This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഫ്രീഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഫ്രീഡി

Afridi


ഇന്ത്യയുടെ വ. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൈബര്‍ ചുരത്തിനടുത്തുവസിക്കുന്ന ഒരു പത്താന്‍ വര്‍ഗം. 1960-ലെ കണക്കനുസരിച്ച് 50,000-ല്‍ അധികം അഫ്രീഡികള്‍ ഉണ്ട്. സമുദ്രനിരപ്പില്‍നിന്നും 1,800-2,100 മീ. ഉയരമുള്ള ഫലപുഷ്ടവും ദുര്‍ഗമവുമായ കുന്നിന്‍പ്രദേശം വളരെക്കാലം ഇവരുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നു. ഒരു ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിനു വിധേയരാകാതെ ജീവിച്ചുവന്ന ഇക്കൂട്ടരെ ആദ്യമായി കണ്ടുമുട്ടിയത് ഇന്ത്യയെ ആക്രമിച്ച സാഹിര്‍ ഉദ്-ദിന്‍ ബാബറാണ് (1504). അന്യരുടെ ആക്രമണത്തിനു വിധേയരാകാതെ ഇവര്‍ പിന്നെയും കുറേക്കാലം കഴിച്ചു. 1581-ല്‍ അക്ബര്‍ കൈബര്‍ ചുരത്തിലൂടെ ഒരു റോഡ് നിര്‍മിച്ചു. അഫ്രീഡികളുടെ എതിര്‍പ്പുമൂലം കാബൂളിലെ ആദ്യഗവര്‍ണറായ മാന്‍സിംഗിന് ചുരം കടക്കാന്‍ കഴിഞ്ഞില്ല. 'റോഷാനിയാ' പ്രസ്ഥാനത്തിന്റെ നേതാവായ ജലാലുദ്ദീനാണ് ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ക്ക് പ്രചോദനം നല്കിയത്.

1585-ലും 1622-ലും മുഗളന്മാരും അഫ്രീഡികളുമായി കനത്ത സംഘട്ടനങ്ങളുണ്ടായി. 1630-ല്‍ കാബൂള്‍ ഗവര്‍ണറായ മുസാഫര്‍ഖാന്റെ കാലത്ത് അഫ്രീഡികള്‍ക്ക് വമ്പിച്ച പരാജയം നേരിട്ടു. 1672-ല്‍ നവ്ഷെറാകോട്ട പിടിച്ചടക്കാന്‍ മുഗളന്മാര്‍ നടത്തിയ ശ്രമം വിജയിച്ചില്ല.

18-ാം ശ.-ത്തില്‍ അഫ്ഗാന്‍ അമീര്‍ ആയ അഹമ്മദ് ഷാ ദുരാനി അഫ്രീഡികള്‍ക്ക് സഹായവാഗ്ദാനം ചെയ്യുകയും അവരെ തന്റെ സൈന്യത്തില്‍ ചേര്‍ക്കുകയും ചെയ്തു. ദുരാനിയുടെ പൌത്രനായ ഷാഷൂജായ്ക്ക് അഫ്രീഡികളുടെ സഹായം ലഭിച്ചിരുന്നു.

യുദ്ധത്തില്‍ പരാജിതനായ ഷുജായ്ക്ക് അഭയം നല്കിയതും അഫ്രീഡികളാണ്. 1837-ല്‍ സിക്കു നേതാവായിരുന്ന ഹരിസിങ്ങിനെ ആക്രമിക്കുന്നതിന് ദോസ്ത് മുഹമ്മദിനെ അഫ്രീഡികള്‍ സഹായിച്ചു. 1838-42 ലുണ്ടായ ഒന്നാം അഫ്ഗാന്‍ യുദ്ധത്തിലാണ് ബ്രിട്ടീഷുകാര്‍ അഫ്രീഡികളുമായി ഏറ്റുമുട്ടിയത്. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ അഫ്രീഡികളെ ബ്രിട്ടിഷ് നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. ഡോ. ഖാന്‍ സാഹിബും അനുജനായ അബ്ദല്‍ ഗഫാര്‍ഖാനും രംഗത്തു വന്നതോടെ (1930-നുശേഷം) ബ്രിട്ടീഷുകാരുടെ സ്ഥിതി പരുങ്ങലിലായി; സ്വതന്ത്രപക്തൂണിസ്താന്‍ വേണമെന്ന വാദവും ഇക്കാലത്ത് ഉയര്‍ന്നു.

തല മുണ്ഡനം ചെയ്യുകയും താടിമീശ വളര്‍ത്തുകയും ചെയ്യുന്ന ദൃഢഗാത്രരായ ഇക്കൂട്ടര്‍ സംസാരിക്കുന്നത് 'പുഷ്തു' ഭാഷയാണ്. ഈ വര്‍ഗത്തിന്റെ ഉദ്ഭവത്തെക്കുറിച്ചു വലിയ അറിവുകളില്ല. അനാഥശിശുക്കളെ ദത്തെടുക്കുന്ന വംശപാരമ്പര്യം കണക്കിലെടുത്താല്‍ അഫ്രീഡികള്‍ മറ്റു പത്താന്‍ വര്‍ഗക്കാരുമായി സാദൃശ്യമുള്ളവരാണെന്ന് കാണാന്‍ കഴിയും

ദായക്രമത്തിന്റെ കാര്യത്തില്‍ കിഴക്കന്‍-ഇറാനിയന്‍ഭാഷ സംസാരിക്കുന്ന ഉര്‍മാറീസ് വര്‍ഗങ്ങളുമായും അഫ്രീഡികള്‍ക്കു സാദൃശ്യമുണ്ട്. പത്താന്‍ഭാഷയും ആചാരങ്ങളും അനുവര്‍ത്തിച്ചുവരുന്ന അഫ്രീഡികള്‍ പ്രാചീനകാലത്തുതന്നെ കുടിയേറിയവരാണെന്ന് കരുതാം. അഫ്രീഡികള്‍ക്കു പെഷാവര്‍ തീരത്തു വസിച്ചുവന്ന 'അപാരിടെ'യുമായി ബന്ധമുണ്ടെന്ന് പ്രാചീന യവനചരിത്രകാരനായ ഹെറൊഡോട്ടസ് (ബി.സി. 5-ാം ശ.) സൂചിപ്പിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AB%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍