This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്ലീല സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്ലീല സാഹിത്യം

Pornography


ലൈംഗികവികാരങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമായ സാഹിത്യം. ഗ്രാമ്യം, അസഭ്യം, ജുഗുപ്സാവഹം എന്നീ പദങ്ങളുടെ ദുസ്സൂചനകള്‍ 'അശ്ലീല' പദത്തില്‍ അടങ്ങിയിരിക്കുന്നു. ഭാരതീയ കാവ്യസങ്കല്പപ്രകാരം 'വ്രീഡാദായി, ജുഗുപ്സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ളീലം മൂന്നുവിധമാകുന്നു' എന്ന് വാമനാലങ്കാരം എന്ന സാഹിത്യശാസ്ത്രഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അശ്ളീലപ്രതീതി ജനിപ്പിക്കുന്ന ലേഖനങ്ങളെയും ഗ്രന്ഥങ്ങളെയും മറ്റും തടയാന്‍ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുവാചകഹൃദയത്തെ അസാന്‍മാര്‍ഗിക പ്രേരണയ്ക്കു വിധേയമാക്കുന്നു എന്നതാണ് ഇത്തരം കൃതികള്‍ക്കെതിരായി ഉന്നയിക്കപ്പെടാറുള്ള ആക്ഷേപം.

നിയതമായ പരിധി കല്പിക്കുവാന്‍ കഴിയുന്ന സാഹിത്യത്തിന്റെ ഒരു ശാഖയോ വിഭാഗമോ ആയി സങ്കല്പിച്ചുകൊണ്ടാണ് അശ്ലീലസാഹിത്യത്തിന്റെ പ്രചാരത്തെ തടയുന്നതിനുവേണ്ടിയുള്ള ആഹ്വാനങ്ങള്‍ സാധാരണയായി മുഴങ്ങിക്കേള്‍ക്കാറുള്ളത്. പക്ഷേ, ഏതുതരം കൃതികളെയാണ് ഈ സാഹിത്യശാഖയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നുള്ള പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യത്തെക്കുറിച്ച് ആര്‍ക്കുംതന്നെ വ്യക്തമായ ധാരണകളോ, അഭിപ്രായങ്ങളോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതിനുകാരണം, അശ്ലീലതയെപ്പറ്റി സാര്‍വജനീനമായ ഒരു സങ്കല്പം ഉണ്ടാക്കാന്‍ സാധ്യമല്ലാത്തതുതന്നെ. കാലദേശഭേദങ്ങള്‍ക്കതീതമായ ഒരളവുകോല്‍ കണ്ടെത്തുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അശ്ലീലതയ്ക്കു സാര്‍വത്രിക സമ്മതി നേടുവാന്‍ കഴിവുള്ള ഒരു നിര്‍വചനം സാധ്യമാവുകയുള്ളു. പക്ഷേ, അശ്ലീലതയുടെ കാര്യത്തില്‍ അപ്രകാരമുള്ള ഒരു മാനദണ്ഡം കണ്ടെത്തുക ദുഷ്കരമാണ്. അശ്ലീലതാസങ്കല്പത്തെപ്പോലെ, ദേശകാലഭേദമനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു സങ്കല്പം ഉണ്ടെങ്കില്‍ അതൊരുപക്ഷേ ലൈംഗികസദാചാരത്തെക്കുറിച്ചുള്ളതായിരിക്കും.

സങ്കല്പ വൈരുധ്യങ്ങള്‍. ഒരേ സംസ്കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളില്‍പ്പെടുന്നവര്‍പോലും അശ്ലീലതയെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. പുരാണേതിഹാസങ്ങളിലെയും ലബ്‍ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളിലെയും അശ്ലീലഭാഗങ്ങളുടെ നേരെ നിസ്സംഗമനോഭാവം പുലര്‍ത്തുന്നവര്‍തന്നെ ആനുകാലികകൃതികളില്‍ അശ്ലീലാംശം കാണുമ്പോള്‍ അസ്വസ്ഥചിത്തരായിത്തീരുന്നു. സംസ്കൃതത്തിലെ സ്തനനിതംബവര്‍ണനകളിലും സംഭോഗശൃംഗാര പ്രതിപാദനങ്ങളിലും സാഹിത്യഭംഗി ദര്‍ശിക്കുവാന്‍ കഴിയുന്ന വിമര്‍ശകരിലും ആസ്വാദകരിലുംപെടുന്ന ഒരു വലിയ വിഭാഗത്തിനു പലപ്പോഴും ആധുനിക കൃതികളിലെ, ഒരുപക്ഷേ കുറേക്കൂടി ഗോപനം ചെയ്ത ഏതാദൃശഭാഗങ്ങള്‍ അരോചകമായി അനുഭവപ്പെടുന്നതായിട്ടാണ് അവരുടെ പൊതുപ്രസ്താവനകളില്‍നിന്നു മനസ്സിലാകുന്നത്. സാധാരണക്കാരന് മനസ്സിലാകാത്ത സംസ്കൃത കൃതികളിലെ അശ്ളീലാംശങ്ങള്‍ പച്ചമലയാളത്തില്‍ അവതരിപ്പിക്കുമ്പോള്‍ അവയ്ക്ക് വ്യാപകമായ പ്രസിദ്ധീകരണവും പ്രചാരവും ലഭിക്കുമെന്ന് ഒരുപക്ഷേ വാദിച്ചേക്കാം. അക്കാരണത്താല്‍ത്തന്നെയായിരിക്കണം, ഗ്രീക്-റോമന്‍ ക്ലാസ്സിക്കുകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അശ്ലീലച്ചുവയുണ്ടെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ ലത്തീന്‍ഭാഷയുടെ തിരസ്കരണിക്കുള്ളില്‍ ഒതുക്കിനിറുത്തി അവതരിപ്പിക്കുന്നത്. എന്നാല്‍ ഭാഷയുടെ മാന്യതയോ, സാഹിത്യകൃതികളുടെ പഴക്കമോ, പ്രതിപാദ്യത്തിന്റെ ആവിഷ്കരണഭംഗിയോ അശ്ളീലതയുടെ സത്തയ്ക്കു മാറ്റം വരുത്തുവാന്‍ പര്യാപ്തമല്ല.

അശ്ലീലതാസങ്കല്പത്തില്‍ കടന്നുകൂടിയിട്ടുള്ള ഈ വൈരുധ്യങ്ങളെ കണക്കിലെടുത്തുകൊണ്ട് അശ്ളീലതയെന്ന് ഒന്നുണ്ടെന്ന് കരുതുന്നവരുടെ മനോമണ്ഡലത്തിലോ വികാരസാമ്രാജ്യത്തിലോ മറ്റൊരിടത്തും അതു കണ്ടെത്താന്‍കഴിയുന്നതല്ലെന്ന ഒരു ചിന്താഗതി രൂപംപ്രാപിച്ചിട്ടുണ്ട്. 'ഒരു ഗ്രന്ഥത്തിന്റെയോ ചിത്രത്തിന്റെയോ സ്വഭാവമായി അശ്ലീലതയെ കണക്കാക്കുവാന്‍ സാധ്യമല്ലെന്നും' (നിയോഡാര്‍ വ്യുഡര്‍), 'ഭാഷയല്ല മനസ്സാണ് ഈജിയന്‍ തൊഴുത്തായി കരുതേണ്ടതെന്നും' (ഡി.എച്ച്. ലോറന്‍സ്) അവര്‍ വാദിക്കുന്നു.

നിയമത്തിന്റെ ഇടപെടല്‍. അശ്ലീലസാഹിത്യപ്രചാരം നിയമത്തിന്റെ അധീനതയിലുള്ള നിയന്ത്രണ-നിരോധന നടപടികള്‍കൊണ്ട് തടയണമെങ്കില്‍ അശ്ളീലമെന്ന പദത്തിനു വ്യക്തവും നിശ്ചിതവുമായ അര്‍ഥകല്പന നടത്തേണ്ടത് അത്യാവശ്യമാണ്. നീതിന്യായനടപടിക്രമത്തിന്റെ വിവിധതലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടുന്ന വിധികര്‍ത്താക്കള്‍ക്കു തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണം സാധ്യമാകണമെങ്കില്‍ അശ്ലീലതയെന്ന സങ്കല്പത്തെ നിശ്ചിതവും പ്രയോഗക്ഷമവുമായ ഒരു നിര്‍വചനത്തിന്റെ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയേ മതിയാവൂ. ഇത്രയും വൈരുധ്യം നിറഞ്ഞതും സങ്കീര്‍ണവുമായ ഒരു സങ്കല്പത്തെ മേല്പറഞ്ഞതരത്തിലുള്ള ഒരു നൈയാമിക നിര്‍വചനത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ന്യായാധിപന്‍മാര്‍ക്കു പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിട്ടുണ്ട്.

അശ്ലീലസാഹിത്യപ്രചാരത്തെ തടയുവാന്‍ ഉദ്ദേശിച്ചിട്ടുള്ള വിവിധരാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ പരിശോധിക്കുമ്പോഴാണ് നിയമനിര്‍മാതാക്കള്‍ക്ക് ഈ മണ്ഡലത്തില്‍ നേരിട്ടിട്ടുള്ള പരാജയത്തിന്റെ കഥ വെളിവാകുന്നത്. പല രാജ്യങ്ങളിലും നിലവിലുള്ള അശ്ലീലനിരോധന നിയമങ്ങള്‍ അശ്ലീലതയുടെ നിര്‍വചനം ഉള്‍ക്കൊള്ളുന്നതേയില്ല. നിര്‍വചനത്തിനു മുതിരാതെ അശ്ളീലതയെ അശ്ലീലത എന്നുമാത്രം വിവരിച്ചുകൊണ്ടു തുടുങ്ങുന്ന നിയമങ്ങള്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അശ്ളീലതയെ മറ്റുചില പദപ്രയോഗങ്ങള്‍കൊണ്ട് വിശേഷിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. 'അസാന്മാര്‍ഗികം', 'അധാര്‍മികം', 'അവിശുദ്ധം', 'അസഭ്യം', 'ആഭാസം', 'വൃത്തിഹീനം', 'അസഹ്യം', 'ലൈംഗിക വികാരോത്തേജകം' എന്നീ വിശേഷണപദങ്ങള്‍ നിയമനിര്‍മാതാക്കള്‍ കൂടെക്കൂടെ ഉപയോഗിക്കുന്ന പര്യായങ്ങളാണ്.

അശ്ലീലവികാരങ്ങളെ ഇളക്കിവിടുന്ന രചനകളുടെ പ്രസിദ്ധീകരണത്തെ 18-ാം ശ. വരെ ബ്രിട്ടനില്‍ കൈകാര്യം ചെയ്തുപോന്നത് ക്രൈസ്തവസഭകളായിരുന്നു. 1727-ലാണ് ഈ വിഷയം ഒരു കോടതിവിചാരണയ്ക്ക് ആദ്യം വിധേയമാകുന്നത്. അശ്ലീല പ്രസിദ്ധീകരണങ്ങളെ നിരോധിച്ചുകൊണ്ടുള്ള ആദ്യത്തെ നിയമം (Obscene Publications Act) 1857-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി. ഇപ്പോള്‍ അവിടെ നിലവിലുള്ളത് (സ്കോട്ട്‍ലന്‍ഡിനും വടക്കേ അയര്‍ലണ്ടിനും ഇത് ബാധകമല്ല) ഇതേ പേരിലുള്ള 1859-ലെ നിയമമാണ്. യു.എസ്സിലെ എല്ലാ സ്റ്റേറ്റുകളിലും ഇതിനു തുല്യമായ നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. 'ചര്‍ച്ചാവിഷയമായ വസ്തു (സാഹിത്യസൃഷ്ടി) സമൂഹനിലവാരങ്ങള്‍വച്ചു നോക്കിയാല്‍ ഒരു ശരാശരി വ്യക്തിയുടെ അധമവികാരങ്ങളെ (prurient interests) ഉത്തേജിപ്പിക്കാന്‍ പര്യാപ്തമാണോ' എന്നതാണ് അശ്ലീലസാഹിത്യത്തിന്റെ അളവുകോലായി യു.എസ്. സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത് (റോത്ത് കേസ്, 1957). 1968-ലെ ഹിക്ളിന്‍ കേസില്‍ ഇംഗ്ളണ്ടിലെ ഒരു കോടതി പുസ്തകത്തെ സാകല്യേനയല്ല, അതിലെ ഒറ്റപ്പെട്ട പരാമര്‍ശങ്ങളെയാണ് ഇതിന്റെ പരിധിയില്‍പ്പെടുത്തിയത്.

ഇംഗ്ലണ്ടില്‍ കാംപ്ബെല്‍ പ്രഭു രൂപംകൊടുത്ത നിയമത്തില്‍ 'അശ്ലീലത' നിര്‍വചിക്കപ്പെട്ടിട്ടില്ലായിരുന്നു. കുമ്പസാരത്തിന്റെ പൊയ്മുഖം മാറ്റപ്പെടുന്നു എന്ന ഒരു ലഘു ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പ്രസ്തുത നിയമത്തിന്റെ പരിധിയില്‍പ്പെടുമോ എന്ന പ്രശ്നം 1868-ല്‍ കോടതി മുന്‍പാകെ ഉന്നയിക്കപ്പെട്ടു. ചീഫ് ജസ്റ്റീസ് കോക്ളോണ്‍ ആ അവസരം വിനിയോഗിച്ച് അശ്ലീലതയ്ക്ക് ഒരു നിര്‍വചനം നല്കാന്‍ ഒരുമ്പെടുകയുണ്ടായി. അശ്ളീലത ഉണ്ടെന്ന് ആരോപിതമായ പ്രസിദ്ധീകരണത്തിന് അതു വായിക്കാനും അസാന്‍മാര്‍ഗിക പ്രേരണയ്ക്ക് വശംവദരാകാനും ഇടയുള്ളവരായ ഒരു വിഭാഗത്തെ അധഃപതിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുവാനുള്ള പ്രവണത ഉണ്ടെന്നു വരികില്‍ അത് അശ്ലീലപ്രസിദ്ധീകരണമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. 'ഹിക്ളിന്‍ നിയമശാസനം' എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത വിധി, 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ബ്രിട്ടീഷുകാര്‍ രാഷ്ട്രീയ മേധാവിത്വവും സ്വാധീനശക്തിയും പുലര്‍ത്തിയിരുന്ന രാജ്യങ്ങളിലൊക്കെയും അംഗീകൃതമായി. ഏകദേശം ഒരു നൂറ്റാണ്ടുകാലം 'ഹിക്ളിന്‍ നിയമം' നിലനിന്നുപോന്നു.

20-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം മുതല്ക്കുതന്നെ ഹിക്ളിന്‍ പ്രമാണത്തിനെതിരായി ന്യായവാദങ്ങള്‍ അമേരിക്കയില്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. എങ്കിലും പ്രസിദ്ധമായ 'യൂലിസസ്' കേസിന്റെ തീര്‍പ്പോടുകൂടി(1934)യാണ് ഹിക്ളിന്‍ നിയമാനുശാസനം തിരസ്കരിക്കുവാന്‍ അമേരിക്കന്‍ കോടിതികള്‍ക്കു സാധിച്ചത്. ഒരു ഗ്രന്ഥം അശ്ളീലമാണോ എന്നു നിശ്ചയിക്കേണ്ടത് അതിന്റെ പ്രകടവും പ്രസ്ഫുടവുമായ ഭാവം നോക്കിയിട്ടുവേണം; ആക്ഷേപകരമെന്നു തോന്നുന്ന ഭാഗങ്ങള്‍ക്കു പ്രതിപാദ്യവുമായിട്ടുള്ള ബന്ധം, അംഗീകൃതനിരൂപകന്‍മാരുടെ ഇടയില്‍ ഗ്രന്ഥത്തിനു (അത് ആധുനികമാണെങ്കില്‍) നേടാന്‍ കഴിഞ്ഞിട്ടുള്ള പ്രചാരം, കഴിഞ്ഞ കാലത്ത് അതിനു (ഗ്രന്ഥം പ്രാചീനമാണെങ്കില്‍) നേടാന്‍ കഴിഞ്ഞിട്ടുള്ള അനുകൂലാഭിപ്രായം എന്നിവയൊക്കെ മേല്പറഞ്ഞ മാനദണ്ഡം പ്രയോഗിക്കുന്നതിനു സഹായകങ്ങളായ തെളിവുകളാണ്. തിരുത്തിയെഴുതപ്പെട്ട ഒരു മാനദണ്ഡം അനുസരിച്ച് ജെയിംസ് ജോയ്സിന്റെ യൂലിസസ് ഒരു അശ്ളീലഗ്രന്ഥമല്ലെന്നു കോടതി വിധി കല്പിച്ചു. അമേരിക്കന്‍ സുപ്രീംകോടതിയുടെ റോത്ത് കേസിലെ വിധി (1957) ഹിക്ളിന്‍ പ്രമാണത്തെ ഐക്യനാടുകളില്‍നിന്നും പൂര്‍ണമായി നിഷ്കാസനം ചെയ്തു.

ഇന്ത്യയില്‍. ഇന്ത്യയിലും ഹിക്ളിന്‍ നിയമത്തിന്റെ മാതൃകയിലുള്ള അശ്ലീല പ്രസിദ്ധീകരണ നിരോധന നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292, 293, 294 എന്നീ വകുപ്പുകള്‍ അശ്ളീലതയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു. ലോകമെങ്ങുമുള്ള വായനക്കാരില്‍ നിന്നും സമ്മിശ്രമായ സ്വീകരണം ലഭിച്ച ഡി.എച്ച്. ലോറന്‍സിന്റെ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ എന്ന നോവല്‍ അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്നുണ്ടോ എന്ന പ്രശ്നം നിര്‍ണയിക്കുവാന്‍ ഇന്ത്യന്‍ സുപ്രീംകോടതി മുന്‍പാകെ അവതരിപ്പിക്കപ്പെട്ടു. പ്രസ്തുത ഗ്രന്ഥത്തില്‍ ലേഡി ചാറ്റര്‍ലി സ്വകാമുകനുമായി ലൈംഗികവേഴ്ച നടത്തുന്ന പന്ത്രണ്ടിലധികം സന്ദര്‍ഭങ്ങള്‍ ഉണ്ട് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സന്ദര്‍ഭങ്ങളുടെ വര്‍ണനാ രീതിയും നായികാനായകന്‍മാര്‍ ആ അവസരത്തില്‍ ഉപയോഗിക്കുന്ന ഭാഷയും കുലീനമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 'സഭ്യതയുടെയും സദാചാരത്തിന്റെയും അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്ന' പ്രസക്തഭാഗങ്ങളെ പ്രധാനമായും അടിസ്ഥാനമാക്കി ഗ്രന്ഥം അശ്ലീലമാണെന്നു കോടതി വിധി കല്പിക്കുകയും ചെയ്തു.

അശ്ലീലസാഹിത്യം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും വായനക്കാരന്റെ മനസ്സിനെ ദുഷിപ്പിക്കുകയും അധഃപതിപ്പിക്കുകയും ചെയ്യുന്നതിനു പ്രേരകമായി ഭവിക്കുമെന്നുള്ളതാണ് അവയുടെ പ്രചാരത്തെ തടയുന്നതിനായി മുന്നോട്ടു വയ്ക്കുന്ന ന്യായവാദം. ജനതാമധ്യത്തില്‍ പരക്കെ അംഗീകാരം സിദ്ധിച്ചിട്ടുള്ള ഈ വിശ്വാസത്തെ സനിഷ്കര്‍ഷം പരിശോധിക്കേണ്ടതുണ്ട്.

വാദഗതികള്‍. അശ്ലീലസാഹിത്യം ഉളവാക്കുന്ന പ്രേരണയുടെ ഫലം എന്താണ്? വായനക്കാരന്റെ ചിന്താമണ്ഡലത്തെ മാത്രമാണോ അതു ഗ്രസിക്കുന്നത്? അതോ, അയാളുടെ പെരുമാറ്റത്തിലുംകൂടി അതിന്റെ അനാശാസ്യഫലങ്ങള്‍ പ്രകടമാകുമോ? പ്രവൃത്തികളില്‍ ദൂഷ്യഫലങ്ങള്‍ പ്രകടിതമാകുന്നില്ലെങ്കില്‍ അയാളുടെ മാനസികവ്യാപാരങ്ങളുടെ 'പരിശുദ്ധി' പരിരക്ഷിക്കുന്നതിനായി മാത്രം നിയമനടപടികള്‍ പ്രയോഗിക്കാമോ?

അശ്ലീലസാഹിത്യം വായനക്കാരന്റെ പ്രവൃത്തികളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നു പരക്കെ ഒരുധാരണയുണ്ട്. എന്നാല്‍ ഈ ധാരണയ്ക്ക് ഉപോദ്ബലകങ്ങളായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഡാനിഷ് ഗവണ്‍മെന്റ് നിയോഗിച്ചിരുന്ന ഒരു കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് അശ്ളീലപ്രസിദ്ധീകരണങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പിന്‍വലിച്ചിരുന്ന ഒരു വര്‍ഷത്തില്‍ ലൈംഗിക കുറ്റങ്ങള്‍ 25 ശ.മാ. കുറയുകയുണ്ടായി എന്നാണ് കാണുന്നത്. അശ്ളീലസാഹിത്യം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനോ അസാന്‍മാര്‍ഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനോ പ്രേരണ നല്കുമെന്നു തെളിയിക്കപ്പെട്ടില്ലാത്തതിനാല്‍ വായനക്കാരന്റെ മനോമണ്ഡലത്തില്‍ ഉളവാകുമെന്നു കരുതപ്പെടുന്ന ദൂഷ്യഫലങ്ങളെ ഒഴിവാക്കുകയെന്നതു മാത്രമേ അശ്ളീലസാഹിത്യത്തിന് എതിരേ കൈക്കൊള്ളുന്ന നിരോധനനിയന്ത്രണ നടപടികള്‍ക്കു സാധൂകരണമാകുകയുള്ളു.

'അവിശുദ്ധമായ ലൈംഗികവികാരം ജനിപ്പിക്കുകയും വിഷയാസക്തിക്ക് ഉത്തേജനം നല്കുകയും' ചെയ്യുമെന്നുള്ള കാരണത്താലാണ് അശ്ളീലസാഹിത്യത്തിനെതിരെ വിലക്കു നീട്ടിയിരിക്കുന്നത്. പക്ഷേ, ഏതുതരത്തിലുള്ള ആസക്തിയും അഭിനിവേശവുമാണ് ലൈംഗികമായി അവിശുദ്ധവും അക്കാരണത്താല്‍ വര്‍ജനീയവുമെന്ന് ആരും വ്യക്തമാക്കുന്നില്ല. നിയമാനുസാരമായ ലൈംഗികവേഴ്ചയ്ക്കു വേണ്ടിയുള്ള ആഗ്രഹമോ ആസക്തിയോ ജനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ? അതോ വിവാഹബാഹ്യമായ ലൈംഗികവേഴ്ചയ്ക്കോ ലൈംഗികവൈകൃതങ്ങള്‍ക്കോ ഉള്ള ആസക്തി ജനിപ്പിക്കുന്നത് തടയുക മാത്രമാണോ ലക്ഷ്യം?

ലൈംഗികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സംഘട്ടനാത്മകമായ സന്ദര്‍ഭങ്ങള്‍ വികാരതീവ്രതയ്ക്കു ഭംഗംവരാതെ അനുവാചകഹൃദയങ്ങളിലേക്ക് പകര്‍ത്തുവാന്‍ ഉദ്യമിക്കുന്ന വേളയിലാണ് പലപ്പോഴും സാഹിത്യകൃതികളില്‍ അശ്ലീലാംശം കടന്നുകൂടുന്നത്. വിവാഹിതരായ ദമ്പതികളുടെ ലൈംഗികജീവിതത്തില്‍ അസാധാരണമായൊന്നുമില്ലെങ്കില്‍ മേല്പറഞ്ഞ രീതിയിലുള്ള വൈകാരികസംഘട്ടനങ്ങള്‍ ഉണ്ടാവുക സാധ്യമല്ല. അതിനാല്‍ സാഹിത്യകൃതികളില്‍ അവ സാധാരണ പരാമര്‍ശവിധേയമാകുകയുമില്ല; നേരെമറിച്ച് വൈവാഹികബന്ധത്തിനു വെളിയിലുള്ള സ്ത്രീപുരുഷ സമ്പര്‍ക്കവും തദനുബന്ധിയായ ലൈംഗിക പ്രശ്നങ്ങളും അവ വൈകാരികതലത്തില്‍ ഉളവാക്കുന്ന സംഘട്ടനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും പകര്‍ത്തുമ്പോള്‍ പലപ്പോഴും ലൈംഗികാംശം ഒരു നോവലിലോ ചെറുകഥയിലോ കടന്നുകൂടിയെന്നുവരാം. പല സാഹിത്യകൃതികളുടെയും ആത്മസത്ത തന്നെയും അത്തരം സന്ദര്‍ഭങ്ങളുടെ ഹൃദയാവര്‍ജകങ്ങളായ ആവിഷ്കരണഭംഗിയിലായിരിക്കും സ്ഥിതി ചെയ്യുന്നത്. വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ വിവരങ്ങളോ അടങ്ങുന്ന കൃതികള്‍ക്കെതിരെ പൂര്‍ണവും കര്‍ക്കശവുമായ നിരോധനം ഏര്‍പ്പെടുത്തിയാല്‍, വിശ്വസാഹിത്യത്തിലെ വിശ്രുതഗ്രന്ഥങ്ങളില്‍ വളരെകുറച്ചു മാത്രമേ ഗ്രന്ഥശാലകളില്‍ അവശേഷിക്കുകയുള്ളു.

പുനഃപരിശോധന. സദാചാരവിരുദ്ധപ്രവൃത്തികളുടെ (ദു) സ്വാദ് അനുഭവിച്ചറിഞ്ഞവര്‍ക്കു ലൈംഗികസാഹിത്യം ശാരീരികമോ മാനസികമോ ആയ സംതൃപ്തി നല്കുവാന്‍ തീരെയും പര്യാപ്തമാകുകയില്ല എന്നാണ് അന്യനാടുകളില്‍ നടത്തിയ ചില പഠനങ്ങളില്‍നിന്ന് വെളിവാകുന്നത്. ലൈംഗികസാഹിത്യം അംഗീകൃത നടപടിച്ചട്ടങ്ങളില്‍ നിന്നു വ്യതിചലിക്കുവാന്‍ വിമനസ്കരായ-അതിനുള്ള കാരണം എന്തായാലും-ഒരു വിഭാഗത്തെയാണ് സാധാരണയായി ആകര്‍ഷിക്കാറുള്ളത്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും ലൈംഗികസാഹിത്യകൃതികളുടെ താളുകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. താരതമ്യേന നിരുപദ്രവമായ രീതിയില്‍ ഇപ്രകാരം ലൈംഗികദാഹശമനം നേടുന്നത് വ്യക്തിയെ സംബന്ധിച്ചും സമുദായത്തെ സംബന്ധിച്ചും ആശ്വാസകരമാണെന്നു ചിലര്‍ വാദിക്കാറുണ്ട്.

സാഹിത്യാസ്വാദകരും സ്വയംപ്രചോദിതരായ സദാചാര സംരക്ഷകരും തമ്മില്‍ ഏറെക്കാലമായി നടന്നുവരുന്ന പോരാട്ടത്തില്‍ നിയമം അനുവര്‍ത്തിക്കേണ്ട നിലപാടിനെക്കുറിച്ച് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളില്‍ പുനഃപരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ഹിക്ളിന്‍ സിദ്ധാന്തത്തിന്റെ പ്രഖ്യാപനം സാമൂഹ്യഭദ്രതാവാദികളായ സദാചാരസംരക്ഷകരുടെ വിജയവൈജയന്തിയായി കരുതിപ്പോന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ദുരുപയോഗസാധ്യതകളുള്ള അവ്യക്തമായ ആ നിയമാനുശാസനം സദാചാരത്തെയും ലൈംഗികവികാരത്തെയുംപറ്റി അബദ്ധജടിലമായ ധാരണകള്‍ വച്ചുപുലര്‍ത്തിയിരുന്നു. നിയമഖഡ്ഗത്തിന്റെ ആഘാതമേറ്റ് സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ബലിപീഠത്തില്‍ ശിരസ്സറ്റു വീണത് പലപ്പോഴും കലാമൂല്യം നിറഞ്ഞ അസുലഭസാഹിത്യസൃഷ്ടികളായിരുന്നു. ദീര്‍ഘവും ക്ളേശപൂര്‍ണവുമായ പരിശ്രമത്തിന്റെ പരിണതഫലമായി രൂപംകൊള്ളുന്ന സാഹിത്യകൃതികളെ, ആശയസൌകുമാര്യത്തെയോ ആവിഷ്കരണഭംഗിയെയോകുറിച്ച് ആധികാരികമായ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അര്‍ഹത നേടിയിട്ടില്ലാത്ത ചിലരുടെ വിധിക്കു വിധേയമാക്കുന്നത് ഔചിത്യരാഹിത്യമാണ്. സര്‍ഗാത്മകസാഹിത്യകൃതികള്‍ ഇപ്രകാരം വിപച്ഛങ്ക നേരിടുമ്പോള്‍ത്തന്നെ ലൈംഗികാസക്തി വളര്‍ത്താന്‍ മാത്രമായി രചിക്കപ്പെടുന്ന തരംതാണ പ്രസിദ്ധീകരണങ്ങള്‍ നിയമപാലകരുടെ കണ്ണു വെട്ടിച്ച് എത്തേണ്ട സ്ഥാനങ്ങളില്‍ എത്തുകയും ചെയ്യുന്നു. ലൈംഗികദാഹശമനം കൈവരുത്തുവാന്‍ അച്ചടിച്ച താളുകളെ അഭയം തേടുന്ന ഒരു ജനവിഭാഗം ഉള്ളിടത്തോളംകാലം സാഹിത്യശുഷ്കങ്ങളായ കൃതികള്‍ക്ക് ആവശ്യക്കാരും ഉണ്ടാകും; പീടികയുടെ പിന്‍ഭാഗത്തുനിന്നു മാത്രമേ അവ ലഭ്യമാകുകയുള്ളു എന്നുവരികയാല്‍ അവയ്ക്ക് ആസ്വാദ്യത ഏറിയിരിക്കുകയും ചെയ്യും.

പുതിയ മാനദണ്ഡങ്ങള്‍. പുസ്തകങ്ങളുടെ വില കൂടിയിരിക്കുകയും സാക്ഷരത്വം ഒരു ന്യൂനപക്ഷത്തിന്റെ മാത്രം കുത്തകയായി കഴിയുകയും ചെയ്തിടത്തോളം കാലം അശ്ളീലസാഹിത്യത്തിന്റെ മേല്‍ കൈവയ്ക്കണമെന്ന് ഗവണ്‍മെന്റുകള്‍ കരുതിയില്ല. എന്നാല്‍ ഇത്തരം സാഹിത്യസൃഷ്ടികള്‍ പെരുകുകയും അവയെ തടയാന്‍ കോടതി നടപടികളുള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഭരണാധികാരികള്‍ ആരംഭിക്കുകയും ചെയ്തതോടുകൂടി ഗ്രന്ഥകാരന്‍മാരും വായനക്കാരും പുതിയ നിയമനിര്‍മാണസംരംഭങ്ങളെ കടന്നാക്രമിക്കാന്‍ തുടങ്ങി. സാമൂഹിക യാഥാര്‍ഥ്യങ്ങളെ മറച്ചുവയ്ക്കാന്‍ ഗ്രന്ഥകാരന്മാരെ ഭരണകൂടം നിര്‍ബന്ധിക്കുന്നുവെന്നും വായനാശീലത്തിന്റെ വ്യാപനത്തെ തടയുന്നുവെന്നും പുസ്തകത്തിന്റെ മുഖ്യസന്ദേശത്തെ ലഘൂകരിച്ച് ഒറ്റപ്പെട്ട ഖണ്ഡികകളില്‍ കോടതികള്‍ കുറ്റം കണ്ടുപിടിക്കുന്നുവെന്നും ഉള്ള വിമര്‍ശനങ്ങളാണ് നിയമങ്ങളെക്കുറിച്ച് പൊതുവേ ഉണ്ടായത്. പുസ്തകങ്ങളുടെ ഉള്ളടക്കങ്ങളെക്കുറിച്ച് പ്രായേണ അജ്ഞരായ പ്രസിദ്ധീകരണശാലക്കാരാണ് മിക്കപ്പോഴും കുറ്റാരോപണങ്ങള്‍ക്കു വിധേയരാകുന്നത് എന്ന വസ്തുതയും നിശിതമായ ആക്ഷേപങ്ങള്‍ക്കു വക നല്കി.

ഈ വിമര്‍ശനങ്ങള്‍ക്കുള്ള പഴുതുകള്‍ ആധുനികകാലത്തെ നീതിന്യായാധിപന്മാര്‍ തന്നെ നീക്കിവരികയാണ്. 1954-ല്‍ ഓള്‍ഡ്ബെയ്‍ലിയില്‍ വിചാരണയ്ക്കുവന്ന വാര്‍ബര്‍ഗ് കേസില്‍ സാഹിത്യവും, 'വൃത്തികേടിനുവേണ്ടിയുള്ള വൃത്തികേടും' (filth for filth's sake) തമ്മില്‍ വിവേചിച്ചറിയേണ്ടതിന്റെ ആവശ്യം ജഡ്ജി എടുത്തുപറയുകയുണ്ടായി. 'ജീവിതത്തിന്റെയും പ്രേമത്തിന്റെയും ലൈംഗികതയുടെയും' യാഥാര്‍ഥ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതുകൊണ്ട് ഒരു പ്രസിദ്ധീകരണത്തെ തരംതാഴ്ത്തരുതെന്നും ലൈംഗികത ഒരു 'വൃത്തികേടോ' പാപമോ അല്ലെന്നും, 14 വയസ്സായ ഒരു ബാലികയ്ക്കു വായിക്കാന്‍ പറ്റിയതാണോ എന്നുള്ളതായിരിക്കരുത് ഒരു സാഹിത്യസൃഷ്ടിയുടെ സാഹിത്യപരവും സാന്‍മാര്‍ഗികവും നിയമപരവുമായ മാനദണ്ഡമെന്നും ഈ കേസില്‍ ജസ്റ്റിസ് ഡബ്ള്യൂ.എന്‍. സ്റ്റേബിള്‍ എടുത്തു പറഞ്ഞു.

1959-ലെ ബ്രിട്ടീഷ് അശ്ലീലതാ നിരോധന നിയമത്തിന്റെ വ്യവസ്ഥകളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു;

1.ഒരു പ്രസിദ്ധീകരണം ശാസ്ത്രത്തിന്റെയോ സാഹിത്യത്തിന്റെയോ കലയുടെയോ വിജ്ഞാനത്തിന്റെയോ വികസനത്തിനു സഹായകമാണെങ്കില്‍ അതില്‍ തെറ്റില്ല;

2.സാഹിത്യ-കലാ-ശാസ്ത്രപണ്ഡിതന്‍മാരുടെ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്നതാണ്;

3.കേസ്സിന് ആസ്പദമായ കൃതിയെ ഒന്നായി വിവക്ഷിക്കണം (ഒറ്റപ്പെട്ട ഉദ്ധരണികളല്ല);

4.ഗ്രന്ഥകാരന്‍മാര്‍ക്കും പ്രസാധകര്‍ക്കും പറയാനുള്ളത് കോടതി ശ്രദ്ധിക്കണം.

ഡി.എച്ച്. ലാറന്‍സിന്റെ ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍, ഹെന്‍റി മില്ലറുടെ ട്രോപിക് ഒഫ് കാന്‍സര്‍, ജോണ്‍ ക്ളേലാന്‍ഡിന്റെ ഫാനിഹില്‍ എന്നിവ ഈ മാനദണ്ഡങ്ങളനുസരിച്ച് കോടതിയുടെ അംഗീകാരം കിട്ടിയവയാണ്. എന്നാല്‍ റാല്‍ഫ് ഗിന്‍സ് ബര്‍ഗിന്റെ ഈറോസ് എന്ന ഗ്രന്ഥത്തെ കോടതി നിരോധിച്ചു (1966). സാധാരണക്കാരുടെ അധമവികാരങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ഈ കൃതിയെ പ്രസാധകന്‍മാര്‍ 'കച്ചവടാവശ്യങ്ങള്‍ക്ക് ചൂഷണം ചെയ്തു' എന്നതായിരുന്നു ഇതിന്റെമേല്‍ ചുമത്തപ്പെട്ട പ്രധാന കുറ്റങ്ങളില്‍ ഒന്ന്.

(ആര്‍. പ്രസന്നന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍