This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിതാവ്ഘോഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമിതാവ്ഘോഷ് (1956 - )

ഇന്ത്യന്‍ ഇംഗ്ളീഷ് നോവലിസ്റ്റും എഴുത്തുകാരനും. 1956-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാവ്ഘോഷ് ഡെറാഡൂണിലെ ഡൂണ്‍ സ്കൂള്‍, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, അലക്സാന്‍ഡ്രിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദം നേടി. കുറച്ചുകാലം ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ളീഷില്‍ സാഹിത്യരചന നടത്തുന്ന ഇന്ത്യക്കാരില്‍ പ്രമുഖനായ ഘോഷിന്റെ പ്രധാനകൃതികള്‍ ദ് സര്‍ക്കിള്‍ ഒഫ് റീസണ്‍, ദ് ഷാഡോ ലൈന്‍സ്, ഇന്‍ ആന്‍ ആന്റീക് ലാന്‍ഡ്, ഡാന്‍സിംഗ് ഇന്‍ കമ്പോഡിയ, ദ് കല്‍ക്കട്ട ക്രോമസോം, ദ് ഗ്ളാസ് പാലസ്, ദ് ഹംഗ്റി റ്റൈഡ് എന്നിവയാണ്.

അനവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദ് സര്‍ക്കിള്‍ ഒഫ് റീസണ്‍ എന്ന നോവലിന് ഫ്രാന്‍സിലെ ഏറ്റവും വലിയ സാഹിത്യപുരസ്ക്കാരങ്ങളിലൊന്നായ 'പ്രീക്സ് മെദിസി എട്രേന്‍ഷര്‍' ലഭിച്ചു. ഷാഡോ ലൈന്‍സിന് ഇന്ത്യയിലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ദ് കല്‍ക്കട്ട ക്രോമസോം 1997-ലെ 'ആര്‍തര്‍ ഡി. ക്ളാര്‍ക്ക്' പുരസ്ക്കാരവും ദ് ഗ്ളാസ് പാലസ് 2001-ലെ ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ ഇ-ബുക്ക് അവാര്‍ഡ്സിന്റെ ഭാഗമായ 'ഗ്രാന്റ് പ്രൈസും' നേടുകയുണ്ടായി. ദ് മാര്‍ച്ച് ഒഫ് ദ് നോവല്‍ ത്രു ഹിസ്റ്ററി: മൈ ഫാദേഴ്സ് ബുക്ക് കെയ്സ് എന്ന സാഹിത്യ പ്രബന്ധത്തിന് 1999-ല്‍ വിഖ്യാതസാഹിത്യപുരസ്കാരമായ പുഷ്കാര്‍ട്ട് പ്രൈസ്' ലഭിച്ചു. 2007-ല്‍ പദ്മശ്രീ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.

അധിനിവേശാനന്തര സമൂഹങ്ങളുടെ സാംസ്കാരിക സമസ്യകളാണ് ഘോഷിന്റെ നോവലുകളുടെ മുഖ്യ ഇതിവൃത്തം. ചരിത്രത്തില്‍ നിന്ന് ബഹിഷ്കൃതരായവരും സാഹിത്യരചനകളില്‍ പ്രതിനിധാനം ചെയ്യപ്പെടാതെപോയവരുമായ ജനങ്ങളുടെ നിശബ്ദമാക്കപ്പെട്ട ശബ്ദം വീണ്ടെടുക്കുകയാണ് ഘോഷ് തന്റെ നോവലുകളിലൂടെ. വിഖ്യാതമായ കീഴാളചരിത്ര രചനകളെപ്പോലെ, ഘോഷും അദൃശ്യമാക്കപ്പെട്ട ജനങ്ങളെയും അവരുടെ സാംസ്കാരികമുദ്രകളെയും ദൃശ്യമാക്കുന്ന സാഹിത്യധര്‍മമാണ് നിര്‍വഹിക്കുന്നത്. മ്യാന്‍മാര്‍, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ ജീവിച്ച ഒരു കുടുംബത്തിന്റെ ഇതിഹാസ സമാനമായ കഥയാണ് ദ് ഗ്ളാസ് പാലസ് എന്ന നോവല്‍. പ്രശസ്തമായ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസിനുവേണ്ടിയുള്ള മത്സരത്തില്‍ ഒന്നാമതെത്തിയ ഈ കൃതി അവസാനനിമിഷം ഘോഷ് പിന്‍വലിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ പ്രസ്താവന വളരെ ശ്രദ്ധേയമായിരുന്നു. "എന്റെ കൃതി മത്സരത്തിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധനായിപ്പോയി. ദ് ഗ്ളാസ് പാലസ് കോളോണിയല്‍ വിരുദ്ധ സമരത്തിന്റെ കഥ കൂടിയാണ്. ചരിത്രരേഖകളുടെയോ ഭാവനയുടെയോ ഉല്‍പ്പന്നം മാത്രമല്ലിത്. ഈ സമരങ്ങളിലൂടെ ജീവിച്ച അനവധി മനുഷ്യരുമായി നടത്തിയ ദീര്‍ഘ സംഭാഷണങ്ങളില്‍ നിന്നാണ് ഈ നോവല്‍ ജനിച്ചത്. ആ മനുഷ്യരോട് എനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് എന്ന മുദ്രയുമായി എന്റെ നോവല്‍ പുറത്തിറങ്ങുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. അധിനിവേശാനന്തര സംസ്കാരങ്ങളുടെ ധര്‍മസങ്കടങ്ങളെയും ഇപ്പോഴും തുടരുന്ന അധമ മനോഭാവത്തെയും സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുന്നവയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും.

സാഹിത്യരചനയ്ക്കുപുറമേ, ആണവായുധവിരുദ്ധ രചനകളിലും ഇദ്ദേഹം മുന്‍പന്തിയിലാണ്. പൊഖ്റാന്‍ അണുവിസ്ഫോടനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എഴുതിയ ലേഖനം പിന്നീട് കൌണ്‍ട്ഡൌണ്‍ എന്ന കൃതിയായി പ്രസിദ്ധീകരിക്കപ്പെട്ടു.

യു.എസ്സിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപനം നടത്തിയിട്ടുള്ള ഘോഷ് ഇപ്പോള്‍ (2006) ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ ക്യൂന്‍സ് കോളജില്‍ താരതമ്യ സാഹിത്യത്തിന്റെ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. 1982-ല്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഫെലോ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയായ ഡെബോറാ ബേക്കര്‍ ആണ് ഇദ്ദേഹത്തിന്റെ പത്നി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍