന്ന്‌ ഇലക്‌ട്രോണ്‍ സിദ്ധാന്തത്തിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. 1836 ജൂണ്‍ 10-ന്‌ മാഴ്‌സെയ്‌ലില്‍വച്ച്‌ അദ്ദേഹം ചരമം പ്രാപിച്ചു.

(പ്രൊഫ. എസ്‌. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍