This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഭരണങ്ങള്‍

ശരീരം മോടിപിടിപ്പിക്കുന്നതിനുവേണ്ടി സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍കൊണ്ടും മറ്റും നിര്‍മിക്കപ്പെടുന്ന അലങ്കാരവസ്‌തുക്കള്‍. ദേഹത്തില്‍ അണിയുന്നതിന്‌ ഉപയോഗിക്കുന്ന എല്ലാവിധ ചമയങ്ങളും മറ്റ്‌ ഉപകരണങ്ങളും ആഭരണങ്ങളാണ്‌. "അലങ്കാരസ്‌ത്വാഭരണം പരിഷ്‌കാരോ വിഭൂഷണം' എന്ന്‌ അമരകോശം.

ചരിത്രം. ആഭരണത്തിന്റെ ചരിത്രത്തിന്‌ മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. പ്രകൃതിയെ അനുകരിച്ചുകൊണ്ട്‌ തൂവലുകളും കായ്‌കനികളും പുഷ്‌പലതാദികളും മെടഞ്ഞെടുത്ത പുല്ലും നാരും ആയിരുന്നു ആദ്യകാലങ്ങളില്‍ മനുഷ്യന്‍ അലങ്കരണോപകരണങ്ങളായി ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ മൃഗങ്ങളുടെ ദന്തം, അസ്ഥി, കൊമ്പ്‌ മുതലായവ ആഭരണങ്ങളായി ഉപയോഗിക്കുവാന്‍ തുടങ്ങി. പരിഷ്‌കാരം ചെന്നെത്താത്ത കാട്ടുപ്രദേശങ്ങളിലെ മനുഷ്യന്‍ ഇപ്പോഴും അണിയുന്ന ആഭരണങ്ങള്‍ ഈ വസ്‌തുതയാണ്‌ വ്യക്തമാക്കുന്നത്‌.

സമൂഹത്തില്‍ വ്യക്തിക്കുള്ള പദവി സൂചിപ്പിക്കുന്നതിനും ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഭരണാധികാരിയുടെ ശിരോലങ്കാരമായ കിരീടം ഇതിനു തെളിവാണ്‌. അറബികളുടെ ഇടയില്‍ കാതുതുളച്ച്‌ വളയം ധരിക്കുന്നത്‌ അടിമത്തത്തിന്റെ ലക്ഷണമായി കരുതിവന്നിരുന്നു. ഏദന്‍തോട്ടത്തില്‍നിന്നും പുറംതള്ളപ്പെട്ട ഹവ്വയുടെ കാതുകള്‍ തുളച്ചിരുന്നു എന്നും ഇത്‌ പുരുഷന്റെ അടിമയായതിന്റെ സൂചനയാണെന്നും യഹൂദന്മാര്‍ വിശ്വസിക്കുന്നു. പൗരസ്‌ത്യദേശങ്ങളില്‍ കൈവളകള്‍ സ്‌ത്രീകള്‍ക്കും തോള്‍വളകള്‍ പുരുഷന്മാര്‍ക്കും ധരിക്കുന്നതിനുള്ള പ്രത്യേക ആഭരണങ്ങളാണ്‌. തോള്‍വള അധികാരത്തിന്റെയും ശക്തിയുടെയും ചിഹ്നമായി ടൈഗ്രിസ്‌ തടത്തിലുള്ളവര്‍ വിശ്വസിച്ചിരുന്നു. ഏതെങ്കിലും പ്രധാനപ്പെട്ട പ്രമാണങ്ങള്‍ക്ക്‌ നിയമസാധുത്വം നല്‌കാന്‍ കൈയൊപ്പിനോടൊപ്പം മോതിരവും നല്‌കുന്ന സമ്പ്രദായം പുരാതന കല്‍ദായര്‍, ബാബിലോണിയര്‍, പേര്‍ഷ്യാക്കാര്‍, ഗ്രീക്കുകാര്‍ എന്നിവരുടെ ഇടയില്‍ നിലവിലിരുന്നു.

ചില വസ്‌തുക്കളില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടുവരുന്ന മാന്ത്രികശക്തിയും മനുഷ്യനെ ആഭരണം ധരിക്കുവാന്‍ പ്രേരിപ്പിച്ചതായിക്കാണാം, ജീവന്‍ പ്രദാനം ചെയ്യാന്‍ ശക്തിയുണ്ടെന്നു കരുതിവരുന്ന ഒരുതരം പച്ചക്കല്ല്‌ ശവത്തിന്റെ വായില്‍ അടക്കംചെയ്യുന്ന പതിവ്‌ ചില ആഫ്രിക്കന്‍രാജ്യങ്ങളിലും പേര്‍ഷ്യയിലും ചൈനയിലും പ്രചാരത്തിലിരുന്നതായി കാണുന്നു. അക്കിക്കല്ലിന്‌ (Jade) ഹൃദ്രോഗങ്ങളെ തടയുവാന്‍ കഴിയുമെന്ന വിശ്വാസം പേര്‍ഷ്യാക്കാരും ഇന്ത്യാക്കാരും പുലര്‍ത്തിവന്നിരുന്നു. അപകടങ്ങളെ ചെറുക്കുവാന്‍ വൈഡൂര്യത്തിന്‌ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നവരും വിരളമല്ല. ആധുനികകാലത്തുപോലും വിവിധ ഇനം കല്ലുകള്‍, വജ്രം തുടങ്ങിയവയിലടങ്ങിയിട്ടുള്ള മാന്ത്രികശക്തിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം നിശ്ശേഷം മാറിയിട്ടില്ല. ജന്മനക്ഷത്രങ്ങളും ജന്മമാസങ്ങളും അനുസരിച്ചു നിര്‍ദിഷ്‌ടവര്‍ഗത്തില്‍പ്പെട്ട കല്ലുകള്‍ ധരിക്കുന്നതില്‍ പലരും താത്‌പര്യം കാട്ടിവരുന്നുണ്ട്‌. സ്വര്‍ണത്തിനും വെള്ളിക്കും മാന്ത്രികശക്തി കല്‌പിച്ചുകൊണ്ടാണ്‌ സുമേറിയക്കാരും ഈജിപ്‌തുകാരും പുരാതനകാലം മുതല്‍ അവ ഉപയോഗിച്ചുവന്നത്‌. ചില വസ്‌തുക്കളുടെ ഔഷധശക്തിയും അവയെ ധരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചിരുന്നു.

ക്രൈസ്‌തവവേദ ഗ്രന്ഥത്തിലെ ഉത്‌പത്തി പുസ്‌തകത്തിന്റെ ആദ്യഭാഗത്ത്‌ സ്വര്‍ണത്തെയും ഒണിക്‌സ്‌ എന്ന കല്ലിനെയും കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. എബ്രായര്‍ കാതില്‍ വിവിധതരം ആഭരണങ്ങളും മൂക്കിന്റെ വലത്തു ഭാഗത്ത്‌ മൂക്കുത്തിയും കൈകളില്‍ കടകങ്ങളും വിരലില്‍ മോതിരവും മറ്റും ധരിച്ചിരുന്നതായി ഉത്‌പത്തി പുസ്‌തകത്തില്‍ തന്നെ കാണുന്നു. മോതിരം വിവാഹത്തിന്റെ അടയാളമായും അവര്‍ കരുതിവന്നു. ഇവയില്‍ പലതും സ്വര്‍ണം കൊണ്ടോ വെള്ളികൊണ്ടോ പണിതീര്‍ത്തവയായിരുന്നു. കൂടാതെ, തായത്ത്‌, രക്ഷ മുതലായവയും എബ്രായര്‍ അണിഞ്ഞുവന്നിരുന്നതായി ബൈബിളില്‍ പരാമര്‍ശമുണ്ട്‌. യഹൂദന്‍മാരുടെ മഹാപുരോഹിതന്‍ ധരിക്കുന്ന ന്യായവിധിപ്പതക്കത്തിലും സോര്‍രാജാവു ധരിച്ചിരുന്ന അലങ്കാരാവരണത്തിലും മേലങ്കിയിലും വിവിധതരം രത്‌നങ്ങള്‍ പതിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഈജിപ്‌ത്‌. പ്രാചീനകാലത്ത്‌ പുരുഷന്മാരും സ്‌ത്രീകളും ഒരു പോലെ ആഭരണം ധരിച്ചിരുന്നു. ഉത്‌ഖനനങ്ങളില്‍നിന്നും കിട്ടിയിട്ടുള്ള പുരാവസ്‌തുക്കള്‍, ഗുഹാചിത്രങ്ങള്‍, കൊത്തുപണികള്‍, പുരാതന ഗ്രന്ഥങ്ങള്‍ എന്നിവ ഈ വസ്‌തുത തെളിയിക്കുന്നുണ്ട്‌. ഈജിപ്‌തുകാരുടെ ശവസംസ്‌കാരരീതിയുടെ പ്രത്യേകതകള്‍ കൊണ്ട്‌ അന്നുപയോഗിച്ചിരുന്ന പല നിത്യോപയോഗസാധനങ്ങളും കേടുകൂടാതെ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ശംഖ്‌, ദന്തം, വൈഡൂര്യം (Lapis-Lazuli), വര്‍ണസ്‌ഫടികം എന്നിവകൊണ്ടു തീര്‍ത്ത മാലകളും ഏലസുകളും വളരെ പുരാതനകാലം മുതല്‌ക്കേ ഈജിപ്‌തുകാര്‍ ഉപയോഗിച്ചിരുന്നു. ട്രോയിയില്‍ നടന്ന ഒരു ഉത്‌ഖനനത്തിന്റെ ഫലമായി ബി.സി. 2900-ാമാണ്ടില്‍ ഉപയോഗിച്ചിരുന്ന കര്‍ണാഭരണങ്ങള്‍, വളകള്‍, മാലകള്‍ എന്നിവ കണ്ടെടുക്കുന്നതിനു സാധിച്ചു.

പുരാതന ഈജിപ്‌തിലെ കേശാഭരണം

ബി.സി. 2157-1570 കാലത്താണ്‌ ഈജിപ്‌തുകാര്‍ സ്വര്‍ണപ്പണി ആരംഭിച്ചത്‌ എന്നു കരുതേണ്ടിയിരിക്കുന്നു. സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും ഉര്‍, ക്രീറ്റ്‌, ഈജിപ്‌ത്‌ എന്നിവിടങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ബി.സി. 1500-ഓടുകൂടി കാതിലിടുന്ന വളയങ്ങള്‍ ഈജിപ്‌തുകാര്‍ കണ്ടുപിടിച്ചു. തുത്തന്‍ഖമന്‍രാജാവിന്റെ ശവശരീരത്തില്‍ കാണുന്ന ആഭരണങ്ങള്‍ അന്നത്തെ രാജകീയാഡംബരങ്ങളെയും ആഭരണനിര്‍മാണ രീതികളെയും സൂചിപ്പിക്കുന്നു. രാജാക്കന്മാര്‍ ധരിക്കാറുണ്ടായിരുന്ന അരപ്പട്ടയുടെ പുറകുവശത്ത്‌ ഒരു വാലുകൂടി പണിതുചേര്‍ക്കുന്നത്‌ ഈജിപ്‌തിലെ ഒരു സവിശേഷതയായിരുന്നു. മുത്തുകള്‍കൊണ്ടുണ്ടാക്കിയ നാലും അഞ്ചും വരികളുള്ള മാലകള്‍, വളകള്‍, കാല്‌തളകള്‍ എന്നിവ ഈജിപ്‌ഷ്യന്‍ ആഭരണങ്ങളുടെ പ്രത്യേകതയാണ്‌.

ഗ്രീക്കുകാരും റോമാക്കാരും. പുരാതന ഗ്രീക്കുകാര്‍ റോമാക്കാരെപ്പോലെ ആഭരണഭ്രമമുള്ളവരായിരുന്നില്ല. ഈജിപ്‌തുകാരില്‍നിന്നാണ്‌ ഗ്രീക്കുകാര്‍ സ്വര്‍ണപ്പണി അഭ്യസിച്ചത്‌. പൗരസ്‌ത്യസ്വാധീനത്തിനു വിധേയരായ റോമാക്കാര്‍ രത്‌നാഭരണങ്ങളും കല്ലുകൊണ്ടുള്ള ആഭരണങ്ങളും നിര്‍മിക്കുന്നതില്‍ അത്യധികം താത്‌പര്യം കാണിച്ചു. അവര്‍ അധികാരം കൈയടക്കിയ രാജ്യങ്ങളിലെല്ലാം റോമന്‍ രീതിയിലുള്ള ആഭരണങ്ങള്‍ പ്രചരിക്കുന്നതിന്‌ ഇടയായി. സമ്പദ്‌സമൃദ്ധിയും അധികാരശക്തിയും കാണിക്കുന്നതിനുവേണ്ടി റോമാക്കാര്‍ ധാരാളം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഗ്രീക്കുശില്‌പികളെ ബലാത്‌കാരമായി പിടിച്ചുകൊണ്ടുപോയി തങ്ങള്‍ക്കുവേണ്ടി ആഭരണങ്ങള്‍ നിര്‍മിക്കുവാന്‍ റോമന്‍ പ്രഭുക്കന്മാര്‍ ഏര്‍പ്പാടുചെയ്‌തിരുന്നു. ചില റോമന്‍ സെനറ്റര്‍മാര്‍ ഓരോ വിരലിലും ആറുമോതിരംവീതം ധരിക്കാറുണ്ടായിരുന്നു; ഹേമന്തത്തിലും ഗ്രീഷ്‌മത്തിലും അണിയാന്‍ പ്രത്യേകതരം മോതിരങ്ങളും അവര്‍ നിര്‍മിച്ചിരുന്നതായി രേഖകള്‍ കാണുന്നു.

ചൈന. ആഭരണനിര്‍മാണകലയില്‍ ചൈനാക്കാര്‍ ഒട്ടും പിന്നിലായിരുന്നില്ല. പുരാതനചൈനാക്കാര്‍ നേര്‍ത്ത സ്വര്‍ണക്കമ്പികള്‍കൊണ്ടുള്ള സൂക്ഷ്‌മ ചിത്രപ്പണിയിലും (Filligree) ലോഹാലങ്കാരങ്ങളിലും പ്രഗല്‌ഭരായിരുന്നു. ടാങ്‌ (615-906), സുങ്‌ (960-1279) എന്നീ രാജവംശങ്ങളുടെ കാലത്താണ്‌ ചൈനയില്‍ ആഭരണ നിര്‍മാണകല ഏറ്റവും അധികം പുരോഗമിച്ചത്‌. ചക്രവര്‍ത്തിനിമാര്‍ ഫീനിക്‌സ്‌ (Phoenix) പക്ഷിയുടെ രൂപത്തിലുള്ള ശിരോഭൂഷണങ്ങള്‍ അണിഞ്ഞുവന്നു. പക്ഷികളുടെ വാലിലെ തൂവലുകളില്‍ രത്‌നങ്ങളും മുത്തുകളും പതിച്ച്‌ അണിയുന്നരീതി ചൈനാക്കാരുടെ ഒരു പ്രത്യേകതയാണ്‌. രാജചിഹ്നമായ വ്യാളിയുടേയും ദീര്‍ഘായുസ്സിന്റെ പ്രതിരൂപമായ കടവാതിലിന്റേയും രൂപങ്ങള്‍ ആഭരണങ്ങളില്‍ കൊത്തിവച്ചിരുന്നു.

ആഫ്രിക്ക. പല ആകൃതിയിലും നിറങ്ങളിലുമുള്ള കല്ലുകള്‍, ചിത്രാങ്കിതങ്ങളും അല്ലാത്തതുമായ അസ്ഥിക്കഷണങ്ങള്‍, മരക്കൊമ്പുകള്‍, ഇലച്ചുരുളുകള്‍ എന്നിവയായിരുന്നു ആഫ്രിക്കക്കാര്‍ അണിഞ്ഞുവന്നിരുന്നത്‌. താമ്ര-അയോയുഗങ്ങളുടെ ആരംഭത്തോടുകൂടി ലോഹനിര്‍മിതങ്ങളായ ആഭരണങ്ങള്‍ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും പ്രചാരത്തില്‍ വരികയുണ്ടായി. ചില പ്രദേശങ്ങളില്‍നിന്നും സ്വര്‍ണം, പിത്തള, ദന്തം, ഇരുമ്പ്‌ തുടങ്ങിയവകൊണ്ടു നിര്‍മിച്ച ചില ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. പൊതുവേ, ആഫ്രിക്കയിലെ സാധാരണക്കാരുടെ ആഭരണങ്ങള്‍ ലളിതവും ശില്‌പസൗന്ദര്യമില്ലാത്തവയുമാണ്‌. അപൂര്‍വം ചിലത്‌ ബീഭത്സവും മറ്റെങ്ങുംതന്നെ കണ്ടെത്താന്‍ കഴിയാത്തവിധം വികൃതവുമാണ്‌. കൈവളകള്‍, പതക്കങ്ങള്‍ എന്നിവ ചില സ്ഥലങ്ങളില്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ചുണ്ട്‌, കാത്‌, മൂക്ക്‌ എന്നീ അവയവഭാഗങ്ങള്‍ ക്ഷതപ്പെടുത്തി ലോഹങ്ങളുംമറ്റും കുത്തിക്കയറ്റിയുള്ള അലങ്കരണസമ്പ്രദായം ആദിവാസികളുടെ ഇടയില്‍ ഇന്നും നിലനിന്നുവരുന്നു.

പരമ്പരാഗത ആഭരണങ്ങളണിഞ്ഞ ആഫ്രിക്കന്‍ വനിതകള്‍

മധ്യകാലയൂറോപ്പ്‌. മധ്യകാലഘട്ടമായപ്പോഴേക്കും ശവസംസ്‌കാരത്തോടൊപ്പം ആഭരണങ്ങളും മറ്റു വസ്‌തുക്കളും അടക്കംചെയ്യുന്ന പതിവ്‌ അവസാനിച്ചതുകൊണ്ട്‌ അക്കാലങ്ങളിലെ ആഭരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചിത്രങ്ങളില്‍നിന്നും കൊത്തുപണികളില്‍നിന്നുമാണ്‌ മനസ്സിലാകുന്നത്‌. രത്‌നങ്ങളും മറ്റും പതിച്ച്‌ മോടിയാക്കിയ ബ്രോച്ചുകളാണ്‌ അന്നത്തെ എടുത്തുപറയത്തക്ക ആഭരണങ്ങള്‍. കൊട്ടാരങ്ങളിലും പള്ളികളിലുമാണ്‌ പ്രധാനമായും സ്വര്‍ണപ്പണിക്കാര്‍ക്ക്‌ ജോലിയുണ്ടായിരുന്നത്‌. മ്യൂണിക്കിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇംഗ്ലണ്ടിലെ ഹെന്‌റി IVന്റെ പുത്രിയായ ബാലഞ്ചെയുടെ കിരീടം അതിവിശിഷ്‌ടമാണ്‌. 1402-ല്‍ ബാലഞ്ചെയും എലക്‌ടര്‍ലുഡ്‌വിഗ്‌ II ാമനുമായി നടന്ന വിവാഹവേളയില്‍ അണിഞ്ഞിരുന്ന കിരീടമാണിത്‌. രത്‌നങ്ങള്‍കൊണ്ട്‌ അലങ്കരിച്ച 12 കീര്‍ത്തിമുദ്രകള്‍ വൃത്താകൃതിയില്‍ ചേര്‍ത്ത്‌ അതില്‍നിന്നും രത്‌നഖചിതമായ ശിഖരങ്ങള്‍ ചെറുതും വലുതും ഒന്നിടവിട്ട്‌ പൊന്തിനില്‌ക്കുന്നരീതിയിലാണ്‌ ഇതിന്റെ പണി. 1476-ല്‍ സ്‌കോട്ട്‌ലന്‍ഡിലെ റാണിയായിരുന്ന മാര്‍ഗററ്റ്‌ ധരിച്ചിരുന്ന കിരീടവും കലാസുന്ദരമായിരുന്നെന്ന്‌ ചരിത്രകാരന്മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഫാന്‍ഡെര്‍ഗൊയെ വരച്ച ഒരു ചിത്രത്തില്‍നിന്നാണ്‌ ഇതിന്റെ വൈശിഷ്‌ട്യം മനസ്സിലാകുന്നത്‌. 16-ാം ശ.-ത്തിലെ യൂറോപ്പില്‍ വിലപിടിച്ച മുത്തുകളോട്‌ ആളുകള്‍ക്ക്‌ വളരെ ഭ്രമമുണ്ടായിരുന്നു. എലിസബത്ത്‌ I ഒരു മാലയ്‌ക്കുവേണ്ടി 3,000 പവന്‍ വിലവരുന്ന മുത്തുകള്‍ വാങ്ങിയിരുന്നതായി പരാമര്‍ശങ്ങളുണ്ട്‌.

17-ാം ശ.-ത്തില്‍ ആഭരണങ്ങള്‍ കുറേക്കൂടി ലളിതമായി. രത്‌നങ്ങളും വിലയേറിയ കല്ലുകളും ചെത്തി ശരിപ്പെടുത്തുന്നതില്‍ പണിക്കാര്‍ കൂടുതല്‍ പ്രാവീണ്യംനേടി. ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ മാല മേരിഅന്റോയിന്റേതാണ്‌. രത്‌നക്കല്ലുകള്‍ രണ്ടുവരിയില്‍ പതിച്ചാണ്‌ ഈ മാല പണിതീര്‍ത്തിട്ടുള്ളത്‌. 17 വജ്രക്കല്ലുകളുള്ള ആദ്യത്തെ വരി കഴുത്തില്‍ പറ്റിക്കിടക്കുന്നു. ഇതില്‍നിന്നും രത്‌നങ്ങള്‍ ചന്ദ്രക്കലപോലെ വളച്ചു തൂക്കിയിട്ടിരിക്കുന്നു. രണ്ടാമത്തെ വരിയില്‍നിന്നും നാലു ലോക്കറ്റുകള്‍ (ജാലികള്‍) തൂങ്ങുന്നുണ്ട്‌; ഇവയില്‍ ഓരോന്നിലും കല്ലുകൊണ്ടുള്ള തൊങ്ങലുകള്‍ പണിതുചേര്‍ത്തിരിക്കുന്നു. മേരി അന്റോയിനെപ്പോലെതന്നെ ആഭരണഭ്രമമുണ്ടായിരുന്ന രാജ്ഞിയാണ്‌ നെപ്പോളിയന്റെ ഭാര്യ ജോസഫൈന്‍. 1803-ല്‍ ജെറാര്‍ഡ്‌ വരച്ച ഇവരുടെ ചിത്രത്തില്‍ വിലപിടിച്ച മുത്തുകളും രത്‌നങ്ങളുംകൊണ്ട്‌ അലങ്കരിച്ച കിരീടവും ആഭരണങ്ങളും അവര്‍ അണിഞ്ഞിരുന്നതായി കാണുന്നു.

മതപരമായ വിഷയങ്ങള്‍ ആഭരണങ്ങളില്‍ കൊത്തിവയ്‌ക്കുന്ന പതിവ്‌ മധ്യകാലഘട്ടം മുതല്‍ കണ്ടുവരുന്നു. ദേവാലയരൂപങ്ങള്‍, കുരിശ്‌ എന്നിവയാണ്‌ പ്രധാനമായും ലോക്കറ്റുകളായി അണിയാറുണ്ടായിരുന്നത്‌. വസ്‌ത്രങ്ങളില്‍ ആഭരണങ്ങള്‍ തുന്നിപ്പിടിപ്പിക്കുന്നരീതിയും അന്ന്‌ സര്‍വസാധാരണമായിരുന്നു. രത്‌നങ്ങള്‍, മുത്തുകള്‍ എന്നിവകൊണ്ട്‌ വസ്‌ത്രം മുഴുവനും അലങ്കരിച്ചു ധരിക്കുന്ന പതിവ്‌ മധ്യകാലഘട്ടങ്ങളില്‍ ആരംഭിച്ചതാണ്‌.

ആധുനികകാലം. 19-ാം ശ.-ത്തില്‍ ദക്ഷിണാഫ്രിക്കയില്‍ രത്‌നഖനനം തുടങ്ങിയതോടെ രത്‌നാഭരണങ്ങളുടെ പ്രചാരം വര്‍ധിച്ചു. ആധുനികാഭരണങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ വളരെ ലളിതവും കൂടുതല്‍ സുന്ദരവുമാണ്‌. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളാണ്‌ ഇന്ന്‌ ആഭരണനിര്‍മാണത്തിന്‌ മുഖ്യമായും ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ 18 കാരറ്റില്‍ കൂടിയ സ്വര്‍ണംകൊണ്ടുള്ള ആഭരണങ്ങളുടെ ഉപയോഗം പാശ്ചാത്യരാജ്യങ്ങളില്‍ പൊതുവേയും അമേരിക്കയില്‍ പ്രത്യേകിച്ചും ഇന്നു പ്രായേണ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുകയാണ്‌. വിലപിടിച്ച കല്ലുകളുടെ കൂട്ടത്തില്‍ വൈരം, ഇന്ദ്രനീലം (Saffire) മരതകം (Emerald), മാണിക്യം (Ruby) എന്നിവയ്‌ക്കാണ്‌ അധികം പ്രിയം; മുത്തുകള്‍ക്കും വളരെ പ്രചാരമുണ്ട്‌. കൃത്രിമാഭരണങ്ങളുടെ നിര്‍മാണം 20-ാം ശ.-ത്തില്‍ വളരെ വര്‍ധിച്ചതായി കാണാം. സങ്കരലോഹങ്ങള്‍, കൃത്രിമക്കല്ലുകള്‍, പ്ലാസ്റ്റിക്‌ എന്നിവകൊണ്ട്‌ അത്യധികം വര്‍ണശബളിമയുള്ള ആഭരണങ്ങള്‍ ഇന്നു നിര്‍മിച്ചുവരുന്നു. ഇവയുടെ നിര്‍മാണം ഒരു വമ്പിച്ച വ്യവസായമായിത്തന്നെ മാറിയിരിക്കുന്നു. കൃത്രിമക്കല്ലുകളുടെ നിര്‍മാണത്തില്‍ ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച രാജ്യം ചെക്കോസ്ലോവാക്യ ആണ്‌.

ആഭരണാലംകൃതമായ ശില്പങ്ങള്‍ - ഖജുരാഹോ

ഭാരതത്തില്‍. സ്വര്‍ണം, വെള്ളി, രത്‌നം, ദന്തം, വിലപിടിപ്പുള്ള പലതരം കല്ലുകള്‍ എന്നിവകൊണ്ടു നിര്‍മിക്കുന്ന ആഭരണങ്ങള്‍ ഏഷ്യന്‍രാജ്യങ്ങളിലെല്ലാംതന്നെ പ്രാചീനകാലംമുതല്‍ പ്രചാരത്തിലിരിക്കുന്നു. ഭാരതീയ സ്‌ത്രീകളുടെ ആഭരണഭ്രമം വിദേശീയചരിത്രകാരന്മാര്‍ പലപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ജനതയുടെ ജീവിതരീതി അപഗ്രഥിച്ചുനോക്കിയാല്‍ ഈ തരത്തിലുള്ള ആഭരണഭ്രമത്തിന്‌ പല വസ്‌തുതകളും കാരണമായിത്തീര്‍ന്നിട്ടുണ്ട്‌ എന്നു കാണാം. അലങ്കരണവസ്‌തു എന്നതിനെക്കാള്‍ ധനസംഭരണത്തിനുള്ള ഒരു ഉപാധികൂടിയാണ്‌ ആഭരണം. ബാങ്കിങ്‌ സൗകര്യങ്ങളോ മറ്റു സമ്പാദ്യ പദ്ധതികളോ ഇല്ലാതിരുന്ന കാലത്ത്‌ ഒരു അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള കരുതല്‍ധനമായിരുന്നു ആഭരണങ്ങള്‍.

ഹാരപ്പയില്‍ നിന്നും കണ്ടെടുത്ത ചില ആഭരണങ്ങള്‍

പഞ്ചാബ്‌, രാജസ്ഥാന്‍, ഗുജറാത്ത്‌, സൗരാഷ്‌ട്രം, ദക്ഷിണേന്ത്യ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രദേശങ്ങളില്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി ക്രിസ്‌തുവിന്‌ 3,500 വര്‍ഷം മുമ്പ്‌ ഉപയോഗിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഡെക്കാനില്‍നിന്നും കിട്ടിയ ഇരുമ്പ്‌, ചെമ്പ്‌, വെങ്കലം, സ്വര്‍ണം എന്നിവ കൊണ്ടുനിര്‍മിച്ച ആഭരണങ്ങള്‍ അന്നത്തെ ലോഹശില്‌പ വിദ്യയുടെ വികാസത്തെ സൂചിപ്പിക്കുന്നു. മോഹന്‍ ജോദരോ, ഹരപ്പ എന്നിവിടങ്ങളില്‍നിന്നും ബി.സി. 2,700-നും 1,800-നും ഇടയ്‌ക്ക്‌ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന സ്വര്‍ണാഭരണങ്ങള്‍ ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുണ്ട്‌. ബ്രോച്ചുകള്‍, ശിരോഭൂഷണങ്ങള്‍, ഏലസുകള്‍, ബട്ടനുകള്‍, കൊരലാരം, കടകങ്ങള്‍, മോതിരങ്ങള്‍, പാദസരങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഏലസുകളില്‍ മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും രൂപങ്ങള്‍ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്‌. അപൂര്‍വം ചിലവയില്‍ മത്സ്യരൂപങ്ങളും കാണാം.

ഇതിഹാസകാലഘട്ടത്തിലെ ആഭരണങ്ങള്‍ അതീവസുന്ദരങ്ങളും വൈവിധ്യമുള്ളവയുമായിരുന്നുവെന്ന്‌ വേദോപനിഷത്തുക്കളും മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളും സൂചിപ്പിക്കുന്നു. സീതയുടെ ചൂഡാമണിയും ശ്രീരാമന്റെ മുദ്രമോതിരവും കര്‍ണന്റെ കവചകുണ്ഡലങ്ങളും ഇതിനുദാഹരണങ്ങളാണ്‌.

ആവേധ്യം (തുളച്ചിടേണ്ടത്‌) ബന്ധനീയം (ബന്ധിക്കേണ്ടത്‌), ക്ഷേപ്യം (എറിഞ്ഞു പിടിപ്പിക്കേണ്ടത്‌) ആരോപ്യം (മേല്‍വയ്‌ക്കപ്പെടേണ്ടത്‌) എന്നിങ്ങനെ നാലുതരത്തിലാണ്‌ ആഭരണങ്ങളെന്ന്‌ ശബ്‌ദകല്‌പദ്രുമത്തില്‍ കാണുന്നു.

 
	"സ്യാത്‌ ഭൂഷണം ത്വാഭരണം
	ചതുര്‍ധാ പരികീര്‍ത്തിതം
	ആവേധ്യം ബന്ധനീയം ച
	ക്ഷേപ്യമാരോപ്യമേവ തത്‌'
 

കുണ്ഡലാദികള്‍ ആവേധ്യവും കുസുമാദികള്‍ ബന്ധനീയവും നൂപുരാദികള്‍ ക്ഷേപ്യവും ഹാരാദികള്‍ ആരോപ്യവുമാകുന്നു. അമരകോശത്തിലെ "മനുഷ്യവര്‍ഗ'ത്തില്‍ "ചൂഡാമണിഃശിരോരത്‌നം തരളോ ഹാരമധ്യഗഃ' എന്നാരംഭിക്കുന്ന 103 മുതല്‍ 110 വരെയുള്ള വരികളില്‍ യഥാസ്ഥാനം അണിയേണ്ട പൗരാണിക ആഭരണങ്ങളുടെ വിശദവിവരം ലഭിക്കുന്നുണ്ട്‌.

അബിസീനിയ, സൊമാലിലാന്‍ഡ്‌ എന്നിവിടങ്ങളിലെ ആഭരണങ്ങളില്‍ ഇന്ത്യന്‍ശൈലിയുടെ സ്വാധീനം കാണാം. സാന്‍സിബാറിലും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യക്കാര്‍ കുടിയേറ്റം നടത്തിയിരുന്നതുകൊണ്ടാവണം ഇവിടത്തെ രീതി അവിടെ പ്രചരിക്കാനിടയായത്‌. സ്വര്‍ണാഭരണങ്ങളോടുള്ള താത്‌പര്യം ഇന്ത്യയില്‍നിന്നാണ്‌ ഗ്രീസ്‌, റോം എന്നിവിടങ്ങളില്‍ പ്രചരിച്ചിരുന്നതെന്ന്‌ ചിലര്‍ കരുതുന്നു. ദക്ഷിണേന്ത്യയിലെ പഴയ ആഭരണങ്ങള്‍ പുരാതനകാലത്തെ യൂറോപ്യന്‍ ആഭരണങ്ങളുമായി സാദൃശ്യമുള്ളവയാണ്‌. ലൂവ്രില്‍ സൂക്ഷിച്ചിട്ടുള്ള എട്രൂസ്‌കന്‍ ആഭരണങ്ങള്‍ക്ക്‌, പ്രത്യേകിച്ചു കര്‍ണാഭരണങ്ങള്‍ക്ക്‌ ദക്ഷിണേന്ത്യയില്‍ അണിഞ്ഞുവരുന്ന ആഭരണങ്ങളുമായി സാദൃശ്യമുണ്ട്‌. ഉത്തരേന്ത്യന്‍ ആഭരണങ്ങളധികവും അറബി മാതൃകയിലുള്ളവയാണ്‌. വളരെ പണ്ടുമുതല്‍ അറബികള്‍ വ്യാപാരത്തിനായി ഇന്ത്യയില്‍ എത്തിയതാവാം ഇതിനുകാരണം. സ്വാഭാവികമായും ഇന്ത്യയിലെ പാഴ്‌സികളുടെ ആഭരണങ്ങള്‍ക്ക്‌ ഇറാനിലെ ആഭരണങ്ങളുമായി സാദൃശ്യം കാണാം.

മതപരമായ ചില വിശ്വാസപ്രമാണങ്ങള്‍ ഇന്ത്യന്‍ ആഭരണനിര്‍മാണത്തെ വളരെ സ്വാധിനിച്ചിട്ടുണ്ട്‌. ഒരു ഹിന്ദു ജനനം മുതല്‍ മരണംവരെ ആചരിക്കേണ്ട ഷോഡശസംസ്‌കാരങ്ങളേയും മറ്റും പറ്റി ഗൃഹ്യസൂത്രം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഈ ആചാരങ്ങള്‍ സവര്‍ണ ഹൈന്ദവജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ കാണിക്കുന്നവയാണ്‌. നാമകരണം, വിദ്യാരംഭം, ഉപനയനം, സമാവര്‍ത്തനം, വിവാഹം, പിണ്ഡം മുതലായവയാണ്‌ അവ. ഈ ഓരോ അടിയന്തിരത്തിനും പ്രത്യേകരീതിയിലുള്ള ആടയാഭരണങ്ങളാണ്‌ അണിയേണ്ടതെന്ന്‌ വിധിച്ചിട്ടുണ്ട്‌.

നാമകരണവേളയില്‍ത്തന്നെ ചിലര്‍ കര്‍ണവേധം നടത്തി കടുക്കന്‍ അണിയിക്കുകയും അരയില്‍ ചരടു ബന്ധിക്കുകയും ചെയ്യുക പതിവായിരുന്നു; സ്വര്‍ണം കൊണ്ടോ വെള്ളികൊണ്ടോ നിര്‍മിച്ച താലി (താവിസ്‌) കോര്‍ത്ത ചരട്‌ കഴുത്തിലും അണിയിക്കും. ദുര്‍ദേവതകളുടെ ഉപദ്രവം ഏല്‌കാതിരിക്കുന്നതിനാണ്‌ ഇത്‌; കൂടാതെ കാതുകുത്തുമ്പോഴുണ്ടാകുന്ന ഞെട്ടല്‍, അപസ്‌മാരം തുടങ്ങിയ ഞരമ്പുരോഗങ്ങളെ തടയുവാനും പ്രയോജനപ്പെടുമെന്നാണ്‌ വിശ്വാസം. വിവാഹത്തിന്‌ മംഗല്യസൂത്രം അണിയിക്കുക (താലികെട്ടുക) എന്ന ചടങ്ങ്‌ ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്‌, വിവാഹാവസരത്തിലാണ്‌ സ്‌ത്രീ ഏറ്റവും അധികം ആഭരണങ്ങള്‍ അണിയുന്നത്‌; വൈധവ്യം നേരിട്ടാല്‍ ഇവയെല്ലാം അഴിച്ചുമാറ്റുന്നു.

ആര്യന്മാരുടെ കര്‍ണാഭരണങ്ങളും ശിരോലങ്കാരങ്ങളും അവരുടെയിടയില്‍ പ്രകൃത്യാരാധനയ്‌ക്കുണ്ടായിരുന്ന പ്രാധാന്യത്തെ കാണിക്കുന്നു. മറാത്തി ബ്രാഹ്മണര്‍ നെറ്റിക്കുമേല്‍ ധരിക്കുന്ന ആഭരണത്തില്‍ (നെറ്റിച്ചുട്ടി) നാഗരൂപമോ അര്‍ധചന്ദ്രാകൃതിയോ ഉണ്ടായിരിക്കും. ചന്ദ്രാര്‍ധത്തില്‍ സ്ഥിതിചെയ്യുന്ന ഒമ്പതു തലയുള്ള സര്‍പ്പരൂപം ശിരസ്സില്‍ ധരിക്കുന്ന ആഭരണങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഹൈന്ദവപുരാണ സംഭവങ്ങള്‍ വിശദീകരിക്കുന്ന ആഭരണങ്ങളും ദക്ഷിണേന്ത്യക്കാര്‍ ധരിക്കുന്നുണ്ട്‌. രാമായണംകൊത്തിയ വള, ദശാവതാരംകൊത്തിയ വള എന്നിവ ഇതിനുദാഹരണങ്ങളാണ്‌. വിവാഹത്താലി ഓരോ സമുദായക്കാര്‍ക്കും വ്യത്യസ്‌തമാണ്‌. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉപയോഗിച്ചുവരുന്ന അഷ്‌ടമംഗലമാല എന്ന വിവാഹത്താലി വളരെ ശ്രദ്ധാര്‍ഹമാണ്‌. സ്വര്‍ണംകൊണ്ട്‌ പലതരം പുഷ്‌പങ്ങളും ഫലങ്ങളും പണിതീര്‍ത്ത്‌ സ്വര്‍ണച്ചരടില്‍ കോര്‍ത്താണിതു ധരിക്കുന്നത്‌. ഈ താലി സുഖവും സമ്പത്‌സമൃദ്ധിയും സുമംഗലികള്‍ക്കു നല്‌കും എന്നു വിശ്വസിച്ചുവരുന്നു. സാഞ്ചിയിലും മറ്റുമുള്ള ബൗദ്ധശിലപ്‌ങ്ങളില്‍ അഷ്‌ടമംഗലമാല അണിഞ്ഞിട്ടുള്ളതായി കാണാം. സാഹസികസംരംഭങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്ന പുരുഷന്മാരും അക്കാലങ്ങളില്‍ ഈ താലി ഉപയോഗിച്ചുവന്നിരുന്നു. ഗരുഡന്‍, വ്യാളി എന്നീ രൂപങ്ങള്‍ ആഭരണങ്ങളില്‍ കൊത്തിവയ്‌ക്കുന്ന പതിവും ഭാരതത്തിലുണ്ട്‌. രണ്ടു ഗരുഡരൂപങ്ങള്‍ ചേര്‍ത്തുവച്ചു കൊണ്ടുള്ള കൊത്തുപണിക്ക്‌ യൂറോപ്പിലെ ചില രാജകീയ ചിഹ്നങ്ങളുമായി സാദൃശ്യങ്ങള്‍ കാണാം.

ആഭരണവിഭൂഷിതനായ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ
ആന്ധ്രാപ്രദേശിലെ സ്ത്രീകള്‍ ഉപയോഗുക്കുന്ന കാല്‍തളകളും കൊലുസും

ഇനാമലിങ്‌ കല ഇന്ത്യയില്‍ പണ്ടുതന്നെ വളരെ വികസിച്ചിരുന്നതായി തക്ഷശിലയില്‍നിന്നു ലഭിച്ചിട്ടുള്ള അവശിഷ്‌ടങ്ങള്‍ തെളിയിക്കുന്നു. മുഗള്‍ചക്രവര്‍ത്തിമാരുടെ ഭരണകാലത്താണ്‌ ഈ കല ഇന്ത്യയില്‍ ഏറ്റവും അഭിവൃദ്ധിപ്പെട്ടത്‌. സ്വര്‍ണം, വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങളിലെല്ലാം ഇനാമല്‍ ചെയ്‌തുവന്നിരുന്നു. അക്‌ബറുടെ സുഹൃത്തായിരുന്ന മാന്‍സിങ്‌ രാജാവാണ്‌ ഈ കല ജയ്‌പൂരില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ലാഹോറില്‍നിന്നും അഞ്ച്‌ ഇനാമല്‍ ജോലിക്കാരെ ഇദ്ദേഹം ജയ്‌പൂരിലേക്കു വരുത്തുകയുണ്ടായി. ജയ്‌പൂര്‍രാജ കുടുംബത്തില്‍ സൂക്ഷിച്ചിട്ടുള്ള മാന്‍സിങ്ങിന്റെ അസ്‌ത്രം ഇനാമല്‍ പണിയുടെ അദ്‌ഭുതാവഹമായ വിജയത്തെ കാണിക്കുന്നു; അതിലെ വര്‍ണങ്ങള്‍ക്ക്‌ ഇന്നും മങ്ങല്‍ ഏറ്റിട്ടില്ല.

പാശ്ചാത്യസ്വാധീനം. പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനം കൊണ്ട്‌ ഭാരതീയരുടെ ആഭരണനിര്‍മാണത്തിനും അലങ്കരണരീതിക്കും ലാളിത്യം സംഭവിച്ചിട്ടുണ്ട്‌. ഇടത്തരക്കാരും ജീവിതത്തിന്റെ താഴേക്കിടയിലുള്ളവരും ഇന്നും പഴയരീതിയിലുള്ള ആഭരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കും വളരെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കഴുത്തുമുതല്‍ പാദംവരെ ആഭരണങ്ങള്‍കൊണ്ട്‌ മൂടിനടക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന മാര്‍വാഡി സ്‌ത്രീകള്‍പോലും ആധുനിക കാലത്ത്‌ വിലപിടിപ്പുള്ളവയാണെങ്കിലും ലാളിത്യമിയലുന്ന ഒന്നോ രണ്ടോ ഇനങ്ങള്‍ മാത്രമാണ്‌ ധരിച്ചുവരുന്നത്‌. എണ്ണത്തെക്കാളേറെ ഗുണത്തിന്‌ പാശ്ചാത്യര്‍ പ്രാധാന്യം കൊടുത്തുവന്നിരുന്നത്‌ ഇന്ത്യാക്കാരും സ്വീകരിച്ചതായി കരുതേണ്ടിയിരിക്കുന്നു. ഗൃഹാലങ്കാരത്തിനും മറ്റു ജീവിതസൗകര്യങ്ങള്‍ക്കും ആഭരണങ്ങളെക്കാള്‍ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പാശ്ചാത്യ ജീവിതരീതി ഭാരതീയ സ്‌ത്രീകളെ ആധുനിക കാലത്ത്‌ കൂടുതല്‍ സ്വാധീനിച്ചു വരുന്നുണ്ട്‌. ബാങ്കിങ്‌ സമ്പ്രദായങ്ങളിലുള്ള വിശ്വാസവും ആഭരണങ്ങള്‍ സമ്പാദിച്ചികൂട്ടുന്നതില്‍നിന്ന്‌ ഭാരതീയരെ പിന്തിരിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍. കേവലം സൗന്ദര്യബോധം കൊണ്ടു മാത്രമല്ല, മാന്ത്രികശക്തി ലഭിക്കുന്നതിനും കൂടിയാണ്‌ മനുഷ്യന്‍ ആഭരണങ്ങള്‍ ധരിച്ചു തുടങ്ങിയതെന്ന പ്രൊഫ. റിഡ്‌ജേവേയുടെ സിദ്ധാന്തത്തിന്‌ ഉപോദ്‌ബലകമാണ്‌ കേരളത്തിലെ ആഭരണനിര്‍മാണചരിത്രം. കേരളീയരുടെ ആഭരണങ്ങളെപ്പറ്റി പഠനംനടത്തിയാല്‍ പരമ്പരയായുള്ള ചില വിശ്വാസപ്രമാണങ്ങള്‍ അവരെ സ്വാധീനിച്ചിരുന്നു എന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. പ്രാചീനാഭരണങ്ങള്‍ക്കെല്ലാം മതപരമായ പ്രാധാന്യം ഉണ്ട്‌. സ്വര്‍ണത്തിന്റെ ചെറിയ അംശമെങ്കിലും ശരീരത്തില്‍ അണിയേണ്ടത്‌ ശരീരശാസ്‌ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്ന്‌ കേരളീയര്‍ കരുതിവരുന്നു. സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ കഴിവില്ലാത്തവര്‍ വെള്ളിയെ ആശ്രയിക്കുന്നു. ചെമ്പിന്‌ മാലിന്യങ്ങള്‍ അകറ്റാന്‍ കഴിയുമെന്ന്‌ വിശ്വാസമുണ്ട്‌; ഇതും മറ്റു ലോഹങ്ങളോടൊപ്പം ചേര്‍ത്ത്‌ ആഭരണങ്ങള്‍ നിര്‍മിച്ചുവരുന്നു. നവജാതശിശുവിനേയും ഋതുമതിയായ സ്‌ത്രീയേയും ഇരമ്പുകൊണ്ടുള്ള ആഭരണങ്ങള്‍ അണിയിക്കുന്ന പതിവ്‌ ചിലരുടെയിടയില്‍ നടപ്പുണ്ടായിരുന്നു. ശവസംസ്‌കാര ക്രിയകള്‍ നടത്തുന്ന സമയത്ത്‌ പുരുഷന്മാര്‍ ഇരുമ്പുമോതിരം അണിയുന്ന പതിവ്‌ ചിലേടത്തു കാണാം; ഇരുമ്പിന്‌ പ്രേതബാധ അകറ്റാന്‍ കഴിവുണ്ടെന്നാണ്‌ വിശ്വാസം. വിലപിടിച്ച രത്‌നങ്ങളും കല്ലുകളും ആഭരണങ്ങളില്‍ പതിക്കാറുണ്ടെങ്കിലും അരയ്‌ക്കുതാഴെ ഇവ അണിഞ്ഞുകൂടെന്നാണ്‌ വിധി. ആഭരണങ്ങളുടെ കൂട്ടത്തില്‍ മുത്തിനും പവിഴത്തിനും പ്രധാനസ്ഥാനമുണ്ട്‌. മാന്ത്രികശക്തിയുണ്ടെന്ന വിശ്വാസത്താല്‍ ചില ചെടികളുടെ വിത്ത്‌ (ഉദാ. ഇലഞ്ഞി), തണ്ട്‌ (ഉദാ. തുളസി), കായ്‌ (ഉദാ. പാലക്കായ്‌, രുദ്രാക്ഷം), കിഴങ്ങ്‌ (ഉദാ. മഞ്ഞള്‍) എന്നിവയും ആനവാല്‍, ദന്തം, പുലിനഖം തുടങ്ങിയവയും ആഭരണം നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു. ദേവിമാര്‍ക്ക്‌ പ്രിയപ്പെട്ട വൃക്ഷമായ പാലയുടെ കായ്‌ ധരിച്ചാല്‍ ദേവിയുടെ അനുഗ്രഹം ഉണ്ടാകും എന്ന വിശ്വാസത്തിലാണ്‌ പാലക്കായ്‌ മോതിരം ഉണ്ടാക്കിവരുന്നത്‌. ആനവാലും പുലിനഖവും മറ്റും ദുഃസ്വപ്‌നങ്ങളെ ഒഴിവാക്കും എന്നും വിശ്വസിച്ചുവരുന്നു. ഭഗവതിയുടെ പ്രതിരൂപമായാണ്‌ മംഗല്യത്താലി ധരിക്കുന്നത്‌. സര്‍പ്പഫണാകൃതിയിലും വിടര്‍ന്ന താമരപ്പൂവിന്റെ ആകൃതിയിലും ഇതു നിര്‍മിക്കാറുണ്ട്‌.

കേരളത്തിലെ പഴയകാല സ്വര്‍ണാഭരണങ്ങളില്‍ ചിലത്

മാന്ത്രികശക്തിക്കുവേണ്ടി ചില കേരളീയര്‍ ധരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഒരാഭരണമാണ്‌ യന്ത്രം അഥവാ ഏലസ്‌. തങ്കം, ചെമ്പ്‌, വെള്ളി ഇവയില്‍ ഏതെങ്കിലും ലോഹം കൊണ്ടുതീര്‍ത്ത തകിടില്‍ മന്ത്രങ്ങള്‍ എഴുതിച്ചുരുട്ടി സ്വര്‍ണക്കൂടിലോ വെള്ളിക്കൂടിലോ ചെമ്പുകൂടിലോ അടക്കം ചെയ്‌തതാണ്‌ യന്ത്രം. ഇത്‌ ചരടിലോ സ്വര്‍ണനൂലിലോ കോര്‍ത്ത്‌ ധരിക്കുന്നു.

കുഞ്ചന്‍നമ്പ്യാരുടെ കൃതികളില്‍ തത്‌കാലീന കേരളത്തിലെ ചില പ്രധാന ആഭരണങ്ങളുടെ പരാമര്‍ശം കാണുന്നുണ്ട്‌ : സ്യമന്തകം തുള്ളലില്‍

"തെളിഞ്ഞുകുണ്ഡലമണിഞ്ഞു കാതില്‍
	ഗളത്തില്‍ മാലകളെടുത്തണിഞ്ഞു
	കരങ്ങളില്‍ തരിവളകളുമിട്ടു
	വിരല്‌ക്കു മോതിരനികരമണിഞ്ഞു
അവര്‍ണ്യമാകിന പദതളിരുകളില്‍
	സുവര്‍ണനൂപുരനികരമണിഞ്ഞു
	സുവര്‍ണകൗതുകമവരുചമഞ്ഞു' 
 

എന്നും ഘോഷയാത്രയില്‍ നൂറ്റുപേരുടെ ചമയങ്ങള്‍ വര്‍ണിക്കുന്ന കൂട്ടത്തില്‍

"പുരികുഴല്‍മാലകള്‍ കൊണ്ടുമുറുക്കി
	പെരുകിന കുറിതിലകങ്ങളൊരുക്കി-
	ത്തരമൊടു തലമുടി ചിക്കിമിനുക്കി
	തരിവള, പിരിവള, കാഞ്ചി, പതക്കം
	വിരുതുകള്‍ പലവക വിരല്‍മോതിരവും
	അരമണി, കുടമണി, തുടര്‍മണി, കങ്കണ-
	മരഞ്ഞാണം, ചില തോള്‍പൂട്ടുകളും
	മകുടം, കടകം, മണികുണ്ഡലവും
	വികടകിരീടം, വിദ്രുമഹാരം
	വികസിതസുരഭിലമലര്‍മാലകളും
	സകലമണിഞ്ഞുഞെളിഞ്ഞു നടന്നാര്‍'
 

എന്നും പ്രസ്‌താവിച്ചു കാണുന്നു.

ലാളിത്യം, തിളക്കം, രൂപഭദ്രത എന്നിവയുടെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്‌ കേരളീയാഭരണങ്ങള്‍. തൃശൂര്‍, തിരുവനന്തപുരം, വൈക്കം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും തൃശൂരിലെയും തിരുവനന്തപുരത്തെയും കാഴ്‌ചബംഗ്ലാവുകളിലും കേരളത്തിലെ പ്രാചീനാഭരണങ്ങളില്‍ പലതും സൂക്ഷിച്ചിട്ടുണ്ട്‌. സ്വര്‍ണത്തില്‍ മരതകം, മാണിക്യം, വൈരം തുടങ്ങിയ വിലപ്പെട്ട കല്ലുകള്‍ പതിച്ചവയാണ്‌ ഇവയില്‍ മിക്കതും. പര്‍പ്പടകത്താലി, അവില്‍മാലപ്പതക്കം, പവിത്രമോതിരം, ആനവരാഹന്‍മോതിരം, കഴുത്തില, കെട്ടരമ്പ്‌, പൂത്താലി, ലക്ഷ്‌മീമാല, ചിറ്റ്‌, കാതിണ, പാലക്കായ്‌മോതിരം, കുഴലുമോതിരം, പുലിനഖമോതിരം, തോട, ഒഡ്യാണം, ഏലസ്‌, അരഞ്ഞാണ്‍, കടുക്കന്‍, ചെലമ്പ്‌, കൊലുസ്‌, മൊരശ്‌, വാളിക എന്നിവ കേരളത്തിലെ പഴയകാലത്തെ ചില ആഭരണങ്ങളാണ്‌. കഥകളി, നൃത്തം തുടങ്ങിയ കലാപ്രദര്‍ശനങ്ങള്‍ക്ക്‌ നര്‍ത്തകര്‍ പ്രത്യേകതരം ആഭരണങ്ങള്‍ അണിയാറുണ്ട്‌. കേരളത്തില്‍ പൊതുവേ ഉപയോഗത്തിലിരുന്ന ആഭരണങ്ങള്‍ ഇവയാണെങ്കിലും ജാതിമതലിംഗവ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ ആഭരണങ്ങള്‍ക്കും അവ അണിയുന്ന സമ്പ്രദായങ്ങള്‍ക്കും വ്യത്യാസം കണ്ടുവരുന്നുണ്ട്‌. ക്രൈസ്‌തവര്‍ വിവാഹത്തിന്‌ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമേയുള്ളു. ഈ മിന്നും ഹിന്ദുക്കള്‍ കെട്ടുന്ന താലിയും ഒറ്റനോട്ടത്തില്‍ വ്യത്യസ്‌തങ്ങളാണെന്ന്‌ തോന്നുമെങ്കിലും സൂക്ഷ്‌മപരിശോധനയില്‍ താലിയുടെ വീതി കുറച്ചും നീളം കൂട്ടിയും നിര്‍മിച്ച്‌ അതില്‍ പൊന്നുകൊണ്ടുള്ള മുത്തുമണികള്‍ചേര്‍ത്ത്‌ ഒരു കുരിശു പതിപ്പിച്ചതാണെന്ന്‌ ബോധ്യമാകും. ഈ രീതിയില്‍ ശൈലീപരമായുള്ള ഒരു ഐക്യം കേരളത്തിലെ മുസ്‌ലിങ്ങളുടെ ആഭരണത്തിലും കാണാന്‍ കഴിയും. അപൂര്‍വം ചില ആഭരണങ്ങളില്‍ മാത്രമേ ചില വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആഭരണം പൊന്‍മോതിരമാണ്‌. വിവാഹിതരാകുന്ന സ്‌ത്രീപുരുഷന്മാര്‍ പരസ്‌പരം മോതിരം അണിയിക്കേണ്ടത്‌ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണ്‌. അതുപോലെ കുരിശുമാലയും വിവാഹാവസരത്തില്‍ അവശ്യം വേണ്ട ഒരാഭരണമാണ്‌. ക്രിസ്‌ത്യാനികള്‍ ധരിക്കുന്ന പ്രത്യേക ആഭരണങ്ങളാണ്‌ കൊന്തമാല, കഴുത്തേല, മൊരശ്‌, വാളിക, കൈക്കാറ, മേക്കാമോതിരം, പിണക്കുമോതിരം, കുരിശുമാല എന്നിവ. ഉദയംപേരൂര്‍ സൂനഹദോസിലെ കാനോന്‍ നിയമങ്ങള്‍ അനുശാസിക്കുന്നതുകൊണ്ടായിരിക്കാം, ക്രസ്‌തവ പുരുഷന്മാര്‍ കര്‍ണാഭരണങ്ങളും ക്രൈസ്‌തവ സ്‌ത്രീകള്‍ മൂക്കുത്തിയും ധരിക്കാത്തത്‌. </gallery>

‌</gallery>

വെള്ളി ആഭരണം

മുസ്‌ലിം ജനവിഭാഗത്തില്‍ സ്‌ത്രീകള്‍ മാത്രമേ ആഭരണം ധരിക്കാറുളളൂ. സ്വര്‍ണം അലങ്കാരത്തിനുപയോഗിക്കുന്നതില്‍നിന്നും പുരുഷന്മാരെ വിലക്കുന്ന മതാനുശാസനം നിലവിലുള്ളതുകൊണ്ട്‌ പുരുഷന്മാര്‍ ധരിക്കാറുള്ള മോതിരംതന്നെ വെള്ളിയില്‍ പണിതതും കല്ലുവച്ചതുമായിരിക്കും. മുസ്‌ലിങ്ങളുടെ ആഭരണനിര്‍മാണശൈലിയില്‍ മൗലികമായി ഭാരതീയേതരമായി തോന്നാവുന്നത്‌ സ്‌ത്രീകള്‍ കാതില്‍ ധരിക്കാറുള്ള അലിക്കത്തുമാത്രമാണ്‌. നെറ്റിയില്‍ നെറ്റിപ്പട്ടം, കഴുത്തില്‍ പറ്റക്കെട്ട്‌, കല്ലുമണിമാല, ചങ്കേലസ്‌, കൊരലാരം, പൊള്ളെമണി, കാശുമാല തുടങ്ങിയവയും കാതില്‍ തോട, മണിക്കാതില, മിന്നി, അലുക്കത്ത്‌, ജാലി അലുക്കത്ത്‌, ചിറ്റലിക്കത്ത്‌, കാതില, ജിമുക്കി തുടങ്ങിയവയും കൈയില്‍ കടകം, കാപ്പ്‌, പലതരം വളകള്‍, തുടങ്ങിയവയും വിരലില്‍ മോതിരവും അരയില്‍ അരപ്പട്ട, അരഞ്ഞാണ്‍, ഏലസ്‌ തുടങ്ങിയവയും കാലില്‍ പാദസരവും അവര്‍ ധരിക്കുന്നു. ഉടുവസ്‌ത്രത്തിന്‌ മുകളില്‍ ചുറ്റിയിടുന്ന അരഞ്ഞാണം സാധാരണയില്‍കവിഞ്ഞ വീതിയുള്ളതും തൊങ്ങലുകള്‍ പിടിപ്പിച്ചവയുമായിരിക്കും. തെക്കന്‍ കേരളത്തില്‍ തമിഴ്‌നാടിനോടുചേര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരും അവരോടു ബന്ധപ്പെട്ടവരുമായ മുസ്‌ലിം സ്‌ത്രീകള്‍ കാല്‍വിരലുകളില്‍ കമ്പിച്ചുറ്റ്‌ മോതിരവും മുക്കില്‍ മൂക്കുത്തിയും കാതില്‍ കുണ്ഡലവും ധരിക്കാറുണ്ട്‌.

ഇന്ന്‌ പൊതുവേ ഈ വക വ്യത്യസ്‌തങ്ങളായ ആഭരണങ്ങള്‍ സാധാരണ അണിഞ്ഞുകാണാറില്ല. വേഷത്തിലെന്നപോലെ ആഭരണങ്ങളുടെ കാര്യത്തിലും ഭാരതീയമായ ഒരു പൊതുശൈലി പ്രചാരത്തിലെത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ മലയാളികളുടെ സ്വര്‍ണാഭരണ ഭ്രമം വര്‍ധിതമായ രീതിയില്‍ തുടരുക തന്നെയാണ്‌. നോ: അംഗസംസ്‌കാരം; ഭാരതീയനൃത്തങ്ങള്‍; കഥകളി; ഭരതനാട്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍