This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭ്യന്തരയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഭ്യന്തരയുദ്ധം

നിലവിലുള്ള ഭരണാധികാരികളില്‍ നിന്നും അധികാരം പിടിച്ചെടുക്കുന്നതിനോ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയോ രണ്ട്‌ വിഭാഗങ്ങള്‍ തമ്മില്‍ ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന സായുധസമരം. ലോകത്താകമാനം ഇത്തരത്തില്‍ നിരവധി സായുധസമരങ്ങള്‍ നടന്നിട്ടുണ്ട്‌; ഇന്നും നടക്കുന്നുമുണ്ട്‌. ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്‌ ആഭ്യന്തരയുദ്ധങ്ങള്‍. 1945 മുതല്‍ നടന്ന യുദ്ധങ്ങളില്‍ മാത്രം 25 ദശലക്ഷം ജനങ്ങള്‍ വധിക്കപ്പെട്ടിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. കടുത്ത സാമ്പത്തികത്തകര്‍ച്ച, ദാരിദ്ര്യം, സാമ്പത്തിക അസമത്വങ്ങള്‍, രാഷ്‌ട്രീയ അടിച്ചമര്‍ത്തലുകള്‍, വംശീയ ധ്രുവീകരണം, മതപരമായ വിഭാഗീയതകള്‍, വംശീയ ആധിപത്യങ്ങള്‍, ഏകാധിപത്യം, വിഭവങ്ങള്‍ക്കുമേല്‍ ആധിപത്യം നേടാനുള്ള ശ്രമം തുടങ്ങിയ നിരവധി കാരണങ്ങള്‍ ആഭ്യന്തര യുദ്ധം സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്‌. ഇംഗ്ലണ്ടില്‍ സ്റ്റുവര്‍ട്ട്‌ രാജാവായിരുന്ന ചാള്‍സ്‌ I-ാമന്റെ രാജകീയ കക്ഷിയും, പാര്‍ലമെന്റ്‌ കക്ഷികളും തമ്മില്‍ 1642 മുതല്‍ 51 വരെ നടന്ന യുദ്ധം ആധുനിക ജനാധിപത്യസംവിധാനങ്ങളുടെ രൂപപ്പെടലിന്‌ അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളതാണ്‌. ഏകാധിപത്യത്തിനും, രാജവാഴ്‌ചയ്‌ക്കുമെതിരെ ഫ്രാന്‍സില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ ജനാധിപത്യ ആശയങ്ങള്‍ക്ക്‌ ശക്തി പകരുകയും പുതിയ ലോകക്രമത്തെ വിഭാവന ചെയ്യുകയും ചെയ്‌തു. അമേരിക്കന്‍ ആഭ്യന്തരയുദ്ധം അടിമത്തം അവസാനിപ്പിക്കുകയും, കറുത്ത വംശജരുടെ വിമോചനത്തിന്‌ വഴിവയ്‌ക്കുകയും ചെയ്‌തു. ഇത്തരം സമരങ്ങള്‍ ആ രാജ്യങ്ങളെ മാത്രമല്ല ലോകഗതിയെത്തന്നെ സ്വാധീനിച്ചവയാണ്‌. റഷ്യയിലെയും ചൈനയിലെയും ആഭ്യന്തരയുദ്ധങ്ങള്‍ അവിടത്തെ രാജാധിപത്യങ്ങളെ ഇല്ലാതാക്കിയതിനൊപ്പം, ആധുനിക മുതലാളിത്ത ഭരണക്രമത്തിന്‌ ബദല്‍ ഭരണക്രമത്തെ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തു. മത്സരാധിഷ്‌ഠിതമല്ലാത്തതും ചൂഷണരഹിതവുമായ സോഷ്യലിസ്റ്റ്‌ സാമൂഹ്യനിര്‍മിതിയെ ഈ കമ്യൂണിസ്റ്റ്‌ വിപ്ലവങ്ങള്‍ ലക്ഷ്യം വച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ നിരവധി രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ്‌ സായുധ സമരങ്ങള്‍ നടക്കുകയുണ്ടായി.

അമേരിക്കന്‍ ആഭ്യന്തരയുദ്ധം-പെയിന്റിംങ്
ചൈനീസ് ആഭ്യന്തരയുദ്ധം

19-ാം ശ.-ത്തിലും 20-ാം ശ.-ത്തിന്റെ ആദ്യത്തിലുമായി നിരവധി ആഭ്യന്തരയുദ്ധങ്ങള്‍ വിവിധ രാജ്യങ്ങളില്‍ അരങ്ങേറി, അമേരിക്കന്‍ സിവില്‍ വാറും, പാരിസ്‌ കമ്യൂണും റഷ്യന്‍ വിപ്ലവവും ഇതില്‍ ഏറെ ശ്രദ്ധേയങ്ങളായി എന്നുമാത്രം. 1900-നും 1944-നും ഇടയില്‍ നടന്ന സമരങ്ങളുടെ ശരാശരി ദൈര്‍ഘ്യം ഒന്നരവര്‍ഷമാണ്‌. ഇവയില്‍ മിക്കതിലും സ്റ്റേറ്റ്‌ ആയിരുന്നു മുഖ്യ അക്രമണലക്ഷ്യം. ജനാധിപത്യ ആശയങ്ങള്‍ പ്രചാരം നേടിയതോടെ ഏകാധിപത്യഭരണകൂടുങ്ങളുമായുള്ള ഏറ്റുമുട്ടല്‍ വ്യാപകമായി. വന്‍ ശക്തികളായ ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്‌, ആസ്‌ട്രിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ താത്‌പര്യാര്‍ഥം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര സമരങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ സായുധ സമരങ്ങളെ സഹായിച്ചു. ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലേറിയ ഗവണ്‍മെന്റുകളെ സൈനിക അട്ടിമറിയിലൂടെയും സായുധ സമരത്തിലൂടെയും പുറത്താക്കാന്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും ശ്രമിക്കുകയുണ്ടായി. സ്‌പാനിഷ്‌ ആഭ്യന്തരകലാപത്തില്‍ അട്ടിമറിക്കപ്പെട്ടത്‌ ജനാധിപത്യ സര്‍ക്കാരായിരുന്നു. ജര്‍മനി, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവ ജനറല്‍ ഫ്രാങ്കോയുടെ സേനയെ പിന്തുണച്ചു. മറുഭാഗത്തിന്‌ റഷ്യയുടെയും, ഫ്രാന്‍സിന്റെയും പിന്തുണ ലഭിച്ചു.

1945-നു ശേഷം കോളനിവത്‌കൃതരാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ സമരങ്ങള്‍ വ്യാപകമായി. അധിനിവേശ രാജ്യങ്ങള്‍ക്ക്‌ കോളനികള്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനും അതുവഴി വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം നിലനിര്‍ത്താനും അവിടങ്ങളില്‍ ആഭ്യന്തരസമരങ്ങള്‍ക്ക്‌ സഹായം നല്‍കിക്കൊണ്ട്‌ സാമാജ്യത്വശക്തികള്‍ ശ്രമിച്ചു. കോംഗോ, എത്യോപ്യ, നിക്കരാഗ്വ, കൊളംബിയ, അംഗോള, ഗ്വാട്ടിമാല, പെറു, എല്‍ സാല്‍വദോര്‍, സുഡാന്‍ തുടങ്ങിയ പല ആഫ്രിക്കന്‍-സൗത്ത്‌ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും ഈ ദുര്‍ഗതി നേരിടേണ്ടിവന്നു. പല ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇപ്പോഴും ആഭ്യന്തരയുദ്ധങ്ങളുടെ പിടിയിലാണ്‌. അവയില്‍ ചിലത്‌ വംശീയ വിദ്വേഷങ്ങളാല്‍ പ്രചോദിതമാണ്‌.

ചാള്‍സ് 1
എബ്രഹാം ലിങ്കണ്‍
ലെനിന്‍
ലുമുംബ

കോംഗോയിലെ ആഭ്യന്തര യുദ്ധങ്ങളുടെ മുഖ്യകാരണം പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ ആധിപത്യം നേടാനുള്ള ശ്രമങ്ങളാണ്‌. 1960-ല്‍ കോംഗോ റിപ്പബ്ലിക്‌ രൂപീകരിക്കപ്പെട്ടെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട സര്‍ക്കാര്‍ അസ്ഥിരമാവുകയാണുണ്ടായത്‌. പ്രധാനമന്ത്രിയായിരുന്ന പാട്രിക്‌ലുമുംബയെ പ്രസിഡന്റായിരുന്ന ജോസഫ്‌ കസ-വുബു പുറത്താക്കിയതിനെത്തുടര്‍ന്ന്‌ നിലയ്‌ക്കാത്ത ആഭ്യന്തര കലാപങ്ങളിലേക്ക്‌ കോംഗോ വഴുതിവീണു. 1965-ല്‍ പടിഞ്ഞാറന്‍ സൈനിക സഹായത്തോടെ മൊബുത്തു ഏകാധിപത്യഭരണം ആരംഭിച്ചു. മൂന്ന്‌ ദശകങ്ങള്‍ നീണ്ട ഭരണം തൊണ്ണൂറുകളോടെ അവസാനിച്ചു. വീണ്ടും 91-99 കാലത്തു നടന്ന വംശീയ യുദ്ധങ്ങളില്‍ പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. 1998 മുതല്‍ 2003 വരെ നടന്ന യുദ്ധത്തില്‍ ആഫ്രിക്കയിലെ എട്ട്‌ രാജ്യങ്ങളാണ്‌ പങ്കെടുത്തത്‌. 5.4 മില്യണ്‍ ജനങ്ങള്‍ രോഗങ്ങളും, പട്ടിണിയും കാരണം ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. സ്വര്‍ണത്തിനും, വജ്രത്തിനും പുറമേ ഇലക്‌ട്രാണിക്‌ ഉപകരണ നിര്‍മാണത്തിനുപയോഗിക്കുന്ന അപൂര്‍വ ധാതു ശേഖരങ്ങളുടെ നിയന്ത്രണത്തിനുംവേണ്ടിയുള്ള ബല പ്രയോഗങ്ങളാണ്‌ ഈ ആഫ്രിക്കന്‍ രാജ്യത്തെ നിലയ്‌ക്കാത്ത യുദ്ധങ്ങളിലേക്ക്‌ തള്ളിവിട്ടത്‌. ബഹുരാഷ്‌ട്ര ഉപകരണ നിര്‍മാണക്കമ്പനികളുടെ സാമ്പത്തിക താത്‌പര്യങ്ങളാണ്‌ ഈ പ്രദേശത്തെ അശാന്തമായി നിലനിര്‍ത്തുന്നത്‌. അമേരിക്കയും യൂറോപ്പും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ക്കുമേല്‍ അന്താരാഷ്‌ട്ര നിയമങ്ങളൊക്കെ അപ്രസക്തമാകുന്നു.

ആഫ്രിക്കന്‍ ആഭ്യന്തരയുദ്ധക്കെടുതിയെ കാണിക്കുന്ന കെവിന്‍ കാര്‍ട്ടേഴ്സിന്റെ പ്രശസ്തചിത്രം

എത്യോപ്യയിലെ യുദ്ധങ്ങള്‍ക്കും സമാനമായ കാരണങ്ങളുണ്ട്‌. എണ്ണ, വാതക, സ്വര്‍ണ ഖനനത്തിനും കയറ്റുമതിക്കുമായുള്ള മത്സരങ്ങളാണ്‌ ഇവിടെ ആഭ്യന്തരയുദ്ധത്തിനും ബിയാഫ്രയുടെ വേറിട്ടുപോകലിനും സോമാലിയയുമായുള്ള പ്രശ്‌നങ്ങള്‍ക്കും കാരണം. വന്‍ ധാതുസമ്പത്ത്‌ ഉണ്ടായിട്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്‌ ഈ രാജ്യം. കോടിക്കണക്കിന്‌ ഡോളറിന്റെ ആയുധ വ്യാപാരമാണ്‌ ഈ രാജ്യം അമേരിക്കയുമായി നടത്തിവരുന്നത്‌. ഒരേ സമയം ആയുധ വ്യാപാരത്തിന്റെയും വിഭവചൂഷണത്തിന്റെയും ഇരയായി ആഭ്യന്തരയുദ്ധങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്‌ എത്യോപ്യ. യൂറോപ്യന്‍ യൂണിയന്‍ അപൂര്‍വ മൂലകങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കുന്ന സോവിയറ്റു യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏകകേന്ദ്രിത ലോകം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പുതിയ യുദ്ധങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. ആയുധക്കമ്പനികളുടെ നിക്ഷിപ്‌ത താത്‌പര്യങ്ങളും, അമേരിക്കയുടെയും മറ്റും സാമ്പത്തിക താത്‌പര്യങ്ങളുമാണ്‌ ഇറാഖ്‌, അഫ്‌ഗാന്‍ യുദ്ധങ്ങള്‍ക്ക്‌ കാരണമായിട്ടുള്ളത്‌. 14-ല്‍പ്പരം ധാതുക്കളുടെ വന്‍നിക്ഷേപങ്ങള്‍ അഫ്‌ഗാനിസ്‌താനില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഭാവിയിലെ മുതലാളിത്ത വികാസത്തിന്‌ ഇന്നാവശ്യമുള്ളതിന്റെ ഇരട്ടിയിലധികം ഇത്തരം ധാതുക്കള്‍ ആവശ്യമായി വരും. അവ തങ്ങളുടെ കീഴില്‍ കൊണ്ടുവരിക എന്നതാണ്‌ അഫ്‌ഗാന്‍ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നു പറയാം. പശ്ചിമേഷ്യയിലെ എണ്ണ നിക്ഷേപത്തില്‍ കണ്ണുനട്ടുകൊണ്ടാണ്‌ ഇറാഖ്‌യുദ്ധം ആസൂത്രണം ചെയ്യപ്പെട്ടത്‌ എന്ന വസ്‌തുത ഏറെക്കുറെ ഇന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ ആഭ്യന്തര കലാപം ആരംഭിക്കുന്നത്‌ 1983-ലാണ്‌. ബ്രിട്ടീഷ്‌ അധിനിവേശകാലത്ത്‌ ശ്രീലങ്കയിലേക്ക്‌ കൂടിയേറിയ തമിഴ്‌ വംശജര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം സ്വതന്ത്രശ്രീലങ്കയില്‍ ലഭിക്കാഞ്ഞതിനെ ത്തുടര്‍ന്ന്‌ രൂപപ്പെട്ട അസംതൃപ്‌തികളാണ്‌ തമിഴര്‍ക്ക്‌ പ്രത്യേക രാഷ്‌ട്രം എന്ന വാദവുമായി എല്‍.ടി.ടി.ഇ.(ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഒഫ്‌ തമിള്‍ ഈഴം)യെ യുദ്ധത്തിന്‌ പ്രേരിപ്പിച്ചത്‌. ശ്രീലങ്കയിലെ സിംഹള വംശീയതയും ഭരണകൂട അടിച്ചമര്‍ത്തലുകളും കലാപങ്ങള്‍ക്ക്‌ ശക്തി പകര്‍ന്നു. കാല്‍നൂറ്റാണ്ടിലധികം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ 2009-ല്‍ എല്‍.ടി.ടി.ഇ. നാമാവശേഷമായതോടെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചു.

പുതിയ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ മുതലാളിത്ത വളര്‍ച്ചയിലെ മുരടിപ്പിനെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിപണി, പ്രത്യേകിച്ച്‌ ആയുധ വിപണി സജീവമാക്കി നിര്‍ത്താനും പ്രകൃതിവിഭവങ്ങള്‍ക്കുമേലുള്ള അധിപത്യം ഉറപ്പിക്കാനുമായി കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്നതാണെന്ന വിമര്‍ശനം ശക്തമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍