This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖിലേന്ത്യാ ട്രേഡ് യൂണിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്

അഹഹ കിറശമ ഠൃമറല ഡിശീി ഇീിഴൃല

ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന. 1920-ല്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ രൂപം നല്‍കിയ ഈ സംഘടന പിന്നീട് അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പോഷക സംഘടനയാവുകയും 1964-ലെ പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ.യുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.

1915-ലെ ഹോംറൂള്‍ പ്രസ്ഥാനം, 1919-ലെ റൌലറ്റ് സത്യഗ്രഹം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തൊഴിലാളികള്‍ ദേശീയാടിസ്ഥാനത്തിലുള്ള ഒരു സംഘടനയ്ക്കു രൂപംനല്‍കിയത്. ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ബാലഗംഗാധര തിലകന്‍, പഞ്ചാബിലെ തീവ്രദേശീയവാദി നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി 1920-ല്‍ എ.ഐ.ടി.യു.സി. രൂപീകരിക്കപ്പെട്ടു. ലാലാ ലജ്പത് റായ് പ്രസിഡന്റും ദിവാന്‍ ചമന്‍ ലാല്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനം, 'തൊഴിലാളികള്‍ സ്വയം സംഘടിക്കുക മാത്രമല്ല, ദേശീയ സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി പങ്കെടുക്കണമെന്നും' തൊഴിലാളികളോട് ആഹ്വാനം ചെയ്തു. രണ്ടാം സമ്മേളനത്തില്‍ 'സ്വരാജി'നെ പിന്തുണച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തില്‍, സ്വരാജിനെ 'തൊഴിലാളിവര്‍ഗ സ്വരാജ്' എന്നാണ് വിശേഷിപ്പിച്ചത്. സി.ആര്‍. ദാസ്, സി.എഫ്. ആന്‍ഡ്രൂസ്, സുഭാഷ് ചന്ദ്രബോസ്, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കള്‍ എ.ഐ.ടി.യു.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. 1922-ല്‍ ഗയയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റിയ്ക്കു രൂപം നല്‍കുകയുണ്ടായി. എ.ഐ.ടി.യു.സി. നിലവില്‍വന്നതോടെ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അസംഖ്യം യൂണിയനുകള്‍ ഈ സംഘടനയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു. 1920-ല്‍ തന്നെ ഏകദേശം രണ്ടരലക്ഷം അംഗങ്ങളുള്ള 125 യൂണിയനുകള്‍ എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നു. ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1919-21-ലെ റെയില്‍വെ തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കിയതിലൂടെ, എ.ഐ.ടി.യു.സി. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി.

1920-കളുടെ രണ്ടാംപകുതിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷ-കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപംകൊണ്ടു. ഈ ഗ്രൂപ്പുകള്‍ 1927-ല്‍ 'വര്‍ക്കേഴ്സ് ആന്‍ഡ് പെസന്റ്സ് പാര്‍ട്ടീസ്' എന്ന പേരില്‍ സംഘടിച്ചു. എസ്.എ. ഡാങ്കെ, മുസഫര്‍ അഹമ്മദ്, പി.സി. ജോഷി തുടങ്ങിയവരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1928 ആകുമ്പോഴേക്കും എ.ഐ.ടി.യു.സി.യില്‍ കമ്യൂണിസ്റ്റു സ്വാധീനം ശക്തമായി. ഇതേവര്‍ഷം ബോംബെയില്‍ നടന്ന തുണിമില്‍ തൊഴിലാളി സമരത്തെത്തുടര്‍ന്ന്, കമ്യൂണിസ്റ്റു നിയന്ത്രണത്തിലുണ്ടായിരുന്ന ഗിര്‍നി കാംകര്‍ യൂണിയന്റെ, സ്വാധീനം നിര്‍ണായകമായി. റെയില്‍വെ, ചണമില്ലുകള്‍, മുനിസിപ്പാലിറ്റികള്‍, പേപ്പര്‍മില്ലുകള്‍, ഓയില്‍ കമ്പനികള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കമ്യൂണിസ്റ്റു തൊഴിലാളി യൂണിയനുകള്‍ രൂപംകൊണ്ടു. ഈ പശ്ചാത്തലത്തിലാണ് 1928-ലെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് എ.ഐ.ടി.യു.സി.യുടെ നിയന്ത്രണം കമ്യൂണിസ്റ്റുകാരുടെ കൈകളിലെത്തുന്നത്. ഈ കാലഘട്ടത്തില്‍ മിതവാദികളുടെ എതിര്‍പ്പുണ്ടായിട്ടും കമ്യൂണിസ്റ്റുകാര്‍ ചില പ്രമേയങ്ങള്‍ പാസ്സാക്കി. സാമ്രാജ്യത്വവിരുദ്ധ ലീഗ് (ഘലമഴൌല മഴമശി കാുലൃശമഹശാ) പാന്‍പസിഫിക് ട്രേഡ് യൂണിയന്‍ സെക്രട്ടേറിയറ്റ് (ജമി ജമരശളശര ഠൃമറല ഡിശീി ടലരൃലമൃേശമ) ഗ്രേറ്റ് ബ്രിട്ടനിലെ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ലീഗ് ഒഫ് ഇന്ത്യ (ണീൃസലൃ ണലഹളമൃല ഘലമഴൌല ീള കിറശമ ശി ഏൃലമ ആൃശമേശി) എന്നിവയുമായി സഖ്യമുണ്ടാക്കുകയായിരുന്നു പ്രധാന പ്രമേയങ്ങളുടെ ലക്ഷ്യം. മിതവാദികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന്, വി.വി. ഗിരി, ചമന്‍ ലാല്‍, എന്‍.എം. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. എന്നാല്‍, കരിനിയമങ്ങളിലൂടെയും അടിച്ചമര്‍ത്തലിലൂടെയും തൊഴിലാളിപ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനമാണ് ബ്രിട്ടിഷ് ഭരണാധികാരികള്‍ സ്വീകരിച്ചത്. 'പബ്ളിക് സേഫ്റ്റി ആക്ട്', 'ട്രേഡ് ഡിസ്പ്യൂട്ട്സ് ആക്ട്' തുടങ്ങിയ നിയമങ്ങളുടെ മറവില്‍ ആയിരക്കണക്കിന് തൊഴിലാളി നേതാക്കളെ അറസ്റ്റുചെയ്തു. മാത്രവുമല്ല, മീററ്റ് ഗൂഢാലോചനാ കേസ്സില്‍ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തുകയും ചെയ്തു. 1929-ല്‍ തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ 'റോയല്‍കമ്മിഷ'നെ നിയമിച്ച ഗവ. ഒരു വിഭാഗം നേതാക്കളെ പ്രീണിപ്പിക്കാനും ശ്രമിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തില്‍ മാത്രമല്ല തൊഴിലാളിരംഗത്തും കമ്യൂണിസ്റ്റുകാര്‍ ഒറ്റപ്പെടുന്നതിനിടയാക്കി. 1931-ലെ സമ്മേളനം കമ്യൂണിസ്റ്റുകാരെ എ.ഐ.ടി.യു.സി. നേതൃത്വത്തില്‍നിന്ന് ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കി. 1935-ല്‍ കമ്യൂണിസ്റ്റുകാര്‍ വീണ്ടും എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നെഹ്രുവിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും പിന്തുണ ലഭിച്ച കമ്യൂണിസ്റ്റു-ഇടതുപക്ഷ വിഭാഗങ്ങള്‍ക്ക് ക്രമേണ തൊഴിലാളി രംഗത്തും സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 1937-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എ.ഐ.ടി.യു.സി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

1945-ല്‍ സംഘടനയുടെ ഭരണഘടന പരിഷ്കരിച്ചു. ഒരു സോഷ്യലിസ്റ്റുരാഷ്ട്രം കെട്ടിപ്പടുക്കുക, ഉത്പാദനം വിതരണം കൈമാറ്റം എന്നിവ ദേശസാത്കരിക്കുക, തുടങ്ങിയവ സംഘടനയുടെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നു. രാഷ്ട്രീയോദ്ദേശ്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവന്നത്. തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തിക സാമൂഹികസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസം, പൊതുസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, പ്രകടനങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെയും പണിമുടക്കും മറ്റു സമരമുറകളും ഉപയോഗിച്ചും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. വര്‍ഗസമരത്തിനുള്ള ഒരു വേദിയാണ് തൊഴില്‍സംഘടനയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വര്‍ഗസമരം, തൊഴിലാളിവര്‍ഗ സ്വേച്ഛാധിപത്യം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്കിക്കൊണ്ടാണ് ഭരണഘടന പുതുക്കിയത്.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ, എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ സജീവമായി. 1945-47 കാലഘട്ടത്തില്‍ നിര്‍ണായകമായ പല പ്രക്ഷോഭങ്ങളിലും സംഘടന പങ്കെടുത്തു. കല്‍ക്കട്ടയില്‍ ഐ.എന്‍.എ. വിചാരണ പ്രശ്നത്തിലും ബോംബെയിലെ നാവിക കലാപത്തിലും എ.ഐ.ടി.യു.സി. സജീവമായി ഇടപെട്ടിരുന്നു. 1946 ഫെ. 22-ന് മൂന്നു ലക്ഷം തൊഴിലാളികളാണ് നാവികകലാപത്തെ പിന്തുണച്ചുകൊണ്ട് പണിമുടക്കി പ്രകടനം നടത്തിയത്.

1947 ഫെ.-ല്‍ കൊല്‍ക്കത്തയില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘത്തിലെ അംഗങ്ങള്‍ എ.ഐ.ടി.യു.സി.യില്‍ നുഴഞ്ഞു കയറാനും, അതിന്റെ നിയന്ത്രണം കൈക്കലാക്കാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസ്സാക്കിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനെത്തുടര്‍ന്ന് 1947 മേയില്‍ ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘവും കോണ്‍ഗ്രസ് കക്ഷിയും ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. കോണ്‍ഗ്രസ് കക്ഷിയുടെ താത്പര്യങ്ങള്‍ക്കും രാഷ്ട്രതാത്പര്യങ്ങള്‍ക്കും എതിരാണ് എ.ഐ.ടി.യു.സി. എന്ന് ഗുല്‍സാരിലാല്‍ നന്ദയും സര്‍ദാര്‍ പട്ടേലും പ്രസ്താവിച്ചു.

കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ.ഐ.ടി.യു.സി.യും രണ്ടായിത്തീര്‍ന്നു. കമ്യൂണിസ്റ്റുപാര്‍ട്ടി(മാര്‍ക്സിസ്റ്റ്)യുടെ നേതൃത്വത്തില്‍ 1970-ല്‍ സെന്റര്‍ ഒഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് എന്ന പുതിയ തൊഴിലാളി സംഘടനയുണ്ടായി.

എ.ഐ.ടി.യു.സി.യുടെ സ്ഥാപകനേതാക്കളിലൊരാളായ എസ്.എ. ഡാങ്കേയാണ് ഏറ്റവും ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചത്. 1954 മുതല്‍ 1980 വരെ ഇദ്ദേഹം തുടര്‍ച്ചയായി പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1981-ല്‍ വിശാഖപട്ടണം സമ്മേളനം ഇന്ദ്രജിത് ഗുപ്തയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടര്‍ന്നുള്ള സമ്മേളനങ്ങളില്‍ ചതുരാനന്‍മിശ്ര, എം.എസ്. കൃഷ്ണന്‍, ജെ. ചിത്തരഞ്ജന്‍ എന്നിവരെ പ്രസിഡന്റുമാരായും ഹോമിദാജി, എ.ബി. ബര്‍ദാന്‍, കെ.എല്‍. മഹേന്ദ്ര, ഗുരുദാസ് ദാസ് ഗുപ്ത എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 2005-ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന സമ്മേളനം പ്രമോദ് ഗോഗോയിയെ പ്രസിഡന്റായും ഗുരുദാസ് ദാസ് ഗുപ്തയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

(സി. ദിവാകരന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍