This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണാ ആസഫ് അലി (1909 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരുണാ ആസഫ് അലി (1909 - 96)

ഇന്ത്യയിലെ സ്വാതന്ത്ര്യസമരനായികമാരില്‍ ഒരാള്‍. 1909-ല്‍ അരുണാ ഗാംഗുലി സിംലയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. ലാഹോറിലും നൈനിതാലിലും വിദ്യാഭ്യാസം ചെയ്തശേഷം കുറച്ചുകാലം കൊല്‍ക്കത്തയിലെ ഗോഖലേ സ്മാരക സ്കൂളില്‍ അധ്യാപികയായി. വീട്ടുകാരുടെ പ്രതിഷേധവും ഉപരിപഠനത്തിന് ഇംഗ്ളണ്ടില്‍ പോകാനുള്ള ആഗ്രഹവും സാമൂഹിക സേവനത്തിനുള്ള അഭിവാഞ്ഛയും കാരണം കന്യാസ്ത്രീയാകാനുള്ള മോഹം ഉപേക്ഷിച്ചു.

അലഹാബാദിലുള്ള സഹോദരിയുടെ വസതിയില്‍വച്ചു കണ്ടുമുട്ടിയ ആസഫ് അലിയില്‍ ഇവര്‍ അനുരക്തയായി. ആസഫ് അലി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അഭിഭാഷകനും ഉറുദുകവിയും വാഗ്മിയുമായിരുന്നു.

അരുണ ആസഫ് അലി

1930-ല്‍ നിയമലംഘനപ്രസ്ഥാനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ അനുസ്മരണവേളയില്‍ അരുണ ചെയ്ത പ്രസംഗം ഡല്‍ഹിയിലെ ചീഫ് കമ്മീഷണറെ ക്ഷുഭിതനാക്കി. അരുണ അറസ്റ്റ് ചെയ്യപ്പെട്ടു. ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിക്കുശേഷം എല്ലാ തടവുകാരെയും മോചിപ്പിച്ചെങ്കിലും അപകടകാരിയാണെന്ന കാരണത്താല്‍ ഇവരെ മോചിപ്പിച്ചില്ല. അതില്‍ മറ്റു തടവുകാരായ സ്ത്രീകള്‍ പ്രതിഷേധിക്കുകയും സത്യഗ്രഹമനുഷ്ഠിക്കുകയും ചെയ്തു. പലരും ഇടപെട്ടതിന്റെ ഫലമായി അരുണ വിമുക്തയായി. ഇവരെ സ്വീകരിക്കാന്‍ വന്നവരില്‍ ഖാന്‍ അബ്ദുല്‍ ഗാഫാര്‍ഖാനും ഉള്‍പ്പെട്ടിരുന്നു. 1932-ലും '40-ലും അരുണ അറസ്റ്റു ചെയ്യപ്പെട്ടു. ജയിലില്‍ വീണ്ടും ഇവര്‍ സമരം തുടര്‍ന്നു. ഗാന്ധിജിയുടെ നിര്‍മാണപരിപാടികളില്‍ അരുണ കുറേക്കാലം സജീവമായി പങ്കെടുത്തു. എന്നാല്‍ ഗാന്ധിജി സത്യഗ്രഹം പിന്‍വലിച്ചപ്പോള്‍ അരുണ തെറ്റിപ്പിരിഞ്ഞു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് സ്ഥാപകാംഗങ്ങളില്‍ അരുണയ്ക്ക് പ്രധാനസ്ഥാനമുണ്ട്. 1942 മുതല്‍ 46 വരെ ഇവര്‍ ഒളിവിലിരുന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു. അച്യുത് പട്വര്‍ധന്‍, ഡോ. രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ എന്നിവരും അന്ന് ഒളിവില്‍ നിന്നുകൊണ്ടു സമരം നയിക്കുകയായിരുന്നു. 1942-ലെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അടിച്ചമര്‍ത്തിയപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരുണ വേഷപ്രച്ഛന്നയായി സഞ്ചരിച്ച് ജനങ്ങളില്‍ സമരാവേശം പകര്‍ന്നു. 1946 ജനു. 16-നു അരുണയും പട്വര്‍ധനും ചേര്‍ന്നു കോണ്‍ഗ്രസ്സിന്റെ 42-ലെ പ്രമേയത്തിനെതിരായി ഒരാക്ഷേപക്കത്തെഴുതി അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് അബുല്‍ കലാം ആസാദിന് അയച്ചുകൊടുത്തു. ആഗസ്റ്റ് വിപ്ലവത്തിന്റെ ഒരു വിലപിടിച്ച രേഖയാണിത്. 1947-ല്‍ ഡല്‍ഹി പി.സി.സി. പ്രസിഡന്റായിരുന്നു ഇവര്‍.

1948-ല്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ച്ചേര്‍ന്ന അരുണാ ആസഫ് അലി രണ്ടു വര്‍ഷത്തിനുള്ളില്‍ ആ കക്ഷിയില്‍നിന്നു രാജിവച്ച് ഇടതു സോഷ്യലിസ്റ്റു ഗ്രൂപ്പില്‍ ചേര്‍ന്നു. 1955-ല്‍ ഈ ഗ്രൂപ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ലയിച്ചതോടെ അരുണ സെന്‍ട്രല്‍ കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി-യുടെ ഉപാധ്യക്ഷയുമായി. 1958-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിച്ച് ഒരു കക്ഷിയിലും ചേരാതെ നിന്നു. 1958-ല്‍ ജനസംഘം സ്ഥാനാര്‍ഥിയെ തോല്പിച്ച് ഡല്‍ഹിയിലെ ആദ്യത്തെ മേയറായി. രണ്ടാം പ്രാവശ്യവും മേയറായ ഇവര്‍ 1959 ഏ. വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇസ്കസ്, അഖിലേന്ത്യാ സമാധാന കൗണ്‍സില്‍, അഖിലേന്ത്യാ വനിതാ ഫെഡറേഷന്‍ എന്നിവയില്‍ പ്രമുഖാംഗവും ന്യൂഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദ് ലിങ്ക്, ദ് പാട്രിയറ്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ പിമ്പിലെ ശക്തിയുമായിരുന്നു ഇവര്‍. 1964-ല്‍ സമാധാനത്തിനുള്ള ലെനിന്‍ സമ്മാനവും 1987-ല്‍ ദേശീയോദ്ഗ്രഥത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡും ലഭിച്ചു. 1996-ല്‍ അന്തരിച്ചു. മരണാനന്തര ബഹുമതിയായി 1997-ല്‍ ഭാരതരത്നം നല്‍കി.

(കെ.വി. നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍