This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസെര്‍ബൈജാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസെര്‍ബൈജാന്‍

Azerbaijan

യുറേഷ്യയിലെ ഒരു രാജ്യം. ഔദ്യോഗികനാമം: റിപ്പബ്ലിക് ഒഫ് അസെര്‍ബൈജാന്‍. കാക്കസസ് മേഖലയില്‍ കിഴക്കന്‍ യൂറോപ്പും ദക്ഷിണപശ്ചിമേഷ്യയും സന്ധിക്കുന്നിടത്ത് സ്ഥിതിചെയ്യുന്ന അസെര്‍ബൈജാന്റെ കി. കാസ്പിയന്‍ കടലും വ. റഷ്യയും വ.പടിഞ്ഞാറുഭാഗത്ത് ജോര്‍ജിയയും പ. അര്‍മേനിയയും തെ. ഇറാനും അതിരുകള്‍ നിര്‍ണയിക്കുന്നു. വിസ്തൃതി: 86,600 ച.കി.മീ.; ജനസംഖ്യ: 81,20,000; തലസ്ഥാനം: ബാക്കു; ഔദ്യോഗിക ഭാഷ: അസെര്‍ബൈജാനി. അസെര്‍ബൈജാന്റെ ഒരു പ്രത്യേകമേഖലയും സ്വതന്ത്രറിപ്പബ്ലിക്കുമായ നഖിചേവന്റെ വ.കി. ഭാഗത്ത് അര്‍മേനിയയും തെ.പ. ഇറാനും വ.പ. തുര്‍ക്കിയുമാണ് സ്ഥിതി ചെയ്യുന്നത്. അസെര്‍ബൈജാന്റെ തെ.പ. മേഖലയിലുള്ള നഗോര്‍ണോ കരാബഖ് പ്രദേശം 1991-ല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

കാക്കസസ് മേഖലയിലെ എണ്ണ നിക്ഷേപത്താല്‍ സമ്പന്നമായ രാജ്യമാണ് അസെര്‍ബൈജാന്‍. കാക്കസസ് മേഖലയിലെ ഇതര രാജ്യങ്ങളെ അപേക്ഷിച്ചു വിസ്തൃതിയിലും ജനസംഖ്യയിലും അസെര്‍ബൈജാന്‍ മുന്നില്‍ നില്‍ക്കുന്നു.

ഒരു മതേതരരാഷ്ട്രമായ അസെര്‍ബൈജാന്‍ 2001 മുതല്‍ യൂറോപ്യന്‍ കൗണ്‍സിലില്‍ അംഗമാണ്. ജനതയുടെ ഭൂരിഭാഗവും അസെര്‍ബൈജാനികളാണ്. ഷിയാവിഭാഗക്കാരായ മുസ്ലിങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം. ഏകാധിപത്യഭരണമാണുള്ളതെങ്കിലും ജനാധിപത്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ച ഒരു രാഷ്ട്രമാണിത്.

ഭൂപ്രകൃതിയും കാലാവസ്ഥയും. രാജ്യത്തിന്റെ വ.പ. മുതല്‍ വ.കിഴക്കന്‍ മേഖല വരെ വ്യാപിച്ചിരിക്കുന്ന കാക്കസസ് പര്‍വതനിരയാണ് അസെര്‍ബൈജാന്‍ ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. തെ.പ. മുതല്‍ തെ.കി. വരെ നീണ്ടുകിടക്കുന്ന ലിറ്റില്‍ കാക്കസസാണ് മറ്റൊരു പര്‍വത ശൃംഖല. കാക്കസസ് പര്‍വതനിരയ്ക്ക് വ. ഉള്ള ഭൂഭാഗം യൂറോപ്പിന്റെ ഭാഗമാണ്. കിഴക്കുള്ള ഭാഗം ഏഷ്യയുടെ ഭാഗമായും കണക്കാക്കപ്പെടുന്നു. കാക്കസസ് പര്‍വതനിരയിലെ ബസാര്‍ഡ്യുസു (4,466 മീ.) ആണ് രാജ്യത്തെ ഏറ്റവും വലിയ പര്‍വതം. രാജ്യത്തിന്റെ തെ. പടിഞ്ഞാറായി നിമ്ന്നോന്നതമായ അര്‍മീനിയന്‍ പീഠഭൂമി സ്ഥിതി ചെയ്യുന്നു. കുറു (kuru) ആണ് മുഖ്യനദി. അധികദൂരം പര്‍വത നിരകള്‍ക്കിടയിലൂടെ പ്രവഹിക്കുന്ന ഈ നദി സമതലപ്രദേശത്തു പ്രവേശിച്ചശേഷം കാസ്പിയന്‍ കടലില്‍ പതിക്കുന്നു. കുറുവിന്റെ പ്രധാന പോഷകനദിയായ അറാസ് മുഖ്യമായും അസെര്‍ബൈജാന്റെ ദക്ഷിണാതിര്‍ത്തി പ്രദേശങ്ങളെയാണ് ജലസേചിതമാക്കുന്നത്.

കാലാവസ്ഥ. അസെര്‍ബൈജാന്റെ തെ.കി. പ്രദേശങ്ങളൊഴികെയുള്ള മേഖലകളില്‍ പൊതുവേ വരണ്ട കാലാവസ്ഥയാണുള്ളത്. ഋതുഭേദങ്ങള്‍ക്കനുസൃതമായി താപനിലയില്‍ മാറ്റംവരുന്നു. ശീതകാലത്ത് തെ.കി. മേഖലയില്‍ താപനില 6°C-ഉം വേനല്‍കാലത്ത് 26°C-ഉം ആണ്. 32°C വരെ ഇത് ഉയരാറുണ്ട്. വടക്കും പടിഞ്ഞാറുമുള്ള മലമ്പ്രദേശങ്ങളില്‍ വേനല്‍കാലത്ത് ശ.ശ. 12°C-ഉം മഞ്ഞുകാലത്ത് -9°C-ഉം ആണ്. വര്‍ഷംപ്രതിയുള്ള മഴയുടെ അളവ് 200 മി.മീറ്റര്‍ മുതല്‍ 400 മി.മീ. വരെയും. തെ.കിഴക്കന്‍ മേഖലയില്‍ കാലാവസ്ഥ കൂടുതല്‍ ഈര്‍പ്പമാര്‍ന്നതാണ്. ഇവിടെ മഴയുടെ അളവ് 1300 മി.മീ. വരെ വര്‍ധിക്കാറുണ്ട്.

ജനങ്ങളും ജീവിതരീതിയും. അസെര്‍ബൈജാന്‍ ജനസമൂഹത്തിന്റെ ഭൂരിഭാഗവും അസെര്‍ബൈജാനികളാകുന്നു. (90.6 ശ.മാ.), ശേഷിക്കുന്ന വിഭാഗങ്ങളില്‍ റഷ്യക്കാര്‍ (1.8 ശ.മാ.), ലെസ്ഗിന്‍സ് (2.2 ശ.മാ.), നഗോര്‍ണോ-കരാബഖ് അര്‍മീനിയക്കാര്‍ (1.5 ശ.മാ.) തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യയില്‍ 54 ശ.മാ.-ലധികം നഗരങ്ങളിലും 46 ശ.മാ.-ത്തോളം പേര്‍ ഗ്രാമങ്ങളിലും നിവസിക്കുന്നു. നഗരവാസികളധികവും ബഹുനില സൗധങ്ങളില്‍ താമസിക്കുമ്പോള്‍ ഗ്രാമീണര്‍ അധികവും രണ്ടോ മൂന്നോ മുറികളുള്ള ചെറിയ വീടുകളിലാണ് താമസിക്കുന്നത്.

ഇസ്ലാമാണ് അസെര്‍ബൈജാനിലെ പ്രബല മതം. അസെര്‍ബൈജാനികളില്‍ ഭൂരിഭാഗവും ഇസ്ലാം മതം പിന്‍തുടരുന്നവരാകുന്നു. ഇവരില്‍ 80 ശ.മാ. ഷിയാകളും, 20 ശ.മാ. സുന്നികളുമാണ്. പ്രകൃത്യാരാധനയില്‍ വിശ്വസിക്കുന്ന ഗ്രാമീണരായ വളരെ ചെറിയൊരു ശ.മാ. അസെര്‍ബൈജാനികളും അസെര്‍ബൈജാനിലുണ്ട്. ക്രിസ്തുമതമാണ് പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത്. റഷ്യന്‍ ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കാണ് ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിപക്ഷം.

ചരിത്രാതീതകാലത്ത് അസെര്‍ബൈജാന്‍ മേഖലയെ അധിവസിച്ചിരുന്ന പേര്‍ഷ്യന്‍, ടര്‍ക്കിഷ് ജനവിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷകളില്‍ നിന്നാണ് അസെര്‍ബൈജാനി ഭാഷ വികസിച്ചത്. ആധുനിക അസെര്‍ബൈജാനിക്ക് ടര്‍ക്കിഷ് ഭാഷയോടാണ് ഏറെ സാമ്യം. തലസ്ഥാനനഗരമായ ബാക്കു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കു സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് രാജ്യത്തെ മുഖ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനം.

അസെര്‍ബൈജാന്‍ ജനതയില്‍ ഭൂരിഭാഗവും പശ്ചാത്യവേഷവിധാനങ്ങളും ആഭരണങ്ങളും ധരിക്കുന്നു. എന്നാല്‍ ചിലര്‍ പരമ്പരാഗത വേഷവും ധരിക്കാറുണ്ട്. നീണ്ട കാലുടുപ്പും ദൈര്‍ഘ്യമേറിയ ഷര്‍ട്ടും, ജാക്കറ്റും, ബൂട്ടും ആണ് പരമ്പരാഗത വേഷം. ഗ്രാമീണരായ വനിതകളില്‍ നല്ലൊരു ശ.മാ. ശിരോവസ്ത്രം ധരിക്കുകയോ ഉത്തരീയം കൊണ്ട് മുഖം മറയ്ക്കുകയോ ചെയ്യുന്നു.

നെല്ലരിയില്‍ പാകം ചെയ്യുന്ന പിലാഫ് ആണ് മുഖ്യാഹാരം. പിലാഫിനോടൊപ്പം മാംസ വിഭവങ്ങളും ഇവര്‍ ഭക്ഷിക്കുന്നു. ബൊസാര്‍ട്ട് (മട്ടന്‍ സ്റ്റ്യൂ) ആണ് സുലഭമായ പരമ്പരാഗത വിഭവം; ചായയും വീഞ്ഞും ഇഷ്ടപാനീയങ്ങളും.

സമ്പദ് വ്യവസ്ഥ. യന്ത്രസാമഗ്രികളുടെ നിര്‍മാണം, ഖനനം, പെട്രോളിയം ശുദ്ധീകരണം, വസ്ത്ര നിര്‍മാണം, രാസപദാര്‍ഥങ്ങളുടെ സംസ്കരണം തുടങ്ങിയവയാണ് മുഖ്യ വ്യവസായങ്ങള്‍; ബക്കു, ഗന്‍ജ, സകി എന്നിവ മുഖ്യ വ്യവസായകേന്ദ്രങ്ങളും. പെട്രോളിയമാണ് അസെര്‍ബൈജാനിലെ മുഖ്യ ഖനിജം. രാജ്യത്തിന് ഏറ്റവും കൂടുതല്‍ സമ്പത്ത് ലഭിക്കുന്നതും പെട്രോളിയം വ്യവസായത്തില്‍ നിന്നാണ്. രാജ്യത്തെ പ്രധാന എണ്ണക്കിണറുകള്‍ ബക്കുവിലും, കാസ്പിയന്‍ കടലിന്റെ പടിഞ്ഞാറന്‍ തീരത്തുമായി കേന്ദ്രീകരിച്ചിരിക്കുന്നു. അലുമിനിയം, ചെമ്പ്, ഇരുമ്പ്, പ്രകൃതിവാതകം, ഉപ്പ് എന്നിവയാണ് വാണിജ്യപ്രധാനമായ മറ്റു ഖനിജങ്ങള്‍.

കൃഷിയിടങ്ങളെല്ലാം ജലസേചനസൗകര്യമുള്ളവയാണ്. താഴ്വാരങ്ങളില്‍ കര്‍ഷകര്‍ പരുത്തി, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, തേയില, പുകയില മുതലായവയാണ് കൃഷി ചെയ്യുന്നത്. പട്ടുനൂല്‍പ്പുഴുക്കളുടെ ഉത്പാദനവും മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നു. മലയോരങ്ങളിലെ കന്നുകാലി സംരക്ഷണവും സാമ്പത്തികപുരോഗതിയെ സഹായിക്കുന്ന ഒരു ഘടകമാണ്. കാസ്പിയന്‍ കടലില്‍ നിന്നുള്ള മത്സ്യസമ്പത്തും അസെര്‍ബൈജാന്റെ വരുമാനത്തിന് മുതല്‍കൂട്ടാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തികരംഗത്ത് വര്‍ഷംപ്രതി പതിനൊന്നുശതമാനം വളര്‍ച്ച നേടുവാന്‍ ഈ ഘടകങ്ങള്‍ സഹായിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ അസെര്‍ബൈജാനിലെ കൃഷിയിടങ്ങള്‍, ഫാക്ടറികള്‍, മറ്റു വാണിജ്യ-വ്യാപാര സംരംഭങ്ങള്‍ എന്നിവയില്‍ ഭൂരിഭാഗവും ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു. 1991-ല്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതായതോടെ അസെര്‍ബൈജാനില്‍ സ്വതന്ത്ര സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു.

കാസ്പിയന്‍ കടലോരത്തെ വ്യാപകമായ എണ്ണശേഖരവും പ്രകൃതിവാതക നിക്ഷേപവും ആണ് അസെര്‍ബൈജാന്റെ സാമ്പത്തിക വികസനത്തിന് അടിത്തറ. പുതുതായി സ്ഥാപിക്കുന്ന പൈപ്പ്ലൈനുകള്‍ വഴി എണ്ണയുടെ കയറ്റുമതി വര്‍ധിക്കുമ്പോള്‍ സാമ്പത്തികരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2003-ല്‍ കയറ്റുമതിയുടെ 83 ശതമാനവും എണ്ണയുത്പ്പന്നങ്ങളായിരുന്നു. ബഡ്ജറ്റ് വരുമാനത്തിന്റെ അന്‍പത് ശതമാനവും എണ്ണ ഉത്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. 2005-ല്‍ എണ്ണയുത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 65 ശതമാനമായി വര്‍ധിച്ചു. ഇപ്രകാരം ലഭിക്കുന്ന വിദേശനാണ്യശേഖരം ഉപയോഗിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒരു സ്റ്റേറ്റ് ഓയില്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.

ചരിത്രവും ഭരണസംവിധാനവും. അസെര്‍ബൈജാനിലെ പൂര്‍വകാലജനത കോക്കേഷ്യന്‍ അല്‍ബേനിയന്മാര്‍ ആയിരുന്നുവെന്നു കരുതപ്പെടുന്നു. വിദേശാക്രമണങ്ങള്‍ക്കു വിധേയരാകുന്നതിനുമുന്‍പ് അസെര്‍ബൈജാനില്‍ വസിച്ചിരുന്ന ഇവര്‍ കോക്കേഷ്യന്‍ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ചരിത്രപരമായി നോക്കുമ്പോള്‍ പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, റോമക്കാര്‍, അര്‍മേനിയര്‍, തുര്‍ക്കികള്‍, മംഗോളിയര്‍, റഷ്യക്കാര്‍ എന്നിവരെല്ലാം അസെര്‍ബൈജാനിലേക്കു കടന്നുവന്ന് വാസമുറപ്പിച്ചിട്ടുണ്ട്. അസെര്‍ബൈജാനിലെ ആദ്യഭരണകൂടമായ മന്നായ് രൂപംകൊണ്ടത് ബി.സി. 9-ാം ശ.-ത്തിലാണ്. ബി.സി. 616-ല്‍ മിഡിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമാകുന്നതുവരെ ഈ ഭരണക്രമം നിലവിലിരുന്നു. ബി.സി. 549-ല്‍ ഈ ഭൂപ്രദേശം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. ബി.സി. 4-ാം ശ.-ത്തില്‍ കോക്കേഷ്യന്‍ അല്‍ബേനിയ നിലവില്‍വന്നു. ഇന്നത്തെ അസെര്‍ബൈജാനും ദാഗസ്താന്റെ ദക്ഷിണഭാഗങ്ങളും അതില്‍ ഉള്‍ക്കൊണ്ടിരുന്നു. 7, 8 ശ.-ങ്ങളില്‍ അറബ് ആക്രമണങ്ങളെത്തുടര്‍ന്ന് ഇസ്ലാംമതം അസെര്‍ബൈജാനില്‍ വ്യാപകമായി പ്രചരിച്ചു. അറബിഭരണകൂടങ്ങളുടെ ശക്തി ക്ഷയിച്ചതോടെ അര്‍ധസ്വാതന്ത്ര്യമുള്ള പല സംസ്ഥാനങ്ങളും രൂപംകൊണ്ടു. ഷിര്‍വന്‍ഷ ഭരണപ്രദേശം ഇവയിലൊന്നായിരുന്നു.

ബാക്കു:തലസ്ഥാന നഗരം

11-ാം ശ.-ത്തില്‍ സെല്‍ജൂക് തുര്‍ക്കികള്‍ അസെര്‍ബൈജാനെ ആക്രമിച്ച് കീഴടക്കുകയും ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. അസറിതുര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഇന്നത്തെ അസെര്‍ബൈജാനികളുടെ പൂര്‍വികര്‍ ഇവരായിരുന്നു. 13, 14 ശ.-ങ്ങളില്‍ മംഗോളിയരുടെയും ടാര്‍ടാറുകളുടെയും ആക്രമണങ്ങള്‍ക്ക് അസെര്‍ബൈജാന്‍ വിധേയമായി.

15-ാം ശ. മുതല്‍ 18-ാം ശ. വരെ അസെര്‍ബൈജാന്‍ സഫവിദ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഏതാനും ഫ്യൂഡല്‍ഭരണകേന്ദ്രങ്ങളും ഇവിടെ നിലനിന്നിരുന്നു. കാജര്‍പേര്‍ഷ്യന്‍ സാമ്രാജ്യവും റഷ്യന്‍സാമ്രാജ്യവുമായുള്ള യുദ്ധങ്ങളെത്തുടര്‍ന്ന് 1813-ലെ ഗുലിസ്താന്‍ കരാര്‍ പ്രകാരം അസെര്‍ബൈജാന്‍ റഷ്യയുടെ ഭാഗമായി മാറി. 1828-ലെ ടര്‍ക്മെന്‍ചായ് കരാറും മറ്റു പല കരാറുകളും അസെര്‍ബൈജാനെ റഷ്യയുടെ അവിഭാജ്യഘടകമാക്കി.

ഒന്നാംലോകയുദ്ധകാലത്ത് റഷ്യന്‍സാമ്രാജ്യം തകര്‍ന്നപ്പോള്‍ അസെര്‍ബൈജാന്‍ സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും അസെര്‍ബൈജാന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് നിലവില്‍വരികയും ചെയ്തു. ലോകത്തിലെ ആദ്യത്തെ മുസ്ലിം റിപ്പബ്ലിക്കായ ഈ രാഷ്ട്രത്തിന് പക്ഷേ രണ്ടു വര്‍ഷക്കാലത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു - 1918 മുതല്‍ 1920 വരെ. തുടര്‍ന്ന് റഷ്യന്‍ചുവപ്പുസേന അസെര്‍ബൈജാന്‍ ആക്രമിച്ച് കീഴടക്കുകയും സോവിയറ്റ് യൂണിയന്റെ ഭാഗമാക്കുകയും ചെയ്തു.

1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ അസെര്‍ബൈജാന്‍ അതിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കുകയും റിപ്പബ്ളിക് ഒഫ് അസെര്‍ബൈജാന്‍ നിലവില്‍ വരികയും ചെയ്തു. അര്‍മീനിയയുമായി 1994-ല്‍ ഒരു വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും അര്‍മേനിയന്‍ നഗോര്‍ണോ കരാബക് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. കരാബക് ഉള്‍പ്പെടെ 16 ശ.മാ. ഭൂപ്രദേശം നഷ്ടപ്പെട്ട അസെര്‍ബൈജാന് ഈ തര്‍ക്കംമൂലം ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സംരക്ഷിക്കേണ്ട ചുമതലയും വന്നുചേര്‍ന്നിട്ടുണ്ട്.

അസെര്‍ബൈജാന്‍ ഒരു പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്കാണ്. രാഷ്ട്രത്തലവനും ഭരണത്തലവനും നിയമരൂപീകരണസമിതിയില്‍ നിന്നും വേര്‍പെട്ടിരിക്കുന്നു. പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. ജനങ്ങള്‍ അഞ്ചുവര്‍ഷത്തേക്കാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിസഭാതലത്തിലുള്ള ഭരണാധികാരികളെ നിയമിക്കുന്നത് പ്രസിഡന്റാണ്. 51 അംഗങ്ങളുള്ള ദേശീയ അസംബ്ലിയാണ് നിയമനിര്‍മാണസഭ. ദേശീയ അസംബ്ലിയെ തെരഞ്ഞെടുക്കുന്നത് അസെര്‍ബൈജാനിലെ ജനങ്ങളാണ്. 18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവര്‍ക്കും വോട്ടവകാശമുണ്ട്.

2003 ഒ. 15-ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവായ ഇസാഗാമ്ബറിന് 14 ശ.മാ. വോട്ട് ലഭിച്ചു. നാഷണല്‍ യൂണിറ്റി മൂവ്മെന്റിന്റെ നേതാവും ആദ്യത്തെ വനിതാസ്ഥാനാര്‍ഥിയുമായ ലാലെ സോവ്കെറ്റിന് 3.6 ശ.മാ. വോട്ടു ലഭിച്ചു. തെരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറികളെക്കുറിച്ച് യൂറോപ്യന്‍ കൗണ്‍സിലും ഹ്യൂമന്‍റൈറ്റ്സ് വാച്ചും ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. തെരഞ്ഞെടുപ്പു നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന പല ദേശീയാന്തര്‍ദേശീയ സംഘടനകളും ഇസാഗാമ്ബറാണ് വിജയിയെന്നു പ്രഖ്യാപിച്ചു. പ്രസിഡന്റായിരുന്ന ഹൈദര്‍ അലിയേവിന്റെ മകനും പ്രധാനമന്ത്രിയുമായ ഇല്ഹം അലിയേവിനുവേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അവര്‍ ആരോപിച്ചു. 2005 ന. 6-ന് വീണ്ടും പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടത്തുകയും ഇല്ഹം അലിയേവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍