This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടയ്ക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടയ്ക്ക

Betel nut

അരക്കേസി (Arecaceae) സസ്യകുടുംബത്തില്‍പ്പെടുന്ന കമുക് (അരെക്ക കറ്റേച്ചു - Areca Catechu) എന്ന ഒറ്റത്തടി വൃക്ഷത്തിന്റെ കായ്. ഇതിന് പാക്ക് എന്നും പേരുണ്ട്. അനവധി കായ്കള്‍ ചേര്‍ന്നു കുലകളായി കാണപ്പെടുന്നു. ഒരു കായ്ക്കുള്ളില്‍ ഒരു വിത്ത് കാണാം. വിത്തിന്റെ ബീജാന്നം വലുതും ഭ്രൂണം ചെറുതുമാണ്. പൂര്‍ണ വളര്‍ച്ച പ്രാപിച്ച കായ്കളുടെ പുറംതോടില്‍ ചകിരിപോലുള്ള നാരുകള്‍ നെടുകെ പാകിയിരിക്കും; ഈ തോടിനുള്ളിലാണ് പരിപ്പ് കാണപ്പെടുന്നത്.

വെറ്റിലമുറുക്ക്. അടയ്ക്ക പ്രധാനമായും വെറ്റിലമുറുക്കിനായുപയോഗപ്പെടുത്തുന്നു. പൗരസ്ത്യദേശങ്ങളിലാണ് വെറ്റിലമുറുക്ക് സര്‍വസാധാരണം. പാക്കും ചുണ്ണാമ്പുപുരട്ടിയ വെറ്റിലയുംകൂടി വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ ധാരാളമായി ഊറി ചുവന്ന ഒരു ദ്രാവകമായിത്തീരും. ചുണ്ടിനും മോണയ്ക്കും ഇത് ചുവപ്പുനിറം നല്കുന്നു. കേരളീയര്‍ പുകയിലയും ഇവയോടു ചേര്‍ത്തുപയോഗിക്കുന്നു.

ഔഷധഗുണം. അടയ്ക്ക കരിച്ചുണ്ടാക്കുന്ന പൊടി പല്ലുതേയ്ക്കുവാന്‍ ഉപയോഗിക്കുന്നു. ഇത് മോണയ്ക്ക് ഉറപ്പും പല്ലിന് വെണ്‍മയും നല്‍കും. മൃഗചികിത്സയില്‍ പ്രത്യേകിച്ച് കന്നുകാലികള്‍ക്കുണ്ടാകുന്ന ഉദരരോഗങ്ങള്‍ക്ക് കൃമിനാശകൌഷധമായി അടയ്ക്ക ഉപയോഗിക്കുന്നു. രക്തസ്രാവത്തിന് ഒരു പ്രതിവിധികൂടിയാണ് ഇത്. അടയ്ക്കയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന 'അരക്കോലിന്‍' (arecoline) ഉദരകീടസംഹാരിയായ ഒരു ക്ഷാരപദാര്‍ഥമാണ്. ചായങ്ങളുണ്ടാക്കുന്നതിനും തുകല്‍ മയപ്പെടുത്തുന്നതിനും അടയ്ക്കയില്‍നിന്നെടുക്കുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുവരുന്നു. വിപണിയിലെത്തുന്ന അടയ്ക്കയിലധികവും കളിപ്പാക്കുകളായാണ് എത്തുന്നത്.

കളിപ്പാക്ക്. മൂപ്പുകുറഞ്ഞ അടയ്ക്ക (ചമ്പന്‍) ചെറിയ കഷണങ്ങളായി അരിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ച് ഉണക്കിയാണ് കളിപ്പാക്കുണ്ടാക്കുന്നത്. ഏലം, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ കളിപ്പാക്ക് 'വാസനപ്പാക്ക്', 'കളിയടയ്ക്ക' എന്നീ പേരുകളിലും അറിയപ്പെടുന്നു.

നീറ്റുപാക്ക്. നല്ലതുപോലെ വിളഞ്ഞുപഴുത്ത അടയ്ക്ക കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വെള്ളത്തില്‍ സംഭരിച്ചുവയ്ക്കാറുണ്ട്. ഇതിന് വലിയ മണ്‍കലങ്ങള്‍, ചീനഭരണികള്‍, ടാങ്കുകള്‍ എന്നിവ ഉപയോഗിക്കുന്നു. ഇപ്രകാരം വെള്ളത്തിലിട്ടു സൂക്ഷിക്കുന്ന അടയ്ക്കയെ 'നീറ്റുപാക്ക്' എന്നും 'വെള്ളത്തില്‍ പാക്ക്' എന്നും പറയുന്നു. ഇങ്ങനെ ഒരു വര്‍ഷം വരെ അടയ്ക്ക കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. കേരളത്തില്‍ ഈ രീതിയിലാണ് സാധാരണയായി അടയ്ക്ക സൂക്ഷിക്കാറുള്ളത്.

കൊട്ടപ്പാക്ക്. ഉണക്കിയെടുക്കുന്ന അടയ്ക്കയാണ് കൊട്ടപ്പാക്ക്. അടയ്ക്കയുടെ പുറംതൊലികളഞ്ഞ് വെയിലത്തിട്ട് ഉണക്കുന്നു. വേഗം ഉണങ്ങുന്നതിനാണ് പുറംതൊലി കളയുന്നത്. നന്നായി ഉണങ്ങിയശേഷം തോട് പൂര്‍ണമായി നീക്കുന്നു. ഇങ്ങനെ ഉണക്കിയെടുത്ത കൊട്ടപ്പാക്കാണ് കയറ്റുമതിക്കായും മറ്റും ഉപയോഗിക്കുന്നത്.

അടയ്ക്ക

ഇന്ത്യയിലെ ഏകദേശം 40 ലക്ഷം ആളുകള്‍ അടയ്ക്കാകൃഷിയും അതുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങളേയും ആശ്രയിച്ചാണ് ജീവിക്കുന്നത്. കേരളം, മൈസൂര്‍, അസം എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാനമായ അടയ്ക്കാ ഉത്പാദനകേന്ദ്രങ്ങള്‍. വിസ്തീര്‍ണത്തിന്റെയും ഉത്പാദനത്തിന്റെയും കാര്യത്തില്‍ പ്രമുഖസ്ഥാനം കേരളത്തിനാണുള്ളത്. കേരളത്തില്‍ 97485 ഹെക്ടര്‍ സ്ഥലത്ത് കമുകു കൃഷിയുണ്ട്. ഇവിടെ നിന്ന് 107279 ടണ്‍ (2002-03-ലെ കണക്ക്) അടയ്ക്ക ലഭിക്കും.

അടയ്ക്കാകൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ വെറ്റിലമുറുക്ക് കേരളത്തില്‍ പൊതുവേ വ്യാപിച്ചിരുന്നു. ഒരു നാണ്യവിള എന്ന നിലയില്‍ കേരളത്തിലുടനീളം കമുകു കൃഷി ചെയ്തുവരുന്നു. ആരടുപ്പമുള്ള കമുകിന്‍ തടി തവിക്കൈകള്‍ തുടങ്ങിയ ഗൃഹോപകരണ നിര്‍മിതിയിലും ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ഉത്സവാഘോഷങ്ങളില്‍ കൊടിമരത്തിനും പന്തലിന്റെ കാലുകള്‍ക്കും കേരളത്തില്‍ പൊതുവേ അടയ്ക്കാമരമാണ് ഉപയോഗിക്കുന്നത്. കമുകിന്‍ പൂങ്കുലകള്‍ ഒരലങ്കാരമെന്നതുപോലെ, നിറപറയിലും മറ്റും വയ്ക്കാനുള്ള ഒരു മംഗളപദാര്‍ഥമായും ഉപയോഗപ്പെടുത്തിവരുന്നു. നോ: കമുക്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍