This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷയപാത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്ഷയപാത്രം

സൂര്യന്‍ പാണ്ഡവര്‍ക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രം. പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവര്‍ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ അതില്‍നിന്നും ലഭിച്ചിരുന്നു. മഹാഭാരതം ആരണ്യപര്‍വത്തില്‍ ഇതിന്റെ കഥ വിവരിച്ചിട്ടുണ്ട്. കൗരവരോടു ചൂതില്‍ തോറ്റ് വനവാസത്തിനു പുറപ്പെട്ട പാണ്ഡവരെ നിരവധി ബ്രാഹ്മണര്‍ അനുഗമിച്ചു. അവര്‍ക്കു ഭക്ഷണം നല്കാന്‍ വഴികാണാതെ വിഷമിച്ച ധര്‍മപുത്രര്‍ ധൗമ്യമഹര്‍ഷിയുടെ ഉപദേശപ്രകാരം സൂര്യനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. സൂര്യന്‍

'അഭീഷ്ടമെന്താണ് നിനക്കതൊക്കെക്കൈവരും പരം

ഞാനന്നം നല്കീടുമേഴുമഞ്ചു വര്‍ഷത്തിലേക്കുതേ

ഇച്ചെമ്പുപാത്രം കൈക്കൊള്‍ക ഞാന്‍ തന്നതു നരാധിപ,

പാഞ്ചാലിയിതിലെ ചോറുണ്ണുംവരേയ്ക്കും ദൃഢവ്വത,

ഫലമൂലം ശാകമാംസം മടപ്പള്ളിയില്‍വച്ചവ

ചതുര്‍വിധാന്നങ്ങളുമങ്ങൊടുങ്ങാതേന്തി വന്നിടും

പതിന്നാലാമാണ്ടു പിന്നെ രാജ്യം നേടീടുമേ ഭവാന്‍' (ഭാഷാഭാരതം)

എന്ന് ആശീര്‍വദിച്ച് ധര്‍മപുത്രര്‍ക്ക് പാത്രം ദാനം ചെയ്തു. ഈ ദിവ്യപാത്രലബ്ധിയില്‍ പാണ്ഡവരോട് അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ ആപത്തില്‍ ചാടിക്കാന്‍ വേണ്ടി, 'പാഞ്ചാലി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ ചെന്ന് ഭിക്ഷ ചോദിക്കണം' എന്ന നിര്‍ദേശത്തോടെ ദുര്‍വാസാവിനെ അവരുടെ അടുക്കലേക്കു പറഞ്ഞയച്ചു. മഹര്‍ഷിയെയും ശിഷ്യന്‍മാരെയും സത്ക്കരിക്കാന്‍ നിര്‍വാഹമില്ലാതായ പാഞ്ചാലി, രക്ഷയ്ക്കായി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടതു തനിക്ക് വിശപ്പിന് എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. പാഞ്ചാലി കൂടുതല്‍ വിഷമിച്ചു. ശ്രീകൃഷ്ണന്‍ അക്ഷയപാത്രം പരിശോധിച്ചതില്‍ ഒരു ചീരയില കണ്ടുകിട്ടി. അതെടുത്ത് അദ്ദേഹം ഭക്ഷിച്ചു വിശപ്പടക്കി. അതോടെ, സ്നാനകര്‍മത്തിനായി പോയിരുന്ന ദുര്‍വാസസ്‍പ്രഭൃതികള്‍ക്കു വയര്‍നിറഞ്ഞു സംപൂര്‍ണ തൃപ്തി ലഭിച്ചു. ജ്ഞാനചക്ഷുസ്സുകൊണ്ടു യാഥാര്‍ഥ്യം ഗ്രഹിച്ച മഹര്‍ഷി പാണ്ഡവരെ അനുഗ്രഹിക്കയും കൗരവരെ ശപിക്കയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍