This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിനഗര്‍ സന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിനഗര്‍ സന്ധി

ബംഗാള്‍ നവാബായ സിറാജ്-ഉദ്-ദൗളയും റോബര്‍ട്ട് ക്ലൈവും തമ്മില്‍ 1757 ഫെ. 9-ന് അലിനഗറില്‍വച്ചു ചെയ്ത ഉടമ്പടി. ബംഗാളിലെ നവാബായിരുന്ന അലി വര്‍ദിഖാന്‍ 1756-ല്‍ നിര്യാതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ദൗഹിത്രനും പിന്‍ഗാമിയുമായ സിറാജ്-ഉദ്-ദൗള തത്സ്ഥാനത്ത് അവരോധിതനായി. പുതിയ നവാബ് ഫ്രഞ്ച്-ബ്രിട്ടീഷു ശക്തികളുടെ അപകടകരമായ മുന്നേറ്റം മനസ്സിലാക്കിയിരുന്നു. ഇംഗ്ലീഷ് വ്യാപാരികള്‍ക്ക് അനുവദിച്ചിരുന്ന വാണിജ്യാവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതായും നാട്ടിലെ കച്ചവടക്കാരെ ഇതു പ്രത്യക്ഷമായി ബാധിക്കുന്നതായും നവാബിനു ബോധ്യമായി. നവാബിന്റെ ശത്രുവായ കൃഷ്ണവല്ലഭന് ഇംഗ്ലീഷുകാര്‍ അഭയം കൊടുത്തതും അദ്ദേഹത്തിനു ഹിതകരമായില്ല; ഇംഗ്ലീഷുകാര്‍ കോട്ടകള്‍ പുതുക്കിപ്പണിയരുതെന്നുള്ള നവാബിന്റെ ആജ്ഞ ധിക്കരിച്ചതും നവാബിനെ കൂടുതല്‍ ക്ഷുഭിതനാക്കി. അതിനാല്‍ ബ്രിട്ടീഷുകാരെ നാട്ടില്‍നിന്നും ബഹിഷ്കരിക്കാന്‍ കാസിംബസാര്‍, കൊല്‍ക്കത്ത എന്നീ ബ്രിട്ടീഷ് അധിനിവേശപ്രദേശങ്ങള്‍ സിറാജ്-ഉദ്-ദൗള പിടിച്ചടക്കി; അവിടത്തെ ഇംഗ്ലീഷുകാരെ ജയിലിലടച്ചു. കൊല്‍ക്കത്തയിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ഡ്രേക്ക് ഇതിനെത്തുടര്‍ന്ന് ചെന്നൈയിലേക്കു പോയി രക്ഷപ്പെട്ടു. ക്ലൈവിന്റെയും അഡ്മിറല്‍ വാട്ട്സന്റെയും നേതൃത്വത്തില്‍ ഒരു നാവികപ്പട ബംഗാളിലെത്തി. നവാബിന്റെ സൈന്യത്തെ തോല്പിച്ച് കൊല്‍ക്കത്ത വീണ്ടെടുത്തു. ഫ്രഞ്ചുകാരും നവാബും തമ്മില്‍ സന്ധിചെയ്യാതിരിക്കാനും വലിയൊരു യുദ്ധത്തിനു സന്നാഹം കൂട്ടുവാനുംവേണ്ടി ക്ലൈവ് നവാബുമായി സന്ധിചെയ്തു. ഇതാണ് അലിനഗര്‍സന്ധി. ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇതനുസരിച്ച് കൊല്‍ക്കത്ത തിരിച്ചുകിട്ടി. കൊല്‍ക്കത്തയില്‍ കോട്ട കെട്ടുവാനും നാണയങ്ങള്‍ അടിക്കാനും കമ്പനിയെ അനുവദിച്ചു. ഫ്രഞ്ചുകാരുടെ എതിര്‍പ്പില്‍നിന്നും രക്ഷകിട്ടാനുള്ള സൗകര്യവും ബ്രിട്ടീഷുകാര്‍ക്ക് ഇതിനാല്‍ ലഭിച്ചു. നോ: ഇരുട്ടറവധം; സിറാജ്-ഉദ്-ദൗള

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍