This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍, മഹാനായ (ബി.സി. 356 - 323)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അലക്സാണ്ടര്‍, മഹാനായ (ബി.സി. 356 - 323)

Alexander the Great

മാസിഡോണിയന്‍ രാജാവ്. മഹാനായ അലക്സാണ്ടര്‍ എന്ന് അറിയപ്പെടുന്നു.

ജനനവും കൗമാരവും

ബി.സി. 359 മുതല്‍ 336 വരെ മാസിഡോണ്‍ ഭരിച്ച ഫിലിപ്പ് IIന്റെ പുത്രനായി അലക്സാണ്ടര്‍ ബി.സി. 356-ല്‍ പെല്ലയില്‍ ജനിച്ചു. എപ്പിറസിലെ രാജാവായിരുന്ന അലക്സാണ്ടര്‍ Iന്റെ സഹോദരിയായ ഒളിമ്പിയാസ് ആയിരുന്നു മാതാവ്. പിതാവു പങ്കെടുത്ത ആദ്യകാലങ്ങളിലെ യുദ്ധങ്ങളില്‍ അലക്സാണ്ടറും പങ്കെടുത്തു. പ്രസിദ്ധദാര്‍ശനികനായിരുന്ന അരിസ്റ്റോട്ടലായിരുന്നു അലക്സാണ്ടറുടെ ഗുരു. രണ്ടുമൂന്നു വര്‍ഷക്കാലത്തെ അധ്യയനഫലമായി അലക്സാണ്ടര്‍ക്ക് സാഹിത്യാദികലകളില്‍ അഭിരുചി വര്‍ധിച്ചു. 16-ാമത്തെ വയസ്സില്‍, ഫിലിപ്പ് സ്ഥലത്തില്ലാതിരുന്ന അവസരത്തില്‍ ചില മലവര്‍ഗക്കാര്‍ മാസിഡോണില്‍ കലാപങ്ങളുണ്ടാക്കിയപ്പോള്‍, ഇദ്ദേഹം അവരെ അടിച്ചമര്‍ത്തി. ഒളിമ്പിയാസിനെ ഫിലിപ്പ് ഉപേക്ഷിക്കുകയും ബി.സി. 337-ല്‍ ക്ളിയോപാട്ര എന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത കാര്യത്തില്‍ അലക്സാണ്ടര്‍ പിതാവുമായി പിണങ്ങി മാതാവിനോടൊപ്പം എപ്പിറസില്‍ പോയി താമസിച്ചു. ബി.സി. 336-ല്‍ ഫിലിപ്പു വധിക്കപ്പെട്ടു. ഈ വധത്തിന്റെ പിന്നില്‍ അലക്സാണ്ടറുടെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ചില ചരിത്രകാരന്മാര്‍ സംശയിക്കുന്നുണ്ട്.

സിംഹാസനാരോഹണം

മഹാനായ അലക്സാണ്ടര്‍

സൈന്യത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടായിരുന്ന അലക്സാണ്ടര്‍ തന്റെ എതിരാളികളെ വകവരുത്തി. ഈയവസരത്തില്‍ ഫിലിപ്പ് യുദ്ധത്തില്‍ തോല്പിച്ചു തന്റെ ആധിപത്യത്തിന്‍കീഴില്‍ വരുത്തിയിരുന്ന ദക്ഷിണ ഗ്രീസിലെ നഗരരാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കായി ഒരു ശ്രമംകൂടി നടത്തി. ഫിലിപ്പിന്റെ ശത്രുവും ഒരു വാഗ്മിയുമായിരുന്ന ഡെമോസ്തനീസായിരുന്നു ഈ എതിര്‍പ്പിനു പ്രേരണയും നേതൃത്വവും കൊടുത്തത്. 20 വയസ്സുമാത്രം പ്രായമുള്ള തന്നെ എതിര്‍ത്തവരെയെല്ലാം നിഷ്പ്രയാസം അലക്സാണ്ടര്‍ തോല്പിച്ചു കീഴടക്കുകയും ദക്ഷിണനഗരങ്ങളിലെ ഗ്രീക്കുജനത ഇദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മാസിഡോണിന്റെ വ. ഭാഗത്തുള്ള ത്രേസ്, ഇല്ലീറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിവസിച്ചിരുന്നവരും, മുന്‍പ് ഫിലിപ്പ് കീഴടക്കിയിരുന്നവരുമായ ബാര്‍ബേറിയന്മാര്‍ ഈ ഘട്ടത്തില്‍ ആഭ്യന്തരസമരത്തിനൊരുങ്ങി; അവരെയും പരാജയപ്പെടുത്തി തന്റെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ വിസ്തൃതവും ഭദ്രവുമാക്കുന്നതിന് അലക്സാണ്ടര്‍ക്കു കഴിഞ്ഞു. അധികാരത്തില്‍ വന്ന സമയം മുതല്‍ പേര്‍ഷ്യന്‍ സാമ്രാജ്യം കീഴടക്കണമെന്നതായിരുന്നു അലക്സാണ്ടറുടെ ലക്ഷ്യം. പേര്‍ഷ്യ തന്റെ രാജ്യത്തോടു ചേര്‍ക്കണമെന്നു മാത്രമല്ല, ഗ്രീക്കുസംസ്കാരം പൗരസ്ത്യരാജ്യങ്ങളില്‍ വ്യാപിപ്പിക്കണമെന്നും അലക്സാണ്ടര്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചും ഗ്രീക്കു സംസ്കാരവും യുദ്ധമുറകളും പൗരസ്ത്യരെ പഠിപ്പിച്ചും പൗരസ്ത്യരും പാശ്ചാത്യരും തമ്മിലുള്ള വ്യത്യാസം ക്രമേണ ഇല്ലാതാക്കിയും ഏകരാഷ്ട്രം, ഏകജാതി, ഏകസംസ്കാരം എന്നീ ആദര്‍ശങ്ങള്‍ സാധിതമാക്കാമെന്ന് അലക്സാണ്ടര്‍ സങ്കല്പിച്ചിരുന്നു എന്നു ചില ചരിത്രകാരന്മാര്‍ കരുതുന്നു. ദിഗ്വിജയത്തിന് അവശ്യം വേണ്ടിയിരുന്ന യുദ്ധസന്നാഹങ്ങള്‍ ഏറ്റവും കാര്യക്ഷമമായ വിധത്തില്‍ ഫിലിപ്പ് ചെയ്തുവച്ചിട്ടുണ്ടായിരുന്നതിനാല്‍ അലക്സാണ്ടര്‍ക്ക് വലിയ ഒരുക്കങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ല.

സാമ്രാജ്യസ്ഥാപനം

ഏഷ്യയിലേക്കു പുറപ്പെടുന്നതിനുമുന്‍പ് അലക്സാണ്ടര്‍ മാസിഡോണിലും ഗ്രീസിലും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ആഭ്യന്തരകാര്യങ്ങള്‍ ക്രമപ്പെടുത്തുകയും രാജ്യാതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയും ചെയ്തു. തന്റെ അസാന്നിധ്യത്തില്‍ രാജ്യകാര്യങ്ങള്‍ മാതാവായ ഒളിമ്പിയാസുമായി ആലോചിച്ചു നടത്തുന്നതിനു വിശ്വസ്ത മന്ത്രിയായ ആന്റിപേറ്ററെ നിയോഗിച്ചു. ട്രോജന്‍യുദ്ധത്തിനായി പുരാതനകാലത്ത് അക്കിലീസ്, അഗമെമ്നണ്‍ മുതലായ യുദ്ധവീരന്മാരുടെ നേതൃത്വത്തില്‍ ഗ്രീക്കുസൈന്യം കപ്പല്‍കയറിയ തുറമുഖത്തു നിന്നുതന്നെയാണ് അലക്സാണ്ടറും സൈന്യവും യാത്ര പുറപ്പെട്ടത്. ആ വീരസാഹസികരുടെ പിന്‍ഗാമിയായിട്ടാണ് താന്‍ ഈ മഹത്തായ ഉദ്യമത്തില്‍ പ്രവേശിക്കുന്നതെന്നു ഗ്രീക്കുജനതയെ ബോധ്യപ്പെടുത്തുകയും അവരുടെ സഹകരണം നേടുകയും ചെയ്യണമെന്നുള്ളതായിരുന്നു അലക്സാണ്ടറുടെ മുഖ്യലക്ഷ്യം. 30,000 കാലാളും 50,000 കുതിരപ്പടയാളികളും അടങ്ങിയ ഒരു സൈന്യത്തെയാണ് അലക്സാണ്ടര്‍ നയിച്ചത്.

അക്കാലത്ത് പേര്‍ഷ്യന്‍സാമ്രാജ്യം ഭരിച്ചിരുന്നത് ദാരിയൂസ് III (ഭ.കാ. ബി.സി. 335-330) ആയിരുന്നു. ഏജിയന്‍കടല്‍ മുതല്‍ ഇന്ത്യന്‍ അതിര്‍ത്തിവരെ നീണ്ടുകിടന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന പല വര്‍ഗക്കാരും അധീശഭരണകൂടത്തോട് യാതൊരു കൂറും ഇല്ലാത്ത നിലയിലായിരുന്നു വര്‍ത്തിച്ചിരുന്നത്. രാജ്യം പിടിച്ചടക്കാന്‍ വരുന്ന ശത്രുസൈന്യത്തോട് അനുഭാവം പ്രദര്‍ശിപ്പിക്കുന്നതിനു മാത്രമല്ല സഹകരിക്കുന്നതിനുപോലും അവരില്‍ പലരും സന്നദ്ധരായിരുന്നു. അലക്സാണ്ടറാകട്ടെ താന്‍ യുദ്ധംചെയ്തു കീഴ്പ്പെടുത്തുന്ന പ്രദേശങ്ങളിലുള്ള ജനങ്ങളോട് ദയയും ഉദാരതയും കാണിക്കുകയെന്നുള്ള നയമാണ് ആദ്യംമുതല്‍ സ്വീകരിച്ചിരുന്നത്. ഇതിനുപുറമേ ഗ്രീക്കുസൈന്യം വിവിധ ഘടകങ്ങള്‍ ഉള്‍പ്പെട്ട പേര്‍ഷ്യന്‍സൈന്യത്തോളം സംഖ്യാബലം ഉള്ളതല്ലെങ്കിലും അതിനെക്കാള്‍ കൂടുതല്‍ ശിക്ഷണവും പ്രായോഗികപരിശീലനവും ലഭിച്ചിട്ടുള്ളതായിരുന്നു.

അലക്സാണ്ടറുടെ സാമ്രാജ്യം

അലക്സാണ്ടറുടെ സൈന്യത്തില്‍ പ്രധാനമായി മൂന്നു ഘടകങ്ങള്‍ ഉള്‍പ്പെട്ടിരുന്നു: (1) നീണ്ട കുന്തവും പരിചയും കൈയിലേന്തിയിരുന്ന ഒരു വ്യൂഹം. തൊട്ടുതൊട്ടു നിലക്കൊള്ളുന്ന ഈ പടയാളികള്‍ (phalanx) മുന്നേറുന്നത് അണിമുറിയാതെ ഒരു കോട്ടപോലെയായിരുന്നു; (2) അമ്പ്, വില്ല്, വാള്‍ മുതലായ ആയുധങ്ങള്‍ കൈയിലുള്ള കാലാള്‍പ്പട; (3) അശ്വവ്യൂഹം. ഒന്നാംതരം പടക്കുതിരകളുടെ പുറത്തുകയറി അതിശീഘ്രം മുന്നോട്ടു പായുന്ന ഈ യോദ്ധാക്കളുടെ മുന്നില്‍നിന്നു ശത്രുസൈന്യത്തിനു പലായനം ചെയ്യുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. കരസൈന്യത്തിനു പുറമേ ഒരു നാവികപ്പടയും അലക്സാണ്ടര്‍ സംഘടിപ്പിച്ചിരുന്നു. ആവശ്യമുള്ള സ്ഥാനങ്ങളില്‍ സഹകരണം നല്കത്തക്ക വിധത്തിലായിരുന്നു കപ്പലുകള്‍ സൈന്യത്തെ പിന്‍തുടര്‍ന്നത്. വമ്പിച്ച ഈ സൈന്യവുമായി അലക്സാണ്ടര്‍ ഏഷ്യാ മൈനര്‍ തീരത്തുള്ള ട്രോയ്‍നഗരത്തിലാണ് ആദ്യമായി കാലുകുത്തിയത്.

ഇസെസ് യുദ്ധം

ഏഷ്യാമൈനര്‍ ഭരിച്ചിരുന്ന പേര്‍ഷ്യന്‍ വൈസ്രോയി (സത്രപ്) ഒരു വമ്പിച്ച സൈന്യവുമായി അലക്സാണ്ടറുടെ സൈന്യത്തെ (ബി.സി. 334 ജൂണ്‍) ഗ്രാനിക്കസ് നദീതീരത്തുള്ള ഒരു പടക്കളത്തില്‍വച്ചു നേരിട്ടു. ഈ യുദ്ധത്തില്‍ പേര്‍ഷ്യക്കാര്‍ പരാജിതരായി. അധികം താമസിയാതെ അലക്സാണ്ടര്‍ ഏഷ്യാമൈനര്‍ പിടിച്ചെടുത്തു. അതിനുശേഷം ഏഷ്യാമൈനറിന്റെ പശ്ചിമതീരത്തുള്ള ഗ്രീക്കുനഗരങ്ങളെ ഓരോന്നായി കീഴ്പ്പെടുത്തി. ഇവയില്‍ പ്രഭുഭരണത്തിലിരുന്ന ചില നഗരങ്ങള്‍ പേര്‍ഷ്യക്കാരുമായി സഖ്യത്തിലായിരുന്നതിനാല്‍ അലക്സാണ്ടറെ രൂക്ഷമായി എതിര്‍ക്കാതിരുന്നില്ല. വീണ്ടും അലക്സാണ്ടര്‍ സൈന്യസമേതം കിഴക്കന്‍ ദിക്കിനെ ലാക്കാക്കി മുന്നേറി. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ദാരിയൂസ് ഇതിനകം ഒരു വമ്പിച്ച സൈന്യവുമായി അലക്സാണ്ടറെ എതിര്‍ക്കുന്നതിനു തയ്യാറായി നിലകൊണ്ടു. രണ്ടു സൈന്യങ്ങളും ബി.സി. 333-ല്‍ ഇസെസ് നദിയുടെ തീരത്തുവച്ച് ഏറ്റുമുട്ടി; പേര്‍ഷ്യന്‍സൈന്യം പരാജയപ്പെട്ടു. ദാരിയൂസ് പടക്കളത്തില്‍നിന്നു ഓടിപ്പോയിയെങ്കിലും അദ്ദേഹത്തിന്റെ മാതാവും രാജ്ഞിയും കുട്ടികളും തടവുകാരായി പിടിക്കപ്പെട്ടു. അവരോട് ആദരപൂര്‍വമാണ് അലക്സാണ്ടര്‍ പെരുമാറിയത്.

അലക്സാണ്ടറുടെ അടുത്ത പരിപാടി സിറിയ, ഫിനീഷ്യ, പലസ്തീന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ കീഴടക്കുകയായിരുന്നു. ഫിനീഷ്യയിലെ പ്രധാന തുറമുഖനഗരമായ ടയര്‍ (തൂറോസു) ഏഴ് മാസക്കാലം ചെറുത്തുനിന്നു. 'ടയര്‍' കീഴടങ്ങിയപ്പോള്‍ (332 ജൂല.) ദീര്‍ഘമായ എതിര്‍ത്തുനില്പിനു പ്രതികാരമായി, നഗരത്തിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളായി വില്ക്കുകയുമാണ് അലക്സാണ്ടര്‍ ചെയ്തത്. ഫിനീഷ്യക്കാരുടെ കപ്പല്‍പ്പടയായിരുന്നു പേര്‍ഷ്യന്‍ രാജാവിന്റെ ശക്തിദുര്‍ഗം. അതും ഇതോടുകൂടെ തകര്‍ന്നുപോയി. വീണ്ടും ദക്ഷിണദിക്കു ലാക്കാക്കി ആഫ്രിക്കയില്‍ പ്രവേശിച്ച ഗ്രീക്കുസൈന്യം ഈജിപ്ത് ആക്രമിച്ചു കീഴടക്കി. ജേതാവാകട്ടെ അവരുടെ സംസ്കാരത്തോടും പാരമ്പര്യത്തോടും ആദരവു പ്രദര്‍ശിപ്പിച്ച് അവരുടെ സൗഹാര്‍ദം സമ്പാദിച്ചു. നൈല്‍നദീമുഖത്ത് അലക്സാണ്ട്രിയ എന്ന പേരില്‍ ഒരു തുറമുഖപട്ടണം ഇദ്ദേഹം സ്ഥാപിച്ചു. ഈ പുതിയ നഗരം അചിരേണ ഒരു വമ്പിച്ച നാവികസങ്കേതവും വാണിജ്യകേന്ദ്രവുമായി രൂപാന്തരപ്പെട്ടു.

പേര്‍ഷ്യന്‍വിജയം

ഈജിപ്തില്‍നിന്നും മടങ്ങിവന്ന അലക്സാണ്ടര്‍ വീണ്ടും പൂര്‍വദിക്കുകളിലേക്കു തിരിച്ചു. മെസപ്പൊട്ടേമിയ, പേര്‍ഷ്യ മുതലായ രാജ്യങ്ങള്‍ പിടിച്ചെടുക്കണമെന്നതായിരുന്നു അലക്സാണ്ടറുടെ അടുത്ത ലക്ഷ്യം. ഇസെസ്യുദ്ധക്കളത്തില്‍നിന്നും പലായനം ചെയ്ത ദാരിയൂസ് വീണ്ടുമൊരു പടയെ സജ്ജീകരിച്ച് പൌരസ്ത്യ സാമന്തന്മാരുടെ സഹായത്തോടുകൂടി അലക്സാണ്ടറെ നേരിടുന്നതിനു കാത്തിരിക്കുകയായിരുന്നു. ഗോഗമേല സമതലത്തിലെ ആര്‍ബേല നഗരത്തില്‍വച്ച് 331-ല്‍ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. ഗ്രീക്കുസൈന്യത്തെ തന്റെ സേനയെക്കൊണ്ട് വളഞ്ഞു കീഴ്പ്പെടുത്തുക എന്നതായിരുന്നു ദാരിയൂസിന്റെ പദ്ധതി. അലക്സാണ്ടര്‍ ആ ഉദ്യമത്തെ വിഫലമാക്കിയെന്നു മാത്രമല്ല സംഖ്യയില്‍ കുറവെങ്കിലും യുദ്ധമുറകളില്‍ പൗരസ്ത്യ പടയാളികളെക്കാള്‍ കൂടുതല്‍ ശിക്ഷണം ലഭിച്ചിട്ടുള്ള തന്റെ സൈന്യത്തെക്കൊണ്ട് പേര്‍ഷ്യന്‍സേനയെ നിശ്ശേഷം തോല്പിക്കുകയും ചെയ്തു. ദാരിയൂസ് വീണ്ടും ഓടി രക്ഷപ്പെട്ടു. ഒരു ശ്രമം കൂടെ നടത്താന്‍ ഒരുങ്ങിയെങ്കിലും തന്റെ സാമന്തന്മാരില്‍ ഒരാളാല്‍ അദ്ദേഹം വധിക്കപ്പെട്ടു (ബി.സി. 330). ഇതോടുകൂടി അലക്സാണ്ടര്‍ സൂസരാജധാനിയും, പെര്‍സിപെലിസ്, ബാബിലോണ്‍ മുതലായ വന്‍നഗരങ്ങളും കരസ്ഥമാക്കി. പേര്‍ഷ്യന്‍ രാജാവിന്റെ സ്ഥാനത്ത് ചക്രവര്‍ത്തിയായി അലക്സാണ്ടര്‍ പ്രഖ്യാപിക്കപ്പെട്ടു.

ഇന്ത്യയില്‍

വിശ്രമരഹിതമായ ജൈത്രയാത്ര തുടരുന്നതിനാണ് അലക്സാണ്ടര്‍ പിന്നീടു തീരുമാനിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പേര്‍ഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ വ. കാസ്പിയന്‍ കടല്‍വരെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ ഓരോന്നായി ഗ്രീക്കുസൈന്യം കൈവശപ്പെടുത്തി. പിന്നീട് ഹിന്ദുക്കുഷ് പര്‍വതനിര തരണം ചെയ്ത് ഇന്ത്യ ആക്രമിക്കണമെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായം സൈന്യം വൈമനസ്യത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യ അക്കാലത്ത് പരസ്പരം മത്സരിച്ചുകഴിഞ്ഞു കൂടുന്ന പല രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലാണു വര്‍ത്തിച്ചിരുന്നത്. തക്ഷശിലയിലെ അംഭി അലക്സാണ്ടറെ സ്വീകരിച്ചു. അംഭിയുടെ എതിരാളിയും പഞ്ചാബിലെ രാജാവുമായ പുരൂരവസ് (പോറസ്) തന്റെ സര്‍വശക്തിയും പ്രയോഗിച്ച് അലക്സാണ്ടറെ എതിര്‍ക്കുന്നതിന് ഝലംനദിയുടെ കരയില്‍ സൈന്യവുമായി നിലയുറപ്പിച്ചു. മികച്ച യുദ്ധതന്ത്രം പ്രയോഗിച്ച് അലക്സാണ്ടര്‍ പുരൂരവസ്സിനെ പരാജയപ്പെടുത്തി (ബി.സി. 326 ജൂണ്‍). പുരൂരവസ്സിന്റെ ധീരമായ പെരുമാറ്റത്തില്‍ മതിപ്പുതോന്നിയ അലക്സാണ്ടര്‍, തന്റെ സഹജമായ മഹാമനസ്കത പ്രദര്‍ശിപ്പിച്ച്, പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണം നടത്തുന്നതിന് അദ്ദേഹത്തെ നിയോഗിച്ചു.

മടക്കയാത്ര-അന്ത്യം

പഞ്ചാബിലെ നദികളെല്ലാം തരണംചെയ്ത് അലക്സാണ്ടര്‍ പിന്നീട് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഗംഗാതലപ്രദേശത്തേക്കു നീങ്ങണമെന്നുള്ള തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി. എന്നാല്‍ ദീര്‍ഘകാലമായി സ്വരാജ്യത്തെയും സ്വജനങ്ങളെയും കാണുന്നതിനു സാധിക്കാതിരുന്ന പടയാളികള്‍ പിന്നെയും മുന്നോട്ടുപോകുന്നതിന് വിസമ്മതിച്ചു. അതിനാല്‍ അലക്സാണ്ടര്‍ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൈന്യത്തെ രണ്ടു ഭാഗങ്ങളായി വിഭജിച്ചു. ഒരു ഭാഗം കരമാര്‍ഗമായും മറ്റേ ഭാഗം കടല്‍വഴിയായും മടങ്ങിപ്പോകണമെന്നതായിരുന്നു തീരുമാനം. ഒന്നാമത്തെ സംഘം ബലൂചിസ്താന്‍ കടന്ന് പശ്ചിമദിക്ക് ലക്ഷ്യമാക്കി പുറപ്പെട്ടു. രണ്ടാമത്തെ വിഭാഗം നിയാര്‍ക്കസിന്റെ നേതൃത്വത്തില്‍ സമുദ്രംവഴി യാത്രചെയ്ത് ബാബിലോണ്‍ പട്ടണത്തില്‍ എത്തുകയുണ്ടായി.

തെക്കന്‍ കരമാര്‍ഗത്തിലൂടെ സഞ്ചരിച്ചവര്‍ക്ക് പല മരുഭൂമികള്‍ തരണംചെയ്യേണ്ടിയിരുന്നതിനാല്‍, ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടും നഷ്ടവും നേരിടേണ്ടിവന്നു; അലക്സാണ്ടര്‍തന്നെയായിരുന്നു പ്രസ്തുത സേനാവിഭാഗത്തെ നയിച്ചതും. കടല്‍സൈന്യമാണ് അവസാനമായി വന്നുചേര്‍ന്നത്. അവരുടെ ആഗമനത്തിനുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിനായി അലക്സാണ്ടര്‍ ഒരു വിരുന്നുസത്ക്കാരം നടത്തി. തദവസരത്തില്‍ പതിവിലധികം മദ്യപിച്ചതിനാലാണെന്നു പറയപ്പെടുന്നു, രാജാവിനു ജ്വരം പിടിപെട്ടു. രോഗം പെട്ടെന്നു വര്‍ധിച്ചു; ഒരാഴ്ചയ്ക്കുള്ളില്‍ ചരമമടഞ്ഞു (ബി.സി. 323 ജൂണ്‍ 13). അലക്സാണ്ടറുടെ നിര്യാണാനന്തരം ഇദ്ദേഹത്തിന് റോക്സാനയില്‍ ജനിച്ച പുത്രനായ അലക്സാണ്ടര്‍ മാതുലനായ ഫിലിപ്പ്, ആന്റിപേറ്റര്‍ എന്നിവരുടെ രക്ഷാധികര്‍ത്തൃത്വത്തില്‍ ഭരിക്കാന്‍ തുടങ്ങി. 319-ല്‍ ആന്റിപേറ്ററുടെ ചരമത്തോടെ, റോക്സാനയും അലക്സാണ്ടറും എപ്പിറസിലേയ്ക്കോടിപ്പോയി. പക്ഷേ, അവര്‍ സെസാണ്ടറുടെ നിയോഗപ്രകാരം വധിക്കപ്പെട്ടു.

(പ്രൊഫ. വി. ടൈറ്റസ് വര്‍ഗീസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍