This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ജൈനാ പെക്റ്റോറിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ജൈനാ പെക്റ്റോറിസ്

Angina Pectoris

ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന. ആന്‍ജൈനാ എന്നാല്‍ വെറും വേദന എന്നാണ് അര്‍ഥം. നെഞ്ചത്തെ പേശികളിലും, സന്ധികളിലും, മറ്റ് അവയവങ്ങളിലും ഉണ്ടാകുന്ന നീര്‍വീഴ്ചയാണ് നെഞ്ചുവേദനയ്ക്കുള്ള സാധാരണ കാരണം. പക്ഷേ ഇതിനെ ആന്‍ജൈനാ എന്നു വിളിക്കാറില്ല. നടക്കുമ്പോഴോ, പടികയറുമ്പോഴോ മറ്റു വ്യായാമം ചെയ്യുമ്പോഴോ നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് ഹൃദ്രോഗം കൊണ്ടുള്ള വേദന അനുഭവപ്പെടുക. ഞെരിക്കുന്ന വേദന; നെഞ്ചില്‍ ഒരു ടണ്‍ ഭാരം കയറ്റി വച്ചതുപോലെ; നെഞ്ചുപൊട്ടാന്‍ പോകുന്നതുപോലെ എന്നൊക്കെ ഇതിനെ രോഗികള്‍ വിശേഷിപ്പിക്കും. ഇത് ഇടത്തേ തോളിലേക്കും കയ്യിലേക്കും വ്യാപിക്കാം. പലര്‍ക്കും ഇത് താടി എല്ലിലേക്കോ, നെഞ്ചിന്റെ പിന്നിലേക്കോ വ്യാപിക്കുന്നതായി തോന്നാം. ശ്വാസം ആവശ്യത്തിനു കിട്ടുന്നില്ലാ എന്നും അനുഭവപ്പെടാം. അതിയായ വിശപ്പ്; ക്ഷീണം, പലപ്പോഴും നെഞ്ചിടിപ്പ് ഇവയും കിടക്കാന്‍ വൈഷമ്യവും തോന്നും. എണീറ്റിരുന്നാല്‍ കുറച്ച് സുഖം തോന്നിയെന്ന് വരാം. അനങ്ങാതെ കുറച്ചുനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ പതുക്കെ ഈ വൈഷമ്യം വിട്ടുമാറുന്നതായി തോന്നും. എത്ര ദൂരം നടന്നാല്‍ ഇത് വരും; എത്രനേരം വിശ്രമിച്ചാല്‍ വേദനമാറും എന്നൊക്കെ പല രോഗികള്‍ക്കും കൃത്യമായി പറയാന്‍ കഴിയും. മാത്രമല്ല ഈ അസുഖം വര്‍ഷങ്ങളായി ഇതേമാതിരി തുടരുന്നുവെന്നും അവര്‍ക്ക് പറയാന്‍ കഴിയും. ഇതിനെ വൈദ്യശാസ്ത്രത്തില്‍ 'ക്രോണിക്ക് സ്റ്റേബിള്‍ ആന്‍ജൈന' എന്നു പറയുന്നു.

വേദന ഇല്ലാത്ത സമയത്ത് ഈ രോഗികളെ പരിശോധിച്ചാല്‍ ഹൃദയത്തിന് ഒരു അസുഖവും ഉള്ളതായി കാണുകയില്ല. ഹൃദയ സ്പന്ദനവും രക്തസമ്മര്‍ദവും, ഇ.സി.ജി.യുമെല്ലാം സാധാരണ നിലയിലാണെന്നുതന്നെ കാണാം. പക്ഷേ വ്യായാമം ചെയ്യിപ്പിച്ച് പരിശോധിയ്ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ക്രമാതീതമായി ഹൃദയസ്പന്ദനം കൂടുന്നതായും, രക്തസമ്മര്‍ദം വര്‍ധിക്കുന്നതായും ഇ.സി.ജി.യില്‍ വ്യതിയാനം വരുന്നതായും കാണാം. ഇങ്ങിനെയാണ് ഇവരുടെ രോഗനിര്‍ണയം നടത്തുന്നത്. വിശ്രമിക്കുമ്പോള്‍ ഇവരുടെ ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം കിട്ടുന്നു. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയം വളരെ ശക്തി ആയും, വേഗത്തിലും സ്പന്ദിച്ച് ശരീരത്തിന്റെ നാനാഭാഗങ്ങളിലും ആവശ്യത്തിന് രക്തവും അതുവഴി പ്രാണവായുവും, മറ്റു പോഷകവസ്തുക്കളും എത്തിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. അധികമായി പ്രവര്‍ത്തിക്കുന്ന ഹൃദയപേശികള്‍ക്ക് അപ്പോള്‍ കൂടുതല്‍ പ്രാണവായുവും, പോഷകവസ്തുക്കളും എത്തിക്കാന്‍ കൂടുതല്‍ രക്തം എത്തേണ്ടിയിരിക്കുന്നു. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ എവിടെയെങ്കിലും സാരമായ അടവുകള്‍ ഉണ്ടെങ്കില്‍ അതുവഴിയുള്ള രക്ത ഓട്ടത്തിന് പരിമിതികള്‍ ഉണ്ടാവുകയും കൂടുതല്‍ രക്ത ഓട്ടം ആവശ്യമെന്നു വരുന്ന സന്ദര്‍ഭങ്ങളില്‍ അതു സാധ്യമല്ലാതെ വരികയും ചെയ്യുന്നു. കൊറോണറി ധമനിയില്‍ എവിടെയാണോ അടവുള്ളത് ആ ഭാഗത്ത് രക്ത ഓട്ടം കുറയുന്നു. പോഷകവസ്തുക്കളും പ്രാണവായുവും ആവശ്യത്തിനു ലഭിക്കാത്ത ഭാഗത്തെ ഹൃദയപേശിയുടെ ചുരുങ്ങാനും വികസിയ്ക്കാനുമുള്ള കഴിവ് കുറയുകയും, ചിലപ്പോള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. പേശികളിലുണ്ടാകുന്ന രാസവ്യതിയാനങ്ങളാണ് വേദനയായി അനുഭവപ്പെടുന്നത്. ഈ ഭാഗത്തെ പ്രവര്‍ത്തനം കുറയുമ്പോള്‍ ശ്വാസം മുട്ടും ക്ഷീണവും അനുഭവപ്പെടുന്നു. ഹൃദയപേശികളില്‍ സാധാരണ വേദനയുടെ ബോധം ഉണ്ടാക്കേണ്ട ഞരമ്പുകള്‍ ഇല്ല. അതേസമയം ആന്തരികാവയവങ്ങള്‍ക്ക് വരുന്ന വേദന ആയിട്ടാണ് ഹൃദയപേശികളുടെ വൈഷമ്യം നമുക്ക് അനുഭവപ്പെടുന്നത്. അതിനാലാണ് ഇത് നെഞ്ചിന്റെ നടുഭാഗത്തായിട്ടും, നെഞ്ചുപൊട്ടുന്നപോലെയുള്ള തരത്തിലും അനുഭവപ്പെടുന്നതും.

ഹൃദയധമനികള്‍ക്കകത്ത് കൊഴുപ്പ് അടിഞ്ഞാണ് അവയില്‍ അടവ് ഉണ്ടാവുന്നത്. ഇതു വളരെക്കാലം കൊണ്ടേ സംഭവിക്കൂ. ഈ കുഴലുകളില്‍ അടവ് 70 ശ.മാ.ത്തില്‍ കുറവാണെങ്കില്‍ അതില്‍ കൂടിയുള്ള രക്ത ഓട്ടത്തിന് വലിയ വ്യതിയാനം ഉണ്ടാകാറില്ല. പ്രായമായവരുടെ ഹൃദയം പരിശോധിക്കുകയാണെങ്കില്‍ അവരുടെ ഹൃദയ ധമനികളില്‍ പല അളവിലുള്ള കൊഴുപ്പടിയലും, അടവുകളും കണ്ടെന്നിരിക്കാം. പക്ഷേ 70-71%-ല്‍ കൂടുതല്‍ അടവുള്ള ഭാഗങ്ങളില്‍ മാത്രമാണ് രക്ത ഓട്ടം കാര്യമായി കുറയുന്നത്. കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ധമനികളിലെ ആന്തരിക വ്രണങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു പൊട്ടി അടവ് അധികമാകുന്നതായി കാണാം. അപ്പോഴാണ് വെറുതേ ഇരിക്കുമ്പോഴോ വളരെ കുറച്ചുമാത്രം വ്യായാമം ചെയ്യുമ്പോഴോ അതിയായ നെഞ്ചുവേദനയായി രോഗം പ്രത്യക്ഷപ്പെടുന്നത്. ഇതാണ് അണ്‍സ്റ്റേബിള്‍ ആന്‍ജൈനാ (Unstable angina). വളരെ ശ്രദ്ധയോടെ ചികിത്സിച്ചില്ലെങ്കില്‍ ഇത് ഏതു സമയവും ഹൃദയാഘാതമായി രൂപാന്തരപ്പെടാം. പലരിലും ഇത് കിടക്കുമ്പോഴോ ആഹാരം കഴിച്ചുകഴിയുമ്പോഴോ അതിയായ നെഞ്ചുവേദനയായി അനുഭവപ്പെടും. ഈ രോഗികളെ ഉടന്‍തന്നെ വിശദമായ പരിശോധനകള്‍ക്കു വിധേയരാക്കി ചികിത്സിച്ചാല്‍ ഹൃദയാഘാതം ഒരുപരിധി വരെ തടയാന്‍ പറ്റും.

അറുപതു വയസ്സു കഴിഞ്ഞവരില്‍, പ്രമേഹം, രക്തസമ്മര്‍ദം, രക്തത്തില്‍ അമിതമായ അളവില്‍ കൊളസ്റ്ററോള്‍ ഉള്ളവര്‍, പുകവലിക്കാര്‍, അമിതമായി മദ്യപിക്കുന്ന ശീലമുള്ളവര്‍ തുടങ്ങിയവരെയാണ് സാധാരണ ഈ രോഗം ബാധിക്കാറുള്ളത്. ശരീരപരിശോധന, രക്ത പരിശോധന, ഇ.സി.ജി. പരിശോധന എന്നിവ കൂടാതെ വ്യായാമം ചെയ്ത് ഹൃദയസ്പന്ദനം, രക്തസമ്മര്‍ദം, ഇ.സി.ജി. എന്നിവ പരിശോധിച്ചാല്‍ ഭൂരിപക്ഷം രോഗികളിലും ഈ രോഗം കണ്ടുപിടിക്കാന്‍ കഴിയും. വ്യായാമം ചെയ്യാനുള്ള ട്രെഡ്മില്‍ എന്ന യന്ത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആ യന്ത്രത്തിലെ പ്രത്യേക നടപ്പാതയില്‍ കൂടി ഓടുമ്പോള്‍, തുടര്‍ച്ചയായി ഹൃദയസ്പന്ദനവും രക്തസമ്മര്‍ദവും ഇ.സി.ജി.യും നമുക്ക് രേഖപ്പെടുത്താന്‍ കഴിയും, എത്രത്തോളം വ്യായാമം ചെയ്യുമ്പോഴാണ് നെഞ്ചുവേദന വരുന്നതെന്നും, ഹൃദയ സ്പന്ദനത്തിലും, രക്തസമ്മര്‍ദത്തിലും അപ്പോള്‍ എത്ര വ്യതിയാനം വന്നുവെന്നും കൃത്യമായി അളക്കുവാനും സാധിക്കും. രോഗനിര്‍ണയം കഴിഞ്ഞാല്‍ ഈ രോഗികളുടെ രക്തധമനികളുടെ പടം എടുക്കേണ്ടിയിരിക്കുന്നു. ഈ പരിശോധനയാണ് കൊറോണറി ആന്‍ജിയോഗ്രാം. പ്രധാന ധമനികളിലാണ് അടവെങ്കില്‍ പലപ്പോഴും ബലൂണ്‍ ചികിത്സ (coronary angioplasty) കൊണ്ട് ഈ രോഗം ചികിത്സിക്കാന്‍ കഴിയും. ധമനികളില്‍ പല ഭാഗങ്ങളിലും സാരമായ അടവുകള്‍ കാണുകയാണെങ്കില്‍ ബൈപാസ് ശസ്ത്രക്രിയ വേണ്ടി വരാം.

രോഗ പ്രതിരോധമാണ് ഏറ്റവും പ്രധാനമായ ചികിത്സ. പുകവലിക്കാതെ സൂക്ഷിക്കുക, അമിതമായ ആഹാരം ഉപേക്ഷിക്കുക, കൊഴുപ്പുള്ള ആഹാരം വര്‍ജിക്കുക, ആവശ്യത്തിന് ദിനവും വ്യായാമം ചെയ്യുക, മാനസികോല്ലാസത്തിനു വേണ്ട സമയം കണ്ടെത്തുക തുടങ്ങി ജീവിതചര്യകളിലെ വ്യതിയാനങ്ങള്‍ കൊണ്ട് ഈ രോഗം തടയാവുന്നതാണ്. 30 വയസ്സുകഴിഞ്ഞാല്‍ എല്ലാവര്‍ഷവും രക്തസമ്മര്‍ദം പരിശോധിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്റ്ററോളിന്റെ അളവ് എന്നിവ പരിശോധിച്ച് വേണ്ട ചികിത്സകള്‍ സ്വീകരിക്കുക മുതലായവ രോഗപ്രതിരോധത്തിന് വളരെ പ്രധാനമാണ്. രോഗത്തിന്റെ സംശയം തോന്നിയാല്‍ തന്നെ വിദഗ്ധ പരിശോധന ആവശ്യമാണ്. രോഗം ഉള്ളവരില്‍ ഭൂരിഭാഗംപേര്‍ക്കും വളരെക്കാലം മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ മതിയാകും. രോഗം കൂടുതല്‍ വന്നുകഴിഞ്ഞവര്‍ക്കും മരുന്നു കൊണ്ടുള്ള പ്രയോജനം കുറഞ്ഞവര്‍ക്കും മാത്രമേ ബലൂണ്‍ ചികിത്സയോ ബൈപാസ് ശസ്ത്രക്രിയയോ ആവശ്യം വരികയുള്ളു. ആധുനിക ചികിത്സാ മാര്‍ഗങ്ങള്‍ രോഗികള്‍ക്ക് അങ്ങേയറ്റം ഫലപ്രദമാണെന്നു കാണുന്നത് ആശാവഹമാണ്.

(ഡോ. ജി. വിജയരാഘവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍