This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഗോള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അന്‍ഗോള

Angola

ദക്ഷിണ പശ്ചിമ ആഫ്രിക്കയിലെ സ്വതന്ത്രപരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: റിപ്പബ്ളിക് ഒഫ് അന്‍ഗോള (Republic of Angola ) അതിരുകള്‍: വ. റിപ്പബ്ളിക് ഒഫ് കോങ്ഗോ, വ.-ഉം =വ.കി.-ഉം ഡെമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് കോങ്ഗോ, കി.സാംബിയ, തെ. നമീബിയ, പ. അത്ലാന്തിക് സമുദ്രം. അന്‍ഗോളയിലെ ഒരു പ്രവിശ്യയായ കബിന്‍ഡ, വ. കോംഗോ റിപ്പബ്ളിക്, കി.-ഉം തെ.-ഉം ഡെമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് കോങ്ഗോ എന്നീ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. =കബിന്‍ഡ (7,270 ച.കി.മീ.) ഉള്‍പ്പെടെ അന്‍ഗോളയുടെ മൊത്തം വിസ്തൃതി 1,246,700 ച.കി.മീ. ആകുന്നു; തീരദേശ ദൈര്‍ഘ്യം: 1640 കി.മീ.-ഉം. തടരേഖയുടെ ഉത്തരാഗ്രം കോങ്ഗോ നദീമുഖവും തെക്കേയറ്റം കുനെയ്ന്‍ നദീമുഖവുമാണ്. തുറമുഖനഗരമായ ലുവാണ്ടയാണ് തലസ്ഥാനം; ജനസംഖ്യ 11,177537; ഔദ്യോഗിക ഭാഷ: പോര്‍ത്തുഗീസ്.


1951-ല്‍ പോര്‍ത്തുഗീസ് കോളനിയാക്കപ്പെട്ട അന്‍ഗോള 1972-ല്‍ എസ്റ്റേഡോ ദെ അന്‍ഗോള എന്ന പേരില്‍ സ്വയംഭരണാധികാര രാജ്യമായി അംഗീകരിക്കപ്പെട്ടു. 1975-ല്‍ സ്വാതന്ത്ര്യം നേടിയതോടെ ജനകീയ പരമാധികാര രാഷ്ട്രമായി. സ്വാതന്ത്ര്യസമരത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍പോലും അന്‍ഗോളയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പ്രബലമായിരുന്നു. ക്യൂബ, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ സൈനികസഹായമുള്‍പ്പെടെയുള്ള പിന്തുണയോടെ നിലവില്‍വന്ന സ്വാതന്ത്ര്യാനന്തര ഗവണ്മെന്റിനെതിരെ ദക്ഷിണാഫ്രിക്ക, യു.എസ്സ്. എന്നീ രാജ്യങ്ങളുടെ സഹായത്തോടെ യൂണിറ്റ (UNITA) എന്ന ദേശീയ പ്രസ്ഥാനം ഒളിപ്പോര്‍ യുദ്ധം ആരംഭിച്ചു. 1988 വരെ അഭ്യന്തര സംഘര്‍ഷങ്ങള്‍ തുടര്‍ന്നു.ഇതേ വര്‍ഷത്തില്‍ ലോകരാജ്യങ്ങളുടെ അഭിമതത്തെ ആദരിച്ച് ദക്ഷിണാഫ്രിക്കയും യു.എസ്സും അന്‍ഗോളയിലെ ഇടപെടലുകള്‍ അവസാനിപ്പിച്ചു. ഭരണ കക്ഷിയായ എം.പി.എല്‍.എ. (Movement Popular for the Liberation)യ്ക്ക് രാജ്യത്തിന്റെ പുനഃനിര്‍മിതിക്കുള്ള അവസരം ലഭ്യമായി. പൊതുവേ വിഭവസമ്പന്നമായ അന്‍ഗോള ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ്. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ഇനിയും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.


ഭൌതിക പരിസ്ഥിതി

ഭൂപ്രകൃതി

അന്‍ഗോള

സമചതുരാകൃതിയിലുള്ള ഒരു ഭൂപ്രദേശമാണ് അന്‍ഗോള. അത്‍ലാന്തിക് തീരത്തെ സമതലപ്രദേശത്തിന് താരതമ്യേന വീതികുറവാണ്. വടക്കരികില്‍ 200 കി.മീറ്ററോളമുള്ള തീരസമതലം ക്രമേണ ഇടുങ്ങി തെക്കരികിലെത്തുമ്പോഴേക്കും കേവലം 32 കി.മീ. വീതിയുള്ളതായിത്തീരുന്നു. ഇതിന്റെ കിഴക്കേ അതിരുകള്‍ എല്ലായിടത്തുംതന്നെ കീഴ്ക്കാംതൂക്കായുള്ള കുന്നിന്‍ ചരിവുകളാണ്. ഇവയെത്തുടര്‍ന്നുള്ള ഉന്നതപ്രദേശം വ., കി., തെ. എന്നീ ദിശകളിലേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് അവസ്ഥിതമായിരിക്കുന്നത്. കിഴക്കോട്ട് നീളുന്ന ലുണ്ടാനിരകള്‍ വടക്കോട്ടും തെക്കോട്ടുമുള്ള അപവാഹക്ഷേത്ര(watershed)ങ്ങളുടെ ജലവിഭാജക(water divide)മായി വര്‍ത്തിക്കുന്നു.


ഭൂപ്രകൃതിയ്ക്കനുസൃതമായി അന്‍ഗോളയെ നാലായി വിഭജിക്കാം: തീരസമതലം, പ്ളനാല്‍ട്ടോ, താരതമ്യേന ഉയര്‍ന്ന മലപ്പരപ്പ് (table land), ഉന്നതതടം എന്നിവ. ഇതില്‍ പ്ളനാല്‍ട്ടോ, മലപ്പരപ്പ്, ഉന്നതതടം എന്നിവ പീഠപ്രദേശങ്ങളാണ്. അന്‍ഗോളയുടെ 60 ശ.മാ.ത്തോളം ഭാഗത്തെ ഉള്‍ക്കൊള്ളുന്ന പ്ളനാല്‍ട്ടോ ആണ് പ്രധാന ഭൂവിഭാഗം. സു. 1065-1370 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മേഖല വിസ്തൃതമായ തെ.പ. ആഫ്രിക്കന്‍ പീഠഭൂമിയുടെ തുടര്‍ച്ചയാണ്. രാജ്യത്തിന്റെ മധ്യഭാഗത്തിന് താരതമ്യേന ഉയരക്കൂടുതലാണ്. വടക്കരികില്‍ സ്ഥിതി ചെയ്യുന്ന റാന്‍ഡ് പീഠഭൂമി, മധ്യഭാഗത്തുള്ള ബീയ്, ഹ്വീലാ, ലുണ്ടാ എന്നീ മലപ്പരപ്പുകള്‍, തെക്കരികിലെ ഹുമ്പാറ്റ ഉന്നതതടങ്ങള്‍, ചേലാ പര്‍വതം എന്നീ ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍ക്ക് 1525 മുതല്‍ 2,625 വരെ മീ. ഉയരമുണ്ട്. പര്‍വതനിരകള്‍ ചാഞ്ഞിറങ്ങി സമതല പ്രായമായ പീഠതലങ്ങള്‍ സൃഷ്ടിച്ചശേഷം ചെങ്കുത്തായി തീരസമതലത്തില്‍ അവസാനിക്കുന്നു; കി. ഭാഗത്ത് ക്രമേണ ചാഞ്ഞിറങ്ങി കോങ്ഗോ, സാംബസി എന്നീ വന്‍നദികളുടെ അപവാഹക്ഷേത്ര(drainagearea)ങ്ങളില്‍ ലയിക്കുന്ന മട്ടിലുമാണ്. ഗിരിശൃംഗങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ഉന്നത പ്രദേശം രണ്ടുതട്ടുകളായി വ്യതിരിക്തമായിരിക്കുന്നു. അന്‍ഗോളയുടെ തെക്കരികില്‍ ചേലാ പര്‍വതത്തിന്റെ അടിവാരം മുതല്‍ നമീബാ (മൊസാമെഡിഷ്) തുറമുഖം വരെ പൊതുവേ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണ്. ആയിരക്കണക്കിനു വരയന്‍കുതിരകളുടെ വിഹാര കേന്ദ്രമാണിവിടം. ഇവിടത്തെ നദികളില്‍ മഴക്കാലത്തുമാത്രമേ നീരൊഴുക്കുണ്ടാകാറുള്ളു. പൊതുവേ വിജനമായ ഈ ഭാഗങ്ങളില്‍ വളരെവിരളമായി നായാടി വര്‍ഗങ്ങളേയും കാലിവളര്‍ത്തലിലേര്‍പ്പെട്ടിരിക്കുന്ന ഇടയ വിഭാഗങ്ങളേയും കാണാം.

ശിലാസമൂഹം

ആഫ്രിക്കയുടെ പശ്ചിമതീരത്ത് ഗിനി ഉള്‍ക്കടല്‍ മുതല്‍ ഗുഡ്ഹോപ്പ് മുനമ്പുവരെ ടെര്‍ഷ്യറി കല്പത്തിലെ ശിലാസമുച്ചയങ്ങളാണ് അവസ്ഥിതമായിട്ടുള്ളത്; അന്‍ഗോളയിലെ തീരമേഖലയിലും ഇക്കൂട്ടത്തില്‍പ്പെട്ട ടെര്‍ഷ്യറി ശിലാവ്യൂഹങ്ങളാണുള്ളത്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ പൊതുവേ വായൂഢനിക്ഷേപങ്ങള്‍ക്കാണു പ്രാമുഖ്യം. പരുക്കന്‍ എക്കല്‍മണ്ണും മണല്‍ക്കൂനകളുമാണ് ഇവയില്‍ പ്രധാനം. മധ്യപീഠഭൂമിയുടെ പ. ഭാഗങ്ങളില്‍ പരല്‍ശിലകളാണുള്ളത്; ഇവയ്ക്കടിയില്‍ അധികം ആഴത്തിലല്ലാതെ സാമ്പത്തികപ്രാധാന്യമുള്ള നിരവധി ധാതുനിക്ഷേപങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. തീരമേഖലയില്‍ ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, നീസ് എന്നിവയുടേയും ക്വാര്‍ട്ട്സൈറ്റിന്റേയും വ്യാപകമായ സാന്നിധ്യമുണ്ട്. സാംബസി, കോങ്ഗോ എന്നീ നദികളുടെ നീര്‍ത്തടങ്ങളില്‍ മണല്‍ക്കല്ല്, ഷിസ്റ്റ്, ക്വാര്‍ട്ട്സൈറ്റ് എന്നീയിനം ശിലകള്‍ക്കാണു പ്രാമുഖ്യം. അഗ്നിപര്‍വതജന്യങ്ങളായ വിവിധയിനം ശിലകളുടെ ബാഹുല്യം ഈ മേഖലയുടെ മറ്റൊരു സവിശേഷതയാണ്. ലുണ്ടാപ്രദേശത്തെ ചരല്‍മണ്ണിലും ലാറ്ററൈറ്റ് പടലങ്ങളിലും വജ്രം അവസ്ഥിതമായിരിക്കുന്നു. തീരമേഖലയിലെ ടെര്‍ഷ്യറി ശിലാപടലങ്ങള്‍ ഈര്‍പ്പം കുറഞ്ഞ മണലിനാല്‍ ആവൃതമാണ്. തെക്കരികിലേക്കു നീങ്ങുന്തോറും മരുഭൂമിയുടെ ലക്ഷണങ്ങള്‍ ദൃശ്യമാവുന്നു. ചുണ്ണാമ്പുകല്ലോ മണല്‍ക്കല്ലോ ഉള്‍ക്കൊള്ളുന്ന ഉയരം കുറഞ്ഞ കുന്നുകള്‍ അങ്ങിങ്ങായി കാണാം. കടലോരത്ത് മണല്‍ത്തിട്ടുകളും കൂനകളും സാധാരണമാണ്. മണല്‍പ്പരപ്പുകള്‍ക്കടിയിലെ ടെര്‍ഷ്യറി ശിലാപടലങ്ങളില്‍ പെട്രോളിയം നിക്ഷേപം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നദീതടങ്ങളിലെ വളക്കൂറുള്ള എക്കല്‍മണ്ണ് കൃഷിക്കനുയോജ്യമാണ്. ലുണ്ടാനിരകള്‍ക്കു വടക്കുള്ള താഴ്വാരങ്ങള്‍ നിബിഡവനങ്ങളാല്‍ ആവൃതമായിരിക്കുന്നു. ഉയരം കൂടിയ പുല്‍വര്‍ഗങ്ങള്‍ വളരുന്ന ഈ ഉഷ്ണമേഖലാ വനങ്ങള്‍ക്കിടയിലെ മലനിരകള്‍ സാവന്നാ മാതൃകയിലുള്ള സസ്യപ്രകൃതിയ്ക്ക് ഉത്തമോദാഹരണമാകുന്നു.

അപവാഹക്രമം

Drainage system

ഉന്നതതടങ്ങളിലെ ഉച്ചാവചവിന്യാസത്തിനനുസൃതമായി അന്‍ഗോളയില്‍ വ്യതിരിക്തങ്ങളായ മൂന്ന് അപവാഹക്രമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ വടക്കു കിഴക്കുള്ള മേഖലയിലെ നീരൊഴുക്ക് പൂര്‍ണമായും കോങ്ഗോ നദീവ്യൂഹത്തിലേക്കാണ്. തെ.കി. അപവാഹ വ്യവസ്ഥയിലെ മിക്ക നദികളും കിഴക്കോട്ടൊഴുകി സാംബസി നദിയെ പരിപോഷിപ്പിക്കുന്നു; ഏതാനുമെണ്ണം ആന്തരാപവാഹ (interior drainage) ക്രമത്തില്‍പെട്ട ഓകവാന്‍ഗോ നദീവ്യൂഹവുമായി സന്ധിക്കുന്നുണ്ട്. മൂന്നാമത്തെ ക്രമത്തില്‍പെടുന്നവ പടിഞ്ഞാറോട്ടൊഴുകി അത്‍ലാന്തിക് സമുദ്രത്തില്‍ പതിക്കുന്ന നീളം കുറഞ്ഞ നദികളാണ്. ദ്രുതഗതികങ്ങളും ഒപ്പം ജലസമൃദ്ധങ്ങളുമായ ഇവ വൈദ്യുതോത്പാദനത്തിന് തികച്ചും പ്രയോജനകരമാണ്. ഇക്കൂട്ടത്തില്‍പെട്ട ക്വാന്‍സാ നദിയില്‍ ലുവാണ്ടാനഗരത്തിനു തെ.കി. ആയി നിര്‍മിച്ചിരിക്കുന്ന കബാംബേ അണക്കെട്ടും അനുബന്ധ വൈദ്യുതനിലയങ്ങളുമാണ് അന്‍ഗോളയിലെ വൈദ്യുതി ഉത്പാദനത്തിലെ സിംഹഭാഗവും നിര്‍വഹിക്കുന്നത്. ബീയ്‍പീഠഭൂമിയില്‍ ഉദ്ഭവിച്ച് തെക്കോട്ടും പിന്നെ പടിഞ്ഞാറോട്ടുമായി 939 കി.മീ. പിന്നിട്ടശേഷം അത്‍ലാന്തിക്കിലേക്കൊഴുകുന്ന കുനെയ്ന്‍ (1,126 കി.മീ.) ആണ് മറ്റൊരു പ്രധാന നദി. ഈ നദിയിലെ റൂവസാന വെള്ളച്ചാട്ടം പ്രകൃതിരമണീയതയ്ക്ക് വിശ്വപ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. ഇതുപോലെ പ്രസിദ്ധമായ മറ്റൊരു വെള്ളച്ചാട്ടമാണ് ലൂസാല നദിയിലെ ഡൂക് ദെ ബ്രഗന്‍സ (107 മീ.).

കാലാവസ്ഥ

വേനല്‍കാലവും ശൈത്യകാലവും വ്യതിരിക്തമായി അനുഭവപ്പെടുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് അന്‍ഗോളയിലേത്. പൊതുവേ മധ്യരേഖയില്‍ നിന്നുള്ള അകലവും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരവും കൂടുന്നതിനനുസരിച്ച് താപനിലയിലെ ശ.ശ. വാര്‍ഷികത്തോതില്‍ അനുക്രമമായ കുറവുണ്ടാകുന്നു. ഉത്തര അന്‍ഗോളയിലെ സന്ത് അന്തോണിയോദ സയെരെ നഗരത്തിലെ ശ.ശ. താപനില 26°C ആയിരിക്കുമ്പോള്‍ മധ്യപീഠഭൂമിയിലെ നോവാലിസ് ബോവയിലേത് 190 മാത്രമാണ്. താപനിലയിലെ ഋതുപരമായ വ്യത്യാസം 5°C ലേറെയാവാറില്ല. ഒ. മുതല്‍ മേയ് മധ്യം വരെയാണ് വര്‍ഷകാലം. കബിന്‍ഡയിലെ മയംബേ വനമേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ (175 സെ.മീ.) ലഭിക്കുന്നത്. ലുവാണ്ടയിലെ വാര്‍ഷിക വര്‍ഷപാതത്തോത് 33 സെ.മീ. ആണ്; ലോബിതോയിലേത് 28 സെ.മീ.-ഉം തീരമേഖലയില്‍ 5 സെ.മീ.-ല്‍ താഴെ മാത്രം മഴ ലഭിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. അന്‍ഗോളയുടെ തെക്കന്‍തീരത്ത് ബെന്‍ഗ്വെലാ ശീതജലപ്രവാഹത്തിന്റെ പ്രഭാവം മൂലം അന്തരീക്ഷം നീരാവിപൂരിതമാകുന്ന അവസ്ഥയില്‍ പോലും മഴ പെയ്യാറില്ല. കാറ്റിന്റെ ശ.ശ. വേഗത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറില്‍ 5 മുതല്‍ 15 വരെ കി. മീറ്ററായി വ്യതിചലിച്ചു കാണുന്നു. എന്നാല്‍ അതിശക്തമായ കാറ്റുകള്‍ അനുഭവപ്പെടാറില്ല.

സസ്യജാലം

അന്‍ഗോളയുടെ ഉള്‍ഭാഗങ്ങളില്‍ മഴക്കാടു കളും സാവന്നാമാതൃകയിലുള്ള പുല്‍മേടുകളും ഇടകലര്‍ന്ന സസ്യപ്രകൃതിയാണുള്ളത്. വടക്കേ അന്‍ഗോളയിലാണ് കാര്യമായ തോതില്‍ വനങ്ങള്‍ ഉള്ളത്. സാമ്പത്തിക പ്രാധാന്യമുള്ള തടി ഇനങ്ങള്‍ സമൃദ്ധമായുണ്ടായിരുന്ന ഈ വനങ്ങള്‍ വ്യാപകമായ നശീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ആദ്യകാലത്ത് വനങ്ങള്‍ വെട്ടിത്തെളിച്ച് കാപ്പിത്തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചു. ഇപ്പോള്‍ കൊക്കോ, പുകയില, പരുത്തി, ചോളം, നെല്ല്, സിസാല്‍ (sisal) എന്നീ നാണ്യവിളകള്‍ ഉത്പാദിപ്പിക്കുന്നതിനും ഉര്‍വരമായ വനഭൂമികളെ തെളിച്ചെടുക്കുന്ന സമ്പ്രദായം വ്യാപകമായിരിക്കുന്നു. സാവന്നാപ്രദേശങ്ങളിലെ പ്രധാന വിളകളില്‍ ചോളം, ഗോതമ്പ്, സിസാല്‍, നാരകഫലങ്ങള്‍, തണ്ണീര്‍മത്തന്‍, അത്തി, സ്ട്രോബെറി, പൂച്ചെടികള്‍ എന്നിവ ഉള്‍പ്പെടുന്നു. തീരമേഖലയില്‍ കരിമ്പ്, മുന്തിരി, ഒലീവ് തുടങ്ങിയവ സാമാന്യമായ തോതില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. ഇവ കൂടാതെ രാജ്യത്തിന്റെ ഉള്‍ഭാഗത്തുള്ള അധിവാസകേന്ദ്രങ്ങളോടനുബന്ധിച്ച് ഉപഭോഗാവശ്യത്തിനുള്ള ധാന്യകൃഷിയും പ്രചാരത്തിലുണ്ട്. മധുരക്കിഴങ്ങ് ഇവിടത്തെ ജനങ്ങളുടെ പഥ്യാഹാരമാണ്. അന്‍ഗോളയിലെ നൈസര്‍ഗിക സസ്യജാലം ഏറെക്കുറേ അന്യംനിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍പ്പെട്ട മിരാബിലസ് എന്ന സസ്യം മൊസാമെഡിഷ് മരുപ്രദേശത്ത് ബഹുലമായി അവശേഷിച്ചിട്ടുണ്ട്. വളരെ സാവധാനം വളരുന്ന ഈ സവിശേഷസസ്യത്തെ 'ജീവിക്കുന്ന ഫോസില്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

ജന്തുജാലം.

അന്‍ഗോളയുടെ തദ്ദേശീയ ജന്തുവര്‍ഗത്തില്‍ സസ്യഭുക്കുകളായ ആന, നീര്‍ക്കുതിര, കറുത്തതും വെളുത്തതുമായ കാണ്ടാമൃഗങ്ങള്‍, ജിറാഫ്, വരയന്‍ കുതിര, ഹരിണവര്‍ഗങ്ങള്‍, ഗൊറില്ലാ, കരിമാന്‍ തുടങ്ങിയവയും ഹിംസ്രജീവികളായ സിംഹം, പുള്ളിപ്പുലി, കരിമ്പുലി എന്നിവയും ഉള്‍പ്പെടുന്നു. നിരവധിയിനം പക്ഷികള്‍, ശലഭങ്ങള്‍, വെട്ടുക്കിളി, വിഷപ്പാമ്പുകള്‍, മറ്റിനം ഉരഗങ്ങള്‍, ചീങ്കണ്ണി, വിഷച്ചിലന്തി, തുടങ്ങിയവയും അന്‍ഗോളയില്‍ ധാരാളമായുണ്ട്. തീരക്കടലുകള്‍ വലുതും ചെറുതുമായ വിവിധയിനം മത്സ്യങ്ങളുടെ കലവറയാണ്. തിമിംഗലങ്ങളുടെ സാന്നിധ്യവുമുണ്ട്. വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി നിരവധി ദേശീയോദ്യാനങ്ങള്‍ രാജ്യത്തുടനീളം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അയോണ (15,540 ച.കി.മീ); മിലാന്‍ഡോ (11,914 ച.കി.മീ.) എന്നിവ വിശ്വപ്രശസ്തിയാര്‍ജിച്ച വന്യജീവിസങ്കേതങ്ങളാണ്.

ജനങ്ങളും ജീവിതരീതിയും

വര്‍ഗസവിശേഷതകള്‍

തദ്ദേശീയരായ ആഫ്രിക്കന്‍ വംശജര്‍, യൂറോപ്യന്‍ കുടിയേറ്റക്കാര്‍, അന്‍ഗോളയില്‍ ജനിച്ചു വളര്‍ന്ന യൂറോപ്യര്‍, സങ്കരവര്‍ഗക്കാരായ മെസ്റ്റിസോകള്‍ (Mestizos) എന്നീ ജനവിഭാഗങ്ങള്‍ക്കാണ് അന്‍ഗോളയിലെ ജനസംഖ്യയില്‍ പ്രാമുഖ്യമുള്ളത്. ആഫ്രിക്കന്‍ വംശജരില്‍ ബഹുഭൂരിപക്ഷവും ബന്തു (Bantu) വിഭാഗത്തില്‍പെട്ടവരാണ്; ഒവിംബന്തു, ആംബന്തു, ബുകാങ്ഗ, ആംബോ, ഹെറേരോ എന്നീ ഉപവര്‍ഗങ്ങള്‍ ബന്തുവിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവരില്‍ അംഗബലത്തില്‍ മുന്നിട്ടുനില്ക്കുന്നത് ഒവിംബന്തൂക്കളാണ്. മധ്യപീഠപ്രദേശത്ത് നിവസിക്കുന്ന ഈ ജനവിഭാഗം പ്രയത്നശീലരായ കര്‍ഷകരേയും കൂര്‍മബുദ്ധികളും കൌശലക്കാരുമായ വര്‍ത്തകരേയും കരകൌശല വിദഗ്ധരേയും ഉള്‍ക്കൊള്ളുന്നു. ബന്തു ഇതര വിഭാഗങ്ങളില്‍ അംഗസംഖ്യയില്‍ മുന്നിട്ടു നില്ക്കുന്നത് ഹാട്ടന്‍ടോട്ട്. ബുഷ്മെന്‍ വിഭാഗക്കാരാണ്. നന്നെ ന്യൂനപക്ഷമായ വാട്ടുവാ, ഷിങ്ദോങ്ഗ എന്നീ ആഫ്രിക്കന്‍ വംശജരേയും അന്‍ഗോളയില്‍ കാണാം.

അധിവാസ വിന്യാസം

അന്‍ഗോളയിലെ ഒരുഗ്രാമം‍
അന്‍ഗോളയുടെ തലസ്ഥാനവും പ്രധാനതുറമുഖവുമായ ലുവാണ്ട നഗരം


അന്‍ഗോളയുടെ തീരമേഖലയിലായിരുന്നു യൂറോപ്യര്‍ ആദ്യം കുടിയേറിയത്. ഈ മേഖലയിലെ തദ്ദേശീയര്‍ ജീവസന്ധാരണത്തിനായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നു. ചിതറിയ മട്ടില്‍ അധിവാസമുറപ്പിച്ചിരുന്ന ഇവര്‍ അംഗസംഖ്യയില്‍ തുലോം പിന്നാക്കമായിരുന്നു. അന്‍ഗോളയുടെ തെ.കി. ഭാഗത്തുള്ള സാവന്നാപ്രദേശത്താണ് ജനവാസം കൂടുതലുള്ളത്. കാര്യമായ തോതില്‍ കാര്‍ഷികോത്പാദനം നടക്കുന്നതും ഈ മേഖലയിലാണ്. രാജ്യത്തിന്റെ ഉത്തരഭാഗത്തുള്ള മഴക്കാടുകളിലും പുല്‍മേടുകളിലും മണ്ണിന്റെ വളക്കുറവുമൂലം കാര്‍ഷികവൃത്തിയും ജനാധിവാസവും അഭിവൃദ്ധിപ്പെട്ടിട്ടില്ല. യൂറോപ്യരുടെ ആഗമനത്തോടെ തീരമേഖലയില്‍ നഗരങ്ങള്‍ വികസിക്കുകയും അവ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്നു വന്‍തോതിലുള്ള കുടിയേറ്റത്തിനു വഴിയൊരുക്കുകയുമുണ്ടായി. നാണ്യവിളകളുടെ വന്‍തോതിലുള്ള ഉത്പാദനം ലക്ഷ്യമാക്കി സാവന്നാമേഖലയിലും മറ്റിടങ്ങളിലും പോര്‍ത്തുഗീസുകാര്‍ വാസമുറപ്പിച്ചു. ഇങ്ങനെ അന്‍ഗോളയിലെ ഗ്രാമാധിവാസങ്ങളില്‍ വ്യക്തമായ രണ്ടു രീതികള്‍ പ്രകടമായിരിക്കുന്നു. യൂറോപ്യന്‍ ഗ്രാമങ്ങളില്‍ പോര്‍ത്തുഗീസ് മാതൃകയിലുള്ള ഭവനങ്ങളാണുള്ളത്. ആഫ്രിക്കന്‍ വര്‍ഗങ്ങളുമായി യാതൊരുവിധ ബന്ധവും പുലര്‍ത്താത്ത പറങ്കി കര്‍ഷകര്‍ കൃഷിനിലങ്ങളിലെ പണിക്കുപോലും തദ്ദേശീയരെ നിയോഗിക്കാറില്ല. ചെറുവീടുകളുടെ സമുച്ചയങ്ങളിലോ വളപ്പുള്ള ഒറ്റപ്പെട്ട വീടുകളിലോ പാര്‍ക്കുന്ന തദ്ദേശീയ കര്‍ഷകര്‍ ഗോത്ര സംസ്കാരവും പാരമ്പര്യശൈലികളും നിഷ്കര്‍ഷാപൂര്‍വം പാലിക്കുന്നവരാണ്. മുളയും ഓലയും ഉപയോഗിച്ചുള്ള ചെറുഭവനങ്ങളാണ് പൊതുവേയുള്ളത്. പരമ്പരാഗത ശൈലിയില്‍ ദീര്‍ഘചതുരാകൃതിയിലാണ് ഇവയുടെ നിര്‍മിതി. മുളകളോ കമ്പുകളോ നിരത്തി കുഴിച്ചിട്ട മട്ടിലുള്ള വേലിക്കെട്ടുകളും സാധാരണമാണ്. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍, ആവര്‍ത്തിച്ചുള്ള കൃഷിമൂലം മണ്ണിന്റെ വളക്കൂറു നഷ്ടപ്പെടുന്നമുറയ്ക്ക് അധിവാസം ഒട്ടാകെ പുതിയയിടങ്ങളിലേക്കു മാറ്റുന്ന രീതിയും നിലവിലുണ്ട്. ലോബിതോയ്ക്ക് 225 കി.മീ. വ.കി.ക്കുള്ള അംബോയിം പീഠഭൂമിയിലാണ് യൂറോപ്യന്‍ ഗ്രാമങ്ങള്‍ അധികവും കേന്ദ്രീകരിച്ചിട്ടുള്ളത്.


നഗരങ്ങളിലെ കെട്ടിടങ്ങള്‍ അധികവും പോര്‍ത്തുഗീസ് മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ലുവാണ്ട, സില്‍വാപോര്‍ട്ടൂ, നോവാലിസ് ബോവാ തുടങ്ങിയ പ്രധാനനഗരങ്ങളും ലോബിതോ, ബെന്‍ഗ്വെലാ, നമീബാ എന്നീ തുറമുഖങ്ങളും യൂറോപ്പിലെ നഗരതുറമുഖങ്ങളോടു സാദൃശ്യം പുലര്‍ത്തുന്നു. ഭാഷ, സംസ്കാരം, ദേശീയത എന്നിവയില്‍ നാനാത്വം പുലര്‍ത്തുന്ന ജനസമൂഹങ്ങളുടെ സംഗമസ്ഥാനമായാണ് ഇവ വളര്‍ന്നിട്ടുള്ളത്. അടുത്തകാലംവരെ തദ്ദേശീയ ജനത നഗരപ്രാന്തങ്ങളിലെ അഴുക്കുനിറഞ്ഞ ഇരുണ്ട തെരുവുകളിലും ചേരികളിലും നിവസിച്ചിരുന്ന സ്ഥിതിനിലനിന്നിരുന്നു.

ജനവിതരണം

2000-ല്‍ സു. 13.13 ദശലക്ഷമായിരുന്നു അന്‍ഗോളയിലെ ജനസംഖ്യ. 1999-ലെ കണക്കുകളനുസരിച്ച് ജനസംഖ്യയുടെ 66.5 ശ.മാ. ഗ്രാമീണവാസികളായിരുന്നു.


1969-ല്‍ ഉദ്ദേശം 20,000 പോര്‍ത്തുഗീസുകാര്‍ അന്‍ഗോളയിലേക്കു കുടിയേറുകയുണ്ടായി. മുന്‍പ് അന്‍ഗോളയ്ക്കുള്ളില്‍ ഗവണ്‍മെന്റ് തലത്തിലുള്ള അധിവാസനയം പോര്‍ത്തുഗലില്‍ നിന്നുള്ള കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഫ്രിക്കന്‍ വംശജരെ ഏകോപിതമായി കുടിപാര്‍പ്പിക്കുന്നതിനും ഊന്നല്‍ നല്കിയിരുന്നു. ഇരുവിഭാഗത്തിനും വെവ്വേറെ അധിവാസക്രമങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും അധീശസര്‍ക്കാര്‍ ശ്രദ്ധിച്ചുപോന്നു. ഉയ്ഗേ പ്രവിശ്യയിലെ ലോഗെ, ഡാംബ എന്നീ താഴ്വാര മേഖലകളിലെ അധിവാസകേന്ദ്രങ്ങളില്‍നിന്ന് തദ്ദേശീയരെ പൂര്‍ണമായും ഒഴിപ്പിച്ച്, പോര്‍ത്തുഗല്‍, കേപ്‍വെര്‍ദെ എന്നിവിടങ്ങളില്‍നിന്നുള്ള വെള്ളക്കാരായ കുടിയേറ്റക്കാരെ പാര്‍പ്പിച്ചത് ഈ നയത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. അന്‍ഗോളയില്‍ സേവനമനുഷ്ഠിച്ചിരുന്ന പോര്‍ത്തുഗീസ് സൈനികര്‍, വിരമിച്ചശേഷം ആ രാജ്യത്തുതന്നെ പാര്‍പ്പുറപ്പിക്കുന്നതിനും പോര്‍ത്തുഗലിലെ വന്‍നഗരങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ അന്‍ഗോളയിലേക്കു കുടിയേറുന്നതിനും പോര്‍ത്തുഗീസ് ഗവണ്‍മെന്റ് പ്രേരണയും പ്രോത്സാഹനവും നല്കിപ്പോന്നു. അന്‍ഗോളയിലെ വ്യവസായവളര്‍ച്ചയും നഗരാധിവാസ വികസനവുമായിരുന്നു ഇതിന്റെ പരിണതഫലം.

ഭാഷ

അന്‍ഗോളന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും വിവിധ ഭേദങ്ങളില്‍പെട്ട ബന്തുഭാഷ സംസാരിക്കുന്നവരാണ്. ബന്തുവിന്റെ 90 ഭാഷാഭേദങ്ങള്‍ പ്രചാരത്തിലുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഹാട്ടന്‍ടോട്ട്, ബുഷ്മെന്‍, സസാമ തുടങ്ങിയ ന്യൂനപക്ഷവിഭാഗങ്ങളുടെ വ്യവഹാരഭാഷയാണ് ഖൊയ്സാന്‍ (khoisan) ക്ളിക്ശബ്ദത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗം ഈ ഭാഷയുടെ സവിശേഷതയാണ്. ഔദ്യോഗികഭാഷയായ പോര്‍ത്തുഗീസ് ആകട്ടെ അന്‍ഗോളയിലെ കേവലം 5 ശ.മാ.-ത്തിന്റെ മാത്രം മാതൃഭാഷയാണ്.

മതവിഭാഗങ്ങള്‍

യൂറോപ്യരിലെ ഭൂരിപക്ഷവും ആഫ്രിക്കന്‍ വംശജരിലെ ഗണ്യമായ വിഭാഗവും റോമന്‍ കത്തോലിക്കരാണ്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനും സാരമായ അംഗബലമുണ്ട്. 1961-ല്‍ ഉത്തര അന്‍ഗോളയില്‍ പോര്‍ത്തുഗീസ് വാഴ്ചയ്ക്കെതിരേ ഒളിപ്പോരാട്ടം ആരംഭിച്ചതിനു പിന്നിലെ പ്രേരകശക്തിയായി മുദ്രകുത്തി പ്രൊട്ടസ്റ്റന്റ് വൈദികരെ വ്യാപകമായി നാടുകടത്തിയെങ്കിലും അന്‍ഗോളിയന്‍ ജനതയില്‍ ഈ വിഭാഗത്തിനുള്ള സ്വാധീനത അഭംഗുരം തുടര്‍ന്നു വരുന്നു. പ്രാകൃതമതങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്ന ജനവിഭാഗങ്ങളും അന്‍ഗോളയിലുണ്ട്. പരമ്പരാഗത വിശ്വാസങ്ങളും ആരാധനാ സമ്പ്രദായങ്ങളും തുടര്‍ന്നു പോരുന്ന ഇക്കൂട്ടര്‍ക്കിടയില്‍ അനുഷ്ഠാന നൃത്തങ്ങള്‍ക്ക് പ്രചുര പ്രചാരമാണുള്ളത്. മതപരമായ അനുഷ്ഠാനങ്ങളിലും പാരമ്പര്യാനുക്രമങ്ങളിലും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വലുതായ വൈജാത്യം കാണുന്നില്ല.

വിദ്യാഭ്യാസം

റോമന്‍ കത്തോലിക്കന്‍ മിഷണറിമാരുടെ സംഭാവന മാറ്റി നിര്‍ത്തിയാല്‍ 1950-കള്‍ വരെ അന്‍ഗോളിയന്‍ ജനതയുടെ വിദ്യാഭ്യാസത്തിനായി പോര്‍ത്തുഗീസ് ഭരണകൂടം യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. പിന്നീടു വന്ന കൊളോണിയല്‍ ഭരണകൂടം പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്ന് 1963-ല്‍ അന്‍ഗോളയില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കപ്പെട്ടുവെങ്കിലും ആഫ്രിക്കന്‍ വംശജരില്‍ ഉന്നതവിദ്യാഭ്യാസമെന്നല്ല, സെക്കന്ററിതലം വരെയെങ്കിലും എത്തുന്നവര്‍ വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യാനന്തരം വന്ന ഭരണകൂടം സൌജന്യ പ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം, വയോജന വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.


സമ്പദ്‍വ്യവസ്ഥ

കൃഷി,മൃഗപരിപാലനം, മത്സ്യബന്ധനം.

തോട്ടക്കൃഷി മുതല്‍ പരമ്പരാഗത സമ്പ്രദായങ്ങള്‍ വരെയുള്ള വ്യത്യസ്ത വിളവെടുപ്പുകള്‍ക്ക് രാജ്യത്തിലെ കേവലം രണ്ട് ശ.മാ. ഭൂമി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. കാപ്പിയാണ് മുഖ്യവിള. കയറ്റുമതി ചെയ്യുന്ന മറ്റു നാണ്യവിളകള്‍ പരുത്തി, ചോളം, സിസാല്‍, നേന്ത്രക്കായ എന്നിവയാണ്.

തീരസമതലത്തിന്റെ വ. പകുതിയില്‍ കരിമ്പ്, സിസാല്‍ (sisal), പരുത്തി, എണ്ണപ്പന, ഒലിവ്, മുന്തിരി എന്നിവ ഗണ്യമായ തോതില്‍ കൃഷി ചെയ്യുന്നു. വ. അന്‍ഗോളയിലെ മലഞ്ചരിവുകളില്‍ കാപ്പിത്തോട്ടങ്ങളുണ്ട്; ഈ മേഖലയില്‍ പരുത്തി, പുകയില, ചോളം, സിസാല്‍ എന്നിവയും സമൃദ്ധമായി വിളയുന്നു. ബെന്‍ഗ്വെലാ റെയില്‍പ്പാതയുടെ ഇരുപുറവുമുള്ള താഴ്വരകളാണ് ധാന്യകൃഷിയില്‍ മുന്നിട്ടുനില്ക്കുന്നത്. ചോളത്തിനാണ് ധാന്യവിളകള്‍ക്കിടയില്‍ പ്രാമുഖ്യം. പയറുവര്‍ഗങ്ങള്‍, നിലക്കടല തുടങ്ങിയവയും ഈ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. കബിന്‍ഡ കൊക്കോകൃഷിയുടെ കേന്ദ്രമാണ്. അന്‍ഗോളയിലെമ്പാടും വ്യാപകമായി കൃഷി ചെയ്യുന്ന മറ്റൊരു വിളയാണ് ഫല വര്‍ഗങ്ങള്‍; ഇവയില്‍ വാഴ, പപ്പായ, പേര, അവക്കാഡോ (avacado), കൈതച്ചക്ക, മാവ്, കശുമാവ്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. നേന്ത്രക്കായ് കയറ്റുമതിയില്‍ അന്‍ഗോള മുന്‍പന്തിയിലാണ്. കൈതച്ചക്ക, കശുവണ്ടി എന്നിവ സംസ്കരിച്ച് ടിന്നുകളിലാക്കി വിപണനത്തിനെത്തിക്കുന്ന സമ്പ്രദായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്:


അന്‍ഗോളയിലെ വനങ്ങള്‍ സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങളുടെ കലവറയാണ്. മഹാഗണിയ്ക്കാണ് ഇവയില്‍ പ്രാമുഖ്യം. കബിന്‍ഡയിലെ മഴക്കാടുകളിലും ബെന്‍ഗ്വെലാ റെയില്‍വേയുടെ ഇരുപുറവുമുള്ള കാടുകളിലും നിന്നാണ് പ്രധാനമായും വനവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. നോവാലിസ്ബോവയ്ക്കു ചുറ്റും വിറകിനുവേണ്ടി വ്യാപകമായ തോതില്‍ യൂക്കാലിപ്റ്റസ് കൃഷി ചെയ്യുന്നു. അടുത്തകാലം വരെ വന്‍തോതില്‍ നടന്നുപോന്ന തടിയുടെ കയറ്റുമതിക്ക് ദേശീയ ഉപഭോഗത്തിലെ അനുക്രമമായ വര്‍ധനവുമൂലം മങ്ങലേറ്റിട്ടുണ്ട്.


അത്‍ലാന്തിക് തീരത്തിന്റെ ഉത്തരഭാഗം പരമ്പരാഗതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ മേഖലയാണ്. നമീബാ, ബെന്‍ഗ്വെലാ, ലുവാണ്ട എന്നീ തുറമുഖ നഗരങ്ങളെ കേന്ദ്രീകരിച്ച് മത്സ്യ സംസ്കരണം, മത്സ്യ-എണ്ണ ഉത്പാദനം, കാനിങ് എന്നീ വ്യവസായങ്ങള്‍ വന്‍തോതില്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ബലാ ദോസ് ടൈഗ്രെസ് ബലാ ഫര്‍ത, ലുസീറാ, പോര്‍ട്ടൂ അലക്സാന്ദ്ര എന്നിവിടങ്ങളിലും വന്‍തോതില്‍ ഉത്പാദന ശേഷിയുള്ള മത്സ്യബന്ധന-സംസ്കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യബന്ധന രംഗത്ത് ഫാക്റ്ററിക്കപ്പലുകളുടെ പ്രവേശത്തോടെ ഈ മേഖലയില്‍നിന്നുള്ള ദേശീയവരുമാനം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു.


യൂറോപ്യന്‍ കുടിയേറ്റക്കാര്‍ കന്നുകാലികള്‍ക്കൊപ്പം ആട്, കുഴിപ്പന്നി (hog) എന്നിവയും വളര്‍ത്തുന്നു. മൊസാമെഡിഷ് പ്രദേശത്തു വളര്‍ത്തുന്ന കാരാകുല്‍ ഇനത്തില്‍പ്പെട്ട ചെമ്മരിയാടുകളുടെ തുകല്‍ ലോകവിപണിയില്‍ പ്രിയമുള്ളതാണ്. കന്നുകാലി വളര്‍ത്തലിന്റെ പ്രധാനകേന്ദ്രം രാജ്യത്തിന്റെ ദ. പ. ഭാഗത്തുള്ള ഹ്വീലാ പ്രവിശ്യയാണ്; കന്നുകാലികളിലെ പകുതിയിലേറെയും, ആടുകളിലെയും ചെമ്മരിയാടുകളിലെയും മൂന്നിലൊരു ഭാഗവും ഈ മേഖലയിലാണു വളര്‍ത്തപ്പെടുന്നത്. അന്‍ഗോളയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളായ ബെന്‍ഗ്വെലാ, ഹുവാംബോ, സന്‍സാ സുല്‍ എന്നിവിടങ്ങളും കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളാണ്. ക്ഷീരോത്പന്ന വ്യവസായവും നന്നേ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്; മുമ്പ് വ്യാപകമായി നിലവിലുണ്ടായിരുന്ന തേനീച്ച വളര്‍ത്തല്‍ ഇപ്പോള്‍ മാന്ദ്യത്തിലാണ്.

ഖനിജസമ്പത്ത്

ഖനനമേഖലയില്‍ വജ്ര വ്യവസായത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാമുഖ്യം. ഈ മേഖലയിലെ തൊഴിലാളികളില്‍ 90 ശ.മാ.വും വജ്ര വ്യവസായശാലകളില്‍ പണിയെടുക്കുന്നു. രാജ്യത്തിന്റെ വ.കി. പ്രവിശ്യയായ ലുവാണ്ടയാണ് മുഖ്യ വജ്ര ഖനനകേന്ദ്രം; അടുത്തകാലം വരെ ഈ രംഗത്ത് സ്വകാര്യകമ്പനികളുടെ കുത്തകയാണ് നിലനിന്നിരുന്നത്. ഇരുമ്പ്, ചെമ്പ്, പെട്രോളിയം എന്നിവയാണ് കയറ്റുമതി ചെയ്യപ്പെടുന്ന മറ്റു മുഖ്യ ഖനിജങ്ങള്‍. സലാസര്‍, കാസിംഗ എന്നിവിടങ്ങളിലാണ് ഇരുമ്പയിര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്; ഇത് ഗവണ്മെന്റുടമസ്ഥതയില്‍ ഖനനം ചെയ്യപ്പെടുന്നു. ശ.ശ. ഉത്പാദനം: പ്രതിവര്‍ഷം 60 ലക്ഷം ടണ്‍. ലുവാണ്ടയ്ക്കും സലാസറിനുമിടയ്ക്കുള്ള കസാലാമേഖലയില്‍ മാങ്ഗനീസിന്റെ സമ്പന്ന നിക്ഷേപങ്ങള്‍ അവസ്ഥിതമായിട്ടുണ്ട്. ചെമ്പിന്റെ അവസ്ഥിതി മൊസാമെഡിഷ് പ്രവിശ്യയിലാണ് കൂടുതല്‍. കാസിംഗയ്ക്കു സമീപമുള്ള എംപോപോയില്‍ അല്പമാത്രമായ തോതില്‍ സ്വര്‍ണഖനനം നടക്കുന്നു. പെട്രോളിയം ഉത്പാദനത്തില്‍ ലുവാണ്ടയാണ് മുന്നിട്ടുനില്ക്കുന്നത്.


മാങ്ഗനീസ്, ചെമ്പ്, അഭ്രം, പ്ളാറ്റിനം, കറുത്തീയം, തകരം, വെള്ളി, സ്വര്‍ണം എന്നീ ധാതുക്കളുടെ കാര്യത്തിലും അന്‍ഗോള സമ്പന്നമാണ്. ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, ജിപ്സം, അസ്ഫാള്‍ട്ട്, ഉപ്പ്, വിവിധയിനം ഹൈഡ്രോകാര്‍ബണുകള്‍, ധാതുജലം എന്നിവയും ഖനനവിധേയമാക്കാവുന്ന വിധത്തിലും സമ്പന്നമായ തോതിലും അവസ്ഥിതമായിരിക്കുന്നു. ധാതുജലത്തിന്റെ സമൃദ്ധമായ ഉറവകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

വ്യവസായങ്ങള്‍

അന്‍ഗോളയിലെ വന്‍കിട വ്യവസായങ്ങളില്‍ ഏറിയവയും ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ടവയാണ്. ധാന്യംപൊടിക്കല്‍, മത്സ്യസംസ്കരണം, മത്സ്യ-എണ്ണ ഉത്പാദനം, കാനിങ്, ബിയര്‍, ലഘുപാനീയങ്ങള്‍ എന്നിവയുടെ ഉത്പാദനം തുടങ്ങിയവ സാമാന്യമായി വികസിച്ചിട്ടുണ്ട്. പരുത്തിനൂല്‍, വസ്ത്രങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, സിമന്റ്, കടലാസ്, പാലുത്പന്നങ്ങള്‍, പഞ്ചസാര എന്നിവയുടെ ഉത്പാദനത്തിലും വന്‍തോതിലുള്ള വികാസമുണ്ടായിരിക്കുന്നു. ഒരു വന്‍കിട ഇരുമ്പുരുക്കു നിര്‍മാണശാലയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

വ്യവസായങ്ങള്‍ക്കും ഇതര ഊര്‍ജോപഭോഗങ്ങള്‍ക്കും ജലവൈദ്യുതിയെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. പ്രധാന വൈദ്യുതപദ്ധതികള്‍ക്കു പുറമേ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്വകാര്യ ഉടമസ്ഥതയില്‍ നിരവധി ചെറുകിട വൈദ്യുതനിലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗതാഗതം

പൊതുമേഖലയിലും സ്വകാര്യ ഉടമസ്ഥതയിലുമായി അനവധി റെയില്‍പാതകള്‍ അന്‍ഗോളയില്‍ ഉപയോഗത്തിലുണ്ട്. ഇവയെ കൂടാതെ ഖനികളിലേക്കും വ്യവസായശാലകളിലേക്കുമുള്ള നിരവധി സംരക്ഷിത റെയില്‍പ്പാതകളും ഉണ്ട്. മിക്കപാതകളും അത്‍ലാന്തിക് തീരത്തെ തുറമുഖനഗരങ്ങളെ അന്‍ഗോളയുടെ ഉള്‍പ്രദേശങ്ങളുമായോ വന്‍കരാമധ്യത്തുള്ള ഇതരരാജ്യങ്ങളുമായോ ബന്ധിപ്പിക്കുന്നവയാണ്. ബെന്‍ഗ്വെലാ തുറമുഖത്തെ നോവാലിസ് ബോവായുമായി ബന്ധപ്പെടുത്തുന്ന സ്വകാര്യഉടമയിലുള്ള ബെന്‍ഗ്വെലാ റെയില്‍വേ തുടര്‍ന്ന് കോങ്ഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ കി. അതിര്‍ത്തി വരെ നീളുന്നു; കടാംഗാ റെയില്‍വേയുമായി യോജിക്കുന്നതിലൂടെ ട്രാന്‍സ് ആഫ്രിക്കന്‍പാതയുടെ ഭാഗമായിത്തീരുകയും ചെയ്യുന്നു. ബെന്‍ഗ്വെലാ മുതല്‍ മൊസാംബിക്കിലെ ബേരാതുറമുഖം വരെയുള്ള റെയില്‍ബന്ധമാണ് ഇതിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ലുവാണ്ട മുതല്‍ മലാന്‍ജെവരെയുള്ള പാതയാണ് അന്‍ഗോളയിലെ ആദ്യത്തെ റെയില്‍വേ.


അന്‍ഗോളയിലെ റോഡ് ഗതാഗതം വികസിതമല്ല. ആഭ്യന്തര യുദ്ധകാലത്ത് രാജ്യത്തെ റോഡുകളില്‍ മൈനുകള്‍ വിതറിയിരുന്നതുമൂലം ഇവ ഉപയോഗശൂന്യമായിരുന്നു. മൈനുകള്‍ നീക്കി ഇവ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നുണ്ട്. തീരമേഖലയില്‍ മാത്രമാണ് റോഡുഗതാഗതം സാമാന്യമായ തോതില്‍ മെച്ചപ്പെട്ടിട്ടുള്ളത്. രാജ്യത്തിനുകുറുകേ അത്‍ലാന്തിക് തീരം മുതല്‍ കി. അതിര്‍ത്തിവരെ നീളുന്ന മൂന്നു റോഡുകള്‍ ഉപയോഗത്തിലുണ്ട്. കോങ്ഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്, സാംബിയ എന്നീ രാജ്യങ്ങളില്‍നിന്ന് അത്‍ലാന്തിക് തീരത്തെ തുറമുഖങ്ങളിലേക്കു ചരക്കു നീക്കുന്നതിനും ഈ റോഡുകള്‍ സഹായകമാണ്.

ലോബിതോ, ലുവാണ്ട, നമീബാ എന്നിവയാണ് അന്‍ഗോളയിലെ മുഖ്യതുറമുഖങ്ങള്‍. ലന്താന, പോര്‍ട്ടൂ അംബോയിം, കബിന്‍ഡ, സന്ത് അന്തോണിയോദസയെരെ, ആംബ്രിസെത്, നോവാറിഡാന്‍ദോ, പോര്‍ട്ടൂ അലസാന്ദ്ര, ബേയ ദോ ടൈഗ്രിസ് എന്നിവ വന്‍കിട തുറമുഖങ്ങളായി വികസിച്ചുവരുന്നു.

ദ. ആഫ്രിക്കയില്‍നിന്ന് പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വ്യോമസഞ്ചാരത്തിന് ആശ്രയിക്കാവുന്ന ഏറ്റവും നല്ല അന്താരാഷ്ട്ര വിമാനത്താവളം അന്‍ഗോളയിലെ ലുവാണ്ടയിലേതാണ്. അത്യാധുനിക സജ്ജീകരണങ്ങളുള്ള അതിബൃഹത്തായ വിമാനത്താവളവും ഇതുതന്നെ.

ചരിത്രം

പുരാതന ചരിത്രം

ശിലായുഗം മുതല്‍ അന്‍ഗോളയില്‍ ജനവാസമുണ്ടായിരുന്നു. അക്കാലത്തെ പ്രാകൃത മനുഷ്യന്‍ വേട്ടയാടിയും ഫലമൂലാദികള്‍ ശേഖരിച്ചും ജീവസന്ധാരണം നടത്തി. പില്ക്കാലത്ത് ഇവിടം അധിവസിച്ച ബന്തുഭാഷക്കാരായ ആദിവാസി ഗോത്രങ്ങള്‍ തദ്ദേശീയരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് അവരെ തങ്ങളുടെ കൂട്ടത്തില്‍ ലയിപ്പിച്ചു. ഈ സങ്കരവര്‍ഗം ക്രമേണ സ്ഥിരപാര്‍പ്പിലേക്കും പ്രാകൃതകൃഷി സമ്പ്രദായങ്ങളിലേക്കും തിരിയുകയും ആയുധങ്ങളും പണിസാമഗ്രികളും നിര്‍മിക്കുന്നതില്‍ പ്രാവീണ്യം നേടുകയും ചെയ്തു. അന്‍ഗോളയുടെ വിവിധഭാഗങ്ങളില്‍ അധിവസിച്ച ബന്തുഗോത്രങ്ങള്‍ സമൂഹമായാണ് വസിച്ചിരുന്നത്.

1483-നോടടുപ്പിച്ച് പോര്‍ത്തുഗീസ് നാവികര്‍ അന്‍ഗോളാ തീരത്തെത്തി. സ്വര്‍ണം തുടങ്ങിയ വിശിഷ്ടവസ്തുക്കളുടെ അഭാവം മൂലം, ഇവര്‍ അടിമവ്യാപാരത്തിലേക്കു ശ്രദ്ധതിരിച്ചു. അന്‍ഗോളയില്‍നിന്നുള്ള ബന്തു വിഭാഗക്കാരെ ബ്രസീലിലും സാവോതോം ദ്വീപിലുമുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ അടിമപ്പണിക്ക് എത്തിച്ചുകൊടുത്തിരുന്നു. ആദ്യകാലങ്ങളില്‍ തദ്ദേശീയരായ ഭരണാധികാരികള്‍ അടിമവ്യാപാരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. അടിമവ്യാപാരത്തിന്റെ ഫലമായി സംജാതമായ രാഷ്ട്രീയമത്സരങ്ങളുടെ തുടര്‍ച്ചയാണ് അന്‍ഗോളയുടെ ആധുനിക ചരിത്രം. 16-ാം ശ.-ത്തില്‍ എന്‍ഡോംഗോയിലെ ഭരണാധികാരി അടിമ വ്യാപാരത്തിലെ നേട്ടങ്ങള്‍ ഉപയോഗിച്ച്, രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിച്ചു. ഇത് മറ്റു നാട്ടരചന്‍മാരുമായുള്ള യുദ്ധങ്ങള്‍ക്ക് വഴിയൊരുക്കി. ഇവയുടെ പര്യവസാനം വിദേശീയ ഇടപെടലുകളായിരുന്നു. എന്‍ഡോംഗാ മേഖല ഒരു പ്രബലരാജ്യമായി വളര്‍ന്നു. പില്ക്കാലത്ത് ഈ രാജ്യം പോര്‍ത്തുഗീസുകാരുമായി ശത്രുതയിലായി. ഈ രാജ്യത്തെ ഭരണാധികാരി എന്‍ഗോള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്‍ഗോളയില്‍ നിന്നാണ് 'അന്‍ഗോള'യുടെ നിഷ്പത്തി എന്നാണ് അനുമാനം.

പോര്‍ത്തുഗീസ് ആധിപത്യം

ഭൂമിയുടെ മേല്‍ ആധിപത്യമുറപ്പിക്കുന്നതിനെക്കാള്‍ സുഗമമായ വാണിജ്യത്തിന് പ്രാധാന്യം നല്കിയിരുന്ന പോര്‍ത്തുഗീസുകാര്‍ തുടക്കത്തില്‍ തദ്ദേശീയ ഭരണാധികാരികളുമായി നല്ല ബന്ധം പുലര്‍ത്തിപ്പോന്നു. മതബോധനത്തിനായി മിഷണറിമാരെ നിയോഗിച്ചതിനെത്തുടര്‍ന്ന് അന്‍ഗോളയിലെ ജനങ്ങളെ യൂറോപ്യന്‍ ജീവിതചര്യകളിലേക്കും, സാംസ്കാരിക മൂല്യങ്ങളിലേക്കും ആകര്‍ഷിക്കേണ്ട ആവശ്യമുണ്ടായി. തന്മൂലം അന്‍ഗോളയെ പോര്‍ത്തുഗീസ് കോളനിയാക്കി മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചു. ലുവാണ്ടയെയാണ് പോര്‍ത്തുഗീസുകാര്‍ താവളമാക്കിയത്. തങ്ങളുടെ ആഗ്രഹസാഫല്യത്തിന് എന്‍ഡോംഗാ രാജ്യത്തിന്റെ പതനം ആവശ്യമാണെന്നു മനസ്സിലാക്കിയ പോര്‍ത്തുഗീസുകാര്‍ ആ രാജ്യത്തെ അധീനപ്പെടുത്തുവാനുള്ള ശ്രമം തുടങ്ങി. ദീര്‍ഘകാലം നീണ്ടുനിന്ന ആക്രമണ പരമ്പരകള്‍ക്കുശേഷമാണ് എന്‍ഡോംഗയെ കീഴ്പ്പെടുത്താനായത്. തുടര്‍ന്ന് ക്വാന്‍സാ താഴ്വരയിലെ നിരവധി അധിവാസകേന്ദ്രങ്ങളും ദക്ഷിണതീരമേഖലയായ ബെന്‍ഗ്വെലായും പൂര്‍ണമായും പോര്‍ത്തുഗീസ് അധീനതയിലായി. ഇതിനെതുടര്‍ന്ന് സ്ത്രീപുരുഷഭേദമെന്യേ ആയിരക്കണക്കിനു തദ്ദേശീയരെ അടിമകളാക്കി വടക്കും തെക്കും അമേരിക്കകളിലേക്കു കടത്താനും കീഴടങ്ങാത്ത അന്‍ഗോളിയന്‍ ഗോത്രങ്ങളെ കൂട്ടക്കുരുതിക്ക് ഇരയാക്കാനും പോര്‍ത്തുഗീസുകാര്‍ നടപടികൈക്കൊണ്ടു. പോര്‍ത്തുഗലിന്റെ കൂട്ടാളികളെന്ന നിലയില്‍ ഈ നരനായാട്ടില്‍ ഹോളണ്ട്, ഫ്രാന്‍സ്, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങള്‍ക്കും പങ്കുണ്ടായിരുന്നു. അടിമവ്യാപാരം സാര്‍വത്രികമായതോടെ അന്‍ഗോളയുടെ സാമൂഹിക സാമ്പത്തികരംഗം തികച്ചും താറുമാറായി. തദ്ദേശീയ ജനതയ്ക്ക് കടുത്ത നാശനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. ഏതാനും ഗവര്‍ണര്‍മാര്‍ ഈ ദുഃസ്ഥിതിക്കു പരിഹാരം കാണാനും തോട്ടക്കൃഷിയും ധാതുഖനനവും ചെറുകിടവ്യവസായങ്ങളും അഭിവൃദ്ധിപ്പെടുത്തി സാമ്പത്തികനില ഭദ്രമാക്കുവാനും ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 19-ാം ശ.-ത്തിന്റെ ആദ്യപകുതിയോളവും അടിമക്കച്ചവടം വന്‍തോതില്‍ തുടര്‍ന്നു. 1850-കളില്‍ അടിമവ്യാപാരത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളുണ്ടായതിനെതുടര്‍ന്ന് ആഗോളതലത്തില്‍ ഈ ഇടപാടിന് മങ്ങലേറ്റു. അപ്പോഴും തോട്ടം തൊഴിലാളികളെന്ന വ്യാജേന അന്‍ഗോളയിലെ ജനതയെ വിദൂരങ്ങളില്‍ നിര്‍ബന്ധിത സേവനത്തിലേര്‍പ്പെടുത്തുന്ന സമ്പ്രദായത്തില്‍ പോര്‍ത്തുഗീസുകാര്‍ അയവുവരുത്തിയില്ല. തത്ഫലമായി അന്‍ഗോളയിലെ ജനസംഖ്യ ഗണ്യമായി കുറയുകയും കൃഷിയും പരമ്പരാഗത വ്യവസായങ്ങളും മന്ദീഭവിക്കുകയും ചെയ്തു. രാജ്യം ദരിദ്രമായിത്തീര്‍ന്നു. 19-ാം ശ.-ത്തിന്റെ അന്ത്യത്തോടെ അന്‍ഗോളയുടെ സ്ഥിതി തികച്ചും ശോചനീയമായിത്തീര്‍ന്നു.


ആഫ്രിക്കാ വന്‍കരയുടെ പങ്കുവയ്പ്പില്‍ യൂറോപ്യന്‍ ശക്തി പുലര്‍ത്തിയിരുന്ന സമാധാനപരമായ ധാരണയുടെ മറവില്‍, അന്‍ഗോളയുടെമേല്‍ പരമാധികാരം പുലര്‍ത്തുന്നതില്‍ പോര്‍ത്തുഗലിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങളുടെ അധീശത്വം വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ രാജ്യത്തിനുള്ളില്‍ പലയിടങ്ങളിലും ഗോത്രവര്‍ഗക്കാരുടെ നിരന്തരമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. അസംഘടിതമായ ഈ കലാപങ്ങളെ അമര്‍ച്ച ചെയ്യുവാനും, 1902-ലെ നിര്‍ണായക വിജയത്തോടെ അന്‍ഗോളയെ പൂര്‍ണമായും തങ്ങളുടെ കോളനിയാക്കുവാനും പോര്‍ത്തുഗലിനു കഴിഞ്ഞു. എന്നിരിക്കിലും സമാധാനം പുനഃസ്ഥാപിക്കുവാന്‍ വീണ്ടും 30 വര്‍ഷത്തോളം വേണ്ടിവന്നു. പോര്‍ത്തുഗലിലെ രാഷ്ട്രീയ മാറ്റങ്ങള്‍ അന്‍ഗോളയിലും പ്രതിഫലിച്ചതാണ് ഇതിനു കാരണം. കോളനി ഭരണം ആരംഭിച്ചതോടെ അന്‍ഗോളയില്‍ യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിതമായി. പോര്‍ത്തുഗീസ് ഉടമസ്ഥതയില്‍ തോട്ടക്കൃഷിയും കാലിവളര്‍ത്തലും അഭിവൃദ്ധിപ്പെടുത്തി. വജ്രഖനനം പൂര്‍ണമായും യൂറോപ്യരുടെ നിയന്ത്രണത്തിലാക്കി. വിദേശ മൂലധനത്തെ ആശ്രയിച്ചുള്ള സ്വകാര്യ റെയില്‍പ്പാതകള്‍ നിര്‍മിക്കപ്പെട്ടു. 1930-കളില്‍ പോര്‍ത്തുഗലില്‍ സുശക്തവും ഭദ്രവുമായ ഭരണം നിലവില്‍ വന്നതിനെ തുടര്‍ന്ന് അന്‍ഗോളയിലെ സാമ്പത്തിക ഇടപാടുകള്‍ പോര്‍ത്തുഗീസ് നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കി. 1930-കളിലെ ആഗോളവ്യാപകമായ സാമ്പത്തിക മാന്ദ്യവും രണ്ടാംലോകയുദ്ധവും അന്‍ഗോളയുടെ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചു. 1950-നുശേഷം മാത്രമാണ് വീണ്ടും പുരോഗതിയിലേക്കു നീങ്ങാനായത്. തോട്ടക്കൃഷി, കയറ്റുമതി, വ്യോമസഞ്ചാര വികസനം, തുറമുഖ നവീകരണം, റെയില്‍വേ വ്യാപനം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം എന്നിവയിലെല്ലാം മതിയായ അഭിവൃദ്ധി കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യസമരം

യൂറോപ്യന്‍ കുടിയേറ്റക്കാരും അധീശഭരണകൂടവും തദ്ദേശീയരെ ബഹുവിധമായ ചൂഷണത്തിനു വിധേയരാക്കിയിരുന്നത് അഭ്യന്തരക്കുഴപ്പങ്ങള്‍ക്ക് വഴിതെളിച്ചു; 1961-ല്‍ പോര്‍ത്തുഗീസ് കുടിയേറ്റക്കാരും കറുത്തവര്‍ഗത്തില്‍പ്പെട്ട ദേശീയ വാദികളും തമ്മില്‍ രൂക്ഷമായ സംഘട്ടനം നടന്നു. ദേശീയവാദികളെ അമര്‍ച്ച ചെയ്യുവാന്‍ പോര്‍ത്തുഗീസ് ഗവണ്മെന്റ് രാജ്യമൊട്ടാകെ വ്യോമാക്രമണം നടത്തി. തുടര്‍ന്ന്, അന്‍ഗോളയില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിനുള്ള അഭയാര്‍ഥിപ്രവാഹമുണ്ടായി. 1962 ഡി.ല്‍ പോര്‍ത്തുഗലിന്റെ മര്‍ദനനയത്തെ അപലപിച്ച് യു.എന്‍. പ്രമേയം പാസ്സാക്കി.


ദേശീയപ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിച്ചത് 1950-ല്‍ രൂപം കൊണ്ട എം.പി.എല്‍.എ (MPLA) ആയിരുന്നു. മാര്‍ക്സിസ്റ്റ് അനുഭാവികളായി മാറിയ എംബുന്തൂ ഗോത്രക്കാര്‍ ലുവാണ്ടാ ആസ്ഥാനമാക്കി രൂപീകരിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ അവഗണിക്കാനാകാത്ത ശക്തിയായി വളര്‍ന്നു. ഇതിനു സമാന്തരമായി പ്രവിശ്യാ-ഗോത്ര-പ്രത്യയശാസ്ത്ര വ്യത്യാസങ്ങളെ അവലംബിച്ച് ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ജന്മംകൊണ്ടിരുന്നു. ഇവരുടെ ഏകോപിതമായ മുന്നേറ്റമാണ് 1961-ലെ സംഘട്ടനത്തില്‍ കലാശിച്ചത്. തുടര്‍ന്നുള്ള 10 വര്‍ഷം അന്‍ഗോളയില്‍ സ്വാതന്ത്ര്യസമരങ്ങളുടേയും ഒളിപ്പോരുകളുടേയും കാലമായിരുന്നു. ഒടുവില്‍ 1975-ല്‍ പോര്‍ത്തുഗീസുകാര്‍ അന്‍ഗോളയില്‍ നിന്നു പിന്‍വാങ്ങി. എന്നാല്‍ ദേശീയ ശക്തികള്‍ക്ക് ഐക്യമുണ്ടാക്കുവാനായില്ല. സോവിയറ്റ് യൂണിയന്റേയും ക്യൂബയുടേയും പിന്‍ബലത്തോടെ അന്‍ഗോളയിലെ ഏറിയ ഭാഗത്തിന്റേയും നിയന്ത്രണം കൈക്കലാക്കുവാന്‍ എം.പി.എല്‍.എയ്ക്കു കഴിഞ്ഞു. എന്നാല്‍ പാശ്ചാത്യശക്തികളുടെ പിണിയാളുകളായിരുന്ന ഒരു വിഭാഗം ശക്തരായ എതിരാളികളായി നിലകൊണ്ടു. യൂണിറ്റ (UNITA) എന്ന പേരില്‍ ഗറില്ലാ തന്ത്രങ്ങളുപയോഗിച്ച് ഒളിപ്പോരിലേര്‍പ്പെട്ടിരുന്ന ഈ വിഭാഗത്തിന്റെ മുന്നണിയില്‍ ഒവിംബന്തൂഗോത്രക്കാരായിരുന്നു. ലുവാണ്ടായിലും തീരദേശമേഖലയിലെ പെട്രോളിയം ഉത്പാദനമേഖലയിലും പൂര്‍ണാധികാരം നേടിയിരുന്ന എം.പി.എല്‍.എ.യ്ക്കു ബദലായി അന്‍ഗോളയുടെ കിഴക്കും തെക്കും മേഖലകളില്‍ അധീശത്വം നേടിക്കൊണ്ട് യൂണിറ്റ രംഗത്തു വന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ 1989 വരെ നിരന്തരമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നത് അന്‍ഗോളയില്‍ രക്തച്ചൊരിച്ചിലിനും ക്രമസമാധാന രാഹിത്യത്തിനും ഇടവരുത്തി. 1989-ല്‍ നമീബിയയെ സംബന്ധിച്ച അന്താരാഷ്ട്രധാരണയുടെ ഭാഗമായി എം.പി.എല്‍.എ.യ്ക്കു തുണനിന്നിരുന്ന ക്യൂബന്‍സേന പിന്‍വലിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് യുഎസ്സിന്റേയും സോവിയറ്റ് യൂണിയന്റേയും പ്രേരണയിലൂടെ എം.പി.എല്‍.എ.യും യൂണിറ്റയും ശത്രുത കൈവെടിഞ്ഞു; അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ അന്‍ഗോളയില്‍ പൊതുതെരഞ്ഞെടുപ്പു നടത്തുവാനുള്ള ധാരണയിലെത്തുകയും ചെയ്തു. 1992-ലെ തെരഞ്ഞെടുപ്പില്‍ എം.പി.എല്‍.എ.വമ്പിച്ച ഭൂരിപക്ഷം നേടി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച്, യൂണിറ്റ ഫലം അംഗീകരിക്കുവാന്‍ വിസമ്മതിച്ചു. രാജ്യതലസ്ഥാനം തെരുവുയുദ്ധങ്ങളുടെ വേദിയായി മാറി. ഏറെത്താമസിയാതെ രാജ്യമെമ്പാടും തുറന്ന സംഘട്ടനങ്ങളുണ്ടായി. ആഭ്യന്തരയുദ്ധങ്ങള്‍ രണ്ടുവര്‍ഷത്തോളം തുടര്‍ന്നു. 1994 ന.-ല്‍ സമാധാന ഉടമ്പടി ഒപ്പുവച്ചിട്ടും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായില്ല. 1995 ആഗ.-ല്‍ യൂണിറ്റാനേതാവായ ജോനസ് സാവിമ്പിയെ വൈസ്‍പ്രസിഡന്റായി അവരോധിച്ചുകൊണ്ടുള്ള കൂട്ടുകക്ഷി ഭരണം നിലവില്‍വന്നതോടെയാണ് അന്‍ഗോള സമാധാനത്തിന്റെ പാതയിലേക്കു നീങ്ങിയത്. അരലക്ഷത്തിലേറെ ജനങ്ങളുടെ ജീവഹാനി വരുത്തിയ ആഭ്യന്തരയുദ്ധങ്ങള്‍ക്ക് പൂര്‍ണവിരാമം ഏര്‍പ്പെടുത്തിക്കൊണ്ട് 1997 ഏ. 11-ന് അന്‍ഗോളയില്‍ ദേശീയ ഐക്യഗവണ്മെന്റ് ഭരണത്തിലേറി. 1998 മാ.ല്‍ യൂണിറ്റയുടെ മേല്‍ നിലനിന്നിരുന്ന നിരോധനം പിന്‍വലിക്കപ്പെട്ടു. ലുസാക്കാ പ്രോട്ടോകോള്‍ പ്രകാരം അന്‍ഗോളയിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്കു വിലക്കു കല്പിക്കുകയും ചെയ്തു.


1999 മാ.-ല്‍ യു.എന്‍. സുരക്ഷാസൈന്യം പിന്‍വാങ്ങിയതോടെ അന്‍ഗോളയില്‍ കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചു. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും കലാപകാരികള്‍ അധീശത്വം സ്ഥാപിച്ചു. 2003-ല്‍ ജോനസ് സാവിമ്പി കൊല്ലപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. അസമാധാനത്തിന്റെ നാളുകള്‍ തുടര്‍ന്നു പോരുന്നു.


ഭരണകൂടം

തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് അന്‍ഗോളയുടെ ഉന്നത ഭരണാധികാരി. 220 അംഗ നാഷണല്‍ അസംബ്ളിയാണ് നിയമനിര്‍മാണസഭ. പൊതുതെരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത്. അസംബ്ളിയില്‍ ഭൂരിപക്ഷം നേടുന്ന കക്ഷി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നു.


(എന്‍.ജെ.കെ. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8D%E2%80%8D%E0%B4%97%E0%B5%8B%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍