This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ്, ഇബ്നു ഹന്‍ബല്‍ (780 - 855)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ്, ഇബ്നു ഹന്‍ബല്‍ (780 - 855)

ഇസ്ലാംമതത്തിലെ നാലുവിഭാഗങ്ങളില്‍ ഒന്നായ ഹന്‍ബലി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ഇസ്ലാമികാചാരാനുഷ്ഠാനങ്ങളെ സമഗ്രമായി ക്രോഡീകരിച്ച നാലു ഇമാമുകളില്‍ അവസാനത്തെ ആളാണ് അഹമ്മദ്. ഇദ്ദേഹം പ്രശസ്തനായ ഒരു ദൈവശാസ്ത്രജ്ഞനും അഭിഭാഷകനും ആയിരുന്നു.

എ.ഡി. 780-ല്‍ ബാഗ്ദാദിലെ മെറീവ് എന്ന സ്ഥലത്ത് ഇദ്ദേഹം ജനിച്ചു. മാതാപിതാക്കള്‍ അറബികളായിരുന്നു. മൂന്നു വയസ്സായപ്പോള്‍ പിതാവ് മരിച്ചു. ബാഗ്ദാദില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അഹമ്മദ് ഇറാക്ക്, ഹിജാസ്, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അല്‍-മാമൂന്‍ എന്ന ഖലീഫയുടെ കാലത്ത് ഖുര്‍ ആനിലെ സൃഷ്ടിവാദത്തെ ചോദ്യം ചെയ്തതിന് ഹന്‍ബല്‍ ബന്ധനസ്ഥനായി. അല്‍-മാമൂന്‍ മരിച്ചശേഷം ഖലീഫയായ അല്‍-മു അതസിന്റെ കാലത്ത് ഹന്‍ബല്‍ പല പീഡനങ്ങള്‍ക്കും വിധേയനായി. ഖലീഫ അല്‍മുത്തവക്കീലിന്റെ കാലത്ത് സുന്നിവിഭാഗം അധികാരത്തില്‍ വന്നതോടെ (847)യാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ അഹമ്മദിന് കഴിഞ്ഞത്.

പാരമ്പര്യോപദേശവിശ്വാസി ആയിരുന്നെങ്കിലും ഹന്‍ബല്‍ 'സ്വതന്ത്ര്യമുജാഹിദ്' (അഭിപ്രായസ്വാതന്ത്യ്രത്തെ മാനിച്ചിരുന്ന ആള്‍) എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇസ്ലാമിലെ വിവിധവിഭാഗങ്ങളുടെ തത്ത്വങ്ങളില്‍ കണ്ട വൈരുധ്യങ്ങളെ ഹന്‍ബല്‍ വിമര്‍ശിച്ചതുകൊണ്ട് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും വിമര്‍ശനവിധേയമായിട്ടുണ്ട്. ഹന്‍ബലിന്റെ ഈശ്വരസങ്കല്പം ഖുര്‍ ആനിലേതില്‍നിന്നും വിഭിന്നമല്ല. 'അദ്വിതീയനും അഖണ്ഡനും ആയ ദൈവത്തെ തന്റെ സൃഷ്ടികളുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താവുന്നതല്ല; ഖുര്‍ ആന്‍ ദൈവവചനമാണ്' എന്നെല്ലാമാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.

രാഷ്ട്രീയമായി ഖാറിജൈത്തുകളൊടും ഷിയാക്കളോടും ഹന്‍ബല്‍ യോജിച്ചിരുന്നില്ല. ഖുറൈഷി ഖലീഫമാരെ ഇദ്ദേഹം അംഗീകരിച്ചു. വിവിധ രാഷ്ട്രീയശക്തികള്‍ തമ്മിലുള്ള സംഘട്ടനങ്ങളുടെ കാലഘട്ടമായിരുന്നു അത്. അറബികള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളെ ഹന്‍ബല്‍ പിന്താങ്ങി. പ്രാര്‍ഥന നടത്താത്തവനും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവനും അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും മതഭ്രഷ്ട് കല്പിക്കണമെന്ന് ഹന്‍ബല്‍ സിദ്ധാന്തിച്ചു.

ഹന്‍ബലിന്റെ സിദ്ധാന്തങ്ങള്‍ നൈതികശാസ്ത്രത്തിനു വളരെ പ്രാധാന്യം നല്കിയിട്ടുണ്ട്. ഈശ്വരസേവയാണ് എല്ലാ പ്രവൃത്തികളുടെയും ലക്ഷ്യം എന്ന് അദ്ദേഹം വിശ്വസിച്ചു. 3000 വചനങ്ങള്‍ അടങ്ങിയ മസ് നദ് ആണ് ഹന്‍ബലിന്റെ മുഖ്യ കൃതി. ഇദ്ദേഹത്തിന്റെ പുത്രന്മാരായ സാലിഹ്, അബ്ദുല്ല എന്നിവര്‍ ഇവ ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തി. അബ്ദുല്ലയുടെ മൌലികമായ ചില ആശയങ്ങളും ഇതിലുണ്ട്. വിഷയക്രമമനുസരിച്ചല്ല ഈ കൃതി വിഭജിച്ചിട്ടുള്ളത്.

സുന്നിവിഭാഗത്തിന്റെ ഏറ്റവും വിശ്വസ്തനായ രക്ഷകന്‍ ആയിട്ടാണ് ഇദ്ദേഹത്തെ, ഖലീഫയായി(1178-79)രുന്ന അല്‍മുസ്താദി ചിത്രീകരിച്ചിട്ടുള്ളത്. ഇബ്നു ഹന്‍ബലിന്റെ ആദര്‍ശങ്ങളെ പുനരുദ്ധരിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി പരിശ്രമിച്ചവരില്‍ അഗ്രഗണ്യന്‍ ഇബ്നു തൈമീയ ആണ്. വഹാബികള്‍ ഹന്‍ബലിന്റെ ഉപദേശങ്ങളെ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 855-ല്‍ ഹന്‍ബല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍