This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്രഹാം മല്പാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്രഹാം മല്പാന്‍ (1796 - 1846)

മലങ്കര സുറിയാനിസഭയിലെ നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുരോഹിതന്‍. ഇദ്ദേഹം പൌരോഹിത്യ പാരമ്പര്യമുള്ള മാരാമണ്‍ പാലക്കുന്നത്തു കുടുംബത്തില്‍ 1796-ല്‍ ജനിച്ചു.

അബ്രഹാം മല്പാന്‍
ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍തന്നെ സ്വപിതാവ് അന്തരിച്ചതിനാല്‍ പിതൃസഹോദരനായ തോമാമല്പാന്റെ സംരക്ഷണത്തിലും ശിക്ഷണത്തിലുമാണ് വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍ തന്നെ ഇദ്ദേഹത്തിന് ആധ്യാത്മികമായ പരിശീലനം സിദ്ധിച്ചിരുന്നു. കാലോചിതമായ നാട്ടുഭാഷാഭ്യസനം കഴിഞ്ഞ് അബ്രഹാം ശെമ്മാശനായി. പുതുപ്പള്ളില്‍ പടിഞ്ഞാറേക്കൂറ്റു കോരമല്പാന്റെ കീഴില്‍ സുറിയാനി പഠിക്കുകയും പ്രസ്തുത ഭാഷയിലും ദൈവശാസ്ത്രത്തിലും അവഗാഹം നേടുകയും ചെയ്തു. എട്ടാം മാര്‍ത്തോമ്മായില്‍നിന്ന് കത്തനാരുപട്ടം ഏറ്റ ശേഷം ഇദ്ദേഹം മാരാമണ്‍ പള്ളിയിലെ കൊച്ചുകത്തനാരായി സേവനം നടത്തിവന്നു.

എട്ടാം മാര്‍ത്തോമ്മായുടെ കാലത്താണ് കോട്ടയം പഴയസെമിനാരിയുടെ ആവിര്‍ഭാവം. 1810-ല്‍ കേണല്‍ മണ്‍റോ ബ്രിട്ടിഷ് റസിഡന്റായി നിയമിക്കപ്പെട്ടശേഷം, പ്രത്യേകിച്ച് 1816 മുതല്‍ 1819 വരെയുള്ള കാലഘട്ടത്തില്‍, സി.എം.എസ്. മിഷനറിമാര്‍ തിരിവിതാംകൂറില്‍ വന്നുചേര്‍ന്നു. സുറിയാനി സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമാണിത്. മിഷനറിമാരുടെ സഹായത്തോടുകൂടി കോട്ടയം പഴയ സെമിനാരിയുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അവിടെ സുറിയാനി പഠിപ്പിക്കാന്‍ കോനാടു മല്പാനോടൊപ്പം അബ്രഹാം മല്പാനും നിയമിതനായി.

മലങ്കര സുറിയാനി സഭയില്‍ അന്നുണ്ടായിരുന്ന ആചാരവൈകൃതങ്ങള്‍ തുടച്ചുനീക്കി സഭയെ ശുചീകരിക്കുക എന്ന മഹാസംരംഭത്തിലേര്‍പ്പെടാന്‍ അബ്രഹാം മല്പാന് മിഷനറിമാരോടുള്ള സമ്പര്‍ക്കംകൊണ്ടും വേദപുസ്തകപഠനംകൊണ്ടും സിദ്ധിച്ച പുതിയ വെളിച്ചം പ്രചോദനം നല്കി. പന്ത്രണ്ടു പ്രമുഖ വൈദികര്‍ അബ്രഹാം മല്പാന് പിന്തുണ നല്കി. അവര്‍ കൂടിയാലോചിച്ച് ആരാധനാക്രമം പരിഷ്കരിച്ചു. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും പരിശുദ്ധന്മാരോടുള്ള അപേക്ഷയും പ്രാര്‍ഥനപുസ്തകത്തില്‍ നിന്നും നീക്കികളഞ്ഞു. സുറിയാനിയിലുള്ള വി. കുര്‍ബാനക്രമം മലയാളത്തില്‍ തര്‍ജുമ ചെയ്ത് ഉപയോഗിക്കണമെന്നും തീരുമാനിച്ചു.

എ.ഡി. 1837-ല്‍ അബ്രഹാം മല്പാന്‍ മാരാമണ്‍ ഇടവകയില്‍ ശുചീകരണ പരിപാടികള്‍ നടപ്പാക്കി. മലയാളത്തില്‍ ആരാധന നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന ചേപ്പാട് മാര്‍ ദിവന്യാസിയോസും അനുയായികളും അബ്രഹാം മല്പാന്‍ വരുത്തിയ നവീകരണത്തെ എതിര്‍ത്തു. തുടര്‍ന്നു മല്പാന് അതിശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ഇതിനിടയ്ക്ക് മിഷനറിമാരും മലങ്കരമെത്രാപ്പോലീത്തയും തമ്മില്‍ പിണങ്ങിപ്പിരിഞ്ഞു നോ: മാര്‍ത്തോമ്മാസഭ

അനവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ വ്യക്തമായ ലക്ഷ്യബോധത്തോടും ദൃഢവിശ്വാസത്തോടുംകൂടി, സഭയുടെ നവീകരണത്തിനുവേണ്ടി അര്‍പ്പിതബുദ്ധ്യാ യത്നിച്ച അബ്രഹാം മല്പാന്‍ 1846 ചിങ്ങം 24-ന് 50-ാമത്തെ വയസ്സില്‍ അന്തരിച്ചു.

(ടി. ചാണ്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍