This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ് ഷാ ബാഹ്മിനി (1370 - 1436)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ് ഷാ ബാഹ്മിനി (1370 - 1436)

ഡെക്കാനിലെ ഒന്‍പതാമത്തെ ബാഹ്മിനി സുല്‍ത്താന്‍. ബാഹ്മിനി വംശസ്ഥാപകനായ അലാവുദ്ദീന്‍ ബാഹ്മന്‍ഷായുടെ പൗത്രനായ ഷിഹാബുദ്ദീന്‍ അഹമ്മദ് ഷാ, 1422 സെപ്. 22-ന് സുല്‍ത്താനായി സിംഹാസനാരോഹണം ചെയ്തു.

ഗുല്‍ബര്‍ഗില്‍നിന്നും തന്ത്രപ്രാധാന്യമുള്ള ബീദാറിലേക്ക് ഇദ്ദേഹം തലസ്ഥാനം മാറ്റി (1423). 1424 ജൂണ്‍ മുതല്‍ സുല്‍ത്താന്‍ അവിടെ പരിവാരസമേതം താമസമാക്കി. ബസ്രയിലെ ഖലഫ്ഹസ്സന്‍ എന്ന വണിഗ്വരന്റെ സഹായത്തോടെ അഹമ്മദ്, സഹോദരനായ ഫിറൂസിനെതിരായി (ഭ.കാ. 1397-1422) കലാപം സംഘടിപ്പിച്ച് അധികാരം കൈവശപ്പെടുത്തുകയാണുണ്ടായത്.

അഹമ്മദ് തന്റെ സുഹൃത്തായ ഖലഫ് ഹസ്സന് മാലിക്കുത്തുജ്ജാര്‍ (വാണിജ്യവകുപ്പു തലവന്‍) ഉദ്യോഗവും പ്രധാനമന്ത്രി സ്ഥാനവും നല്കി. മന്‍സബ്ദാരി സമ്പ്രദായം ഇദ്ദേഹം ക്രമപ്പെടുത്തി. വിജയനഗരമാക്രമിച്ച്, ബുക്കനെ തോല്പിച്ചു; വമ്പിച്ച സ്വത്ത് കപ്പക്കുടിശ്ശികയായി ഈടാക്കി. തുടര്‍ന്ന് 1425-ല്‍ തെലുങ്കാനയ്ക്കെതിരായി പടയൊരുക്കം നടത്തി, ഗോല്‍ക്കൊണ്ട കോട്ടയില്‍ താവളമടിച്ചു. അപ്പോഴേക്കും അഹമ്മദിന്റെ സേനാനായകനായ ഖാന്‍-ഇ-ആസം അബ്ദുല്‍ ലത്തീഫ്ഖാന്‍ വാറങ്കലിലെ അനപോട്ട വെലമയെ പരാജയപ്പെടുത്തിക്കഴിഞ്ഞിരുന്നു. അബ്ദുല്‍ ലത്തീഫിനെ തെലുങ്കാന ഗവര്‍ണറാക്കിയശേഷം 1426-ല്‍ അഹമ്ദ്ഷാ മാഹറിലേക്ക് തിരിച്ചു; ഗോണ്ട്വാനാപ്രദേശംവരെ കീഴടക്കി; എല്ലിച്പൂര്‍ നശിപ്പിച്ചു; ഗവില്‍ പിടിച്ചടക്കുകയും ചെയ്തു. നര്‍നലക്കോട്ട ഇദ്ദേഹം പുതുക്കിപ്പണിതു. മാള്‍വ, ഖാന്‍ദേശ്, ഗുജറാത്ത് എന്നിവ കീഴടക്കാനായിരുന്നു സുല്‍ത്താന്റെ ആഗ്രഹം. ഖെര്‍ല തലവനായിരുന്ന നരസിങ്, ഖെര്‍ലയെ ഒരു ബാഹ്മിനി സംരക്ഷിത പ്രദേശമാക്കാന്‍ അഭ്യര്‍ഥിച്ചു; എന്നാല്‍ സൈന്യവുമായി സുല്‍ത്താന്‍ എത്തുന്നതിനുമുന്‍പ് നരസിങ് മാള്‍വയിലെ സുല്‍ത്താന്‍ ഹുഷാംഗ്ഷായുടെ ഭാഗത്തേക്കു കൂറുമാറി. 1429-ല്‍ ഖെര്‍ലയില്‍ സുല്‍ത്താന്‍ സൈന്യസമേതമെത്തി. സുല്‍ത്താന്‍ ഹുഷാംഗും അവിടെ എത്തിയിരുന്നു. എന്നാല്‍ അഹമ്മദ് ഷാ, ബാഹ്മിനി രാജ്യത്തിലേക്കു പിന്‍വാങ്ങി. മാള്‍വ സുല്‍ത്താന്റെ കുടുംബാംഗങ്ങള്‍ അഹമ്മദ് ഷായുടെ വലയില്‍ കുടുങ്ങി എങ്കിലും അദ്ദേഹം അവരെ തിരിച്ച് അതിര്‍ത്തി കടത്തിവിട്ടു. നരസികൊങ്കങ്ങിന് അദ്ദേഹം മാപ്പുനല്കി. ഖെര്‍ല ബാഹ്മിനി സംരക്ഷിത പ്രദേശമായി. ഡക്കാനിന്റെ ഉത്തരഭാഗത്തെ അതിര്‍ത്തി മാഹര്‍ വരെ വ്യാപിച്ചു. ഖാന്‍ദേശിലെ ഭരണാധിപനായ നാസിര്‍ഖാന്‍ ഫാറൂഖിയുടെ പുത്രി ആഗസെയിനബയെ അഹമ്മദ്ഷായുടെ പുത്രനായ അലാവുദ്ദീനെക്കൊണ്ടു വിവാഹം ചെയ്യിച്ചതിനാല്‍ ആ രാജ്യവുമായി സൌഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു.

കൊങ്കണത്തിലെ കലാപകാരികളെയും കൊള്ളക്കാരെയും അഹമ്മദ് ഷാ അമര്‍ച്ച ചെയ്തു. ഗുജറാത്തിലെ അഹമ്മദ് ഷായുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ബാഹ്മിനി സുല്‍ത്താനുണ്ടായി. അഹമ്മദ്ഷായുടെ ബോംബെ ആക്രമണവും മാഹിം പിടിച്ചടക്കാനുളള ശ്രമവും പരാജയപ്പെട്ടു. ബിയൂള്‍ സന്ധിയോടെ ഗുജറാത്തുമായുള്ള യുദ്ധം അവസാനിച്ചു. ഈ യുദ്ധപരാജയത്തെ ത്തുടര്‍ന്ന് തെലുങ്കാന രാജ്യം സ്വതന്ത്രമാകാന്‍ ശ്രമം നടത്തി. രാജമുന്ത്രി ബാഹ്മിനിക്ക് നഷ്ടപ്പെട്ടു. വെലമാക്കന്മാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ വൃദ്ധനായ സുല്‍ത്താന് നേരിട്ടു യുദ്ധക്കളത്തിലേക്കിറങ്ങേണ്ടിവന്നു. വാറങ്കലിലെ സിങ്ക III-ാമനെ തോല്പിച്ച് അദ്ദേഹം കപ്പം വാങ്ങി. 1436 ജൂല. 14-ന് അഹമ്മദ് ഷാ ബാഹ്മിനി നിര്യാതനായി. മൂത്ത പുത്രനായ സഫര്‍ഖാനെ രാജ്യാവകാശിയായി പ്രഖ്യാപിച്ചിരുന്നതിനാല്‍ രാജ്യത്ത് അന്തഃഛിദ്രമുണ്ടായില്ല. 'ഡക്കാനിലെ വിശുദ്ധന്‍' എന്നുകൂടി അഹമ്മദ് ഷാ അറിയപ്പെട്ടിരുന്നു. ബീദാറില്‍ ഇദ്ദേഹം നിര്‍മിച്ച രാജകൊട്ടാരം ഇറാന്‍, ഇറാക്ക്, അറേബ്യ എന്നിവിടങ്ങളില്‍ നിന്നു വന്ന പണ്ഡിതന്മാരുടെ വിഹാരരംഗമായിരുന്നു. ഹിന്ദു-മുസ്ലിം വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന സുല്‍ത്താന് പൊതുജീവിതത്തിലും കലകളിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു; കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍