This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമലോദ്ഭവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമലോദ്ഭവം

Immaculate Conception

ക്രിസ്തുവിന്റെ അമ്മയായ കന്യകാമറിയം തന്റെ മാതാവിന്റെ ഉദരത്തില്‍ ഉദ്ഭവിച്ച ആദ്യനിമിഷം മുതല്‍ എല്ലാ പാപങ്ങളിലുംനിന്നു മോചനം പ്രാപിച്ചിരുന്നു എന്ന സങ്കല്പം. കത്തോലിക്കാസഭ ഇതു വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോള്‍ മറ്റു ക്രൈസ്തവസഭകളില്‍ ഒരു കോളിളക്കമുണ്ടായി. കത്തോലിക്കാസഭയില്‍ പോലും ഇതിനെപ്പറ്റി ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു. എങ്കിലും കത്തോലിക്കാസഭയിലെ എല്ലാ വിഭാഗക്കാരും ഇതൊരു വിശ്വാസസത്യമായിത്തന്നെ അംഗീകരിച്ചുപോരുന്നുണ്ട്. 1854 ഡി. 8-ന് ഒന്‍പതാം പീയൂസ് മാര്‍പാപ്പ അമലോദ്ഭവത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിലും, വേദപുസ്തകത്തിലും ഈ പ്രഖ്യാപനത്തിന് ഉപോദ്ബലകമായ തെളിവുകളുണ്ടെന്ന് മാര്‍പാപ്പ വിശദീകരിച്ചു. ഒന്നാം വത്തിക്കാന്‍ കൌണ്‍സിലില്‍ ഇതു വീണ്ടും ചര്‍ച്ചയ്ക്കു വന്നെങ്കിലും എതിര്‍പ്പുകളെല്ലാം സാവധാനം കെട്ടടങ്ങി. എങ്കിലും കത്തോലിക്കേതര സഭകള്‍ ഇതു വിശ്വാസസത്യമായി അംഗീകരിച്ചിട്ടില്ല.

ക്രിസ്തുവിന്റെ പരിത്രാണദൌത്യത്തിനുവേണ്ട യോഗ്യതകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് പിതാവായ ദൈവം ക്രിസ്തുവിന്റെ മാതാവിനു കൊടുത്ത പ്രത്യേക ദാനമാണ് ഇത്. 'മനുഷ്യകുലത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതവഴി ലഭിച്ച സര്‍വശക്തനായ ദൈവത്തിന്റെ പ്രത്യേക കൃപ നിമിത്തം പരിശുദ്ധ കന്യക ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷത്തില്‍തന്നെ ജന്‍മപാപത്തിന്റെ എല്ലാ കളങ്കങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു' എന്നാണ് ഇതിനെപ്പറ്റി വിശ്വാസസത്യപ്രഖ്യാപനത്തില്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പ വിശദീകരിച്ചിരിക്കുന്നത്. ഉത്പത്തി പുസ്തകത്തിലെ 'നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും, ഞാന്‍ ശത്രുത ഉളവാക്കും, അവള്‍ നിന്റെ തല തകര്‍ക്കും' എന്ന വാക്യമാണ് അമലോദ്ഭവത്തിന്റെ പ്രധാന തെളിവായി ഹാജരാക്കിയിട്ടുള്ളത്. ഇതില്‍ 'നീ' സാത്താനും, 'സ്ത്രീ' കന്യകാമറിയവും, 'അവളുടെ സന്തതി' ക്രിസ്തുവും ആണ്. കന്യകാമറിയം ഒരു നിമിഷമെങ്കിലും പാപത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഈ 'തലതകര്‍ക്കല്‍' സാധിക്കുകയില്ല.'

'നന്‍മനിറഞ്ഞവളേ, നിനക്കു സ്വസ്തി; സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളേ, കര്‍ത്താവു നിന്നോടുകൂടെ' (ലൂക്കോ: 1.28) എന്ന ഗബ്രിയേല്‍മാലാഖയുടെ അഭിവാദനത്തില്‍ നിന്നു കന്യകാമറിയം പാപരഹിതയാണെന്നു തെളിയുന്നുണ്ട്. ഒന്നാം നൂറ്റാണ്ടു മുതല്ക്കു തന്നെ കത്തോലിക്കാസഭയില്‍ ഒരു അലിഖിതവിശ്വാസതത്ത്വമായി ഇത് അംഗീകരിച്ചുപോന്നതിനു തെളിവുകളുണ്ട്. എ.ഡി. 431-ലെ എഫേസൂസ് കൌണ്‍സിലില്‍ ഇത് അവിതര്‍ക്കിതവും അസന്ദിഗ്ധവുമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. 'കന്യകാമേരി പാപത്തിന്റെ സകല കെണികളിലും നിന്നു വിമുക്തയായിരുന്നു' എന്നാണ് നാലാം ശ.-ത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ അംബ്രോസ് പ്രസ്താവിച്ചിട്ടുള്ളത്. മറിയം പുതിയ ഹവ്വായാണെന്നും ഹവ്വാ പാപരഹിതയായി ഭൂമിയില്‍ അവതരിച്ചതുപോലെ പുതിയ ഹവ്വായും ജനിച്ചുവെന്നുമാണ് സഭാപിതാക്കന്‍മാരുടെ നിഗമനം. 12-ാം ശ.-ത്തില്‍ ഫ്രാന്‍സില്‍ അമലോദ്ഭവതിരുനാള്‍ ആഘോഷിക്കണമെന്നു തീരുമാനിച്ചിരുന്നപ്പോള്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ രണ്ടു ചേരിയായി തിരിയുകയുണ്ടായി. വിശുദ്ധ തോമസ് അക്വിനാസിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷം പണ്ഡിതരും അമലോദ്ഭവത്തെ അനുകൂലിച്ചില്ല. എന്നാല്‍ ഫ്രാന്‍സിസ്ക്കന്‍സഭക്കാരുടെ നേതൃത്വം വഹിച്ചിരുന്ന ജോണ്‍ സ്ക്കോട്ട്സ് അനുകൂലിച്ചു. സിക്സ്റ്റസ് നാലാമന്‍, അലക്സാണ്ടര്‍ ഏഴാമന്‍, ക്ളമന്റ് പന്ത്രണ്ടാമന്‍ എന്നീ മാര്‍പാപ്പമാര്‍ അമലോദ്ഭവത്തിന്റെ വക്താക്കളായിരുന്നു. ഭൂരിപക്ഷം മെത്രാന്‍മാരുടേയും അഭിപ്രായം കണക്കിലെടുത്തുകൊണ്ട് ഒമ്പതാം പീയൂസ് മാര്‍പാപ്പ ഇത് ദൈവവെളിപാടില്‍ അധിഷ്ഠിതമാണെന്നും പരസ്യമായി അംഗീകരിക്കേണ്ടതാണെന്നും പ്രഖ്യാപിച്ചു. അമലോദ്ഭവതിരുന്നാള്‍ ഡി. എട്ടിനാണു കൊണ്ടാടുന്നത്.

(ജോണ്‍ പെല്ലിശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍