This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഭൂതിമനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനുഭൂതിമനഃശാസ്ത്രം

Psychology of feeling

അനുഭൂതികളെ വിശകലനം ചെയ്യുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖ.

അനുഭൂതി (feeling) എന്ന വാക്ക് രണ്ട് അര്‍ഥത്തിലാണ് മനഃശാസ്ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചുകാണുന്നത്. (1) പരിതഃസ്ഥിതിയില്‍നിന്നുള്ള പ്രേരകങ്ങള്‍ (stimuli) വ്യക്തിയില്‍ പതിക്കുമ്പോള്‍ അയാളില്‍ ഉണ്ടാകുന്ന സുഖകരമോ അസുഖകരമോ ആയ ഒരു പ്രതികരണം. 'മഞ്ഞയേക്കാള്‍ നീലയാണ് ഞാനിഷ്ടപ്പെടുന്നത്' എന്നോ 'ആ ചിത്രത്തില്‍ നിറങ്ങളുടെ ചേര്‍ച്ച വളരെ ഹൃദ്യമായിരിക്കുന്നു' എന്നോ 'അവളുടെ സ്വരം ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്നോ ഒരാള്‍ പറയുമ്പോള്‍ ഇത്തരം അനുഭൂതികള്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ അനുഭൂതി വികാരങ്ങളോട് (emotions) ബന്ധപ്പെട്ടിരിക്കയാണെന്നു പറയാം. വില്‍ഹം വുണ്ട് (Wilhelm Wundt), ടിച്ച്നര്‍ (Titchher), വുഡ്വര്‍ത്ത് (Wood-worth) മുതലായവര്‍ അനുഭൂതിയെ ഇപ്രകാരം വികാരങ്ങളോട് ചേര്‍ത്താണ് വ്യാഖ്യാനിച്ചിട്ടുള്ളത്. (2) ചര്‍മസംവേദനങ്ങള്‍(cutaneous sensations). മോര്‍ഗന്‍ (Morgan), നാഫ് (Naff) മുതലായവര്‍ അനുഭൂതിയെ ത്വക്കില്‍നിന്നും മാംസപേശികളില്‍നിന്നും (kinesthetic) വരുന്ന സംവേദനങ്ങളോട് ബന്ധപ്പെടുത്തിയാണ് പറയുന്നത്. അനുഭൂതിയുടെ പരിമാണസിദ്ധാന്തം (A qantitative Theory of Feelings) എന്ന പേരില്‍ 1929-ല്‍ നാഫ് തനിച്ചും 1960-ല്‍ നാഫും കെന്‍ഷാലും ചേര്‍ന്നും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍ ത്വക്കില്‍നിന്നും വരുന്ന സംവേദനങ്ങളെ (ശീതം, താപം, മര്‍ദം തുടങ്ങിയവയെ) മാത്രമേ പരാമര്‍ശിച്ചിട്ടുള്ളു. ഫീലിങ് എന്ന ഇംഗ്ളിഷ് വാക്കിന് ചര്‍മസംവേദനങ്ങളെ സൂചിപ്പിക്കുന്ന അര്‍ഥംകൂടിയുണ്ട്. ചൂടുതോന്നുന്നു (feeling warmth), വേദന തോന്നുന്നു എന്നൊക്കെ പറയുമ്പോള്‍ കാണുക, കേള്‍ക്കുക മുതലായവയോട് ചേര്‍ത്ത് 'ഫീലിങ്' എന്ന വാക്ക് ഉപയോഗിക്കാറില്ല. അതിനാലാണ് മുമ്പുപറഞ്ഞ ശാസ്ത്രജ്ഞന്മാര്‍ അനുഭൂതിയെ ചര്‍മസംവേദനങ്ങളോട് ബന്ധപ്പെടുത്തിയിരിക്കുന്നത്.

ത്രിമാനപദ്ധതി. അനുഭൂതിയെ വികാരങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിട്ടുള്ളവരില്‍ പ്രമുഖന്‍ വില്‍ഹം വുണ്ട് ആണ്. ഓരോ അനുഭൂതിയേയും സുഖകരമോ അസുഖകരമോ, പ്രക്ഷുബ്ധമോ ശാന്തമോ, മുറുക്കം കൂടിയതോ അയഞ്ഞതോ എന്നിങ്ങനെ മൂന്നു തരത്തില്‍ വിവരിക്കാന്‍ കഴിയുമെന്ന് വുണ്ട് പ്രസ്താവിച്ചു. ഓരോ രീതിയിലും തന്നെ മാത്രാവ്യത്യാസം (quantitative difference) കൂടി സൂചിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം (ഉദാ. ഏറ്റവും അസുഖകരം, അസുഖകരം, സുഖകരം, ഏറ്റവും സുഖകരം എന്നിങ്ങനെ). 'അനുഭൂതിയെ സംബന്ധിച്ച വുണ്ടിന്റെ ത്രിമാനപദ്ധതി' (Wundt's Three Dimensional Theory of Feeling) എന്ന പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്.

അനുഭൂതിക്ക് സുഖകരം-അസുഖകരം എന്ന ഒരൊറ്റ മാനം (dimension) മാത്രമേയുള്ളുവെന്ന് വുണ്ടിന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്ന ടിച്ച്നര്‍ വാദിക്കുകയുണ്ടായി. അനുഭൂതിയുടെ ഈയൊരു വശം മാത്രമേ ആധുനിക മനഃശാസ്ത്രത്തിലും പഠനവിഷയമാക്കപ്പെടുന്നുള്ളു. മാത്രമല്ല ഉത്തേജകങ്ങളെ സുഖകരം-അസുഖകരം എന്നു വകതിരിക്കുന്ന പ്രക്രിയയെ വികാരപരമായ വിലയിരുത്തല്‍ എന്നോ മുന്‍ഗണന നല്കല്‍ എന്നോ പറയാനാണ് ആധുനിക മനഃശാസ്ത്രജ്ഞന്മാര്‍ ഇഷ്ടപ്പെടുന്നത്.

അനുഭൂതിമാപനം. മാത്രാവ്യത്യാസം കണക്കാക്കി അനുഭൂതിയെ അളക്കാന്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ഒന്നാമത്തെ മാര്‍ഗം അനുഭൂതിയെ അടിസ്ഥാനമാക്കി ഉത്തേജകങ്ങളുടെ (വസ്തുക്കള്‍) സ്ഥാനം നിര്‍ണയിക്കുകയാണ്. ഉദാഹരണമായി വെളിച്ചെണ്ണ, എള്ളെണ്ണ, പെട്രോള്‍, മരോട്ടിയെണ്ണ, ഡീസലോയില്‍, ആവണക്കെണ്ണ എന്നിവ നിരത്തിവയ്ക്കുക; ഒരാളോട് ഇവയെ ഗന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും സുഖകരം, അതില്‍ കുറച്ചു സുഖകരം, അതിലും കുറച്ചു സുഖകരം, അതിലും കുറച്ച്...... എന്നിങ്ങനെ ക്രമീകരിച്ച് വയ്ക്കാന്‍ പറയുക. രണ്ടാമത്തെ മാര്‍ഗം, ഉത്തേജകങ്ങളെ ഏറ്റവും സുഖകരം, സുഖകരം, സുഖകരമല്ല, അസുഖകരമല്ല, അസുഖകരം, ഏറ്റവും അസുഖകരം എന്നീപ്രകാരം തരംതിരിക്കുകയെന്നതാണ്. ഒരേസമയം ഈ രണ്ടു വസ്തുക്കളെ കാണിച്ച് അതില്‍ ഏതാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയാണ് മൂന്നാമത്തെ മാര്‍ഗം. ഈ രീതിയില്‍ ഉത്തേജകങ്ങളെ എല്ലാത്തരത്തിലുമുള്ള ജോടികളാക്കി, ഓരോ തവണയും ഇഷ്ടപ്പെടുന്നത് ഏതെന്ന് കുറിച്ചുവയ്ക്കണം. അവസാനം ഓരോ വസ്തുവും എത്ര തവണ ഇഷ്ടപ്പെട്ടു എന്നു കണക്കാക്കി അതാതിന്റെ വികാരപരമായ മൂല്യം (affective value) നിര്‍ണയിക്കാം.

രസനേന്ദ്രിയാനുഭൂതികളെ മിക്കവരും ഇഷ്ടപ്പെടുന്നത് മധുരം, പുളി, ഉപ്പ്, കയ്പ് എന്നീ ക്രമത്തിലാണ്. ഈ വസ്തുക്കളുടെ ഗാഢത (concentration) വ്യത്യാസപ്പെടുന്നതനുസരിച്ച് രുചിയിലും വ്യത്യാസം അനുഭവപ്പെടും. മധുരം അനുഭവപ്പെടണമെങ്കില്‍ 5 ശ.മാ. ഗാഢത വേണം. ലവണം 1 ശ.മാ.-ലും പുളി 0 ശ.മാ.-ലും ഇഷ്ടപ്പെടുന്നു. സ്ത്രീകളില്‍ 71 ശ.മാ. പേരും നിറങ്ങളിഷ്ടപ്പെടുമ്പോള്‍ പുരുഷന്മാരില്‍ 26 ശ.മാ. മാത്രമേ നിറങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു. തരംഗദൈര്‍ഘ്യം (wave length) കുറഞ്ഞ നിറങ്ങളാണ് മിക്കവരും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഉദാ. നീല (400 m/u), പച്ച (500 m/u), ചുവപ്പ് (650 m/u) എന്നീ നിറങ്ങള്‍ ഇതേക്രമത്തിലാണ് ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നതെന്ന് നിറങ്ങളെ സംബന്ധിച്ച പരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞിട്ടുണ്ട്.

ഉത്തേജകങ്ങളുടെ ആവര്‍ത്തനം അനുഭൂതിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. ആവര്‍ത്തനംകൊണ്ട് മധുരാസക്തി വര്‍ധിക്കുന്നതായും കയ്പിനോടുള്ള എതിര്‍പ്പ് കുറയുന്നതായും കണ്ടിട്ടുണ്ട്. അതുപോലെ ലളിതസംഗീതത്തിന്റെ വികാരാത്മകത ആവര്‍ത്തനംകൊണ്ട് കുറയുന്നതായും ക്ളാസിക്കല്‍ സംഗീതത്തിന്റേതു കൂടുന്നതായും പരീക്ഷണങ്ങളില്‍നിന്ന് തെളിഞ്ഞിട്ടുണ്ട്.

ഉത്തേജകങ്ങളുമായുള്ള പരിചയവും അനുഭൂതിയെ ബാധിക്കുന്നു. പരിചയത്തിലൂടെ ആഭിമുഖ്യം വര്‍ധിക്കുകയും അതിപരിചയത്തിലൂടെ വെറുപ്പുണ്ടാവുകയും ചെയ്യുന്നു. മിതമായ പരിചയം ഏറ്റവും കൂടുതല്‍ ആകാംക്ഷയുണര്‍ത്തും. പരിചിത വസ്തുക്കള്‍ സുഖാനുഭൂതിയുണര്‍ത്തുന്നത് അവയില്‍നിന്ന് അപകടം ഉണ്ടാകാനിടയില്ലെന്ന അറിവുകൊണ്ടാണെന്ന് ടിച്ച്നര്‍ കരുതുന്നു.

ശക്തികുറഞ്ഞ ഉത്തേജകങ്ങള്‍ ഉദാസീനവും (neutral) മിതമായവ സുഖദായകവും അമിതമായവ അസുഖകരവുമാണെന്ന് രുചിയെ സംബന്ധിച്ച ഒരു പഠനത്തില്‍ കാണുന്നു. എന്നാല്‍ മധുരം ഇതിന് ഒരപവാദമാണ്. മധുരം എത്ര കൂടിയാലും സുഖകരംതന്നെ.

സഹാനുഭൂതി. മറ്റുള്ളവര്‍ക്കുണ്ടാകുന്ന അനുഭൂതിയില്‍ നാം പലപ്പോഴും പങ്കുകൊള്ളാറുണ്ട്. മന്ദത ബാധിച്ചവന്‍പോലും ഉല്ലാസവാനായ സ്നേഹിതന്റെ സാമീപ്യത്തില്‍ ഉത്സാഹഭരിതനായിത്തീരുന്നു. വിഷാദമൂകനാണ് കൂട്ടുകാരനെങ്കില്‍ നാമും ആ മാനസികാവസ്ഥയിലേക്ക് വീഴും. ഇങ്ങനെ മറ്റൊരാളുടെ അനുഭൂതി തന്നിലും ഉളവാകുന്നതിനെയാണ് സഹാനുഭൂതി (sympathy) എന്നു പറയുന്നത്. സഹാനുഭൂതി അനുകരണമാണോ ജന്മസിദ്ധമാണോ എന്ന കാര്യം ഇതുവരെ തീര്‍ച്ചയായിട്ടില്ല. വെറും അനുകരണത്തില്‍ കൂടുതലെന്തോ സഹാനുഭൂതിയിലുണ്ടെന്നു വുഡ് വര്‍ത്ത് കരുതുന്നു. ഇതുപോലെ മറ്റൊരനുഭൂതിയാണ് സമാനുഭൂതി (empathy). ഇവിടെ തത്കാലത്തേക്കു നാം മറ്റൊരാളായിത്തീരുകയാണ്. ഫുട്ബോള്‍കളി കണ്ടുകൊണ്ടിരിക്കെ ചിലര്‍ കളിക്കാരനൊടൊപ്പം കാലുയര്‍ത്തി വീശുന്നതു കാണാം. ഈ സമാനുഭൂതി അനുകരണമല്ല. കാരണം മറ്റേയാള്‍ എന്തു ചെയ്യുന്നുവെന്നറിയുന്നതിനു മുമ്പാണിതു നടക്കുന്നത്. കലയില്‍കൂടിയും പ്രകൃതിദൃശ്യങ്ങളില്‍ കൂടിയും ആനന്ദം ലഭിക്കുന്നതിനെ സൌന്ദര്യാനുഭൂതി (aesthetic experience) എന്നു പറയുന്നു.

നാഫിന്റെ സിദ്ധാന്തം. ശീതം, താപം, മര്‍ദം, വേദന എന്നീ അനുഭൂതികള്‍ക്ക് പ്രത്യേകം പ്രത്യേകം നാഡികള്‍ ത്വക്കിലുണ്ടെന്നായിരുന്നു പഴയ സിദ്ധാന്തം. 1895-ല്‍ ഫോണ്‍ഫ്രേ എന്ന ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്നാല്‍ 1960-വരെ ഈ രംഗത്തു നടന്നിട്ടുള്ള പരീക്ഷണങ്ങളെ അവലോകനം ചെയ്തശേഷം നാഫ് ചെന്നെത്തിയത് ഇതിനെതിരായ നിഗമനത്തിലാണ്. മര്‍ദം, ചൂട്, തണുപ്പ് എന്നീ ചര്‍മസംവേദനങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകം നാഡീതന്തുക്കള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഇല്ല. പകരമുള്ള നാഫിന്റെ ഗണപരമായ സിദ്ധാന്തപ്രകാരം ചര്‍മത്തിലെ നാഡീതന്തുക്കള്‍ക്കെല്ലാം ഒരേ ധര്‍മമാണുള്ളത്; അവ വന്നുനില്ക്കുന്ന ശരീരകലകള്‍ (tissues) വ്യത്യസ്തമാണെന്നുമാത്രം. ഒരേ ധര്‍മമുള്ള നാഡീതന്തുക്കളായതുകൊണ്ട് അവയ്ക്കു പൊതുവായി ഒരൊറ്റ ഉത്തേജകമേയുള്ളു. അത് അവയെ പൊതിഞ്ഞിരിക്കുന്ന കലകളിലുണ്ടാകുന്ന ചലനം ആകുന്നു. ചില കലകള്‍ ചൂടുതട്ടുമ്പോള്‍ വികസിക്കയും തണുക്കുമ്പോള്‍ ചുരുങ്ങുകയും ചെയ്യും. ഈ ചലനം ശീതതാപബോധത്തിന് കാരണമായി ഭവിക്കുന്നു. അതുപോലെ മര്‍ദം ഏല്ക്കുമ്പോഴും ഈ കലകളുടെ ചലനത്തിന് വ്യത്യാസമുണ്ടാകുന്നു. മര്‍ദവും ചൂടും ഭിന്നമായി തോന്നുന്നത് നാഡീതന്തുക്കള്‍ കേന്ദ്രസിരാവ്യൂഹത്തില്‍ എവിടെ ബന്ധിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. കലകളുടെ ചലനരീതിയിലുള്ള വ്യത്യാസംകൊണ്ടാണ് മിനുസവും പരുപരുപ്പും വേര്‍തിരിച്ചറിയുന്നത്, അല്ലാതെ പ്രത്യേകം നാഡീതന്തുക്കള്‍ ഉള്ളതുകൊണ്ടല്ല. ഇതാണ് നാഫിന്റെ അനുഭൂതിയെക്കുറിച്ചുള്ള മാനസിദ്ധാന്തത്തിന്റെ ചുരുക്കം.

കള്ള്, കറുപ്പ്, കഞ്ചാവ്, മരിജുവാന മുതലായ ലഹരി പദാര്‍ഥങ്ങളും മെസ്കാലിന്‍, എല്‍.എസ്.ഡി., ഡി.എം.റ്റി. മുതലായ രാസപദാര്‍ഥങ്ങളും അനുഭൂതിയെ വികസ്വരമാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

(ഡോ. വി. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍