This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോധ്യാസിംഹ് ഉപാധ്യായ 'ഹരിഔധ്' (1865 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയോധ്യാസിംഹ് ഉപാധ്യായ 'ഹരിഔധ്' (1865 - 1941)

ഹിന്ദി കവി. ആധുനിക ഹിന്ദി കവിതയില്‍ ഖഡീബോലിയെ കാവ്യഭാഷയാക്കി വികസിപ്പിച്ചത് ഇദ്ദേഹമാണ്. ഖഡീബോലിയിലെ ആദ്യത്തെ മഹാകവിയും ഇദ്ദേഹം തന്നെ.

അയോധ്യാസിംഹ് ഉപാധ്യായ

ഉത്തര്‍പ്രദേശിലെ ആജംഗഢ് ജില്ലയിലുള്ള നിജാമാബാദ് എന്ന സ്ഥലത്തു ജനിച്ചു. 1890-കളുടെ ആരംഭത്തില്‍ സാഹിത്യരചന ആരംഭിച്ചു. കാവ്യസൃഷ്ടിക്കുള്ള പ്രേരണ ലഭിച്ചത് ആചാര്യനായ മഹാവീരപ്രസാദ് ദ്വിവേദിയില്‍ നിന്നാണ്. നാടകങ്ങളും നോവലുകളും രചിച്ചുകൊണ്ടാണു ഹരിഔധിന്റെ സാഹിത്യജീവിതാരംഭം. പ്രദ്യുമ്നവിജയ് (1893), രുക്മിണി പരിണയ് (1894) എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ നാടകങ്ങളാകുന്നു. ആദ്യത്തെ നോവലായ പ്രേമകാന്ത് 1894-ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഠേഠ് ഹിന്ദി കാ ഠാഠ് (1899), അധഖിലാ ഫൂല്‍ (1907) എന്നിവയും പ്രസിദ്ധീകരിച്ചു.

ഹരിഔധിന്റെ പ്രതിഭയുടെ വികാസം കാവ്യരചനകളിലാണു കാണുന്നത്. കാവ്യസൃഷ്ടിയുടെ ആരംഭം കുറിച്ചത് രസകലശ് (ആദ്യകാല കവിതകളുടെ സമാഹാരം) എന്ന വ്രജഭാഷാ കൃതിയോടെയാണ്. കാലത്തിന്റെ സ്വഭാവം മനസ്സിലാക്കി ഇദ്ദേഹം അന്നു നിലവിലിരുന്ന ഖഡീബോലിയെ ശുദ്ധീകരിച്ച് കാവ്യരചന തുടങ്ങി. ഖഡീബോലി സാഹിത്യകാരനായി മാറിയ ഹരിഔധ് ചെറുതും വലുതുമായ ധാരാളം കാവ്യങ്ങള്‍ രചിച്ചു. രസിക് രഹസ്യ (1899), പ്രേമാംബുവാരിധി (1900), പ്രേമപ്രഛ്ച് (1900), പ്രേമാംബു പ്രശ്രവണ്‍ (1901), പ്രേമാംബു പ്രവാഹ് (1901), പ്രേമപുഷ്പഹാര്‍ (1904), ഉദ്ബോധന്‍ (1906), കാവ്യോപവന്‍ (1909), പ്രിയപ്രവാസ് (1914), കര്‍മവീര്‍ (1916), ഋതുമുകുര്‍ (1917), പദ്യപ്രസൂന്‍ (1925), പദ്യപ്രമോദ് (1927), ചോഖേ ചൗപദേ (1932), വൈദേഹീ ബനവാസ് (1940), ചുഭ്തേ ചൗപദേ, രസകലശ് എന്നിവയാണ് കാവ്യങ്ങള്‍.

ഹരിഔധിനെ പ്രസിദ്ധനാക്കിയ പ്രിയപ്രവാസ് വികാരോജ്ജ്വലമായ ഒരു വിപ്രലംഭ കാവ്യമാണ്. ശ്രീകൃഷ്ണന്റെ മഥുരാപുരി യാത്രയ്ക്കുശേഷമുള്ള വ്രജവാസികളുടെ വിരഹപൂര്‍ണമായ ജീവിതവും അവരുടെ മനോവ്യാപാരങ്ങളുമാണ് ഈ കാവ്യത്തില്‍ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നത്. ഇതിലെ നായകനായ ശ്രീകൃഷ്ണനെ മനുഷ്യനായി അവതരിപ്പിച്ചിരിക്കുന്നു. പ്രിയ പ്രവാസിലെ കൃഷ്ണന്‍ ലോകസംരക്ഷകനും വിശ്വമംഗളദായകനുമാണ്. മധ്യകാലത്തെ ചരിത്രരേഖകളില്‍നിന്നും തികച്ചും വ്യത്യസ്തമായി രാധാകൃഷ്ണന്മാരെ കമിതാക്കളായി ചിത്രീകരിക്കാതെ സാമൂഹിക സേവകരും ദേശോദ്ധാരകരുമായി മാറ്റിയിരിക്കുന്നു എന്നതിലാണു പ്രിയപ്രവാസിന്റെ മേന്മ.

ചോഖേ ചൗപദേ, വൈദേഹീ വനവാസ്, ചുഭ്തേ ചൗപദേ എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍. ഇവയില്‍ ചോഖേ ചൗപദേയും ചുഭ്തേ ചൗപദേയും ഭാഷാപരമായ കാഴ്ചപ്പാടില്‍ ശ്രദ്ധേയങ്ങളാണ്. ശൈലീസൗന്ദര്യത്തിന്റെയും ലൌകികഭാവങ്ങളുടെയും വ്യത്യസ്തമുഖങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. കാശി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തു സമാഹരിച്ച കബീര്‍ വചനാവലി ഒരു വിശിഷ്ട ഗ്രന്ഥമാണ്. ഇതിന്റെ ആമുഖത്തില്‍ കബീര്‍ദാസിനെക്കുറിച്ചു എഴുതിയിട്ടുള്ള വരികളില്‍ ഹരിഔധിന്റെ നിരൂപണശൈലിയുടെ ശക്തി പ്രകടമാണ്. ഹരിഔധിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ് ഹിന്ദി ഭാഷാ ഔര്‍ സാഹിത്യ കാ വികാസ്. നാടകം, നോവല്‍, മഹാകാവ്യം, ഖണ്ഡകാവ്യം, മുക്തകം, നിരൂപണം, സാഹിത്യചരിത്രം, സമാഹരണം എന്നീ ഇനങ്ങളിലായി മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഖഡീബോലി കാവ്യവികാസത്തിനായി ഹരിഔധ് നല്കിയ സേവനങ്ങള്‍ പ്രശംസനീയമാണ്. 1924-ല്‍ 'ഹിന്ദി സാഹിത്യസമ്മേള'ന്റെ അധ്യക്ഷപദം സ്വീകരിച്ചു. ഹരിഔധിന്റെ സാഹിത്യസേവനങ്ങളെ അംഗീകരിച്ചുകൊണ്ട് കാശി ഹിന്ദു സര്‍വകലാശാല ഇദ്ദേഹത്തെ ഓണററി അധ്യാപകനായി നിയമിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍