This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭ്യന്തരപ്രതിരോധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഭ്യന്തരപ്രതിരോധം

Civil Defence

ശത്രുസൈന്യത്തിന്റെ ആക്രമണങ്ങളില്‍നിന്ന്‌ ജനങ്ങളുടെ ജീവധനാദികള്‍ രക്ഷിക്കുന്നതിനുവേണ്ടി പ്രത്യേകം സംഘടിപ്പിച്ചിട്ടുള്ള സൈനികേതരസംവിധാനം. ശത്രു രാജ്യത്തിലെ പ്രധാന നഗരങ്ങള്‍, തുറമുഖങ്ങള്‍, വ്യവസായകേന്ദ്രങ്ങള്‍, വാര്‍ത്താവിനിമയശൃംഖലകള്‍, ഗതാഗത കേന്ദ്രങ്ങള്‍, വിദ്യുച്ഛക്തിനിലയങ്ങള്‍, അണക്കെട്ടുകള്‍ മുതലായവയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ യുദ്ധമുറകളിലെ ഒരു പ്രധാനതന്ത്രമാണ്‌. ഇതിനായി വിമാനങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ മുതലായവയില്‍നിന്ന്‌ ബോംബ്‌, മിസൈല്‍, ടോര്‍പ്പിഡൊ, മൈന്‍ മുതലായ നശീകരണവസ്‌തുക്കള്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ പ്രയോഗിക്കുക സാധാരണമാണ്‌. ഇങ്ങനെ ചെയ്യുന്നതുകൊണ്ട്‌ ആക്രമിക്കപ്പെടുന്ന രാജ്യത്തിന്റെ രക്ഷയ്‌ക്കാവശ്യമായ പടക്കോപ്പുകള്‍, വാഹനങ്ങള്‍, പെട്രോള്‍ തുടങ്ങിയുള്ള നിരവധി സാമഗ്രികളുടെ നിര്‍മാണത്തെയും സംഭരണത്തെയും ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കാനും, അതിന്റെ പ്രതിരോധശക്തിയെ സാരമായി തളര്‍ത്താനും കഴിയുന്നു. കൂടാതെ യുദ്ധകാലപരിതഃസ്ഥിതിയില്‍ രാജ്യത്തിലെ വ്യവസായശാലകളെ നശിപ്പിക്കുകവഴി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തെത്തന്നെ തകര്‍ക്കാനും ജനബാഹുല്യമുള്ള പട്ടണങ്ങളില്‍ ബോംബുകളും വിഷവാതകങ്ങളും ഷെല്ലുകളും വര്‍ഷിച്ചു ജനങ്ങള്‍ക്കു ജീവഹാനി വരുത്തുവാനും, ഉയര്‍ന്ന വിസ്‌ഫോടകശക്തിയുള്ള ബോംബുകള്‍ എറിഞ്ഞു കെട്ടിടങ്ങളും മറ്റും തകര്‍ക്കുവാനും, "മഗ്നീഷ്യം ബോംബ്‌', "ഫോസ്‌ഫറസ്‌ ബോംബ്‌', "നാപാംബോംബ്‌' മുതലായവ വര്‍ഷിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുവാനും സാധിക്കുന്നു. ഇവയില്‍നിന്ന്‌ രക്ഷനേടുന്നതിനു വേണ്ടി പ്രത്യേകപരിശീലനം നേടിയ സന്നദ്ധസേനാ വിഭാഗത്തെ എല്ലാ രാഷ്‌ട്രങ്ങളും ആഭ്യന്തരപ്രതിരോധവകുപ്പിന്റെ കീഴില്‍ സംഘടിപ്പിക്കുക പതിവാണ്‌. ആകാശാക്രമണങ്ങള്‍ നടന്നേക്കാനിടയുള്ള സ്ഥലങ്ങളെയും മുങ്ങിക്കപ്പലുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, സാധാരണ പടക്കപ്പലുകള്‍ മുതലായവയില്‍നിന്ന്‌ ആക്രമണം ഉണ്ടാകാനിടയുള്ള തീരപ്രദേശങ്ങളെയും "തമസ്‌കരണ'ത്തിനു (Black Out) വിധേയമാക്കി ശത്രുവിമാനങ്ങള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും മറ്റും ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്നതിനു വിഷമം സൃഷ്‌ടിക്കുക, ശത്രുവിമാനങ്ങളുടെയും, പടക്കപ്പലുകളുടെയും നീക്കത്തെ "റഡാര്‍' വഴി മനസ്സിലാക്കി ആക്രമണങ്ങളെപ്പറ്റി വലിയ "സയ്റണ്‍' മുഴക്കിയും മറ്റും ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പു കൊടുക്കുക, ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു നയിക്കുക, വാതക മുഖംമൂടികള്‍ വിതരണം ചെയ്യുക, ആക്രണങ്ങളില്‍ മുറിവുപറ്റിയവരെയും മറ്റും പ്രഥമശുശ്രൂഷകള്‍ ചെയ്‌ത്‌ ആവശ്യമെങ്കില്‍ വിദഗ്‌ധചികിത്സയ്‌ക്കുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക, തീ പിടിത്തങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ പാഞ്ഞെത്തി തീ കെടുത്തുക, തീ നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ ഫയര്‍ സര്‍വീസുമായി സഹകരിച്ചു തീ കെടുത്തുക, തീയില്‍പ്പെട്ടു നശിച്ചുപോകാന്‍ ഇടയുള്ള വസ്‌തുവകകളെ രക്ഷാസ്ഥാനങ്ങളിലേക്കു നീക്കം ചെയ്യുക; ഇടിഞ്ഞുതകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടുപോയവരെ രക്ഷിക്കുക; തകര്‍ന്നുപോയ ടെലിഫോണ്‍ ലൈനുകള്‍, വൈദ്യുതലൈനുകള്‍, ശുദ്ധജലവിതരണക്കുഴലുകള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‌ അതതു വകുപ്പുകളിലെ പ്രവര്‍ത്തകര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കുക; കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണോ മറ്റോ ഗതാഗത തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യുക മുതലായി വളരെയധികം വൈവിധ്യമാര്‍ന്ന ജോലികള്‍ അതിവേഗത്തിലും സൂക്ഷ്‌മമായും ചിട്ടയായും നിര്‍വഹിക്കേണ്ടതായിട്ടുണ്ട്‌. അതിലേക്ക്‌ ആഭ്യന്തര പ്രതിരോധ വകുപ്പിലെ പ്രവര്‍ത്തകര്‍ക്കുവേണ്ട പരിശീലനം സിദ്ധിച്ചിരിക്കണം.

ഇത്രയും ശ്രമകരമായ ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതിന്‌ ആഭ്യന്തര മന്ത്രികാര്യാലയത്തിന്റെ കീഴില്‍ ഒരാഭ്യന്തര പ്രതിരോധവകുപ്പു സംഘടിപ്പിക്കുക മിക്ക രാഷ്‌ട്രങ്ങളിലും പതിവുണ്ട്‌. ഈ വകുപ്പിന്റെ മേലധ്യക്ഷന്‍ "സിവില്‍ ഡിഫന്‍സ്‌' ഡയറക്‌ടര്‍ ജനറലായിരിക്കും. അദ്ദേഹത്തിന്റെ കീഴില്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ തുടങ്ങി മറ്റനവധി ഉദ്യോഗസ്ഥരുമുണ്ടായിരിക്കും.

രാജ്യത്തെ പല മേഖലകളായിതിരിച്ചും മേഖലകളെ ഡിവിഷനുകളായി തിരിച്ചും അതതിന്റെ ചാര്‍ജുകള്‍ വഹിക്കുന്നതിനു പ്രത്യേക ഉദ്യോഗസ്ഥന്മാരുമുണ്ടായിരിക്കും. ഓരോ ഡിവിഷന്റെയും കീഴില്‍ ഫീല്‍ഡ്‌ ഉദ്യോഗസ്ഥന്മാരായി സിവില്‍ ഡിഫന്‍സ്‌ അഥവാ എ.ആര്‍.പി. കംട്രോളര്‍, ചീഫ്‌ വാര്‍ഡന്‍, ഡെപ്യൂട്ടിചീഫ്‌ വാര്‍ഡന്‍, കാഷ്വാലിറ്റി ആഫീസര്‍, ഫയര്‍ ആഫീസര്‍, റെസ്‌ക്യൂ ആഫീസര്‍, സ്റ്റാഫ്‌ ആഫീസര്‍മാര്‍, ഡിപ്പൊ സൂപ്രണ്ടുമാര്‍, ഇന്‍സ്‌ട്രക്‌ടര്‍മാര്‍, ഗ്രൂപ്പുലീഡര്‍മാര്‍ സെക്ഷന്‍ ലീഡര്‍മാര്‍, വാര്‍ഡന്‍മാര്‍, ഫസ്റ്റ്‌ എയ്‌ഡര്‍മാര്‍, ഫയര്‍മാന്‍മാര്‍, മെസഞ്ചര്‍മാര്‍, ഡ്രൈവര്‍മാര്‍, സാങ്കേതിക ജോലിക്കാര്‍ ആദിയായവര്‍ അടങ്ങുന്ന ഒരു വലിയ സന്നദ്ധസേനയുമുണ്ടായിരിക്കും, ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം ഒറ്റയ്‌ക്കും കൂട്ടായും പരിശീലനം കൊടുക്കുന്നതിനുള്ള ഏര്‍പ്പാടുകളുമുണ്ടായിരിക്കും.

ഓരോ ഡിവിഷനിലും റിപ്പോര്‍ട്ടുസെന്റര്‍, വാര്‍ഡന്‍ പോസ്റ്റുകള്‍, ഫസ്റ്റ്‌ എയ്‌ഡ്‌ പോസ്റ്റുകള്‍ എന്നിവയുണ്ടായിരിക്കും. ഒന്നില്‍കൂടുതല്‍ ഡിവിഷനുകളുടെ മേല്‍നോട്ടത്തിന്‌ ഒരു കംട്രോളറും ഒരു കംട്രോള്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ടാകും.

പൊലീസ്‌, അഗ്നിശമനവിഭാഗം, ഹെല്‍ത്ത്‌ സര്‍വീസ്‌, എഞ്ചിനീയറിങ്‌ സര്‍വീസ്‌, ടെലികമ്യൂണിക്കേഷന്‍സ്‌, വാട്ടര്‍വര്‍ക്‌സ്‌, വിദ്യുച്ഛക്തി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ മേല്‍ പ്രസ്‌താവിച്ച ജോലികളെ സംബന്ധിച്ചു സാമാന്യം നല്ല ജ്ഞാനമുള്ളതുകൊണ്ട്‌ ആ വകുപ്പുകളിലെ പരിചയസമ്പന്നരെ ആഭ്യന്തര പ്രതിരോധകാര്യാലയത്തിന്റെ കീഴില്‍ നടത്തുന്ന സിവില്‍ ഡിഫന്‍സ്‌ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചു പ്രത്യേകം പരിശീലനം ചെയ്യിക്കുന്നതിനും ഏര്‍പ്പാടുകള്‍ ഉണ്ട്‌. അവരുടെ സേവനം പ്രയോജനപ്പെടുത്തിയും അതതുസ്ഥലങ്ങളില്‍നിന്നും കായികശേഷിയുള്ളവരെ സന്നദ്ധഭടന്മാരായി ചേര്‍ത്ത്‌ അവര്‍ക്കു പരിശീലനം കൊടുത്തും ഗവണ്മെന്റിന്റെതന്നെ മറ്റു സിവില്‍വിഭാഗങ്ങള്‍, തൊഴില്‍ശാലകള്‍, ബാങ്കുകള്‍, മുനിസിപ്പല്‍ സര്‍വീസ്‌ തുടങ്ങിയ തുറകളില്‍നിന്ന്‌ പാര്‍ട്ട്‌ ടൈം സന്നദ്ധഭടന്മാരെ ചേര്‍ത്ത്‌ പരിശീലനംകൊടുത്തും ആണ്‌ ആഭ്യന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ചില വ്യവസായ ശാലകളിലും, സ്ഥാപനങ്ങളിലും അവിടത്തെ ജോലിക്കാരെ തന്നെ പ്രത്യേകം പരിശീലനം കൊടുത്ത്‌ അതതു സ്ഥാപനങ്ങളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പതിവുമുണ്ട്‌.

ആഭ്യന്തര പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു സായുധസേനാവിഭാഗങ്ങളെയും പൊലീസിനെയും സാധാരണഗതിയില്‍ ഉപയോഗിക്കാറില്ല. അവരുടെ സേവനം യുദ്ധമുന്നണിയിലും, ആഭ്യന്തരക്രമസമാധാന പ്രവര്‍ത്തനങ്ങളിലും ഒതുക്കിനിര്‍ത്താത്തപക്ഷം അത്‌ ആ രംഗങ്ങളിലെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്നതിനാലാണ്‌ അങ്ങനെ ചെയ്യുന്നത്‌.

ചരിത്രം. ഒന്നാം ലോകയുദ്ധകാലത്ത്‌ സംഘടിത രൂപത്തിലുള്ള ആഭ്യന്തര പ്രതിരോധനടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അന്നത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എയര്‍റെയ്‌ഡ്‌ ഷെല്‍ട്ടറുകള്‍ നിര്‍മിക്കുക തുടങ്ങിയ ചില പ്രവര്‍ത്തനങ്ങള്‍ നിലവില്‍ വന്നിരുന്നു.

രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെടുകയും നാസി ജര്‍മനി ഇംഗ്ലണ്ടിന്റെ നേര്‍ക്ക്‌ ഭീകരമായ വിധം ബോംബുകളും ഷെല്ലുകളും വര്‍ഷിക്കാന്‍ തുടങ്ങുകയും ചെയ്‌തപ്പോഴാണ്‌ ഇംഗ്ലണ്ടില്‍ ആദ്യമായി സംഘടിതരൂപത്തില്‍ ആഭ്യന്തരപ്രതിരോധ നടപടികള്‍ കൈക്കൊണ്ടത്‌. ഇംഗ്ലണ്ട്‌ ജര്‍മനിയുടെ നേര്‍ക്ക്‌ ആകാശാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങിയപ്പോള്‍ ജര്‍മനിയിലും ആഭ്യന്തപ്രതിരോധ നടപടികള്‍ നടപ്പില്‍വരുത്തി. അതേ കാലഘട്ടത്തില്‍ത്തന്നെ യു.എസ്സിലെ വന്‍കിട പട്ടണങ്ങളിലും തീരപ്രദേശങ്ങളിലും "തമസ്‌കരണ'മേര്‍പ്പെടുത്തുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിലവില്‍വന്നു.

യുദ്ധം ആളിപ്പടരുകയും ജര്‍മനി യു.എസ്‌.എസ്‌.ആറുമായുള്ള സന്ധി ലംഘിച്ച്‌ അവരുടെ നേര്‍ക്ക്‌ യുദ്ധം തിരിച്ചുവിടുകയും, യു.എസ്‌.എസ്‌.ആറിന്റെ വളരെ സ്ഥലങ്ങള്‍ പിടിച്ച്‌, പല പട്ടണങ്ങളും ആകാശാക്രമണങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ ആഭ്യന്തര പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യു.എസ്‌.എസ്‌.ആറിലും വിപുലമായ തോതില്‍ നടപ്പില്‍വരുത്തുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത്‌ ലോകത്തില്‍വച്ചേറ്റവും വലിയ വ്യോമശക്തി നാസിജര്‍മനിയുടേതായിരുന്നു. അവരുടെ പടുകൂറ്റന്‍ ബോംബറുകളില്‍നിന്നും തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരുന്ന ബോംബു വര്‍ഷങ്ങളില്‍നിന്ന്‌ യു.എസ്‌.എസ്‌. ആറിനെയും ഇംഗ്ലണ്ടിനെയും രക്ഷിച്ചത്‌ ആ രാജ്യങ്ങളിലെ ആഭ്യന്തര പ്രതിരോധ പ്രവര്‍ത്തനങ്ങളാണെന്നു പറയാം.

ഇന്ത്യയില്‍. ഇറ്റലിയും ജപ്പാനും ഒരു അച്ചുതണ്ടായിനിന്ന്‌ യുദ്ധരംഗത്തിറങ്ങുകയും ജപ്പാന്‍ വിദൂരപൗരസ്‌ത്യരാജ്യങ്ങളെ ഓരോന്നായി കീഴടക്കി ബര്‍മയുടെ അതിര്‍ത്തിയില്‍ എത്തുകയും ചെയ്‌തതോടെ ഇന്ത്യയിലും ആഭ്യന്തരപ്രതിരോധ നടപടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ എല്ലാ തുറമുഖപട്ടണങ്ങളിലും വന്‍ നഗരങ്ങളിലും ആഭ്യന്തരപ്രതിരോധ നടപടികള്‍ അക്കാലത്ത്‌ നടപ്പിലാക്കുകയുണ്ടായി. അന്ന്‌ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്‌ടണ്‍ ഐലന്‍ഡ്‌, എറണാകുളം എന്നീ പ്രദേശങ്ങള്‍ ഒരു വിമാനാക്രമണ പ്രതിരോധസ്ഥാപനത്തിന്റെ കീഴിലാണ്‌ കഴിഞ്ഞത്‌.

മുന്‍കരുതല്‍ നടപടികള്‍. ഇന്ത്യ സ്വതന്ത്രയായതിനുശേഷം ആഭ്യന്തരപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേക പരിഗണ നല്‌കി വിശദമായ പ്രവര്‍ത്തനപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്‌. യുദ്ധമുറകളിലും ബോംബുപ്രയോഗങ്ങളിലും മറ്റു നശീകരണപ്രവര്‍ത്തനങ്ങളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും യുദ്ധതന്ത്രമുറകളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന മറ്റു പ്രവണതകളെയും കണക്കിലെടുത്തുകൊണ്ട്‌ ആഭ്യന്തരപ്രതിരോധ പ്രവര്‍ത്തനപരിപാടികളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ആഭ്യന്തരപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍, എവിടെ എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നതിനെപ്പറ്റി വ്യക്തമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു രൂപരേഖ(Blue print)കേന്ദ്രഗവണ്‍മെന്റു തയ്യാറാക്കി എല്ലാ സംസ്ഥാനഗവണ്‍മെന്റുകള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്‌. യുദ്ധം പൊട്ടിപ്പുറപ്പെടുകയും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌താല്‍ മേല്‍ പ്രസ്‌താവിച്ച രൂപരേഖയില്‍ കാണുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നു. ഇന്ത്യന്‍ പ്രതിരോധത്തെ ലക്ഷ്യമാക്കി താഴെപറയുന്ന സംഘടനകള്‍ രൂപവത്‌കരിച്ചിട്ടുണ്ട്‌. നാഷണല്‍ കേഡറ്റ്‌കോര്‍ (എന്‍.സി.സി.), നാഷണല്‍ ഫിറ്റ്‌നസ്‌ സ്‌കീം, സിവില്‍ ഡിഫന്‍സ്‌ ഓര്‍ഗനൈസേഷന്‍, ഹോം ഗാര്‍ഡ്‌സ്‌, വില്ലേജ്‌ വൊളന്റിയര്‍ ഫോഴ്‌സ്‌, ഡിഫന്‍സ്‌ ലേബര്‍ ബാങ്ക്‌, വിമന്‍സ്‌ വൊളന്റിയര്‍ കോര്‍, വൊളന്റിയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍, വൊളന്റിയര്‍ സര്‍വീസ്‌ കോര്‍.

അണ്വായുധങ്ങളുടെ രംഗപ്രവേശത്തോടെ ആഭ്യന്തര പ്രതിരോധരംഗത്തുള്ള അംഗീകൃത പ്രവര്‍ത്തനപദ്ധതികള്‍ അപര്യാപ്‌തമായിത്തീര്‍ന്നിരിക്കുന്നു. 1945 ആഗ. 6-ന്‌ യു.എസ്സിന്റെ സൂപ്പര്‍ഫോര്‍ട്രസ്‌ വിമാനം 9200 മീ. ഉയരത്തില്‍ പറന്നുചെന്ന്‌ ജപ്പാനിലെ ഹിറോഷിമയിലും ആഗ. 9-ന്‌ നാഗസാക്കിയിലും അണുബോംബു വര്‍ഷിച്ച്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തി. ഇതിനുശേഷം പഴയരീതിയിലുള്ള ആഭ്യന്തരപ്രതിരോധ പ്രവര്‍ത്തനത്തിന്റെ അലകും പിടിയും മാറ്റേണ്ടിവന്നിട്ടുണ്ട്‌. നോ: പ്രതിരോധം

(എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍