This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാവുദ്ദീന്‍ (അലിമര്‍ദാന്‍) (ഭ.കാ. 1210 - 13)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാവുദ്ദീന്‍ (അലിമര്‍ദാന്‍) (ഭ.കാ. 1210 - 13)

ബംഗാളിലെ സുല്‍ത്താന്‍. ബംഗാള്‍ ഗവര്‍ണറായിരുന്ന മാലിക്ക് ഇസ്സുദീന്‍ മുഹമ്മദ് ബക്തിയാര്‍ കില്‍ജി (ഖല്‍ജി)യുടെ കീഴില്‍ സേവനം അനുഷ്ഠിച്ച കാലത്ത് കാമരൂപ (ആധുനിക അസമിന്റെ ഒരു ഭാഗം)വുമായുണ്ടായ യുദ്ധത്തില്‍ കില്‍ജി വധിക്കപ്പെട്ടു. ഈ വധത്തിന്റെ പിന്നില്‍ അന്ന് അലിമര്‍ദാന്‍ എന്നറിയപ്പെട്ടിരുന്ന അലാവുദ്ദീന്റെ കൈകളും പ്രവര്‍ത്തിച്ചിരുന്നതായി സംശയിക്കപ്പെടുന്നു. കുറച്ചു കാലത്തിനുള്ളില്‍ മുഹമ്മദ് ഷിറാന്‍ അലിമര്‍ദാനെ തടവുകാരനായി ജയിലിലടച്ചു. കൊത്ത്വാളിന്റെ സഹായത്തോടെ ഇദ്ദേഹം ജയില്‍ ചാടി രക്ഷപ്പെടുകയും അടിമവംശസ്ഥാപകനായ കുത്തുബുദ്ദീനെ അഭയം പ്രാപിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഗസ്നിയിലേക്കു പോയ അലിമര്‍ദാനെ താജുദീന്‍യീല്‍ദിസ് തടവുകാരനാക്കി. ഒരു വര്‍ഷത്തിനകം അവിടെനിന്നും രക്ഷപ്പെട്ടു വീണ്ടും കുത്തുബുദ്ദീനെ അഭയംപ്രാപിച്ചു. കുത്തുബുദ്ദീന്‍ അലിമര്‍ദാനോട് മാന്യമായി പെരുമാറുകയും ലഖ്നൗതി എന്ന പ്രദേശം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. 1210-ല്‍ കുത്തുബുദ്ദീന്‍ നിര്യാതനായപ്പോള്‍ അലിമര്‍ദാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബംഗാള്‍ സുല്‍ത്താനായി; അലാവുദ്ദീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ലഖ്നൗതിയിലെ മറ്റു കില്‍ജി പ്രഭുക്കന്മാരെ ഇദ്ദേഹം സ്വാധീനത്തിലാക്കാന്‍ ശ്രമിച്ചു. ഹിന്ദു രാജാക്കന്മാരെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയ അലാവുദ്ദീന്റെ പെരുമാറ്റത്തില്‍ അമര്‍ഷം തോന്നിയ കില്‍ജി പ്രഭുക്കന്മാര്‍ മാലിക്ക് ഹുസൈന്‍ അല്‍ദീനിന്റെ നേതൃത്വത്തില്‍ സംഘടിച്ച്, അലാവുദ്ദീനെതിരെ ഗൂഢാലോചന നടത്തി ഇദ്ദേഹത്തെ വധിച്ചു (1213). ഏതാണ്ട് രണ്ടു വര്‍ഷമേ ഇദ്ദേഹത്തിനു ഭരിക്കാന്‍ കഴിഞ്ഞുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍