This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്‍ട്രാ വയലറ്റ് വികിരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അള്‍ട്രാ വയലറ്റ് വികിരണം

Ultra violet radiation

‌എക്സ് രശ്മികളെക്കാള്‍ തരംഗദൈര്‍ഘ്യം കൂടിയതും വയലറ്റ് രശ്മികളെക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞതുമായ വിദ്യുത്കാന്തിക വികിരണം. 400 നാനോ മീ. മുതല്‍ 4 നാനോ മീറ്റര്‍ വരെ (10-9 മീറ്റര്‍ ആണ് 1 നാനോ മീ.) ദൈര്‍ഘ്യം അള്‍ട്രാ വയലറ്റ് രശ്മികള്‍ക്കുണ്ട്. ഇലക്റോ മാഗ്നറ്റിക് സ്പെക്ട്രത്തില്‍ ദൃശ്യപ്രകാശമേഖല കഴിഞ്ഞ് എക്സ്റേ മേഖല വരെയുള്ള ഭാഗമാണ് ഈ രശ്മികളുടേത്. സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അള്‍ട്രാവയലറ്റ് രശ്മികള്‍ സാധാരണതോതില്‍ മനുഷ്യരില്‍ ജീവകം 'എ'യുടെ സംശ്ളേഷണത്തിന് അനിവാര്യമാണ്. കൂടിയ തോതില്‍ ഇതു സൗരതാപത്തിനും ത്വക്ക് കാന്‍സറിനും ഇടയാക്കുന്നു. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലെത്തുന്നതിനു മുന്‍പ് അന്തരീക്ഷ മണ്ഡലത്തിലെ ഓസോണ്‍ പാളി അതിന്റെ ഭൂരിഭാഗവും അവശോഷണം ചെയ്യുന്നു.

കണ്ണിനു തിമിരം ബാധിച്ച് ഓപ്പറേഷനു വിധേയമായി കണ്ണിന്റെ ലെന്‍സ് മാറ്റപ്പെടുന്ന ആളിന് തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ കാണാന്‍ കഴിയുന്നുണ്ട്. അയാള്‍ കാണുന്നത് നീല നിറത്തിലായിരിക്കും. തേനീച്ചയെപ്പോലുള്ള ഷഡ്പദങ്ങള്‍ക്കും അള്‍ട്രാവയലറ്റ് രശ്മികള്‍ കാണാന്‍ കഴിയും.

ഫോട്ടോഗ്രാഫിയില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന ഇവ പ്രത്യക്ഷമായ പ്രകാശത്തെക്കാള്‍ സജീവവും രാസമാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തവുമാണ്. അതിനാല്‍ അള്‍ട്രാവയലറ്റ് വികിരണത്തെ രാസിക രശ്മി എന്നും വിളിക്കാറുണ്ട്.

ചില മൃഗകൊഴുപ്പുകളില്‍ പ്രവര്‍ത്തിച്ച് ജീവകം 'ഡി' ഉണ്ടാക്കാനുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ പങ്ക് ഒരു സുപ്രധാന ദ്രവ്യഗുണമാണ്. ഈ ജീവകം കാത്സ്യം സംയുക്തങ്ങളെ അനായാസമായി ലയിപ്പിക്കുന്നതിനും പിള്ളവാത(Ricket)രോഗം തടയുന്നതിനും സഹായിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മി ഉപയോഗിച്ച് യീസ്റ്റില്‍ നിന്നും ഇര്‍ഗോസ്റ്റെറോളിന്റെ നിര്‍വികിരണം നടത്തിയും ജീവികം 'ഡി' നിര്‍മിക്കാറുണ്ട്.

സാധാരണ ഗ്ലാസ്സില്‍ കുറഞ്ഞ തോതില്‍ മാത്രമേ വികരിണം അവശോഷണം നടത്തുന്നുള്ളൂ. ഗ്ലാസ്സിനുള്ളിലൂടെ കടന്നു പോകുന്ന സൂര്യ പ്രകാശത്തിന് തുറന്ന സ്ഥലത്തുള്ള സൂര്യ പ്രകാശത്തിന്റെ ദ്രവ്യഗുണങ്ങളുണ്ടാവില്ല.

അള്‍ട്രാവയലറ്റ് രശ്മികളെ കടത്തിവിടുന്ന പ്രത്യേകതരം ഗ്ലാസുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. വൈദ്യശുശ്രൂഷാരംഗത്തു മെര്‍ക്കുറി വേപ്പര്‍ ആര്‍ക്കുപോലെയുള്ള പ്രത്യേക ലാംബുകള്‍ക്കെതിരെ മനുഷ്യശരീരം വിധേയമാക്കാറുണ്ട്. ഈ അര്‍ക്കുകളില്‍നിന്നുള്ള ഹ്രസ്വതരംഗദൈര്‍ഘ്യ അള്‍ട്രാവയലറ്റ് രശ്മികള്‍ നേത്രങ്ങള്‍ക്കു ഹാനികരമാണ്. അതിനാല്‍ പാര്‍ശ്വങ്ങള്‍ മറച്ച കണ്ണടകളാണ് ചികിത്സാസമയത്ത് ഉപയോഗിക്കേണ്ടത്.

അമിതമായ അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്ക്കുമ്പോള്‍ ത്വക്കിനു വീക്കം ഉണ്ടാകാറുണ്ട്. ത്വക്കിലെ മെലാനിന്‍ എന്ന പദാര്‍ഥത്തിനുണ്ടാകുന്ന മാറ്റം മൂലം ശരീരത്തിന് ഇരുള്‍ച്ചയുണ്ടാവും. ത്വക്കിലെ മെലാനിന്റെ ഉത്പാദനം തരംഗദൈര്‍ഘ്യം വര്‍ധിപ്പിച്ചും പരീക്ഷിക്കാവുന്നതാണ്. വിദ്യുത് കാന്ത വികിരണം അവശോഷണം ചെയ്യാന്‍ പ്രാപ്തമായ രാസവസ്തുക്കളടങ്ങിയ സൌരോപരോധ ലേപനങ്ങളുപയോഗിച്ചു ചര്‍മത്തിന് ആവശ്യമായ സംരക്ഷണം നല്കാന്‍ കഴിയും.

അള്‍ട്രാവയലറ്റ് രശ്മികള്‍ ശക്തമായ അണുനാശിനിയായും പാല്‍ക്കുപ്പിയിലെ അണുനിര്‍മാര്‍ജകമായും ഉപയോഗിക്കാം. അള്‍ട്രാവയലറ്റ് രശ്മികള്‍ പല പദാര്‍ഥങ്ങള്‍ക്കും ജ്വലനശക്തി പ്രദാനം ചെയ്യുന്നുണ്ട്. അദൃശ്യമായ അള്‍ട്രാവയലറ്റ് വികിരണം അവശോഷണം നടത്തി ദൃശ്യരശ്മികളാക്കി പുനര്‍ഗമിപ്പിക്കുന്നു.

പഴക്കം ചെന്ന കൈയെഴുത്തുപ്രതികള്‍ പരിശോധിക്കുന്നതിനും സൂക്ഷ്മദര്‍ശിനിയുടെ ഉപയോഗത്തിനും, അള്‍ട്രാവയലറ്റ് ഫോട്ടോഗ്രാഫി പ്രയോജനപ്പെടുന്നുണ്ട്. മലിനജല സംസ്കരണത്തില്‍ ഉപയോഗപ്പെടുത്തിയിരുന്ന അള്‍ട്രവയലറ്റ് വികിരണം ആധുനികകാലത്തു ശുദ്ധജല സംസ്കരണത്തിലും ഉപയോഗപ്പെടുത്താനുള്ള പരീക്ഷണങ്ങള്‍ നടന്നുവരുന്നു.

വൈദ്യുതോപകരണങ്ങളിലെ ഇന്‍സുലേഷനെ ദോഷകരമായി ബാധിക്കുന്ന 'കൊറോണാ ഡിസ്ചാര്‍ജ്' കണ്ടുപിടിക്കുന്നതിനും അള്‍ട്രാവയലറ്റ് രശ്മി ഉപയോഗപ്പെടുത്തുന്നു. ബയോളജി ലബോറട്ടറികളിലെയും മറ്റും ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യുന്നതിനും അള്‍ട്രാവയലറ്റ് ലാംബുകള്‍ ഉപകാര പ്രദമാണ്. ഭക്ഷണപദാര്‍ഥങ്ങള്‍ക്കു ദോഷം വരുത്തുന്ന മൈക്രോ ഓര്‍ഗനിസം നീക്കം ചെയ്യാനും അള്‍ട്രാവയലറ്റ് വികിരണം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈച്ചകളെയും മറ്റും ആകര്‍ഷിച്ച് നശിപ്പിക്കുന്ന അള്‍ട്രാവയലറ്റ് കീടക്കെണികളും പ്രചാരത്തിലുണ്ട്. ഫ്ളൂറസെന്റ് ലാംബുകളിലും ഈ രശ്മികള്‍ ഉപയോഗപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍