This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതാ ഷെര്‍ഗില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമൃതാ ഷെര്‍ഗില്‍ (1913 - 1941)

ഇന്ത്യന്‍ ചിത്രകാരി. 1913 ജനു. 30-ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ജനിച്ചു. പഞ്ചാബിലെ മജീദിയാ വര്‍ഗത്തില്‍പെട്ട സര്‍ദാര്‍ ഉമാറാവു സിങായിരുന്നു ഇവരുടെ അച്ഛന്‍; അമ്മ ഹംഗറിക്കാരിയായ മേരി ആങ്ത്വാനത്തും. പിതാവ് മികച്ച പണ്ഡിതന്‍, മാതാവ് സംഗീതജ്ഞ. അച്ഛനമ്മമാരുടെ ഈ സവിശേഷപ്രതിഭാവിലാസം മകളുടെ അഭിരുചിക്കു രൂപം നല്കി. അമൃതാ കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ തന്നെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. ഹംഗറിയിലെ സൌധങ്ങള്‍, അവിടത്തെ കെട്ടുകഥകളിലെ കഥാപാത്രങ്ങള്‍ എന്നിവ ആ ബാലികയുടെ ഭാവനയിലൂടെ രൂപംകൊണ്ടു.

അമൃതാ ഷെര്‍ഗില്‍

1921-ല്‍ അച്ഛനമ്മമാരോടൊരുമിച്ച് അമൃതാ ഇന്ത്യയിലെത്തി. സിംലയിലാണ് ഇവര്‍ താമസം ഉറപ്പിച്ചത്. 1924-ല്‍ അമൃതാ ഫ്ളോറന്‍സില്‍ പോയി അവിടെയുള്ള ഒരു കലാവിദ്യാലയത്തില്‍ ചേര്‍ന്നു. എങ്കിലും അവിടെ ഏറെനാള്‍ കഴിയുവാന്‍ ഇവര്‍ക്കു സാധിച്ചില്ല. സിംലയില്‍ തിരിച്ചെത്തിയ ആ പെണ്‍കുട്ടി ഒരു കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ന്നു. അധികദിവസം വേണ്ടിവന്നില്ല. ഇവര്‍ അവിടെ നിന്ന് ബഹിഷ്കൃതയായി.

1929-ല്‍ അമൃതാ പാരിസിലേക്ക് യാത്രയായി. അവിടെ ഇവര്‍ കുറെനാള്‍ പിയറെ വെയിലന്റ് എന്ന കലാകാരന്റെ കീഴിലും പിന്നീട് ലൂസിയണ്‍ സൈമണ്‍ എന്ന മഹാനായ കലാചാര്യന്റെ കീഴിലും പഠിച്ചു. ആ കാലഘട്ടം ഫലപ്രദമായിരുന്നു. മനുഷ്യരൂപത്തിന്റെ രഹസ്യം എന്താണെന്ന് ഇവര്‍ അന്നു പഠിച്ചു. രേഖയുടേയും രൂപത്തിന്റേയും വര്‍ണത്തിന്റേയും പ്രാധാന്യമെന്തെന്ന് ഇവര്‍ കണ്ടുപിടിച്ചു. ഗാഗിന്റേയും സെസാന്റേയും മാന്ത്രികമായ സ്വാധീനതയ്ക്ക് ഇവര്‍ വഴിപ്പെട്ടു. നീഗ്രോകലയുടേ യും ആദിമകലാരൂപങ്ങളുടേയും അതിപ്രസരത്തിന് ആധുനികര്‍ വിധേയരാകുന്നത് അമൃതാ മനസ്സിലാക്കി. നീഗ്രോകലയുടെ സ്വാധീനശക്തിക്ക് വിധേയനായിരുന്ന മോഡിക്ളിയാനിയുടെ ആരാധികയായിത്തീര്‍ന്നു ഇവര്‍. പിന്നീട് വിന്‍സന്റ് വാന്‍ഗോഗിനെ ആരാധിച്ചുതുടങ്ങി.

പാരിസിലെ കലാവിദ്യാലയത്തില്‍ മൂന്നു കൊല്ലം പഠിച്ചു. ഓരോ കൊല്ലവും നേട്ടങ്ങളുടെ കാലമായിരുന്നു. 1932-ല്‍ അമൃതാ ആദ്യമായി ഗ്രാന്റ്സലൂണില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചു. അത് പ്രശസ്തരായ കലാവിമര്‍ശകരുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. തുടര്‍ന്ന് അമൃതായ്ക്ക് ഗ്രാന്റ് സലൂണിലെ അംഗത്വം ലഭിച്ചു. അന്ന് ഇവര്‍ക്ക് വയസ്സ് 19 മാത്രമേയുള്ളൂ. ആ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അമൃതാ. ഇന്ത്യയില്‍ എന്നല്ല ഏഷ്യയില്‍ തന്നെ ആ ബഹുമതി ലഭിക്കുന്ന ആദ്യത്തെ കലാകാരിയാണ് ഇവര്‍.

1934-ല്‍ അമൃതാ സിംലയില്‍ മടങ്ങിയെത്തി. ഇവരുടെ ചിത്രങ്ങള്‍ കലാനിരൂപകരുടേയും ബഹുജനങ്ങളുടേയും ശ്രദ്ധ ക്രമേണ ആകര്‍ഷിക്കാന്‍ തുടങ്ങിയെങ്കിലും സിംല ഫൈന്‍ ആര്‍ട്ട് സൊസൈറ്റി ഇവരുടെ ഒരു ചിത്രത്തിന് അംഗീകാരം നല്കിയില്ല. ഈ നിരസനം അമൃതായെ വേദനിപ്പിച്ചു. നിരസിക്കപ്പെട്ട ആ ചിത്രംതന്നെ പാശ്ചാത്യദേശത്ത് ആദരാഭിനന്ദനങ്ങള്‍ക്ക് പാത്രമായി.

1937-ല്‍ സിംലയില്‍വച്ച് അമൃതാ രചിച്ച മൂന്നു ചിത്രങ്ങള്‍ അനശ്വരമായിത്തീര്‍ന്നു. 'വധുവിന്റെ ചമയം', 'ബ്രഹ്മചാരി', 'ചന്തയിലേക്കു പോകുന്ന ദക്ഷിണേന്ത്യന്‍ ഗ്രാമീണര്‍' എന്നിവ.

തെക്കേ ഇന്ത്യ മുഴുവന്‍ അമൃതാ പര്യടനം നടത്തി. അജന്ത, എല്ലോറ എന്നിവിടങ്ങളില്‍ നിന്നു തുടങ്ങി കന്യാകുമാരി വരെ അവര്‍ സഞ്ചരിച്ചു. 'ഉജ്ജ്വലമായ എല്ലോറ, വിചിത്രമാംവണ്ണം സൂക്ഷ്മവും കൌതുകപ്രദവുമായ അജന്ത' എന്നിങ്ങനെയാണ് എല്ലോറയേയും അജന്തയേയും ഇവര്‍ വിശേഷിപ്പിക്കുന്നത്. പദ്മനാഭപുരം കൊട്ടാരത്തിലെ ചുവര്‍ ചിത്രങ്ങള്‍ ഇവര്‍ക്കത്ര ഇഷ്ടപ്പെട്ടില്ല. എന്നാല്‍ കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടരത്തിലെ ചിത്രങ്ങളുടെ കഥ അങ്ങനെയായിരുന്നില്ല. 'ഇത്രയും ശക്തിയുള്ള ചിത്രങ്ങള്‍ ഞാന്‍ ചുരുക്കമായേ കണ്ടിട്ടുള്ളൂ. അജന്തയെ തന്നെ അതിശയിക്കുന്നവയാണവ. പല ചിത്രങ്ങളും ശൃംഗാരരംഗങ്ങള്‍ അവതരിപ്പിക്കുന്നു. തടിച്ച സ്ത്രീ പ്രസവിക്കുന്ന ചിത്രം യാതൊരു ഒളിവും മറവും കൂടാതെ വരച്ചുവച്ചിട്ടുണ്ട്. ഇതു തികച്ചും ഉദാത്തമാണ്.'

കഥകളിയും ഭരതനാട്യവും അമൃതായെ വിസ്മയിപ്പിച്ചു. പക്ഷേ, ബംഗാളി ചിത്രകലയെ ഇവര്‍ വിലമതിച്ചില്ല. 1937-ല്‍ അമൃതായുടെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഡല്‍ഹിയില്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രദര്‍ശനം ഇവരുടെ ചിത്രങ്ങള്‍ക്കു കൂടുതല്‍ അംഗീകാരവും പ്രചാരവും സിദ്ധിക്കുവാന്‍ ഇടയാക്കി.

1938-ല്‍ അമൃതാ ഹംഗറിയില്‍ പോയി. ഒരു ബന്ധുവായ ഡോ. വിക്റ്റര്‍ എഗനിനെ (Dr.Victor Egan) വിവാഹം കഴിച്ചു. ഹംഗറിയില്‍ കുറച്ചുകാലം കഴിച്ചുകൂട്ടിയശേഷം ആ ദമ്പതികള്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയിലും സിംലയിലും അവര്‍ താമസിച്ചു. 1940-ല്‍ അവര്‍ ലാഹോറില്‍ എത്തി. 1941 ഡി. 5-ന് അമൃതാ പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് 29-ാമത്തെ വയസ്സില്‍ ഇഹലോകം വെടിഞ്ഞു. പത്തു സംവത്സരക്കാലം ജ്വലിച്ചുനിന്ന ഇവരുടെ സര്‍ഗശക്തി അനന്യസാധാരണങ്ങളായ ചിത്രങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായി.

മനുഷ്യശരീരത്തിന്റെ-അനാഛാദിതമായ ശരീരത്തിന്റെ- ഭംഗിയില്‍ അമൃതാ എല്ലാക്കാലത്തും ആകൃഷ്ടയായിരുന്നു. പക്ഷേ, തന്റെ ലൈംഗിക പ്രേരണകളെ കലയുടെ സംശോധിതരൂപത്തില്‍ പ്രത്യക്ഷമാക്കിയ കലാകാരി മാത്രമായിരുന്നു ഇവര്‍ എന്ന് വിചാരിച്ചുകൂടാ. ദരിദ്രരായ ഇന്ത്യാക്കാരുടെ ശാശ്വതദുഃഖത്തെ ചിത്രീകരിക്കാനായിരുന്നു ഇവരുടെ കൌതുകം. ഭാരതമാതാ (Mother India) എന്ന അമൃതായുടെ ചിത്രത്തില്‍ ഒരു ഭിക്ഷക്കാരിയേയും അവരുടെ രണ്ടു കുട്ടികളേയും കാണാം. ഓരോ മുഖത്തും വിഷാദം ഘനീഭവിച്ചു കിടക്കുന്നു. ഹൃദയദ്രവീകരണസമര്‍ഥമാണ് ഈ ചിത്രം. വൈകാരികത്വത്തോളം എത്തിനില്ക്കുന്ന ദേശീയബോധം, പ്രജ്ഞാപരമായ നിസ്സംഗത, സഹാനുഭൂതി എന്നിവയോടുകൂടി അമൃതാ ഷെര്‍ഗില്‍ ചിത്രങ്ങള്‍ വരച്ചു. അവ പ്രേക്ഷകരില്‍ വികാരം ഉണര്‍ത്തി. സ്വര്‍ണാഭരണത്തില്‍ പതിച്ച രത്നംപോലെ അവരുടെ ചായം തിളങ്ങുന്നു. അമൃതായുടെ ചിത്രകല ആധുനികതയുടെ തുടക്കം കുറിക്കുന്നു. പാശ്ചാത്യപൌരസ്ത്യ സങ്കേതങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രചനാശൈലിയില്‍കൂടി ഭാരതത്തിന്റെ ആത്മാവിഷ്കാരം നിര്‍വഹിച്ച ഇവരുടെ കൃതികളില്‍ സമാദരിക്കപ്പെടുന്നവ 'സ്ത്രീയുടെ കബന്ധം', 'കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ', 'വധുവിന്റെ ചമയം', 'യാചകര്‍', 'ഗ്രാമീണര്‍', 'ഭാരതമാതാ', 'ബ്രഹ്മചാരികള്‍', 'ഹല്‍ദി തയ്യാറാക്കുന്നവര്‍', 'സിക്കുഗായകര്‍' എന്നിവയാണ്.

(കെ.എസ്. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍