This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന

Elephant

കരയില്‍ ജീവിക്കുന്നതില്‍ ഏറ്റവും വലുപ്പം കൂടിയ സസ്തനി. പ്രൊബോസിഡിയ ജന്തുഗോത്രത്തില്‍ എലഫന്റിഡേ (Elephantidae) കുടുംബത്തില്‍പ്പെടുന്നു. എലഫാസ് മാക്സിമസ് (Elephas maximus), ലോക്സൊഡോണ്ട ആഫ്രിക്കാന (Loxodonta africana) എന്നീ രണ്ടു സ്പിഷീസ് മാത്രമേ ഈ കുടുംബത്തിലുള്ളു. ഇവയില്‍ ആദ്യത്തേത് ഏഷ്യയിലും രണ്ടാമത്തേത് ആഫ്രിക്കയിലും കാണപ്പെടുന്നു.

സാമാന്യാവലോകനം. ആനയ്ക്ക് 2 മുതല്‍ 4 വരെ മീ. ഉയരവും 1,000 മുതല്‍ 7,000 വരെ കി.ഗ്രാം ഭാരവും ഉണ്ട്. ചാര നിറമോ കറുപ്പോ ആയ കട്ടിയുള്ള തോല്‍കൊണ്ട് ശരീരം മുഴുവന്‍ പൊതിയപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ ആനയുടെ ശരീരത്തില്‍ അധികം രോമം കാണാറില്ല. എന്നാല്‍ ആനക്കുട്ടിയുടെ ശരീരം രോമനിബിഡമായിരിക്കും. ആനയുടെ ഓരോ കാലിലും അഞ്ചു വിരലുകളുണ്ട്. അഞ്ചു വിരലുകളുള്ള പൂര്‍വികസസ്തനികളെ (ancestral mammals)യാണ് ഇതു സൂചിപ്പിക്കുന്നത്. വിശാലമായ മസ്തകം, തവിട്ടുനിറമുള്ള കണ്ണുകള്‍, നീണ്ട തുമ്പിക്കൈ, തൊലിയിലെ ചുളിവുകള്‍, 18 നഖങ്ങള്‍ (മുന്‍കാലുകളില്‍ 5-ഉം പിന്‍കാലുകളില്‍ 4-ഉം) എന്നിവ ഒത്തിണങ്ങിയ ആനയെ ലക്ഷണമൊത്തതായി കണക്കാക്കാം.

വലുപ്പവും ഭാരവുമാണ് ആനയുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍. ആഫ്രിക്കന്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലെ കൊമ്പനാനയുടെ ശ.ശ. ഉയരം (തോളിന്റെ ഭാഗത്ത്) മൂന്നര മീറ്ററും, പിടിയാനയുടേത് മൂന്നു മീറ്ററുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ മ്യൂസിയത്തിലെ പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു കൊമ്പന് നാലു മീ. ഉയരമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആനകള്‍ താരതമ്യേന വലുപ്പം കുറഞ്ഞതാണ്; കൊമ്പന് മൂന്നു മീറ്ററും പിടിക്ക് രണ്ടര മീറ്ററും ആണ് ശ.ശ. ഉയരം. വളരെ അപൂര്‍വമായി മാത്രം ഇവ മൂന്നേകാല്‍ മീ. വരെ ഉയരം വയ്ക്കാറുണ്ട്.

ഏകദേശം 30 വയസ്സില്‍ ഒരാഫ്രിക്കന്‍ കൊമ്പന് 4,500 കി.ഗ്രാമും 60 വയസ്സില്‍ 6,000 കി.ഗ്രാമും തൂക്കമുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ആനകളുടെ ശ.ശ. ആയുസ് 70 വര്‍ഷമാണ്; ആഫ്രിക്കന്‍ ആനകളുടേത് 50-ഉം. ചെവിയുടെ മടക്കുകളും പല്ലുകളും നോക്കി ആനയുടെ പ്രായം കണക്കാക്കാം.

കട്ടിയുള്ളതും കഠിനവുമാണ് ആനയുടെ തൊലിയെങ്കിലും അതു വളരെ സൂക്ഷ്മഗ്രഹണ (sensitive) ക്ഷമത പ്രകടിപ്പിക്കുന്നു. ചെറുപ്രാണികള്‍ കടിക്കുകയോ മറ്റോ ചെയ്താല്‍ ആനയ്ക്ക് അതു നിഷ്പ്രയാസം ഗ്രഹിക്കാന്‍ കഴിയും. വെയില്‍ കൊണ്ടാല്‍ തൊലി വിണ്ടുകീറുന്നു. കാട്ടാനകള്‍ ഇടയ്ക്കിടെ കുളിക്കുകയും അതിനുശേഷം ചെളിയില്‍ ഉരുളുകയും ചെയ്യുന്നതിന്റെ കാരണം ഇതാണ്. നാട്ടില്‍ വളര്‍ത്തുന്ന ആനകളുടെ ദേഹത്ത് എണ്ണ പുരട്ടാറുണ്ട്. ആനയുടെ വാലിന്റെ അറ്റത്ത് രോമം സമൃദ്ധിയായി വളരുന്നു.

ആനയുടെ തുമ്പിക്കൈ അതിന്റെ നീണ്ട മുക്കാണ്. ചുറ്റിപ്പിടിക്കാന്‍ കഴിവുള്ളതും വളരെ സൂക്ഷ്മചേതനയുള്ളതുമാണ്. വിവിധതരം പേശികളാല്‍ നിര്‍മിതമായിരിക്കുന്ന ഈ അവയവത്തിനു നല്ല ബലവും അയവും (flexibility) ഉണ്ട്. തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് വൃക്ഷങ്ങള്‍പോലും പിഴുതുമാറ്റാന്‍ ആനയ്ക്കു കഴിയും. ആനയുടെ സ്പര്‍ശനേന്ദ്രിയവും ഘ്രാണേന്ദ്രിയവുമാണ് തുമ്പിക്കൈ. ആഹാരവും വെള്ളവും വായിലെത്തിക്കുന്നതും തുമ്പിക്കൈ തന്നെ. തുമ്പിക്കൈയുടെ അറ്റത്തായി ചുണ്ടുകളുടെ ആകൃതിയിലുള്ള പേശികളുണ്ട്. ആഫ്രിക്കന്‍ ആനകളില്‍ ഇതു രണ്ടെണ്ണം കാണപ്പെടുന്നു; ഇന്ത്യന്‍ ആനകളില്‍ ഒന്നേ കാണുന്നുള്ളൂ.

A. ആഫ്രിക്കന്‍ ആനയുടെ പല്ല് B. ഇന്ത്യന്‍ ആനയുടെ പല്ല്

വായില്‍ മേല്‍ അണയിലെ ഉളിപ്പല്ലുകള്‍ തുമ്പിക്കൈയുടെ രണ്ടുവശങ്ങളിലുമായി വളര്‍ന്നിറങ്ങിയിരിക്കുന്നു; ഇവയാണ് ആനയുടെ കൊമ്പുകള്‍. ആണാനയുടെ കൊമ്പ് വളരെ വലുതായിരിക്കും. കൊമ്പ് നേരെയുള്ളതോ കീഴറ്റം മുകളിലേക്കു വളഞ്ഞതോ ആകാം. കൊമ്പിന്റെ അറ്റത്തുമാത്രം കാണപ്പെടുന്ന ഇനാമല്‍ വളരെ വേഗം നഷ്ടപ്പെടുന്നു. വലത്തേ കൊമ്പ് ഇടത്തേതിനെക്കാള്‍ കൂടുതല്‍ തേഞ്ഞതായിരിക്കും.

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 318.42 സെ.മീ. നീളമുള്ള ആനക്കൊമ്പാണ് കിട്ടിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലുത്. ഇതിന് 102.82 കി.ഗ്രാം ഭാരമുണ്ട്. 59 മുതല്‍ 68 വരെ കി.ഗ്രാം ഭാരമുള്ള ആനക്കൊമ്പുകള്‍ അടുത്തകാലം വരെയും സുലഭമായിരുന്നു. എന്നാല്‍ മധ്യാഫ്രിക്കയില്‍നിന്നു കിട്ടുന്ന ആനക്കൊമ്പുകള്‍ 15 മുതല്‍ 18 വരെ കി.ഗ്രാം ഭാരമുള്ളവയാണ്. ഇന്ത്യന്‍ ആനകളുടെ കൊമ്പുകള്‍ ഇവയെക്കാള്‍ ചെറുതാണ്; 4 മുതല്‍ 9 വരെ കി.ഗ്രാം ആണ് അതിന്റെ ശ.ശ. ഭാരം. വളരെ അപൂര്‍വമായി മൂന്നോ നാലോ കൊമ്പുകളുള്ള ആനകളെയും കാണാം. പല്ല് വളരാന്‍ തുടങ്ങുമ്പോഴേ ഇതിനുണ്ടാകുന്ന ചില കേടുകള്‍ മൂലമാണ് ഇതുണ്ടാകുന്നത്. താഴത്തെ ഉളിപ്പല്ലുകളോ കോമ്പല്ലുകളോ ആനയ്ക്കില്ല. അണപ്പല്ലുകള്‍ വളരെ വലുതാണ്. ഓരോ അണയിലും ഒരു വശത്ത് ആറ് അണപ്പല്ലുകള്‍ വീതമുണ്ട്. എന്നാല്‍ ഒരു സമയത്ത് ഒരെണ്ണം മാത്രമേ പ്രവര്‍ത്തിക്കാറുള്ളു. ഉപയോഗശൂന്യമാകുന്ന പല്ലിന്റെ കുറ്റികള്‍ തള്ളിക്കളഞ്ഞ് അതിന്റെ സ്ഥാനം തൊട്ടടുത്ത പല്ല് ഏറ്റെടുക്കുന്നു. അതു പ്രവര്‍ത്തനരഹിതമാകുമ്പോള്‍ തത്‍സ്ഥാനം അതിന്റെ തൊട്ടു പിന്നിലുള്ളതിനാണ്. ഓരോ പല്ലും പൊക്കം കൂടിയ കുറെ പ്ലേറ്റുകള്‍ ഒരുമിച്ചു ചേര്‍ത്തുവച്ചതുപോലെ തോന്നും. പല്ലുകള്‍ക്ക് ആഴമുള്ള ചാലുകള്‍ കാണപ്പെടുന്നു. മോണപൊട്ടി പുറത്തുവരുന്ന സമയത്ത് ഈ പല്ല് 'സിമന്റ്' കൊണ്ടു പൊതിഞ്ഞിരിക്കുന്നതിനാല്‍ മൃദുവും ഏകരൂപവുമായിരിക്കും. പല്ലു തേഞ്ഞുതുടങ്ങുന്നതോടൊപ്പം ഇതിലെ ചാലുകള്‍ തെളിഞ്ഞുവരും. (ഇത് 'ലോഫോഡോണ്ട്' ദന്തവിന്യാസം എന്ന പേരിലറിയപ്പെടുന്നു). ഇന്ത്യന്‍ ആനയുടെ പല്ലിലെ ചാലുകള്‍ സമാന്തരമായിരിക്കും. എന്നാല്‍ ആഫ്രിക്കന്‍ ആനയുടേത് 'ഡയമണ്ട്' (lozenge shaped) പോലെയാണ്. പല്ലിലെ ചാലുകളുടെ എണ്ണം ഏതു പല്ലാണെന്നതിനെയും ആന ഏതു സ്പിഷീസില്‍ പെട്ടതാണെന്നതിനെയും ആശ്രയിച്ചിരിക്കും.

ആനയുടെ കൊമ്പിന്റെയും പല്ലുകളുടെയും ഭാരം വളരെ കൂടുതലാണെങ്കിലും തലയോടിനു ഭാരം കുറവാണ്. എല്ലുകളുടെ അകം പൊള്ളയാണ്. ഈ പൊള്ളയായ ഭാഗത്തെ 'സൈനസ്' (sinus) എന്നു വിളിക്കുന്നു. അടുത്തടുത്ത എല്ലുകളിലെ സൈനസുകള്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കും. ആനയുടെ തല വലുതാണെങ്കിലും തലച്ചോറ് താരതമ്യേന ചെറുതാണ്; എന്നാല്‍ ഇതില്‍ ധാരാളം മടക്കുകള്‍ ഉണ്ട്. ഇതുതന്നെയാവണം ആനയുടെ അദ്ഭുതകരമായ ഓര്‍മശക്തിക്കും ബുദ്ധിക്കും കാരണം.

ആനയുടെ ചെവിയുടെ വലുപ്പവും ശ്രവണശക്തിയുമായി വലിയ ബന്ധമൊന്നുമില്ല. ആക്രമിക്കാന്‍ പാഞ്ഞടുക്കുന്ന ആന ചെവികള്‍ നിവര്‍ത്തുപിടിച്ചിരിക്കുന്നത് ഭീതി ജനകമാണ്. ഈച്ചയെയും മറ്റും ആട്ടിയോടിക്കാനും ചെവി ഉപയോഗപ്പെടുന്നു. വലുപ്പം വളരെയുള്ള ചെവികള്‍ ആട്ടി ശരീരത്തിലധികമുള്ള ചൂടു കുറയ്ക്കാന്‍ ആനയ്ക്കു സാധിക്കും. ആനയുടെ വലുപ്പത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ കണ്ണുകള്‍ വളരെ ചെറുതാണെങ്കിലും, ആന വളരെ സൂക്ഷ്മദൃക്കും ശ്രദ്ധാലുവുമാണ്. കണ്ണുകള്‍ തലയുടെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്നതിനാല്‍ ദ്വിനേത്രവീക്ഷണം സാധ്യമല്ല.

ആനകള്‍ക്ക് ഇന്‍ഫ്രാസോണിക് പരിധിയിലുള്ള ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. 5 മുതല്‍ 30 വരെ ഹെര്‍ട്സ് ആവൃത്തിയുള്ള ഇത്തരം ശബ്ദം ഇവ പ്രധാനമായും ആശയവിനിമയത്തിനു വേണ്ടിയാണ് പുറപ്പെടുവിക്കുന്നത്. ആണ്‍ ആനകളെ അപേക്ഷിച്ച് പിടിയാനകളാണ് ഈ ശബ്ദം കൂടുതലായി പുറപ്പെടുവിക്കാറുള്ളത്. ആഹാരം തേടുന്നതിനിടയിലും, കുടുംബാംഗങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതിനും, ഇണയെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ആനകള്‍ പ്രധാനമായും ഇന്‍ഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്നത്.

തൂണുപോലെയുള്ള നാലുകാലുകളാണ് ആനയുടെ ഭാരമേറിയ ശരീരംതാങ്ങിനിറുത്തുന്നത്. വലുപ്പംകൂടിയ ആനകളില്‍ കാലിന്റെ ചുറ്റളവ് 40 മുതല്‍ 50 വരെ സെ.മീ. ആയിരിക്കും. പാദം പൊതിഞ്ഞിരിക്കുന്ന തൊലി കടുപ്പമുള്ളതാണെങ്കിലും (horny layer) മൃദുത്വവും ഇലാസ്തികതയും (elasticity) ഉള്ളതായതിനാല്‍ ആന നടക്കുമ്പോള്‍ ശബ്ദം ഉണ്ടാകാറില്ല. നഖങ്ങള്‍ പാദത്തിന്റെ മുന്‍ഭാഗത്തായി കാണപ്പെടുന്നു. മുന്‍കാലുകളില്‍ നാലോ അഞ്ചോ നഖങ്ങളും പിന്‍കാലുകളില്‍ മൂന്നോ നാലോ നഖങ്ങളുമാണുള്ളത്.

മന്ദഗമനമാണ് ആനയുടേത്. കരടി, ജിറാഫ്, ഒട്ടകം തുടങ്ങിയവയെപ്പോലെ വലതുകാലുകള്‍ രണ്ടും ഒരുമിച്ചു മുന്നോട്ടുവച്ചശേഷം ഇടതുകാലുകള്‍ ഒരുമിച്ച് മുന്നോട്ടുവച്ചാണ് ആന നടക്കുന്നത്. ഒരു ദിവസം 40 കി.മീ. വരെ നടക്കാന്‍ ആനയ്ക്കു കഴിയും കുറച്ചുദൂരം നല്ല വേഗതയിലോടാനും വെള്ളത്തില്‍ നിഷ്പ്രയാസം നീന്താനും ആനയ്ക്കു കഴിവുണ്ട്.

ആഫ്രിക്കന്‍ ആന

ആഫ്രിക്കന്‍ ആന. ആഫ്രിക്കന്‍ ആന ലോക്സൊഡോണ്ട ആഫ്രിക്കാനാ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു. ഇതിന് സു. മൂന്നര മീ. ഉയരവും, 6,000 കി.ഗ്രാം വരെ ഭാരവുമുണ്ടാകും. കരയിലുള്ളവയില്‍ ഏറ്റവും വലുപ്പംകൂടിയ ജീവിയാണ് ഇത്. വളഞ്ഞുയര്‍ന്ന നെറ്റിയും വളരെ വലിയ ചെവികളും തുമ്പിക്കൈയുടെ അറ്റത്തു കാണുന്ന ത്രികോണാകൃതിയായ രണ്ടു 'ചുണ്ടു'കളും നോക്കി ഇവയെ ഏഷ്യന്‍ സ്പീഷീസില്‍ നിന്നും വേര്‍തിരിച്ചറിയാവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ 17° അക്ഷാംശത്തിനുള്ളില്‍ മാത്രമേ ഇവയെ കാണാനുള്ളൂ. പുല്‍ത്തകിടികളിലും കാടുകളിലും ഒരു പോലെ ജീവിക്കുന്നവയാണ് ആനകള്‍. അടുത്തകാലംവരെ ആഫ്രിക്കയില്‍ സാര്‍വത്രികമായി കാണപ്പെട്ടിരുന്ന ഇവയുടെ വര്‍ഗനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നാമാവശേഷമാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

ഇന്ത്യന്‍ ആന

ഇന്ത്യന്‍ ആന.എലഫാസ് മാക്സിമസ് എന്ന് ശാസ്ത്രീയനാമമുള്ള ഇന്ത്യന്‍ ആന ആഫ്രിക്കന്‍ ആനയെക്കാള്‍ ചെറുതാണ്. നതമധ്യമായ നെറ്റിയും ചെറിയ ചെവികളും തുമ്പിക്കൈയുടെ അറ്റത്തുള്ള ഒറ്റ'ച്ചുണ്ടും' ഇവയെ ആഫ്രിക്കന്‍ ആനകളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‍ലന്‍ഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലയന്‍ദ്വീപുകള്‍. സുമാത്രാ, ബോര്‍ണിയോ എന്നിവിടങ്ങളിലെ കാടുകളില്‍ ഇത്തരം ആനകളെ കാണാം.

കൂട്ടങ്ങളായാണ് ആനകള്‍ ജീവിക്കുന്നത്. എന്നാല്‍ കൂട്ടത്തില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ഒറ്റയാന്മാരെയും അപൂര്‍വമായി കാണാം. ഗര്‍ഭിണിയായ ഒരു ആനയെച്ചുറ്റി ഒരുപറ്റം പിടിയാനകളുണ്ടാകും. കുട്ടിയാനയ്ക്ക് അമ്മയോടൊപ്പം തനിയെ നടക്കാനാവുന്നതുവരെ ഇവ പിരിയാതെ കൂടെ നടക്കുന്നു. അപകടസന്ധിയില്‍ പരസ്പരം സഹായിക്കുന്ന വര്‍ഗസ്വഭാവം ഇവ പ്രകടിപ്പിക്കുന്നു.

ആന തടിവലിക്കുന്നു

വളരെക്കുടുതല്‍ ആഹാരം ആവശ്യമുള്ളതുകൊണ്ട് ആനയ്ക്ക് ഒരിക്കലും ഒരിടത്തുതന്നെ തങ്ങാന്‍ സാധിക്കുന്നില്ല. പ്രായപൂര്‍ത്തിയെത്തിയ ഒരാനയ്ക്ക് സാധാരണഗതിയില്‍ ദിവസേന ഉദ്ദേശം 5000 കി.ഗ്രാം പച്ചിലത്തീറ്റ ആവശ്യമാണ്. പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി ഇവ എന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കും. സാധാരണയായി മഴക്കാലത്താണ് പുതിയ മേച്ചില്‍ സ്ഥലങ്ങളിലേക്കു നീങ്ങുക.

ഒരു വരിയായിട്ടാണ് ആനകള്‍ നടക്കുക. തഴക്കംവന്ന ഒരു പിടിയാനയാണ് ആനക്കൂട്ടത്തെ നയിക്കുന്നത്. കൊമ്പനാനകള്‍ വളരെ പിന്നിലായി പിന്തുടരുകയേയുള്ളൂ. സാധാരണയായി വളരെ സാവധാനമാണ് യാത്ര. ഭയപ്പെട്ടാല്‍ മാത്രമേ വേഗത വര്‍ധിപ്പിക്കൂ. ആനയെ ഭയപ്പെടുത്തിയാണ് മനുഷ്യന്‍ അവയെ നിയന്ത്രിക്കുന്നത്. സാധാരണനിലയില്‍ മനുഷ്യഗന്ധം കിട്ടിയാലുടന്‍ ആനകള്‍ ഓടിപ്പോവുകയാണ് പതിവ്. ഒരാനക്കൂട്ടം അക്രമാസക്തമാവുക എന്നത് വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഒറ്റയാന്‍മാര്‍ ആക്രമിക്കുക. മുറിവേറ്റതോ ശത്രുക്കളാല്‍ ചുറ്റപ്പെട്ടതോ ആയ ആനയും അപകടകാരിയാണ്.

കൊമ്പന് 15-ഉം പിടിക്ക് 12-ഉം വയസ്സാകുന്നതോടെ ലൈംഗികവളര്‍ച്ച പൂര്‍ണമാകുന്നു. ഇണചേരല്‍ മിക്കവാറും രാത്രിയിലാണ് നടക്കുക. വികാരോജ്ജ്വലതയുടെ പ്രകടമായ ലക്ഷണങ്ങളൊന്നും ആനയില്‍ കാണാറില്ല. ബന്ധനത്തിലും ആനകള്‍ പ്രയാസം കൂടാതെ വര്‍ഗോത്പാദനം നടത്തുന്നു. 30-50 വയസ്സിനിടയ്ക്ക് കൊമ്പനാനകളില്‍ ചില മാനസികാസ്വസാഥ്യങ്ങള്‍ ഉണ്ടാകാറുണ്ട്; ലൈംഗികദാരിദ്ര്യമാണ് ഇതിനു കാരണമെന്നു പറയപ്പെടുന്നു. ഈ അവസ്ഥയ്ക്ക് 'മദമിളകുക' എന്നാണ് പറയുന്നത്. ചെവിയുടെ അടുത്തുള്ള ഗ്രന്ഥികള്‍ (temporal glands) വീര്‍ത്തുപൊട്ടി 'മദജലം' പുറത്തേക്ക് ഒഴുകുന്നു. ഈ സമയത്ത് ആന മിക്കവാറും ഭ്രാന്താവസ്ഥയിലായിരിക്കും. ഒന്നരമുതല്‍ രണ്ടു വരെ മാസക്കാലംഈ നില നീണ്ടുനില്ക്കും.

തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലെ ഉത്സവത്തിന് നെറ്റിപ്പട്ടംകെട്ടിയ ആനകളെ അണിനിരത്തിയിരിക്കുന്നു

ഗര്‍ഭകാലം 18-22 മാസമാണ്; കുട്ടി പെണ്ണാണെങ്കില്‍ 18-20 മാസവും ആണാണെങ്കില്‍ 20-22 മാസവും. ഇരട്ടപ്രസവവും സാധാരണമാണ്. ഒരു പിടിയാനയ്ക്ക് ആദ്യപ്രസവത്തിനുശേഷം ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ പ്രസവിക്കാന്‍ കഴിയും.

സാധാരണഗതിയില്‍ ആനയുടെ പ്രസവം അധികം വേദന കൂടാതെ, വളരെ പെട്ടെന്നു നടക്കുന്നു. പ്രസവിച്ചയുടന്‍ ആനക്കുട്ടിക്ക് 90 സെ.മീറ്ററോളം ഉയരവും, ഏകദേശം 140 മുതല്‍ 160 വരെ കി.ഗ്രാം ഭാരവും കാണും. പ്രസവശേഷം കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞേ കുട്ടിക്ക് എഴുന്നേല്ക്കാന്‍ സാധിക്കൂ. ഇളം ചുവപ്പുനിറമുള്ള ഇതിന്റെ തൊലിചുക്കിച്ചുളിഞ്ഞിരിക്കും. തൊലിയില്‍ ധാരാളം രോമം കാണപ്പെടുന്നു. രണ്ടുദിവസത്തിനുശേഷം ആനക്കുട്ടിക്ക് ശരിക്ക് നടക്കാനാകും. ജനനത്തിനുശേഷം ആനക്കുട്ടി വിസര്‍ജിക്കുന്ന കാഷ്ഠത്തിന് 'കണ്ടിവെണ്ണ' എന്നു പറയുന്നു. ഇതിന് ഔഷധപ്രാധാന്യമുണ്ട്. പുല്ലുതിന്നാന്‍ തുടങ്ങിയാലും രണ്ടുവയസ്സുവരെ ഇത് മുലപ്പാല്‍ കുടിച്ചുകൊണ്ടിരിക്കും. ആനപ്പാല്‍ വളരെ മധുരമുള്ളതാണ്. ഇതില്‍ ധാരാളം പാല്‍പ്പാടയുമുണ്ട്. ആനക്കുട്ടി വളരെ പെട്ടെന്നാണ് വളരുക. യൌവനമെത്തിയശേഷവും ആന വളര്‍ന്നുകൊണ്ടിരിക്കും. മുന്‍കാലിന്റെ വളര്‍ച്ചാപരിധിയുടെ ഇരട്ടിയായിരിക്കും ആനയുടെ പൊക്കം. പശു, എരുമ എന്നിവ കഴിഞ്ഞാല്‍, മെരുക്കി വളര്‍ത്താന്‍ ഏറ്റവും പ്രയാസം കുറഞ്ഞ മൃഗമാണ് ആന. ആരോഗ്യമുള്ള ഒരാന ഏതെങ്കിലും ശരീരഭാഗം എപ്പോഴും ചലിപ്പിച്ചുകൊണ്ടിരിക്കും.

പുരാണേതിഹാസങ്ങളില്‍. ഭാരതീയ പുരാണങ്ങളിലും കവിസങ്കല്പങ്ങളിലും വളരെ പ്രാധാന്യമുള്ള ഒരു പദവിയാണ് ആനയ്ക്കുള്ളത്. വിഘ്നേശ്വരനായ ദേവന്‍ ഗജമുഖനാണ്. ദേവേന്ദ്രന്റെ വാഹനമായ ഐരാവതത്തിനു നാല് കൊമ്പുകളും വെള്ളനിറവുമാണ്. കിഴക്കു മുതല്‍ ആരംഭിക്കുന്ന എട്ടുദിക്കുകളില്‍ നിന്നുകൊണ്ട് ഭൂമിയെ താങ്ങിനിര്‍ത്തുന്ന അഷ്ടദിഗ്ഗജങ്ങള്‍ ഐരാവതം, പുണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പദന്തന്‍, സാര്‍വഭൌമന്‍ , സുപ്രതീകന്‍ എന്നിവയാണ് (ഇവയുടെ പിടികള്‍ അഭ്രമു, കപില, പിംഗള, അനുപമ, താമ്രകര്‍ണി, ശുഭ്രദന്തി, അംഗന, അഞ്ജനാവതി എന്നിവയും). ഇവയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും മാതംഗലീല എന്ന പ്രാചീന സംസ്കൃത ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ആനയുടെ തോല്‍ ഉടയാടയായി ധരിക്കുന്നതുകൊണ്ട് ശിവന് കൃത്തി (ആനത്തോല്‍) വാസസ്സ് എന്ന പേര് ലഭിച്ചു. ദന്തി, ദന്താവളം (വിശേഷപ്പെട്ട ദന്തങ്ങളുള്ളത്), ദ്വിരദം (പ്രത്യേകം രണ്ടു പല്ലുള്ളത്), ദ്വിപം (കൈകൊണ്ടും മുഖംകൊണ്ടും പാനം ചെയ്യുന്നത്), വാരണം (ശത്രുബലത്തെ തടുക്കുന്നത്), ഗജം (മദിക്കുന്നത്) തുടങ്ങിയ ആനയുടെ പര്യായപദങ്ങള്‍ അന്വര്‍ഥമാണ്. 'ശ്രേഷ്ഠന്‍' എന്ന അര്‍ഥത്തില്‍ മറ്റു പദങ്ങളോടുകൂടി ചേര്‍ക്കുന്ന 'കുഞ്ജര'ശബ്ദവും (ഉദാ. പുരുഷകുഞ്ജരന്‍) ആനയുടെ മറ്റൊരു പര്യായമാണ്.

എല്ലോറയിലെ ഗുഹാക്ഷേത്രത്തെ താങ്ങിനില് ക്കുന്ന ആനയുടെ കരിങ്കല്‍പ്രതിമകള്‍

പിടിയാന എന്ന അര്‍ഥത്തോടൊപ്പം ഒരു പ്രത്യേകവര്‍ഗം സ്ത്രീകളെയും 'ഹസ്തിനി' എന്നു ഭാരതീയ രതിശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്നു. ഭാരതീയ കവി സങ്കല്പങ്ങളില്‍ സുന്ദരികളായ നായികമാര്‍ ഗജഗമനകളാണ്. വാരണഗാമിനി, മത്തേഭഗാമിനി, ഗജരാജവിരാജിതമന്ദഗതി, മത്തദ്വിപപ്രൗഢമന്ദസഞ്ചാരിണി തുടങ്ങിയ സംബുദ്ധികള്‍ എത്രവേണമെങ്കിലും സാഹിത്യത്തില്‍ നിന്നു ലഭിക്കുന്നു.

ആനകള്‍ക്കു പറക്കാന്‍ കഴിയുമായിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നു. ഏതോ ഒരാന ഒരിക്കല്‍ പറന്നുചെന്ന് ഒരു ആലിന്‍കൊമ്പത്തിരുന്നപ്പോള്‍ ആ മരം കടപുഴകി വീണ് അതിനടിയില്‍ തപസ്സു ചെയ്തിരുന്ന ഒരു മുനിയുടെ മരണത്തിനിടയാക്കിയെന്നും തത്ഫലമായുണ്ടായ ഈശ്വരശാപം കൊണ്ടാണ് ഈ ശക്തി ആനകള്‍ക്കു നഷ്ടപ്പെട്ടതെന്നും ഒരു കഥയുണ്ട്. ആനയുടെ ഓര്‍മശക്തിയെ സൂചിപ്പിക്കുന്ന പല നാടോടിക്കഥകളും അതിശയോക്തിപരമാകാന്‍ ഇടയില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. ഘോഷയാത്രകളിലും ക്ഷേത്രോത്സവങ്ങളിലും ആനപ്പുറത്തുള്ള 'എഴുന്നെള്ളിപ്പ്' ഒരു പ്രധാന ഘടകമാണ്. പ്രാചീനകാലത്തെ സൈനികസംവിധാനത്തില്‍ 'രഥ, തുരഗ, പദാ'ദിയില്‍ ആനയുംകൂടി ഉള്‍പ്പെട്ടതാണ് 'ചതുരംഗ' സേന.

തടിപിടിക്കാന്‍ ജനങ്ങള്‍ വളരെക്കാലമായി ആനകളെ ഉപയോഗിച്ചുവരുന്നു. ആനയുടെ ശക്തിയും, ആനയും മനുഷ്യനുമായുള്ള അടുപ്പവും അനവധി പഴഞ്ചൊല്ലുകളും ശൈലീവിശേഷങ്ങളും മലയാളഭാഷാസാഹിത്യങ്ങള്‍ക്കു സംഭാവന ചെയ്തിട്ടുണ്ട്. 'ആനവായില്‍ അമ്പഴങ്ങ', 'ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യം', 'ആനപ്പുറത്തിരിക്കുമ്പോള്‍ നായയെ പേടിക്കേണ്ട', 'ആന കൊടുക്കിലും ആശ കൊടുക്കരുത്', 'ആന കൊടുത്താലും തോട്ടി കൊടുക്കാത്തതുപോലെ', 'ആനയ്ക്കും അടിപിഴയ്ക്കും', 'ആന മെലിഞ്ഞാല്‍ എരുത്തിലില്‍ കെട്ടുമോ', 'ആനയ്ക്ക് സ്വന്തം കരുത്തറിയാന്‍മേല', 'ആനമുട്ട' തുടങ്ങിയവ ആനയില്‍നിന്നു സാഹിത്യത്തിനു കിട്ടിയ നേട്ടങ്ങളാണ്. 'വളരെ വലുത്' എന്ന അര്‍ഥത്തില്‍ ഒരു വിശേഷണമായും 'ആന' എന്ന പദം ഒരു ഉപസര്‍ഗമായി ഉപയോഗിക്കപ്പെട്ടുവരുന്നു എന്നതിന് ആനക്കരപ്പന്‍, ആനക്കാല്‍(മന്ത്), ആനക്കുറുന്തോട്ടി, ആനച്ചിലന്തി, ആനച്ചുവടി, ആനച്ചൊറി, ആനപ്പുല്ല്, ആനമടയന്‍, ആനവരാഹന്‍, ആനറാഞ്ചി തുടങ്ങിയ നിരവധി പദങ്ങള്‍ ദൃഷ്ടാന്തങ്ങളാണ്. പ്രത്യംഗസൌന്ദര്യം കുറവാണെങ്കിലും മൊത്തത്തിലുള്ള അഴകിനെ സൂചിപ്പിക്കാന്‍ 'ആനച്ചന്തം' എന്ന ശൈലിയും സാധാരണ ഉപയോഗത്തിലിരിക്കുന്നു. ആനക്കാരന്‍, ആനക്കുഴി, ആനക്കൊട്ടില്‍, ആനത്തുടല്‍, ആനത്തോട്ടി, ആനപ്പിണ്ഡം തുടങ്ങിയവ ആനയുമായി പ്രത്യക്ഷബന്ധമുള്ള മറ്റു സംജ്ഞകളാണ്. ആനവാല്‍ മുറിച്ചെടുത്തു സ്വര്‍ണമോ വെള്ളിയോ കെട്ടി മോതിരമായും വളയായും ആളുകള്‍ ധരിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍