This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമര്‍നാഥ് ഗുഹാക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമര്‍നാഥ് ഗുഹാക്ഷേത്രം

ഹിന്ദുക്കളുടെ ഒരു പുണ്യക്ഷേത്രം. ശ്രീനഗറില്‍ നിന്ന് 136 കി.മീ. വ.കി.ഭാഗത്തായി സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ശിവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവന്‍ ദേവന്‍മാരെ അമര്‍ത്ത്യര്‍ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവന്‍മാരുടെ അപേക്ഷപ്രകാരം ശിവന്‍ ഹിമലിംഗമായി അവിടെ പാര്‍പ്പ് ഉറപ്പിച്ചു എന്നും ദേവന്‍മാരെ 'അമര്‍ത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമര്‍നാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളില്‍ നിന്ന് തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയര്‍ന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികള്‍ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമര്‍നാഥ്ഗുഹാക്ഷേത്രം മനുഷ്യനിര്‍മിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്.

അമര്‍നാഥ് തീര്‍ത്ഥാടനം

വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളില്‍ ഹിമക്കട്ടകള്‍ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌര്‍ണമി ദിവസം ശിവലിംഗം പൂര്‍ണരൂപത്തില്‍ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതല്‍ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തില്‍ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു.

ശ്രാവണമാസത്തിലെ പൌര്‍ണമിനാളില്‍ ശിവന്‍ ഈ ഗുഹയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് കൂടുതല്‍ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാല്‍ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.

എല്ലാവര്‍ഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തില്‍, ശ്രീനഗറില്‍ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാര്‍ ഈ സംഘത്തില്‍ എത്താറുണ്ട്. ഈ തീര്‍ഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏര്‍പ്പാടുകളും കാശ്മീര്‍ ഗവണ്മെന്റ് നല്കിവരുന്നു.

അമര്‍നാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികള്‍ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളില്‍ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോര്‍ച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയില്‍ ഉള്ള രണ്ടു ദ്വാരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയില്‍ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാര്‍വതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങള്‍ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തില്‍ തട്ടുകയില്ല. അതുകൊണ്ട് വേനല്‍ക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

അമര്‍നാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമര്‍നാഥിലെ വിഭൂതിയായി ഭക്തന്‍മാര്‍ക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങള്‍ക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാല്‍സിയം സള്‍ഫേറ്റിന്റേയും കാല്‍സിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമര്‍നാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തന്‍മാര്‍ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാര്‍ഥം തീര്‍ഥാടകര്‍ സ്നാനത്തിനുശേഷം ശരീരത്ത് പൂശാന്‍ ഉപയോഗിക്കുന്നു. പുഴയില്‍ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പില്‍നിന്ന് അവര്‍ക്ക് രക്ഷകിട്ടുന്നു.

ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീര്‍ഥാടകര്‍ ശിവനും പാര്‍വതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമര്‍നാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികള്‍. അമര്‍നാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാര്‍ ചെയ്ത പ്രയത്നങ്ങള്‍ക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങള്‍ അവര്‍ക്ക് നല്കിയതെന്ന് പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍