This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമരകോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമരകോശം

സംസ്കൃതഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രചാരവും പ്രതിഷ്ഠയും ലഭിച്ചിട്ടുള്ള കോശ (നിഘണ്ടു) ഗ്രന്ഥം. അമരന്‍ എന്ന പേരില്‍ പ്രസിദ്ധനായ അമരസിംഹന്‍ രചിച്ചതാകയാല്‍ ഇതിന് അമരകോശം എന്നു പേരു കിട്ടി. നാമലിംഗാനുശാസനം എന്നാണ് ഗ്രന്ഥകാരന്‍ നല്കിയ പേര്.

വിഷയസ്വഭാവമനുസരിച്ച് പര്യായപദങ്ങളെ സമാഹരിച്ചിട്ടുള്ള ഒരു കോശഗ്രന്ഥമാണിത്. സ്വാരാദികാണ്ഡം, ഭൂമ്യാദികാണ്ഡം, സാമാന്യകാണ്ഡം എന്നിങ്ങനെ 3 കാണ്ഡങ്ങളില്‍ 27 വര്‍ഗങ്ങളിലായി 13,000-ത്തോളം പദങ്ങളെ ക്രോഡീകരിച്ച് ഇതില്‍ ചേര്‍ത്തിരിക്കുന്നു. ഒന്നാം കാണ്ഡത്തില്‍ സ്വര്‍ഗവര്‍ഗം, വ്യോമവര്‍ഗം, ദിഗ്വര്‍ഗം, കാലവര്‍ഗം, ധീവര്‍ഗം, ശബ്ദാദിവര്‍ഗം, നാട്യവര്‍ഗം, പാതാളഭോഗിവര്‍ഗം, നരകവര്‍ഗം, വാരിവര്‍ഗം; ദ്വിതീയകാണ്ഡത്തില്‍ ഭൂവര്‍ഗം, പുരവര്‍ഗം, ശൈലവര്‍ഗം, വനവര്‍ഗം, ഓഷധിവര്‍ഗം, മൃഗവര്‍ഗം, മനുഷ്യവര്‍ഗം, ബ്രഹ്മവര്‍ഗം, ക്ഷത്രിയവര്‍ഗം, വൈശ്യവര്‍ഗം, ശൂദ്രവര്‍ഗം; മൂന്നാം കാണ്ഡത്തില്‍, വിശേഷ്യനിഘ്നവര്‍ഗം, സങ്കീര്‍ണവര്‍ഗം, നാനാര്‍ഥവര്‍ഗം, നാനാര്‍ഥാവ്യയവര്‍ഗം, അവ്യയവര്‍ഗം, ലിംഗാദിസംഗ്രഹവര്‍ഗം എന്നിങ്ങനെയാണ് വര്‍ഗീകരണം. അധ്യേതാവിനു ഹൃദിസ്ഥമാക്കാനുള്ള സൌകര്യം പ്രമാണിച്ച് മറ്റ് സംസ്കൃത കോശങ്ങളെപ്പോലെ ഇതും പദ്യത്തില്‍ നിബന്ധിച്ചിരിക്കുന്നു. അനുഷ്ടുപ്പു വൃത്തത്തിലുള്ള 1,533 പദ്യങ്ങള്‍ ഇതിലുണ്ട്. ആദ്യത്തെ രണ്ടു കാണ്ഡങ്ങളില്‍ വിശേഷനാമങ്ങളേയും മൂന്നാമത്തെ കാണ്ഡത്തില്‍ സാമാന്യനാമങ്ങളെയും പറ്റിയാണ് പ്രതിപാദനം. പ്രാധാന്യേന നാമരൂപങ്ങളേയും അവയുടെ ലിംഗഭേദങ്ങളേയും വിവരിക്കുന്ന ഈ ഗ്രന്ഥത്തിന് നാമലിംഗാനുശാസനം എന്ന പേര് അന്വര്‍ഥമാണ്. നാനാര്‍ഥപദങ്ങളും അവ്യയങ്ങളും ലിംഗാദി സംഗ്രഹവും പ്രതിപാദ്യങ്ങളായുള്ള ഓരോ വര്‍ഗം മൂന്നാം കാണ്ഡത്തിലുണ്ട്.

അമരകോശത്തിനു മുന്‍പും പിന്‍പും സംസ്കൃതത്തില്‍ ധാരാളം കോശഗ്രന്ഥങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. കാത്യായനന്റെ നാമമാല, വാചസ്പതിയുടെ ശബ്ദാര്‍ണവം, വ്യാഡിയുടെ ഉത്പലിനി, ശാശ്വതന്റെ അനേകാര്‍ഥസമുച്ചയം മുതലായവ ഇത്തരം നിഘണ്ടുക്കളാണ്. എന്നാല്‍ ഗുണവിഷയത്തില്‍ ഒന്നിനും അമരകോശത്തോടു കിടനില്ക്കാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍വസൂരികളുടെ സിദ്ധാന്തങ്ങളെ സംക്ഷേപിച്ചും, പദംപ്രതി സംസ്കരിച്ചും വര്‍ഗീകരിച്ചും സമ്പൂര്‍ണമായി പ്രതിപാദിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് ഗ്രന്ഥകാരന്‍ അവതരണപദ്യങ്ങളിലൊന്നില്‍ പ്രസ്താവിച്ചിരിക്കുന്നു. പാതഞ്ജലമഹാഭാഷ്യത്തില്‍ വിശദീകരിച്ചിട്ടുള്ള വ്യാകരണസിദ്ധാന്തങ്ങളെ സമഗ്രമായി ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നു. 'അമരസിംഹോപിപാപീയാന്‍ സര്‍വം ഭാഷ്യമചൂചരത്' (പാപിയാണ് അമരസിംഹന്‍, ഭാഷ്യം മുഴുവന്‍ അദ്ദേഹം അപഹരിച്ചുകളഞ്ഞു) എന്ന് അമരസിംഹനെപ്പറ്റി ഒരു നിന്ദാസ്തുതിയുണ്ട്. അമരകോശത്തില്‍ വ്യാകരണശാസ്ത്രതത്ത്വങ്ങള്‍ എല്ലാം അടങ്ങിയിരിക്കുന്നു എന്നാണതിന്റെ സാരം. ചുരുക്കത്തില്‍ ഇത് വിദ്യാര്‍ഥികള്‍ക്കും ആചാര്യന്‍മാര്‍ക്കും പണ്ഡിതന്‍മാര്‍ക്കും വ്യാഖ്യാതാക്കന്‍മാര്‍ക്കും കവികള്‍ക്കും ഒന്നുപോലെ ഉപയോഗപ്രദമായ ഒരു പ്രാമാണികഗ്രന്ഥമാണ്. സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യമായി സിദ്ധരൂപത്തോടൊപ്പം അമരകോശവും ഉരുവിട്ടു ഹൃദിസ്ഥമാക്കുക സാധാരണയായിരുന്നു. പഴയ മലയാളം കുടിപ്പള്ളിക്കൂടങ്ങളിലും ഇതിന് മുഖ്യമായ ഒരു സ്ഥാനം കൊടുത്തിരുന്നു. സംസ്കൃതത്തില്‍ മേദിനി, അക്ഷരമാല തുടങ്ങിയ 26 കോശങ്ങള്‍ വിശേഷപരിഗണനയ്ക്കു വിഷയമായിട്ടുണ്ടെങ്കിലും അമരകോശപഠനം കൊണ്ടുമാത്രം തൃപ്തിപ്പെടുന്ന ഒരു സമ്പ്രദായമാണ് സംസ്കൃത വിദ്യാഭ്യാസമണ്ഡലത്തില്‍ കണ്ടുവരുന്നത്.

സംസ്കൃത ഭാഷയിലും ദേശീയഭാഷകളിലും ഇതിന് ഒട്ടേറെ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്കൃതത്തില്‍ ക്ഷീരസ്വാമി (എ.ഡി. 11-ാം ശ.), വന്ദ്യഘടീയസര്‍വാനന്ദന്‍ (1159), രായമുകുടമണി (1431) എന്നിവരുടെ വ്യാഖ്യാനങ്ങളും, മലയാളത്തില്‍ കൈക്കുളങ്ങര രാമവാര്യരുടെ ബാലപ്രിയാ വ്യാഖ്യാനവും. വാചസ്പതി പരമേശ്വരന്‍ മൂസ്സതിന്റെ പാരമേശ്വരി, ത്രിവേണി എന്നീ വ്യാഖ്യാനങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്.

ആദ്യപതിപ്പുകള്‍. ഇതിന്റെ ആദ്യത്തെ കാണ്ഡം എ.ഡി. 1798-ല്‍ തമിഴ് ലിപിയില്‍ റോമില്‍ അച്ചടിക്കപ്പെട്ടു, എച്ച്.ടി. കോള്‍ബ്രൂക്ക് ഇംഗ്ളീഷില്‍ എഴുതിയ ഒരു ടീകയോടും സൂചിപത്രത്തോടും കൂടി ഗ്രന്ഥത്തിന്റെ പൂര്‍ണരൂപത്തിലുള്ള ഒരു പതിപ്പ് 1808-ല്‍ സെറാംപൂരില്‍ നിന്നും, സംസ്കൃതഗ്രന്ഥം 1831-ല്‍ കൊല്ക്കത്തയില്‍ നിന്നും, എ.എല്‍.എം. ലോയ്സെലോ-ദെസ്‍ലോങ് ഷാംപ്സ് തയ്യാറാക്കിയ ഒരു ഫ്രഞ്ചു പതിപ്പ് 1839-ല്‍ പാരിസില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

എ.ഡി. 6-ാം ശ.-ത്തില്‍ അമരകോശം ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു എന്ന് ഇന്ത്യയ്ക്ക് നമ്മെ എന്തു പഠിപ്പിക്കാന്‍ കഴിയും (India,what it can teach us) എന്ന ഗ്രന്ഥത്തില്‍ ജര്‍മന്‍ പണ്ഡിതനായ മാക്സ്മുള്ളര്‍ പ്രസ്താവിച്ചിട്ടുണ്ട്.

കേരളത്തിലെ അധ്യേതാക്കള്‍ക്ക് അമരകോശം നിര്‍ബന്ധിതമായ ഒരു പ്രാഥമിക പാഠ്യഗ്രന്ഥമായിരുന്നു എന്നതിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ (1865-1913) കേരളം എന്ന ചരിത്രകാവ്യത്തില്‍,

'ബാലകര്‍ക്കമരകോശപാഠവും

ചാലവേ ഗണിതവാക്യപാഠവും

ശീലമാണതിന് ജാതിഭേദമി-

ല്ലാലയങ്ങളിലടച്ചു ചട്ടമാം'

എന്ന് ചെയ്തിരിക്കുന്ന പ്രസ്താവം തെളിവായെടുക്കാം. നോ: അമരസിംഹന്‍

(പ്രൊഫ. കെ. ബാലരാമപ്പണിക്കര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B4%B0%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍