This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടദിക്പാലകന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടദിക്പാലകന്മാര്‍

എട്ടു ദിക്കുകളുടെ രക്ഷകന്മാര്‍. കിഴക്ക്, തെ. കിഴക്ക്, തെക്ക്, തെ. പടിഞ്ഞാറ്, പടിഞ്ഞാറ്, വ. പടിഞ്ഞാറ്, വടക്ക്, വ. കിഴക്ക് എന്നിങ്ങനെ. ഇവര്‍ ക്രമത്തില്‍ ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നിവരാണ്. ദേവീഭാഗവതം എട്ടാം സ്കന്ധം ഏഴാമധ്യാത്തില്‍ മഹാമേരുവിനെ വര്‍ണിക്കുമ്പോള്‍ അഷ്ടദിക്പാലകന്മാരുടെ പുരങ്ങളുടെ പേരുകളും വിസ്തൃതിയും കൊടുത്തിട്ടുണ്ട് (ശ്ലോ: 8-10). 'മേരുവിന്റെ മുടിക്കെട്ടില്‍' മധ്യത്തിലാണ് ബ്രഹ്മാവിന്റെ പത്തനം. മനോവതി എന്നു പേരോടുകൂടിയ ഇതിനു പതിനായിരം യോജന വിസ്തൃതിയുണ്ട്. ഇതിനെച്ചൂഴ്ന്നുകൊണ്ട് അയ്യായിരം യോജനവീതം വിസ്താരത്തില്‍ അഷ്ടദിക്പാലകന്മാരുടെ പുരങ്ങള്‍ സ്ഥിതി ചെയ്യുന്നു. അവയുടെ പേരുകള്‍ യഥാക്രമം അമരാവതി, തേജോവതി, സംയമനി, കൃഷ്ണാംഗന, ശ്രദ്ധാവതി, ഗന്ധവതി, മഹോദയ, യശോവതി എന്നിങ്ങനെയാണ്.

ഇന്ദ്രന്‍, അഗ്നി, വരുണന്‍, വായു എന്നിവര്‍ വൈദികദേവതകളില്‍ അതിപ്രധാനികളും മഹത്തായ പ്രകൃതിശക്തികളെ പ്രതിനിധാനം ചെയ്യുന്നവരും ആണ്. എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള മനുഷ്യരുടെ സങ്കല്പങ്ങള്‍ക്കു പരിവര്‍ത്തനം വന്നതിന്റെ ഫലമായിട്ടാവാം പില്ക്കാലത്ത് ഈ ദേവന്മാരുടെ പ്രാധാന്യം ചുരുങ്ങുകയും ഇവര്‍ കേവലം ദിക്പാലകന്മാരുടെ അവസ്ഥയിലേക്കു താഴുകയും ചെയ്തത്. ദിക്പാലകന്മാര്‍ എന്നതിനുപുറമേ ഇന്ദ്രനു ദേവന്മാരുടെ രാജാവെന്നും, വരുണന് സമുദ്രത്തിന്റെ അധിദേവത എന്നും, യമന് മൃത്യുദേവത എന്നും, കുബേരന് സമ്പദധിപതി എന്നും ചില പ്രത്യേക പദവികള്‍ കൂടിയുണ്ട്.

ദിക്പാലകന്മാര്‍ ദിക്പതികളില്‍നിന്നും വ്യത്യസ്തരാണ്. ജ്യോതിസ്തത്ത്വം അനുസരിച്ച് സൂര്യന്‍, ശുക്രന്‍, കുജന്‍, രാഹു, ശനി, ചന്ദ്രന്‍, ബുധന്‍, ഗുരു (വ്യാഴം) എന്നിവരാണ് ദിക്കുകളുടെ പതികള്‍ അഥവാ അധീശ്വരന്മാര്‍.

ദിക്കുകളുടെയും ദിക്പാലകന്മാരുടെയും വ്യുത്പത്തിയെക്കുറിച്ച് വരാഹപുരാണത്തില്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തില്‍ തന്റെ സൃഷ്ടികളെ യഥാവിധി ധരിക്കുവാന്‍ കഴിവുള്ളവനാരാണ് എന്നു ബ്രഹ്മാവ് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചെവികളില്‍നിന്നു മഹാതേജസ്വിനികളായ 10 കന്യകകള്‍ ഉദ്ഭവിച്ചു. ഭര്‍ത്താക്കന്മാരൊത്ത് ഇരിക്കുവാനുള്ള സ്ഥലങ്ങള്‍ തങ്ങള്‍ക്കു കല്പിച്ചുതരണമെന്ന് അവര്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. 'ശതകോടിപ്രവിസ്തര'മായ ഈ ബ്രഹ്മാണ്ഡത്തിന്റെ അതിര്‍ത്തികളില്‍ അവരവര്‍ക്കിഷ്ടമുള്ള സ്ഥാനങ്ങളില്‍ ചെന്നു താമസിച്ചുകൊള്ളുവാന്‍ പിതാമഹന്‍ അനുവദിച്ചു; അവരാണ് പത്തുദിക്കുകള്‍ (ഊര്‍ധ്വദിക്കും അധോദിക്കും ചേരുമ്പോള്‍ 10 ദിക്കുകളാകുന്നു). ഉടനെ അദ്ദേഹം മഹാബലന്‍മാരായ എട്ട് ലോകപാലന്മാരെ സൃഷ്ടിച്ച് പൂര്‍വാദികളായ കന്യകമാരെക്കൊണ്ടു വിവാഹം ചെയ്യിച്ചു. ഊര്‍ധ്വദിക്കിനെ താന്‍ സ്വീകരിച്ചു; ആദിശേഷന് അധോദിക്കിന്റെ പാലകത്വവും നല്കി. ദിക്പാലകന്മാരുടെ എണ്ണം പത്താണ് എന്ന അഭിപ്രായത്തിനു നിദാനം ഈ കഥയായിരിക്കണം. ദിക്പാലാര്‍ച്ചനം വിധിപ്രകാരം ചെയ്യുന്നത് ശ്രേയസ്സിനു കാരണമാണെന്നു പൗരാണികര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍