This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വമേധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:02, 25 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അശ്വമേധം

പ്രാചീനഭാരതത്തില്‍ സാര്‍വഭൌമന്മാരും മഹാരാജാക്കാന്‍മാരും നടത്തിയിരുന്ന ഒരു മഹായജ്ഞം. മസ്തകത്തില്‍ ജയപത്രം ബന്ധിച്ചു വിട്ടശേഷം യഥേഷ്ടം സഞ്ചരിച്ചു മടങ്ങിവന്ന കുതിരയെ ബലികഴിക്കുകയാണ് ഇതിന്റെ മുഖ്യചടങ്ങ്. ഋഗ്വേദത്തില്‍ (മണ്ഡലം-162, 163) അശ്വമേധത്തെ അധികരിച്ചു രണ്ടു സൂക്തങ്ങള്‍ ഉണ്ട്. വേദകാലത്തിന് വളരെ മുന്‍പു മുതല്‍ ഈ യജ്ഞം നിലവിലിരുന്നുവെന്ന് വ്യക്തം. ശതപഥബ്രാഹ്മണത്തിലും തൈത്തിരീയ ബ്രാഹ്മണത്തിലും ഇതിനെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കാത്യായനന്‍, ആപസ്തംബന്‍, ആശ്വലായനന്‍, സാംഖ്യായനന്‍ തുടങ്ങിയവരുടെ ശ്രൌതസൂത്രങ്ങളിലും ഏതദ്വിഷയകമായ വിവരങ്ങള്‍ കാണാം. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ ദശരഥന്‍ നടത്തിയ അശ്വമേധത്തെപ്പറ്റിയും മഹാഭാരതം ആശ്വമേധികപര്‍വത്തില്‍ കൌരവോന്‍മൂലനശേഷം യുധിഷ്ഠിരന്‍ നടത്തിയ അശ്വമേധത്തെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. സര്‍വാഭീഷ്ടപ്രദവും സര്‍വോത്കര്‍ഷസാധകവും സര്‍വപാപഹരവുമായ ഒരു കര്‍മമായി ഇതു പരിഗണിക്കപ്പെട്ടിരുന്നു. എല്ലാ ആഗ്രഹങ്ങളും സാധിക്കാനും എല്ലാ വിജയങ്ങളും നേടാനും എല്ലാ ഐശ്വര്യങ്ങളും പ്രാപിക്കാനും ഇച്ഛിക്കുന്നയാള്‍-രാജാവ്-അശ്വമേധയാഗം കഴിക്കണം എന്ന് ആശ്വലായനന്‍ പറയുന്നു. 'അശ്വമേധം രാജരാജ സര്‍വപാതകപാവനം അതു ചെയ്താല്‍ പാപമറ്റോനാകുംനീ, യില്ല സംശയം' എന്നാണ് വ്യാസന്‍ യുധിഷ്ഠിരന് നല്കിയ ഉപദേശം. മറ്റു മതപരമായ യാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു രാജകീയ യജ്ഞമാണ് അശ്വമേധം. രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു.

  പരിപാടികള്‍. ഒരു സംവത്സരത്തില്‍പ്പരം കാലം നീണ്ടുനില്ക്കുന്ന പരിപാടികളാണ് ഈ യാഗത്തിനുള്ളത്. വസന്തകാലത്തോ ഗ്രീഷ്മകാലത്തോ ആണ് ഇത് ആരംഭിക്കുക. ചൈത്രമാസത്തിലെ പൌര്‍ണമിനാളാണ് അത്യുത്തമം. ദശരഥന്റെയും യുധിഷ്ഠിരന്റെയും അശ്വമേധങ്ങള്‍ ഈ ദിവസമാണ് തുടങ്ങിയത്. വിധിപ്രകാരം ഒരു യജ്ഞവാടം നിര്‍മിക്കുകയും പുരോഹിതന്മാരെ വരുത്തുകയും ലക്ഷണയുക്തമായ ഒരു യാഗാശ്വത്തെ തിരഞ്ഞെടുക്കുകയുമാണ് ആദ്യത്തെ ചടങ്ങ്. ഹോതാവ്, അധ്വര്യു, ബ്രഹ്മന്‍, ഉദ്ഗാതാവ് ഇങ്ങനെ നാലുപേരാണ് മുഖ്യ പുരോഹിതന്മാര്‍. യാഗാശ്വം വട്ടപ്പുള്ളിയും ശ്വേതവര്‍ണവും ഗതിവേഗവും ഉള്ളതായിരിക്കണം; മുന്‍ഭാഗം കറുത്തതും ബാക്കിഭാഗം വെളുത്തതും ആയിരുന്നാലും മതി; കറുത്ത കുഞ്ചിരോമമുള്ള വെള്ളക്കുതിരയും സ്വീകാര്യമാണ്. പുരോഹിതന്മാര്‍ക്ക് ബ്രഹ്മൌദനവും ദക്ഷിണയും നല്കി യജമാനന്‍ (യാഗകര്‍ത്താവ്) അവരെ ഉപചരിക്കുന്നു. നാലു നാഴിയും നാലു കൈക്കുമ്പിളും നാലു പിടിയും അരിയിട്ടു വേവിച്ച നെയ്ച്ചോറാണ് ബ്രഹ്മൌദനം. ആയിരം പശുക്കളും നൂറുപലം സ്വര്‍ണവുമാണ് ഓരോ പുരോഹിതനും കൊടുക്കേണ്ട പ്രാരംഭദക്ഷിണ. അഗ്നിമൂര്‍ധാവിനെയും പൂപാവിനെയും ഉദ്ദേശിച്ചു രണ്ട് ഇഷ്ടികള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകും.
  യജമാനന്‍ പുതിയ വസ്ത്രങ്ങളും സ്വര്‍ണാഭരണവും ധരിച്ച് മൌനവ്രതം ആചരിക്കുന്നു. രാജദാരങ്ങളായ മഹിഷി (മുഖ്യ ഭാര്യ), വാവാത (ഇഷ്ടഭാര്യ). പരിവൃക്തി (അവഗണിതഭാര്യ), പാലാഗലി (ശൂദ്രജാതിയിലുള്ള ഭാര്യ) എന്നിവര്‍ യഥാക്രമം രാജപുത്രികളാലും ക്ഷത്രിയപുത്രികളാലും സൂതപുത്രികളാലും സംഗ്രഹീതൃപുത്രികളാലും പരിസേവിതരായി അദ്ദേഹത്തിന്റെ അടുത്തു ചെല്ലുന്നു. അദ്ദേഹം യാഗശാലയില്‍ പ്രവേശിച്ച് ഗാര്‍ഹപത്യാഗ്നിയുടെ പ.ഭാഗത്ത് വടക്കോട്ടു മുഖംതിരിച്ച് ഇരിക്കും. പ്രധാന പുരോഹിതന്മാര്‍ നാലുപേരും യാഗശാലയില്‍ കി., തെ., പ., വ. ഇങ്ങനെ നാലു ദിക്കിലായി നിലയുറപ്പിക്കും. അവര്‍ക്കു ചുറ്റും അതാതു ദിക്കില്‍ യഥാക്രമം നൂറു രാജാക്കന്‍മാരും രാജത്വമില്ലാത്ത നൂറ് ഉഗ്രന്മാരും (ക്ഷത്രിയനു ശൂദ്രസ്ത്രീയില്‍ ജനിച്ചവര്‍) ഗ്രാമത്തലവന്മാരും കൊട്ടാരം വിചാരിപ്പുകാരും നില്ക്കും. യാഗാശ്വം കി.നിന്നും തുടങ്ങി വേദിചുറ്റി പ്രദക്ഷിണം വയ്ക്കുമ്പോള്‍ അതിന്റെ പുറത്ത് പുരോഹിതന്മാര്‍ തീര്‍ഥജലം തളിക്കും. അനന്തരം അതിനെ കൊണ്ടുപോയി ഒരു ജലാശയത്തില്‍ ഇറക്കും. ഒരു ആയോഗവന്‍ (വൈശ്യസത്രീയില്‍ ശൂദ്രനു ജനിച്ചവര്‍)  അഥവാ ഒരു മദോന്മത്തന്‍ സിദ്ധ്രക (കൂവള) മുസലംകൊണ്ട് അടിച്ചു കൊന്ന നാലു കണ്ണുകള്‍ (രണ്ടു ശരിയായ കണ്ണും അവയ്ക്കു മീതേ രണ്ടു കുഴികളും) ഉള്ള ഒരു പട്ടിയുടെ ജഡം കാട്ടുചൂരലിന്റെ അറ്റത്തു കുരുക്കിട്ടുകെട്ടി കുതിരയുടെ കീഴില്‍ കൂടി ഒഴുക്കും. അതുകഴിഞ്ഞ് കുതിരയെ യാഗാഗ്നിക്കടുത്ത് കൊണ്ടുവന്നു നിര്‍ത്തും. അതിന്റെ ദേഹത്തുനിന്നും വെള്ളം നിശ്ശേഷം വാര്‍ന്നുപോകുന്നതുവരെ അഗ്നിയില്‍ ഓരോ ആഹൂതികള്‍ നടന്നുകൊണ്ടിരിക്കും. മുഞ്ഞപ്പുല്ലോ ദര്‍ഭപ്പുല്ലോ പന്ത്രണ്ടോ പതിമൂന്നോ മുഴം മീളത്തില്‍ പിരിച്ചുണ്ടാക്കിയ ഒരു രശന, ബ്രഹ്മൌദനത്തിനുപയോഗിച്ചതില്‍ ബാക്കിയുള്ള നെയ്യ്പുരട്ടി, 'ഇമാംഅഗൃഭ്ണം രസനാം ഋതസ്യ' എന്നു മന്ത്രം ചൊല്ലി പവിത്രമാക്കി അതുകൊണ്ട്, ബ്രഹ്മപുരോഹിതന്റെ അനുമതിയോടുകൂടി, കുതിരയെ ബന്ധിക്കുന്നു. പുരോഹിതന്മാര്‍ മന്ത്രോച്ചാരണപൂര്‍വകം അതിന്റെമീതെ തീര്‍ഥം തളിക്കുകയും യജമാനന്‍ അതിന്റെ കാതില്‍ കുതിരയുടെ എല്ലാ പര്യായങ്ങളും ഉച്ചരിക്കുകയും ചെയ്തുകഴിഞ്ഞാല്‍, 'അഷ്ടദിക്പാലകന്മാരേ, ഈ കുതിരയെ രക്ഷിച്ചുകൊള്ളേണമേ' എന്ന പ്രാര്‍ഥനയോടുകൂടി, അതിനെ രാജ്യംചുറ്റി സഞ്ചരിച്ചു വരുവാന്‍ വിടുകയായി. 400 രക്ഷികള്‍ കുതിരയ്ക്കു അകമ്പടി സേവിക്കും. അവരില്‍ 100 പേര്‍ യജമാനനൊപ്പമിരിക്കാന്‍ അര്‍ഹതയുള്ള രാജാക്കന്‍മാരാണ്. അവര്‍ പടച്ചട്ടയും ബാക്കിയുള്ളവര്‍ അവരവരുടെ അവസ്ഥപോലെ വാളും അമ്പും വില്ലും ഗദയും മറ്റും ധരിച്ചിരിക്കും. ഒരു കൊല്ലം കുതിരയ്ക്കു ഇഷ്ടംപോലെ എവിടെയും ചുറ്റി സഞ്ചരിക്കാം. എന്നാല്‍ പെണ്‍കുതിരകളുമായി സമ്മേളിക്കുന്നതിനോ വെള്ളത്തിലിറങ്ങുന്നതിനോ അതിനു അനുവാദമില്ല. രക്ഷികള്‍ ഈ കാലമത്രയും ബ്രാഹ്മണരോടു ഭക്ഷണം വാങ്ങി കഴിച്ചുകൊള്ളണം. അവര്‍ക്കു രഥശില്പികളുടെ ഭവനങ്ങളില്‍ താമസിക്കാം.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍