This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനൃണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനൃണന്‍

ഋണത്തില്‍നിന്ന് മുക്തനായവന്‍. സ്മൃതികളില്‍ ഋണം എന്ന പദത്തിന് കടപ്പാട് എന്നാണ് അര്‍ഥം കല്പിച്ചിട്ടുള്ളത്. 'ജായമാനോ വൈ ബ്രാഹ്മണഃ ത്രിഭിഃ ഋണൈഃ ഋണവാന്‍ ജായതേ. യജ്ഞേന ദേവേഭ്യഃ, പ്രജയാ പിതൃഭ്യഃ, സ്വാധ്യായേന ഋഷിഭ്യഃ' എന്ന ശ്രുതിയനുസരിച്ച് ബ്രാഹ്മണന്‍ മൂന്നുതരം കടപ്പാടോടുകൂടിയാണ് ജനിക്കുന്നത്. ദേവന്മാരോടും പിതൃക്കളോടും ഋഷികളോടും ആണ് ആ കടപ്പാടുകള്‍. ആദ്യത്തേത് യാഗംകൊണ്ടും രണ്ടാമത്തേത് പുത്രോത്പാദനംകൊണ്ടും മൂന്നാമത്തേത് വേദാധ്യായനംകൊണ്ടും വീട്ടേണ്ടതാണ്. ഈ ശ്രുതിയുടെ അനുസന്ധാനം മനുസ്മൃതിയിലെ,

'ഋണാനി ത്രീണ്യപാകൃത്യ

മനോ മോക്ഷേ നിവേശയേത്

അനപാകൃത്യ മോക്ഷം തു

സേവമാനോ വ്രജത്യധഃ......'

എന്ന (6-35) പദ്യത്തില്‍ കാണുന്നുണ്ട്. മൂന്നു കടങ്ങളും വീട്ടിയതിനു ശേഷമേ മോക്ഷത്തെപ്പറ്റി ചിന്തിക്കുവാന്‍ പാടുള്ളു. അവ വീട്ടാതെ മോക്ഷം കാംക്ഷിക്കുന്നവന്‍ അധഃപതിക്കുന്നു എന്നാണ് മനു അഭിപ്രായപ്പെട്ടിരിക്കുന്നത്.


സ്മൃതികളില്‍ വ്യവഹാരാധ്യായത്തില്‍ ഋണത്തെ ധനാദികള്‍ കൈമാറ്റം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന കടബാധ്യതയായിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്. ഋണം ഏതു തരമായാലും അതു കൊടുത്തുതീര്‍ക്കുവാന്‍ ഏതൊരു മനുഷ്യനും ബാധ്യസ്ഥനാണ്.


കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ ധര്‍മസ്ഥീയമെന്ന മൂന്നാം അധികരണത്തില്‍ 11-ാം അധ്യായത്തില്‍ ഋണങ്ങള്‍, പലിശ, അവ കൊടുത്തുതീര്‍ക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. ഏതു സമുദായത്തില്‍പെട്ടവനായാലും അവന് ധാര്‍മികമായ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ യഥാകാലം ചെയ്തുതീര്‍ക്കേണ്ടതായ ചില കടമകളുണ്ട്. അവ യഥായോഗ്യം ചെയ്തുതീര്‍ക്കുന്നവന്‍ അനൃണനായിത്തീരുന്നു.


(എം.എച്ച്. ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%83%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍