This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനര്‍ഘരാഘവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനര്‍ഘരാഘവം

എ.ഡി. 9-ാം ശ.-ത്തിനടുത്ത് ജീവിച്ചിരുന്നതായി കരുതുന്ന മുരാരി എന്ന കവി രചിച്ച ഏഴങ്കങ്ങളുള്ള സംസ്കൃത നാടകം. ഇദ്ദേഹത്തിന്റേതായി ഈ ഒരു നാടകകൃതി മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. സംസ്കൃതനാടകശാസ്ത്രഗ്രന്ഥമായ ദശരൂപക (10-ാം ശ.)ത്തില്‍ അനര്‍ഘരാഘവത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. മുരാരിയെക്കുറിച്ച് മറ്റ് ജീവചരിത്രവസ്തുതകളൊന്നും ലഭ്യമല്ലെങ്കിലും ഇതില്‍ ഉജ്ജയിനി, വാരാണസി, കൈലാസം, പ്രയാഗ, സമുദ്രതീരത്തുള്ള താമ്രപര്‍ണി, ഗൌഡദേശത്തെ ചംപാനദി, പഞ്ചവടി, കുണ്ഡിനം, കാഞ്ചി, മാഹിഷ്മതി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാലും, താന്‍ 'മധ്യദേശീയ'നാണെന്ന് നാടകത്തിലെ സൂത്രധാരന്‍ സ്വയം പരിചയപ്പെടുത്തുന്നതിനാലും, മറ്റുചില ഗവേഷണങ്ങളുടെ തെളിവിലും ഇദ്ദേഹം 'ചേദിമണ്ഡല'ത്തിലെ കല്ചൂരി രാജവംശത്തിന്റെ പ്രോത്സാഹനത്തിനു പാത്രീഭൂതനായിരുന്നുവെന്നു ചില സംസ്കൃത ചരിത്രകാരന്‍മാര്‍ ഊഹിക്കുന്നു.

ഏഴങ്കങ്ങളില്‍ രാമായണേതിവൃത്തത്തെ കുറച്ചൊക്കെ ഭേദഗതിചെയ്ത് സംവിധാനം ചെയ്തിരിക്കുന്ന ഈ നാടകം ഭവഭൂതിയുടെ മഹാവീരചരിതത്തെയും ഉത്തരരാമചരിതത്തെയും ചിലേടത്തൊക്കെ ഉപജീവിക്കുന്നതായി കാണാം. ഉത്തരരാമചരിതത്തില്‍ ആറാമങ്കത്തിലെ 31-ഉം 32-ഉം ശ്ളോകങ്ങള്‍ അതേപടി അനര്‍ഘരാഘവത്തിലെ ഒന്നാമങ്കത്തില്‍ ആറും ഏഴും ശ്ളോകങ്ങളായി പകര്‍ത്തിയിരിക്കുന്നു. സാധാരണ സംസ്കൃത നാടകാരംഭങ്ങളില്‍ കാണുന്നതുപോലെ ഗ്രന്ഥകാരന്‍ നടത്തുന്ന ആത്മപ്രശസ്തിപരമായ ദീര്‍ഘ പ്രസ്താവനക്കുശേഷം, വിശ്വാമിത്രന്‍ ദശരഥരാജധാനിയില്‍ വന്ന് രാമലക്ഷ്മണന്‍മാരെ യാഗരക്ഷയ്ക്കുവേണ്ടി ആശ്രമത്തിലേക്കു കൊണ്ടുപോകുകയും അതോര്‍ത്ത് ദശരഥന്‍ വിലപിക്കുകയും ചെയ്യുന്നതോടെ ഒന്നാമങ്കത്തിന്റെ തിരശ്ശീല വീഴുന്നു. രണ്ടാമങ്കത്തിലെ വിഷ്‍കംഭത്തില്‍ രണ്ട് വിശ്വാമിത്രശിഷ്യന്‍മാര്‍ ബാലി, ഹനുമാന്‍, രാവണന്‍, താടക മുതലായവരുടെ പൂര്‍വകഥകള്‍ അനാവരണം ചെയ്യുന്നു. അതിനുശേഷം രാമലക്ഷ്മണന്‍മാര്‍ രംഗത്തുവന്ന് സംഭാഷണത്തിലൂടെ ആശ്രമത്തേയും പരിസരങ്ങളേയും വര്‍ണിക്കുകയാണ്. മധ്യാഹ്ന താപത്തിന്റെ വര്‍ണനയോടുകൂടി തുടങ്ങുന്ന ഈ രംഗം സന്ധ്യാസമയത്താണ് അവസാനിക്കുന്നത്. അപ്പോഴേക്കും അണിയറയില്‍നിന്നും താടകയുടെ വരവിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുന്നു. ഒരു സ്ത്രീയെ വധിക്കുന്നതില്‍ വിമനസ്സാണെങ്കിലും രാമന്‍ അതിനുവേണ്ടി രംഗത്തുനിന്ന് മറയുന്നു. അവിടെ നില്ക്കുന്ന ലക്ഷ്മണനാണ് താടകാവധത്തിന്റെ ഒരു ദൃക്സാക്ഷിവിവരണം തരുന്നത്. ലക്ഷ്യം സാധിച്ചുകഴിഞ്ഞ് തിരിച്ചെത്തിയ രാമന്‍ ചന്ദ്രോദയം വര്‍ണിച്ചുകൊണ്ടിരിക്കവേ വിശ്വാമിത്രന്‍ പ്രവേശിച്ച് മിഥിലാനഗരത്തെ വര്‍ണിക്കുകയും രാമലക്ഷ്മണന്‍മാരെ അവിടേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.


മൂന്നും നാലും അങ്കങ്ങളില്‍ മുരാരി വായനക്കാരെ ഇടയ്ക്ക് ലങ്കയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. രാവണനും മാല്യവാനും തമ്മിലുള്ള ചില ആലോചനകളോടുകൂടിയാണ് ഈ കഥാഭാഗം ആരംഭിക്കുന്നത്. സീതാസ്വയംവരഘട്ടത്തില്‍ രാവണദൂതന് നേരിട്ട അപമാനവും, ശൂര്‍പ്പണഖയുടെ മന്ഥരാവേഷസ്വീകാരവും, രാമ പരശുരാമ സംഘട്ടനവും എല്ലാം ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. സീതാപഹരണവും രാമപരിദേവനങ്ങളുമാണ് അഞ്ചാമങ്കത്തില്‍. ബാലിവധവും സുഗ്രീവന്റെ കിരീടധാരണവും ആറാമങ്കത്തില്‍ ഉള്‍പ്പെടുന്നു. സേതുബന്ധനം മുതല്‍ രാവണവധം വരെയുള്ള കഥാഭാഗം ദീര്‍ഘമായ ആറാമങ്കത്തിലെ വിഷയമാണ്. രാവണവധം രംഗത്തു നടക്കുന്നില്ല. രംഗസ്ഥിതരുടെ വിവരണത്തില്‍കൂടിയും അണിയറയില്‍ നിന്നുള്ള പ്രഖ്യാപനങ്ങളിലൂടെയുമാണ് ഈ ഭാഗങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. രഘുവംശം 13-ാം സര്‍ഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നിബദ്ധമായ നീണ്ട ഏഴാമങ്കത്തില്‍ രാമന്റെയും സംഘത്തിന്റെയും വിമാനമാര്‍ഗേണയുള്ള പ്രത്യാഗമനം വര്‍ണിച്ചിരിക്കുന്നു. സുരലോകവും കൈലാസവും ചന്ദ്രമണ്ഡലവും മഹാമേരുവും മറ്റും ഈ സഞ്ചാരപഥത്തില്‍ ഉള്‍പ്പെടുത്തി കാളിദാസനെ കടത്തിവെട്ടാന്‍ മുരാരി ഒരു ശ്രമം നടത്തിയിരിക്കുന്നു.


ഇതിലെ ഇതിവൃത്തം ഇതിഹാസഗതം മാത്രമാണെന്നും അവതരണം അനുകരണാത്മകമാണെന്നും വര്‍ണന വൃഥാസ്ഥൂലമായിപ്പോയി എന്നും ചില സംസ്കൃത സാഹിത്യ മീമാംസകന്‍മാര്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, ഈ വിമര്‍ശനത്തെ അതിജീവിക്കുവാന്‍ പോരുന്ന സാഹിത്യസൌന്ദര്യവും കലാസൌഷ്ഠവവും അനര്‍ഘരാഘവത്തിനുണ്ടെന്ന് ഇന്നും നിലനിന്നുപോരുന്ന അതിന്റെ പ്രശസ്തി വ്യക്തമാക്കുന്നു. ശബ്ദാടോപനിപുണതയും വര്‍ണനാപ്രവണതയും തന്റെ കൊടിയടയാളങ്ങളാക്കിത്തീര്‍ത്തിരുന്ന മുരാരി, സംസ്കൃത നാടകരചനയില്‍ പുതിയൊരു രചനാശൈലി വാര്‍ത്തെടുത്ത പ്രതിഭാശാലി എന്ന നിലയില്‍ പ്രത്യേകം വ്യക്തിത്വം പുലര്‍ത്തിനില്ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍