This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിജാതാധിപത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിജാതാധിപത്യം

Aristocracy

പ്രഭുക്കളും അഭിജാതരുമായ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തിലുള്ള ഭരണസമ്പ്രദായം. 'ശ്രേഷ്ഠം' (കുലീനം) എന്നും 'അധികാരം' എന്നും യഥാക്രമം അര്‍ഥം വരുന്ന അരിസ്റ്റോസ് (Aristos), ക്രാറ്റോസ് (Kratos) എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നും സംജാതമായിട്ടുള്ളതാണ് 'അരിസ്റ്റോക്രസി' (Aristocracy) അഥവാ അഭിജാതാധിപത്യം എന്ന സംജ്ഞ. ഒരു രാജ്യത്തിലെ ഉന്നതകുലജാതരായ ചുരുക്കം ചില ആളുകളില്‍ ഭരണാധികാരം നിക്ഷിപ്തമാകുമ്പോഴാണ് അഭിജാതാധിപത്യം ഉടലെടുക്കുക. എന്നാല്‍, പുരാതനകാലംമുതല്‍ അടുത്തകാലംവരെ അങ്ങിങ്ങായി നിലനിന്നിട്ടുള്ള ഈ ഭരണസമ്പ്രദായം, പ്രായേണ, ഏതാനും ധനവാന്‍മാരുടെയോ സമുദായത്തിലെ മറ്റു വിഭാഗങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തി അവരെ നിയന്ത്രിച്ചു നിറുത്തുവാന്‍ കഴിവും സാമര്‍ഥ്യവും ആര്‍ജിച്ചിട്ടുള്ള പ്രത്യേക താത്പര്യങ്ങളുടെയോ കൈയിലമര്‍ന്നുപോയിട്ടുണ്ട്.

വിഭാഗങ്ങള്‍. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടല്‍ (ബി.സി. 384-322) ഭരണകൂടങ്ങളെ 'സാധാരണ' (normal) എന്നും 'ദുഷിച്ചത്' (perverted) എന്നും പൊതുവായി രണ്ടായി തരംതിരിച്ചിട്ടുണ്ട്. സാധാരണ ഭരണത്തില്‍ രാജവാഴ്ച (Monarchy), അഭിജാതാധിപത്യം (Aristocracy), പോളിറ്റി (Polity) എന്നിവ ഉള്‍പ്പെടുമെന്നും അവ ഓരോന്നും അധഃപതിക്കുമ്പോള്‍ യഥാക്രമം സ്വേച്ഛാധിപത്യം (Tyranny), അല്പാധിപത്യം (Oligarchy), ജനാധിപത്യം (Democracy) എന്നിങ്ങനെ ആയിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതില്‍ അഭിജാതാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വമായി ഗ്രീക്കുകാര്‍ ഗണിച്ചത് ബുദ്ധിശക്തിയും സന്‍മാര്‍ഗനിഷ്ഠയും ആയിരുന്നു. ഈ അടിസ്ഥാനതത്ത്വത്തില്‍നിന്നും വ്യതിചലിക്കുമ്പോഴാണ് അഭിജാതാധിപത്യം അല്പാധിപത്യമായി തരംതാഴ്ത്തപ്പെടുന്നത്.

അരിസ്റ്റോട്ടലിന്റെ മാതൃക കുറെയേറെ സ്വീകരിച്ചുകൊണ്ട് ഫ്രഞ്ചുദാര്‍ശനികനായ റൂസോ (Jean Jacques Rousseau, 1712-78) ഗവണ്‍മെന്റുകളെ ഏകാധിപത്യം, അഭിജാതാധിപത്യം, പ്രജാധിപത്യം എന്നിങ്ങനെ തരംതിരിക്കുകയും, അതില്‍ അഭിജാതാധിപത്യത്തെ വീണ്ടും 'സ്വാഭാവികം' (natural), 'തെരഞ്ഞെടുക്കപ്പെട്ടത്' (elective), 'പരമ്പരാഗതം' (hereditary) എന്നു വിഭജിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഭിജാതാധിപത്യം (Elective Aristocracy) ആണ് ഏറ്റവും ശ്രേഷ്ഠമെന്നും, പാരമ്പര്യസ്വഭാവമുള്ള അഭിജാതഭരണം ഏറ്റവും അധമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ശ്രേഷ്ഠത. പ്രാചീനകാലത്ത് അഭിജാതാധിപത്യം നിലവിലിരുന്ന ഓരോ രാജ്യത്തിലേയും അത്യുന്നതന്‍മാരും ശ്രേഷ്ഠന്‍മാരുമായിരുന്നു ഭരണചക്രം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവരുടെ ശ്രേഷ്ഠത നിര്‍ണയിച്ചിരുന്നത് വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നു. അതില്‍ ഒന്നാണ് 'ജനനം'. പൌരാണിക സാമൂഹിക സമ്പ്രദായത്തില്‍ ഓരോ ഗോത്രത്തിനും ഓരോ തലവനുണ്ടായിരിക്കുകയും, ഗോത്രവികസനത്തെത്തുടര്‍ന്ന് ഒരു പൊതുപിതാമഹനില്‍നിന്നും ജാതരായ തലമുറക്കാര്‍ ഒരു വര്‍ഗമായി വര്‍ത്തിക്കുകയും അന്യവര്‍ഗക്കാരെ അകറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ ജനപ്പെരുപ്പമോ മറ്റു പ്രശ്നസങ്കീര്‍ണതകളോ അന്നില്ലാതിരുന്നതുകൊണ്ട് കുറെക്കാലത്തേക്ക് ഈ സമ്പ്രദായം നിലനിന്നു. പില്ക്കാലങ്ങളില്‍ 'അഭിജാത കുടുംബ'ങ്ങളില്‍ ജനിച്ചവര്‍ക്കാണ് രാജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സന്ദര്‍ഭം ലഭിച്ചത്. ഇന്നും പല രാജ്യങ്ങളിലും ചില കുടുംബക്കാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഭരണരംഗത്ത് കൂടുതല്‍ ശേഷിയും നൈപുണ്യവും അനുഭവജ്ഞാനവും കൈവന്നിട്ടുള്ളവരായി കാണപ്പെടുന്നുണ്ട്.

ആഭിജാത്യം നിര്‍ണയിക്കുവാനുള്ള മറ്റൊരു മാനദണ്ഡം ധനസ്ഥിതിയാണ്. ഇതനുസരിച്ച് ഏറ്റവും സമ്പന്നരായ വ്യക്തികളാണ് പല രാജ്യങ്ങളിലും ഭരണം നടത്തിയിരുന്നത്. സാധാരണക്കാരന് ഭരണകാര്യങ്ങളില്‍ പങ്കെടുക്കുവാന്‍ സാധ്യമാകാത്ത വിധത്തിലായിരിക്കും അതിലെ സംവിധാനം. മറ്റു ചില സ്ഥലങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടരും വിദ്യാസമ്പന്നരുമായിരുന്നു ഭരണാധികാരികളായ 'അഭിജാതന്‍മാര്‍'. കായികശക്തിയുടെ അടിസ്ഥാനത്തിലും കുലീനത്വം കല്പിച്ചിരുന്ന ജനവര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ സൈനികമേധാവികള്‍ കുലീനത്വം സ്വായത്തമാക്കി ഭരണഭാരമേറ്റെടുത്തിട്ടുള്ളതിന് ഉദാഹരണങ്ങളും കുറവല്ല. മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും നിന്ന് ഒന്നോ രണ്ടോ പ്രതിനിധികള്‍ ചേര്‍ന്ന് അഭിജാതാധിപത്യം പരീക്ഷിച്ചു നോക്കിയിട്ടുള്ളതിനും തെളിവുകളുണ്ട്.

ഏതൊരു രാഷ്ട്രത്തിന്റേയും പരമാധികാരം എപ്പോഴും ഏതെങ്കിലും ഒരു വര്‍ഗത്തിന്റെ കൈയില്‍ അമര്‍ന്നിരിക്കുമെന്നാണ് പ്രൊഫ. ജി. ജെല്ലിനിക്കിന്റെ അഭിപ്രായം. അതു ജന്‍മിവര്‍ഗമോ പുരോഹിതന്‍മാരോ സൈനികരോ ആയിരിക്കാം. പക്ഷേ, അധികാരിവര്‍ഗം ഏതുതരത്തിലുള്ളവരായാലും അധികാരം അവരുടെ അധീനതയിലിരിക്കുന്നിടത്തോളംകാലം അവര്‍ സമൂഹത്തിലെ മറ്റു വിഭാഗങ്ങളെക്കാള്‍ പ്രബലരും പ്രമാണികളും മറ്റുള്ളവര്‍ക്കനുവദിക്കപ്പെടാത്ത പല ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരും ആയിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തന്‍മൂലം അഭിജാതാധിപത്യം വെറും സംഖ്യയുടെ അടിസ്ഥാനത്തില്‍ അധിഷ്ഠിതമാണെന്നു കരുതുന്നത് തെറ്റാണെന്നും അദ്ദേഹം വാദിച്ചു.

ചില വ്യാഖ്യാനങ്ങള്‍. അഭിജാതാധിപത്യത്തെ, 'അഭിജാതജനാധിപത്യം' (Aristo-democracy) എന്നു വിളിച്ചുതുടങ്ങിയിട്ടുണ്ട്. പ്രജായത്തഭരണംതന്നെ ഒരുവിധത്തില്‍ അഭിജാതാധിപത്യമാണെന്നാണ് ചിലരുടെ പക്ഷം; കാരണം, മൊത്തം ജനസംഖ്യയുടെ ചെറിയ ഒരു വിഭാഗം മാത്രമാണ് യഥാര്‍ഥത്തില്‍ ഭരണചക്രം തിരിക്കുന്നത്. ഉദാ. പാര്‍ലമെന്ററി ഭരണസമ്പ്രദായത്തില്‍, ക്യാബിനറ്റുകള്‍ രൂപവത്കരിക്കുന്നതും അധികാരം നിയന്ത്രിക്കുന്നതും തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുന്ന കക്ഷിയിലെ (കക്ഷികളിലെ) നേതാക്കന്മാരായിരിക്കും. അതുപോലെതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള പല ജനാധിപത്യരാജ്യങ്ങളിലും പ്രതിനിധിസഭകളുടെ ഉപരിമണ്ഡലങ്ങളില്‍ ഇന്നും ചിലതരം വ്യക്തികള്‍ക്ക് പ്രാതിനിധ്യം നല്കുന്നുണ്ട്. സാമാന്യജനങ്ങള്‍ക്ക് ഭരണനിര്‍വഹണത്തിനാവശ്യമായ പരിജ്ഞാനം, അഭിരുചി, കഴിവ്, സമയം, സൌകര്യം എന്നിവ വേണ്ടത്ര ഉണ്ടായിരിക്കുകയില്ല എന്ന നിഗമനത്തിന്റെ വെളിച്ചത്തിലാണ് മേല്‍വിവരിച്ച വിധത്തില്‍, ചുരുക്കം ചിലരുടെ കൈയില്‍ ഭരണഭാരം ഏല്പിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാരണങ്ങള്‍കൊണ്ട് അഭിജാതാധിപത്യവും ജനാധിപത്യവും ഒന്നാണെന്നു കരുതുന്നത് ശരിയല്ല. അഭിജാതാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ സാമാന്യജനങ്ങളുടെ കഴിവ്, അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വകവച്ചുകൊടുക്കുകയില്ലെന്നു മാത്രമല്ല, സമുദായത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കേ അവ ഉണ്ടായിരിക്കുകയുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നു. ജനാധിപത്യ വിശ്വാസികളാകട്ടെ, എല്ലാ ജനവിഭാഗങ്ങളുടേയും കഴിവുകളും അവകാശങ്ങളും ഒന്നുപോലെ കണക്കിലെടുക്കുകയും വിവേചനംകൂടാതെ മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുകയും ചെയ്യുന്നു. പൌരനാകാന്‍ അര്‍ഹതയുള്ള ഏതൊരാള്‍ക്കും ഭരണകാര്യങ്ങളില്‍ ഭാഗഭാക്കാകാനുള്ള അവകാശം ഉണ്ടെന്നുള്ളതാണ് ജനാധിപത്യത്തിന്റെ കാതലായ തത്ത്വം.

മേന്മകള്‍. അഭിജാതാധിപത്യത്തില്‍ ഭരണാധികാരികളുടെ ബുദ്ധി, ഭരണനൈപുണ്യം, കഴിവ് മുതലായവ പ്രകടമായിരിക്കും. ഇതുകൊണ്ടുതന്നെയാണ് ചിലര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠന്‍മാരാണെന്നും അക്കാരണത്താല്‍ അവരെ മാത്രമാണ് ഭരണകാര്യങ്ങള്‍ ഏല്പിക്കേണ്ടതെന്നും അഭിജാത ഭരണത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. പല രാജ്യങ്ങളിലും മെച്ചപ്പെട്ട ഭരണക്രമം പ്രദാനം ചെയ്യുവാന്‍ അവിടങ്ങളിലെ അഭിജാതഭരണത്തിന് കഴിഞ്ഞുവെന്ന് തെളിഞ്ഞിട്ടുണ്ട്. അര്‍ഹതയും ശേഷിയും ഉള്ളവര്‍മാത്രം ഭരണരംഗത്തേക്കു കടന്നുവരുന്നതുകൊണ്ട് അവരുടെ കൈയില്‍ സകല നിയന്ത്രണാധികാരങ്ങളും ഏല്പിച്ചുകൊടുക്കുന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്ക് അന്ന് വൈമുഖ്യം ഉണ്ടായിരുന്നില്ല. സാമര്‍ഥ്യമുള്ളവര്‍ ഒരു രാജ്യം ഭരിക്കുന്നത് അത്യുത്തമമായിരിക്കുമെന്നാണ് ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന റൂസോ പോലും പറഞ്ഞിട്ടുള്ളത്. സ്കോട്ടിഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ (1795-1881) പ്രസ്താവിച്ചിട്ടുള്ളത് ബുദ്ധിശൂന്യരായ ജനങ്ങള്‍ക്ക് ബുദ്ധിമാന്മാരുടെ ഭരണം ലഭ്യമാകുന്നത് അവരര്‍ഹിക്കുന്നതില്‍വച്ച് ഏറ്റവും വലിയ ആനുകൂല്യം ആയിരിക്കും എന്നാണ്.

രാഷ്ട്രീയത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്ന്, തങ്ങളെ ഏല്പിച്ചിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമായി ചെയ്തുതീര്‍ക്കാനുള്ള കഴിവും പരിചയസമ്പന്നതയും ഉള്ള ഒരു ഭരണവര്‍ഗത്തെ ദാനം ചെയ്യുന്നു എന്നുള്ളതാണ് അഭിജാതഭരണത്തിന്റെ മറ്റൊരു മേന്‍മ. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി വിവേകപൂര്‍വമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ അഭിജാതഭരണത്തിന് പ്രയാസമില്ല. ജനാധിപത്യത്തിലെപ്പോലെ ഭൂരിപക്ഷം ആളുകളുടെ അപക്വതീരുമാനങ്ങള്‍ക്കോ, രാജവാഴ്ചയിലെപ്പോലെ ഒരാളുടെമാത്രം ധിക്കാരംനിറഞ്ഞ നടപടികള്‍ക്കോ ഇവിടെ സ്ഥാനമില്ല. കൂടാതെ ജനാധിപത്യത്തിലെ ഭാരിച്ച പാഴ്ചെലവുകളും രാജവാഴ്ചയിലെ അനിയന്ത്രിതമായ ധൂര്‍ത്തും ഈ സംവിധാനത്തില്‍ ഒഴിവാക്കപ്പെടുന്നു. കെട്ടുറപ്പും കാര്യക്ഷമതയും ഉള്ള ഭരണം പ്രദാനം ചെയ്യുവാന്‍ അഭിജാതഭരണത്തിന് കഴിയുമെന്ന് വിശ്വസിക്കുവാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ട്. ഗവണ്‍മെന്റുകളില്‍, കാര്യനിര്‍വഹണത്തിന് സ്ഥായിയായ കഴിവും ഓജസ്സും നല്കുവാന്‍ കഴിഞ്ഞിട്ടുള്ളത് ഒരഭിജാതഭരണത്തിനാണെന്ന് ഇംഗ്ളീഷ് ദാര്‍ശനികനും സാമ്പത്തികശാസ്ത്രജ്ഞനുമായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-73) അഭിപ്രായപ്പെടുന്നു.

അനിയന്ത്രിതവും വിവേചനരഹിതവുമായ അധികാര ദുര്‍വിനിയോഗം ഒഴിവാക്കുന്നു എന്നതാണ് അഭിജാതഭരണത്തിന്റെ സാമാന്യമായ ഒരു മേന്‍മ. ആസൂത്രിതമാകാതെ കൂടെക്കൂടെ ഉണ്ടാകാന്‍ ഇടയുള്ള ഭരണപരിവര്‍ത്തനങ്ങള്‍ അതിരുകവിഞ്ഞവിധത്തില്‍ ആകാതിരിക്കുവാന്‍ അഭിജാതാധിപത്യം ശ്രദ്ധിക്കുന്നു.

പരിമിതികള്‍. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അഭിജാതാധിപത്യം പ്രതിനിധാനം ചെയ്യുന്നുള്ളു എന്നതാണ് അതിന്റെ പ്രധാന ന്യൂനത. പൊതുതാത്പര്യങ്ങള്‍ക്കെതിരായിപ്പോലും ആ പ്രത്യേക വിഭാഗത്തിന്റെ ഗുണത്തിനായി നിലകൊള്ളുവാന്‍ അഭിജാതഭരണം നിര്‍ബന്ധിതമായിത്തീരുന്നു. ശ്രേഷ്ഠന്‍മാര്‍ എന്നു കരുതപ്പെടുന്ന ഭരണാധികാരികള്‍, തങ്ങളെക്കാള്‍ കഴിവിലും ബുദ്ധിയിലും മറ്റും താഴ്ന്ന നിലവാരത്തിലുള്ള ജനവിഭാഗങ്ങളോടുള്ള പെരുമാറ്റത്തില്‍ വെറുപ്പോ അമര്‍ഷമോ പുച്ഛമോ കാണിക്കുന്നത് അസ്വാഭാവികമല്ല. അഭിജാതഭരണം കാലക്രമേണ വര്‍ഗഭരണമായി അധഃപതിച്ചിട്ടുള്ളതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. പലപ്പോഴും അത് ദുര്‍ഭരണത്തിലേക്കും വഴുതിവീഴാറുണ്ട്. അധികാരവും ശക്തിയും സ്വായത്തമാകുമ്പോള്‍ അധികാരികള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ യാതൊരു താത്പര്യവും കാണിക്കാറില്ലെന്നു മാത്രമല്ല, അത്തരം കാര്യങ്ങള്‍ മിക്കപ്പോഴും തള്ളിക്കളയുവാനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്യും. വര്‍ഗവിവേചനം വിവിധ വര്‍ഗക്കാര്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും എതിര്‍പ്പിനും വഴക്കിനും വഴിതെളിക്കാറുണ്ട്. അതുപോലെതന്നെ അഭിജാതന്‍മാര്‍ക്കിടയിലും അന്യോന്യവിരോധത്തിനും കലഹത്തിനും വഴിയുണ്ടാകുകയും ചെയ്യും. ചിലപ്പോള്‍ ഇത്തരം വഴക്കുകളും എതിര്‍പ്പുകളും ആഭ്യന്തരയുദ്ധത്തിനുതന്നെ കളമൊരുക്കാറുണ്ട്.

ഏതാനും ആളുകള്‍മാത്രം ഭരിക്കുവാന്‍ പറ്റിയവരും മറ്റുള്ളവര്‍ ഭരിക്കപ്പെടേണ്ടവരുമാണെന്നുള്ള സിദ്ധാന്തം മാനുഷികമൂല്യങ്ങള്‍ക്കും പ്രജായത്തഭരണ സമ്പ്രദായത്തിനും കടകവിരുദ്ധമാണ്. ജനങ്ങളില്‍ രാഷ്ട്രീയാഭിരുചി വളര്‍ത്തുകയും ഭരണപരിചയം ഉണ്ടാക്കുവാന്‍ വഴിതെളിക്കുകയും ചെയ്യുന്നതിനുപകരം സാമാന്യജനസഞ്ചയത്തെ എന്നെന്നും ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തുകയാണ് അഭിജാതാധിപത്യം ചെയ്യുന്നത്. കുടുംബപാരമ്പര്യംവഴി അധികാരം സ്വായത്തമാക്കിയിട്ടുള്ള എല്ലാവരും ഒരേവിധത്തില്‍ ഭരണപരിശീലനം സിദ്ധിച്ചവരോ ഉത്തമന്‍മാരോ ആയിരിക്കണമെന്നില്ല. ഭരണപാരമ്പര്യമുള്ള കുടുംബങ്ങളിലുള്ള പലരും ഭരണാധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്.

അഭിജാതാധിപത്യത്തിന്റെ മറ്റൊരു ന്യൂനത അയവില്ലാത്ത നയപരിപാടികളാണ്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പല പുരോഗമന നടപടികളും അഭിജാതാധിപത്യത്തിന്റെ പിടിയില്‍ നിര്‍ജീവമായിത്തീരാറുണ്ട്. പുരോഗമനപരമായ മാറ്റങ്ങള്‍ കാംക്ഷിക്കുന്ന ജനതയ്ക്ക് അഭിജാതാധിപത്യം മാര്‍ഗദര്‍ശനം നല്കുമെന്ന് കരുതുവാന്‍ ന്യായമില്ല. നോ: ഗവണ്‍മെന്റുകള്‍

(ഡോ. എന്‍.ആര്‍. വിശാലാക്ഷി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍