This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍മീനിയന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍മീനിയന്‍ സാഹിത്യം

Armenian Literature

അര്‍മിനിയയെ അധിവസിച്ച ജനവിഭാഗങ്ങള്‍ക്കിടയില്‍ വികസിച്ചുവന്ന സാഹിത്യം. ചരിത്രാതീതകാലം മുതല്‍ പല സാമ്രാജ്യങ്ങളുടെയും ഉദയാസ്തമയങ്ങള്‍ കണ്ട അര്‍മീനിയയിലെ ജനവര്‍ഗങ്ങളും ഭാഷകളും സംസ്കാരധാരകളും പല വിപരിണാമങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അര്‍മീനിയന്‍ ഭാഷാസാഹിത്യങ്ങളുടെ വികാസത്തിലും പല വിരുദ്ധശക്തികളുടെയും ആഘാതപ്രത്യാഘാതങ്ങള്‍ ദൃശ്യമാണ്.

ഭാഷ-വികാസം. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ഒരു സ്വതന്ത്ര ഭാഷയാണ് അര്‍മീനിയന്‍. തെ. പടിഞ്ഞാറന്‍ ഏഷ്യയിലെ പര്‍വതപ്രദേശങ്ങളിലും അര്‍മീനിയയിലും ഇതു സംസാരിക്കപ്പെടുന്നു. എ.ഡി. അഞ്ചാംശതകത്തിനു ശേഷമാണ് ഈ ഭാഷയ്ക്കു സ്വന്തമായ ലിപിമാലയുണ്ടായത്. അതിനുമുന്‍പ് ചിത്രലിപി ഉപയോഗിച്ചുവന്നിരുന്നു. ലിപിവ്യവസ്ഥ ഉണ്ടായതിനു ശേഷം മൗലികവും പരിഭാഷാരൂപത്തിലുള്ളതുമായ പല മതഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. ബിഷപ്പ് എസ്നിക്കിന്റെ ബൈബിള്‍ തര്‍ജുമ ഇക്കൂട്ടത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. എ.ഡി. 19-ാം ശ.-ത്തിനു ശേഷം വിവിധവിഷയങ്ങളെ പുരസ്കരിച്ചുള്ള ഗ്രന്ഥങ്ങള്‍ പലരും രചിച്ചുതുടങ്ങി. ഇവയില്‍ ചരിത്രഗ്രന്ഥങ്ങളായിരുന്നു ഏറ്റവും കൂടുതല്‍. ഈ നൂതനഗ്രന്ഥങ്ങളുടെ രചനയോടുകൂടി ഒരു പ്രത്യേക സാഹിത്യഭാഷ വികസിച്ചുവന്നു.

അര്‍മീനിയയുടെ വിവിധഭാഗങ്ങളില്‍ മാറിമാറി വന്ന രാഷ്ട്രീയ ശക്തികള്‍ക്കിടയില്‍ പ്രചരിച്ചുവന്ന ഭാഷകളുമായുണ്ടായ സമ്പര്‍ക്കത്തിന്റെ ഫലമായി അര്‍മീനിയന്‍ ഭാഷയുടെ ശബ്ദസമൂഹം സമ്പന്നമായിക്കൊണ്ടിരുന്നുവെങ്കിലും വ്യത്യസ്തരീതിയിലുള്ള പ്രാദേശികഭാഷാരൂപങ്ങള്‍ പ്രബലമാവുകതന്നെ ചെയ്തു. റഷ്യന്‍ഭരണത്തിന്‍കീഴില്‍പ്പെട്ട തിബിലിസ് എന്ന പ്രദേശത്തെ അധിവസിച്ചിരുന്ന ജനങ്ങള്‍ റഷ്യന്‍ഭാഷയുമായി ബന്ധപ്പെട്ട അര്‍മീനിയന്‍ഭാഷ ഉപയോഗിച്ചു; കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഈസ്താംബുള്‍) കേന്ദ്രമാക്കി ഉയര്‍ന്നുവന്ന ബൈസാന്തിയന്‍ സാമ്രാജ്യത്തില്‍ മറ്റൊരുതരം പ്രാദേശികഭാഷാരൂപമാണു വ്യവഹരിക്കപ്പെട്ടിരുന്നത്. ഈ രണ്ടു പ്രാദേശികരൂപങ്ങള്‍ക്കും വ്യാകരണകാര്യങ്ങളില്‍ വലിയ വ്യത്യാസമില്ല. രണ്ടിലും സമാനാര്‍ഥത്തിലുള്ള പദങ്ങള്‍ നിരവധിയുണ്ട്. ഈ രണ്ടു ഭാഷാരൂപങ്ങളിലും സമീപദേശത്തുള്ള തുര്‍ക്കി, അറബി തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ വളരെ ചുരുക്കമായേ കാണാനുള്ളു.

ഇന്തോ-യൂറോപ്യന്‍, ഇന്തോ-ഇറാനിയന്‍ എന്നീ ഭാഷാഗോത്രങ്ങളുടെ സങ്കരസ്വഭാവമുള്ള ഒരു ഭാഷയാണ് അര്‍മീനിയന്‍; ഗ്രീക്ക് ഭാഷയുടെ ചില അംശങ്ങളും ഇതില്‍ കാണാനുണ്ട്. എങ്കിലും, സ്വതന്ത്രമായി വികസിച്ചതുമൂലം ഈ ഭാഷകളില്‍നിന്നെല്ലാം ഭിന്നമായ വ്യക്തിത്വം അര്‍മീനിയനു ലഭിക്കുകയുണ്ടായി.

അര്‍മീനിയന്റെ വ്യാകരണസ്വരൂപത്തിന് ഇന്തോ-യൂറോപ്യനോടാണ് അടുപ്പമെങ്കിലും തികച്ചും സ്വന്തമായ ഘടനാസവിശേഷതകള്‍ ഇതില്‍ വ്യക്തമായിക്കാണാം. പ്രാചീന അര്‍മീനിയനില്‍നിന്നും വ്യത്യസ്തമായ വ്യാകരണനിബന്ധനകളാണ് നവീന അര്‍മീനിയനില്‍ നിലവിലുള്ളത്. എങ്കിലും, സ്വതന്ത്രമായി വികസിച്ചതുമൂലം ഈ ഭാഷകളില്‍നിന്നെല്ലാം ഭിന്നമായ വ്യക്തിത്വം അര്‍മീനിയനു ലഭിക്കുകയുണ്ടായി. പ്രാചീന പദങ്ങള്‍ ഒട്ടുമുക്കാലും ഗണ്യമായ പരിവര്‍ത്തനം സംഭവിക്കാതെതന്നെ ആധുനികഭാഷയിലും പ്രയോഗിക്കപ്പെട്ടുവരുന്നുണ്ട്.

ബി.സി. മൂന്നാം ശ. മുതല്‍ എ.ഡി. മൂന്നാം ശ. വരെ അര്‍മീനിയ ഭരിച്ചിരുന്നതു പാര്‍ത്തിയന്‍ രാജാക്കന്മാരാകയാല്‍ ധാരാളം ഇറാനിയന്‍ വാക്കുകള്‍ അര്‍മീനിയനിലേക്കു കടന്നുവരാനിടയായി. സിറിയന്‍ പള്ളിയുടെയും ബൈസാന്തിയന്‍ പള്ളിയുടെയും ശക്തമായ സ്വാധീനത്തിന്റെ ഫലമായി നിരവധി ഗ്രീക്കുപദങ്ങളും കുരിശുയുദ്ധകാലത്തുണ്ടായ സമ്പര്‍ക്കഫലമായി കുറെ ഫ്രഞ്ചുപദങ്ങളും ഈ ഭാഷയിലേക്കു സംക്രമിക്കാനിടയായിട്ടുണ്ട്.

സാഹിത്യം. എ.ഡി. അഞ്ചാം ശ.-ത്തിനെക്കാള്‍ പഴക്കമുള്ള അര്‍മീനിയന്‍ ലിഖിതരേഖകളൊന്നുംതന്നെ ലഭ്യമല്ലെങ്കിലും, അവിടെനിന്നും അതിനുമുന്‍പുള്ള ചില താമ്രശിലാശാസനങ്ങള്‍ ഹൂറിയന്‍, ഹിറ്റൈറ്റ്, ഉറാര്‍തു, അസീറിയന്‍, അര്‍മീനിയന്‍, ഗ്രീക് എന്നീ ഭാഷകളില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ടൈഗ്രേനസ് എന്ന അര്‍മീനിയന്‍ രാജാവ് (ബി.സി. 95-55) ഒരു ആസ്ഥാനചരിത്രകാരനെ സംരക്ഷിച്ചിരുന്നുവെന്നും ഇദ്ദേഹത്തിന്റെ പുത്രന്‍ അര്‍ടവാസ്ദസ് I എഴുതിയ ഏതാനും ദുരന്തനാടകങ്ങള്‍ പ്ളൂട്ടാര്‍ക്കിന്റെ പ്രശംസയ്ക്കു വിഷയമായിട്ടുണ്ടെന്നും ഇവയില്‍നിന്നും മനസ്സിലാക്കാം. ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളില്‍ വ്രോയ്ര്‍ എന്ന ഒരു കവിയും പരോയ്ര്‍ എന്ന ഒരു മതപ്രഭാഷകനും ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

മതപരമായ സാഹിത്യകൃതികളുടെ ആവിര്‍ഭാവം ഏറിയകൂറും സ്വന്തമായ അക്ഷരമാലയുണ്ടായ എ.ഡി. അഞ്ചാം ശ.-ത്തോടടുപ്പിച്ചാണ്. ബൈബിള്‍ വിവര്‍ത്തനങ്ങളും ആധ്യാത്മികമായ പ്രബന്ധങ്ങളും ആദ്യമായി അര്‍മീനിയനില്‍ രചിച്ച് പ്രസിദ്ധി നേടിയവരാണ് വി. മെസ്രോപ്പും (350-439) കതോലികോസ് സാഹകും (മ. 438) അവരുടെ ശിഷ്യന്മാരും. അര്‍മീനിയയുടെ ക്രിസ്തുമതപരിവര്‍ത്തനചരിത്രം രചിച്ച അഗതാഞ്ജലോസും, മെസ്രോപ്പിന്റെ ജീവചരിത്രകാരനായ കൊരിയൂനും, ചരിത്രകാരനായ ഫാറസ്റ്റസ് ബൈസാന്തിനസ്സും, ക്രിസ്തുമതവും സരതുഷ്ട്രമതവും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ഒരു ഇതിഹാസകാവ്യം നിര്‍മിച്ച എലിഷേയും ഈ ശിഷ്യവര്‍ഗത്തിലെ പ്രമുഖന്‍മാരായിരുന്നു. ആറാം നൂറ്റാണ്ടിലെ പ്രമുഖ ഗ്രന്ഥകാരന്‍, 'ദാര്‍ശനികന്‍' എന്ന ബിരുദം നേടിയ ദാവീദ് ആണ്.

ശാസ്ത്രസാഹിത്യം. ശാസ്ത്രവിഷയങ്ങളെക്കുറിച്ചു പ്രബന്ധരചന നടത്തുവാനുള്ള അഭിനിവേശം അര്‍മീനിയനില്‍ ഏഴാം നൂറ്റാണ്ടോടുകൂടി ഉദയം ചെയ്തത് പിന്നീട് വളരെക്കാലത്തേക്കു നിലനിന്നു. ഭൂമി ഒരു ഗോളമാണെന്നു സമര്‍ഥിച്ചും സൂര്യചന്ദ്രഗ്രഹണങ്ങളുടെ യഥാര്‍ഥഹേതുക്കള്‍ വിവരിച്ചും അനേനിയ ഷിരാകാത്സി ഗ്രന്ഥങ്ങള്‍ രചിച്ചു; യൂക്ളിഡിന്റെയും പ്ളേറ്റോയുടെയും ഗ്രീക്കുകൃതികള്‍ ഗ്രിഗറി മജിസ്ത്രോസ് (10-ാം ശ.) വിവര്‍ത്തനം ചെയ്തു; മെഖിതാര്‍ ഹെരാത്സി ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളും രചിച്ചു.

ദേശചരിത്രഗ്രന്ഥങ്ങളും ഈ കാലങ്ങളില്‍ ധാരാളം ഉണ്ടാകാതിരുന്നില്ല. ഹെരാക്ളിയൂസ് ചക്രവര്‍ത്തിയുടെ ചരിത്രം രചിച്ച സെബിയോസും (ഏഴാം ശ.) കാ എസസ്സിലെ അല്‍ബേനിയന്‍മാരുടെ ചരിത്രത്തിന്റെ കര്‍ത്താവായ മോവ്സസ് കലാന്‍കതുവാത്സി(10-ാം ശ.)യും ഈ കൂട്ടത്തില്‍ ഗണനീയരാണ്. മതപുരോഹിതന്മാരുടെയും തത്ത്വജ്ഞാനികളുടെയും ലഘുജീവചരിത്രങ്ങളെഴുതുന്നതില്‍ തത്പരരായ പല ഗ്രന്ഥകാരന്മാരെയും ഈ കാലഘട്ടത്തില്‍ കാണാം.

കവിത. കതോലികോസ് കോമിറ്റാസ് (മ. 628) രചിച്ച നിഗൂഢാര്‍ഥകവിതകളും സ്തോത്രഗാനങ്ങളുമാണ് ലഭ്യമായതില്‍ ഏറ്റവും പ്രാചീനമായ അര്‍മീനിയന്‍ പദ്യസാഹിത്യമാതൃകകള്‍. ഗ്രിഗോര്‍നരെകാത്സി (950-1010) അര്‍മീനിയയിലെ ഏറ്റവും പ്രമുഖനായ മിസ്റ്റിക് കവിയായി വാഴ്ത്തപ്പെടുന്നു. അര്‍മീനിയന്‍ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലമെന്നു കരുതപ്പെടുന്ന 11-16 ശ.-ങ്ങള്‍ ഉത്കൃഷ്ടമായ പല കാവ്യങ്ങളുടെയും ആവിര്‍ഭാവത്തിനു സാക്ഷ്യം വഹിച്ചു. നെര്‍സസ് ഷ്നോര്‍ഹാലി (1098-1173) ദേശചരിത്രം പദ്യത്തിലെഴുതി. മതത്തിന്റെ തീക്ഷ്ണമായ അതിപ്രസരങ്ങളില്‍നിന്നും സാഹിത്യം വിമോചിതമായിത്തുടങ്ങിയതിന്റെ സൂചനകള്‍ ഈ കാലഘട്ടത്തില്‍ ദൃശ്യമാകുന്നു. 'പൌരസ്ത്യദേശത്തിലെ പറുദീസാനഷ്ടം' എന്ന ബഹുമതി ലഭിച്ചിട്ടുള്ള ആദാമിന്റെ പുസ്തകം എന്ന മഹാകാവ്യം എഴുതിയ അരാക്വേല്‍ സിയൂനെത്സി ജീവിച്ചിരുന്നത് 15-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലാണ്.

'അഷൂഘ്' (അറബിയില്‍ 'കാമുകന്‍' എന്ന് അര്‍ഥം) എന്ന പേരില്‍ പ്രചാരം നേടിയ ധാരാളം ജനകീയ കവികള്‍ 16-18 ശ.-ങ്ങളില്‍ എണ്ണമറ്റ നാടന്‍ പാട്ടുകള്‍ എഴുതി രാജ്യമെങ്ങും ആലപിച്ചുക്കൊണ്ടു നടന്നു. താരാട്ടുപാട്ടുകള്‍, പ്രേമഗാനങ്ങള്‍, വിലാപഗാനങ്ങള്‍, വിവാഹഗാനങ്ങള്‍ തുടങ്ങി ഇക്കാലത്തു സൃഷ്ടിക്കപ്പെട്ട ഇത്തരം പാട്ടുകളുടെ കൈയെഴുത്തുപ്രതികള്‍ അര്‍മീനിയനില്‍ സുലഭമാണ്. 10-ാം ശ.-ത്തില്‍ തന്നെ രചിക്കപ്പെട്ടതെന്നു സാഹിത്യചരിത്രകാരന്മാര്‍ കരുതുന്ന സസൂന്‍ട്ഷി ദേവിദ് (സസൂനിലെ ദാവീദ്) എന്ന വീരഗാഥ ഇക്കാലത്താണു സാര്‍വത്രികപ്രചാരം നേടിയത്.

നവീനകാലം. ആദ്യമായി അര്‍മീനിയന്‍ ഭാഷയില്‍ മുദ്രിതമായ പുസ്തകം (1512) പള്ളിയിലെ പെരുന്നാളുകളുടെ ഒരു പട്ടികയാണ്. അര്‍മീനിയന്‍ ഭാഷയിലുള്ള ബൈബിള്‍ അച്ചടിപ്പിച്ചത് (1666) യെരവാനിലെ ഓസ്കന്‍ (1614-75) ആയിരുന്നു. 17-ാം ശ.-ത്തില്‍ രചിക്കപ്പെട്ട മറ്റുകൃതികളില്‍ 1602-60 കാലത്ത് അര്‍മീനിയയില്‍ നടന്ന യുദ്ധങ്ങളുടെ വിവരണങ്ങളാണ് മുഖ്യം; ഇവയുടെ കര്‍ത്താവ് തബ്രീസിലെ അരാക്വേല്‍ എന്ന പുരോഹിതനും.

18-ാം ശ.-ത്തോടുകൂടി അച്ചടിവിദ്യ അര്‍മീനിയയിലെങ്ങും പ്രചരിക്കുകയും പല പ്രാചീന കൃതികളും സാമാന്യജനങ്ങള്‍ക്കു ലഭ്യമായിത്തുടങ്ങുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ മധ്യത്തിലാണ് പത്രപ്രവര്‍ത്തനത്തിന്റെ ആരംഭം; ആധുനികരീതിയിലുള്ള പാഠശാലകളും ഇക്കാലത്ത് ആവിര്‍ഭവിച്ചുതുടങ്ങി. എന്നാല്‍ യഥാക്രമം തുര്‍ക്കിയുടെയും റഷ്യയുടെയും കീഴിലമര്‍ന്നിരുന്ന അര്‍മീനിയന്‍ ഭൂവിഭാഗങ്ങള്‍ തമ്മില്‍ പലതരത്തിലുള്ള തര്‍ക്കങ്ങളും സൌന്ദര്യപ്പിണക്കങ്ങളും ഈ കാലത്തോടടുപ്പിച്ച് ഉടലെടുക്കാനാരംഭിച്ചു. പാശ്ചാത്യസാഹിത്യങ്ങളില്‍ നിന്നും പ്രചോദനം നേടാന്‍ ശ്രമിച്ച തുര്‍ക്കി-അര്‍മീനിയന്‍ എഴുത്തുകാരില്‍ തോവ്മ ടെഴ്സിയാന്‍ (1840-1909), മൃക്തിച് പെഷിക്താഷ്ലിയാന്‍ (1828-68), ഹാകോബ് പരോണിയാന്‍ (1842-91), എറുവാണ്ട് ഓടിയാന്‍ (1869-1929), ഗ്രിഗോര്‍ സൊറാസ് (1861-1915) തുടങ്ങിയവരുള്‍പ്പെടുന്നു.

റഷ്യന്‍ സാഹിത്യധാരകളെ അനുകരിച്ചും ഉപജീവിച്ചും നോവലുകളെഴുതി പ്രശസ്തിനേടിയ വചാതുര്‍ അബോവിയാന്‍ (1805-48) ആണ് ആധുനിക അര്‍മീനിയന്‍ സാഹിത്യത്തിന്റെ പിതാവെന്നനിലയില്‍ അറിയപ്പെടുന്നത്. ഹോവ്ഹാന്നസ് തുമേനിയന്‍ (1869-1923) എന്ന കവിക്കും ഗബ്രിയേല്‍ സുന്ദുകിയാന്‍ എന്ന നാടകകൃത്തിനും (1825-1912) അര്‍മീനിയന്‍ സാഹിത്യത്തിലുള്ള പദവി സമുന്നതമാണ്.

അര്‍മീനിയന്‍ സംസ്കാരധാരകളുടെ പ്രഭവകേന്ദ്രം എന്ന സ്ഥാനം ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടി ഇസ്താംബൂളിനു നഷ്ടമായി. ഇന്ന് പാരിസും ബെയ്റൂട്ടും ബോസ്റ്റണും ആസ്ഥാനമാക്കി അര്‍മീനിയനില്‍ സാഹിത്യസൃഷ്ടി ചെയ്യുന്നവര്‍ ധാരാളമുണ്ട്.

സോവിയറ്റ് അര്‍മീനിയന്‍ സാഹിത്യം. 1920-ല്‍ അര്‍മീനിയയില്‍ സോവിയറ്റു ഭരണം സ്ഥാപിതമായി. വിപ്ളവപൂര്‍വ കാലഘട്ടത്തിലെ എഴുത്തുകാരില്‍ പ്രമുഖരായ തുമന്യാന്‍, ഷിര്‍വാന്‍ സാദെ, ദെമിര്‍ ച്യാന്‍, ഇസഹക്യാന്‍ തുടങ്ങിയവര്‍ സോവിയറ്റു സാഹിത്യത്തിന്റെ പങ്കാളികളായി. യുവതലമുറയ്ക്കു മാര്‍ഗനിര്‍ദേശം നല്കിയ വിപ്ളവകാരിയായ എഗിഷെചരെന്‍ത്സ് (Egishe charents) നിളസ്തോവിയെ തള്‍പ്പി (രോഷാകുലമായ ജനക്കൂട്ടം, 1919) ആദിയായ കൃതികളില്‍ ജനങ്ങളുടെ വിപ്ലവാവേശത്തെ ചിത്രീകരിച്ചു.

1920-30-കളിലെ മുഖ്യ പദ്യകൃതികളില്‍ വ്ഷ്തുനി (A.Vshtuni)യുടെ വസ്ത്തോച്ച്നിയെ പയമി (പൗരസ്ത്യ കവിതകള്‍); അകൊപ്യാന്റെ ഇതിഹാസകാവ്യമായ ഷിര്‍കനാല്‍ ബള്‍ഷേവിക് (Shirkanal-Bolshevik); ബാലസാഹിത്യകാരനായ ഹന്‍കൊയാന്റെ (A.Khnkoian) പദ്യങ്ങളും കല്പിതകഥകളും; സര്യാന്‍ (G.B.Sarian), മഹരി (G.G.Mahari) തുടങ്ങിയവരുടെ ഗീതകങ്ങള്‍, നയിരി സര്യാന്റെ (Nairi Zarian) റുഷാന്‍സ്കയ സ്കാള (റഷ്യന്‍ കൊടുമുടി, 1930) എന്നിവ ഉള്‍പ്പെടുന്നു. ഈ കാലയളവിലെ ഗദ്യസാഹിത്യത്തില്‍ പല പുത്തന്‍ പ്രവണതകളും വികസിച്ചിരുന്നു. നോവലിസ്റ്റും കഥാകൃത്തുമായിരുന്ന സൊര്യനെ (Stepan Zorian) ഈ മാറ്റത്തിന്റെ മുഖ്യപ്രതിനിധിയെന്നു വിശേഷിപ്പിക്കാം. പ്രിദ്സിദാച്ചെല്‍ രേവ്കോമ (വിപ്ലവക്കമ്മിറ്റിയുടെ പ്രസിഡന്റ്, 1923), ജ്യേവുഷ്‍ക ഇസ്ബിബ്ളി അച്ചേക്കി (വായനശാലയില്‍ നിന്നുള്ള പെണ്‍കുട്ടി, 1925), ഇസ്‍ത്തോരിയ അദ്നോയ്ഴ് ഷീസ്‍നി (ഒരു ജീവിതത്തിന്റെ കഥ, ഒന്നും രണ്ടും വാല്യങ്ങള്‍, 1934-39) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഇവയിലെല്ലാം തന്നെ സോഷ്യലിസത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന ജനതയുടെ ധീരതയാണു പ്രമേയം.

യഥാതഥസാഹിത്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന അക്സെല്‍ ബകുന്ത്സിന്റെ കഥകളായ ചോമ്നയെ ഉഴ്ശേലിയെ (ഇരുണ്ട മലയിടുക്ക്, 1927), സ്യേയച്ചിലി ചോര്‍നിഹ്ബാഷിന്‍ (കരിനിലങ്ങളില്‍ വിതയ്ക്കുന്നവര്‍, 1933) എന്നിവ ഗ്രാമീണജീവിതത്തിന്റെ ചാരുതയാര്‍ന്ന വര്‍ണനകളാണ്. ദെറെനിക് ദെമിര്‍ച്യാന്‍ (Derenik Demirchain) സോഷ്യലിസ്റ്റുയുഗത്തിലെ അധ്വാനിക്കുന്ന മനുഷ്യന്റെ സ്വഭാവ രൂപീകരണം ചിത്രീകരിച്ചു. അറാസി (M.Arazi) ശ്രദ്ധ കേന്ദ്രീകരിച്ചത് തൊഴിലാളിയുടെ ആധ്യാത്മിക വളര്‍ച്ചയിലാണ്. 1930-കളില്‍ തോതൊവ്യെന്ത്സിന്റെ ഴ്ഷീസിന്‍ നദ്ര്യേവ്നെയ് ദ റോഗെ (പുരാതന റോമന്‍ പാതയിലെ ജീവിതം, 1934), ജി.ജി. മഹരിയുടെ ജ്യേത്സ്ത് വ ഇ യൂനസ്ച് (ബാല്യവും കൗമാരവും, 1930) തുടങ്ങിയ ശ്രദ്ധേയങ്ങളായ ആത്മകഥകള്‍ പുറത്തിറങ്ങി. സര്യാന്‍ നയിരിയുടെ അസ്തവാന്‍ (Astavan, ഒന്നും രണ്ടും വാല്യങ്ങള്‍, 1937-47) ഗദ്യസാഹിത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

1941-45 ലെ യുദ്ധകാലത്ത് അര്‍മീനിയന്‍ സാഹിത്യം ജനതയുടെ പ്രബുദ്ധത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇസഹക്യാന്‍ (Avetik Isashakian), ദെമിര്‍ച്യാന്‍ (Derenik Demirchain), ഒര്‍ബെലി (I.A.Orbeli) തുടങ്ങിയവരുടെ പ്രചാരണഗ്രന്ഥങ്ങളിലും മുന്നണിപ്പടയാളിയും എഴുത്തുകാരനുമായിരുന്ന റചി കൊചാറി (Rachi Kochar)ന്റെ രചനകളിലും ദേശഭക്തി അലതല്ലി. ദെമിര്‍ച്യാന്റെ ചരിത്രനോവലായ വര്‍ദനങ്ക് (Vardanank, ഒന്നും രണ്ടും വാല്യങ്ങള്‍, 1943-46), സ്തിപാന്‍ സൊര്യാന്‍ എഴുതിയ ത്സാര്‍ പാപ്പ് (പാപ്പ് രാജാവ്, 1944), എന്‍. സര്യാന്റെ അറാപ്രിക് റാസ്നി (സുമുഖനായ അറാ, 1944) എന്ന ശോകാന്ത നാടകം എന്നിവയും യുദ്ധകാലകൃതികളില്‍പ്പെടുന്നു.

യുദ്ധാനന്തര കൃതികളില്‍ റചി കൊചാറിന്റെ ജ്യേച്ചി ബല്‍ഷോവദോമ (വലിയ വീട്ടിലെ കുട്ടികള്‍, 1952), സെവുന്ത്സിന്റെ ചെഗിറാന്‍ (തെഹ്റാന്‍, 1952) തുടങ്ങിയ നോവലുകളും നബരിഗുസിവാന (സെവാന്‍ തടാകതീരങ്ങളില്‍, 1951), പ്ല്യേന്നിക്കി ബര്‍സോവ ഉസ്യേലിയ (ബാര്‍സോവ് മലയിടുക്കിലെ തടവുകാര്‍, 1954-55) എന്നീ കഥകളും പ്രസിദ്ധങ്ങളാണ്. സര്യാന്‍ രചിച്ച ഉറോദ്നിക്ക (ഉറവയില്‍, 1949), ഓപ്പിത്ത്നയെ പോലെ (പരീക്ഷണഭൂമി, 1950), ബൊര്യാന്‍ (G.Borian) രചിച്ച നവിസത്താഹ് (ഉയരങ്ങളില്‍, 1948) എന്നീ നാടകങ്ങള്‍ അര്‍മീനിയന്‍ നാടകവേദിയില്‍ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ പ്രസിദ്ധകവിതകള്‍ എമീന്റെ (G.G.Emin) നോവയ ദറോഗ (പുതിയ പാത, 1949), കപുതിക്യാന്റെ (S.B.Kaputikian) മയീ റദ്നീയെ (എന്റെ ജനത) എന്നിവയാണ്. സെവകി(P.Sevak)ന്റെ പ്രസിദ്ധ ആഖ്യാന കവിതയായ നി സ്മള്‍ക്കായുഴ്ശി കോളക്കള്‍ (നിലയ്ക്കാത്ത മണിയൊച്ച) 1959-ലും ചിളവേക് ന ളാദനി (കൈവെള്ളയിലെ മനുഷ്യന്‍) എന്ന സമാഹാരം 1963-ലും പ്രത്യക്ഷപ്പെട്ടു. കപുതിക്യാന്റെ റസ് ദൂമിയ ന വള്‍പുച്ചി (വഴിമധ്യത്തിലെ ചിന്തകള്‍, 1960), എമീനി (Emin)ന്റെ ദ്വേദറോഗി (രണ്ടു പാതകള്‍), സഗ്യാന്റെ (Sageian) പെരിദ് സക്കാത്തം (സൂര്യാസ്തമയത്തിനു മുമ്പ്), പ്യേസിന്‍ സ്ക്കാള്‍ (പാറകളുടെ സംഗീതം) തുടങ്ങിയവ 1980-കളിലെ പ്രാതിനിധ്യസ്വഭാവമുള്ള കൃതികളാണ്. മികച്ച ഗദ്യകൃതികളും ഈ കാലയളവില്‍ പുറത്തിറങ്ങി. ഹന്‍സദ്യാന്റെ (S.Kh.Khanzadian) സിംലാ (ഭൂമി, 1954), അഹവ്നി (Akhavni)യുടെ ഷിറാക് (Shirak, 1954), സയിന്യാന്‍ (A.A.Sainian) രചിച്ച ന പിരി പൂച്ച്യഹ് (നാല്ക്കവലകളില്‍, 1946), സര്യാന്റെ (Zarian) ഗസ്പജീന്‍ പിത്രോസ് ഇ ഇവോ മിനിസ്തറീ (മി. പെത്രോസും മന്ത്രിമാരും, 1958), സ്തെപന്യാന്റെ (A.Stepanian) ന പറോഗെ ലേത (ഗ്രീഷ്മത്തിന്റെ പടിവാതിലില്‍, 1959), ദര്യാന്‍ (Z.M.Darian) എഴുതിയ സയദ്-നോവ (Sayat-Nova, വാല്യങ്ങള്‍ ഒന്നും രണ്ടും, 1961-63), അയ്വസ്യാന്‍ (S.B.Aivazian) രചിച്ച സുജ്ബാ അര്‍മ്യാന്‍ സ്കയ (അര്‍മീനിയയുടെ വിധി, 1966), ഹെച്ചൂനിയന്റെ (Khechunian) ക്നീഗ ബീച്ചിയ (ഉല്പത്തിപ്പുസ്തകം), ഹലാനിയന്റെ (Z.Khalanian) ലിപ്പ്യേത്സ്കി റൊമാഷ്ക്കി (ഡെയ്സി പുഷ്പത്തിന്റെ ഇതളുകള്‍) തുടങ്ങിയ നോവലുകള്‍ ഉദാഹരണങ്ങളാണ്. ഇക്കാലത്തെ മികച്ച കഥാകാരന്മാരായിരുന്ന അറമ്യാന്‍, അവക്യാന്‍, സെവാന്‍, സര്‍കിസ്യാന്‍, പെത്രൊസ്യാന്‍ എന്നിവര്‍ ആധുനിക ജീവിതത്തെ പരാമര്‍ശിക്കുന്ന കൃതികളാണു രചിച്ചത്. തെര്‍ ഗ്രിഗര്യാന്റെ (G.A.Ter-Grigorian) ഉമിറായുഴ്ശയഫ്ളോറ (നാശോന്മുഖമായ സസ്യജാലങ്ങള്‍, 1961), അറക്സ്മന്യാന്റെ (A.A.Araksmanian) റോസി ഇക്റോവ് (രക്തവും റോസാപുഷ്പങ്ങളും), ബര്യാന്‍ (Borian) രചിച്ച പദ് അദ്നോയ് ക്റീഷയ് (ഒരേ വിതാനത്തിന്‍ കീഴില്‍, 1958) എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

ആധുനിക അര്‍മീനിയന്‍ സാഹിത്യകാരന്മാര്‍ സോഷ്യലിസ്റ്റു റിയലിസത്തിലൂടെ സാഹിത്യവികാസത്തിനു വഴിയൊരുക്കുന്നതായി കാണാം. വിദേശത്തുള്ള വിവിധ അര്‍മീനിയന്‍ കോളനികളിലെ സാഹിത്യത്തെയും സംസ്കാരത്തെയും പ്രസ്തുത പ്രസ്ഥാനം സ്വാധീനിച്ചു വരുന്നു. ലെബണിലെ പുരോഗമന സാഹിത്യകാരന്മാരായ അദ്ദര്യാന്‍ (G.Addarian), വഗ്യാന്‍ (Vagian), അമേരിക്കന്‍ ഐക്യനാടുകളിലെ അന്ദ്രേയസ്യാന്‍ (A.Andreasian), സിതല്‍ (K.Sital), ഫ്രാന്‍സിലെ ഷഹ്‍നുര്‍ (Sh.Shakhnur), ഇറാനിലെ ദേവ് (Dev) എന്നിവര്‍ അര്‍മീനിയന്‍ ഭാഷയിലെ പ്രസിദ്ധ എഴുത്തുകാരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍