This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതീതമനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അതീതമനഃശാസ്ത്രം

para psychology

അഗോചര സംവേദനം (claivoyance), ഇന്ദ്രിയാതീത വിചാരവിനിമയം (telepathy), ഭാവികാലജ്ഞാനം (precognition), പ്രാകാമ്യചലനം (psychokinesis), മരണാനന്തരജീവിതം (survival after death) തുടങ്ങി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്ര ശാഖ.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ 1882-ല്‍ ലണ്ടനില്‍ സൊസൈറ്റി ഒഫ് സൈക്കിക്കല്‍ റിസര്‍ച്ച് സ്ഥാപിച്ചതോടുകൂടി അതീതമനഃശാസ്ത്രപഠനം ഊര്‍ജസ്വലമായിത്തീര്‍ന്നു. 1885-ലാണ് 'അമേരിക്കന്‍ സൊസൈറ്റി ഒഫ് സൈക്കിക്കല്‍ റിസര്‍ച്ച്' സ്ഥാപിതമായത്. ഒലിവര്‍ ലോഡ്ജ്, ചാള്‍സ് റിഷേ, എഫ്.ഡബ്ള്യു.എച്ച്. മയേഴ്സ്, വില്യം ക്രൂക്സ് തുടങ്ങിയവര്‍ ആദ്യകാലത്തെ പ്രമുഖ ഗവേഷകരായിരുന്നു. അതീതമനഃശാസ്ത്രപ്രതിഭാസങ്ങള്‍ വാസ്തവമാണെന്ന് കരുതുകയും അവയെപ്പറ്റി പഠനം നടത്തുകയും ചെയ്ത പ്രമുഖ മനഃശാസ്ത്രജ്ഞന്‍മാരില്‍ വില്യം ജെയിംസ്, വില്യം മക്ഡുഗല്‍, ഫ്രോയിഡ്, യൂങ്ങ്, ഗാര്‍ഡനര്‍ മര്‍ഫി, എച്ച്.ജെ. ഐസക് എന്നിവര്‍ പെടുന്നു. ഇന്ന് ഇംഗ്ളണ്ട്, യു.എസ്., റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ചെക്കസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ അതീതമനഃശാസ്ത്രഗവേഷണശാലകളുണ്ട്.

1934-ല്‍ യു.എസില്‍ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ ജെ.ബി. റൈന്‍ അതീതമനഃശാസ്ത്ര ഗവേഷണശാലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചു. അതീതമനഃശാസ്ത്രത്തില്‍ ഉപരിപഠനവും പരീക്ഷണവും വിപുലമായതോതില്‍ ആരംഭിച്ചത് ഇതോടുകൂടിയാണ്. ഇന്ത്യയില്‍ ആന്ധ്രാ സര്‍വകലാശാലയുടെ കീഴില്‍ ഇത്തരം ഒരു ഗവേഷണസ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

അതീന്ദ്രിയ സംവേദനം (Extra Sensory perception-E.S.P). സാധാരണരീതിയില്‍ ഇന്ദ്രിയങ്ങളില്‍ കൂടിയുള്ള ഊര്‍ജോത്തേജനം മൂലമല്ലാതെ ഉണ്ടാകുന്ന അറിവിനെയാണ് അതീന്ദ്രിയസംവേദനം (ഇ.എസ്.പി.) എന്നു പറയുന്നത്. ഇതിനെ മൂന്നായി തിരിക്കാം.

ഇ.എസ്.പി കാര്‍ഡുകള്‍

അഗോചര സംവേദനം. ചുറ്റുപാടുകളെയും ദൂരസ്ഥലങ്ങളെയും ഭൂതകാലത്തെയുംപറ്റി സാധാരണ ഇന്ദ്രിയങ്ങളില്‍ക്കൂടി കിട്ടുന്ന തരത്തിലുള്ള അറിവ് ഇന്ദ്രിയസഹായമില്ലാതെ കിട്ടുന്നതാണ് അഗോചരസംവേദനം (claivoyance).

പരീക്ഷണശാലയില്‍ ഇ.എസ്.പി. ചീട്ടുകള്‍ (E.S.P Cards) ഉപയോഗിച്ചാണ് അഗോചരസംവേദനത്തെപ്പറ്റി ഗവേഷണം നടത്തുന്നത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് 5 വീതമുള്ള 5 തരം ചീട്ടുകള്‍ ചേര്‍ന്നതാണ്. അഞ്ചുതരം ചീട്ടുകളിലുള്ള ചിഹ്നങ്ങള്‍, വൃത്തം, നക്ഷത്രം, അധികചിഹ്നം, ചതുരം, വളഞ്ഞ വരകള്‍ എന്നിവയാണ് ആദ്യമായി ചീട്ടുകളെയും ചിഹ്നങ്ങളെയും പറ്റി പരീക്ഷിക്കപ്പെടേണ്ട വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുന്നു. അതിനുശേഷം ഒരു കുത്ത് ചീട്ട് എടുത്തു കശക്കി ഒരു ചീട്ടെടുത്ത് ചിഹ്നമുള്ളവശം കമഴ്ത്തിവച്ചിട്ട് ചിഹ്നം ഏതാണെന്ന് അനുമാനിക്കാന്‍ അയാളോട് ആവശ്യപ്പെടുന്നു. 25 ചീട്ടുകളുടെയും അനുമാനഫലം രേഖപ്പെടുത്തിയശേഷം ചീട്ടുകള്‍ എടുത്ത് എത്ര എണ്ണം ശരിയായിട്ട് അനുമാനിച്ചു എന്ന് കണക്കാക്കുന്നു. യാദൃച്ഛികൈക്യം മൂലം ശരിയാകാവുന്ന എണ്ണം 5 ആണ്. ഈ പരീക്ഷണം അനേകം പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ യാദൃച്ഛികൈക്യം മാത്രമാണ് ശരിയായ അനുമാനത്തിനാധാരമെങ്കില്‍, ശരിയായ അനുമാനനിരക്ക് 5-ന്റെ അടുത്തു വരുന്നതാണ്. പക്ഷേ, അനേക വര്‍ഷങ്ങളായി, നിരവധി ആളുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍പ്പോലും അനുമാനനിരക്ക് 5-ല്‍ കൂടുതലാണ് (സാധാരണ 7 ആണ് കിട്ടുക) എന്നു കണ്ടിരിക്കുന്നു.

ഇന്ദ്രിയാതീത വിചാരവിനിമയം. ഒരാളുടെ ബോധമനസ്സിലെയോ അബോധമനസ്സിലെയോ വിചാരവികാരങ്ങള്‍ മറ്റൊരാളുടെ മനസ്സിലേക്ക് സംക്രമിക്കുന്നതാണ് ഈ വിചാരവിനിമയം. പരീക്ഷകന്‍ ഇ.എസ്.പി. ചീട്ടുകളിലെ 5 ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് മനസ്സില്‍ വിചാരിക്കുന്നു. അതു ഏതായിരിക്കാമെന്ന് പരീക്ഷ്യന്‍ ഊഹിച്ച് രേഖപ്പെടുത്തുന്നു. അതിനുശേഷം താന്‍ വിചാരിച്ച ചിഹ്നം പരീക്ഷകന്‍ രേഖപ്പെടുത്തുന്നു. അനേകം തവണ ഇത് ആവര്‍ത്തിച്ചശേഷം എത്ര പ്രാവശ്യം ശരിയായ അനുമാനം ഉണ്ടായെന്ന് കണക്കാക്കുന്നു. ഇത്തരം പരീക്ഷണങ്ങളിലും ശരിയായ അനുമാനങ്ങളുടെ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്ന് കാണപ്പെടുന്നു.

ഭാവികാലജ്ഞാനം (Precognition). വരാന്‍പോകുന്ന കാര്യങ്ങളെപ്പറ്റി ഊഹാപോഹങ്ങള്‍ക്കും യുക്തിക്കും ഉപരിയായി നേരിട്ട് അറിവു ലഭിക്കുന്ന അതീന്ദ്രിയ സംജ്ഞാനമാണ് ഇത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് കശക്കുന്നതിന് മുന്‍പായി, കശക്കിക്കഴിഞ്ഞശേഷം വരാന്‍പോകുന്ന ചീട്ടുകളുടെ ക്രമം പരീക്ഷ്യന്‍ ഊഹിച്ച് എഴുതുന്നു. എന്നിട്ട് യന്ത്രസഹായത്തോടുകൂടി ചീട്ടുകള്‍ കശക്കുന്നു. എത്ര ചീട്ടുകളുടെ സ്ഥാനം ശരിയായി അനുമാനിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞ രീതിയില്‍ കണക്കാക്കുന്നു. മനുഷ്യമനസ്സിന് ഭാവികാലസംവേദനത്തിന് കഴിവുണ്ടെന്ന് ഇപ്രകാരമുള്ള പരീക്ഷണങ്ങള്‍കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രാകാമ്യചലനം (Psychokinesis). മാനസിക പ്രക്രിയമൂലം, ശാരീരിക പ്രവര്‍ത്തനം വഴിയല്ലാതെ വസ്തുക്കളില്‍ ചലനമോ അവസ്ഥാഭേദമോ ഉണ്ടാകുന്നതാണ് പ്രാകാമ്യചലനം (ചുരുക്കരൂപം ഇംഗ്ളീഷില്‍ P.K). പരീക്ഷണശാലയില്‍ ചതുരക്കട്ടകള്‍ ഉപയോഗിച്ചാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്. കട്ടയുടെ 6 വശങ്ങളില്‍ 1 മുതല്‍ 6 വരെയുള്ള അക്കങ്ങള്‍ എഴുതിയിരിക്കും. പരീക്ഷ്യന്‍ ഏതെങ്കിലും ഒരു വശം തിരഞ്ഞെടുത്തിട്ട് കട്ട വീഴുമ്പോള്‍ ആ വശം മുകളില്‍ വരണമെന്ന് ധ്യാനിക്കുന്നു. യന്ത്രസഹായത്തോടുകൂടി കട്ട കുലുക്കി ഇടുന്നു. അനേകം തവണ ഇതാവര്‍ത്തിക്കുമ്പോള്‍ തവണയില്‍ വളരെക്കൂടുതല്‍ പ്രാവശ്യം ആ വശം മുകളില്‍ വരികയാണെങ്കില്‍ പരീക്ഷ്യന് പ്രാകാമ്യചലനത്തിനുള്ള ശക്തി ഉണ്ടെന്ന് കരുതാവുന്നതാണ്.

മേല്‍പ്പറഞ്ഞ കൂടിയ വിജയശതമാനത്തെ കൂടാതെ അതീന്ദ്രിയ സംവേദനം, പ്രാകാമ്യചലനം എന്നീ വസ്തുതകള്‍ക്ക് മറ്റനേകം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി പരീക്ഷ്യര്‍ക്ക് പരീക്ഷണത്തിലുള്ള താത്പര്യം വിജയശതമാനത്തെ ബാധിക്കുന്നതായി കണ്ടിരിക്കുന്നു. ചില ലഹരി പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ വിജയശതമാനം വര്‍ധിക്കുന്നതും മറ്റു ചിലതു കഴിക്കുമ്പോള്‍ വിജയശതമാനം കുറയുന്നതും മറ്റൊരു തെളിവാണ്.

അസാധാരണ കഴിവുകളുള്ള വ്യക്തികള്‍. ഇ.എസ്.പി., പി.കെ. (E.S.P.,P.K.) കഴിവുകള്‍ വളരെ അധികമുണ്ടെന്ന് അവകാശപ്പെടുന്നവരും അതുപയോഗിച്ച് ജീവിക്കുന്നവരും ആയ അനേകം ആളുകള്‍ എല്ലാ രാജ്യങ്ങളിലും ഉണ്ടെങ്കിലും ഇക്കൂട്ടരില്‍ മിക്കവരും തന്നെ തട്ടിപ്പുകാരാണെന്നാണ് ശാസ്ത്രീയ അന്വേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരാളിനെ കാണുമ്പോഴോ അയാള്‍ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനം കൈയില്‍ കിട്ടുമ്പോഴോ പേരു തുടങ്ങി ആ ആളിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കഴിവുള്ള ചില ആളുകളെ ശാസ്ത്രജ്ഞന്മാര്‍ കണ്ടിട്ടുണ്ട്. ചില ആളുകള്‍ക്ക് ഒരു കണ്ണാടി ഗോളത്തിനകത്തേക്കോ, തീനാളത്തിലേക്കോ, ദ്രാവകത്തിന്റെ ഉപരിതലത്തിലേക്കോ, കവടിയുടെ കിടപ്പിലേക്കോ നോക്കുമ്പോഴാണ് അതീന്ദ്രിയസംവേദനം ഉത്തേജിതമാകുന്നത്. ശരിയായി ഫലം പറയുന്ന ഹസ്തരേഖാശാസ്ത്രജ്ഞന്മാരും, ജ്യോത്സ്യന്മാരും, പക്ഷിശാസ്ത്രക്കാരും, മഷിനോട്ടക്കാരും, കിണറു കുഴിക്കാന്‍ സ്ഥാനം നിര്‍ണയിക്കുന്നവരും ഒരുപക്ഷേ അതീന്ദ്രിയ സംവേദനത്തിന് കഴിവുള്ളവരായിരിക്കാം. ആളുകളെ അവര്‍ അറിയാതെ വിചാരവിനിമയം മൂലം ഹിപ്നോട്ടിക് സംസൂചനകള്‍ക്ക് വിധേയരാക്കാന്‍ കഴിവുള്ളവരുമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിലും ഇ.എസ്.പി. ഉണ്ടെന്നുള്ളതിനു തെളിവുകള്‍ ഉണ്ട്.

മന്ത്രവാദികള്‍ തങ്ങളുടെ പ്രയോഗങ്ങള്‍മൂലം തങ്ങളിലുള്ള പി.കെ. കഴിവിനെ ഉണര്‍ത്തി പ്രവര്‍ത്തിപ്പിക്കുകയാകാം ചെയ്യുന്നത്. പ്രാര്‍ഥനമൂലം തീരാവ്യാധികള്‍ മാറ്റിക്കിട്ടിയ അനേകം സംഭവങ്ങള്‍ ഉണ്ട്. ഹൃദയമിടിപ്പ് തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെയും വേദനയേയും നിയന്ത്രിക്കാന്‍ കഴിവുള്ള യോഗിമാരുണ്ട്. ബുദ്ധസന്ന്യാസിമാരില്‍ ചിലര്‍ ധ്യാനനിരതരായിക്കുമ്പോള്‍ സൂചികൊണ്ടു കുത്തുക തുടങ്ങിയ ഇന്ദ്രിയോത്തേജനങ്ങള്‍പോലും അവരുടെ തലച്ചോറില്‍നിന്നും വരുന്ന വൈദ്യുതവീചികളെ മാറ്റാന്‍ ശക്തമല്ലെന്നു കണ്ടിട്ടുണ്ട്.

ആത്മാവിന്റെ അസ്തിത്വം (Survival after death). ഇ.എസ്.പി.യും പി.കെ.യും ഉണ്ടെന്ന് ഇന്ന് ഭൂരിഭാഗം മനഃശാസ്ത്രജ്ഞന്മാരും അംഗീകരിക്കുമെങ്കിലും മരണാനന്തരജീവിതം ഇന്നും തര്‍ക്കവിഷയം തന്നെ. ഈ പശ്ചാത്തലത്തില്‍ മായാരൂപങ്ങള്‍, മാധ്യമങ്ങള്‍, പുനര്‍ജന്മം എന്നിവ ചര്‍ച്ചാവിധേയമാക്കേണ്ടതാകുന്നു.

മായാരൂപങ്ങള്‍ (Apparations). നിരവധി കാരണങ്ങള്‍കൊണ്ട് മായാരൂപങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ വെറും ഒരു വിഭ്രമം (hallucination) മൂലം മായാരൂപങ്ങള്‍ കണ്ടെന്നുവരാം. മരണസമയത്ത് ഒരാള്‍ വേണ്ടപ്പെട്ടവര്‍ക്ക് വിചാരവിനിമയം മൂലം അയയ്ക്കുന്ന വാര്‍ത്ത മായാരൂപങ്ങളായി അവരുടെ ബോധമനസ്സില്‍ പ്രത്യക്ഷപ്പെടുമത്രെ. ചിലപ്പോള്‍ അബോധമനസ്സ് വാര്‍ത്ത സ്വീകരിച്ചിട്ട് കുറേസമയം കഴിഞ്ഞാകാം അത് ബോധമനസ്സില്‍ പ്രവേശിക്കുന്നത്. പരീക്ഷണാര്‍ഥം ഒരാള്‍ക്ക് വേറൊരാളിന്റെ മുന്‍പില്‍ മായാരൂപം പ്രത്യക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്കുപരിയായി ചില വീടുകളില്‍ പതിവായി കാണപ്പെടുന്ന മായാരൂപങ്ങളെയും ശാസ്ത്രീയ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. പണ്ടു നടന്ന സംഭവങ്ങളുടെ അഗോചരസംവേദനത്തെ ചില പ്രത്യേക ചുറ്റുപാടുകള്‍ ഉത്തേജിപ്പിക്കുമെന്നും അപ്രകാരമാണ് ഇത്തരം മായാരൂപങ്ങളെ ആദ്യമായി കാണാന്‍ തുടങ്ങുന്നതെന്നും, പലരും കണ്ടു കഴിഞ്ഞാല്‍ അടുത്തു താമസിക്കുന്ന ആളുകള്‍ ഇതില്‍ വിശ്വസിക്കുമെന്നും ക്രമേണ ഇ.എസ്.പി. അധികമില്ലാത്തവരും കൂടി ഇതു കാണാന്‍ തുടങ്ങുമെന്നും പറയപ്പെടുന്നു. അതല്ല, മരിക്കുന്ന ആളുടെ അബോധമനസ്സ് അന്ത്യനിമിഷങ്ങളില്‍ സൃഷ്ടിച്ചുവിടുന്ന ഒരു നിഴലാണിതെന്നു പറയുന്നവരും ഉണ്ട്. മരിച്ചുപോയ ആളിന്റെ സൂക്ഷ്മശരീരമാണ് ഈ മായാരൂപമെന്ന് മറ്റൊരുവാദവും നിലവിലുണ്ട്.

മാധ്യമങ്ങള്‍. പരേതന്‍ ജീവിച്ചിരിക്കുന്നവരില്‍ക്കൂടി സംസാരിക്കുമെന്നുള്ള വിശ്വാസം മിക്ക രാജ്യങ്ങളിലുമുണ്ട്. ആരില്‍ക്കൂടിയാണോ സംസാരിക്കുന്നത് അയാളെ മാധ്യമം എന്നു പറയുന്നു. ചിലപ്പോള്‍ മാധ്യമത്തിന്റെ കൈയ്, അയാളുടെ നിയന്ത്രണം വിട്ട് എഴുതിത്തുടങ്ങും. നാലു ചക്രങ്ങളുള്ളതും പെന്‍സില്‍ ഘടിപ്പിച്ചതുമായ ഒരു പലക (Planchette) ഇതിന് ഉപയോഗിക്കാറുണ്ട്. ചിലപ്പോള്‍ ചുറ്റിലും അക്ഷരങ്ങള്‍ എഴുതിയ മിനുസമുള്ള ഒരു പലകയില്‍ (Ouija Board) ഒരു നാണയംവച്ച് അതില്‍ വിരല്‍കൊണ്ട് തൊട്ട് നാണയം ചലിച്ച് വിവിധ അക്ഷരങ്ങളിലേക്ക് നീങ്ങിയാണ് ആശയങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും മാധ്യമത്തിന്റെ അബോധമനോവിക്രിയകളാണ് ഇവയ്ക്കാധാരം. അപരിഷ്കൃതജനതകളില്‍ കണ്ടുവരുന്ന പിശാചുബാധയ്ക്ക് ഹിസ്റ്റീരിയാ എന്ന മാനസികരോഗവുമായി ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മോഹനിദ്ര (trance)യില്‍ ആയിരിക്കുന്ന മാധ്യമത്തിന്റെ അബോധമനസ്സ് ബോധമനസ്സിന് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ ഇ.എസ്.പി. മൂലം ഗ്രഹിച്ച് നാടകീയമായി അവതരിപ്പിക്കുമത്രെ. ജീവിച്ചിരിക്കുന്ന ആര്‍ക്കും ആ സമയത്ത് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ വളരെ അപൂര്‍വമായി മാധ്യമങ്ങളില്‍ക്കൂടി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍നിന്ന് ചിലപ്പോള്‍ ഒരു അര്‍ധവസ്തു (Ectoplasm) പുറപ്പെട്ട് വിവിധ രൂപങ്ങള്‍ കൈക്കൊള്ളുമെന്ന് പറയപ്പെടുന്നു. ജീവിച്ചിരുന്നപ്പോള്‍ അതീതമനഃശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന ചിലര്‍ മരണശേഷം സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒന്നിലധികം ഭാഗങ്ങളായി ഒരു ആശയം അയച്ചിട്ടുണ്ടത്രെ. ഈ ഭാഗങ്ങളെല്ലാം ഒന്നിച്ച് ചേര്‍ത്താലേ ആശയം പൂര്‍ണമാകുകയുള്ളു. ആത്മാവിന്റെ അസ്തിത്വത്തിനുള്ള ഏറ്റവും പ്രധാന തെളിവായി ഇത്തരം പരീക്ഷണങ്ങള്‍ കണക്കാക്കപ്പെടുന്നു.

പുനര്‍ജന്മം. പൂര്‍വജന്മം ഓര്‍മയുണ്ടെന്നു പറയുന്ന നിരവധി വ്യക്തികളെ ഗവേഷകര്‍ പഠനവിധേയരാക്കിയിട്ടുണ്ട്. പണ്ട് ജീവിച്ചിരുന്ന ആളുകളുമായി മാനസികസാമ്യം ഉള്ളതുകൊണ്ട് ആദ്യത്തെ ആളുടെ അനുഭവങ്ങള്‍ ഇ.എസ്.പി. മൂലം രണ്ടാമത്തെ ആളിന് ലഭ്യമാകുകമാത്രമാണ് ചെയ്യുന്നതെന്നും ഇത് പുനര്‍ജന്മം ആകണമെന്നില്ലെന്നും ഒരു വാദമുഖം ഉണ്ട്.

ദാര്‍ശനികപ്രശ്നങ്ങള്‍. ഇ.എസ്.പി.യും പി.കെ.യും ഭൌതിക-ഊര്‍ജംകൊണ്ടല്ല സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. പരീക്ഷകനും പരീക്ഷ്യനും അനേകം മൈലുകള്‍ ദൂരെയായിരിക്കുമ്പോഴും വിചാരവിനിമയം വ്യത്യാസപ്പെടുന്നില്ല. പ്രാകാമ്യചലനം പഠിക്കുന്നതിനുപയോഗിക്കുന്ന കട്ടയുടെ ഭാരം, കട്ടകളുടെ എണ്ണം, ഇവ പി.കെ.-യെ ബാധിക്കുന്നില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കര്‍ത്തവ്യം സംവേദനത്തെ നമ്മുടെ അടുത്ത ചുറ്റുപാടിലേക്ക് തടുത്തുനിര്‍ത്തുകമാത്രമാകാം. ഭാവികാലജ്ഞാനം വരാന്‍പോകുന്ന കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിക്കുമ്പോള്‍ പി.കെ. നമുക്ക് ഭൌതിക കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ കാണിക്കുന്നു. നമ്മുടെ ഇച്ഛകളും ഒരുപക്ഷേ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുകയായിരിക്കും എന്നു ചില ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു.

(ഡോ. ജോര്‍ജ് മാത്യു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍