This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്‍ലാന്തിക് സമുദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അത്‍ലാന്തിക് സമുദ്രം

Atlantic Ocean

വിസ്തീര്‍ണവും വ്യാപ്തിയുംകൊണ്ട് ലോകസമുദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന സമുദ്രം. ഇതില്‍ ആണ്ടുപോയി എന്ന് സങ്കല്പിക്കപ്പെടുന്ന അത്‍ലാന്തിസ് എന്ന പുരാതന ഭൂഖണ്ഡത്തെ ആസ്പദമാക്കിയാണ് അത്‍ലാന്തിക് എന്ന പേര് നിഷ്പന്നമായതെന്നു കരുതുന്നു. (നോ: അത്‍ലാന്തിസ്). ലോകസമുദ്രങ്ങളില്‍ ഏറ്റവും അധികം പഠനഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള സമുദ്രമാണ് അത്‍ലാന്തിക്. യൂറോപ്പ്, ആഫ്രിക്കാ എന്നീ വന്‍കരകളെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നു വേര്‍തിരിക്കുന്നത് അത്‍ലാന്തിക് സമുദ്രമാണ്. അനുബന്ധ കടലുകളെ ഒഴിവാക്കിയാല്‍ അത്‍ലാന്തിക്കിന് 8,24,40,000 ച.കി.മീ. വിസ്തീര്‍ണം ഉണ്ട്; ശ.ശ. ആഴം: 330 മീ.; പരമാവധി ആഴം: 8,380 മീ.


വ്യാപ്തിയും അതിരുകളും

രണ്ടു ധ്രുവങ്ങള്‍ക്കുമിടയിലായി വ്യാപിച്ചിരിക്കുന്ന അത്‍ലാന്തിക് സമുദ്രത്തിന് 'ട' ആകൃതിയാണ് ഉള്ളത്. മധ്യഭാഗം വീതി കുറഞ്ഞ (1,488 കി.മീ.) ഈ സമുദ്രത്തിന്റെ പരമാവധി വീതി 6,640 കി.മീ. ആണ്.


അത്‍ലാന്തിക്കിന്റെ ഇരുവശങ്ങളിലെയും അതിരുകള്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്; പ. അമേരിക്കയും, കി. യൂറോപ്പ്, ആഫ്രിക്ക വന്‍കരകളും. കിഴക്കന്‍ തീരത്തിന് 51,200 കി.മീ.-ഉം പടിഞ്ഞാറന്‍ തീരത്തിന് 88,000 കി.മീ.-ഉം നീളമുണ്ട്.


വിസ്തീര്‍ണം കൊണ്ട് ഒന്നാം സ്ഥാനത്തല്ലെങ്കിലും ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രവാഹജലത്തെ ഏറ്റുവാങ്ങുന്ന സമുദ്രമാണ് അത്‍ലാന്തിക്. ലോകത്തിലെ വന്‍നദികളില്‍ ഏറിയ കൂറും ഈ സമുദ്രത്തിലാണ് നിപതിക്കുന്നത്. ഭൂമുഖത്തെ വന്‍നദികളില്‍ കോംഗോ, നൈജര്‍, ല്വാര്‍ എന്നിവ പടിഞ്ഞാറോട്ടൊഴുകിയും ആമസോണ്‍, റയോദെലാപ്ളാറ്റ, സെയ്ന്റ് ലാറന്‍സ് എന്നിവ കിഴക്കോട്ടൊഴുകിയും അത്‍ലാന്തിക്കില്‍ പതിക്കുന്നു. ഈ സമുദ്രത്തിന്റെ അനുബന്ധകടലുകളായ മെഡിറ്ററേനിയന്‍ കടല്‍, കരിങ്കടല്‍, നോര്‍ത്ത് സീ, ബാള്‍ട്ടിക് കടല്‍, മെക്സിക്കോ ഉള്‍ക്കടല്‍ എന്നിവയിലേക്കൊഴുകുന്ന നൈല്‍, ഡാന്യൂബ്, റൈന്‍, എല്‍ബ്, മിസ്സൌറി-മിസ്സിസിപ്പി, റയോദെ ഗ്രാന്‍ഡോ തുടങ്ങിയവയിലെ ജലവും ഫലത്തില്‍ അത്‍ലാന്തിക്കിനെയാണ് പോഷിപ്പിക്കുന്നത്.


ഇന്ത്യാ-പസഫിക് സമുദ്ര മേഖലകളില്‍നിന്ന് പലവിധത്തിലും വ്യത്യസ്തമാണ് അത്‍ലാന്തിക് സമുദ്രമേഖല. ഇവിടെ പവിഴ ദ്വീപുകളും അടോലുകളും ഇല്ല. കടല്‍ക്കുന്നുകളും ഗയോതുകളും (guyot) കുറവാണുതാനും. ഊഷ്മാവ്, ലവണത, പോഷകങ്ങള്‍ എന്നിവയുടെ തോത് പവിഴജന്തുക്കളുടെ വളര്‍ച്ചയ്ക്ക് ഉതകിയതാണെങ്കിലും ഇവിടെ ശീതജല പവിഴത്തടങ്ങള്‍ മാത്രമേ കാണപ്പെടുന്നുള്ളു.


ഉത്തര അത്‍ലാന്തിക്കിനോട് ബന്ധപ്പെട്ടു കിടക്കുന്ന കടലുകളില്‍ ഏറ്റവും പ്രധാനമായവ മെഡിറ്ററേനിയന്‍ കടലും കരീബിയന്‍-മെക്സിക്കന്‍ ഉള്‍ക്കടലുകളുമാണ്; ബന്ധപ്പെട്ട മറ്റു കടലുകള്‍ നോര്‍ത്ത് സീ, ബാള്‍ടിക് കടല്‍, ഇംഗ്ളീഷ് ചാനല്‍, ഐറിഷ് കടല്‍, സെല്‍ട്രിക് കടല്‍, നോര്‍വീജിയന്‍ കടല്‍, ഗ്രീന്‍ലന്‍ഡ് കടല്‍, ലാബ്രഡോര്‍ കടല്‍, ഹഡ്സന്‍ ഉള്‍ക്കടല്‍, ബാഫിന്‍ ഉള്‍ക്കടല്‍ എന്നിവയും. വെഡല്‍ കടല്‍ ആണ് ദക്ഷിണ അത്‍ലാന്തിക്കിനോട് ബന്ധപ്പെട്ട ഏക കടല്‍.


അത്‍ലാന്തിക്കിന്റെ തെക്കും വടക്കും അതിരുകള്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ആര്‍ട്ടിക്-അന്റാര്‍ട്ടിക് സമുദ്രങ്ങളെ സ്വതന്ത്ര സമുദ്രങ്ങളായി അംഗീകരിക്കാത്ത 'ത്രിസമുദ്രവാദ'മനുസരിച്ച് അത്‍ലാന്തിക് സമുദ്രം അന്റാര്‍ട്ടിക് വന്‍കരയില്‍നിന്ന് ബെറിങ് കടലിടുക്കു വരെ നീണ്ടുകിടക്കുന്നു. അത്‍ലാന്തിക്കിനെ ശാന്തസമുദ്രത്തില്‍നിന്നു വേര്‍തിരിക്കുന്നതു ബെറിങ് കടലിടുക്കാണ്. ദക്ഷിണ അമേരിക്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കും ഇടയ്ക്കുള്ള ഏറ്റവും നീളം കുറഞ്ഞ പ്രദേശമാണ് തെക്കേ അതിര്‍ത്തി. ഇത് കേപ്ഹോണിനും അന്റാര്‍ട്ടിക്കയ്ക്കും ഇടയ്ക്ക് പശ്ചിമ രേഖാ. 68°04'-ല്‍ സ്ഥിതിചെയ്യുന്നു. കി. ഇന്ത്യാ സമുദ്രത്തില്‍നിന്ന് അത്‍ലാന്തിക് സമുദ്രം വേര്‍തിരിയുന്നതു പൂര്‍വരേഖാ. 20° യിലാണ്.


അത്‍ലാന്തിക്കിലെ മൊത്തം ജലവ്യാപ്തം സു. 3180 ലക്ഷം ഘ.കി.മീ. ആണ്. ഇതിലെ ജലത്തില്‍ കലര്‍ന്നിരിക്കുന്ന ധാതുക്കളുടെ അളവ് താഴെക്കാണും പ്രകാരം അനുമാനിക്കപ്പെട്ടിരിക്കുന്നു: കറിയുപ്പ് 1200 ലക്ഷം ടണ്‍, നൈട്രേറ്റ് 750ടണ്‍, മഗ്നീഷ്യം 60 ലക്ഷം ടണ്‍, ബ്രോമിന്‍ 2200 ടണ്‍, ചെമ്പ് 400 ടണ്‍, ബോറേറ്റ് 2 ലക്ഷം ടണ്‍, വെള്ളി 15 ടണ്‍, സ്വര്‍ണം 25 ടണ്‍, യുറേനിയം 70 ടണ്‍.


ധ്രുവങ്ങളിലെ സമുദ്രജലം ഹേമന്തത്തില്‍ ഏതാണ്ട് പൂര്‍ണമായും ഹിമാവൃതമാകുന്നു. ഗ്രീഷ്മത്തില്‍ (ജൂണ്‍-ആഗ.) ഹിമാനികള്‍ പിളരുന്നു. കാറ്റിന്റെ ഗതിക്കനുസൃതമായി ഈ ഹിമാനികള്‍ പ്രദക്ഷിണദിശയില്‍ ഒഴുകി നീങ്ങുന്നു. ഇവ കാറ്റുമൂലം തകര്‍ന്നു ചുഴികള്‍ ഉണ്ടാകുന്നതും സാധാരണമാണ്. ഗ്രീന്‍ലന്‍ഡിന്റെ തെക്കേ തീരത്തുകൂടി ഒഴുകുന്ന ഇവ ഉത്തര അത്‍ലാന്തിക്കില്‍ പ്രവേശിക്കുന്നു. വ. അക്ഷാ. 42°-43° വരെ എത്താറുള്ളവ പലപ്പോഴും കപ്പല്‍ ഗതാഗതത്തിനു തടസ്സമുണ്ടാക്കാറുണ്ട്.


അന്റാര്‍ട്ടിക്കില്‍ നിന്നുള്ള ഹിമാനികള്‍ ദക്ഷിണാര്‍ധ ഗോളത്തിലെ ഹേമന്തത്തില്‍ (ഒ.) തെ. അക്ഷാ. 55° വരെ എത്തുന്നു. ദക്ഷിണ ഗ്രീഷ്മത്തിന്റെ അവസാനത്തില്‍ (മാ.) വെഡല്‍ കടലിന്റെ കി.-ഉം പ.-ഉം തീരങ്ങള്‍ ഹിമരഹിതങ്ങളാണെങ്കിലും മറ്റു ഭാഗങ്ങള്‍ മുഴുവനും ഹിമാവൃതമാണ്. അന്റാര്‍ട്ടിക്കില്‍നിന്നു വിട്ടുപോരുന്ന ഹിമാനികള്‍ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു. ഇവയ്ക്ക് 96 കി.മീ. വരെ നീളവും 25 മുതല്‍ 32 വരെ കി.മീ. വീതിയും 30 മീ. ഓളം ഉയരവുമുണ്ടാകാറുണ്ട്. ഈ ഹിമാനികളുടെ വടക്കെ അതിര്‍ത്തി ഏതാണ്ട് തെ. അക്ഷാ. 42° യിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഭൂവിജ്ഞാനീയം

ലോകസമുദ്രങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞതാണ് അത്‍ലാന്തിക് എന്ന് ഭൂവിവര്‍ത്തനിക പഠനങ്ങള്‍ (tectolics) സൂചിപ്പിക്കുന്നു. അത്‍ലാന്തിക്കിന്റെ ഇരുതീരങ്ങളും തമ്മിലുള്ള രൂപസാദൃശ്യവും, ജീവാശ്മീയപഠനങ്ങളും, പ്രാചീനകാലങ്ങളിലെ കാന്തികവും കാലാവസ്ഥാപരവുമായ അവസ്ഥകളെക്കുറിച്ചുള്ള അറിവും ഈ സമുദ്രത്തിന്റെ ഉദ്ഭവത്തില്‍ വന്‍കരാ വിസ്ഥാപനം (continental drift) ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ടെന്ന വാദത്തെ ന്യായീകരിക്കുന്നു. ഇതു വിശദീകരിക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതേവരെ രൂപംകൊണ്ടിട്ടുള്ള പരികല്പനകളൊന്നും തന്നെ പൂര്‍ണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത്‍ലാന്തിക്കിന്റെ ഉദ്ഭവത്തെക്കുറിച്ച് ഭൂവിജ്ഞാനികള്‍ ഭിന്നാഭിപ്രായക്കാരാണെങ്കിലും ഈ സമുദ്രം പ്രായേണ പ്രായം കുറഞ്ഞതാണെന്ന കാര്യത്തില്‍ അവരെല്ലാവരും യോജിക്കുന്നു.


ലോകത്തിലെ മൂന്നു സമുദ്രങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞതാണ് അത്‍ലാന്തിക്. ഫലകസിദ്ധാന്ത(Plate Tectonics)വും വന്‍കരാവിസ്ഥാപന പരികല്പനയുമായി ബന്ധപ്പെടുത്തിയാണ് അത്‍ലാന്തിക്കിന്റെ ഉദ്ഭവം വിശദീകരിച്ചുകാണുന്നത്. ഭൂമുഖത്തെ വന്‍കരകളുടെ ഏകോപിത രൂപമായിരുന്ന പാന്‍ജിയ (pangia) എന്ന ബൃഹദ് ഭൂഖണ്ഡം 180 ദശലക്ഷം വര്‍ഷം മുന്‍പ് പൊട്ടിപ്പിളര്‍ന്ന് ചിതറി മാറുകയും, ഈ വിഘടനത്തിന്റെ ഫലമായി കിഴക്കേ അര്‍ധഗോളത്തിലും പശ്ചിമാര്‍ധഗോളത്തിലുമായി വന്‍കരകള്‍ വേര്‍തിരിയുകയും ചെയ്തപ്പോള്‍ അവയ്ക്കിടയിലുണ്ടായ വിള്ളലാണ് അത്‍ലാന്തിക് സമുദ്രമായി പരിണമിച്ചത്. യൂറോപ്പ്, ആഫ്രിക്ക എന്നീ വന്‍കരകളുടെ പടിഞ്ഞാറരികുകള്‍ക്ക് അമേരിക്കകളുടെ കിഴക്കന്‍ അരികുമായുള്ള 'ഈര്‍ച്ചവാള്‍-ചേര്‍ച്ച (juxta-position)' ഈ അനുമാനത്തിന് പിന്‍ബലമേകുന്നു. വന്‍കരാവേദികകളുടെ അരികുകള്‍ പരിഗണിച്ചാല്‍ പ.-ഉം കിഴക്കുമുള്ള വന്‍കരകളെ ഒരു ജോഡി ഈര്‍ച്ചവാളുകളുടെ പല്ലുകളെയെന്നോണം ഏതാണ്ട് കൃത്യമായി യോജിപ്പിക്കാനാവും. അത്‍ലാന്തിക്കിന്റെ ഇരുപുറങ്ങളിലുമുള്ള വന്‍കരഭാഗങ്ങളില്‍നിന്നു ലഭ്യമായിട്ടുള്ള ഭൂവിജ്ഞാനീയപരവും ജീവാശ്മവിജ്ഞാനീയപരവുമായ തെളിവുകള്‍ ഫലകസിദ്ധാന്തത്തിന് ശാസ്ത്രീയസാധുത നല്കുന്നു; അതോടൊപ്പം അത്‍ലാന്തിക്കിന്റെ ഉദ്ഭവം സംബന്ധിച്ച വ്യക്തമായ വിശദീകരണവും.

അത്‍ലാന്റിക് സമുദ്രം

അത്‍ലാന്തിക് സമുദ്രത്തിന്റെ ഉദ്ഗമരഹസ്യം വെളിവാക്കുന്നതിന്റെ പ്രധാനസാക്ഷ്യം മധ്യ-അത്‍ലാന്തിക് വരമ്പാണ്. ഒരു ഭ്രംശമേഖലയില്‍ ഉണ്ടായ പര്‍വതനിരകളും അഗ്നിപര്‍വതങ്ങളും ഭ്രംശഖണ്ഡങ്ങ(fault block)ളും ചേര്‍ന്നാണ് മധ്യ-അത്‍ലാന്തിക് വരമ്പിന് രൂപംനല്കിയിട്ടുള്ളത്. ഇവിടത്തെ ഭ്രംശ-രേഖ ഇപ്പോഴും സജീവമാണ്; ഇവിടെ അനുസ്യൂതമായി മാഗ്മാ ഉദ്ഗാരം ഉണ്ടാവുന്നതിലൂടെ വിന്യസിക്കപ്പെടുന്ന ലാവ അന്തിമമായി കടല്‍ത്തറയുടെ മറുദിശകളിലേക്കുള്ള വിസ്ഥാപനത്തിനു വഴിയൊരുക്കുന്നു. ഈ പ്രതിഭാസത്തെ കടല്‍ത്തറ-വ്യാപനം (Sea floor spreading) എന്നു വിശേഷിപ്പിക്കുന്നു: ഇതിനോടൊപ്പം പിളര്‍പ്പിന്റെ മേഖലയില്‍ അനല്പമായ തോതില്‍ താപവിസരണവും സംഭവിക്കാറുണ്ട്. ഭ്രംശമേഖലയുടെ ഇരുപുറവുമുള്ള ശിലാസ്തരങ്ങള്‍ നന്നെ പ്രായം കുറഞ്ഞവയാണ്. ബന്ധപ്പെട്ട ഫലകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും 'നവജാത'ങ്ങളാണിവ. മധ്യ അത്‍ലാന്തിക് തടത്തിന്റെ ഏതാണ്ട് നടുവിലായി നീളുന്ന ഭ്രംശമേഖലയുടെ ഇരുപുറവും ഭൂമിയുടെ ഉള്ളറയില്‍നിന്നുള്ള ഉരുകിയ മാഗ്മ അട്ടിയിട്ടുയര്‍ന്നിട്ടുള്ളതിന്റെ സൂചനകളും ലഭ്യമായിട്ടുണ്ട്. നവജാതശിലാക്രമങ്ങളില്‍ ഗാബ്രോ, ബസാള്‍ട്ട്, സര്‍പന്റൈന്‍ തുടങ്ങിയ ശിലകള്‍ക്കാണു പ്രാമുഖ്യം. മാന്റിലി(mantle)നുള്ളില്‍വച്ചുതന്നെ അത്യധികമായ ഊഷ്മാവിനും മര്‍ദത്തിനും വിധേയമായി പരുക്കന്‍ പരലുകളായി രൂപം കൊള്ളുന്ന ആഗ്നേയശിലയാണ് ഗാബ്രോ. കടല്‍ത്തറകളില്‍ ഏറ്റവുമധികം അടങ്ങിയിട്ടുള്ള ശിലാപദാര്‍ഥം ബസാള്‍ട്ടാണ്. ഭൌമോപരിതലത്തില്‍ ദ്രവരൂപത്തില്‍ നിക്ഷിപ്തമാവുന്ന മാഗ്മ (ലാവ) തണുത്തുറഞ്ഞുണ്ടാവുന്ന സൂക്ഷ്മക്രിസ്റ്റലീയ ശിലയാണ് ബസാള്‍ട്ട്; സര്‍പന്റൈനാവട്ടെ സാധാരണമായി കാണപ്പെടുന്ന ശിലാകാരക ധാതുവും. വന്‍കരകളെ വഹിക്കുന്ന ഫലകങ്ങള്‍ കടല്‍ത്തറ - വ്യാപനത്തിന്റെ ഫലമായി വിപരീത ദിശകളിലേക്കു തെന്നിമാറുന്നതുമൂലം അത്‍ലാന്തിക് സമുദ്രാടിത്തട്ടിന്റെ വീതി വര്‍ഷത്തില്‍ 1-10 സെ.മീ. വീതം വര്‍ധിക്കുന്നതായി വ്യക്തമായിട്ടുണ്ട്. അത്‍ലാന്തിക് തടത്തിന്റെ മന്ദഗതിയിലെ വിസ്ഥാപനം, ഭ്രംശരേഖയുടെ ഇരുപാര്‍ശ്വങ്ങളിലും ലാവ കുന്നുകൂടി ചെങ്കുത്തായ മലനിരകള്‍ സൃഷ്ടിക്കുന്നതിനു നിദാനമായിരിക്കുന്നു. അത്‍ലാന്തിക് സമുദ്രാടിത്തട്ടിന്റെ ഭൂപ്രകൃതി, ഉച്ചാവചം, ഭൂവിജ്ഞാനീയം, പരിസ്ഥിതി തുടങ്ങിയവയെ സംബന്ധിച്ച സൂക്ഷ്മപഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠനങ്ങളില്‍ മധ്യ-അത്‍ലാന്തിക് വരമ്പിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം. ഫലകസിദ്ധാന്തവുമായി നേര്‍ബന്ധമുള്ള മേഖലയെന്നനിലയിലാണ് അത്‍ലാന്തിക് വരമ്പിനെ ഭൂവിജ്ഞാനികള്‍ പരിഗണിക്കുന്നത്. ഭൌമോപരിതലത്തെ ആവരണം ചെയ്തിരിക്കുന്ന ഭൂവല്ക ഫലകങ്ങള്‍, അവയുടെ ഗതിവിഗതികള്‍, ഗതികസ്വഭാവങ്ങള്‍, വിസ്ഥാപനത്തിലെ ആവര്‍ത്തനം, കടല്‍ത്തറ-വ്യാപനം, മാഗ്മാ ഉദ്ഗാരത്തിലൂടെയുണ്ടാകുന്ന താപനഷ്ടത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങി ഒട്ടനവധി ഭൌമപ്രതിഭാസങ്ങളെ സംബന്ധിച്ച സുവ്യക്തമായ അറിവുനേടുവാന്‍ മധ്യ-അത്‍ലാന്തിക് വരമ്പുകളെ അവലംബിച്ചുള്ള ഗവേഷണങ്ങള്‍ മുഖേന കഴിഞ്ഞിട്ടുണ്ട്.

ദ്വീപുകള്‍

ഭൂഖണ്ഡസമീപസ്ഥങ്ങള്‍, സമുദ്രീയങ്ങള്‍ എന്നിങ്ങനെ രണ്ടിനം ദ്വീപുകളാണ് അത്‍ലാന്തിക് സമുദ്രത്തിലുള്ളത്. സ്പിറ്റ്സ് ബര്‍ഗന്‍, ബ്രിട്ടിഷ് ദ്വീപുകള്‍, ന്യൂഫൌണ്ട്‍ലന്‍ഡ്, ഗ്രേറ്റ് അന്റീലിസ്, ഫാക്ലന്‍ഡ് ദ്വീപുകള്‍ എന്നിവ ആദ്യ വിഭാഗത്തിന് ഉദാഹരണങ്ങളാകുന്നത്. ഗ്രീന്‍ലന്‍ഡിനെ വ. അമേരിക്കയുടെ ഒരു ഭാഗമായാണ് കണക്കാക്കുന്നത്. ബര്‍മ്യൂഡ ദ്വീപസമൂഹങ്ങള്‍ ലോകത്തിലെതന്നെ ഏറ്റവും ഉത്തരസ്ഥിതങ്ങളായ പവിഴ ദ്വീപുകളാണ്; രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന ഐസ്‍ലന്‍ഡ്, സെന്റ് ഹെലീന എന്നീ ദ്വീപുകള്‍ ശിലകളുടെ ആധാരതലങ്ങള്‍ ഇല്ലാത്ത അഗ്നിപര്‍വതജന്യങ്ങളും. എന്നാല്‍ അസോര്‍സ്, കേപ്‍വെര്‍ദെ എന്നിവ ശിലകളുടെ അടിത്തറയോടുകൂടിയ അഗ്നിപര്‍വതജന്യ ദ്വീപുകളുമാണ്.


അഗ്നിപര്‍വതജന്യ ദ്വീപുകളെ രണ്ടുവിഭാഗങ്ങളില്‍പ്പെടുത്താം: (1) മധ്യ-അത്‍ലാന്തിക് വരമ്പിന്റെ ഭാഗമായവ. (2) വന്‍കരയോരങ്ങളില്‍ രൂപീകൃതമായിട്ടുള്ളവ. ഐസ്‍ലന്‍ഡ്, അസോര്‍സ്, അസെന്‍ഷന്‍, സെന്റ് ഹെലീന, ട്രിസ്റ്റന്‍ ദ കൂന, ഗൌഫ്, ബൂവേ എന്നിവ ആദ്യത്തെ വിഭാഗത്തിലും കാനറി ദ്വീപുകള്‍, മദീര, കേപ് വെര്‍ദെ ദ്വീപുകള്‍, ഫര്‍ത്താണ്ടോ ദെ നൊറോണാ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. മറ്റൊരിനം അഗ്നിപര്‍വത ദ്വീപുകളെയാണ് ചാപാകാരങ്ങളായ ലിറ്റില്‍ അന്റീലസ്, സൌത്ത് സാന്‍ഡ്‍വിച്ച് ദ്വീപസമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. വന്‍കരാശിലാക്രമങ്ങളും ലാവാപടലങ്ങളും ഇടകലര്‍ന്ന സംരചന പ്രദര്‍ശിപ്പിക്കുന്ന ദ്വീപുകളാണ് ഗ്രേറ്റര്‍ അന്റീലിസ് (കരീബിയന്‍ കടല്‍) സൌത്ത് ജോര്‍ജിയ, സൌത്ത് ഓര്‍ക്നീ (സ്കോഷ്യാ ഉള്‍ക്കടല്‍), എന്നീ ദ്വീപസമൂഹങ്ങള്‍. വന്‍കരാശിലകളെമാത്രം ഉള്‍ക്കൊള്ളുന്ന ദ്വീപുകളും അത്‍ലാന്തിക്കിലുണ്ട്; ബ്രിട്ടിഷ് ദ്വീപുകള്‍, ന്യൂഫൌണ്ട്‍ലന്‍ഡ്, ഫാക്‍ലന്‍ഡ് ദ്വീപുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

കാലാവസ്ഥ

ഉത്തര അത്‍ലാന്തിക്

ഉത്തര അത്‍ലാന്തിക്കിലെ അന്തരീക്ഷപ്രക്രിയകളുടെ ദിനംരാത്ര വ്യതിയാനം ഏറെക്കുറെ നിര്‍ണയിക്കുന്നത് വ. അമേരിക്കയില്‍ നിന്നു നിര്‍ഗമിച്ചെത്തുന്ന വായു പിണ്ഡങ്ങളും കാറ്റുകളുമാണ്. ശൈത്യകാലത്ത് പ്രാബല്യം നേടുന്ന പശ്ചിമവാതങ്ങള്‍ (westerlies) വന്‍കരയ്ക്കുള്ളിലെ അന്തരീക്ഷത്തില്‍ 3,000 മുതല്‍ 12,500 മീ. വരെ ഉയരത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഇതിന്റെ ഫലമായി വന്‍കരയുടെ കിഴക്കേപ്പകുതിയില്‍ ഒരു നിമ്നമര്‍ദമേഖല സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിപരമായ സവിശേഷതകള്‍മൂലം കാനഡയുടെ ഉത്തരഭാഗങ്ങളിലും അലാസ്കയിലുമായി തളംകെട്ടുന്ന ശീത വായുപിണ്ഡം അത്‍ലാന്തിക് തീരത്തേക്കു നീങ്ങുന്നു; ഇവിടെ ഉഷ്ണജല പ്രവാഹമായ ഗള്‍ഫ് സ്ട്രീമിന്റെ പ്രഭാവത്തില്‍ മെക്സിക്കോ ഉള്‍ക്കടലില്‍ നിന്നെത്തുന്ന ഊഷ്മള വായുവുമായി മിശ്രണത്തിനു വഴിപ്പെടുന്നതോടെ ശക്തമായ മറ്റൊരു വാതമുഖം രൂപംകൊള്ളുന്നു. തുടര്‍ന്ന് ചക്രവാതങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കപ്പെടുന്നു. തത്ഫലമായി ന്യൂഫൌണ്ട്‍ലന്‍ഡും ഐസ്‍ലന്‍ഡും ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഭവകേന്ദ്രങ്ങളായിത്തീരുന്നു. ശീതള-ഊഷ്മള വായൂപിണ്ഡങ്ങള്‍ക്കിടയിലെ താപാന്തരം വര്‍ധിക്കുന്നതനുസരിച്ച് ചക്രവാതങ്ങളുടെ ശക്തിയും തുടര്‍ജനനത്തിനുള്ള സാധ്യതകളും വര്‍ധിക്കുന്നു. ശൈത്യകാലത്തെ കാറ്റുകള്‍ ഗ്രീഷ്മകാലത്തേതിനെ അപേക്ഷിച്ച് തുലോം ശക്തമാണ്. ഈ ചക്രവാതങ്ങള്‍ താപോര്‍ജം, അന്തരീക്ഷത്തിലെ നീരാവി, കാറ്റിന്റെ ഗതികബലം എന്നിവയെ ഉഷ്ണമേഖലയില്‍നിന്ന് ശൈത്യമേഖലയിലേക്കു വിസരിപ്പിക്കുന്നു. ഭൂമുഖത്തെ താപസന്തുലനം പാലിക്കുന്നതില്‍ ഈ കാറ്റുകള്‍ക്ക് ഗണ്യമായ പങ്കുണ്ട്. മധ്യഅക്ഷാംശീയ മേഖലകളിലെ ശക്തമായ പ്രവാഹത്തിന് പശ്ചിമവാതങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം പകരുന്നതും ഈ ചക്രവാതങ്ങളാണ്. ഉഷ്ണകാലത്ത് പശ്ചിമവാതങ്ങളുടെ ശക്തി നേര്‍പകുതിയായി ക്ഷയിക്കുന്നതും 10° അക്ഷാംശത്തോളം വടക്കോട്ട് ഒതുങ്ങിപ്പോകുന്നതും പ്രസക്തവാതമുഖം ദുര്‍ബലമാവുന്നതുമൂലമാണ്.


വ. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് മെക്സിക്കോ ഉള്‍ക്കടലില്‍ നിന്നെത്തുന്ന കാറ്റുകളുടെ താപനിലയില്‍ വാരാവാരം വ്യതിയാനം ഉണ്ടാകുന്നത് ന്യൂഫൌണ്ട്‍ലന്‍ഡ് തീരത്തുരൂപം കൊള്ളുന്ന വാതമുഖത്തിന്റെ സ്വഭാവത്തിലും പ്രതിഫലിക്കുന്നു. ശൈത്യകാലത്തും ഈ പ്രഭാവം നിലനില്ക്കാം. ഇതുമൂലം ചക്രവാതങ്ങളുടെ എണ്ണത്തിലും ശക്തിപ്രാപിക്കലിലും സഞ്ചാരപഥത്തിലും വ്യതിയാനങ്ങള്‍ അനുഭവപ്പെടാം. ശൈത്യകാലാവസ്ഥ എല്ലാവര്‍ഷവും ഒരേപോലെയായിരിക്കണമെന്നുമില്ല. സാധാരണയായി നിമ്നമര്‍ദമേഖലയായി വര്‍ത്തിക്കുന്ന ഐസ്‍ലന്‍ഡ് ഒരു ഉച്ചമര്‍ദമേഖലയായിമാറിയ ശൈത്യകാലങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ വ. അമേരിക്കന്‍ തീരത്ത് നിന്നെത്തുന്ന ചക്രവാതങ്ങള്‍ ഗതിമാറി ഡേവിസ് ജലസന്ധിയിലൂടെ അസോര്‍സ് ദ്വീപുകളുടെ ദിശയില്‍ നിഷ്ക്രമിക്കുന്നു. സാധാരണ ഗതിയില്‍ യൂറോപ്പിലേക്കു നീങ്ങേണ്ട നീരാവിഭരിതമായ ഊഷ്മള വായുപിണ്ഡങ്ങള്‍ക്കുപകരം ആര്‍ട്ടിക്കില്‍ നിന്നെത്തുന്ന ശൈത്യവാതങ്ങള്‍ ആഞ്ഞടിക്കുന്നു; ഉന്മേഷകരമായ കാലാവസ്ഥയ്ക്കുപകരം അതിശൈത്യം അനുഭവപ്പെടുകയും ചെയ്യും.


ശൈത്യകാലത്ത് ഉത്തര അത്‍ലാന്തിക്കിന്റെ പ.ഭാഗം തരണം ചെയ്യുന്ന ശീതള-വായുപിണ്ഡം സമുദ്രത്തില്‍ നിന്ന് ഗണ്യമായ അളവ് താപോര്‍ജം വലിച്ചെടുക്കുന്നു. സാധാരണയുള്ളതിന്റെ മൂന്നിരട്ടി താപോര്‍ജം തണുത്തതും നീരാവിരഹിതവുമായ വായുപിണ്ഡത്തിലേക്ക് വര്‍ധിച്ച തോതിലുള്ള ബാഷ്പീകരണംമൂലം നഷ്ടമാവുന്നു. ഈ നഷ്ടം നികരുന്നത് താണ അക്ഷാംശങ്ങളില്‍ നിന്ന് ഉഷ്ണജല പ്രവാഹ(ഗള്‍ഫ് സ്ട്രീം)ത്തിലൂടെ ഉള്ള താപവിസരണംമൂലമാണ്.


എന്നാല്‍ വ. അക്ഷാ. 15°മുതല്‍ 30° വരെയുള്ള ഭാഗത്ത് പ്രബലമായി നിലകൊള്ളുന്ന ഉച്ചമര്‍ദ്ദാവസ്ഥ കനത്ത കാറ്റുകള്‍ക്കുള്ള സാധ്യത ഒഴിവാക്കി സൌമ്യമായ കാലാവസ്ഥ നിലനിറുത്തുന്നു. മിക്ക ദിവസങ്ങളിലും നിര്‍മലമായ അന്തരീക്ഷമാണ് ആ മേഖലയില്‍ ദൃശ്യമാവുന്നത്. ഈ മേഖലയില്‍ അപൂര്‍വമായി മാത്രമെ മഴ ഉണ്ടാകാറുള്ളൂ. ഉച്ചമര്‍ദമേഖലയ്ക്കു തെ. രൂപംകൊള്ളുന്ന വാണിജ്യവാതങ്ങള്‍ വ. കിഴക്കന്‍ കാറ്റുകളായി വീശുകയും ചെയ്യുന്നു. ഇവ സ്ഥിരവാതങ്ങളാണെങ്കിലും സൂര്യന്റെ ദക്ഷിണായനകാലത്താണ് കൂടുതല്‍ ശക്തിപ്രാപിക്കുന്നത്.


ഉത്തര അത്‍ലാന്തിക്കിലെ മധ്യരേഖയോടടുത്ത ഭാഗങ്ങള്‍ പൊതുവേ ശാന്തവും, ശക്തമായ അന്തരീക്ഷവിക്ഷോഭങ്ങളില്‍ നിന്നു വിമുക്തവുമാണ്. എന്നാല്‍ ഉഷ്ണകാലാന്ത്യത്തിലും തുടര്‍ന്നുള്ള മാസത്തിലും ഇവിടം ഉഷ്ണമേഖലാ ചക്രവാതങ്ങളുടെ പ്രഭവകേന്ദ്രമായിമാറാം. അത്‍ലാന്തിക്കിന്റെ കി. നിന്നുള്ള കാറ്റുകള്‍ സമുദ്രോപരിതല പ്രതിഭാസങ്ങളുമായി പ്രതികരിച്ചുണ്ടാകുന്ന ചുഴികളാണ് 'ഹരിക്കേന്‍സ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈയിനം ചക്രവാതങ്ങളുടെ രൂപീകരണത്തിനു നിദാനമാകുന്നത്. സമുദ്രോപരിതല ബാഷ്പീകരണത്തിലൂടെ ഉയര്‍ന്നു പൊങ്ങുന്ന നീരാവി മഴയായി ഘനീഭവിക്കുന്നതിലൂടെ വിസരിപ്പിക്കുന്ന ലീനതാപം ചുഴലിക്കൊടുങ്കാറ്റുകളുടെ ശക്തിവര്‍ധിപ്പിക്കുന്നു. ഉപര്യന്തരീക്ഷ പ്രവാഹങ്ങളില്‍നിന്നു പകര്‍ന്നുകിട്ടുന്ന ഊര്‍ജവും ഇവയുടെ വിനാശശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പലപ്പോഴും വ. അമേരിക്കയുടെ തീരത്തുകൂടി ഘടികാരദിശയില്‍ നീങ്ങി പശ്ചിമവാതങ്ങളുടെ പഥത്തോളം വടക്കോട്ട് സഞ്ചരിക്കുവാനും ഇവയ്ക്കു കഴിയുന്നു. യു.എസ്സിന്റെ തെ. കിഴക്കന്‍ തീരത്തേക്ക് ആഞ്ഞടിക്കുന്ന ഹരിക്കേനുകള്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കു കാരണമാവാറുണ്ട്.


ദക്ഷിണ അത്‍ലാന്തിക്

ദ. അത്‍ലാന്തിക് സമുദ്രത്തിലെ തെ. അക്ഷാ. 40° മുതല്‍ തെക്കോട്ട് അന്റാര്‍ട്ടിക്ക വരെയുള്ള ഭാഗങ്ങളില്‍ പശ്ചിമവാതങ്ങള്‍ (Westerlies) പ്രബലമാണ്. ദ. അത്‍ലാന്തിക്കിലെ ഉച്ചമര്‍ദമേഖല 30°തെ. അക്ഷാംശത്തിന് ഇരുപുറവുമായി നിലകൊള്ളുന്നു. ഈ പ്രതിചക്രവാത (canticyclone) മേഖല തെ. കിഴക്കന്‍ വാണിജ്യവാതങ്ങളുടെ പ്രഭവകേന്ദ്രമായി വര്‍ത്തിക്കുന്നു. ഇവ മധ്യരേഖയുടെ നേര്‍ക്ക് വീശുന്ന സ്ഥിരവാതങ്ങളാണ്. ഭൂഭ്രമണത്തിന്റെ പ്രഭാവംമൂലം ഉണ്ടാവുന്ന കോരിയോലിസ് ബലം (Coriolis force) മധ്യരേഖയ്ക്കു വ.-ഉം തെ.-ഉം വീശുന്ന വാണിജ്യ വാതങ്ങളെ പരസ്പരം അഭിമുഖമാക്കിയിരിക്കുന്നു. ഇക്കാരണത്താല്‍ മധ്യരേഖയോടടുത്ത ഒരു മേഖലയില്‍വച്ച് വ.കി. വാണിജ്യവാതങ്ങളും തെ.പ. വാണിജ്യ വാതങ്ങളും ഏറ്റുമുട്ടുന്നു. താപീയമധ്യരേഖയ്ക്കൊപ്പം സ്ഥാനചലനം സംഭവിക്കുന്ന ഈ മേഖലയെ ഉഷ്ണമേഖലാ മധ്യ അഭിസരണം (Inter Tropical Conver-gence Zone-ITCZ) എന്നു വിശേഷിപ്പിക്കുന്നു. ഈ മേഖലയില്‍ നീരാവി സമ്പൂരിതമായ വായു ഉയര്‍ന്നു പൊങ്ങുന്നതിനാല്‍ കനത്ത മഴയുണ്ടാകുന്നത് സാധാരണമാണ്. ഉത്തര അത്‍ലാന്തിക്കിലെപ്പോലെ ദക്ഷിണ സമുദ്രത്തിലും ഉച്ചമര്‍ദമേഖല(30°)യ്ക്കു ചുറ്റും തെളിഞ്ഞ അന്തരീക്ഷവും സൌമ്യമായ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പശ്ചിമ വാതങ്ങള്‍ക്കു പ്രഭാവമുള്ള തെ. ഭാഗങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അന്റാര്‍ട്ടിക്ക പരിസരത്തുനിന്നുള്ള അതിശൈത്യം പശ്ചിമവാതങ്ങളിലേര്‍പ്പെടുത്തുന്ന ഭാവമാറ്റം പ്രചണ്ഡമായ കൊടുങ്കാറ്റുകള്‍ക്ക് ഹേതുവാകുന്നു. മുന്‍കാലത്ത് ദക്ഷിണ അക്ഷാ. 40° ക്ക് 'അലറുന്ന നാല്പതുകള്‍' (Roaring Forties) എന്നാണ് വിശേഷണം നല്കിയിരുന്നത്. ഉത്തര അത്‍ലാന്തിക്കിന്റെ പ.-ഉം കി.-ഉം പകുതിയില്‍ ദൃശ്യമാവുന്ന കാലാവസ്ഥാഭേദങ്ങള്‍ ദ. അത്‍ലാന്തിക്കില്‍ ഇല്ല; പകരം പരക്കെ പ്രക്ഷുബ്ധാവസ്ഥയായിരിക്കുന്നു.


പൊതുവേ അത്‍ലാന്തിക് സമുദ്രത്തിലെ മിക്കയിടങ്ങളിലും അന്തരീക്ഷാവസ്ഥയില്‍ മേഖലാപരമായ സവിശേഷതകളും തന്നിമിത്തമുള്ള വ്യതിയാനങ്ങളും ദൃശ്യമാണ്. ഇവയില്‍ എടുത്തുപറയാവുന്നത് യു.എസ്സിന്റെ കി. തീരത്ത് ഗ്രാന്‍ഡ് ബാങ്ക് മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് ആണ്. ഉഷ്ണകാലത്താണ് ഈ പ്രതിഭാസമുണ്ടാവുന്നത്. വന്‍കരയില്‍നിന്നുള്ള ചൂടുകാറ്റ് അതിശീതളമായ ലാബ്രഡോര്‍ പ്രവാഹത്തിനു മുകളിലൂടെ വീശൂന്നതാണ് മൂടല്‍മഞ്ഞിനു കാരണമാവുന്നത്.

പ്രതല ജലപ്രവാഹങ്ങള്‍

സ്ഥിരവാതങ്ങളുടെ പ്രഭാവത്തിലൂടെ ഉരുത്തിരിയുന്നവയാണ്; അത്‍ലാന്തിക്കിലെ പ്രതലജലപ്രവാഹങ്ങള്‍. കരഭാഗങ്ങളുടെ അവസ്ഥിതി ഇവയുടെ ഗതിയിലും സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നു. ബാഷ്പീകരണം, വര്‍ഷണം എന്നിവയിലെ മേഖലാടിസ്ഥാനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, തണുക്കലിലും തപിക്കലിലും സ്ഥാനീയമായുണ്ടാവുന്ന വ്യതിയാനങ്ങള്‍, ഘര്‍ഷണം, ഭൂഭ്രമണം എന്നിവയും പ്രതല ജലപ്രവാഹങ്ങളെ നിര്‍ണയമാംവിധം സ്വാധീനിക്കുന്നുണ്ട്.


ഉത്തര അത്‍ലാന്തിക്കില്‍ സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങള്‍, കാറ്റിന്റെ ഗതിക്കനുസരിച്ച് ഉഷ്ണജല പ്രവാഹത്തിനു ജന്മം നല്കുന്നു. ഇത് കരീബിയന്‍ കടലിലെത്തി യൂക്കട്ടാന്‍ ജലസന്ധിയിലൂടെ മെക്സിക്കോ ഉള്‍ക്കടലില്‍ പ്രവേശിക്കുന്നു. ഫ്ളോറിഡാ ജലസന്ധി വഴി ഉള്‍ക്കടലില്‍ നിന്നു പുറത്തേക്കൊഴുകുന്ന ഈ പ്രവാഹം തെ.കി. നിന്നുള്ള അന്റീലിസ് പ്രവാഹത്താല്‍ പോഷിപ്പിക്കപ്പെട്ട് ഗള്‍ഫ് സ്ട്രീം ആയി മാറുന്നു. വന്‍കരയെ സ്പര്‍ശിച്ചു വടക്കോട്ടു നീങ്ങുന്ന ഈ ഉഷ്ണജലപ്രവാഹം ഹറ്ററസ്‍മുനമ്പ് തരണം ചെയ്യുന്നതോടെ തീരം വിട്ടകലുകയും; ന്യൂ ഫൌണ്ട് ലന്‍ഡിനടുത്ത് വച്ച് ഗ്രാന്‍ഡ് ബാങ്കി(40°വ.)ലേക്ക് തിരിയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് ഗള്‍ഫ് സ്ട്രീമിന്റെ വ്യതിരേകതയ്ക്കു ഭംഗം നേരിടുന്നത്. ഈ ഉഷ്ണജലപ്രവാഹത്തിന്റെ ഒരു ശാഖ വലത്തോട്ടു പിരിഞ്ഞ് തെ.ഭാഗത്തു രൂപം കൊണ്ടിട്ടുള്ള പ്രതിചക്രവാതച്ചുഴി (anticyclonic eddy)യുമായി സന്ധിക്കുന്നു. വെസ്റ്റിന്‍ഡീസ്, അസോര്‍സ് എന്നീ ദ്വീപുകള്‍ക്കിടയ്ക്കുള്ള സര്‍ഗാസോ കടലിനെ വലയം ചെയ്യുന്ന രീതിയിലാണ് തുടര്‍ന്നുള്ള ഇതിന്റെ ഗതി. സര്‍ഗാസോ കടല്‍ പ്രായേണ നിശ്ചലമായ സമുദ്രമേഖലയാണ്. ഗള്‍ഫ് സ്ട്രീമിന്റെ ഇടത്തോട്ടുള്ള ശാഖ ശീതള ജലവുമായുള്ള മിശ്രണം മൂലം താപനിലയില്‍ കുറച്ചിലേര്‍പ്പെട്ട്, യൂറോപ്പ് തീരത്തേക്ക് പ്രയാണം തുടരുന്നു. തനതായ സ്വഭാവവിശേഷങ്ങള്‍ സാമാന്യമായി നഷ്ടപ്പെട്ട ഈ ഗള്‍ഫ്സ്ട്രീം ശാഖയെ നോര്‍ത്ത് അത്‍ലാന്തിക് പ്രവാഹം എന്നാണു വിശേഷിപ്പിക്കുന്നത്. സ്പിറ്റ്സ് ബെര്‍ഗന്‍ വരെ ഗള്‍ഫ് സ്ട്രീമിലെ ഉഷ്ണജലം പ്രഭാവിതമായി നീങ്ങുന്നു. തുടര്‍ന്ന് ആര്‍ട്ടിക്കില്‍ നിന്നുളള ലവണത കുറഞ്ഞ ശീതജലവുമായി കലരുന്നതോടെ തികച്ചും മറ്റൊരു പ്രവാഹമായി മാറുന്നു. ആര്‍ട്ടിക് ജലം ഗ്രീന്‍ലന്‍ഡിന്റെ കി. തീരത്തു കൂടിയാണു തെക്കോട്ടൊഴുകുന്നത് (ഈസ്റ്റ് ഗ്രീന്‍ലന്‍ഡ് പ്രവാഹം). ഇത് ക്രമേണ ഉയര്‍ന്ന താപനിലയിലുള്ള അത്‍ലാന്തിക് ജലവുമായി കലരുന്നു. ഗ്രീന്‍ലന്‍ഡിന്റെ ദക്ഷിണാഗ്രമായ ഫാര്‍വെല്‍ മുനമ്പിനെ വലയം ചെയ്ത്, ദ്വീപിന്റെ പടിഞ്ഞാറേ തീരത്തുകൂടി വടക്കോട്ടൊഴുകുന്ന ഈ പ്രവാഹം വീണ്ടും തെക്കോട്ട് തിരിയുന്നതോടെ ബാഫിന്‍ കടലില്‍ നിന്നെത്തുന്ന അതിശീതള ജലത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നു. തുടര്‍ന്ന് തെക്കോട്ടുതന്നെ ഒഴുകുന്ന ഈ ശീതജലപ്രവാഹം (ലാബ്രഡോര്‍ പ്രവാഹം) ഗ്രാന്‍ഡ് ബാങ്കില്‍വച്ച് ഗള്‍ഫ് സ്ട്രീമുമായി സന്ധിക്കുന്നു. ഇതുമൂലം കിഴക്കോട്ടുതിരിഞ്ഞ് അന്റാര്‍ട്ടിക് ജലവുമായി കലരാനിടവരുന്നു. ശൈത്യകാലത്ത് താപനില 3° ആയി താഴുന്നതോടെ സാന്ദ്രതയില്‍ ഏറ്റമുണ്ടായി അധതലങ്ങളിലേക്ക് ഊളിയിടുന്ന ഈ ജലം തെക്കോട്ട് വ്യാപിക്കുന്നു. -1° ലുള്ള ഈ അധജലം (deep water) നോര്‍വീജിയന്‍ കടലിന്റെ അടിത്തട്ടിലേക്കാണു നീങ്ങുന്നത്. ഇതിന്റെ അത്‍ലാന്തിക്കിലേക്കുള്ള വ്യാപനം ഐസ്‍ലന്‍ഡ്-ഫാരോത്തിട്ടുമൂലം തടസ്സപ്പെട്ടിരിക്കുന്നു.


ഉത്തര അത്‍ലാന്തിക്കിന്റെ തെ.കി. ഭാഗത്ത്, അത്‍ലാന്തിക് പ്രതല ജലം ജിബ്രാള്‍ട്ടര്‍ ജലസന്ധിയിലൂടെ മെഡിറ്ററേനിയന്‍ കടലിലേക്കാണ് ഒഴുകുന്നത്. ഇതിനുപകരം ജലസന്ധിയുടെ അടിത്തട്ടിലൂടെ ഉയര്‍ന്ന ലവണതയുള്ള മെഡിറ്ററേനിയന്‍ അധജലം അത്‍ലാന്തിക്കിലേക്കു കടക്കുന്നു. ഈ ജലം ഉത്പതന വിധേയമായി പ്രതലത്തിലെത്തി കാനറീസ് പ്രവാഹത്തിനു പോഷകമാവുന്നു. നോര്‍ത്ത് അത്‍ലാന്തിക് പ്രവാഹത്തിന്റെ തെ.പ. ശാഖയായ കാനറീസ് പ്രവാഹം ഇതുമൂലം ശക്തിപ്രാപിച്ച് വ.പ. ആഫ്രിക്കയുടെ തീരത്തേക്ക് ഒഴുകുന്നു. തുടര്‍ന്ന് പടിഞ്ഞാറോട്ടു ഗതിമാറി നോര്‍ത്ത് ഇക്വറ്റോറിയല്‍ പ്രവാഹത്തില്‍ ലയിക്കുകയും അന്തിമമായി ഉഷ്ണജല പ്രവാഹ(അന്റീലിസ് പ്രവാഹം)മാവുന്നതോടെ വ.പ. ദിശയില്‍ ഗതിമാറുകയും ചെയ്യുന്നു.


ദക്ഷിണ അത്‍ലാന്തിക്കിലെ പ്രതല പ്രവാഹ വ്യവസ്ഥയും ഏതാണ്ട് ഉത്തര അത്‍ലാന്തിക്കിന് സമാനമാണ്. തെ.കി. വാണിജ്യ വാതങ്ങളുടെ സൃഷ്ടിയായ സൌത്ത് ഇക്വറ്റോറിയല്‍ പ്രവാഹം പടിഞ്ഞാറോട്ടൊഴുകി രണ്ടു ശാഖകളായി പിരിയുന്നു. ഇവയില്‍ വലത്തേ പിരിവ് ഭൂമധ്യരേഖ താണ്ടി കരീബിയന്‍ കടലിലെത്തുന്നു; നോര്‍ത്ത് ഇക്വറ്റോറിയല്‍ പ്രവാഹത്തിന്റെ ഒരു ഭാഗത്തെ കൂടി ലയിപ്പിച്ച് നീങ്ങുന്ന ഈ പ്രവാഹം (ഗയാനാപ്രവാഹം) ഗള്‍ഫ് സ്‍ട്രീമുമായി സന്ധിക്കുന്നു. സൌത്ത് ഇക്വറ്റോറിയല്‍ പ്രവാഹത്തിന്റെ ഇടത്തേപിരിവ് ബ്രസീല്‍ പ്രവാഹം എന്ന പേരില്‍ തെക്കോട്ടൊഴുകുന്നു. ഗള്‍ഫ് സ്ട്രീമിന്റെ ദക്ഷിണാര്‍ധ ഗോളത്തിലെ പ്രതിരൂപമായി വിശേഷിപ്പിക്കാവുന്ന ബ്രസീല്‍ പ്രവാഹത്തിന് തുലോം കുറഞ്ഞ പ്രഭാവമേ ചെലുത്താനാവുന്നുള്ളൂ. ദ. അത്‍ലാന്തിക്കിലെ ഉച്ചമര്‍ദമേഖലയ്ക്കു (30° തെ.) തെ. വച്ച് കിഴക്കോട്ടു ഗതിമാറുന്ന ബ്രസീല്‍ പ്രവാഹം സൌത്ത് അത്‍ലാന്തിക് പ്രവാഹം എന്ന പേരില്‍ ഒഴുകി ആഫ്രിക്കയുടെ തീരത്തെത്തുന്നു. തുടര്‍ന്ന് വന്‍കരയോരത്തുകൂടി 'ബെന്‍ഗ്വെലാ പ്രവാഹ'മെന്ന പേരില്‍ മധ്യരേഖയെ ലക്ഷ്യമാക്കി ഒഴുകുന്നു. കാനറീസ് പ്രവാഹത്തിന്റെ പ്രതിരൂപമായ ബെന്‍ഗ്വെലാ പ്രവാഹം കൂടുതല്‍ ശക്തവും അധജലത്തിന്റെ ഉത്പതനംമൂലം താരതമ്യേന താണ ഊഷ്മാവിലുമാണ്. വ.-ഉം തെക്കുമുള്ള ഇക്വറ്റോറിയല്‍ പ്രവാഹങ്ങള്‍ക്കു പ്രതിമുഖമായി അവയ്ക്കിടയിലൂടെ കിഴക്കോട്ടു നീങ്ങുന്ന പ്രതല ജലപ്രവാഹമാണ് ഇക്വറ്റോറിയല്‍ പ്രതിപ്രവാഹം (Equatorial Counter Current). ഇത് ഘാനയ്ക്കു പ. വച്ച് കാനറീസ് പ്രവാഹത്തിന്റെ തെക്കോട്ടുള്ള ശാഖയുമായി സന്ധിച്ച് ശക്തിയാര്‍ജിക്കുന്നതോടെ ഗിനിപ്രവാഹമായി മാറി തെക്കോട്ടൊഴുകി ബെന്‍ഗ്വെലാ പ്രവാഹവുമായി സന്ധിക്കുന്നു. ദക്ഷിണ അത്‍ലാന്തിക്കിന്റെ തെ.പ. ഭാഗത്ത് പരിധ്രുവീയ പ്രവാഹം (circum polar current) ഡ്രേക്ജലസന്ധിയിലൂടെ പ്രവേശിക്കുന്നു. തുടര്‍ന്ന് രണ്ടായി പിരിയുകയും ചെയ്യുന്നു. ഇവയില്‍ ഇടത്തേ ശാഖയായ ഫാക്‍ലന്‍ഡ് പ്രവാഹം ആര്‍ജന്റീനയുടെ കി. തീരത്തുകൂടി വടക്കോട്ടൊഴുകുന്നു. ഇതിനെ ഉത്തര അത്‍ലാന്തിക്കിലെ ലാബ്രഡോര്‍ പ്രവാഹത്തിന്റെ പ്രതിരൂപമായി വിവക്ഷിക്കാം. പരിധ്രുവീയ പ്രവാഹത്തിന്റെ താരതമ്യേന ശക്തമായ വലത്തേ ശാഖ കിഴക്കോട്ട് ഇന്ത്യാസമുദ്രം ലക്ഷ്യമാക്കി നീങ്ങുന്നു. അത്‍ലാന്തിക്കിന്റെ കിഴക്കരികില്‍ വച്ച് ഇതില്‍നിന്നു പിരിഞ്ഞൊഴുകുന്ന മറ്റൊരു ജലപ്രവാഹം വ.കി. ദിശയിലൊഴുകി ബെന്‍ഗ്വെലാ പ്രവാഹത്തില്‍ ലയിക്കുന്നുണ്ട്.

താപ വിതരണം

ലോകസമുദ്രങ്ങളില്‍ ഏറ്റവും ഊഷ്മളമാണ് അത്‍ലാന്തിക് സമുദ്രം. പ്രതലതാപം നിര്‍ണയിക്കുന്നതില്‍ അക്ഷാംശം, ജലപ്രവാഹങ്ങള്‍, കാലാവസ്ഥ എന്നീ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഉപോഷ്ണമേഖലകളില്‍ പ്രവാഹങ്ങളാണ് പ്രധാന ഘടകം. അത്‍ലാന്തിക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, കിഴക്കന്‍ ഭാഗങ്ങളേക്കാള്‍ ഊഷ്മളമാണ്. ഉഷ്ണമേഖലയില്‍ കാലാവസ്ഥ താപവിതരണത്തെ നിയന്ത്രിക്കുമ്പോള്‍ ഭൂമധ്യരേഖയുടെ വ.കിഴക്കന്‍ ഭാഗങ്ങളില്‍ ഭൂമധ്യരേഖീയ പ്രതിപ്രവാഹമാണ് താപക്കുറവിനു കാരണമാകുന്നുത്.

ലവണത(%) പ 90°60°30°0° 30°കി
ഘനത്വം(സിഗ്നമാ-റ്റി) പ 90°60°30°0° 30° കി

പ്രതല ജലപ്രവാഹങ്ങളുടെ സ്വഭാവഭേദത്തിനിണങ്ങുന്ന താപവിന്യാസമാണ് അത്‍ലാന്തിക്കിലേത്. ഉഷ്ണജലവാഹകങ്ങളായ നോര്‍ത്ത് ഇക്വറ്റോറിയല്‍, സൌത്ത് ഇക്വറ്റോറിയല്‍ പ്രവാഹങ്ങളുടെ താപവിന്യാസത്തിന് സമാനമായി അമേരിക്കകളുടെ തീരത്തോടടുത്ത അത്‍ലാന്തിക് ഭാഗങ്ങളിലും താപനില താരതമ്യേന കൂടുതലാണ്. എന്നാല്‍ അത്‍ലാന്തിക്കിന്റെ കിഴക്കന്‍ തീരത്തോടടുത്ത് സ്ഥിതി വ്യത്യസ്തമാണ്. അമേരിക്കന്‍ തീരങ്ങളോടടുത്ത സമുദ്രഭാഗങ്ങളില്‍ ചൂടുകൂടിയ പ്രതലജലം വിസ്തൃതമായി വ്യാപിച്ചിരിക്കുമ്പോള്‍ ആഫ്രിക്കന്‍ തീരത്ത് നന്നെ ഇടുങ്ങിയ മേഖലയില്‍ മാത്രമാണ് പ്രതല ജലത്തിന് കൂടിയ താപനിലയുള്ളത്. ആഫ്രിക്കന്‍ തീരത്ത് ബെന്‍ഗ്വെലാ, കാനറീസ് പ്രവാഹങ്ങള്‍ മധ്യരേഖയുടെ ദിശയില്‍ തണുത്ത ജലം പ്രധാനം ചെയ്യുന്നതിനാല്‍ അത്‍ലാന്തിക്കിന്റെ കിഴക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖലയെ അപേക്ഷിച്ച് കുറഞ്ഞ താപനിലയില്‍ വര്‍ത്തിക്കുന്നു. ലാബ്രഡോര്‍ പ്രവാഹം വഹിച്ചെത്തിക്കുന്ന ശീതളജലം വ. അക്ഷാ 40° വരെ വ്യാപിക്കുന്നു. എന്നാല്‍ ഗള്‍ഫ് സ്ട്രീമിലെ ഉഷ്ണജലം ഭാഗികമായിട്ടാണെങ്കിലും നോര്‍വെ തീരംവരെ എത്തുന്നതിനാല്‍ വ.അക്ഷാ. 71° യില്‍പ്പോലും തീരക്കടലില്‍ മഞ്ഞടിയുന്നില്ല. തത്ഫലമായി നോര്‍വെ തീരത്തെ തുറമുഖങ്ങള്‍ ഹിമബാധയില്‍നിന്നു മുക്തമായിരിക്കുന്നു. പ. തീരത്ത് ലാബ്രഡോര്‍ പ്രവാഹം ഗള്‍ഫ് സ്ട്രീമുമായും ബ്രസീല്‍ പ്രവാഹം ഫാക്‍ലന്‍ഡ് പ്രവാഹവുമായും സന്ധിക്കുന്ന പ്രദേശങ്ങളില്‍ പ്രതലതാപനില അടുത്തടുത്തുള്ള സ്ഥാനങ്ങളില്‍പ്പോലും സാരമായി വ്യത്യാസപ്പെടുന്നു. നന്നെ ഇടുങ്ങിയ ഒരു മേഖലയില്‍ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമാവുന്നത്. ഈ പ്രത്യേക മേഖലകളെ ശീതഭിത്തി (cold wall) എന്നു വിശേഷിപ്പിക്കാറുണ്ട്. പ്രതല ജലത്തിലെ താപമാറ്റം വ്യക്തമായും ദൃശ്യമാവുന്നത് ഗള്‍ഫ് സ്ട്രീം ലാബ്രഡോര്‍ പ്രവാഹവുമായി സന്ധിക്കുന്നിടത്താണ്.


അത്‍ലാന്തിക്കിലെ ഉഷ്ണമേഖലാഭാഗങ്ങളില്‍ പ്രതല ജല താപനിലയില്‍ പ്രവാഹങ്ങള്‍ക്ക് കാര്യമായ സ്വാധീനത ചെലുത്താനാവുന്നില്ല; മറിച്ച് കാലാവസ്ഥയുടെ പ്രഭാവം ഏകതാനമായി കാണുന്നുമുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന ഇക്വറ്റോറിയല്‍ പ്രവാഹങ്ങളില്‍ നിന്നുള്ള താപംകൂടിയ ജലം ഉത്തരാര്‍ധഗോളത്തില്‍ വലതുഭാഗത്തേയ്ക്കും ദക്ഷിണാര്‍ധഗോളത്തില്‍ ഇടതുഭാഗത്തേയ്ക്കും വ്യാപിക്കുന്നു. ആഴക്കടലിലെ താപനിലയില്‍ പ്രവാഹങ്ങളുടെ സ്വാധീനത പ്രകടമാണ്; 200 മീ. താഴ്ചയില്‍, വ. അക്ഷാ. 7° യില്‍ താപനില 10° ആയിരിക്കുമ്പോള്‍ 20° യില്‍ 20°C ആണ് ഉണ്ടാവുക. ഉത്തര അത്‍ലാന്തിക്കില്‍ ആഴംകൂടുന്നതിനനുസരിച്ച് താപനിലയും ക്രമേണ കുറഞ്ഞുവരുന്നു. 900 മീ. ആഴത്തില്‍ താപനില 5°C ആവുമ്പോള്‍ അധസ്തലത്തിലേത് 2.5°C ആയിരിക്കും. എന്നാല്‍ ദക്ഷിണ അത്‍ലാന്തിക്കിലെ സ്ഥിതി ഇതില്‍നിന്നും തുലോം വിഭിന്നമാണ്. ദ. അക്ഷാ. 40° യില്‍ നേര്‍കീഴ്ക്കായുള്ള താപനില 900-1200 മീ. ആഴത്തില്‍ ന്യൂനതമ മൂല്യമായ 0.6°C ലെത്തുന്നു; തുടര്‍ന്ന് ക്രമേണ വര്‍ധിച്ച് 2,000 മീ. താഴ്ചയിലെത്തുമ്പോഴേക്കും 2-4°C ആവുന്നു. ഉത്തര അത്‍ലാന്തിക് അധജലത്തിന്റെ സാന്നിധ്യംമൂലമാണ് താപനിലയില്‍ ഏറ്റമുണ്ടാവുന്നത്. വീണ്ടും കുറയുന്ന താപനില സമുദ്രത്തിന്റെ അടിത്തട്ടിലെത്തുമ്പോള്‍ 1°C ഓ അതിലും താഴെയോ ആയി പരിണമിക്കുന്നു. അന്റാര്‍ട്ടിക് നിതല ജലമാണ് താപനിലയില്‍ കുറവുവരുത്തുന്നതിനു നിദാനം. എന്നാല്‍ തെ. അക്ഷാ. 40° ക്കു തെക്കുള്ള ഭാഗങ്ങളില്‍ അത്‍ലാന്തിക് ജലം നന്നെ താണ ഊഷ്മാവിലാണു വര്‍ത്തിക്കുന്നത്.

ലവണത

ലവണത ഏറ്റവും കൂടിയ സമുദ്രമാണ് അത്‍ലാന്തിക്. ദക്ഷിണ അത്‍ലാന്തിക്കിനെ അപേക്ഷിച്ച് ഉത്തര അത്‍ലാന്തിക്കിലാണ് ലവണത ഏറ്റവും കൂടുതല്‍. വ.അക്ഷാ. 20° മുതല്‍ 30°വരെയുള്ള മേഖലയില്‍ അത്‍ലാന്തിക് പ്രതലജലത്തിന് 37°/00 ലവണത വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകസമുദ്രങ്ങളിലെ ഏതു ഭാഗത്തിലേതിനെക്കാളും ഉയര്‍ന്ന ലവണതയാണിത്. ലവണതയിലെ ഏറ്റക്കുറച്ചില്‍ പ്രധാനമായും ബാഷ്പീകരണം, വര്‍ഷണം എന്നിവയുടെ തോതിനെ ആശ്രയിച്ചിരിക്കും; ജലപ്രവാഹങ്ങളുടെ പങ്കും നിസ്സാരമല്ല. വിവിധ ഭാഗങ്ങളിലെ ലവണതയുടെ അടിസ്ഥാനമൂല്യം പരിഗണിക്കുമ്പോള്‍, ലവണത ഏറ്റവും കൂടുതല്‍ (35.5°/00) ഉത്തര അത്‍ലാന്തിക്കിലും നന്നെക്കുറവ് (34.4°/00) ദക്ഷിണ അത്‍ലാന്തിക്കിലുമാണ്. വര്‍ധിച്ച ബാഷ്പീകരണംമൂലം ഉയര്‍ന്ന ലവണത പ്രദര്‍ശിപ്പിക്കുന്ന മെഡിറ്ററേനിയന്‍ ജലം ഉത്തര അത്‍ലാന്തിക്കില്‍ പ്രവേശിക്കുന്നതിനാലാണ് ലവണതയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. വ്യത്യസ്ത അക്ഷാംശീയ മേഖലകളില്‍, അവയിലെ വര്‍ഷണവും ബാഷ്പീകരണവും തമ്മിലുള്ള വ്യത്യാസത്തിന്റെ അനുപാതത്തില്‍, ലവണതയുടെ അടിസ്ഥാനമൂല്യത്തില്‍ ഏറ്റക്കുറച്ചിലേര്‍പ്പെടുന്നു. മധ്യരേഖയ്ക്ക് ഇരുപുറവുമുള്ള മേഖലകളില്‍ വര്‍ഷപാതം ബാഷ്പീകരണത്തിന്റെ പതിന്മടങ്ങായിരിക്കയാല്‍ ഈ ഭാഗത്തെ ലവണത 35°/00 ആയിരിക്കുന്നു. വ. അക്ഷാ. 20° മുതല്‍ 25° വരെയും തെ. അക്ഷാ. 25° ക്ക് ഇരുപുറവുമായുമുള്ള സമുദ്രഭാഗങ്ങളില്‍ പെയ്യുന്ന മഴയെക്കാള്‍ ബാഷ്പീകരണത്തിലൂടെ ജലനഷ്ടം സംഭവിക്കുന്നതിനാല്‍ ലവണത 37°/00 നെക്കാള്‍ ഉയര്‍ന്നു കാണുന്നു. ഉയര്‍ന്ന അക്ഷാംശങ്ങളിലേക്കു നീങ്ങുമ്പോള്‍ ബാഷ്പീകരണത്തിന്റെ തോത് കുറഞ്ഞും വര്‍ഷപാതത്തിന്റെ അളവ് കൂടിയും വരുന്നതിനാല്‍ ലവണതയിലും കുറവ് ഉണ്ടാകുന്നു. 34°/00 ലും കുറഞ്ഞ ലവണത പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങളും ഉണ്ട്. അക്ഷാംശീയ പ്രഭാവത്തെ കടത്തിവെട്ടുന്ന രീതിയിലാണ് ഉത്തര അത്‍ലാന്തിക്കില്‍ ജലപ്രവാഹങ്ങള്‍ ലവണതാ വിന്യാസത്തില്‍ സ്വാധീനത ചെലുത്തുന്നത്. 35°/00 ത്തിലേറെ ലവണതയുള്ള ഉഷ്ണമേഖലാ-അത്‍ലാന്തിക് ജലം പ്രവാഹങ്ങളിലൂടെ സ്പിറ്റ്സ് ബെര്‍ഗന്‍ (78° വ.) പരിസരത്തേക്കു നയിക്കപ്പെടുന്നു. അത്‍ലാന്തിക്കിലെ സമലവണരേഖാ (isohalines) വിന്യാസവും ശ്രദ്ധേയമാണ്. വ. അക്ഷാ. 40° ക്കു വ. സമലവണരേഖകള്‍ ഏതാണ്ട് തെ.-വ. ദിശയിലാണ് നീളുന്നത്; മറിച്ച് ദ. അക്ഷാ. 45° ക്കു തെ. ഇവ കൃത്യമായും കി.പ. ദിശയെ അവലംബിക്കുന്നു. അത്‍ലാന്തിക്കിന്റെ അനുബന്ധ കടലുകളില്‍ നദികളിലൂടെ ഒഴുകിയെത്തുന്ന ജലം ലവണതയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി വര്‍ത്തിക്കുന്നുണ്ട്. മെഡിറ്ററേനിയനില്‍ ഒഴുകിയെത്തുന്ന ജലം നന്നെ പരിമിതവും ബാഷ്പീകരണം വളരെ കൂടുതലുമാകയാല്‍ ലവണതയും കൂടുതലായിരിക്കുന്നു. സമീപസ്ഥമായ കരിങ്കടലില്‍ ശക്തമായ പ്രവാഹമുള്ള വന്‍നദികള്‍ പതിക്കുന്നത് ലവണതയില്‍ കുറവ് വരുത്തുന്നു. ബാള്‍ട്ടിക് കടലിന്റെ സ്ഥിതിയും വിഭിന്നമല്ല. സ്വീഡനും, ഫിന്‍ലന്‍ഡിനും മധ്യേ സ്ഥിതിചെയ്യുന്ന ബോഥ്നിയാ ഉള്‍ക്കടലിന്റെ ഉള്‍ഭാഗത്ത് ശുദ്ധജലമെന്നു വിശേഷിപ്പിക്കുവാന്‍ പോന്നത്ര കുറഞ്ഞ ലവണതയാണുള്ളത്.

ജലപിണ്ഡങ്ങള്‍

(Water masses).

ജലപിണ്ഡങ്ങളാല്‍ സമൃദ്ധമാണ് അത്‍ലാന്തിക് സമുദ്രം. ഉത്തര അത്‍ലാന്തിക് മധ്യജലം, മെഡിറ്ററേനിയന്‍ ജലം, ഉത്തര അത്‍ലാന്തിക് അഗാധജലം, ഉത്തര അത്‍ലാന്തിക് വിതലജലം എന്നിവയാണ് ഉത്തര അത്‍ലാന്തിക്കിലെ പ്രധാന ജല പിണ്ഡങ്ങള്‍; ദക്ഷിണ അത്‍ലാന്തിക്കിലേത് ദക്ഷിണ അത്‍ലാന്തിക് മധ്യജലം, ഉപ-അന്റാര്‍ട്ടിക് ജലം, ഉപ-അന്റാര്‍ട്ടിക് മാധ്യമികജലം, അന്റാര്‍ട്ടിക് പരിധ്രുവീയജലം, അന്റാര്‍ട്ടിക് വിതലജലം എന്നിവയും.


35-40° അക്ഷാംശങ്ങള്‍ക്കിടയ്ക്കുള്ള ഉപോഷ്ണമേഖലാഭിസരണത്തിലെ ജലനിമജ്ജനത്തില്‍നിന്നാണ് മധ്യജലപിണ്ഡങ്ങള്‍ രൂപംകൊള്ളുന്നത്. താപത്തിനും ലവണതയ്ക്കും തമ്മിലുള്ള രേഖീയഖണ്ഡംമൂലം, ഇവയെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നു. ബാഷ്പീകരണത്തിന്റെ ആധിക്യംമൂലം സാന്ദ്രത വര്‍ധിച്ചു താഴ്ന്ന്, ജിബ്രാള്‍ട്ടര്‍ കടലിടുക്കുകളിലൂടെ ഒഴുകിപ്പോകുന്നതാണ് 'മെഡിറ്ററേനിയന്‍ ജല'മായിത്തീരുന്നത്. ഉത്തര അത്‍ലാന്തിക് വിതലജലവും ഉത്തര അത്‍ലാന്തിക് അഗാധജലവും ലാബ്രഡോര്‍ കടലില്‍ വച്ച് രൂപം പ്രാപിച്ചു താഴ്ന്നു താഴോട്ടൊഴുകുന്നു. അന്റാര്‍ട്ടിക് അഭിസരണത്തിലുണ്ടാകുന്ന നിമജ്ജനത്തില്‍ നിന്നാണ് അന്റാര്‍ട്ടിക് മാധ്യമികജലം രൂപം പ്രാപിക്കുന്നത്. വര്‍ഷണം അധികമുള്ള ഭാഗങ്ങളിലാണ് ഇതുദ്ഭവിക്കുന്നത്. വെഡല്‍ കടലില്‍ പ്രതലജലം നിമജ്ജനം ചെയ്യുന്നതിന്റെ ഫലമായാണ് 'അന്റാര്‍ട്ടിക് വിതലജലം' ഉണ്ടാകുന്നത്. എല്ലാ ജലപിണ്ഡങ്ങളിലുംവച്ച് കനംകൂടിയതാണ് ഈ ജലം. ഏറ്റവും കുറഞ്ഞ ലവണതയും ഊഷ്മാവും ആണ് ഇതിന്റെ പ്രത്യേകതകള്‍.


അഗാധജല പരിസഞ്ചരണം

അത്‍ലാന്തിക്കിലെ അഗാധജലത്തിന്റെ പ്രധാന പ്രഭവസ്ഥാനങ്ങള്‍ രണ്ടും അത്‍ലാന്തിക് സമുദ്രത്തില്‍ തന്നെയാണ്. ഇവയെ ലോകസമുദ്രങ്ങളുടെ ജലഗതിക നിമജ്ജനസ്ഥാനങ്ങള്‍ എന്നു വിളിക്കുന്നു. ഉത്തര അത്‍ലാന്തിക്കില്‍ ഗ്രീന്‍ലന്‍ഡിനു തൊട്ടു തെക്കായി ലാബ്രഡോര്‍-ഇര്‍മിംഗര്‍ കടലുകളില്‍ സ്ഥിതിചെയ്യുന്ന ആദ്യത്തേത് ഉത്തര അത്‍ലാന്തിക് വിതലജലത്തിനു രൂപം നല്കുന്നു. ഈ ജലത്തിന്റെ നിമജ്ജനം ഒരു ഇടുങ്ങിയ അഗാധജലപ്രവാഹത്തിനു രൂപം കൊടുക്കുകയും അത് അമേരിക്കയുടെ കിഴക്കന്‍ തീരത്തുകൂടി ഒഴുകുകയും ചെയ്യുന്നു. ദക്ഷിണാര്‍ധഗോളത്തിലെ ഉപോഷ്ണമേഖലാഭിസരണത്തിലെത്തുമ്പോള്‍ ഇതു കിഴക്കോട്ടു തിരിഞ്ഞു മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു എന്നാണ് കരുതപ്പെടുന്നത്. ഉത്തര അത്‍ലാന്തിക്കിലെ അഗാധജലപരിസഞ്ചരണം അപ്രദക്ഷിണമാണ്. ഇതിനുമീതെ പ്രദക്ഷിണദിശയില്‍ ഒരു ഉപോഷ്ണമേഖലാ പരിസഞ്ചരണവുമുണ്ട്.


രണ്ടാമത്തെ ജലഗതിക നിമജ്ജനസ്ഥാനം വെഡല്‍ കടലിലാണ് നിര്‍ണയിച്ചിട്ടുള്ളത്. ഇതാണ് അന്റാര്‍ട്ടിക് വിതലജലം ഉത്പാദിപ്പിക്കുന്നത്. വെഡല്‍ കടലിലെ പ്രതലജലം നിമജ്ജനം ചെയ്തു വടക്കോട്ടൊഴുകി കി. അക്ഷാ. 40° യിലെ ഉപോഷ്ണമേഖലാ അഭിസരണത്തില്‍ വച്ചു തെക്കോട്ടൊഴുകുന്ന ജലത്തോടു ചേരുന്നു. അതിനുശേഷം ഈ പ്രവാഹങ്ങള്‍ ദക്ഷിണ അത്‍ലാന്തിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു.


വേലിയേറ്റവും ഇറക്കവും

അത്‍ലാന്തിക് സമുദ്രത്തില്‍ ഉടനീളം അനുഭവപ്പെടുന്ന വേലാതരംഗങ്ങള്‍ ഒരു ഏകതാന പ്രതിഭാസമായാണ് വര്‍ത്തിക്കുന്നത്. വേലാപ്രവാഹത്തിന്റെ ഗതിവേഗം, പഥം, പരിമാണം, വ്യാപനം തുടങ്ങിയ സ്വഭാവവിശേഷങ്ങള്‍ അനേകം ഘടകങ്ങളുടെ സങ്കീര്‍ണമായ അന്യോന്യപ്രക്രിയകളുടെ പരിണതഫലങ്ങളാണ്. ഈ ഘടകങ്ങളില്‍ തടരേഖകളുടെ പ്രത്യേകതകള്‍, അധസ്തല പ്രകൃതി (Sea floor topography), കാറ്റിന്റേയും തിരമാലകളുടേയും വിന്യാസക്രമം എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. 24 മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു വേലാ ദിവസ(tidal day)ത്തിനുള്ളില്‍ രണ്ടുപ്രാവശ്യം വീതം വേലിയേറ്റവും ഇറക്കവുമുണ്ടാകുന്നതാണ് സാധാരണക്രമം. അത്‍ലാന്തിക്കിന്റെ പൂര്‍വതീരങ്ങളില്‍ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു. വ.-ഉം തെ.-ഉം അമേരിക്കകളുടെ തീരങ്ങളില്‍ മിക്കയിടത്തും ഈ രീതിയിലുള്ള വേലാതരംഗങ്ങള്‍ തന്നെയാണ് അനുഭവപ്പെടുന്നത്. ദിവസത്തില്‍ ഒരു പ്രാവശ്യംമാത്രം വേലിയേറ്റയിറക്കങ്ങള്‍ ഉണ്ടാവുന്ന മേഖലകളാണ് മെക്സിക്കോ ഉള്‍ക്കടല്‍, കരീബിയന്‍ കടല്‍, ബ്രസീലിന്റെ തെ.കി. തീരം, ടയറാ ദെല്‍ഫൂഗോ, ലാബ്രഡോര്‍ തീരം എന്നിവ.


വേലാതരംഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയരം (12 മീ.) പ്രാപിക്കുന്നത് കാനഡാതീരത്തെ ഫണ്ടി ഉള്‍ക്കടലിലാണ്. ഫ്രാന്‍സിലെ ബ്രിട്ടനിതീരത്ത് ഇവ 5 മീ. ഉയരത്തിലെത്തുന്നത് സാധാരണമാണ്. ഏറ്റവും കുറഞ്ഞ ഉയര(< 1 മീ.)ത്തില്‍ വേലാതരംഗങ്ങളുണ്ടാവുന്നയിടങ്ങളാണ് മെക്സിക്കോ ഉള്‍ക്കടല്‍, കരീബിയന്‍ കടല്‍, മെഡിറ്ററേനിയന്‍ കടല്‍ എന്നിവ.

അഭിസരണങ്ങളും അപസരണങ്ങളും

ജലപ്രവാഹങ്ങളുടെ സംയോജനകേന്ദ്രങ്ങളായ അഭിസരണരേഖകളില്‍ ജലനിമജ്ജനം സ്വാഭാവികമാണ്. അത്‍ലാന്തിക് അഭിസരണം ഇതിന് നല്ല ഒരു ഉദാഹരണമാണ്. ഉപോഷ്ണമേഖലകളിലെ അഭിസരണങ്ങള്‍ താരതമ്യേന ദുര്‍ബലങ്ങളാണ്. ഭൂമധ്യരേഖീയ പ്രതിപ്രവാഹത്തിന്റെ സമീപത്തും ഒരു അഭിസരണമുണ്ട്.


പ്രവാഹങ്ങള്‍ തമ്മില്‍ അകലുന്ന ഭാഗങ്ങളായ അപസരണങ്ങളില്‍ ജലോത്ഥാനമാണ് സംഭവിക്കുന്നത്. അന്റാര്‍ട്ടിക് അപസരണം, ബന്‍ഗ്വേലപ്രവാഹം, ഭൂമധ്യരേഖാപസരണം, കാനറി പ്രവാഹം എന്നിവ ഉദാഹരണങ്ങളാണ്.


അധസ്തല പ്രകൃതി

സമുദ്രാന്തര വരമ്പുകള്‍

അത്‍ലാന്തിക് കടല്‍ത്തറയിലെ സവിശേഷ ഭൂരൂപമാണ് മധ്യ-അത്‍ലാന്തിക് വരമ്പ് (Mid- Atlantic Ridge). തെ.-വ. ദിശയിലായി അത്‍ലാന്തിക്കിന്റെ മധ്യത്തില്‍ ഉടനീളം എഴുന്നു നില്ക്കുന്ന ജലമഗ്നമലനിരകളാണ് സമുദ്രാന്തര വരമ്പുകള്‍. സമുദ്രമധ്യത്ത് കടല്‍ത്തറയുടെ മൂന്നിലൊന്നോളം വ്യാപിച്ച് അവസ്ഥിതമായിരിക്കുന്ന ഈ മലനിരകള്‍ ചിലയിടങ്ങളില്‍ 1,600 കി.മീറ്ററോളം വീതിയില്‍ കാണപ്പെടുന്നു. സൂക്ഷ്മപരിശോധനയില്‍ ഇത് ഭൂഗോളം ചുറ്റി രൂപംകൊണ്ടിട്ടുള്ള ജലാന്തരമലനിരകളുടെ അത്‍ലാന്തിക്-ഘടകമാണെന്ന് വ്യക്തമായിട്ടുണ്ട്.


ചിലയിടങ്ങളില്‍ മധ്യ-അത്‍ലാന്തിക് വരമ്പ് ജലനിരപ്പിനു മുകളിലേക്ക് എഴുന്നിട്ടുണ്ട്. അസോര്‍സ്, അസെന്‍ഷന്‍, സെയിന്റ് ഹെലീന, ട്രിസ്റ്റന്‍ ദ കൂന, ഗൌഫ്, ബൂവേ എന്നീ അഗ്നിപര്‍വതജന്യ ദ്വീപുകള്‍ ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ളവയാണ്. മധ്യ അത്‍ലാന്തിക് വരമ്പിന്റെ നടുവിലായി ഏതാണ്ട് ഉടനീളം ഭ്രംശരേഖ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അത്‍ലാന്തിക് വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടല്‍ത്തറയില്‍ നിരപ്പായ തടങ്ങള്‍ രൂപംകൊണ്ടിരിക്കുന്നു. 3,650 മീ. മുതല്‍ 5,500 മീ. വരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഇവയുടെ ചിലഭാഗത്ത് അത്‍ലാന്തിക് വരമ്പിലേതിനോടു സാദൃശ്യമുളള കുന്നിന്‍ നിരകള്‍ എഴുന്നു കാണാം. എന്നാല്‍ മറ്റു ഭാഗങ്ങള്‍ തീര്‍ത്തും സമതലങ്ങളാണ്. അഗാധതലങ്ങളില്‍ രൂപംകൊണ്ടിട്ടുള്ള ഈ തടങ്ങളില്‍ അങ്ങിങ്ങായി നിര്‍ജീവ (extinct) അഗ്നിപര്‍വതങ്ങള്‍ ഒറ്റപ്പെട്ടനിലയിലോ, നിരകളായോ കാണപ്പെടുന്നു; ഇവ ജലമഗ്നതടങ്ങളോ അഗ്നിപര്‍വത ദ്വീപുകളോ ആയി പരിണമിച്ചിട്ടുണ്ട്. വന്‍കരച്ചരിവു(continental slope)കളോളം വ്യാപിച്ചു കാണുന്ന അഗാധതടങ്ങളുടെ സീമാമേഖലകള്‍ വന്‍കരത്തിട്ടു(continental rise)കളായി മാറിയിരിക്കുന്നു.


വന്‍കരകളുടെ അടിവാരത്ത് 2,450-4,575 മീ. ആഴത്തില്‍ രൂപംകൊണ്ടുകാണുന്ന തിട്ടു(rise)കള്‍ക്ക് വ.പ. ആഫ്രിക്ക, അന്‍ഗോള, ആര്‍ജന്റീന, എന്നിവയുടെ തീരങ്ങളിലും യു.എസ്സിന്റെ കിഴക്കന്‍ സമുദ്രാതിര്‍ത്തി പ്രദേശങ്ങളിലും 500 കി.മീ.യോളം വിസ്തൃതിയുണ്ട്. മറ്റിടങ്ങളില്‍ ഈ തിട്ടുകള്‍ നന്നെ ഇടുങ്ങിയവയാണ്. ലക്ഷക്കണക്കിനു വര്‍ഷങ്ങളായി തിരമാലകളുടെ അപരദനപ്രവര്‍ത്തനത്തിലൂടെയും നദികള്‍ നിക്ഷേപിക്കുന്ന ശിലാപദാര്‍ഥങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെയും ഫലമായി ഉണ്ടാകുന്ന ഈ തിട്ടുകള്‍ക്ക് 3,050-15,250 മീ. കനമുണ്ട്. ഇവയ്ക്കടിയിലാണ് ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ പെട്രോളിയ-പ്രകൃതിവാതക-കല്‍ക്കരി നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.


ചാപാകാരങ്ങളായ കരീബിയന്‍ സൌത്ത് സാന്‍ഡ്‍വിച്ച് ദ്വീപസമൂഹങ്ങളുടെ അരികിലുള്ള സമുദ്രതടങ്ങളില്‍ 3,050 മീ. താഴ്ചയില്‍ കുത്തിറക്കമുള്ള കിടങ്ങുകള്‍ രൂപം കൊണ്ടിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 7,600 മീ.ലേറെ താഴ്ചയുള്ളവയാണ് ഇവ. കരീബിയന്‍ കടലിലും മെഡിറ്ററേനിയന്‍ കടലിലും അടിത്തട്ടിലെ ചിലയിടങ്ങള്‍ക്ക് 7,000 മീ.ലേറെ ആഴമുണ്ട്. കരീബിയന്‍ കടലിലെ അഗാധതടങ്ങള്‍ക്ക് അത്‍ലാന്തിക്കിന്റെ മറ്റു നിതല(abyssal) തടങ്ങളുമായി നേരിട്ടുബന്ധം പുലര്‍ത്താനാവും. മറിച്ച് മെഡിറ്ററേനിയനിലെ ജലവിനിമയം പൂര്‍ണമായും ജിബ്രാള്‍ട്ടര്‍ ജലസന്ധിയിലൂടെ മാത്രമാണ് സാധ്യമാകുന്നത്.

കടല്‍ക്കുന്നുകളും സമപ്രതലശൃംഖങ്ങളും

അത്‍ലാന്തിക്കില്‍ പലതരം കടല്‍ക്കുന്നുകള്‍ ഉണ്ടെങ്കിലും അവ ശാന്തസമുദ്രത്തിലുള്ളവയോളം വിസ്തൃതങ്ങളല്ല. ഇത്തരം കുന്നുകളുടെ ഒരു ശൃംഖല ന്യൂ ഇംഗ്ളണ്ടിന്റെ തീരത്തെ ജോര്‍ജസ് ബാങ്കില്‍നിന്ന് ബെര്‍മ്യുഡവരെ നീണ്ടുകിടക്കുന്നു. മറ്റു ചിലത് മധ്യ അത്‍ലാന്തിക് വരമ്പില്‍ സ്ഥിതിചെയ്യുന്നു. അത്‍ലാന്തിക് സമുദ്രത്തില്‍ സമപ്രതലശൃംഖങ്ങള്‍ കുറവാണ്.

സമുദ്രാന്തരതടങ്ങള്‍

ലാബ്രഡോര്‍ തടം, ന്യൂഫൌണ്ട്‍ലന്‍ഡ് തടം, ഉത്തര-അമേരിക്കന്‍ തടം, അത്‍ലാന്തിക്-അന്റാര്‍ട്ടിക് തടം, പശ്ചിമ യൂറോപ്യന്‍ തടം, കാനറീസ് തടം, ആഗുലാസ് തടം മുതലായവയാണ് അത്‍ലാന്തിക്കിലെ സമുദ്രാന്തര തടങ്ങള്‍.

സമുദ്രാന്തര കിടങ്ങുകള്‍

പ്വെര്‍ട്ടറീക്കോ ദ്വീപുകള്‍ക്കു വ. മാറി സ്ഥിതിചെയ്യുന്ന 9199 മീ. ആഴമുള്ള പിര്‍ട്ടോറിക്കാകിടങ്ങാണ് അത്‍ലാന്തിക്കിലെ ഏറ്റവും ആഴം കൂടിയ ഭാഗം. ദക്ഷിണ സാന്‍ഡ്‍വിച്ച് ദ്വീപുകളുടെ ചാപാകാരത്തെ പ്രതിബിംബിപ്പിക്കുന്ന ദക്ഷിണ സാന്‍ഡ്വിച്ച് കിടങ്ങ് തെ. അത്‍ലാന്തിക്കില്‍ സ്ഥിതിചെയ്യുന്നു. മധ്യ-അത്‍ലാന്തിക് വരമ്പിന്റെ കി.വശത്തായി ഭൂമധ്യരേഖയ്ക്കടുത്താണ് റൊമാഞ്ചെ കിടങ്ങ് സ്ഥിതി ചെയ്യുന്നത്.

സമുദ്രാന്തര ചാലുകള്‍

ഉത്തര അത്‍ലാന്തിക്കിന്റെ കി.-ഉം പടിഞ്ഞാറുമുള്ള വന്‍കരാചരിവുകളില്‍ വിള്ളലുണ്ടാക്കുന്ന ചാലുകള്‍ക്ക് കീഴ്ക്കാംതൂക്കായ ഭിത്തികളും കടല്‍ത്തട്ടിന്റെ പൊതുനിരപ്പില്‍ നിന്ന് 180 മീ. വരെ ആഴത്തില്‍ സ്ഥിതിചെയ്യുന്ന സമനിരപ്പായ സ്ഥലങ്ങളുമുണ്ട്. ഇവയുടെ താഴ്വരകള്‍ക്ക് 5 മുതല്‍ 8 വരെ കി.മീ. നീളമുണ്ട്. ബാഫിന്‍ ഉള്‍ക്കടലില്‍ ആരംഭിച്ച് ന്യൂ ഫൌണ്ട്‍ലന്‍ഡിനെ ചുറ്റി അത്‍ലാന്തിക് തടത്തിലൂടെ 'നേറസ്ഡീപ്പ്' വരെ നീണ്ടുകിടക്കുന്ന മധ്യ അത്‍ലാന്തിക് കന്ദരമാണ് ഇവയിലേറ്റവും പഠനവിഷയമായിട്ടുള്ളത്. വിക്ഷോഭപ്രവാഹങ്ങള്‍ രൂപപ്പെടുത്തിയവയാണ് ഈ ചാലുകള്‍ എന്നാണ് ഭൌമശാസ്ത്രജ്ഞനായ മോറിസ് എവിംഗിന്റെ അഭിപ്രായം.

അവസാദങ്ങള്‍

അത്‍ലാന്തിക്കിന്റെ അധസ്തലത്തിലെ ഭൂരിഭാഗത്തും കാല്‍സിയമയ ഊസ് (calcareous ooze) എന്ന സവിശേഷയിനം അടിവാണുള്ളത്. 5,000 മീറ്ററോളം താഴ്ചയിലെത്തുമ്പോഴേക്കും ഈയിനം ഊസിലെ കാല്‍സിയംകാര്‍ബൊണേറ്റ് അംശം ക്രമേണ ക്ഷയിച്ച് ചെങ്കളിമണ്ണ് (Red mud) ആയി പരിവര്‍ത്തിതമാവുന്നു. ജലമഗ്ന തടങ്ങളില്‍ കാല്‍സിയമയ ഊസിലെ സൂക്ഷ്മരൂപത്തിലുള്ള ധൂളികള്‍ക്കുപകരം റ്റെറോപോഡു(Pteropod )കളുടെ പുറന്തോടുകളും അവശിഷ്ടങ്ങളുമാണ് ബഹുലമായുള്ളത്. ഒച്ചുകള്‍ ഉള്‍പ്പെടെ സാവധാനം നീങ്ങുന്ന ജീവികളുടെ സമൂഹമാണ് റ്റെറോപോഡ് വിഭാഗത്തില്‍പെട്ട ഗാസ്ട്രോപോഡുകള്‍; ഇവയുടെ പുറന്തോടുകളുടെ ധാരാളിതയെ ആസ്പദമാക്കി ഈയിനം അടിവുകളെ റ്റെറോപോഡ് ഊസ് (Pteropod ooze) എന്നു വിശേഷിപ്പിക്കുന്നു. സിലികാസദൃശ കോശഭിത്തിയുളള ഏകകോശക സസ്യങ്ങളാണ് ഡയറ്റം. ദക്ഷിണാര്‍ധഗോളത്തിലെ ഉയര്‍ന്ന അക്ഷാംശീയ മേഖലകളില്‍പെടുന്ന സമുദ്രാടിത്തട്ടിലാണ് ഡയറ്റം നിക്ഷേപങ്ങളുള്ളത്. ഉത്തരഅത്‍ലാന്തിക്കില്‍ ഡയറ്റം ഊസ് തീരെ ഇല്ല; എന്നാല്‍ പസിഫിക്കിന്റെ ഉത്തരാര്‍ധഗോള ഭാഗങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നുമുണ്ട്. അത്‍ലാന്തിക് സമുദ്രത്തിലെ നിതലതട(abyssal plane)ങ്ങളില്‍ അഞ്ചില്‍ മൂന്നു ഭാഗവും ചെളിമൂടിയതാണ്; ഊസുകള്‍, ഗ്ളോബിജെറീന (Globigerina) തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്ന വിശേഷയിനം ചെളിയാണ് അടിഞ്ഞിട്ടുള്ളത്. നാലിലൊരു ഭാഗത്തോളം മണല്‍ അടിഞ്ഞുകാണുന്നു. ശേഷം ഭാഗം ചരല്‍, സമുദ്രജീവികളുടെ അവശിഷ്ടങ്ങളും പുറന്തോടുകളും തുടങ്ങിയവയാല്‍ മൂടിയും അപൂര്‍വമായി നഗ്ന ബസാള്‍ട്ട് തലങ്ങളായും അവസ്ഥിതമായിരിക്കുന്നു. ഈ ഭാഗങ്ങളില്‍ ചെങ്കളിമണ്ണിന്റെ നേരിയ ആവരണം കാണപ്പെടുന്നതും വിരളമല്ല. ആഫ്രിക്കയുടെ പ. തീരത്തോടടുത്ത ഭാഗങ്ങളിലെ കടല്‍ത്തറയില്‍ വായൂഢ (airbone) നിക്ഷേപങ്ങള്‍ വന്‍തോതില്‍ അടിഞ്ഞു കാണുന്നു. ശക്തമായ കാറ്റില്‍പ്പെട്ട് മരുഭൂമിയില്‍ നിന്ന് എത്തിപ്പെടുന്നവയാണിവ. അതുപോലെ ഉത്തരാര്‍ധഗോളത്തിലെ ഉയര്‍ന്ന അക്ഷാംശീയ ഭാഗങ്ങളില്‍ ഹിമാനികളാല്‍ കരണ്ടെടുത്തു നീക്കപ്പെടുന്ന ശിലാപദാര്‍ഥങ്ങളും വന്‍തോതില്‍ അടിഞ്ഞിട്ടുണ്ട്.


രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ദശകങ്ങളില്‍ അത്‍ലാന്തിക്കില്‍ നിന്ന് ആയിരക്കണക്കിന് അവസാദമാതൃകകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 20 മീ. നീളമുള്ളവവരെ ഉള്‍പ്പെടുന്നു. അത്‍ലാന്തിക്സമുദ്രത്തിലെ അഗാധതലങ്ങളില്‍ അടിവുകളെ ഇളക്കിമറിക്കുവാന്‍ പോന്ന വിക്ഷുബ്ധ-പ്രവാഹങ്ങള്‍ (turbidity currents) സാധാരണമാണെന്ന സൂചനയാണ് ഈ അവസാദ നാളി (sediment core)കളില്‍ നിന്നു ലഭ്യമായത്. 10,000 വര്‍ഷം മുന്‍പ് പ്ളീസ്റ്റോസീന്‍ യുഗത്തിന്റെ ആരംഭത്തിലും ഇത്തരം അധതല വിക്ഷോഭങ്ങള്‍ സജീവമായിരുന്നു. അടിവുകളില്‍ ഏതുഭാഗത്തും സമുദ്രീയ (pelagic) നിക്ഷേപങ്ങള്‍ കലര്‍ന്നിട്ടുണ്ടാവാമെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. വിക്ഷോഭ (turbidity) ഫലമായി നിക്ഷേപിക്കപ്പെടുന്ന അവസാദസഞ്ചയങ്ങളുടെ ഉപരിഭാഗത്ത് സമുദ്രീയനിക്ഷേപങ്ങളുടെ (pelagic deposits) നേരിയ ആവരണമുണ്ടായിരിക്കുന്നത് സാധാരണമാണ്. ഈയിനം അവസാദ സാമ്പിളുകളുടെ പഠനത്തില്‍നിന്ന് കഴിഞ്ഞ രണ്ടു ദശലക്ഷം വര്‍ഷത്തിനിടയ്ക്കുണ്ടായ കാലാവസ്ഥാവ്യതിയാനങ്ങള്‍, ഹിമയുഗങ്ങള്‍, തപിത ഘട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നേടാനായിട്ടുണ്ട്. അവസാദ സാമ്പിളുകളില്‍ അടങ്ങിയിരുന്ന ഫൊറാമിനിഫെറാ (foraminefora) ഇനത്തിലെ പ്ളവകങ്ങളുടെ പുറന്തോടുകള്‍ പരിശോധിച്ചും, അവയില്‍ അതിശീതള ജലത്തിലും, സാമാന്യം ഉയര്‍ന്ന താപനിലയിലുളള വെള്ളത്തിലും വളര്‍ന്നുപെരുകുന്നവയെ വെവ്വേറെ തരംതിരിച്ചുമാണ് കാലഗണന ഉള്‍പ്പെടെയുളള പഠനങ്ങള്‍ നിര്‍വഹിച്ചത്. 1960-കളില്‍ അത്‍ലാന്തിക്കിലെ അടിവുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷ്മ പഠനങ്ങള്‍ക്കു വിധേയമാക്കുകയും ഏറ്റവും പ്രായംകൂടിയ അവസാദങ്ങള്‍ മിസോസോയിക് കല്പത്തിലേതാണെന്ന് കണ്ടെത്തുകയും ചെയ്തു. അത്‍ലാന്തിക് സമുദ്രത്തിലെ അടിവുകളില്‍ സമുദ്രനിക്ഷേപങ്ങളുടെ പെരുപ്പത്തോത് ആയിരം വര്‍ഷത്തില്‍ 1-2 സെ.മീ. ആണെന്ന് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകയിടങ്ങളില്‍ ഇതില്‍ എത്രയോ മടങ്ങ് അധികമായി നിക്ഷേപണമുണ്ടായെന്നും വരാം; വിക്ഷോഭങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള വ്യതിയാനം ഉണ്ടാവുന്നത്.

സമ്പദ്ഘടകങ്ങള്‍

വ്യാപ്തി, വിസ്തൃതങ്ങളായ വന്‍കരാവേദികകള്‍, താരതമ്യേന കനത്ത പ്രവാഹ ജലപോഷണം, ജലചംക്രമണ വ്യവസ്ഥ എന്നിവയെല്ലാം അത്‍ലാന്തിക്കില്‍ ജീവജാലങ്ങളുടെ പ്രജനന വൃദ്ധിക്കും ബാഹുല്യത്തിനും കളമൊരുക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ പസിഫിക്കിനു തൊട്ടുപിന്നിലാണ് അത്‍ലാന്തിക് സമുദ്രം. വന്‍കരയുടെ അരികുകളില്‍, പ്രത്യേകിച്ച് തീരതടങ്ങളില്‍, വൈവിധ്യമാര്‍ന്ന കളച്ചെടികള്‍ (weeds) ധാരാളമായി വളരുന്നുണ്ട്. ഇവയില്‍ അപൂര്‍വമായി, ഉത്തര അത്‍ലാന്തിക്കിലെ കെല്‍പ് (kelp) ഇനങ്ങളെപ്പോലെ സാമ്പത്തിക പ്രാധാന്യമുള്ളവയുമുണ്ട്.


അധജലത്തിന്റെ ഉത്പതനത്തിലൂടെ പോഷകസമ്പന്നമാക്കപ്പെടുന്ന ധാരാളം കരയോരമേഖലകള്‍ അത്‍ലാന്തിക്കിലുണ്ട്. ന്യൂഫൌണ്ട്‍ലന്‍ഡിനടുത്തുള്ള ഗ്രാന്റ്ബാങ്ക്സ്, ഐസ്ലന്‍ഡിന്റെ കരയോരമേഖല, ദക്ഷിണ അമേരിക്കയുടെ തെ.കി. തീരക്കടല്‍, പശ്ചിമാഫ്രിക്ക, ദ. ആഫ്രിക്ക എന്നിവയുടെ തീരങ്ങള്‍ തുടങ്ങിയ പ്ളവക-കലവറ (plankton boom)കള്‍ ഇക്കൂട്ടത്തില്‍പെടുന്നു; ഇവയൊക്കെ വിവിധയിനം മത്സ്യങ്ങളുടെ സമൃദ്ധിമൂലം സമ്പന്നങ്ങളുമാണ്. സസ്യപ്ളവകങ്ങളുടെ ഏറ്റവും കൂടിയ സാന്നിധ്യമുളളത് ഉ.അത്‍ലാന്തിക്കിലാണ്. ഉഷ്ണമേഖലയിലെ പ്ളവക ലഭ്യത സ്ഥായിത്വം പുലര്‍ത്തുന്നു. എന്നാല്‍ ഉയര്‍ന്ന അക്ഷാംശങ്ങളിലേക്കു നീങ്ങുന്തോറും സൂര്യപ്രകാശത്തിന്റേയും സൂര്യാതാപത്തിന്റേയും കുറവേര്‍പ്പെടുന്നതുമൂലം പ്ളവക-കേന്ദ്രങ്ങള്‍ ചിതറിയമട്ടില്‍ കാണപ്പെടുന്നു; ഹ്രസ്വകാലത്തേക്കുമാത്രം പൊടുന്നനെ ബഹുലമാവുന്നയിടങ്ങളും വിരളമല്ല.


വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തിനു പുറമേ, സ്പോഞ്ചുകള്‍ ഞണ്ടുവര്‍ഗങ്ങള്‍, മൊളസ്ക (mollusks), കടലാമകള്‍ തുടങ്ങിയവയും അത്‍ലാന്തിക്കില്‍ സമൃദ്ധമായുണ്ട്; കരീബിയന്‍ കടലില്‍ മാത്രമാണ് പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നത്. ഇവയ്ക്ക് പസിഫിക്കിലേതിനോട് സാമ്യമില്ല. അത്‍ലാന്തിക്കില്‍ സീ അനിമോണ്‍ (sea anemone) വ്യാപകമായി കാണപ്പെടുന്നുണ്ട്. സമുദ്ര സസ്തനികളില്‍ ഡോള്‍ഫിനുകള്‍, മനാത്തീ (Triche-chno manati), നീര്‍നായ (harp seal) തുടങ്ങിയവ ഉള്‍പ്പെട്ടിരിക്കുന്നു. മനാത്തീകള്‍ ഉഷ്ണമേഖലാഭാഗങ്ങളിലും, നീര്‍നായകള്‍ വ.പ. തടങ്ങളിലും കാണപ്പെടുന്നു. ദ. അത്‍ലാന്തിക്കിലെ സമശീതോഷ്ണ-അന്റാര്‍ട്ടിക് മേഖലകളാണ് തിമിംഗലങ്ങളുടെ കേന്ദ്രം; ഇവ ഇടയ്ക്കിടെ ആഹാരസമ്പാദനത്തിന് ഉഷ്ണമേഖലാ ഭാഗങ്ങളിലേക്കു നീങ്ങാറുമുണ്ട്. കടല്‍ ജീവികളൊക്കെത്തന്നെ വ്യാപകമായവേട്ടയാടലിനിരയായി വംശനാശത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് അത്‍ലാന്തിക്കിലുള്ളത്.


1950-നുമുമ്പ് ആഗോളതലത്തില്‍ പിടിക്കപ്പെടുന്ന മത്സ്യത്തിന്റെ പകുതിയിലേറെയും ലഭ്യമാക്കിയിരുന്നത് അത്‍ലാന്തിക്കിലെ മത്സ്യക്കലവറകളായ ഗ്രാന്റ് ബാങ്ക്സിലും ഐസ്‍ലന്‍ഡിലും മറ്റും നിന്നായിരുന്നു. അത്‍ലാന്തിക്കിലെ പ്രധാന മത്സ്യങ്ങളൊക്കെ ഇപ്പോള്‍ വംശനാശം നേരിടുന്നു. ലോകത്തിലെ മറ്റു കേന്ദ്രങ്ങളില്‍ ആഴക്കടല്‍ മീന്‍പിടുത്തം വികസിച്ചതായിരുന്നു മറ്റൊരു കാരണം. പ്രതിവര്‍ഷം ദശലക്ഷക്കണക്കിനു ടണ്‍ മത്സ്യം അത്‍ലാന്തിക്കില്‍നിന്നു ലഭിക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയമുള്ളത് ഹാഡോക് (had dock), കോഡ് (cod) എന്നിവയ്ക്കാണ്. റാള്‍ (lobster), അയില (mackerel), മെനാഡെന്‍ (Brevoortia tyrannus) എന്നിവയും വലിയ സാമ്പത്തിക പ്രാധാന്യം നേടിയിരിക്കുന്നു. മെക്സിക്കോ ഉള്‍ക്കടലില്‍ നിന്നുള്ള മത്സ്യക്കൊയ്ത്തില്‍ കൂടുതല്‍ ലഭ്യമാവുന്നത് വാള (eel), ചിപ്പിമത്സ്യം (shellfish), ചെമ്മീന്‍ (shrimp) തുടങ്ങിയവയാണ്. ദക്ഷിണ അത്‍ലാന്തിക്കില്‍ വാണിജ്യാടിസ്ഥാനത്തിലുളള ആഴക്കടല്‍ മീന്‍പിടുത്തം വ്യാപകമായി നടക്കുന്നു. ചൂര, ഹാക്, പില്‍ച്ചര്‍ഡ് (Sardinia pilchardus) എന്നിവയാണ് ഇതില്‍ മുഖ്യം. അത്‍ലാന്തിക് തീരത്തെ മിക്ക രാജ്യങ്ങളും തങ്ങളുടെ സമുദ്രാതിര്‍ത്തി (തടരേഖയില്‍നിന്ന് 370 കി.മീ. വരെ)യിലുള്ള മേഖലയില്‍ മത്സ്യബന്ധനത്തിനും ഇതര മാനവികവ്യാപാരങ്ങള്‍ക്കും യുക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.


അത്‍ലാന്തിക് സമുദ്രത്തിലെ വന്‍കരാ വേദികകള്‍, വന്‍കരച്ചെരിവുകള്‍ എന്നിവയ്ക്കടിയിലും, സമുദ്രമധ്യത്തിലെ വരമ്പുകള്‍, പീഠഭൂമികള്‍ എന്നിവയോടനുബന്ധിച്ചും അനുബന്ധ കടലുകളിലെ തടങ്ങളിലും പെട്രോളിയം, പ്രകൃതി വാതകം എന്നീ ധാതുക്കളുടെ വന്‍നിക്ഷേപങ്ങള്‍ അവസ്ഥിതമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഖനനസാധ്യമായ പെട്രോളിയം ധാതുക്കളുടെ വ്യാപ്തം ഭൂമുഖത്തെ മൊത്തം നിക്ഷേപങ്ങളുടെ സു. ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. യു.എസ്., യു.കെ., നോര്‍വെ എന്നീ രാജ്യങ്ങള്‍ 1970 മുതല്ക്കുതന്നെ സമുദ്രതട ഖനനത്തിലൂടെ പെട്രോളിയവും പ്രകൃതി വാതകവും ലാഭകരമായി ഉത്പാദിപ്പിച്ചുവരുന്നു.


അത്‍ലാന്തിക് തടത്തില്‍ ഹൈഡ്രോകാര്‍ബണ്‍ ഉത്പന്നങ്ങള്‍ ആദ്യം ഖനനം ചെയ്തു തുടങ്ങിയത് വെനെസ്വേല ആണ്. ഒന്നാംലോകയുദ്ധകാലത്ത് കരീബിയന്‍ കടലിന്റെ പിരിവെന്നു വിശേഷിപ്പിക്കാവുന്ന മാരക്കൈബോതടാകത്തില്‍ പെട്രോളിയം ഖനനം ആരംഭിച്ചു. മെക്സിക്കോ ഉള്‍ക്കടലില്‍ 1940-കളോടെ തീരക്കടല്‍ ഖനനം വികസിപ്പിച്ചു. 1960-കളില്‍ അമേരിക്കാതീരത്തൊട്ടാകെ പെട്രോളിയം നിക്ഷേപങ്ങള്‍ കണ്ടെത്തുവാനുള്ള ഭൂഭൌതികപര്യവേക്ഷണങ്ങള്‍ നടന്നു. ലുയീസിയാന, ടെക്സാസ് എന്നീ സ്റ്റേറ്റുകളിലെ സമുദ്രതടങ്ങള്‍, കമ്പീച്ചീ ഉള്‍ക്കടല്‍, ന്യൂഫൌണ്ട്‍ലന്‍ഡിന്റെ കി. തീരം, നോവാസ്കോഷ എന്നിവിടങ്ങളില്‍ പര്യവേക്ഷണങ്ങള്‍ വിജയകരമായിരുന്നു. ആഫ്രിക്കയുടെ മധ്യ. പ. തീരത്തെ തീരക്കടലുകളും പഠനവിധേയമായി. നൈജര്‍ നദിയുടെ ഡെല്‍റ്റാ പ്രദേശം, ഗാബണ്‍, കബിന്‍ഡാ എന്നിവയുടെ സമുദ്രതടങ്ങള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചുളള അന്വേഷണവും ഫലസിദ്ധിയുള്ളതായി. നോര്‍ത്ത് സീയിലും വ്യാപകമായ തിരച്ചിലിലൂടെ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തി. ഇവിടെ ലാഭകരമായ ഉത്പാദനം സാധ്യമായിട്ടുണ്ട്. വന്‍കരാവേദികകളില്‍ കനത്ത കല്ക്കരി നിക്ഷേപങ്ങള്‍ കണ്ടെത്താനായെങ്കിലും അവ ഖനനവിധേയമാക്കുന്നത് ദുഷ്കരമാണ്.


വന്‍കരാവേദികയില്‍ അടിഞ്ഞിട്ടുള്ള മണല്‍, ചരല്‍, കക്ക തുടങ്ങിയവ വന്‍തോതില്‍ വാരിമാറ്റുന്നത് അത്‍ലാന്തിക് തീരങ്ങളില്‍ സാധാരണമാണ്. യു.എസ്സിലും ബ്രിട്ടനിലുമാണ് ഈ രീതിയിലുള്ള ഖനനം ഏറ്റവും കൂടുതല്‍ നടക്കുന്നത്. നിലംനികഴ്ത്തുന്നതിനും വാസ്തുനിര്‍മാണത്തിനും, കോണ്‍ക്രീറ്റുണ്ടാക്കുന്നതിനും മറ്റുപയോഗങ്ങള്‍ക്കുമാണ് മണലും ചരലും പ്രയോജനപ്പെടുത്തുന്നത്. ഐസ്‍ലന്‍ഡിന്റെ തീരക്കടലിലും ബഹാമാ തടത്തിലും നിന്ന് കനത്തതോതില്‍ കക്കയും, മറ്റു കാല്‍സിയമയ ജൈവാവശിഷ്ടങ്ങളും സംഭരിക്കുന്നു; ഇവ സിമന്റ് നിര്‍മാണത്തിനും മണ്ണിന്റെ ഗുണസംവര്‍ധനത്തിനുമാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. യു.എസ്സിന്റെ തെ.കി. തീരം തുടങ്ങി പലയിടത്തും തീരത്തോടടുത്ത അവസാദശിലാ പടലങ്ങള്‍ക്കിടയില്‍ രത്നക്കല്ലുകളും അമൂല്യലോഹങ്ങളും പ്ളേസര്‍നിക്ഷേപങ്ങളാ(placer deposit)യി അവസ്ഥിതമായിക്കാണുന്നു. ഇതേശിലാസ്തരങ്ങളോടനുബന്ധിച്ച് ഇരുമ്പ്, തകരം, ടൈറ്റാനിയം, ക്രോമിയം എന്നീ ലോഹങ്ങളുടെ അയിര്‍നിക്ഷേപ(Ore deposits)ങ്ങള്‍ സാമാന്യമായ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. പ്ളേസര്‍ നിക്ഷേപങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത് തെ.കി. യു.എസ്., വെയില്‍സ് (യു.കെ.), മാരിറ്റാനിയ, നമീബിയ എന്നിവയുടെ തീരത്തോടടുത്തുള്ള സമുദ്രാന്തരതടങ്ങളിലാണ്. നമീബിയായില്‍ ഓറഞ്ച് നദിമുഖത്തിനു സമീപമുളള ആഴംകുറഞ്ഞ ഭാഗങ്ങളില്‍ നിന്ന് സാമാന്യമായ തോതില്‍ വജ്രം കുഴിച്ചെടുക്കുന്നുണ്ട്; മെക്സിക്കോ ഉള്‍ക്കടലിന്റെ അടിത്തട്ടില്‍നിന്ന് ഗന്ധകവും; ലൂയീസിയാനായുടെ തീരത്തോടടുത്താണ് ഈ ധാതുവിന്റെ അവസ്ഥിതി. യു.എസ്., ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റം, തെ. അമേരിക്കയില്‍ പാറ്റഗോണിയയ്ക്കും ഫാള്‍ക്കന്‍ ദ്വീപിനുമിടയ്ക്കുള്ള ഭാഗം എന്നിവിടങ്ങളില്‍ തീരത്തോട് അല്പം അകന്നുമാറിയുള്ള ആഴംകുറഞ്ഞതടങ്ങളില്‍ ഫോസ്ഫേറ്റ് സഞ്ചിതമായിട്ടുണ്ട്; ഇക്കൂട്ടത്തില്‍ ഏറ്റവും കനത്ത നിക്ഷേപങ്ങള്‍ യു.എസ്. തീരത്താണുള്ളത്.


അത്‍ലാന്തിക് സമുദ്രത്തിന്റെ അടിത്തറയിലെ ചില മേഖലകളില്‍ ചെങ്കളിമണ്ണ്, സിലികാമയ ഊസ് എന്നിവയാല്‍ പൊതിയപ്പെട്ട ധാതുഗോളകങ്ങള്‍ (metallic nodules) നിരനിരയായി അവസ്ഥിതമായിരിക്കുന്നു. ഏതാണ്ട് ഒരേ വലുപ്പത്തിലുള്ള ഗോളകങ്ങളിലെ പ്രധാനഘടകങ്ങള്‍ മാംഗനീസ്, ഇരുമ്പ് എന്നീ ലോഹങ്ങളാണ്; താരതമ്യേന കുറഞ്ഞയളവില്‍ ചെമ്പ്, നിക്കല്‍, കോബാള്‍ട്ട് എന്നിവയുടെ സാന്നിധ്യവും ഉണ്ടാവും. ബെര്‍മൂഡായ്ക്കുകിഴക്കുള്ള സോഹം, ഈസ്റ്റ് ബ്രസീല്‍, ദ. ആഫ്രിക്കയ്ക്കു തെക്കുളള ആഗുല്ലാസ് എന്നീ ജലമഗ്ന തടങ്ങളിലാണ് ധാതുഗോളകങ്ങള്‍ കേന്ദ്രീകൃതമായി കാണപ്പെട്ടിട്ടുള്ളത്. ഫെറോമാംഗനീസ് ഗോളകങ്ങള്‍ 19-ാം ശ.-ത്തിന്റെ മധ്യത്തോടെ അത്‍ലാന്തിക് തറയില്‍നിന്നു ശേഖരിക്കപ്പെട്ടു. എന്നാല്‍ ധാതുഅയിരെന്ന നിലയ്ക്ക് ഗോളകങ്ങളുടെ ഉപഭോഗവും തന്നിമിത്തം ഖനനവും നാളിതുവരെ പ്രായോഗികമായിട്ടില്ല.


അത്‍ലാന്തിക്കിന്റേയും അനുബന്ധകടലുകളുടേയും തീരങ്ങളില്‍ കറിയുപ്പ് ഉത്പാദിപ്പിക്കുന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വ്യവസായമാണ്; പതിനായിരം കൊല്ലത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുളള ഉപ്പളങ്ങളാണ് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ തീരങ്ങളിലുള്ളവ. മെഡിറ്ററേനിയന്റെ വ.പ. തീരത്തെ കടല്‍ത്തറയില്‍നിന്ന് ബ്രോമിന്‍ ഖനനം ചെയ്തെടുക്കുന്നുണ്ട്. മെക്സിക്കോ ഉള്‍ക്കടലില്‍ യു.എസ്. തീരത്തും നോര്‍വെയുടെ തീരക്കടലിലും നിന്ന് മെഗ്നീഷ്യം കുഴിച്ചെടുക്കുന്നു.


അത്‍ലാന്തിക് തീരങ്ങളില്‍ ജനവാസം നന്നെ കൂടുതലാണ്. പ്രയുത നഗരങ്ങളുള്‍പ്പെടെ നിരവധി തുറമുഖങ്ങളും പട്ടണങ്ങളും വികസിച്ചിരിക്കുന്നു. വിനോദോപാധി എന്ന നിലയില്‍ സമുദ്രസഞ്ചാരം, മീന്‍പിടിക്കല്‍, സര്‍ഫിങ്, തിമിംഗല നിരീക്ഷണം, സമുദ്രസ്നാനം തുടങ്ങിയവയ്ക്ക് ലക്ഷക്കണക്കിനാളുകളാണ് അത്‍ലാന്തിക്കിനെ ദിവസേന ആശ്രയിക്കുന്നത്. വിനോദത്തിനായി ചൂണ്ടയിടുന്നത് ചില മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമായിരിക്കുന്നു. കരീബിയന്‍ തടം, ബെര്‍മൂഡ; ഫ്ളോറിഡാ കീസ് (Florida Keys - ഫ്ളോറിഡായ്ക്കു തെക്കുള്ള ചെറുദ്വീപുകളും പവിഴപ്പുറ്റുകളും ചേര്‍ന്നുള്ള മേഖല), റിവെയറാ (French Riviera- മെഡിറ്ററേനിയന്‍ തീരത്ത് മാര്‍സെയില്‍സ് മുതല്‍ ലാ സ്പീഡിയ വരെ നീളുന്ന സുഖവാസകേന്ദ്രം) തുടങ്ങിയയിടങ്ങളിലെ ജീവനോപാധിയും സാമ്പത്തികാടിത്തറയും പ്രദാനം ചെയ്യുന്നത് ജലക്രീഡാ സൌകര്യങ്ങളാണ്.


ബ്രിട്ടനിലെ സെവന്റിവര്‍, ഫണ്ടി ഉള്‍ക്കടല്‍ (കാനഡ), ബ്രിട്ടനി (ഫ്രാന്‍സ്) എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തിരമാലകളില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബൃഹദ്പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇവയെ പിന്തുടര്‍ന്ന് അത്‍ലാന്തിക് തീരത്തെ വിവിധയിടങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളുടെ ഉടമസ്ഥതയില്‍ വൈദ്യുതോത്പാദനം വികസിച്ചുവരുന്നു. കടല്‍ ജലം ലവണവിമുക്തമാക്കി ശുദ്ധീകരിച്ച് വ്യവസായാവശ്യങ്ങള്‍ക്കായും കുടിവെള്ളമായും ഉപയോഗിക്കുന്ന പദ്ധതികളും അത്‍ലാന്തിക് തീരങ്ങളില്‍ പ്രയോഗക്ഷമമായിട്ടുണ്ട്. സമുദ്രത്തിന്റെ ഉഷ്ണമേഖലാ ഭാഗങ്ങളില്‍ പ്രതലജലത്തിന്റേയും അധഃജലത്തിന്റേയും ഊഷ്മാക്കളിലുള്ള വലുതായ അന്തരത്തെ അവലംബിച്ച്, താപോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുവാനുള്ള പദ്ധതി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.


ചരിത്രാതീതകാലം മുതല്ക്കേ അത്‍ലാന്തിക്കും അനുബന്ധകടലുകളും ജലപാതകളായി ഉപയോഗത്തിലുണ്ടായിരുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ വളര്‍ച്ച, പ്രത്യേകിച്ച് 18-ഉം 19-ഉം ശ.-ങ്ങളിലെ പുരോഗതി, അത്‍ലാന്തിക് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ ഈ സമുദ്രം തരണം ചെയ്ത് അമേരിക്കന്‍ വന്‍കരകളിലേക്കു കുടിയേറിയതോടെ കോളനി വാഴ്ച, അടിമക്കച്ചവടം, രാജ്യാന്തരപ്രവാസം, സ്വാതന്ത്ര്യസമരങ്ങള്‍ തുടങ്ങിയ ചരിത്രസംഭവങ്ങളില്‍ പുതിയ അധ്യായങ്ങള്‍ രചിക്കപ്പെട്ടു. അമേരിക്കാവന്‍കരകളിലെ ഉത്പന്നങ്ങളിലും ഉപഭോഗാവശ്യങ്ങളിലുമുള്ള പ്രവൃദ്ധി അത്‍ലാന്തിക്കിന്റെ ഇരുകരകള്‍ക്കുമിടയ്ക്കുള്ള ചരക്കുവിനിമയത്തിന്റെ തോത് ശതഗുണീഭവിപ്പിച്ചു.


രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യംവരെ ഉത്തര അത്‍ലാന്തിക് ഭൂമുഖത്തെ ഏറ്റവും കൂടുതല്‍ കപ്പല്‍ സഞ്ചാരമുള്ള മേഖലയായിരുന്നു. സൂയസ്, പനാമാ എന്നീ തോടുകള്‍ വന്‍കപ്പലുകള്‍ക്കുപോലും സഞ്ചരിക്കാവുന്ന പാതകളായി മാറിയതും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പെട്രോളിയം ഉത്പാദനമേഖലയായി വികസിച്ചതും പസിഫിക് തീരത്തെ രാജ്യങ്ങള്‍ സ്വതന്ത്ര വ്യാപാരകേന്ദ്രങ്ങളായി വളര്‍ന്നതുംമൂലം ഉത്തര അത്‍ലാന്തിക്കിന്റെ മേല്‍ക്കോയ്മയ്ക്ക് ഉടവുണ്ടായി. ബ്രസീല്‍, വെനെസ്വേല, ആര്‍ജന്റീന, ജമേക്ക തുടങ്ങിയ ഉത്പാദന-സംസ്കരണ കേന്ദ്രങ്ങളില്‍ നിന്ന് ഇരുമ്പയിര്, കല്കരി, ബോക്സൈററ്, ഭക്ഷ്യവസ്തുക്കള്‍, അസംസ്കൃത പെട്രോളിയം തുടങ്ങിയ ഉത്പന്നങ്ങള്‍ കപ്പല്‍മാര്‍ഗം യു.എസ്., കാനഡ, പ.യൂറോപ്പ് എന്നിവിടങ്ങളിലേക്ക് അത്‍ലാന്തിക്കിലൂടെയാണ് കൊണ്ടുപോവുന്നത്.

മലിനീകരണം

അത്‍ലാന്തിക്കിന്റെ തീരക്കടലുകള്‍ വിസര്‍ജ്യങ്ങള്‍ കലര്‍ന്നും അടിഞ്ഞും മലിനമായിത്തീര്‍ന്നിരിക്കുന്നു. തുറമുഖങ്ങള്‍, വ്യവസായ-നഗരങ്ങള്‍, നദീമുഖങ്ങള്‍ എന്നിവയോടനുബന്ധിച്ചുള്ള ജലമേഖലകളിലാണ് കൂടുതല്‍ മാലിന്യങ്ങള്‍ കലര്‍ന്നുകാണുന്നത്. ബാള്‍ട്ടിക് കടല്‍, നോര്‍ത്ത് സീയുടെ ദ. ഭാഗം, ഇംഗ്ളീഷ് ചാനല്‍, മെഡിറ്ററേനിയന്റെ വടക്കും കിഴക്കും അരികുകള്‍, യു.എസ്സിന്റെ വ. കിഴക്കേ ഓരം, റയോ ദെ ലാ പ്ളാറ്റാ നദിയുടെ പതനമേഖല, ബ്രസീലിന്റെ തെ. കി. തീരം, ഗിനി ഉള്‍ക്കടലിന്റെ വടക്കേതീരം എന്നിവിടങ്ങളാണ് അത്‍ലാന്തിക് സമുദ്രത്തിലെ ഏറ്റവും മലിനീകൃതമായ ഭാഗങ്ങള്‍. തീരക്കടല്‍ എണ്ണഖനനവും, ക്രൂഡ് ഓയില്‍ തുടങ്ങിയവയുടെ കയറ്റിയിറക്കലും, കരയില്‍നിന്ന് മലിനവസ്തുക്കള്‍ ഒഴുകിയെത്തുന്നതുമാണ് ജലമലിനീകരണത്തിനു കാരണമാവുന്നത്. മാലിന്യസംസ്കരണത്തിനു ഭാഗികമായിപ്പോലും വിധേയമാകാതെ വന്നുചേരുന്ന അഴുക്കുവെള്ളം, കാഡ്മിയം, കറുത്തീയം തുടങ്ങിയ ലോഹാംശങ്ങളേയും ഹാനികരമായ രാസദ്രവ്യങ്ങളേയും മാരകമായ അളവില്‍ ഉള്‍ക്കൊള്ളുന്ന വ്യാവസായിക വിസര്‍ജ്യങ്ങള്‍, കൃഷിയിടങ്ങളില്‍ നിന്ന് കവിഞ്ഞൊഴുകിയെത്തുന്ന രാസവളങ്ങളും കീടനാശിനികളും കലര്‍ന്ന വെള്ളം എന്നിവ സമുദ്രജലത്തെ കൂടുതല്‍ മലിനീകരിക്കുന്നു. നൈട്രജന്‍, ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങള്‍ പായല്‍വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ സമൃദ്ധമായി വളരുന്നതിനു കാരണമാവുന്നുണ്ട്. ഇവ ജലത്തിലടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവില്‍ സാരമായ കുറവുണ്ടാക്കുകയും സമുദ്രജീവികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കീടനാശിനികളിലൂടെ വന്നെത്തുന്നവയും എളുപ്പം രാസമാറ്റങ്ങള്‍ക്കു വിധേയമാകാത്തവയുമായ ഡി.ഡി.ടി. (DDT), പോളിക്ളോറിനേറ്റഡ് ബൈഫനൈല്‍ (PCB) എന്നീ മാലിന്യങ്ങള്‍ വിതലങ്ങളില്‍ വസിക്കുന്ന ജീവികളില്‍പോലും കടന്നുകയറിയിരിക്കുന്നു. ഇത്തരം മാലിന്യങ്ങള്‍ സമുദ്രജലത്തില്‍ എത്താതിരിക്കാനുളള മുന്‍കരുതലുകള്‍ മിക്കരാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്


ഗവേഷണ - പര്യവേക്ഷണങ്ങള്‍

ബി.സി. 600-നുമുമ്പു തന്നെ അത്‍ലാന്തിക് സമുദ്രത്തില്‍ സാഹസികപര്യടനങ്ങള്‍ നടന്നിരുന്നു. 8-ഉം 9-ഉം ശ.-ങ്ങളിലാണ് സ്കാന്‍ഡിനേവിയന്‍ കടല്‍ക്കൊള്ളക്കാരായ വൈക്കിങ്ങുകള്‍ അത്‍ലാന്തിക് പ്രയാണങ്ങളിലേര്‍പ്പെട്ടിരുന്നത്. ഇക്കാലത്ത് (9-ാം ശ.) നോര്‍വേയിലെ തദ്ദേശീയരായ നോര്‍ജുകള്‍ ഐസ്‍ലന്‍ഡില്‍ ചെന്നെത്തുകയും അധിവാസമുറപ്പിക്കുകയും ചെയ്തു. എ.ഡി. 982-ല്‍ ഇവര്‍ ഗ്രീന്‍ലന്‍ഡ് കണ്ടെത്തി; ന്യൂഫൌണ്ട്‍ലന്‍ഡ്, ലാബ്രഡോര്‍, മെയ്ന്‍ എന്നിവിടങ്ങളോളം നോര്‍ജ് വംശജര്‍ എത്തിയിരുന്നുവെന്നതിനു രേഖകളുണ്ട്.


നൂതന ഭൂഖണ്ഡങ്ങളായി വിശേഷിപ്പിക്കപ്പെട്ട അമേരിക്കകളില്‍ യൂറോപ്യര്‍ പര്യവേക്ഷണങ്ങള്‍ക്കുമുതിര്‍ന്നതും തുടര്‍ന്ന് അധിവാസമുറപ്പിച്ചതും 15-ാം ശ.-ത്തിന്റെ അന്ത്യപാദം മുതല്ക്കുള്ള 200 വര്‍ഷത്തിനിടയിലായിരുന്നു. തുടക്കത്തില്‍ വ.കി. വാണിജ്യവാതങ്ങളുടെ ആനുകൂല്യത്തോടെ നേര്‍പടിഞ്ഞാറോട്ട് യാത്രചെയ്ത് അമേരിക്കാതീരത്തെത്തുകയും ഗള്‍ഫ് സ്ട്രീമിന്റേയും പടിഞ്ഞാറന്‍കാറ്റുകളുടേയും പിന്തുണയോടെ മടക്കയാത്ര തരപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ആദ്യകാല പര്യവേക്ഷകരുടെ പതിവ്.


1492-ല്‍ ഇറ്റാലിയന്‍ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനിന്റെ പിന്തുണയില്‍ അത്‍ലാന്തിക് തരണം ചെയ്ത് ബഹാമാദ്വീപുകളിലെത്തി. വിദൂരപൂര്‍വദേശത്തേക്കുള്ള പുതിയ കപ്പല്‍പ്പാത കണ്ടെത്തുവാനുള്ള ശ്രമത്തിനിടയിലാണ് കൊളംബസ് അപ്രതീക്ഷിതമായി അമേരിക്കാ തീരത്തെത്തിയത്. 1493-96 കാലത്ത് കൊളംബസ് രണ്ടാമതും പര്യടനം നടത്തി ക്യൂബ, ഹിസ്പനിയോള എന്നീ ദ്വീപുകളും 1498-1500 കാലത്തു നടത്തിയ മൂന്നാം പര്യടനത്തില്‍ ട്രിനിഡാഡ് ദ്വീപും കണ്ടെത്തി. നൂതനഭൂഖണ്ഡങ്ങളെ സംബന്ധിച്ചും സങ്കീര്‍ണതകളെക്കുറിച്ചും കൂടുതല്‍ അറിവുപകര്‍ന്നത്, കൊളംബസ്സിനെ തുടര്‍ന്ന് അത്‍ലാന്തിക്കിനു കുറുകെ സഞ്ചരിച്ച ജോണ്‍കാബട്ട്, ഫെര്‍ഡിനന്‍ഡ് മഗെല്ലന്‍, ജിയോവന്നിദാ വെരസ്സാനോ എന്നീ പര്യവേക്ഷകരായിരുന്നു. പോര്‍ത്തുഗീസ് നാവികനായ ബാര്‍തുല്യമ്യുഡീയസ് ഗുഡ്ഹോപ് മുനമ്പുവരെയുള്ള ആഫ്രിക്കന്‍ തീരത്തിന്റെ മാനചിത്രണം പൂര്‍ത്തിയാക്കി; ഗുഡ്ഹോപ്മുനമ്പു ചുറ്റി ഇന്ത്യയിലേക്ക് പോകാവുന്നതാണെന്ന സൂചനയും നല്കി. 1520-ല്‍ ഫെര്‍ഡിനന്‍ഡ് മഗെല്ലന്‍ അത്‍ലാന്തിക്കിനെ പസിഫിക്കുമായി ബന്ധിപ്പിക്കുന്ന ജലസന്ധി(മഗെല്ലന്‍ ജലസന്ധി)യും ബ്രിട്ടിഷ് നാവികനായ ഫ്രാന്‍സിസ് ഡ്രേക് തെക്കേ അമേരിക്കയുടെ ദക്ഷിണാഗ്രമായ ഹോണ്‍ മുനമ്പും കണ്ടെത്തി. വന്‍കരകളില്‍ യൂറോപ്യന്‍ അധിവാസങ്ങള്‍ വികസിച്ചതോടെ അത്‍ലാന്തിക്കിനു കുറുകേയുള്ള ജലപാതകള്‍ തിരക്കുള്ളവയായിമാറി.


1800-കളില്‍ അത്‍ലാന്തിക്കിന്റെ ഭൌതികവും ജൈവപരവുമായ സവിശേഷതകളെ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുവാനുള്ള യത്നങ്ങള്‍ക്ക് പര്യവേക്ഷണ പരിപാടികളില്‍ മുന്‍ഗണന നല്കിത്തുടങ്ങി.


ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ (യു.എസ്.) 1770-ല്‍ തയ്യാറാക്കിയ മെക്സിക്കോ ഉള്‍ക്കടലിന്റെ മാനചിത്രം ആധുനികസമുദ്രവിജ്ഞാനീയത്തിലേക്കുള്ള കാല്‍വയ്പായിത്തീര്‍ന്നു. അമേരിക്കന്‍ നാവികോദ്യോഗസ്ഥനായിരുന്ന മാത്യു ഫോണ്ടേന്‍ മൌറി അത്‍ലാന്തിക്കിലെ കാറ്റുകളേയും പ്രവാഹങ്ങളേയും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ സഞ്ചയിക്കുകയും അവയുടെ അന്യോന്യപ്രക്രിയകളേയും പരസ്പരബന്ധത്തേയും കുറിച്ച് പഠനം നടത്തി അടിസ്ഥാനപരമായ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. അപാകതകള്‍ നിറഞ്ഞതെങ്കിലും അത്‍ലാന്തിക്കിന്റെ അധസ്തലപ്രകൃതി വിശദമാക്കുന്ന മാനചിത്രങ്ങള്‍ പ്രകാശിപ്പിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.


ടെലിഗ്രാഫി പ്രാവര്‍ത്തികമായതോടെ അത്‍ലാന്തിക്കിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന വാര്‍ത്താവിനിമയ കേബിള്‍ ഏര്‍പ്പെടുത്തുന്നത് വികസിത രാജ്യങ്ങളുടെ മുന്‍ഗണനയ്ക്കു വിഷയമായി. അത്‍ലാന്തിക്കിനടിയിലൂടെ കേബിള്‍ വലിക്കുന്നതിനായി സമുദ്രമാപനപര്യവേക്ഷണ(hydrographic expedition)ങ്ങളില്‍ ആദ്യം ഏര്‍പ്പെട്ടത് ബ്രിട്ടന്‍, യു.എസ്. എന്നീ രാജ്യങ്ങളിലെ നാവിക സേനാക്കപ്പലുകളായിരുന്നു. 1866-ല്‍ അത്‍ലാന്തിക്കിനുകുറുകെ കേബിള്‍ ബന്ധം സ്ഥാപിക്കുന്നതിന് ഈ യത്നങ്ങള്‍ സഹായകമായി. ഇതിന്റെ തുടര്‍ച്ചയെന്നോണം അത്‍ലാന്തിക്കിന്റേയും ഇതര സമുദ്രങ്ങളുടേയും അധസ്തലമാപനത്തിനായി, 1872-76 കാലത്ത്, എച്ച്.എം.എസ്. ചലഞ്ചര്‍ എന്ന കപ്പലില്‍ ഒരു പര്യവേക്ഷണ സംഘം നിയോഗിക്കപ്പെട്ടു. ഈ സംരംഭത്തിലൂടെ അത്‍ലാന്തിക് ഉള്‍പ്പെടെയുള്ള ലോകസമുദ്രങ്ങളില്‍ ആയിരക്കണക്കിനു നിരീക്ഷണങ്ങളും നിര്‍ണയനങ്ങളും നടത്തുവാനും സമുദ്രജലപ്രവാഹങ്ങള്‍, അഗാധത, താപനില, ആഴക്കടലിലെ അടിവുകള്‍, ജീവജാലങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞു. ബ്യേണ്‍ ഹെല്ലന്‍ഡ് ഹാന്‍സണ്‍, വാല്‍ഫ്രിഡ് എക്മാന്‍ തുടങ്ങിയ സ്കാന്‍ഡിനേവിയന്‍ പര്യവേക്ഷകരും സമുദ്രവിജ്ഞാനീയപരമായ ധാരാളം അറിവുകള്‍ സമ്പാദിച്ചു നല്കി.


1912-ലെ ടൈറ്റാനിക് ദുരന്തം ഉത്തര അത്‍ലാന്തിക്കിലെ പ്രവാഹങ്ങളെയും മഞ്ഞുമലകളെയും കുറിച്ചുള്ള വ്യാപകമായ അന്വേഷണപഠനങ്ങള്‍ക്കു വഴിതെളിച്ചു. വയര്‍ലസ് റേഡിയോ, സൊണാര്‍ (sonar) തുടങ്ങിയ വാര്‍ത്താവിനിമയ ഉപാധികളുടെ വരവോടെ സമുദ്രഗവേഷണത്തിന് മറ്റൊരുമാനം കൈവന്നു. ഗവേഷണക്കപ്പലായ മീറ്റിയര്‍ ഉപയോഗിച്ച് 1925-27 വര്‍ഷങ്ങളില്‍ ദ. അത്‍ലാന്തിക്ക് കേന്ദ്രീകരിച്ച് ജര്‍മനി നടത്തിയ അന്വേഷണ പഠനങ്ങള്‍. ദ. അത്‍ലാന്തിക്ക് അധസ്തലപ്രകൃതി ഏറെക്കുറെ കൃത്യമായി നിര്‍ണയിക്കുവാനും ലവണതയുടേയും താപനിലയുടേയും വിന്യാസം മനസ്സിലാക്കുവാനും സാധിച്ചു.


രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആഴക്കടലിന്റെ ഭൌതികസവിശേഷതകളെ സംബന്ധിച്ച പഠനങ്ങള്‍ക്കാണ് മുന്തിയ പരിഗണന ലഭിച്ചത്. അത്‍ലാന്തിക് തടത്തില്‍ ഭൂഭൌതിക(geophysical)പരവും ധ്വാനിക(soundings)വുമായ നിരവധി പഠനങ്ങള്‍ നടന്നു. ഇവയിലൂടെ മധ്യ-അത്‍ലാന്തിക് വരമ്പിന്റെ അവസ്ഥിതിയും സവിശേഷതകളും വ്യക്തമായി. ഇതിനെത്തുടര്‍ന്നാണ് കടല്‍ത്തറ-വ്യാപനം (Sea floor spreading) എന്ന പ്രതിഭാസം കണ്ടെത്തിയത്. ഭൂവിജ്ഞാനീയത്തിലെ ഫലക-വിവര്‍ത്തനിക സിദ്ധാന്തം (plate tectonics) വിശദീകരിക്കാനായത് ഹാരി ഹെസ്സ് (1962) കടല്‍ത്തറ വ്യാപനം കണ്ടെത്തി സ്ഥിരീകരിച്ചതോടെയാണ്. അത്‍ലാന്തിക് വരമ്പിന്റെ സമീപസ്ഥമേഖലകളില്‍ അവസ്ഥിതമായിട്ടുള്ള ശിലാപടലങ്ങള്‍ ഒന്നിടവിട്ട് വിപരീതമായ കാന്തികദിശകളില്‍ വര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടതാണ് പുരാകാന്തിക പഠനത്തിന്റെ വളര്‍ച്ചയ്ക്കും ഫലകസിദ്ധാന്തത്തിന്റെ അംഗീകാരത്തിനും വഴിയൊരുക്കിയത്. അഗാധതലങ്ങളില്‍ തുരപ്പുകളുണ്ടാക്കി, അവസാദങ്ങളുടെയും ആധാരശിലകളുടേയും സാമ്പിളുകള്‍ ശേഖരിക്കുവാനുളള യാന്ത്രികസൌകര്യങ്ങള്‍ ഘടിപ്പിച്ചിരുന്ന ഗ്ളോമര്‍ ചലഞ്ചര്‍ എന്ന കപ്പലുപയോഗിച്ച് 1970-കളില്‍ അത്‍ലാന്തിക് പര്യവേക്ഷണം പുനസംഘടിപ്പിക്കപ്പെട്ടു. ഇതിലൂടെ അത്‍ലാന്തിക് സമുദ്രത്തിന്റെ ഉത്പത്തിയേയും പരിണാമദശകളേയും സംബന്ധിച്ച് വ്യക്തമായ അറിവുകള്‍ നേടാനായി. ഇവ ഫലകസിദ്ധാന്തത്തെ കൂടുതല്‍ ശക്തമാക്കി. (നോ: ഫലക സിദ്ധാന്തം). അത്‍ലാന്തിക് സമുദ്രത്തിലെ മൊത്തത്തിലുള്ള ഗതിക ചംക്രമണം (dynamic circulation), അന്തരീക്ഷ-സമുദ്രബന്ധവും അന്യോന പ്രക്രിയകളും, ആവാസ വ്യവസ്ഥ (ecosystem) എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്കപ്പെട്ടിരിക്കുന്നത്. നോ: ബാള്‍ട്ടിക് കടല്‍, നോര്‍ത്ത് സീ, മെഡിറ്ററേനിയന്‍ കടല്‍, കരിങ്കടല്‍, മെക്സിക്കോ ഉള്‍ക്കടല്‍

(എന്‍.ജെ.കെ. നായര്‍, ഡോ. സി.വി. കുര്യന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍