This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുകരണം-ജീവികളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനുകരണം-ജീവികളില്‍

ഒരു ജീവി മറ്റു ജീവികളെയും വസ്തുക്കളെയും ആകൃതിയിലോ പ്രകൃതിയിലോ നിറത്തിലോ അനുകരിച്ച് പ്രാകൃതികാവസ്ഥയില്‍ത്തന്നെ സുരക്ഷിതത്വം നേടിയെടുക്കുന്ന അനുകൂലന പ്രക്രിയ. ഇതു ജന്തുക്കളില്‍ ധാരാളം കണ്ടുവരുന്നു.

ശത്രുക്കളെ കബളിപ്പിച്ച് ആത്മരക്ഷ നേടുകയോ ഇരതേടുകയോ ആണ് അനുകരണോദ്ദേശ്യം. പ്രാണിവര്‍ഗത്തിലെ ചില സ്പീഷീസിന് മറ്റൊരു സ്പീഷീസിനോട് ആകാരസാദൃശ്യം ഉണ്ടാകുക അസാധാരണമല്ല. കഠിനമായ ദുര്‍ഗന്ധം, ഭയപ്പാടുളവാക്കുന്ന നിറങ്ങള്‍, വേദനയോടെ ശരീരത്തില്‍ തുളച്ചുകയറുന്ന കുത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നുകൊണ്ട് ഒരു പ്രത്യേക ജന്തു പരിരക്ഷിക്കപ്പെടുന്നെങ്കില്‍ അതിനോടു തുല്യമായ ബാഹ്യസ്വരൂപമുള്ള മറ്റു സ്പീഷീസിനുകൂടി ഇതു പ്രയോജനകരമായിരിക്കും. പ്രകൃതി നിര്‍ധാരണ (natural selection) ഫലമായി ഈ സാരൂപ്യം മെച്ചപ്പെട്ടുവരുകയും തലമുറകളോളം അതു തുടര്‍ന്നു പോരുകയും ചെയ്യുന്നു.

ആദ്യകാലപഠനങ്ങള്‍. ഇംഗ്ളീഷ് പ്രകൃതിശാസ്ത്രകാരനായ എച്ച്.ഡബ്ള്യു. ബേറ്റ്സ് ആണ് ഈ പ്രതിഭാസം ജന്തുക്കളില്‍ ആദ്യമായി കണ്ടെത്തിയത് (1861). ആമസോണ്‍ കാടുകളില്‍ പതിനൊന്നു വര്‍ഷം (1848-59) ചെലവഴിച്ച ഇദ്ദേഹം ഹെലിക്കോനിയ ജീനസ്സില്‍പെട്ട കറുത്തതും തവിട്ടുനിറമുള്ളതുമായ ഒട്ടേറെ ചിത്രശലഭങ്ങളെ കാണുകയുണ്ടായി. പ്രാണിഭുക്കുകളായ പക്ഷികളും മറ്റു ജന്തുക്കളും ആ പ്രദേശത്തു വിഹരിച്ചുകൊണ്ടിരുന്നിട്ടും ഇത്തരം ചിത്രശലഭങ്ങള്‍ അവിടെ സുലഭമായിരുന്നു. ഇവയില്‍ ചിലത് രൂക്ഷഗന്ധമുള്ളവയായിരുന്നതിനാല്‍ സുരക്ഷിതരായിരുന്നു; എന്നാല്‍ ഈ കൂട്ടത്തില്‍ ഗന്ധവും ദുഃസ്വാദുമില്ലാത്ത ഏതാനും ചിത്രശലഭങ്ങള്‍കൂടി ഉണ്ടെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഇവ എണ്ണത്തില്‍ വളരെ കുറവായിരുന്നുതാനും. അങ്ങനെ ദുഃസ്വാദുള്ളവയെ ബാഹ്യമായി അനുകരിക്കുകയാല്‍ അതില്ലാത്തവയ്ക്കു പ്രയോജനം ലഭിച്ചു; അവയും സംരക്ഷിക്കപ്പെട്ടു. നിരുപദ്രവജീവികള്‍ ഉപദ്രവകാരികളായവയെ അനുകരിച്ച് ആത്മരക്ഷ നേടുന്ന ഈ പ്രതിഭാസം 'ബെറ്റീസിയന്‍ അനുകരണം' എന്ന് അറിയപ്പെടുന്നു.

അനുകരിക്കപ്പെടുന്ന ജന്തുവിനെ മാതൃകാജീവി (model) എന്നും അനുകരിക്കുന്നതിനെ അനുകര്‍ത്തൃജീവി (mimic) എന്നും വിളിക്കുന്നു. ഇരപിടിയന്‍മാര്‍, ചില പ്രത്യേക പ്രാണികളെയോ അവയുടെ ശരീരപ്രകൃതിയെയോ വര്‍ണാലങ്കാരത്തെയോ ദുഃസ്വാദും മാരകമായ കുത്തുകളും ആയി ബന്ധപ്പെടുത്തുകയും അങ്ങനെയുള്ളവയെ എല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുള്ള മെച്ചം അനുകര്‍ത്താക്കള്‍ക്കാണ്; അവയ്ക്കു സംരക്ഷണം കിട്ടുന്നു. അനുകര്‍ത്താക്കളുടെ ഒരു ചെറിയ ശതമാനം മാത്രമേ ഇത്തരത്തില്‍ സംരക്ഷിക്കപ്പെടുന്നുള്ളുവെങ്കിലും അത് ഒരു വലിയ നേട്ടമായി വേണം കണക്കാക്കുവാന്‍.

അപ്രിയമായ സ്വഭാവങ്ങളെ അനുകരിക്കുന്നതിനു മാത്രമേ ബെറ്റീസിയന്‍ അനുകരണം എന്നു പറയാറുള്ളു. ഇതിലെ ഒരു ജന്തുവിനെയും അവയുടെ ശത്രുക്കള്‍ സ്വാഭാവികമായി ഒഴിവാക്കാറില്ല. ജര്‍മന്‍ പ്രകൃതിശാസ്ത്രകാരനായ ഫ്രിറ്റ്സ് മുള്ളര്‍ പ്രാണിപിടിയന്‍മാരായ ജന്തുക്കള്‍ക്ക് ഏതിനെയെല്ലാമാണ് ഒഴിവാക്കേണ്ടതെന്നു സ്വയം പരീക്ഷിച്ചറിയേണ്ടതുണ്ട് എന്ന നിഗമനത്തിലെത്തി. അതിനാല്‍ പലപ്പോഴും ഏതാനും 'സംരക്ഷിത' (protected) പ്രാണികള്‍ ബലിയര്‍പ്പിക്കപ്പെടുന്നു. എന്നാല്‍ ഇത്തരം 'ശിക്ഷാക്രമം' രൂപസാദൃശ്യമുള്ളതും രണ്ടോ മൂന്നോ വ്യത്യസ്ത സ്പീഷീസില്‍പെട്ടതുമായ ഒരു പറ്റം പ്രാണികളുടെ കൂട്ടായ രക്ഷയ്ക്കു സഹായിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി, ഒരു പ്രത്യേക പ്രാണി ദുഃസ്വാദുള്ളതാണെന്നു മനസ്സിലാക്കുവാന്‍ അതിന്റെ ശത്രുവായ പക്ഷിക്കു 150 തവണയെങ്കിലും പരീക്ഷിച്ചറിയണം എന്നിരിക്കട്ടെ; ദുഃസ്വാദുള്ള മറ്റൊരുസ്പീഷീസുകൂടിയുണ്ടെങ്കില്‍ ഓരോ ഇനത്തില്‍നിന്നും 150 വീതം 300 പ്രാണികളെ നശിപ്പിച്ചാല്‍ മാത്രമേ അവ ഭക്ഷ്യയോഗ്യമല്ലെന്ന് ആ പക്ഷിക്കു മനസ്സിലാവുകയുള്ളു. എന്നാല്‍ ഈ രണ്ടു സ്പീഷീസും ഒരേ നിറത്തിലുള്ളവയാണെങ്കില്‍ ഓരോ ഇനത്തില്‍നിന്നും നശിപ്പിക്കപ്പെടുന്നതിന്റെ എണ്ണം 75 വീതമായി ചുരുങ്ങും. അങ്ങനെ ഈ അനുകരണം പ്രയോജനപ്രദമാകുന്നു. എത്രയധികം സ്പീഷീസ് ഒരേ മാതൃക സ്വീകരിക്കുന്നുവോ അത്രയും നന്ന്.

മുള്ളറുടെ ഈ സിദ്ധാന്തപ്രകാരം ഒരു സമൂഹത്തിലുള്ള മാതൃകാജീവികളുടെയും അനുകര്‍ത്താക്കളുടെയും എണ്ണം ഏകദേശം തുല്യമായിരിക്കും; രണ്ടും ഒന്നുപോലെ ദുഃസ്വാദുള്ളവയും. ഇതിനെയാണ് 'മുള്ളീരിയന്‍ അനുകരണം' എന്നു പറയുക. കടന്നലിനെപ്പോലെ ശരീരത്തില്‍ കറുപ്പും മഞ്ഞയും വരകള്‍ ഇടകലര്‍ന്നുള്ള എല്ലാ പ്രാണികളെയും ഇതിന് ഉദാഹരണമായെടുക്കാം.

കടന്നലിന്റെ ബാഹ്യരൂപമുള്ള ഒരു നിശാശലഭമാണ് ടെനൂക്കിഡ് മോത്ത് (ctenuchid moth). ഇവ രണ്ടും പക്ഷിക്കു സ്വാദിഷ്ഠങ്ങളല്ല. കടന്നലിനെ ഭക്ഷിക്കരുതെന്നു പഠിച്ചുകഴിഞ്ഞ ഒരു പക്ഷിക്കുഞ്ഞ് അതിനോട് സാദൃശ്യമുളള നിശാശലഭത്തെ തൊടുകയില്ല. മറിച്ച്, ഒരു പക്ഷി, ആദ്യമായി ഈ നിശാശലഭത്തെ ഭക്ഷിച്ചാണ് അവ ഭക്ഷണയോഗ്യമല്ലെന്നു മനസ്സിലാക്കുന്നതെങ്കില്‍ കടന്നലുകള്‍ രക്ഷപെടുന്നു. ചുരുക്കത്തില്‍ നാശം രണ്ടു സ്പീഷീസിനും തുല്യമാണെന്നു കാണാം. പങ്കാളിത്തമുള്ള എല്ലാ സ്പീഷീസിനും പ്രയോജനകരമാണ് മുള്ളേരിയന്‍ അനുകരണം.

വര്‍ഗീകരണം. അനുകരണത്തെ സംരക്ഷണാനുകരണം (protective mimicry) എന്നും ആക്രമികാനുകരണം (aggressive mimicry) എന്നും രണ്ടായി തരംതിരിക്കാം. ഇതില്‍ ആദ്യത്തേതിനെ ഗോപകം (concealing) എന്നും ശാസകം (warning) എന്നും തിരിച്ചിരിക്കുന്നു. മറ്റൊരു തരത്തില്‍, അനുകരണത്തെ നിശ്ചേഷ്ടം (passive) അല്ലെങ്കില്‍ അബോധം (unconscious) എന്നും ചേഷ്ടം (active) അല്ലെങ്കില്‍ സുബോധം (conscious) എന്നും തരംതിരിക്കാവുന്നതാണ്.

സംരക്ഷണാനുകരണം. പ്രതിരോധശക്തിയില്ലാത്ത ദുര്‍ബലജീവികള്‍ നിസര്‍ഗശത്രുക്കളില്‍നിന്നും രക്ഷപ്രാപിക്കാനായി സ്വീകരിക്കുന്നതാണ് സംരക്ഷണാനുകരണം. ഒരു ജീവി മറ്റു വസ്തുക്കളെയോ ജീവികളെയോ ആകൃതിയിലും നിറത്തിലും അനുകരിച്ചു രക്ഷനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതു ഗോപകമായി മാറുന്നു. ക്രിപ്പോലിഥോഡസ് എന്ന ഞണ്ടിന്റെ വെള്ളനിറവും മിനുപ്പും വൃത്താകൃതിയും കടല്‍ത്തീരത്തെ പാറക്കല്ലുകളോടു സാദൃശ്യം വഹിക്കുന്നതിനാല്‍ ഇവയെ പ്രകൃത്യവസ്ഥയില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ഗോപക-സംരക്ഷണാനുകരണങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണിത്. ജ്യോമട്രിഡ് നിശാശലഭത്തിന്റെ കാറ്റര്‍ പില്ലര്‍, ചെടിയുടെ ശാഖകളെ നിറത്തിലും തരത്തിലും അനുകരിക്കുന്നു. അതിന്റെ അവസാന ജോഡി കാലുകള്‍കൊണ്ടു ചെടിയില്‍ ബലമായി പിടിച്ച് നിവര്‍ന്നുനില്ക്കുമ്പോള്‍ അതും ഒരു ശാഖയാണെന്നേ തോന്നൂ.

ഉണങ്ങിയ ശാഖപോലെ തോന്നിക്കുന്ന ലൂപ്പര്‍ നിശാശലഭത്തിന്റെ കാറ്റര്‍ പില്ലറുകള്‍
കാലിമ ഇനാക്കിസ്(Kallyma inachis);പറക്കാതിരിക്കുമ്പോള്‍,ഉണങ്ങിയ ഇലപോലെ തോന്നിക്കുന്ന ചിത്രശലഭം

കാലിമ എന്നറിയപ്പെടുന്ന ചിത്രശലഭം പറക്കാതിരിക്കുമ്പോള്‍ ഉണങ്ങിയ ഇലപോലെ തന്നെയിരിക്കും.

ശാസനാനുകരണം. മറ്റൊരുതരം സംരക്ഷണാനുകരണമാണ്. വിഷമുള്ളവയും ദുഃസ്വാദുള്ളവയുമായ ജന്തുക്കളെ പ്രതിരോധശക്തിയില്ലാത്തവ അനുകരിക്കുന്നതാണിത്. മൂര്‍ഖന്റെ കുടുംബമായ എലാപിഡെ (elapidae) യില്‍ എലാപ്സ് (elaps) എന്ന ജീനസ്സില്‍പെട്ട ഉജ്ജ്വലനിറങ്ങളുള്ള ഒരുതരം പാമ്പുണ്ട്. അമേരിക്കയില്‍ മാത്രമേ ഇവ കാണപ്പെടുന്നുള്ളു. ഇവയ്ക്ക് കടുത്ത വിഷമുണ്ടെങ്കിലും വായ് പൂര്‍ണമായി പിളര്‍ക്കാന്‍ കഴിയാത്തതിനാല്‍, മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇവ നിരുപദ്രവകാരികളാണ്. നിരുപദ്രവകാരികളായ മറ്റു ജീനസ്സില്‍പെട്ട പാമ്പുകള്‍ വിഷമുള്ള ഇവയെ അനുകരിക്കുന്നു. മനുഷ്യനൊഴികെയുള്ള ജന്തുക്കള്‍ക്ക് ഇവ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവയില്‍നിന്നെല്ലാം രക്ഷനേടാന്‍ ഇവയ്ക്ക് കഴിയും. ഹെറ്ററോഡണ്‍ (Heterodon) എന്ന നിരുപദ്രവകാരിയായ പാമ്പ് മൂര്‍ഖനെപ്പോലെ പത്തി വിരിക്കുകയും 'ഫൂല്‍കാര' ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ഇരപിടിയന്‍മാരായ പല ജന്തുക്കളും ഇതുകണ്ടു തെറ്റിദ്ധരിച്ച് അവയില്‍ നിന്ന് ഒഴിഞ്ഞുമാറുകയേ ഉള്ളു. ഈ രണ്ട് ഉദാഹരണങ്ങളില്‍ ആദ്യത്തേത് നിശ്ചേഷ്ടമോ അബോധമോ ആണ്. എന്നാല്‍ മറ്റേത് ചേഷ്ടം അല്ലെങ്കില്‍ സുബോധം എന്ന വകുപ്പിലാണ് പെടുന്നത്.

ഫില്ലിയം സിക്കിഹോളിയം Phyllium siccifolium ):ഇലകളുമായി ആകാരസാദൃശ്യമുണ്ട്

ഇതുപോലെ, പ്രാണികളിലും അബോധത്തോടും ബോധത്തോടും കൂടിയ അനുകരണങ്ങളുണ്ട്. ഇവ ആകാരത്തിലും നിറത്തിലും മാത്രമല്ല, പെരുമാറ്റത്തില്‍പോലും മാതൃകാരൂപങ്ങളെ അനുകരിക്കുന്നു.

ചില ചിത്രശലഭങ്ങളില്‍ പെണ്‍ശലഭങ്ങള്‍ മാത്രമേ മാതൃകകളെ അനുകരിക്കാറുള്ളു; ആണ്‍ശലഭങ്ങള്‍ക്ക് ഇതില്‍നിന്നു വ്യത്യസ്തമായ നിറങ്ങളാണുണ്ടായിരിക്കുക.

ചത്തതായി ഭാവിക്കലാണ് (കപടമരണം). മറ്റൊരു അനുകരണരീതി. വ്യക്തിയുടെ പൂര്‍ണമായ അറിവോടുകൂടിയ അനുകരണമാണിത്. ഡൈഡെല്‍ഫിസ് വെര്‍ജീനിയ (Didelphys virginia) എന്ന അമേരിക്കന്‍ ഒപ്പോസ(Oppossum)ത്തിലാണ് ഇതു കണ്ടുവരുന്നത്. ഈ സസ്തനിയുടെ മനഃപൂര്‍വമായ ഒരു പ്രകടനമാണോ അതോ, ഭയന്നു ബോധംകെട്ടുള്ള വീഴ്ചയാണോ എന്ന കാര്യം വ്യക്തമല്ലെങ്കില്‍ കൂടി, ശത്രുക്കളില്‍നിന്നു രക്ഷനേടുവാനുള്ള ഒരു അനുവര്‍ത്തനസ്വഭാവമാണ് ഇതെന്നതിനു സംശയമില്ല. പരിസരത്തിലെവിടെയെങ്കിലും ശത്രുക്കളുള്ളതായി തോന്നിയാല്‍ മതി, ഇവ മരത്തില്‍ നിന്നും പിടിവിട്ടു താഴെവീണ് ചത്തതുപോലെ കിടന്നുകൊള്ളും. ഇതുമൂലം, ഇരയെ കൊന്നു ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന പല ജന്തുക്കളില്‍ നിന്നും ഇവയ്ക്കു രക്ഷ കിട്ടുന്നു. ഉറപ്പുള്ള പുറംതോടോടുകൂടിയ പല വണ്ടുകളിലും ഈ സ്വഭാവവിശേഷം കണ്ടെത്താം.

കാലിഗോ ഏട്രിയസ്(Calligo atreus) ഈ ചിത്രശലഭത്തിന് മൂങ്ങയുമായി സാദൃശ്യമുണ്ട്

അനുകരണ സ്വഭാവം ചിലപ്പോള്‍ മറ്റൊരു തരത്തിലും പ്രത്യക്ഷപ്പെട്ടു കാണാം. ഉഷ്ണമേഖലാപ്രദേശത്തു കണ്ടുവരുന്ന ഒരു തരം ഈച്ച ചിലപ്പോള്‍ അതിന്റെ അവരഖണ്ഡം (metathorax) വായു നിറച്ച് ഒരു ബലൂണ്‍പോലെ ഊതിവീര്‍പ്പിക്കുന്നു. ഈ വായുസഞ്ചി അതിന്റെ ചിറകുകളെ പൂര്‍ണമായി മൂടുന്നതിനാല്‍ ഒരു വണ്ടാണെന്നേ അപ്പോള്‍ അതിനെ കണ്ടാല്‍ തോന്നൂ.

സംരക്ഷണാനുകരണത്തില്‍ നാല് ഉപാധികള്‍ വാലസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

(1) അനുകര്‍ത്താക്കള്‍ മാതൃകാരൂപത്തോടൊരുമിച്ച് ഒരേ ചുറ്റുപാടില്‍ ജീവിക്കണം. (2) മാതൃകയെക്കാള്‍ എപ്പോഴും രക്ഷ കുറവ് അനുകര്‍ത്താവിനായിരിക്കും. (3) മാതൃകകള്‍ എപ്പോഴും എണ്ണത്തില്‍ കൂടിയിരിക്കണം. (4) അനുകരണം എത്രതന്നെ പൂര്‍ണമായിരുന്നാലും അതെപ്പോഴും ഉപരിപ്ളവ(superficial)മായിരിക്കും.

ആക്രമികാനുകരണം. ആഹാരസമ്പാദനത്തിനായിട്ടാണ് ഇരപിടിയന്‍മാരും മാംസഭുക്കുകളും മറ്റു വസ്തുക്കളെ അനുകരിക്കുന്നത്. പുഷ്പങ്ങളില്‍ കാണുന്ന ചില ചിലന്തികള്‍ ആ പുഷ്പങ്ങളോടു വളരെയധികം സാദൃശ്യമുള്ളവയാണ്. ആ പൂക്കളിലെത്തുന്ന പ്രാണികളെ ഇവ പിടികൂടി ഭക്ഷിക്കുന്നു. ഇരയെ അനുകരിക്കുന്ന ഇരപിടിയന്‍മാരും കുറവല്ല.

അനുകരണത്തിന്റെ ഉദ്ഭവം. ഡാര്‍വിന്റെ പ്രകൃതിനിര്‍ധാരണ സിദ്ധാന്തം അനുകരണത്തിന്റെ ഉദ്ഭവത്തിനു തൃപ്തികരമായ ഒരുത്തരം നല്കുന്നില്ല. ഡി വ്രീസ് വിവരിച്ചിട്ടുള്ള ഉപരിവര്‍ത്തനങ്ങള്‍ മൂലമാകണം അനുകരണം ആദ്യമായുണ്ടായത്. ഒരു അനുകര്‍ത്തൃജീവി വളരെ കുറച്ചു സമയത്തിനുള്ളില്‍ പ്രത്യക്ഷപ്പെടുന്നെങ്കില്‍ മാത്രമേ അതിനു വിലയുള്ളു. ഒരു തലമുറയില്‍ കാണാതിരുന്ന ഏതെങ്കിലും പ്രത്യേക സ്വഭാവം (ആ ജീവിയെ രക്ഷിക്കാന്‍ പര്യാപ്തമായിരിക്കണം ആ സ്വഭാവം) ഉപരിവര്‍ത്തന ഫലമായി പെട്ടെന്ന് അടുത്ത തലമുറയില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ അതോടെ ആ സ്വഭാവത്തിന് ഒരു 'രക്ഷാമൂല്യം' കൈവരുന്നു. അതിനുശേഷം പ്രകൃതിനിര്‍ധാരണംമൂലം ഈ സ്വഭാവം സൂക്ഷിക്കപ്പെടുകയും അതു പരിപൂര്‍ണ വികാസം പ്രാപിക്കുകയും ചെയ്യും. നോ: അനുകൂലനം

(വി.എം.എന്‍. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍