This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചടക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്ചടക്കം

Discipline

ബാഹ്യമോ ആന്തരികമോ ആയ പ്രേരണമൂലം ജീവജാലങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധം. അച്ചടക്കം എന്ന പദം ഇംഗ്ളീഷിലെ ഡിസിപ്ളിന് (discipline) സമാനമായിട്ടാണ് സാധാരണ പ്രയോഗിച്ചുവരുന്നത്. ഡിസിപ്ളിന്‍ എന്ന പദത്തിന് പരിശീലനം, അധീനത്തില്‍ കൊണ്ടുവരിക എന്നെല്ലാം അര്‍ഥങ്ങളുണ്ട്. ഡിസിപ്ളിന്‍ പാലിക്കുന്നവനാണ് ഡിസൈപ്പിള്‍ (disciple). ഡിസിപ്ളിന്‍ എന്ന പദത്തിന് ഓരോ കാലത്തുണ്ടായ അര്‍ഥഭേദങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രത്യേകം അധ്യയനാഭ്യാസങ്ങള്‍ നല്‍കി ശിഷ്യരെയും അനുയായികളെയും കീഴുദ്യോഗസ്ഥന്‍മാരെയും സൈനികരെയും നിര്‍ദിഷ്ട പരിശീലനക്രമങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന പ്രക്രിയ എന്നും അച്ചടക്കത്തെ നിര്‍വചിക്കാം. 'അച്ചില്‍' - ഒരു നിര്‍ദിഷ്ട രൂപമാതൃകയില്‍ - അല്ലെങ്കില്‍ പെരുമാറ്റരീതിയില്‍ (mould or pattern) 'അടങ്ങല്‍' എന്നും 'അച്ചം (ഭയം) കൊണ്ടുള്ള അടക്കം' എന്നും അച്ചടക്കത്തിന് മലയാളമഹാനിഘണ്ടുവില്‍ അര്‍ഥം പറഞ്ഞുകാണുന്നു.

ചിട്ടപ്പെടുത്തിയ പെരുമാറ്റരീതികളെ ഉദ്ദേശിച്ചാണ് സാധാരണയായി അച്ചടക്കമെന്ന പദം പ്രയോഗിക്കുന്നത്. പട്ടാളച്ചിട്ടയെ സൂചിപ്പിക്കുന്നതിന് മിലിട്ടറി ഡിസിപ്ളിന്‍ (military discipline) എന്നുപറയുന്നു. ഒരു സ്ഥാപനത്തില്‍ ക്രമവും ചിട്ടയും കാണുന്നെങ്കില്‍ അവിടെ നല്ല അച്ചടക്കമുണ്ടെന്നു പറയുക സാധാരണമാണ്. എന്നാല്‍ ബാഹ്യമായ ക്രമം (order) മാത്രമല്ല അച്ചടക്കം അഥവാ വിനയം. അത് ആഭ്യന്തരമായുണ്ടാകേണ്ട സ്വയംനിയന്ത്രണം കൂടിയാണ്.

പലരും ക്രമം പാലിക്കുന്നത് അധികാരത്തെ ഭയന്നാണ്. എന്നാല്‍ യഥാര്‍ഥ വിനയമാകട്ടെ ആത്മനിയന്ത്രണത്തില്‍നിന്നും ഉദ്ഭൂതമാകുന്ന മനോദാര്‍ഢ്യത്തിന്റെ ഫലമാകുന്നു. സ്വാതന്ത്ര്യവും വിനയവും ഒന്നിച്ചു പോകേണ്ട രണ്ടു വിശിഷ്ടഗുണങ്ങളാണ്. സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. നിയമത്തിനു വിധേയമായി പ്രവര്‍ത്തിക്കുവാനുള്ള അവകാശമാണ്. പൊതുനന്‍മയെ ലാക്കാക്കി മനുഷ്യന്‍ ചില നിയമങ്ങള്‍ക്കു വിധേയനാകേണ്ടിയിരിക്കുന്നു. ഇതാണ് നാഗരികജീവിതത്തിന്റെ അടിത്തറ. നിയമമില്ലാത്തിടത്ത് അരാജകത്വം വളരും; സുരക്ഷിതത്വം നശിക്കും. നിയന്ത്രണം കൂടുന്തോറും സ്വാതന്ത്ര്യം കുറയും; സ്വാതന്ത്ര്യം കൂടുന്തോറും നിയന്ത്രണം കുറയും. എത്രമാത്രം സ്വാതന്ത്ര്യം, എത്രമാത്രം നിയന്ത്രണം എന്നതാണ് പ്രശ്നം. ഒരാളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശത്തെ ധ്വംസിച്ചുകൂടാ. സ്വാതന്ത്ര്യത്തോടൊപ്പം ഒരുവന് ഉത്തരവാദിത്വവുമുണ്ട്. ഒരു നല്ല പൌരന് അന്യരോടും അവനവനോടു തന്നെയും ഉത്തരവാദിത്വം ഉണ്ടായിരിക്കണം. അന്യരുടെ അവകാശങ്ങള്‍ അനുവദിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുക, അവനവന്റെ സിദ്ധികളെ തനിക്കും മറ്റുള്ളവര്‍ക്കും ഗുണപ്രദമാംവണ്ണം വളര്‍ത്തുന്നതില്‍ ഉത്സുകനായിരിക്കുക ആദിയായവയാണ് ഒരുവന്റെ ചുമതലകള്‍. ഓരോരുത്തരും ആരംഭത്തില്‍ മുതിര്‍ന്നവരുടെ നിയന്ത്രണത്തിന് വിധേയരായി അച്ചടക്കം പാലിച്ച് സ്വയം നിയന്ത്രിക്കുവാനുളള കഴിവ് ആര്‍ജിക്കുകയാണ് വേണ്ടത്. നന്‍മയും തിന്‍മയും വിവേചനം ചെയ്തു നന്‍മയോടുള്ള താത്പര്യവും തിന്‍മയോടുള്ള വെറുപ്പും മൂലം ഒരാള്‍ തന്റെ വ്യാപാരങ്ങളെ സ്വയം നിയന്ത്രിച്ചുതുടങ്ങുമ്പോള്‍ വിനയബോധമുണ്ടായിത്തുടങ്ങിയെന്നു പറയാം. ചുരുക്കത്തില്‍ യഥാര്‍ഥമായ അച്ചടക്കം ആത്മനിയന്ത്രണഫലമായുണ്ടാകുന്നതാണ്.

അച്ചടക്കം വിദ്യാഭ്യാസത്തില്‍. വിദ്യാലയപരിപാടികളുടെ സുഗമമായ നടത്തിപ്പിന് അച്ചടക്കം അത്യാവശ്യമാണ്. സ്കൂളില്‍ ലഭിക്കുന്ന അച്ചടക്കബോധം പില്ക്കാലജീവിതത്തിലും കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നു. വിദ്യാര്‍ഥികളുടെ അച്ചടക്കബോധം ഏറിയ പങ്കും അധ്യാപകന്റെ വ്യക്തിമാഹാത്മ്യം, വിദ്യാലയപരിതഃസ്ഥിതികളുടെ പര്യാപ്തത മുതലായവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് സഹായകങ്ങളായ രണ്ടു മാര്‍ഗങ്ങളാണ് സമ്മാനവും (reward) ശിക്ഷയും (punishment). പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും നല്ലതു ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പെരുമാറ്റവിധം. എന്നാല്‍ ഈ മാനസികനിലവാരത്തിലെത്താന്‍ വിദ്യാര്‍ഥിക്കെളുപ്പമല്ല. അതിന് സഹായിക്കുകയാണ് അധ്യാപകന്റെ ധര്‍മം. അതുകൊണ്ട് സമ്മാനവും ശിക്ഷയും വളരെ വിവേകപൂര്‍വമായി മാത്രമേ വിദ്യാലയങ്ങളില്‍ പ്രയോഗിക്കുവാന്‍ പാടുള്ളു.

ശിക്ഷ പ്രധാനമായി രണ്ടു വിധമുണ്ട്: ഒന്ന് മാനസികമായോ ശാരീരികമായോ വേദനയുണ്ടാക്കുന്നത്; മറ്റേത് ഒരുവന് സിദ്ധിച്ചിട്ടുള്ള സുഖസൗകര്യങ്ങളില്‍ കുറവു വരുത്തുന്നത്. ദണ്ഡനം (corporal punishment) ശരീരത്തെയും പരിഹാസം മനസ്സിനെയും ബാധിക്കുന്ന ശിക്ഷകളാണ്. ക്ളാസ്സുസമയം കഴിഞ്ഞും ക്ളാസ്സിലിരുന്നു പഠിക്കുവാന്‍ ആജ്ഞാപിക്കുക, കളികളില്‍ ചേരുന്നതിനു വിലക്കു കല്പിക്കുക എന്നിവ രണ്ടാമത്തെ ഇനത്തില്‍ പെടുന്നു. യാതൊരു വിധമായ ശിക്ഷാപരിപാടികളും കൂടാതെ ബോധനവും വിദ്യാലയഭരണവും നടത്തുകയെന്നതായിരിക്കണം അധ്യാപകന്റെ ലക്ഷ്യം. എങ്കിലും ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ആകസ്മികമായി വന്നുചേരാതിരിക്കുകയില്ല. വിദ്യാലയങ്ങളില്‍ സാധാരണ പ്രയോഗിക്കാറുളള ലഘുശിക്ഷകളാണ് താക്കീത്, പരിഹാസം, ഭര്‍ത്സനം, മാര്‍ക്കുകുറയ്ക്കല്‍, ശിക്ഷാപാഠം (imposition), പിഴ ആദിയായവ. സന്ദര്‍ഭാനുസരണമുള്ള താക്കീത് ഒട്ടൊക്കെ ഇതിനെ സഹായിക്കുന്നതാണ്. പരിഹാസം വളരെ സൂക്ഷിച്ചുമാത്രം പ്രയോഗിക്കേണ്ട ഉപായമാണ്. കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതം പറ്റുന്ന പരിഹാസം ഒരിക്കലും പ്രയോഗിക്കരുത്. ക്ളാസ്സിനു പുറത്താക്കുക, ക്ളാസ്സില്‍ നിര്‍ത്തുക എന്നിങ്ങനെ കുട്ടികള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന ശിക്ഷകളും നല്കാറുണ്ട്. ശിക്ഷാപാഠം മൂലം കുട്ടികള്‍ക്ക് പാഠഭാഗത്തോട് വെറുപ്പുണ്ടാകുമെന്നുള്ളതിനാല്‍ അതൊരു നല്ല ശിക്ഷയാണെന്നു പറയുക വയ്യ. കായികശിക്ഷ മുന്‍കാലങ്ങളില്‍ വിദ്യാലയങ്ങളില്‍ സര്‍വസാധാരണമായിരുന്നു; അനുസരണശീലമുണ്ടാക്കാന്‍ ഇതു അത്യാവശ്യമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ അപരിഷ്കൃതമായ ഈ ശിക്ഷാരീതി വിദ്യാലയങ്ങള്‍ക്ക് ഭൂഷണമല്ലെന്നാണ് ആധുനികപണ്ഡിതമതം. അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള പാവനബന്ധത്തെ ഈ ശിക്ഷാരീതി ശിഥിലമാക്കുന്നു. ദണ്ഡിക്കുന്നതും ദണ്ഡനമേല്ക്കുന്നതും ഒരു പോലെ അപമാനകരമാണ്. ഈ ശിക്ഷാരീതി കഴിയുന്നതും വര്‍ജിക്കേണ്ടതാണെന്ന് അഭിപ്രായമുണ്ട്. അഭിനന്ദനം, സമ്മാനം മുതലായവ മുഖേന മെച്ചപ്പെട്ട പെരുമാറ്റത്തിന് പ്രചോദനം നല്കാവുന്നതാണ്. സന്തോഷവും സംതൃപ്തിയും ഉളവാക്കി വിദ്യാലയപരിപാടികളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാവണം അധ്യാപകന്റെ ശ്രമം. സന്തോഷപ്രദമായ അനുഭവങ്ങള്‍ നല്കി നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും. പ്രശംസയും പ്രോത്സാഹനവും നല്കി നല്ല പെരുമാറ്റസമ്പ്രദായങ്ങള്‍ ഉറപ്പിക്കുവാന്‍ കഴിയും. ബുദ്ധിപൂര്‍വം നിര്‍വഹിച്ചാല്‍ സമ്മാനദാനം അഭിലഷണീയമായ പല ഫലങ്ങളും ഉളവാക്കും. പുസ്തകങ്ങള്‍, കൌതുകസാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, മെഡലുകള്‍, ഷീല്‍ഡ്, കപ്പ്, സാക്ഷിപത്രങ്ങള്‍ ഇവയൊക്കെ സന്ദര്‍ഭാനുസരണം നല്കുന്നതു കൊള്ളാം. സമ്മാനദാനം നടത്തുമ്പോള്‍ വ്യക്തിപരമായ മത്സരം കുട്ടികളില്‍ അനാരോഗ്യപരമായ മനോഭാവം ജനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മാര്‍ഗങ്ങള്‍. വിദ്യാലയങ്ങളില്‍ അച്ചടക്കം സംരക്ഷിക്കുന്നതിന് അടിച്ചമര്‍ത്തല്‍ (repression), സ്വാധീനം ചെലുത്തല്‍ (impression), സ്വാതന്ത്ര്യം നല്കല്‍ (emancipation) എന്നിങ്ങനെ മൂന്നു മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ശിശുസഹജമായ എല്ലാ വാസനകളെയും അടിച്ചമര്‍ത്തി അവരുടെ സകല പ്രകടനസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ച് അച്ചടക്കം പാലിക്കുന്ന രീതിയാണ് ആദ്യത്തേത്. ജനാധിപത്യരാഷ്ട്രത്തിലെ സ്വതന്ത്രപൌരന്‍മാരെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസലക്ഷ്യമെങ്കില്‍ ഈ സമ്പ്രദായം ഒട്ടും അഭികാമ്യമല്ലെന്ന് വ്യക്തമാണ്. അധ്യാപകന്റെയോ രക്ഷകര്‍ത്താവിന്റെയോ വ്യക്തിത്വം കുട്ടികളില്‍ സ്വാധീനം ചെലുത്തി അച്ചടക്കം സൃഷ്ടിക്കുന്നതാണ് രണ്ടാമത്തെ രീതി. ചില വിദ്യാലയങ്ങളുടെ പ്രശംസാര്‍ഹമായ പാരമ്പര്യം, അധ്യാപകരോടുള്ള ഭയഭക്തിബഹുമാനങ്ങള്‍ ഇവയെല്ലാം അച്ചടക്കപാലനത്തില്‍ കുട്ടികളെ സ്വാധീനിക്കുന്നു. മാനസികമായ ഒരുതരം അടിച്ചമര്‍ത്തലാണിതെന്ന് വ്യാഖ്യാനിക്കാമെങ്കിലും വിനയപരിപാലനത്തിന് ഈ രീതി ഉപയോഗിക്കാവുന്നതാണ്. പ്രായമായവരുടെ നിയന്ത്രണത്തില്‍നിന്ന് ശിശുക്കളെ വിമുക്തരാക്കി അച്ചടക്കം സ്വയം പരിശീലിക്കുവാന്‍ അവരെ അനുവദിക്കേണ്ടതാണെന്ന് മാഡം മോണ്ടിസോറി, എ.എസ്. നീല്‍ ആദിയായ വിദ്യാഭ്യാസവിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള കഴിവ് വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് അധ്യാപകന്റെ കടമ. എ.എന്‍. വൈറ്റ് ഹെഡ് പറയുന്നു: 'യഥാര്‍ഥവിനയനം സ്വയം വിനയനമത്രെ. അതുസാധിച്ചുകൊടുക്കുവാനുള്ള മാര്‍ഗം സ്വാതന്ത്ര്യവുമാണ്.'

അച്ചടക്കരാഹിത്യം വിദ്യാലയത്തില്‍. അച്ചടക്കരാഹിത്യത്തിനടിസ്ഥാനം ഏറിയപങ്കും ശിശുവിന്റെ അപക്രമവത്കരണമാണ് (maladjustment). വീട്ടിലും വിദ്യാലയത്തിലുമുളള ചില സാഹചര്യങ്ങള്‍ ശിശുവിന്റെ ശരിയായ മാനസികവളര്‍ച്ചയ്ക്ക് സഹായകമല്ലെന്നുവരാം. നിസ്സഹായതാബോധവും വിനയനരാഹിത്യവും ഉടലെടുക്കുവാന്‍ അതു കാരണമായേക്കാം. ഗൃഹത്തില്‍ ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ക്ക് വിധേയനാകുന്ന ശിശു, അനാഥനായ കുട്ടി, സദാചാരപരമായി താണ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്ന ഭവനത്തില്‍നിന്നുവരുന്ന ശിശു-ഇവരെല്ലാം വിദ്യാലയത്തിലെ അച്ചടക്കത്തിന് ഭീഷണിയാണ്. ചില വിദ്യാലയസാഹചര്യങ്ങളും അച്ചടക്കരാഹിത്യത്തിന് കാരണമാകാറുണ്ട്. ക്ളാസ്സില്‍ പഠിപ്പിക്കുന്നതു മനസ്സിലാക്കാന്‍ വിഷമിക്കുന്ന കുട്ടി, ക്ളാസ്സിന്റെ നിലവാരത്തില്‍ കവിഞ്ഞ വിജ്ഞാന നിലവാരമുള്ള കുട്ടി, കൊച്ചുകുട്ടികളുള്ള ക്ളാസ്സിലെ മടിയനായ മുതിര്‍ന്നവന്‍, വാസനയ്ക്കനുസൃതമായ പ്രവര്‍ത്തന പരിപാടികളില്ലാത്തതിനാല്‍ നിരാശനായ കുട്ടി, നിര്‍ധനത്വമോ ശാരീരികാവശതയോമൂലം കൂട്ടുകാരുടെ മുമ്പില്‍ അപഹാസപാത്രമാകുന്ന കുട്ടി - ഇവരെല്ലാം അച്ചടക്കത്തിനു വിലങ്ങുതടികളാണ്.

ഇവ കൂടാതെ ആധുനികലോകത്തിലെ യുവവിദ്യാര്‍ഥികളുടെ അച്ചടക്കരാഹിത്യത്തിനുള്ള പുതിയ ചില കാരണങ്ങള്‍ കൂടിയുണ്ട്. പഴയ തലമുറയുടെ ആദര്‍ശങ്ങളിലും നേട്ടങ്ങളിലും പുതിയ തലമുറ നിരാശാഭരിതരും അസംതൃപ്തരുമാണ്. പഴയ തലമുറയോട് അവര്‍ക്കു തീരെ ആദരവില്ല. ഭാവിയെ സംബന്ധിച്ച അരക്ഷിതബോധം അവരെ അലട്ടുന്നു. എങ്കിലും ഏതുരംഗത്തും സംഖ്യാബലം മൂലം എന്തും നേടിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ അതിര്‍കടന്നു വിശ്വസിക്കുന്നു. വിദ്യാര്‍ഥിക്ക് സ്വതഃസിദ്ധമായ അമിതോര്‍ജം സൃഷ്ടിപരമായി ചെലവഴിക്കാനുള്ള അവസരം ലഭിക്കാതെ വഴിമുട്ടിനില്ക്കുന്നതിനാല്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ പ്രേരിതരാകുന്നു. ബാല്യത്തിനും യൗവനത്തിനും ഇടയിലുള്ള ഘട്ടമായ കൗമാരം ഒരു പ്രശ്നകാലമാണ്. ഇതോടൊപ്പം സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനം മൂലം, മഹത്തായ ജീവിതമാതൃകകളായി പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയുന്നില്ല. ഏതുവിധം പെരുമാറണമെന്നു നിശ്ചയമില്ലാതെ അവരും കുഴങ്ങുകയാണ്. അച്ചടക്കരാഹിത്യത്തിന് മറ്റൊരു കാരണമാണ് രാഷ്ട്രീയനേതാക്കളും അധ്യാപകരും വിദ്യാര്‍ഥികളെ അവരുടെ കരുവാക്കാന്‍ ശ്രമിക്കുന്നത്. അശ്ളീല സാഹിത്യവും ഇന്നത്തെ സിനിമകളും വിദ്യാര്‍ഥികളെ അക്രമാസക്തരും അവിവേകികളുമാക്കിത്തീര്‍ക്കാന്‍ പോരുന്നവയാണ് എന്നും അഭിപ്രായമുണ്ട്.

പരിഹാരമാര്‍ഗങ്ങള്‍. അച്ചടക്കത്തിന്റെ പരമമായ ലക്ഷ്യം ആത്മനിയന്ത്രണം വളര്‍ത്തുകയാണ്. മാനസികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കനുസൃതമായിരിക്കണം നിയമങ്ങള്‍. അവ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കഴിയുന്നത്ര വിദ്യാര്‍ഥിയെ ബോധ്യപ്പെടുത്തുകയും വേണം. നിയമങ്ങള്‍ കഴിയുന്നിടത്തോളം നിഷേധാത്മകങ്ങളാകാതെ നോക്കണം. നിയമലംഘനവും വിട്ടുവീഴ്ചയും ഒഴിവാക്കണം. സ്ഥിരത അച്ചടക്കപാലനത്തിന് അത്യാവശ്യമാണ്. കുട്ടികളുടെ സ്വാതന്ത്ര്യവാഞ്ഛയെ തൃപ്തിപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ സ്കൂളിലുണ്ടാകണം. സ്കൂള്‍ പാര്‍ലമെന്റും വിദ്യാര്‍ഥിപ്രതിനിധികള്‍ അടങ്ങുന്ന ഭരണസമിതികളും സംഘടിപ്പിക്കാവുന്നതാണ്. കുട്ടികളില്‍ വിദ്യാലയാഭിമാനം ഉണ്ടാക്കിയെടുക്കണം. അധ്യാപകരുടെ വ്യക്തിമാഹാത്മ്യം, പൂര്‍വവിദ്യാര്‍ഥികളുടെ പ്രശസ്തമായ നേട്ടങ്ങള്‍ ഇവയൊക്കെ അഭിമാനബോധമുണ്ടാക്കാന്‍ സഹായിക്കുന്നവയാണ്. സംഘംചേര്‍ന്നുള്ള കളികള്‍, വിദ്യാലയദിനാചരണംപോലുള്ള ആഘോഷപരിപാടികള്‍, സ്കൗട്ടിംഗ്, എന്‍.സി.സി., വിവിധതരം ക്ളബുകള്‍ ഇവയെല്ലാം അച്ചടക്കപരിശീലനത്തിനുള്ള ഉത്തമരംഗങ്ങളാണ്. അധ്യാപകരും അധ്യേതാക്കളും തമ്മില്‍ ഉത്തമവും സൗഹൃദപൂര്‍ണവുമായ ബന്ധം ഉണ്ടായിരിക്കുന്നത് അച്ചടക്ക പരിപാലനത്തെ വളരെ സഹായിക്കും. വിദ്യാര്‍ഥികളുടെ ഊര്‍ജം മുഴുവനും ഉപയോഗിക്കത്തക്കവണ്ണം രാഷ്ട്രപുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനം നല്കുന്ന ഒരു വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യുന്നത് മറ്റൊരു പരിഹാരമാര്‍ഗമായിരിക്കും.

അച്ചടക്കം പൊതുഭരണരംഗത്ത്. അച്ചടക്കബോധം അനുപേക്ഷണീയമായ ഒരു രംഗമാണ് പൊതുഭരണം. ഭരണാധികാരികള്‍ ഭരിക്കപ്പെടുന്ന ജനങ്ങള്‍ക്ക് മാതൃകകാണിച്ചുകൊടുക്കുവാന്‍ ബാധ്യസ്ഥരാണ്. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ പൊതുജീവിതരംഗത്തും സ്വകാര്യജീവിതത്തിലും ഉന്നതമായ സന്മാര്‍ഗനിലവാരവും അച്ചടക്കവും നിലനിര്‍ത്തേണ്ടതുണ്ട്. പൊതുജനങ്ങളുടെ ജീവിതത്തിലും സമ്പത്തിലും പ്രവര്‍ത്തനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഉദ്യോഗസ്ഥന്‍മാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് സമൂഹത്തിന് ഹാനികരമാണ്. ഭരണരംഗത്ത് അച്ചടക്കം നിലനിര്‍ത്തുന്നതിനായി ഉദ്യോഗസ്ഥന്‍മാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എല്ലാ ഗവണ്‍മെന്റുകളും രൂപംകൊടുത്തിട്ടുണ്ട്. ഈ നിയമങ്ങളനുസരിച്ച് മേലധികാരികളോടു ബഹുമാനപൂര്‍വം പെരുമാറുന്നതിനും രാഷ്ട്രത്തോട് കൂറു പ്രകടിപ്പിക്കുന്നതിനും ഓരോ ഉദ്യോഗസ്ഥനും ബാധ്യസ്ഥനാണ്. ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ സ്വകാര്യപ്രവര്‍ത്തനങ്ങളിലും അവരേര്‍പ്പെടുന്ന കരാറുകളിലും വസ്തുസമ്പാദനത്തിലും അതിന്റെ കൈമാറ്റത്തിലും സത്യസന്ധതപാലിക്കണം. ഒരു ഉദ്യോഗസ്ഥന്‍ ആഫീസിലും ഗൃഹത്തിലും മറ്റു സ്വകാര്യജീവിതരംഗങ്ങളിലും വ്യക്തമായ സദാചാരപരിപാലനച്ചട്ടങ്ങള്‍ (code of ethics) നിലനിര്‍ത്തുന്നവനായിരിക്കണം. അച്ചടക്കബോധത്തിന്റെ പേരില്‍ ചിലപ്പോള്‍ അയാള്‍ക്ക് അഭിപ്രായപ്രകടന സ്വാതന്ത്ര്യം, വിമര്‍ശന സ്വാതന്ത്ര്യം തുടങ്ങിയ ചില മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു എന്നു വരാം. രാഷ്ട്രത്തിന്റെ പൊതുനന്‍മയെക്കരുതി അത്തരം നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ സ്വമേധയാ സ്വീകരിക്കണം.

ഇന്ത്യയിലെ പൊതുഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍മാരുടെ ഇടയില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിനുവേണ്ടി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ കക്ഷിരഹിതരായി കഴിയുവാന്‍ ഉദ്യോഗസ്ഥന്‍മാര്‍ നിര്‍ബന്ധിതരാണ്. ലാഭേച്ഛയോടുകൂടി ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നതോ പലിശ ലഭിക്കത്തക്കവണ്ണം പണം നിയമരഹിതമായ രീതിയില്‍ നിക്ഷേപിക്കുന്നതോ കുറ്റകരമാണ്. സര്‍ക്കാരിന്റെ അനുവാദംകൂടാതെ ഒരു ഉദ്യോഗസ്ഥന്‍ സ്വകാര്യവ്യാപാരം നടത്തി ലാഭമുണ്ടാക്കുന്നതും കുറ്റകരമാണ്. ഉദ്യോഗസ്ഥന്‍മാര്‍ ഓരോ വര്‍ഷവും തങ്ങളുടെ അധീനതയിലുള്ള സ്ഥാവരവസ്തുക്കളുടെ വിവരങ്ങള്‍ സത്യസന്ധമായി സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. അവര്‍ വിവാഹം, ജന്‍മദിനം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് വിലകൂടിയ സമ്മാനങ്ങള്‍ അന്യരില്‍നിന്നും സ്വീകരിക്കുകയാണെങ്കില്‍ ആ വിവരം സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിബന്ധന. ഒരേ സമയം ഒന്നിലധികം സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ ഉദ്യോഗസ്ഥന്‍മാരായി തുടരുവാന്‍ അയോഗ്യരാണെന്ന് നിയമമുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യ ആരോഗ്യവതിയായി ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതും നിയമവിരുദ്ധമാകുന്നു. സര്‍ക്കാരിന്റെ അനുവാദംകൂടാതെ സ്വന്തമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമില്ല. ഈ നിയമത്തില്‍ ചില അയവുകള്‍ വരുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥന്‍മാര്‍ കൃത്യവിലോപം വരുത്തിയാല്‍ അവരുടെമേല്‍ ശിക്ഷാനടപടികള്‍ ഗവണ്മെന്റ് കൈക്കൊള്ളാറുണ്ട്. അലസതകൊണ്ടോ അശ്രദ്ധകൊണ്ടോ ആഫീസ് ജോലികള്‍ കൃത്യസമയത്തിന് ചെയ്തുതീര്‍ക്കാതിരിക്കുക, ആഫീസുവക സാധനങ്ങള്‍ക്ക് നാശനഷ്ടം വരുത്തുക, ഔദ്യോഗികകൃത്യങ്ങളില്‍ കാര്യക്ഷമത ഇല്ലാതിരിക്കുക, മേലധികാരികളോടും മറ്റു സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറുക, നിയമം ലംഘിക്കുക, സത്യസന്ധത ഇല്ലാത്തവിധം പെരുമാറുക, കൈക്കൂലി വാങ്ങുക, പരസ്യമായി മദ്യപിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഒരു ഉദ്യോഗസ്ഥന്റെ മേല്‍ അച്ചടക്കനടപടി ആവശ്യമായി വരുന്നത്. ഇന്‍ക്രിമെന്റ് തടയുക, തരംതാഴ്ത്തുക നഷ്ടപരിഹാരം ഈടാക്കുക, നിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുക, നിര്‍ബന്ധിതപെന്‍ഷന്‍ നല്കി പിരിച്ചുവിടുക, സര്‍വീസില്‍നിന്ന് നീക്കം ചെയ്യുക മുതലായവയാണ് കൃത്യവിലോപംചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരായി കൈക്കൊള്ളുന്ന പ്രധാന നടപടികള്‍. ഉദ്യോഗസ്ഥന്‍ കാണിക്കുന്ന അച്ചടക്കരാഹിത്യം ഗുരുതരമല്ലെങ്കില്‍ താക്കീത്, സര്‍വീസ് പുസ്തകത്തില്‍ അയാള്‍ക്ക് ദോഷകരമായ രേഖപ്പെടുത്തല്‍, പിഴയിടല്‍ തുടങ്ങിയവയായിരിക്കും അയാള്‍ക്ക് നല്കുന്ന ശിക്ഷ, സാധാരണഗതിയില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുമേധാവിയാണ് ശിക്ഷണനടപടിയുടെ സ്വഭാവം നിശ്ചയിക്കേണ്ടതും അതു നടപ്പില്‍ വരുത്തേണ്ടതും. അദ്ദേഹത്തിന് വേറെയും ഭാരിച്ച ചുമതലകള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ട് ശിക്ഷണനടപടികള്‍ കൈക്കൊള്ളുന്നതിനുള്ള അധികാരം മറ്റ് ഉദ്യോഗസ്ഥന്‍മാരെയുമേല്പിക്കാറുണ്ട്. ശിക്ഷിക്കപ്പെടുന്നയാളിന് നീതി ലഭിക്കത്തക്കവിധം ശിക്ഷണനടപടികള്‍ എടുക്കുന്നതിനുള്ള അധികാരം ഡിപ്പാര്‍ട്ടുമെന്റ് മേധാവിയുടെ നിയന്ത്രണത്തില്‍നിന്നും സ്വതന്ത്രമായ ഒരു നിഷ്പക്ഷഘടകത്തില്‍ നിക്ഷിപ്തമാക്കണമെന്നും അഭിപ്രായഗതിയുണ്ട്. ഇന്ത്യയില്‍ ചില ഉദ്യോഗസ്ഥന്‍മാരുടെമേല്‍ ശിക്ഷണനടപടി സ്വീകരിക്കുന്നതിനുമുമ്പ്, പബ്ളിക് സര്‍വീസ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞറിയുന്ന പതിവുണ്ട്. ഒരു ഉദ്യോഗസ്ഥനെ നിയമിച്ച അധികാരിക്കല്ലാതെ അയാളുടെ പദവിയില്‍ കുറഞ്ഞവര്‍ക്ക് ആ ഉദ്യോഗസ്ഥനെ ഡിസ്മിസ് ചെയ്യുവാന്‍ അധികാരമില്ലെന്ന് ഇന്ത്യന്‍ ഭരണഘടനയിലെ 311-ാം വകുപ്പ് അനുശാസിക്കുന്നു. ശിക്ഷണനടപടി സ്വേച്ഛാനുസൃതം (arbitrary) ആയിപ്പോകാതിരിക്കുന്നതിന് പ്രത്യേക നടപടിക്രമം സ്വീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിശദീകരണം ആവശ്യപ്പെടുക, വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥന്റെമേല്‍ വ്യക്തമായ കുറ്റാരോപണം നടത്തുക, ഈ കുറ്റം ശരിയാണോ എന്ന് അന്വേഷണം നടത്തുക, അന്വേഷണം നടത്തുന്നകാലത്ത് ആവശ്യമെന്നുകണ്ടാല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഷനില്‍ നിര്‍ത്തുക, ഉദ്യോഗസ്ഥന് തന്റെ നിരപരാധിത്വത്തെ അന്വേഷണക്കമ്മീഷന്റെ മുമ്പാകെ തെളിയിക്കുന്നതിനുള്ള സൌകര്യം നല്കുക, ശിക്ഷയിന്‍മേല്‍ അപ്പീല്‍ ബോധിപ്പിക്കുന്നതിനുള്ള അവസരം നല്കുക തുടങ്ങിയവ ഇതോടനുബന്ധിച്ചുള്ള നടപടിക്രമങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍