This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബൽ, കാള്‍ ഫ്രീദ്‌റിഷ്‌ (1723 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആബല്‍, കാള്‍ ഫ്രീദ്‌റിഷ്‌ (1723 - 87)

Abel, Carl Friedrich

കാള്‍ ഫ്രീദ്‌റിഷ്‌ ആബല്‍

ജര്‍മന്‍ സംഗീതജ്ഞന്‍. 1723 ഡി. 22-ന്‌ ജര്‍മനിയിലെ കൊത്തനില്‍ ജനിച്ചു. "വയോള ദി ഗാംബ' എന്ന സംഗീതോപകരണം പ്രയോഗിക്കുന്നവരില്‍ പ്രമുഖനായിരുന്നു ആബല്‍. സിംഫണിരചനയിലും ഇദ്ദേഹം വൈദഗ്‌ധ്യം നേടി. 1748 മുതല്‍ 1758 വരെ ജെ.എ. ഹാസ്‌ നയിച്ചുവന്ന പ്രശസ്‌ത ഡ്രസ്‌ഡെന്‍കോര്‍ട്‌ ഓര്‍ക്കസ്‌ട്രയില്‍ പങ്കെടുത്തു. 1759-ല്‍ ഇംഗ്ലണ്ടിലേക്ക്‌ പോകുകയും അവിടെ ഷാര്‍ലട്ട്‌ രാജ്ഞിയുടെ അന്തഃപുരഗായകനായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.

1762-ല്‍ ജെ.സി. ബക്കുമായി പരിചയപ്പെട്ടു. ഈ പരിചയം "ബക്ക്‌-ആബല്‍ കൊണ്‍സേര്‍ട്ട്‌' എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു ഗാനമേളാപരിപാടിക്കു രൂപംനല്‌കുവാന്‍ കാരണമായി. ഇംഗ്ലണ്ടില്‍ ആദ്യമായി ഹൈസനിന്റെ സിംഫണികള്‍ പൊതുവേദിയില്‍ അവതരിപ്പിച്ചത്‌ ഈ പരിപാടിയിലൂടെയാണ്‌. വയോള ദി ഗാംബ വായിക്കുന്നതില്‍ വൈദഗ്‌ധ്യംനേടിയ ഒരാള്‍ എന്ന നിലയില്‍ മാത്രമല്ല ആബല്‍ പ്രശസ്‌തിയാര്‍ജിച്ചത്‌; സ്വന്തമായി സിംഫണികള്‍ രചിക്കുന്നതിലും ഉപകരണസംഗീതപരിപാടികള്‍ സംവിധാനം ചെയ്യുന്നതിലും ഇദ്ദേഹത്തിന്‌ നല്ല കഴിവുണ്ടായിരുന്നു. 40-ല്‍ അധികം സിംഫണികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌; ഇവ 1761-നോടടുപ്പിച്ച്‌ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇവയില്‍ K 18 എന്നറിയപ്പെട്ടിരുന്ന ഒരെണ്ണം വളരെക്കാലം മൊസാര്‍ട്ടിന്റെ കൃതിയായി കരുതപ്പെട്ടിരുന്നു. ആബല്‍ നിരവധി ക്വാഡ്രറ്റ്‌, ട്രയോ സൊണാറ്റാ സെറ്റുകളും ഒരു ഹാര്‍പിസ്‌കോഡ്‌ കണ്‍സര്‍ട്ടോസെറ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

1782-ല്‍ ബക്കിന്റെ മരണത്തോടുകൂടി ആബല്‍ മദ്യപാനാസക്തിക്ക്‌ വിധേയനായി; തത്‌ഫലമായി ഇദ്ദേഹത്തിന്റെ ജീവിതാന്ത്യം ദുരിതപൂര്‍ണമായിത്തീര്‍ന്നു. 1787 ജൂണ്‍ 20-ന്‌ ലണ്ടനില്‍വച്ച്‌ ഇദ്ദേഹം മരിച്ചു. ഇദ്ദേഹത്തിന്റെ പല കൃതികളും പുനഃപ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗാനാത്മകതയില്‍ മുന്നിട്ടുനില്‌ക്കുന്ന ഈ കൃതികള്‍ വളരെ സ്വാരസ്യവും ആര്‍ജവവുമുള്ളവയാണ്‌. സംഗീതത്തിലുള്ള ഇദ്ദേഹത്തിന്റെ സാങ്കേതികപരിജ്ഞാനം പില്‌ക്കാലത്ത്‌ ഏറ്റവും അധികം ആദരിക്കപ്പെടുകയുണ്ടായി. ഒരു സംഗീതാധ്യാപകനെന്ന നിലയിലും ഇദ്ദേഹം ജനസമ്മതി ആര്‍ജിച്ചിരുന്നു. ആ കലാരാധകന്റെ ശിഷ്യന്മാരില്‍ ഒരാളാണ്‌ പ്രശസ്‌ത സംഗീതജ്ഞനായ ജെ.ഡി. ക്രാമര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍