This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭീരന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഭീരന്മാര്‍

പുരാണപ്രസിദ്ധമായ ഗൂര്‍ജര (ആധുനിക ഗുജറാത്ത്‌) ദേശത്തിലെ ജനങ്ങളെയാണ്‌ ആഭീരന്മാര്‍ എന്നുപറഞ്ഞുവരുന്നത്‌. (ബ്രാഹ്മണന്‌ അംബഷ്‌ഠസ്‌ത്രീയില്‍ ഉണ്ടായ പുത്രനാണ്‌ ആഭീര(ക)ന്‍ എന്ന്‌ മനുസ്‌മൃതിയില്‍ കാണുന്നു; ആട്ടിടയന്മാരേയും ആഭിരന്‍മാര്‍ എന്ന്‌ പറഞ്ഞിരുന്നു. അമരകോശ പ്രകാരം ആഭീരവല്ലവന്മാര്‍ ഇടയരും ആഭീരവല്ലി ഇടയഗ്രാമവും ആഭീരിയും മഹാശൂദ്രയും ഇടയ സ്‌ത്രീകളുമാണ്‌).

	"ആഭീരാദികളദ്‌ദുഷ്‌ടര്‍                                                               
	കുടിച്ചീടുന്നിതെന്‍ജലം' (വാല്‌മീകിരാമയണം VI-22-23)
 

എന്ന്‌ വരുണന്‍ ശ്രീരാമനോട്‌ പരാതി പറഞ്ഞിരിക്കുന്നത്‌ ഈ ജനക്കൂട്ടത്തെക്കുറിച്ചാണ്‌. പാതഞ്‌ജലമഹാഭാഷ്യത്തില്‍ ഇവരെ ശൂദ്രരായാണ്‌ ഗണിച്ചിരിക്കുന്നത്‌. പെരിപ്‌ളസ്‌ ഒഫ്‌ ദി എറിത്രിയന്‍ സീ (Periplus of the erythrean Sea) എന്ന പ്രാചീന യവനകൃതിയിലും ടോളമി നല്‌കുന്ന വിവരണങ്ങളിലുമുള്ള ആഭിരരാജ്യം-ആഭീരിയ-സിന്ധുനദീതടത്തിനും സൗരാഷ്‌ട്രയ്‌ക്കും മധ്യത്തിലായിരുന്നു എന്ന്‌ അഭ്യൂഹിക്കാന്‍പോരുന്ന ന്യായങ്ങള്‍ കാണുന്നു (ഗുജറാത്തും അങ്ങനെതന്നെയാണ്‌). ബൈബിള്‍ പഴയനിയമത്തില്‍ പരാമൃഷ്‌ടമായ ഓഫീര്‍ എന്ന തുറമുഖപട്ടണം ആഭീരന്മാരുടെ ഒരു കേന്ദ്രമായിരിക്കാം എന്ന്‌ ചില പണ്ഡിതന്മാര്‍ വാദിക്കുന്നു. ആധുനിക വ്യവഹാരത്തിലുള്ള "ആഹീരന്മാരും പ്രാചീനഭീരന്മാരും ഒരേ ജനവര്‍ഗം തന്നെയാകാനാണ്‌ സാധ്യതയുള്ളത്‌.

കിഴക്കന്‍ ഇറാനില്‍നിന്ന്‌, ക്രിസ്‌തുവിന്‌ തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളില്‍ (ശകന്മാര്‍ക്ക്‌ മുമ്പായോ സമകാലികരായോ) ഇന്ത്യയില്‍ ഉപനിവേശം ചെയ്‌ത ഒരു ആര്യവര്‍ഗശാഖയിലാണ്‌ ആഭീരന്മാര്‍ ഉള്‍പ്പെടുന്നതെന്ന്‌ ആധുനികഗവേഷകന്മാര്‍ അനുമാനിക്കുന്നു. ശാതവാഹനന്മാര്‍ക്കും ശകന്മാര്‍ക്കുംശേഷം ഈ പ്രദേശത്തെ ഭരണം കൈയേറ്റ ഈശ്വരസേനന്‍ ശിവദത്തന്‍ എന്ന ആഭീരന്റെ മകനാണെന്ന്‌ നാസിക്‌ ശിലാശാസനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈശ്വരസേനനായിരിക്കാം ആഭീരവംശസ്ഥാപകനെന്നു കരുതേണ്ടിയിരിക്കുന്നു. കാലചൂരി അഥവാ ചേദിവര്‍ഷം എന്നപേരില്‍ എ.ഡി. 248-49-ല്‍ ആരംഭിച്ച പ്രത്യേകാബ്‌ദം ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണം മുതലാണെന്നും, അതല്ല, ആഭീരന്മാരെ കീഴടക്കിയതിനാലാണ്‌ കാലചൂരികള്‍ ഈ കാലഗണനാസമ്പ്രദായം ആരംഭിച്ചതെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്‌.

67 വര്‍ഷം ഭരിച്ച പത്ത്‌ ആഭീരരാജാക്കന്മാരെപ്പറ്റി ചില പ്രാചീന പരാമര്‍ശങ്ങളുണ്ടെങ്കിലും ഈശ്വരസേനന്റെ പിന്തുടര്‍ച്ചക്കാരെപ്പറ്റി ചരിത്രപരമായ തെളിവുകളൊന്നും ലഭ്യമല്ല. "മഹാക്ഷത്രപ'ബിരുദം സ്വീകരിക്കുകയും വെള്ളിനാണയങ്ങള്‍ പുറത്തിറക്കുകയും ചെയ്‌ത ഇവര്‍ ഗോപരിപാലകവര്‍ഗമായ ആഹീരന്മാര്‍ തന്നെയാണെന്നും വിദേശികളല്ലെന്നുമുള്ള മറ്റൊരഭിപ്രായവും പൊന്തിവന്നിട്ടുണ്ട്‌. ജൈനമതാവലംബികളായിരുന്ന ആഭീരന്മാര്‍ പില്‌ക്കാലത്ത്‌ ഗോദാവരീതടത്തിലേക്ക്‌ മാറിത്താമസിച്ചതായും കരുതപ്പെടുന്നു. സമുദ്രഗുപ്‌തന്റെ അലഹാബാദ്‌ ശിലാശാസനത്തില്‍ അദ്ദേഹത്തിന്‌ കീഴടങ്ങിയവരായി സൂചിതരായ ആഭീരന്മാര്‍ മധ്യേന്ത്യയിലെ മറ്റേതെങ്കിലും വര്‍ഗക്കാരായിരിക്കാമെന്ന്‌ ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു. ഏകദേശം എ.ഡി. നാലാം ശ.-ത്തിന്റെ മധ്യംവരെ ഉത്തരകൊങ്കണത്തില്‍ ആഭീരന്മാരുടെ സ്വാധീനശക്തി നിലനിന്നിരുന്നു എന്നു കരുതപ്പെടുന്നു. ഇവര്‍ക്ക്‌ ആഭീരിയെന്ന പേരില്‍ സ്വന്തമായൊരു ഭാഷയും നിലവിലുണ്ടായിരുന്നു.

അവരുടെ വ്യവഹാരഭാഷയായിരുന്ന ആഭീരി അപഭ്രംശത്തിന്റെ മൂന്നു ഉപവിഭാഗങ്ങളിലൊന്നാണെന്ന്‌ പ്രാചീനജൈനകഥാസാഹിത്യത്തില്‍നിന്ന്‌ കിട്ടുന്ന തെളിവുകള്‍കൊണ്ട്‌ പ്രായേണ സ്ഥാപിതമായിട്ടുണ്ട്‌. നേമിസാധു (എ.ഡി. 11-ാം നൂറ്റാണ്ട്‌) ആണ്‌ അപഭ്രംശത്തെ ഉപനാഗരം, ആഭീരം, ഗ്രാമ്യം എന്നിങ്ങനെ ആദ്യമായി മൂന്നായി തരംതിരിച്ചത്‌. ഈ മൂന്ന്‌ ഭാഷാഭേദങ്ങളില്‍ ആഭീരത്തിന്റെ വ്യാകരണഘടനയ്‌ക്ക്‌ മൂലരൂപവുമായി വളരെയേറെ സാധര്‍മ്യങ്ങള്‍ കാണുന്നു. ആഭീരിയുടെ ആധുനികരൂപം ഇന്നും ലഡാക്കില്‍ വ്യവഹാരത്തിലിരിക്കുന്നു. എ.ഡി. രണ്ടും മൂന്നും ശതകങ്ങളായപ്പോള്‍ ആഭീരിയായി രൂപാന്തരപ്പെട്ട അപഭ്രംശ ഭാഷ, സിന്ധുനദീതടത്തിലും മുള്‍ത്താന്‍, ഉത്തരപഞ്ചാബ്‌, ലഡാക്‌ എന്നീ പ്രദേശങ്ങളിലും സംസാരഭാഷയായിക്കഴിഞ്ഞിരുന്നു എന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എ.ഡി. ആറാം ശതകമായപ്പോഴേക്കും ഈ ഭാഷ കുറേക്കൂടി വ്യാപകമായിത്തീര്‍ന്നു. ഒമ്പതാം ശതകമെത്തിയപ്പോള്‍ ഗിരിവര്‍ഗങ്ങളുടെയും പ്രത്യേക ചില അപരിഷ്‌കൃത സമൂഹങ്ങളുടെയും ഇടയില്‍നിന്നും പരിഷ്‌കൃത ജനതയിലേക്കു ആഭീരി സംക്രമിച്ചുതുടങ്ങി. അങ്ങനെ ഇത്‌ സൗരാഷ്‌ട്രം, മഗധ തുടങ്ങിയ രാജ്യങ്ങളിലെ സാധാരണജനതയുടെ മാതൃഭാഷയായിത്തീര്‍ന്നു. ആധുനികമാഗധിയിലും മറാഠിയിലും കാശ്‌മീരിയിലും ആഭീരിയുടെ ലുപ്‌താംശങ്ങള്‍ കാണാനുണ്ട്‌.

ആധുനികഗുജറാത്തിലും രാജസ്ഥാനിലെ മുന്‍നാട്ടുരാജ്യങ്ങള്‍ അടങ്ങിയിട്ടുള്ള പ്രദേശങ്ങളിലും ഒരു കാലത്ത്‌ ആഭീരിക്ക്‌ നല്ല പ്രചാരമുണ്ടായിരുന്നുവെന്നാണ്‌ ഭാഷാശാസ്‌ത്രജ്ഞന്മാരുടെ അഭിപ്രായം. ആഭീര-അപ്രഭംശം എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു; മറ്റേത്‌ നാഗര അപഭ്രംശവും. നേമിസാധുവിന്റെ സമകാലികനായ മാര്‍കണ്ഡേയന്‍ എന്ന പണ്ഡിതന്‍ തന്റെ പ്രാകൃത സര്‍വസ്വം എന്ന ഗ്രന്ഥത്തിലാണ്‌ ഈ വര്‍ഗീകരണങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌. ശൗരസേനീപ്രാകൃതത്തോട്‌ ആഭീരിഭാഷയ്‌ക്ക്‌ വ്യാകരണപരമായ പല സാജാത്യങ്ങളുമുണ്ട്‌. 12-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ആചാര്യഹേമചന്ദ്രന്‍ ദേസീസദ്ദസംഗഹോ എന്ന കോശഗ്രന്ഥത്തില്‍ നാഗരഅപഭ്രംശത്തിന്റെ സ്വഭാവങ്ങളെ വിവരിക്കുന്നു. ഈ ഉപഭാഷാഭേദങ്ങളില്‍ നിന്നാണ്‌ ആധുനികഗുജറാത്തി രൂപംകൊണ്ടതെന്ന്‌ ഭാഷാഗവേഷകന്മാര്‍ കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍