This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപരദനചക്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അപരദനചക്രം

Cycle of Erosion

ഭൂദൃശ്യങ്ങളുടെ (landscapes) വികാസപരിണാമങ്ങളിലെ അനുക്രമികസ്വഭാവം സിദ്ധാന്തിക്കുന്ന പരികല്പന. അമേരിക്കന്‍ ഭൂരുപവിജ്ഞാനി (geomorphologist) ആയ ഡബ്ളിയൂ. എം. ഡേവിസ് ആണ് ഈ പരികല്പനയുടെ ഉപജ്ഞാതാവ്. ഏതു ഭൂദൃശ്യവും അതിന്റെ പൂര്‍വപ്രകൃതിയില്‍നിന്നും വ്യതിചലിച്ച്, സാവധാനവും ക്രമപ്രവൃദ്ധവുമായ മാറ്റങ്ങളിലൂടെ അനുവര്‍ത്തരൂപങ്ങള്‍ പ്രാപിച്ച്, ഒടുവില്‍ നിയതമായ സമാപ്തരൂപത്തിലേക്ക് എത്തിച്ചേരുന്നു എന്ന് അദ്ദേഹം സമര്‍ഥിച്ചു. ഭൂദൃശ്യങ്ങളുടെ ഈ അസ്തിത്വാവര്‍ത്തനമാണ് അപരദനചക്രം എന്നു വിശേഷിപ്പിക്കപ്പെട്ടത്.

ആമുഖം

അപരദന ഫലമായി ഭൂവല്കത്തിലെ ശിലാപ്രസ്തരങ്ങളുടെ സംരചനയിലും അവസ്ഥയിലും നിരന്തരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു. എല്ലാവിധ ഭൂരൂപങ്ങളും ഇങ്ങനെ രൂപപ്പെടുന്നവയാണ്. തുടക്കത്തില്‍ ഭൂദൃശ്യത്തിന് പ്രോത്ഥാനം (Uplift) സംഭവിക്കുന്നു. ആന്തരശക്തികളുടെ (endogenic forces) പ്രവര്‍ത്തനഫലമായി ഭൂഭാഗങ്ങള്‍ ഉയര്‍ത്തപ്പെടുന്ന പ്രക്രിയയാണ് പ്രോത്ഥാനം. പൂര്‍വപ്രകൃതിയില്‍ ആന്തരിക സ്ഥിതികള്‍ക്ക് അനുഗതമായ ഒരു സംരചനയും ഭാവവുമായിരിക്കും ഭൂദൃശ്യങ്ങള്‍ക്കുണ്ടായിരിക്കുക. പ്രതലശിലാസ്തരങ്ങള്‍ ഒടിഞ്ഞുമടങ്ങിയും ഭ്രംശിക്കപ്പെട്ടും വിച്ഛിന്നതകള്‍ നിറഞ്ഞും പൊതുവേ വികൃതരൂപത്തില്‍ കാണപ്പെടുന്നു. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം ഉത്ഥാനകാരകങ്ങളുടെ ശക്തിയെ ആശ്രയിച്ചിരിക്കും. ചുരുക്കം ചിലപ്പോള്‍ പരന്ന പീഠപ്രദേശങ്ങളായി ഉദ്ധരിക്കപ്പെടാം. ഈ ഭാഗങ്ങളില്‍ ഭൂവല്കശിലകള്‍ സമാന്തര അടരുകളായി കാണപ്പെടും.

സംരചന ഏതുവിധത്തിലായാലും ദൃശ്യശിലാതലങ്ങളില്‍ ബാഹ്യശക്തികളുടെ പ്രവര്‍ത്തനം നടക്കുന്നു. ഒഴുക്കുവെള്ളം, ഹിമാനി, കാറ്റ്, തിരമാലകള്‍, ജലം എന്നിവയൊക്കെ ശിലാവിഘടനത്തില്‍ പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ശിലാതലങ്ങള്‍ എത്രതന്നെ ഉയര്‍ന്നതും ഉറപ്പുള്ളതുമായാലും മേല്പറഞ്ഞ അപരദനകാരകങ്ങളുടെ നിരന്തരമുള്ള പ്രക്രിയകള്‍ക്ക് ബാധകമാകും. ശിലകളെ വിഘടിപ്പിച്ചും കണീഭവിപ്പിച്ചും ശിഥിലീകരിച്ചും ഭൂതലത്തിലെ നിമ്നോന്നതാവസ്ഥയില്‍ കുറവുവരുത്തുകയാണ് ഈ ശക്തികള്‍ ചെയ്യുന്നത്.

വളരെ സാവധാനത്തിലുള്ള ഈ പരിവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് നീണ്ട കാലയളവുകള്‍ വേണ്ടിവരും. നിമ്നോന്നതങ്ങളല്ലാത്ത സമപ്രായതല (Peneplain)ങ്ങളായിത്തീരാന്‍ വേണ്ടസമയം അതതു പ്രദേശങ്ങളിലെ ശിലാസ്തരങ്ങളുടെ സ്വഭാവത്തെയും അതിനു സമുദ്രനിരപ്പില്‍നിന്നുള്ള ഉയരത്തെയും ആശ്രയിച്ചിരിക്കും. മറിച്ച് ഒരു പ്രത്യേക ഭൂദൃശ്യത്തിന്റെ പ്രകൃതിയും ഭാവവും അതിന്റെ ഉത്പത്തിയേയും ചരിത്രത്തേയുംകുറിച്ചുള്ള സൂചനകള്‍ നല്കുകയും ചെയ്യും.

ഭൂരൂപങ്ങളുടെ സവിസ്തരമായ പഠനത്തിലേക്ക് ഭൂവിജ്ഞാനികളുടെ ശ്രദ്ധ ആദ്യമായി തിരിഞ്ഞത് 19-ാം ശ.-ത്തില്‍ അമേരിക്കയിലായിരുന്നു. പവ്വല്‍, ഗില്‍ബെര്‍ട്ട്, ഡട്ടണ്‍ എന്നീ ശാസ്ത്രകാരന്മാരാണ് ഭൂവല്കശിലാരൂപങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ അനുക്രമവും ആവര്‍ത്തിതവുമാണ് എന്ന നിഗമനത്തില്‍ എത്തിയത്. അവരെ തുടര്‍ന്ന് ഡേവിസ് 'അപരദനചക്രം' എന്ന സങ്കല്പം ആവിഷ്കരിക്കുകയും ചെയ്തു.

ആര്‍ദ്രപ്രദേശങ്ങളില്‍ ഒഴുക്കുവെള്ളത്തിന്റെ അപരദന പ്രക്രിയയിലൂടെ നിര്‍മിതമാകുന്ന ഭൂരൂപങ്ങളുടെ ദശാപരിണാമങ്ങളാണ് ഡേവിസിന്റെ പരിശോധനയ്ക്കു വിഷയമായത്. പിന്നീട് ശുഷ്കം (arid), ഹിമാനീകൃതം (glaciated), കടലോരം (coastal), കാര്‍സ്‍ട് (Karst) എന്നീ വിവിധ സ്ഥലരൂപ (topography)ങ്ങളിലേക്ക് ഈ കല്പന വ്യാപിപ്പിച്ചു; ആര്‍ദ്ര-അപരദനചക്രം, പ്രസാമാന്യ അപരദനചക്രം (normal cycle of erosion) എന്നു വിശേഷിപ്പിക്കപ്പെട്ടു.

പ്രസാമാന്യ അപരദനചക്രം

ആര്‍ദ്രപ്രദേശങ്ങളിലെ താഴ്വരകളും നദീതടങ്ങളും അനുബന്ധിച്ചുള്ള മറ്റു സംരചനകളും തങ്ങളുടെ വികാസദശയില്‍ ഏറെക്കുറെ നിയതമായ ഘട്ടങ്ങള്‍ തരണം ചെയ്യുന്നു; ഇവയെ യൌവനാവസ്ഥ (youth), പ്രൌഢാവസ്ഥ (maturity), വൃദ്ധാവസ്ഥ (old age) എന്നിങ്ങനെ മൂന്നായി വിഭജിക്കാം. പരിവര്‍ത്തനകാരകങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഘട്ടമാണ് യൌവനാവസ്ഥ. രണ്ടാമത്തെ ഘട്ടത്തില്‍ പരിവര്‍ത്തനം പ്രായേണ മന്ദഗതിയിലും എന്നാല്‍ വ്യാപകമായും നടക്കുന്നു. ഒടുവിലത്തെ ഘട്ടമായ വൃദ്ധാവസ്ഥയില്‍ അപരദനപ്രവര്‍ത്തനം മന്ദീഭവിക്കുന്നു. എന്നാല്‍ അപക്ഷയവും (weathering) ഭൂതലജീര്‍ണതയും (mass wasting) മൂലമുള്ള വിനാശം തുടര്‍ന്നുകൊണ്ടുമിരിക്കും. വിവര്‍ത്തനികശക്തി (tectonic force)കളുടെ പ്രവര്‍ത്തനംകൊണ്ട് പ്രതലസംരചനയില്‍ പെട്ടെന്നൊരു മാറ്റമുണ്ടാകാത്തപക്ഷം പ്രസക്തഭൂദൃശ്യം മേല്പറഞ്ഞ മൂന്നവസ്ഥകളും ക്രമമായി പിന്നിട്ട്, ഒടുവില്‍ നിമ്നോന്നതങ്ങളില്ലാത്ത സമപ്രായ ഭൂമി ആയിത്തീരുന്നു. ഈ പ്രക്രിയ തടസ്സമില്ലാതെ പൂര്‍ത്തിയാകുമ്പോഴാണ് പ്രസാമാന്യ അപരദനചക്രമാകുന്നത്.

പ്രസാമാന്യ അപരദനചക്രത്തിലെ മൂന്നവസ്ഥകള്‍ 1.യൗവനാവസ്ഥ 2.പ്രൗഢാവസ്ഥ 3.വൃദ്ധാവസ്ഥ

യൌവനാവസ്ഥ

ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലെ അവസാദങ്ങളാണ് പ്രോത്ഥാനത്തിനു വിധേയമാകുക. താരതമ്യേന ഹ്രസ്വമായ കാലയളവിലാണ് ഭൂദൃശ്യം ഉദ്ധരിക്കപ്പെടുന്നത്. അതിനിടയിലുണ്ടാകുന്ന അപരദനംകൊണ്ട് കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. പ്രോത്ഥാനം പൂര്‍ത്തിയാകുമ്പോള്‍ അവസാദ നിക്ഷേപണ(deposition)ത്തിലെ ഏറ്റക്കുറച്ചില്‍മൂലമുണ്ടാകുന്ന നിമ്നോന്നതങ്ങള്‍ കഴിച്ചാല്‍ ഭൂദൃശ്യം ഏറെക്കുറെ ഏകരൂപമായിരിക്കും.

പ്രതലത്തിന്റെ ചായ്‍വിനനുസരിച്ചാണ് ജലം ഒഴുകുക. പ്രവാഹദിശയുടെ അടിസ്ഥാനത്തില്‍ ക്രമേണ പരിവര്‍ത്തിയോ(subsequent), പ്രത്യനുവര്‍ത്തിയോ (obsequent), ക്രമഹീനമോ ഒക്കെയായി നീര്‍ച്ചാലുകള്‍ രൂപംകൊള്ളുന്നു. ഇവയിലോരൊന്നും തങ്ങളുടെ ശിലാഭിത്തികളെ കരണ്ടെടുത്തു വലുതാകുന്നു; ഒപ്പംതന്നെ ആഴം വര്‍ധിപ്പിക്കയും ചെയ്യും. നദീമാര്‍ഗത്തിന്റെ വികാസത്തോടുകൂടി ഒരു ചാല് മറ്റൊന്നിന്റെ കൈവഴിയായി മാറും. തടവികസനത്തിനുള്ള നദികളുടെ ശ്രമം ഭൂതലജീര്‍ണതയിലൂടെ വിജയിച്ചുതുടങ്ങുന്നു. ഏകരൂപമായ ശിലാഘടനയുള്ള പ്രദേശങ്ങളില്‍ അപവാഹം ദ്രുമാകൃതിക(dendritic pattern)മാകുന്നു. ശിലാപ്രസ്തരത്തിന്റെ സ്വഭാവഭേദമനുസരിച്ച്, ആഴംകൂടുന്നതോടൊപ്പം നദീമാര്‍ഗത്തില്‍ ദ്രുതവാഹി(rapid)കളും വെള്ളച്ചാട്ടങ്ങളും ചെറുതടാകങ്ങളും പ്രവാഹകന്ദര(campus)ങ്ങളും സൃഷ്ടിക്കപ്പെടാം. കാഠിന്യം കുറഞ്ഞ ശിലാസ്തരങ്ങളില്‍ നദിയുടെ ആഴവും പരപ്പും ക്രമാതീതമായി വര്‍ധിക്കുന്നു. കടുപ്പമേറിയ ശിലകളില്‍ നദി കൂടുതല്‍ അഗാധമാകുമെങ്കിലും താഴ്വര V-ആകൃതിയുള്ളതായിരിക്കും. നദീതടങ്ങളുടെ വികാസം ഭൂദൃശ്യത്തിലെ നിമ്നോന്നതാവസ്ഥയെ കൂടുതല്‍ സ്പഷ്ടമാക്കുന്നു.

യൗവനാവസ്ഥയിലുള്ള ഒരുനദി
നീര്‍ച്ചാലുകള്‍ക്കു നിശ്ചിതനിരപ്പിനു താഴേക്ക് ആഴം വര്‍ധിപ്പിക്കുവാന്‍ കഴിയില്ല; അപരദനക്രിയയുടെ പരിധി നിര്‍ണയിക്കുന്ന ഈ തലത്തെ നിമ്നതമസ്തരം (base level of erosion) എന്നു പറയുന്നു. സമുദ്രമാധ്യവിതാനത്തിലെ (mean sea level) സ്ഥലമണ്ഡലത്തിന്റെ (lithosphere) ഉള്ളിലേക്കുള്ള സാങ്കല്പികതുടര്‍ച്ചയായി ഈ രേഖ അംഗീകരിക്കപ്പെടുന്നു. സമുദ്രവുമായുള്ള അകലം വര്‍ധിക്കുന്തോറും നിമ്നതമസ്തരത്തിന്റെ നിരപ്പും ഉയരുന്നു. ഒരു നദിയുടെ അനുദൈര്‍ഘ്യപരിച്ഛേദിക (longitudinal profile) നിമ്നതമസ്തരത്തിന്റെ സ്പര്‍ശകതല (tangential plane)ത്തിലായിരിക്കും;
നദീതാഴ്വരയുടെ വികാസം കാണിക്കുന്ന ആരേഖം1.1.യൗവനാവസ്ഥ 2.പ്രൗഢാവസ്ഥ 3.വൃദ്ധാവസ്ഥ

യൌവനാവസ്ഥയില്‍ ഈ പരിച്ഛേദിക വിച്ഛിന്നമാണ്. നീര്‍ച്ചാലിന്റെ ചരിവുമാനം കുറഞ്ഞ് നദിയുടെ വഹനക്ഷമത ക്ഷയിക്കുന്നു; എങ്കിലും നിക്ഷേപണം അധികമാകുന്നില്ല. ക്രമേണ വിച്ഛിന്നതകള്‍ ഇല്ലാതാകുന്നു. അവിച്ഛിന്നമായിത്തീരുന്ന അവസരത്തിലുള്ള അനുദൈര്‍ഘ്യപരിച്ഛേദികയെ സന്തുലിതം (graded) എന്നു പറയുന്നു. യൌവനാവസ്ഥയുടെ അന്ത്യത്തില്‍ തന്നെ വലിയ നദികളും അവയുടെ പ്രധാന പോഷകനദികളും സന്തുലനാവസ്ഥയിലെത്തിയിരിക്കും. നദികളുടെ ഇരുകരകളിലുമുള്ള ശിലാഭിത്തികള്‍ ഏറെക്കുറെ ഇടിഞ്ഞുതകര്‍ന്നുകാണുന്നു. നദീതാഴ്വരകളുടെ വിസ്തൃതി വര്‍ധിക്കാന്‍ ഇത് കാരണമാകും.

പ്രൌഢാവസ്ഥ

നദികള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങുന്നതോടെയാണ് പ്രൌഢാവസ്ഥയുടെ തുടക്കം. ഈ ഘട്ടത്തില്‍ നിക്ഷേപനിര്‍മിതമായ ഭിത്തികളും സമതലങ്ങളും ഉണ്ടാകുന്നു. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന നിരന്ന ഭൂമിയെ ജലോഢ സമതലം (flood plane) എന്നു വിളിക്കുന്നു. ഇവ നദീമുഖത്തുനിന്ന് ഉള്ളിലോട്ട് ഇരുകരകളിലുമായി ക്രമേണ രൂപപ്പെട്ടും വ്യാപിച്ചും വരുന്നു.

കടുപ്പം കുറഞ്ഞ ശിലാതലങ്ങളിലൂടെ ഒഴുകുന്ന നദികള്‍ താഴ്വരകളുടെ വീതി വര്‍ധിപ്പിച്ച് മറ്റു നദികളുടെ ഗതി തടസ്സപ്പെടുത്തി, അവയെ തങ്ങളിലേക്കു ലയിപ്പിക്കുന്നു. ഈ പ്രക്രിയയെ നദി-ഗ്രഹണം (river-capture) എന്നു പറയുന്നു. ഇതിന്റെ ഫലമായി നദിക്ക് അതിന്റെ ഗതി മാറ്റേണ്ടി വരും. എന്നാല്‍ അതിലെ ജലവ്യാപ്തവും ഒപ്പം അപരദനശക്തിയും വര്‍ധിക്കുന്നു. നദീമാര്‍ഗങ്ങള്‍ വളഞ്ഞും പുളഞ്ഞും വിസര്‍പ്പങ്ങള്‍ (meanders) സൃഷ്ടിക്കാന്‍ ഇതു കാരണമായേക്കാം.

ഈ അവസ്ഥയില്‍ ഭൂദൃശ്യത്തിന്റെ പരപ്പ് സാമാന്യമായി വര്‍ധിക്കുന്നു. അടുത്തടുത്തുള്ള നദികള്‍ തങ്ങളുടെ താഴ്വരകളെ വിസ്തൃതമാക്കുന്നതോടെ, അവയ്ക്കിടയ്ക്കുള്ള ഭാഗങ്ങള്‍ ഇടുങ്ങിയ തിട്ടുകളായി അവശേഷിക്കുന്നു. തമ്മില്‍ യോജിക്കുന്ന രണ്ടു നദികള്‍ക്കിടയിലെ ദ്വിനദീ-മധ്യപ്രദേശം (Interfluvial area) കരണ്ടെടുക്കപ്പെട്ട് അവിടെ ജലാശയങ്ങള്‍ രൂപംകൊണ്ടേക്കാം. ഒഴുക്കുചാലിന്റെ വിസ്താരം വര്‍ധിക്കുന്നതോടൊപ്പം ആഴം കൂടുന്നില്ല. നദികളുടെ എണ്ണം കുറഞ്ഞ് അവയുടെ വിതരണം ക്രമീകൃതമാകുന്നതോടെ അവയുടെ താഴ്വരകളും ഇടയ്ക്കുള്ള തിട്ടുകളും ചേര്‍ന്നുണ്ടാക്കുന്ന നിമ്നോന്നതാവസ്ഥയായിരിക്കും ഭൂദൃശ്യത്തിനുണ്ടാകുക. നിരപ്പായ പ്രദേശങ്ങള്‍ പൊതുവേ ഇല്ലെന്നു തന്നെപറയാം. വിച്ഛേദിതപ്രവണങ്ങള്‍ (dissected slopes) പ്രൌഢാവസ്ഥയുടെ സവിശേഷതയാണ്.

വലിയ നദികളോടൊപ്പംതന്നെ അവയുടെ ഉപനദികളും സന്തുലിതമായിക്കൊള്ളണമെന്നില്ല. പരിച്ഛേദികയിലെ വിച്ഛിന്നതകള്‍ ശിലാതലങ്ങളുടെ അപരദനവും അനുബന്ധിച്ചുള്ള നിക്ഷേപണവും കൊണ്ടുതീരേണ്ടവയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ജലപരിവാഹം ക്രമീകൃതമാകുന്നതോടെ താഴ്വരകളിലുള്ള ചതുപ്പുകളും ചളിക്കുണ്ടുകളും നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു.

നദീമുഖങ്ങളില്‍ ആരംഭിക്കുന്ന വിസര്‍പ്പഗതി ക്രമേണ മുകളിലേക്കു വ്യാപിക്കുന്നു; ഉപനദികളുടെ കാര്യത്തിലും ഇങ്ങനെതന്നെ. ശിലാസന്ധികള്‍ (joints), ഭ്രംശങ്ങള്‍ (faults) തുടങ്ങിയ അനുകൂലശിലാഘടനകളിലൂടെ ഒഴുകി നദി അങ്ങേയറ്റം വികസിക്കുന്നു. കഠിനശിലാതലങ്ങള്‍ തിട്ടുകളും വരമ്പുകളുമായി എഴുന്നുനില്ക്കുന്നു; ക്രമേണ ഇവയും ഇടിഞ്ഞുതകര്‍ന്നടിയും. ഉയര്‍ന്ന പ്രദേശങ്ങളുടെ ചരിവുമാനം ക്രമേണ കുറഞ്ഞുവരുന്നു. യൗവനാവസ്ഥയിലെ ഉന്‍മധ്യ(convex) ചരിവുതലങ്ങള്‍ക്കുപകരം നതമധ്യ(concave)ങ്ങളായ താഴ്വാരങ്ങള്‍ക്കു പ്രാമാണ്യം ലഭിക്കുന്നു. ഇവയ്ക്കിടയ്ക്ക് 'ബ്ളഫ്' (bluff) എന്നു വിളിക്കപ്പെടുന്ന മൊട്ടക്കുന്നുകളുമുണ്ടാകും.

പ്രൗഢാവസ്ഥയെത്തിയ നദിയുടെ വിസര്‍പ്പഗതി

ക്രമേണ ഭൂതലത്തിന്റെ നിരപ്പ് വര്‍ധിക്കുന്നു. സമുദ്ര സാമീപ്യമുള്ള പ്രദേശങ്ങളില്‍ നദീതടങ്ങള്‍ക്കിടയ്ക്കുള്ള ജലവിഭാജകങ്ങള്‍ (Water sheds) നഗ്നശിലകളുടെ ദൃശ്യതലങ്ങളായി മാറുന്നു.

വൃദ്ധാവസ്ഥ

തുടക്കത്തില്‍ താഴ്വര മുഴുവന്‍ വ്യാപിച്ചുകാണുന്ന വിസര്‍പ്പങ്ങള്‍ നദീതടം കൂടുതല്‍ വിസ്തൃതമാകുന്നതോടെ അതിന്റെ മധ്യത്തിലെ ഒരു ചെറിയ മേഖലയായി ഒതുങ്ങുന്നു. ഭൂദൃശ്യം വൃദ്ധാവസ്ഥയെ പ്രാപിച്ചതിന്റെ ലക്ഷണമാണിത്. അപരദനം അനുപ്രസ്ഥ(lateral)മായി മാത്രം പ്രവര്‍ത്തിക്കുന്നു; അപക്ഷയക്രിയയ്ക്കു പ്രാമാണ്യമുണ്ടാകുകയും ചെയ്യും.

പ്രധാനനദികള്‍ നീണ്ടുവളഞ്ഞൊഴുകുന്നു. ഉപനദികള്‍ എണ്ണത്തില്‍ കുറഞ്ഞുവരും. പൂര്‍വപ്രകൃതിയിലെ ശിലാഘടനയും സംരചനയും പൂര്‍ണമായും മറയ്ക്കപ്പെടുന്നു. നിക്ഷേപണംമൂലം നിര്‍മിക്കപ്പെടുന്ന അതിവിശാലങ്ങളായ മൈതാനങ്ങള്‍ കൂടുതലുണ്ടാകുന്നു. അങ്ങിങ്ങായി കാണുന്ന പടര്‍ന്ന പാറക്കെട്ടുകള്‍ ഒഴിച്ചാല്‍ പൊതുവേ മണ്ണുകൊണ്ടു മൂടിയ പ്രദേശമാകും. ജലോഢ സമതലങ്ങളില്‍ കായലുകളും ചളിക്കുണ്ടുകളും വീണ്ടും രൂപംകൊള്ളുന്നു. ഇങ്ങനെയുള്ള നദീജനിതസമതലങ്ങളെയാണ് സമപ്രായഭൂമി എന്നു പറയുന്നത്. അപരദനത്തെ അതിജീവിക്കുന്ന അതികഠിനമായ ശിലാപ്രസ്തരങ്ങളും ഖണ്ഡങ്ങളും അങ്ങിങ്ങായി എഴുന്നുകാണുന്നത് ഒഴിച്ചാല്‍ പൊതുവേ നിരപ്പായ പ്രദേശമായിരിക്കും.

നദീജനിതസമതലം: വൃദ്ധാവസ്ഥയുടെ ആരംഭം

അപരദനചക്രത്തിന്റെ പരിസമാപ്തിയിലാണ് ഭൂദൃശ്യം മൊത്തം സമപ്രായഭൂമിയായി മാറുന്നത്. ഇതിനിടയില്‍ ആന്തരികപ്രക്രിയകളുടെ ഫലമായി ഭൂവല്കത്തിനും തന്‍മൂലം നിമ്നതമസ്തരത്തിനും വ്യതിചലനമുണ്ടായാല്‍ ചക്രത്തിന്റെ ഗതിക്കു വിഘ്നമുണ്ടാകുന്നു; ചില പ്രത്യേക ഭൂരുപങ്ങളുണ്ടാകുകയും ചെയ്യും. അപരദനപ്രതലം (erosion surface), നദീവേദിക (river terrace), അധ്യാരോപിത അപവാഹം (Superimposed drainage), പൂര്‍വവര്‍ത്തി അപവാഹം (antecedent drainage) എന്നിവ ഇങ്ങനെ ഉണ്ടായിട്ടുള്ളവയാണ്.

പ്രൌഢാവസ്ഥയുടെ ഉത്തരഘട്ടത്തിലാണ് പുനര്‍യൌവന പ്രാപ്തിക്കും (rejuvenation), തന്‍മൂലം പ്രോത്ഥാനത്തിനും വിധേയമാകുന്നതെങ്കില്‍ അപരദനചക്രത്തിനു തടസ്സം നേരിട്ടു യൌവനാവസ്ഥയുടെ ലക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അപ്പോള്‍ നദികളുടെ പ്രാന്തങ്ങളില്‍ യൌവനാവസ്ഥയും അകന്ന പ്രദേശങ്ങളില്‍ പ്രൌഢാവസ്ഥയും പ്രകടമാകുന്നു. ഇത്തരത്തിലുള്ള ഭൂദൃശ്യങ്ങള്‍ക്ക് ബഹുചക്രഭൂപ്രകൃതി (multicycle landscape) എന്നു പറയുന്നു; ഇവ ഏകചക്ര ഭൂപ്രകൃതികളേക്കാള്‍ സാധാരണമാണ്.

ഇതരസ്ഥലരൂപങ്ങളില്‍

ശുഷ്കസ്ഥലാകൃതി(arid topography)കളിലേക്ക് അപരദനചക്രത്തിന്റെ സങ്കല്പം വ്യാപിപ്പിച്ചത് ഡേവിസ് തന്നെയായിരുന്നു; ഇവിടെ പ്രമുഖ അപരദനകാരകം കാറ്റാണ്. താത്കാലിക നദികളും അപക്ഷയം, ഭൂതലജീര്‍ണത തുടങ്ങിയ പ്രക്രിയകളും കാറ്റിന്റെ പ്രവര്‍ത്തനത്തിന് അനുപൂരകമാകുന്നു. നിമ്നോന്നതങ്ങളുടെ ക്ഷയം അനുക്രമമായിരിക്കും. യൌവനാവസ്ഥയില്‍ പ്രതലസമീകരണത്തിന് കാരണമാകുന്ന പ്രമുഖ പ്രക്രിയ അധിവര്‍ധനം (aggradation) ആണ്. പ്രൌഢാവസ്ഥയില്‍ നിമ്നോന്നതപ്രകൃതിയില്‍ കൂടുതല്‍ അയവു വരുന്നു; നദീ-തടങ്ങളുടെയും അപവാഹത്തിന്റെയും ഏകോപനം നടക്കുകയും ചെയ്യുന്നു. വൃദ്ധാവസ്ഥയില്‍ ശിലാകണികകളുടെ പരിവഹനഫലമായി നിമ്നീകരണം (degradation) ത്വരിതപ്പെടുന്നു. നിക്ഷേപമൈതാനങ്ങളായ പീഡിമെന്റു(pediment)കളും അധിവര്‍ധനം കൊണ്ടുണ്ടാകുന്ന തടങ്ങളും ചേര്‍ന്നുള്ള വിശാലതലമാണ് സമാപ്തരൂപം. കഠിനശിലാഗ്രങ്ങള്‍ അവശേഷിച്ചെന്നു വരാം. അങ്ങനെയുള്ള കഠിനശിലാരൂപങ്ങളെ ഇന്‍സെല്‍ബര്‍ഗ് (Inselberg) എന്നു വിളിക്കുന്നു.

സമുദ്രാപരദനഫലമായുണ്ടാകാവുന്ന അനുവര്‍ത്തരൂപങ്ങള്‍ നിമജ്ജിത (submerged) തീരങ്ങളില്‍ വ്യക്തമായി കാണാം. തിരകളുടെ നിരന്തരമായ കരളല്‍ മൂലം തടരേഖകള്‍ ഏറിയും ഇറങ്ങിയും വികൃതപ്പെട്ടു കാണുന്നു. തടരേഖയിലെ ഉടവുകള്‍ കരയോടടുത്തു കാണുന്ന കൊച്ചുകൊച്ചുദ്വീപുകളും ഉള്‍ക്കടലുകളും ഉണ്ടാകാന്‍ ഹേതുവായിത്തീരുന്നു. കാലക്രമേണ നിക്ഷേപങ്ങളടിഞ്ഞ് തടരേഖയിലെ ഈ വൈകൃതങ്ങളെ നിര്‍മാര്‍ജനം ചെയ്യും. പൂര്‍വപ്രകൃതിയിലെ ഉള്‍ക്കടലുകള്‍ക്കുള്ളിലേക്കു തടരേഖ വ്യാപിക്കുന്നു. തടരേഖയുടെ ഉടനീളവും അവിച്ഛിന്നവുമായ രൂപപ്പെടല്‍ പ്രൌഢാവസ്ഥയെ പ്രാപിച്ചതിനു തെളിവാണ്. വൃദ്ധാവസ്ഥയിലേക്കുള്ള സംക്രമണം തടരേഖയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തുന്നില്ല. സമുദ്രാപരദനചക്രത്തെക്കുറിച്ചുള്ള ഈ വിവക്ഷ ജോണ്‍സന്റേതാണ്.

കാര്‍സ്‍ട് അപരദനചക്രത്തെക്കുറിച്ചുള്ള വിവക്ഷ സിജിക്കിന്റേതാണ്. യൌവനാവസ്ഥയുടെ തുടക്കത്തില്‍ ജലപ്രവേശ്യങ്ങളായ ചുണ്ണാമ്പുകല്ലുകളിലെ ശിലാരന്ധ്രങ്ങളിലും വിദരങ്ങളിലുമൊക്കെക്കൂടി ജലം ഉപരിസ്തരങ്ങള്‍ക്ക് അടിയിലേക്കു പ്രവഹിക്കുന്നു. ഉപരിതല അപവാഹം തീരെ ഇല്ലാതാകുന്നതോടെ പ്രൌഢാവസ്ഥയായി. ഗുപ്ത താഴ്വര(blind valley)കളും കന്ദരങ്ങളും വഴി പ്രവഹിക്കുന്ന അധസ്തലാപവാഹമാണ് ഈ അവസ്ഥയില്‍ ഉണ്ടാകുക. ഇവയുടെ മേല്ക്കട്ടിയായി വര്‍ത്തിക്കുന്ന ശിലാപടലങ്ങള്‍ ക്രമേണ പൊട്ടിത്തകര്‍ന്ന് പ്രതലസംരചനയില്‍ മാറ്റം വരുത്തുന്നു. കന്ദരങ്ങളുടെ അരികുകളും മേല്‍ത്തട്ടുകളും മുഴുവനായി അടര്‍ന്നടിഞ്ഞ് അപവാഹം വീണ്ടും ഉപരിതലത്തിലാകുമ്പോള്‍ വൃദ്ധാവസ്ഥയിലെത്തുകയായി.

അഭിപ്രായഭേദങ്ങള്‍

പെങ്ക്, ഹാക്, നികിവൊറോഫ് എന്നിവര്‍ അപരദനചക്രത്തോട് അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂദൃശ്യപരിണാമത്തിലെ ഒരു പ്രത്യേകസാധ്യതയായാണ് പെങ്ക് ഇതിനെ വീക്ഷിച്ചത്. പെങ്കിന്റെ അഭിപ്രായത്തില്‍ ഭൂദൃശ്യങ്ങളുടെ വികാസദിശകള്‍ അപരദനത്തിന്റെ ആപേക്ഷികവേഗത്തെയും പ്രോത്ഥാനപ്രക്രിയകളെയും ആശ്രയിച്ചിരിക്കുന്നു. പ്രോത്ഥാനം ദ്രുതമോ സാമാന്യമോ സാവധാനമോ ആകാം; ഇവ യഥാക്രമം ഉന്‍മധ്യമോ സമരൂപമോ നതമധ്യമോ ആയ താഴ്വരകള്‍ക്കു രൂപം നല്കുന്നു.

പെട്ടെന്നുള്ള ഉത്ഥാനത്തിനുശേഷം വളരെക്കാലം നീണ്ടു നില്ക്കുന്ന അപരദനചക്രമാണ് ഡേവിസ് വിഭാവനം ചെയ്തിരിക്കുന്നത്. പെങ്ക് ഇതിനോട് വിയോജിക്കുന്നു. ഡെനൂഡേഷന്‍ (denudation) പോലെതന്നെ മന്ദഗതിയിലുള്ള ഒരു പ്രക്രിയയാണ് പ്രോത്ഥാനവും എന്ന് പെങ്ക് കരുതുന്നു. പ്രതലത്തിന്റെ ഉയര്‍ച്ചയെ സമതുലനം ചെയ്യുന്ന നശീകരണപ്രക്രിയകള്‍വഴി നിമ്നോന്നതങ്ങളില്ലാത്ത ഒരു സമതലം (Primarrumpf) രൂപമെടുക്കുന്നു. അതിനുശേഷമുള്ള നിര്‍മാണപ്രക്രിയകള്‍ പൂര്‍ണമായും പ്രോത്ഥാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

ഹാക്കിന്റെ അഭിപ്രായം മറ്റൊന്നാണ്. 'വിവര്‍ത്തനിക'വും (tectonic) ആര്‍ദ്രോഷ്ണാവസ്ഥാപരവും ജീവശാസ്ത്രപരവുമായ പരിതഃസ്ഥിതികളോടുള്ള ഏകോപനം ലക്ഷ്യമാക്കി, ഏതൊരു ഭൂദൃശ്യവും പ്രതലപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ഗതിക-സന്തുലന (dynamic-equilibrium)ത്തിന്റെ അവസ്ഥയിലായാല്‍ പിന്നെ പ്രതലവ്യതിയാനങ്ങള്‍ ഉണ്ടാകുന്നില്ല. ഏതെങ്കിലും വിധത്തില്‍ പരിതഃസ്ഥിതികള്‍ വ്യത്യാസപ്പെട്ടാല്‍ ആവര്‍ത്തിച്ചുള്ള പ്രക്രമങ്ങളിലൂടെ വീണ്ടുമൊരു സമായോഗത്തിനു ഭൂദൃശ്യം വഴിപ്പെടുന്നു. നോ: അപരദനം, അധിവര്‍ധനം, അപക്ഷയം

(ഡോ. പ്രമീളാകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍