This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോയുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയോയുഗം

Iron Age

പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിക്കുന്നതിന് ഇരുമ്പ് (അയസ്സ്) ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലഘട്ടം. സാംസ്കാരിക പുരോഗതി പണിയായുധങ്ങളെ അവലംബിച്ചിരിക്കുന്നതുകൊണ്ട് ഓരോ ദശയിലെയും ആയുധങ്ങളെ ആസ്പദമാക്കി, മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, അയോയുഗം (ലോഹയുഗം) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടര്‍ച്ചയാണ് അയോയുഗം. സി.ജെ. തോംപ്സന്‍ ആണ് ഈ വിഭജനം നടത്തിയത് (1836). പ്രാചീന സംസ്കാരകേദാരങ്ങളായിരുന്ന ലോകവിഭാഗങ്ങളില്‍ മാത്രമേ ഈ വിഭജനത്തിനു പ്രസക്തിയുള്ളു.

ഇരുമ്പയിര്‍നിക്ഷേപം ലോകത്തു പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗ്രീന്‍ലന്‍ഡിലെ എസ്കിമോകള്‍ അസംസ്കൃതമായ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തില്‍നിന്നു കിട്ടിയ ഉല്ക്കാപിണ്ഡങ്ങളില്‍ അടങ്ങിയിരുന്ന ഇരുമ്പ് അഭൗമികവും ദൈവദത്തവുമായാണ് അന്നു കരുതപ്പെട്ടിരുന്നത്. അതില്‍ അന്തര്‍ലീനമായിരുന്ന നിക്കല്‍ ചേര്‍ന്ന പദാര്‍ഥം നല്ലൊരു ലോഹത്തിന്റെ ഫലം നല്കി. തണുത്തിരിക്കുമ്പോള്‍ ഈ പദാര്‍ഥം ഉപയോഗയോഗ്യമല്ല. ചൂടാക്കിയാല്‍ നേര്‍ത്ത തകിടുകളാക്കാന്‍ ഇതുപകരിക്കും. പൂര്‍വദേശങ്ങളില്‍ ചെറുതരം ഉപകരണങ്ങളുണ്ടാക്കാന്‍ ഈ ലോഹം ഉപയോഗപ്പെടുത്തിയിരുന്നു. ബി.സി. 3000-ത്തിന് മുന്‍പ് മെസൊപൊട്ടേമിയയില്‍ ഇത്തരം ഉല്ക്കാപിണ്ഡങ്ങളില്‍ നിന്ന് ഇരുമ്പു ലഭിച്ചിരുന്നതായി പ്രസ്താവങ്ങളുണ്ട്. ബി.സി. 2800-ന് മുന്‍പ് തന്നെ ഇരുമ്പ് ഉരുക്കിയെടുത്തിരുന്നു. എങ്കിലും 1100 ബി.സി. വരെ വളരെ അപൂര്‍വമായി മാത്രമേ ഇങ്ങനെ ചെയ്തിരുന്നുള്ളുവെന്നാണ് പണ്ഡിതമതം.

ഹോമര്‍ (ബി.സി. 8-ാം ശ.) സ്വര്‍ണത്തിനോളം മതിപ്പു കല്പിച്ചാണ് ഇരുമ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജൂലിയസ് സീസറിന്റെ കാലത്തിനുമുന്‍പ് സ്കാന്‍ഡിനേവിയക്കാര്‍ ഇരുമ്പിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നു കാണുന്നു.

ബി.സി. 400-ാമാണ്ട് ഈജിപ്തില്‍ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി അറിവായിട്ടുണ്ട്. അവിടത്തെ ശവകുടീരങ്ങളില്‍ നിന്നും ഇരുമ്പുകൊണ്ടു നിര്‍മിച്ച മണികള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂബിയയില്‍ നൈല്‍ മണല്‍ത്തരികളില്‍നിന്നു സ്വര്‍ണം കലര്‍ന്ന ഇരുമ്പു ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കാന്തശക്തി ഉണ്ടായിരുന്ന ഈ ലോഹസങ്കരവും ഇരുമ്പും ഈജിപ്റ്റുകാര്‍ ചെറിയതോതില്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇരുമ്പുകൊണ്ടുള്ള പ്രയോജനവും അതുനേടാനുള്ള മാര്‍ഗവും വളരെക്കാലത്തേക്കു പല പരിഷ്കൃത ജനവര്‍ഗങ്ങള്‍ക്കും പ്രായേണ അജ്ഞാതമായിരുന്നു. ബി.സി. 2700-നോട് അടുപ്പിച്ചാണ് പശ്ചിമേഷ്യയില്‍ ഇരുമ്പുമിശ്രത്തില്‍നിന്ന് ഇരുമ്പു വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞത്. അനത്തോളിയയുടെ വ.കിഴക്കും തെ.കിഴക്കും ഭാഗങ്ങളിലാണ് ഇത് ആദ്യമായി നടപ്പില്‍ വന്നത്. വടക്കന്‍ സിറിയയുടെ വ.ഭാഗത്ത് ഓക്സൈഡ് അയണ്‍ ധാരാളമായി ലഭ്യമായിരുന്നു. തന്‍നിമിത്തം ഏതാണ്ട് 1,200 വര്‍ഷക്കാലത്തേക്ക് ഇരുമ്പുപകരണങ്ങള്‍ അവിടങ്ങളില്‍ എങ്ങും സുലഭമായിരുന്നു. അന്നു മധ്യപൂര്‍വ അനത്തോളിയ, ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അവരുടെ വിജയത്തിനുള്ള പ്രധാന ഹേതു ഇരുമ്പായുധങ്ങളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ബി.സി. 1400 ആയപ്പോഴേക്കും ചൂളയുടെ സഹായത്തോടുകൂടി ശുദ്ധീകരിച്ചെടുക്കുന്ന ഇരുമ്പിന്റെ ഉത്പാദനം വര്‍ധിച്ചു. ഉരുക്കുനിര്‍മാണവും വികസിച്ചു. ഇതു കിഴക്കേ അനത്തോളിയക്കാരുടെ കണ്ടുപിടിത്തമായിരുന്നു. അടുത്ത രണ്ടു നൂറ്റാണ്ടുകളില്‍ ഇരുമ്പുത്പാദനം ഹിറ്റൈറ്റുകാരുടെ കുത്തകയായിത്തീര്‍ന്നു. ഇരുമ്പു കയറ്റുമതി ചെയ്യാനും അന്നു തുടങ്ങിയിരുന്നു. ഇരുമ്പയിരില്‍നിന്നു ലോഹം ഉരുക്കി വേര്‍തിരിച്ചെടുക്കുന്ന സമ്പ്രദായം ഹിറ്റൈറ്റുകാര്‍ക്ക് അറിയാമായിരുന്നു. അക്കാലത്തു മറ്റാര്‍ക്കും തന്നെ ഈ സമ്പ്രദായം വശമില്ലായിരുന്നു. ആഭരണമുണ്ടാക്കുന്നതിനു മുഖ്യമായും ഇരുമ്പാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇരുമ്പിന് സ്വര്‍ണത്തിന്റെ അഞ്ചിരട്ടിയും വെള്ളിയുടെ നാല്പതിരട്ടിയും വില അന്ന് ഉണ്ടായിരുന്നുവത്രെ. കുറച്ച് ഇരുമ്പ് നല്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഈജിപ്തിലെ 'ഫറോ' മാര്‍ ഹിറ്റൈറ്റ് രാജാക്കന്മാര്‍ക്കെഴുതിയ കത്തുകള്‍ അവരുടെ കൊട്ടാരരേഖകളില്‍ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഇരുമ്പിനുവേണ്ടിയുള്ള അപേക്ഷകള്‍ നിരസിക്കയായിരുന്നു അന്നത്തെ പതിവ്.

ബി.സി. 1200-ല്‍ ഹിറ്റൈറ്റ് സാമ്രാജ്യം ഫ്രിജിയന്‍മാരുടെയും മറ്റും ആക്രമണത്തിന്റെ ഫലമായി അസ്തമിച്ചു. അതോടെ പൌരസ്ത്യ വെങ്കലസംസ്കാരം ഛിന്നഭിന്നമായിത്തീര്‍ന്നു. എല്ലായിടത്തും ഇരുമ്പുപണിക്കാരുടെ പ്രവര്‍ത്തനം വ്യാപിച്ചു. പൊതുവേ ഇരുമ്പിന്റെ ഉത്പാദനവും വര്‍ധിച്ചു. ബി.സി. 12-ാം ശതവര്‍ഷത്തില്‍ സമീപപൂര്‍വദേശങ്ങളിലും അയോയുഗം തുടങ്ങി. പാലസ്റ്റൈനില്‍ ജെരാന്‍ എന്ന സ്ഥലത്തു നടത്തിയ ഖനനം അവിടെ അതിപുരാതനകാലത്ത് ഇരുമ്പ് ഉത്പാദിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുകൊണ്ടുവന്നു. ആഭരണങ്ങള്‍, ആയുധങ്ങള്‍, ഉപകരണങ്ങള്‍, മരപ്പണിക്കുള്ള സാമഗ്രികള്‍, കലപ്പയുടെ കൊഴു മുതലായവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏഷ്യന്‍ തീരങ്ങളില്‍ നിന്ന് ഇരുമ്പു വ്യവസായം സൈപ്രസ്, ക്രീറ്റ്, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഈജിപ്തില്‍ അതു ശതാബ്ദങ്ങളോളം ഗണനീയമായവിധം നിലനിന്നു. റോമന്‍ മേധാവിത്വത്തിന്റെയും മറ്റും കാലം വരെ ആ നില തുടര്‍ന്നു. അസീറിയന്‍ രാജ്യങ്ങളില്‍ ബി.സി. 12 മുതല്‍ 7 വരെയുള്ള നൂറ്റാണ്ടുകളില്‍ യുദ്ധകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇരുമ്പിന്റെ പ്രാധാന്യം നിലനിന്നു. സര്‍ഗാണിലെ കൊട്ടാരക്കലവറയില്‍ നിന്ന് ബി.സി. 722-705 കാലത്തുള്ള ഒഴുക്കറ (ഇരുമ്പിന്റെ സംസ്കരിച്ച രൂപം) കൊണ്ടുണ്ടാക്കിയ 150 ടണ്‍ ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അത് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് തെളിയുന്നു. കാക്കസസ്, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇതിന്റെ ഉപയോഗം വടക്കോട്ടു പരന്ന് സ്റ്റെപ്പീസിലെ സിറിയന്‍മാരുടെയിടയ്ക്കു പ്രചരിച്ചു. ഇതേകാലത്തു തന്നെ ഇന്ത്യയിലും ചൈനയിലും അയോയുഗം പരന്നുവെന്നാണ് കരുതേണ്ടത്. തെ.കിഴക്കേ ഏഷ്യയില്‍ കുറേക്കൂടി കഴിഞ്ഞിട്ടേ ഇതിന്റെ പ്രവേശം ഉണ്ടായുള്ളു.

ബി.സി. ഒന്നാം സഹസ്രാബ്ദത്തില്‍ ഏഷ്യയിലെ പരിഷ്കൃതദേശങ്ങളിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും യൂറോപ്പിലും ഒരടിസ്ഥാനലോഹമെന്നനിലയില്‍ ഇരുമ്പ് ഉപയോഗിക്കപ്പെട്ടു. കാര്‍ഷിക വ്യാവസായിക ഉപകരണങ്ങള്‍ ധാരാളമായി നിര്‍മിച്ചുതുടങ്ങിയതോടെ ഇരുമ്പിന്റെ ഉത്പാദനവും പ്രചാരവും വര്‍ധിച്ചു. യുദ്ധസാമഗ്രികള്‍ നിര്‍മിക്കുന്നതിനും ഇരുമ്പ് ഒരു അവശ്യഘടകമായി മാറി.

ഇന്ത്യയില്‍. ഇന്ത്യയില്‍ അയോയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇന്നേവരെ കിട്ടിയിട്ടില്ല. പ്രാചീനഗ്രന്ഥമായ കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ ലോഹങ്ങള്‍ കണ്ടുപിടിക്കുക, അവയെ തരംതിരിക്കുക, ഉരുക്കുക, അവകൊണ്ട് ആയുധാദികള്‍ നിര്‍മിക്കുക മുതലായവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ലോഹസമ്പത്തിനെ സംബന്ധിച്ച ശാസ്ത്രീയ പഠനവും അതില്‍ കാണാം. അര്‍ഥശാസ്ത്രത്തില്‍ ഇരുമ്പിനെപ്പറ്റി ഇപ്രകാരം പറയുന്നു: 'കുരുംബവര്‍ണമോ (ശ്ലക്ഷണശിലാവര്‍ണം) പാണ്ഡുരക്തവര്‍ണമോ സിന്ദുവാര (കരുനൊച്ചി) പുഷ്പവര്‍ണമോ ആയിട്ടുള്ളത് തീക്ഷണ (ഇരുമ്പ്) ധാതുവാകുന്നു.

ഇരുമ്പ്, ഉരുക്ക് തുടങ്ങിയ ലോഹങ്ങളെക്കുറിച്ച് ഇത്രമാത്രം പഠനം നടത്തിയിട്ടുള്ള മറ്റൊരു രാജ്യം കൗടില്യന്റെ കാലത്ത് (ബി.സി. 4-3 നൂറ്റാണ്ടുകള്‍) ഉണ്ടായിരുന്നില്ല. അതിനു മുന്‍പും പിന്‍പും ഇരുമ്പ് ഒരു ഉത്കൃഷ്ട പദാര്‍ഥമായിട്ടാണ് ഇന്ത്യയും അന്യദേശങ്ങളും പരിഗണിച്ചിരുന്നത്. അലക്സാണ്ടര്‍ വടക്കേ ഇന്ത്യയില്‍ പ്രവേശിച്ചകാലത്ത് അദ്ദേഹത്തിനു കാഴ്ചവച്ച സാധനങ്ങളിലൊന്ന് ഉരുക്കുകൊണ്ടു നിര്‍മിച്ച ഒരു വാള്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു.

മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളില്‍ നടത്തിയ ഉത്ഖനനങ്ങള്‍ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഹാരപ്പാ സംസ്കാരം ആര്യന്മാരുടേതാണെന്നും അതല്ല മറ്റൊരു പുരാതനവര്‍ഗക്കാരുടേതാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ബി.സി. 1100-ല്‍ ഗംഗാതീരത്ത് അധിനിവേശം ചെയ്തിരുന്ന ആര്യന്മാര്‍ ഇരുമ്പ് ഉപയോഗിച്ചിരുന്നു എന്ന് ചില ഉത്ഖനനങ്ങള്‍ തെളിയിക്കുന്നുണ്ട്. ബി.സി. 1000-ത്തില്‍ തന്നെ ഇരുമ്പ് ധാരാളമായി ഉപയോഗിച്ചുവന്നു. വടക്കേ ഇന്ത്യയില്‍ അയോയുഗത്തിന്റെ ആരംഭം ബി.സി. 500-ലോ അതിനടുത്തോ ആയിരിക്കണമെന്നാണ് ഡോ.ആര്‍.ഇ. മോര്‍ട്ടിമര്‍ വീലര്‍ പറയുന്നത്. ചരിത്രകാരനായ വിന്‍സെന്റ് എ. സ്മിത്തിന്റെ അഭിപ്രായവും ഏതാണ്ടീവിധത്തിലാണ്. അല്പകാലംകൂടി കഴിഞ്ഞിട്ടാണ് അതു മധ്യേഷ്യയിലും തെക്കേ ഇന്ത്യയിലും വ്യാപിച്ചത്. ബി.സി. 1000-ത്തിനും 200-നും മധ്യേയാണ് ഇന്ത്യയില്‍ അയോയുഗം തുടങ്ങിയതെന്നാണ് ഇതിനെപ്പറ്റി വിശദമായി പഠനം നടത്തി ഗ്രന്ഥം രചിച്ച എന്‍.ആര്‍. ബാനര്‍ജിയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം അതിവിടെ പരക്കാന്‍ കാരണഭൂതര്‍ ആര്യന്മാരാണ്.

ഇരുമ്പു പ്രചരിച്ചതിനുശേഷമാണ് ലിപിവിദ്യ നടപ്പില്‍ വന്നതെന്ന ഒരു അഭിപ്രായവും ശാസ്ത്രജ്ഞന്മാര്‍ക്കിടയിലുണ്ട്. നാണയങ്ങളുടെ ഉദ്ഭവവും ആ കാലത്തുതന്നെ. വാണിജ്യം, കയറ്റുമതി, ഇറക്കുമതി, ഗതാഗതമാര്‍ഗങ്ങള്‍, വാര്‍ത്താവിനിമയം മുതലായവ മുഖേന ലോകത്തിനു പുരോഗതി വരുത്താന്‍ അയോയുഗത്തിനു സാധ്യമായി.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8B%E0%B4%AF%E0%B5%81%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍