This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്‌സേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആപ്‌സേ

Apse

ആപ്‌സേ - സെന്റ് അപ്പോളെനൈര്‍ ദേവാലയം (ഇറ്റലി)

അര്‍ധവൃത്താകൃതിയിലോ ബഹുകോണാകൃതിയിലോ ഉള്ള എടുപ്പ്‌; ഇതിന്റെ മുകള്‍വശം സാധാരണ അര്‍ധകുംഭാകൃതിയിലായിരിക്കും. യൂറോപ്പിലെ പ്രാചീനക്രൈസ്‌തവദേവാലയങ്ങളില്‍ ഈ എടുപ്പിനുള്ളിലാണ്‌ ഗായകസംഘം അണിനിരന്ന്‌ ആരാധനയില്‍ പങ്കുകൊണ്ടിരുന്നത്‌. ദേവാലയത്തിലെ പ്രധാന പ്രതിമാശില്‌പം പ്രതിഷ്‌ഠിക്കാനുള്ള വേദിയായും ഈ സ്ഥാനം ഉപയോഗിച്ചിരുന്നു. ദേവാലയങ്ങളുടെ ചുമരില്‍ ഉള്ളിലേക്ക്‌ അര്‍ധവൃത്താകൃതിയില്‍ ഒരു ഉള്‍വളവ്‌ ഉണ്ടാക്കി അതില്‍ പ്രതിമ സ്ഥാപിക്കുന്ന പതിവ്‌ ഇതേതുടര്‍ന്ന്‌ നിലവില്‍ വന്നു. ഇതിനും ആപ്‌സേയുടെ ആകൃതിയാണുള്ളത്‌. ക്രൈസ്‌തവദേവാലയത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗം അര്‍ധവൃത്താകൃതിയില്‍ വളച്ചുപണിത്‌ അതിനുള്ളില്‍ അള്‍ത്താര ഉറപ്പിക്കാറുണ്ട്‌. ഇതിനും വാസ്‌തുവിജ്ഞാനീയപ്രകാരം ആപ്‌സേ എന്ന സംജ്ഞതന്നെ സാങ്കേതികമായി ഉപയോഗിച്ചുവരുന്നു. അള്‍ത്താരയ്‌ക്കു പിന്നില്‍ വളഞ്ഞ ഭിത്തിയോടു ചേര്‍ത്ത്‌ അര്‍ധവൃത്താകൃതിയില്‍ ഒരു ശിലാതല്‌പം പണിയിക്കപ്പെട്ടുവന്നു. പ്രാചീന ക്രൈസ്‌തവദേവാലയങ്ങളില്‍ പുരോഹിതന്‍മാര്‍ക്കിരിക്കുവാന്‍ ഇവിടം ഉപയോഗിച്ചിരുന്നു. ഭദ്രാസനദേവാലയങ്ങളില്‍ ഇത്തരം തല്‌പത്തിന്റെ നടുവില്‍ ഏതാനും പടികള്‍ ഉയര്‍ത്തിക്കെട്ടി അതില്‍ ഒരു സിംഹാസനം സ്ഥാപിച്ചിരിക്കും. ഈ സിംഹാസനം ഭദ്രാസന ഇടവകയുടെ അധിപനായ മെത്രാന്റെയോ മെത്രാപ്പൊലിത്തായുടെയോ ഔദ്യോഗിക ഇരിപ്പിടമായിരിക്കും.

കോണ്‍സ്റ്റന്‍റ്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ പശ്ചിമയൂറോപ്പില്‍ നിര്‍മിക്കപ്പെട്ട ദേവാലയങ്ങളില്‍ ആപ്‌സേയുടെ ദര്‍ശനം പടിഞ്ഞാറഭിമുഖമായിട്ടായിരുന്നു; എന്നാല്‍ പില്‌ക്കാലത്ത്‌ പൗരസ്‌ത്യരെ അനുകരിച്ച്‌ കിഴക്കോട്ടഭിമുഖമായി ആപ്‌സേ നിര്‍മിച്ചുവന്നു. ഇന്നും മിക്ക ദേവാലയങ്ങളിലും ഈ സമ്പ്രദായമാണ്‌ തുടര്‍ന്നുവരുന്നത്‌. കുരിശിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള പല ദേവാലയങ്ങളിലും വശങ്ങളിലേക്കുള്ള എടുപ്പുകള്‍ പ്രധാനശാലയുമായി സന്ധിക്കുന്ന സ്ഥാനത്ത്‌ കമാനാകൃതിയിലുള്ള തുറന്ന വാതായനങ്ങളോടുകൂടിയ ഒരു ശില്‌പശൈലി സ്വീകരിക്കപ്പെട്ടിരുന്നു. ഈ സന്ധിസ്ഥാനത്ത്‌ അള്‍ത്താരയോ പ്രതിമയോ സ്ഥാപിക്കാം. മുകള്‍വശം കുംഭാകൃതിയിലുമായിരിക്കും. ഈ കുംഭത്തിന്റെ മധ്യേനിന്നും അര്‍ധവൃത്താകൃതിയിലുള്ള ചുവരുകളില്‍ ചെന്നവസാനിക്കത്തക്കവണ്ണം ഉണ്ടാക്കുന്ന എടുപ്പിനും ആപ്‌സേ എന്നു പറയാം. ദേവാലയഗായകസംഘങ്ങളുടെ ആവിര്‍ഭാവത്തോടെ പുരോഹിതന്മാര്‍ക്ക്‌ ഇരിക്കാന്‍വേണ്ടി അര്‍ധവൃത്താകൃതിയില്‍ പിന്‍ചുവരോടു ചേര്‍ത്ത്‌ പണിയപ്പെട്ടിരുന്ന ശിലാതല്‌പത്തിന്റെ സ്ഥാനം ഗായകര്‍ക്കായി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. അതോടെ അള്‍ത്താര കുറേക്കൂടി പിന്നിലേക്ക്‌ മാറ്റി സ്ഥാപിക്കുകയും ദേവാലയസംവിധാനത്തില്‍ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരവസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുവാനും സൂക്ഷിക്കുവാനുമുള്ള ഇടമായി ആപ്‌സേ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. ഈ ഭാഗം മിക്കപ്പോഴും വെണ്ണക്കല്‍ പലകകള്‍ പടുത്തു മോടിപ്പിടിപ്പിച്ചിരിക്കും. കമാനാകൃതിയില്‍ ഉള്‍വളവോടെ ഭിത്തിക്കുള്ളിലേക്ക്‌ പണിയപ്പെട്ടിട്ടുള്ള അറകളുടെ ഉപരിതലം വിവിധവര്‍ണങ്ങളിലുള്ള സ്‌ഫടികക്കഷണങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മൊസെയ്‌ക്കുകൊണ്ട്‌ അലങ്കരിച്ചിരിക്കും. 6-ാം ശ.-ത്തില്‍ ആരാധനാക്രമങ്ങളിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന്‌ ഗായകര്‍ക്കായുള്ള ആപ്‌സേ കൂടാതെ പുതുതായി ഒരു ആപ്‌സേ കൂടി നിര്‍മിക്കേണ്ടിവന്നു. പുതിയ ആപ്‌സേക്ക്‌ ദേവാലയത്തിന്റെ പാര്‍ശ്വഭിത്തിയുടെ അഗ്രഭാഗത്തായി സ്ഥാനം നിര്‍ണയിക്കപ്പെട്ടു. ദേവാലയങ്ങളുടെ വശങ്ങളില്‍ കുറുകേ മുറികള്‍ പണിയുന്ന സന്ദര്‍ഭങ്ങളില്‍ അത്തരം മുറികളുടെ അഗ്രഭാഗത്ത്‌ ആപ്‌സേകള്‍ പണിയപ്പെട്ടുവന്നു. പ്രധാന ദേവാലയത്തോടുചേര്‍ന്ന്‌ ആപ്‌സേചാപ്പലുകള്‍ പണിയുന്ന പതിവ്‌ പശ്ചിമയൂറോപ്പില്‍ നിലവിലുണ്ടായി. ഇറ്റലിയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെ കമാനപംക്തികള്‍കൊണ്ട്‌ കൂടുതല്‍ ആകര്‍ഷകമാക്കി ആപ്‌സേകള്‍ നിര്‍മിച്ചുപോന്നു. ആകൃതിയും സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ ഒരുവശം തുറസ്സായും മറുവശം അടപ്പായുമുള്ള ഇതിന്റെ ഘടന അവിടെ സ്ഥാപിക്കപ്പെടുന്ന അള്‍ത്താരയ്‌ക്കോ പ്രതിമയ്‌ക്കോ ആകെ ഒരു എടുപ്പും ചന്തവും ഉളവാക്കുന്നു. ആധുനികകാലത്ത്‌ ആപ്‌സേകള്‍ ദേവാലയങ്ങളില്‍ മാത്രമല്ല മറ്റു പൊതുസ്ഥാപനങ്ങളിലും നിര്‍മിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B8%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍