This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റ്‌വെർപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റ്‌വെര്‍പ്‌

Antwerp

ആന്റ്‌വെര്‍പ്‌ നഗരത്തിന്റെ ഒരു ദൃശ്യം

ബല്‍ജിയത്തില്‍ വലുപ്പംകൊണ്ടു രണ്ടാംസ്ഥാനം അര്‍ഹിക്കുന്ന, വ്യാപാരപ്രധാനമായ തുറമുഖപട്ടണം. നോര്‍ത്ത്‌ കടലില്‍നിന്ന്‌ 88 കി.മീറ്ററോളം ഉള്ളിലായി ഷെല്‍റ്റ്‌ നദീതീരത്തു സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ പശ്ചപ്രദേശം (hinterland) വിസ്‌തൃതവും ഫലഭൂയിഷ്‌ഠവുമായ എക്കല്‍സമതലങ്ങളാണ്‌. ജനസംഖ്യ 4,95,000 (1995). നദിയുടെ കിഴക്കേക്കരയിലാണ്‌ പ്രധാന പട്ടണമെങ്കിലും, പടിഞ്ഞാറേ കരയിലേക്കുകൂടി നഗരാധിവാസം വ്യാപിച്ചിട്ടുണ്ട്‌. നദിക്കു കുറുകേ പാലങ്ങളില്ല; പകരം ഭൂഗര്‍ഭതുരങ്കങ്ങളിലൂടെ ഇരുകരകളെയും ബന്ധിച്ചിരിക്കുന്നു. രണ്ടു തുരങ്കങ്ങളുള്ളവയില്‍ ഒന്നു വാഹനങ്ങള്‍ക്കുള്ളതും മറ്റേതു നടപ്പാതയുമാണ്‌.

പുരാതന നഗരത്തിന്റെ ഭാഗങ്ങള്‍ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ാം ശ.-ത്തില്‍ നിര്‍മിതമായതെന്നു കരുതാവുന്ന നഗരത്തിന്റെ പുറംമതിലുകള്‍ നാമാവശേഷമായിക്കഴിഞ്ഞു; എന്നാല്‍ 16-ാം ശ.-ത്തിലെ എടുപ്പുകളും പ്രാകാരങ്ങളും ഇന്നും കേടുകൂടാതെ ശേഷിക്കുന്നു. 14-ാം ശ.-ത്തില്‍ പണി തുടങ്ങി, രണ്ടുനൂറ്റാണ്ടുകള്‍കൊണ്ടു പൂര്‍ത്തിയാക്കപ്പെട്ട വിശുദ്ധ കന്യകയുടെ നോട്ടര്‍ഡാം ദേവാലയമാണ്‌ ഇവിടത്തെ പുരാതന ശില്‌പങ്ങളില്‍ ഏറ്റവും മികച്ചത്‌. 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ഈ ദേവാലയം കേടുപാടുകള്‍ തീര്‍ത്ത്‌ പരിഷ്‌കരിക്കപ്പെട്ടു. 140 മീ. ഉയരമുള്ള ഒരു മേടയും, പണി പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക്‌ വാസ്‌തുശില്‌പകലയുടെ മനോഹരപ്രതീകമായ ഈ ദേവാലയത്തോടു ചേര്‍ന്നു കാണാനുണ്ട്‌. സുപ്രസിദ്ധ ചിത്രകാരനായ റൂബന്‍സിന്റെ അനേകം ചുമര്‍ ചിത്രങ്ങള്‍ ഈ ദേവാലയത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വേറെയും നിരവധി ക്രൈസ്‌തവദേവാലയങ്ങള്‍ ഈ നഗരത്തിലുണ്ട്‌. മധ്യകാലഘട്ടത്തില്‍ നഗരത്തിന്റെ വളര്‍ച്ച സ്റ്റീന്‍ എന്നറിയപ്പെടുന്ന നദീതീരപ്രാകാരത്തെ ചുറ്റിയായിരുന്നു.

പാരിസ്‌, ആംസ്റ്റര്‍ഡാം, ബ്രസല്‍സ്‌, ബേസല്‍ എന്നീ പ്രമുഖനഗരങ്ങളുമായി ആന്റ്‌വെര്‍പ്‌ റയില്‍മാര്‍ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഡേണിലെ (Deurne) അന്താരാഷ്‌ട്ര വിമാനത്താവളം നഗരമധ്യത്തില്‍നിന്നും 4.8 കി.മീ. ദൂരെയാണ്‌. യൂറോപ്പിലെ നാലാമത്തെയും ബല്‍ജിയത്തിലെ ഒന്നാമത്തെയും തുറമുഖമാണ്‌ ആന്റ്‌വെര്‍പ്‌ പുറം കടലിലേക്കുള്ള യാത്രാനുവാദത്തിന്‌ ഹോളണ്ട്‌ ചുമത്തിയിരുന്ന ഭീമമായ ചുങ്കം ഈ തുറമുഖത്തിന്റെ അഭിവൃദ്ധിയെ ബാധിച്ചിരുന്നു; എന്നാല്‍ വിപണനത്തിലൂടെ നികുതിഭാരം സമീകരിച്ച്‌ ഈ ദുസ്ഥിതിക്കു പരിഹാരം നേടിയതോടെ ആന്റ്‌വെര്‍പ്പിന്റെ വികസനം ത്വരിതമാക്കപ്പെട്ടു. തുറമുഖത്തിന്‌ രണ്ടുഭാഗങ്ങളുണ്ട്‌: അവയില്‍ ഒന്ന്‌ നഗരത്തിന്‌ അഭിമുഖമായിട്ടാണ്‌. രണ്ടാമത്തേത്‌ നഗരത്തിന്റെ വടക്കുഭാഗത്ത്‌ ഉള്ളിലേക്കു കയറിക്കിടക്കുന്നു. ആന്റ്‌വെര്‍പ്‌ നഗരത്തില്‍ പ്രതിവര്‍ഷം മൊത്തം 3.4 കോടി ടണ്‍ കേവുഭാരം വരുന്ന 16,000 കപ്പലുകള്‍ അടുക്കുകയും ശരാശരി 2 കോടി ടണ്‍ ചരക്കിറക്കുകയും 1½ കോടി ടണ്‍ ചരക്ക്‌ കയറ്റുകയും ചെയ്യുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ജര്‍മനിയിലെ റൂര്‍ മേഖലയിലേക്കുള്ള ചരക്കു കൈമാറ്റം പ്രധാനമായും ആന്റ്‌വെര്‍പ്പിലൂടെയാണ്‌ നടക്കുന്നത്‌. തുറമുഖത്ത്‌ കപ്പല്‍നിര്‍മാണം, ഇരുമ്പുരുക്ക്‌, മോട്ടോര്‍വാഹനസംയോജനം, എണ്ണശുദ്ധീകരണം തുടങ്ങിയ വ്യവസായങ്ങള്‍ വന്‍തോതില്‍ നടന്നുവരുന്നു. രാസവ്യവസായവും ഭക്ഷ്യപദാര്‍ഥനിര്‍മാണവും വികസിച്ചിട്ടുണ്ട്‌. പ്രധാന ഇറക്കുമതികള്‍ റബ്ബര്‍, ദന്തം, അറ്റോമിക്‌ ധാതുക്കള്‍ മുതലായവയാണ്‌. 16-ാം ശ.-ത്തില്‍ ആരംഭിച്ച വജ്രം ചെതുക്കല്‍ നഗരത്തിലെ ഏറ്റവും വലിയ വ്യവസായമാണ്‌. ലോകത്തിലെ പ്രമുഖമായ ഒരു വജ്രകേന്ദ്രം കൂടിയാണിത്‌.

അതിപ്രാചീനങ്ങളായ വസ്‌തുക്കളുടെ അമൂല്യശേഖരങ്ങളുള്‍ക്കൊള്ളുന്ന പല കാഴ്‌ചബംഗ്ലാവുകളും ആന്റ്‌വെര്‍പ്പിലുണ്ട്‌. വജ്രം ചെതുക്കല്‍, നാവികവിദ്യ എന്നിവയില്‍ പ്രാവീണ്യം നല്‌കുന്ന സാങ്കേതികവിദ്യാശാലകളുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആന്റ്‌വെര്‍പ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു. സംഗീതം, വാസ്‌തുവിദ്യ തുടങ്ങിയ സുകുമാരകലകള്‍ക്കായി ഇവിടെ പ്രത്യേക സര്‍വകലാശാലകളുണ്ട്‌. ഉഷ്‌ണമേഖലാരോഗങ്ങളില്‍ ഗവേഷണം നടത്തുന്ന ഒരു വൈദ്യശാസ്‌ത്രസര്‍വകലാശാലയും ഈ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍