This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിവിടയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അതിവിടയം

റനണ്‍കുലേസീ കുടുംബത്തില്‍ ഉള്‍പ്പെട്ട ഒരു സസ്യം. വത്സനാഭി എന്നും പേരുണ്ട്. ശാ.നാ. അക്കോണിറ്റം ഹെറ്ററോഫില്ലം (Aconitum heterophyllum).

ഉത്തരാര്‍ധഗോളത്തിലെ തണുപ്പും ഈര്‍പ്പവുമുള്ള പര്‍വതമേഖലകളില്‍ ഇവ സുലഭമായി വളരുന്നു. പുഷ്പങ്ങളുടെ നിറം മഞ്ഞയോ നീലയോ ആയിരിക്കും. അലങ്കാരച്ചെടിയായി വളര്‍ത്താം. വേരുകളില്‍നിന്നും വിത്തുകളില്‍നിന്നും പ്രവര്‍ധനം നടത്തുന്നു.

അക്കോണിറ്റിന്‍ എന്ന ക്ഷാരകല്പം മുഖ്യമായും സംഭരിക്കപ്പെട്ടിരിക്കുന്നത് വത്സനാഭിയുടെ വേരിലാണ്. ചെടി പിഴിഞ്ഞു ചാറെടുത്ത് വിഷമായി പണ്ടുമുതല്ക്കേ ഉപയോഗിച്ചിരുന്നു. ചാറിന്റെ വിഷശക്തിക്കു കാരണം പ്രധാനമായും ഈ ക്ഷാരകല്പമാണ്. പണ്ട് ഇന്ത്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളില്‍ അമ്പുകളുടെ മുനയില്‍ വിഷം പിടിപ്പിക്കുവാന്‍ ഇതിന്റെ ചാറ് ഉപയോഗിച്ചിരുന്നു. വിഷം തേച്ച അമ്പുകളെ ഗ്രീക്കുഭാഷയില്‍ അക്ക്വാന്‍ (akwan) എന്നു പറയുന്നു. അതില്‍ നിന്നാവാം വിഷമൂല്യമുള്ള ഈ ചെടികള്‍ക്ക് ഇംഗ്ളീഷില്‍ അക്കോണൈറ്റ് (Aconite) എന്നു പേരുവന്നത്.

ആന്റണ്‍ സ്റ്റോയര്‍ക് ആണ് ചെടിയിലെ മൊത്തം ആല്‍ക്കലോയ്ഡിന്റെ ഔഷധപ്രയോജനം ആദ്യമായി മനസ്സിലാക്കിയത്. വത്സനാഭി കടിച്ചുതിന്നാല്‍ നാക്കില്‍ ചുളുചുളെക്കുത്ത്, ദേഹം വിയര്‍ക്കല്‍, വായില്‍ ഉമിനീര്‍ ഒഴുകല്‍ എന്നീ അനുഭവങ്ങളുണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. വാതസംബന്ധവും ഞരമ്പുസംബന്ധവുമായ വേദനകള്‍ക്ക് ഇത് ഔഷധമാക്കാമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന്റെ ശരീരക്രിയാത്മക പ്രവര്‍ത്തനം കൃത്യമായി ഗവേഷണം ചെയ്തു കണ്ടുപിടിച്ചത് അലക്സാണ്ടര്‍ ഫ്ളെമിംഗ് (1929) ആണ്. ഹൃദ്രോഗം, അതിരക്തമര്‍ദം (hypertension), കഠിനജ്വരങ്ങള്‍ എന്നിവയ്ക്ക് ഇത് ഒരൌഷധമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു സ്ഥാനീയ നിസ്ചേതകവും (local anaesthetic) കൂടിയാണിത്. ചര്‍മത്തിലൂടെ ഇത് അകത്തേക്കു വലിച്ചെടുക്കപ്പെടുന്നു. അലോപ്പതി സമ്പ്രദായത്തില്‍ ഔഷധമെന്ന നിലയില്‍ ഇതിന്റെ പ്രയോഗം ലുപ്തപ്രചാരമായിട്ടുണ്ട്. എങ്കിലും ഹോമിയോപ്പതി സമ്പ്രദായത്തില്‍ ഇതിന്റെ പ്രാധാന്യം നിലനിര്‍ത്തിവരുന്നുണ്ട്. അക്കൊണൈറ്റ് നാപെല്ലസ് (Aconite napellus) എന്ന ഹോമിയോമരുന്ന് അതിവിടയത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. പനി, മൂത്രസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ശമനാര്‍ഥം ഇത് ഉപയോഗപ്പെടുത്തുന്നു.

വത്സനാഭി അലങ്കാരച്ചെടിയായി വീട്ടില്‍ വളര്‍ത്തുന്നതുകൊണ്ട് അതിന്റെ ഇല ആരെങ്കിലും ചവച്ചുനോക്കിയെന്നുവരാം. വിഷബാധയുണ്ടെന്നു തോന്നിയാലുടന്‍ ചികിത്സിക്കണം. സമര്‍ഥമായ മറുമരുന്നില്ല. വയറു കഴുകിക്കുകയാണ് ഏറ്റവും നല്ലത്. അറ്റ്രോപിന്‍, എപിനെഫ്രിന്‍ എന്നീ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ ആശാസ്യഫലങ്ങള്‍ കിട്ടാനിടയുണ്ട്.

ആയുര്‍വേദത്തില്‍. ഒരു അങ്ങാടിമരുന്ന് എന്ന നിലയില്‍ അതിവിടയം പ്രസിദ്ധമാണ്. ഉപവിഷജാതിയില്‍പെട്ട ഒരു കിഴങ്ങാണിത്. വെളുപ്പ്, കറുപ്പ്, അരുണം എന്നിങ്ങനെ നിറഭേദത്തെ അടിസ്ഥാനമാക്കി അതിവിടയത്തെ മൂന്നായി വൈദ്യശാസ്ത്രത്തില്‍ തരംതിരിച്ചിരിക്കുന്നു. ഗുല്‍ഗുലു, തിക്തകം തുടങ്ങിയ വളരെ പ്രചാരമുള്ള ഔഷധയോഗങ്ങളില്‍ ഇതു ചേര്‍ക്കാറുണ്ട്. സാക്ഷാല്‍ അതിവിടയം ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ പകരം മുത്തങ്ങാക്കിഴങ്ങ് ഉപയോഗിക്കാമെന്ന് ആയുര്‍വേദത്തില്‍ വിധിയുണ്ട്.

ഗുണങ്ങള്‍. ഇത് കടുതിക്തരസവും മന്ദോഷ്ണവീര്യവും വിഷസ്വഭാവമുള്ളതുമാണ്. ഇതിന് പചന-ദീപന ഗുണങ്ങളുണ്ട്. അതിസാരം, ആമം, വിഷം, കാസം, വമി, കൃമിരോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നു. ബാലരോഗങ്ങള്‍ക്ക് വിശേഷിച്ചും ശ്രേഷ്ഠമാണ്.

(പ്രൊഫ. കെ. വിദ്യാധരന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍